images/hugo-14.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.6.2
മർതെങ് വെർഗയുടെ ആശ്രമനിയമം

ക്രിസ്ത്വാബ്ദം 1824-ലേക്ക് അനവധി കൊല്ലങ്ങളോളമായി റ്യു പെത്തി പിക്പ്യുവിൽ നിലനിന്നുപോരുന്ന ഈ കന്യകാമഠം മർതെങ് വെർഗയുടെ ആശ്രമ നിയമത്തെ അനുസരിക്കുന്ന ബെർനാർമഠക്കാരുടെ വകയാണു്.

ഈ വെർനാർമഠക്കാർ, അതിനാൽ, ബെർനാർ സന്ന്യാസികളെപ്പോലെ ക്ലെർവോവിലെ സന്ന്യാസിമഠത്തിലേക്കു ചേർന്നവരല്ല. പിന്നെയോ, ബെനെദിക്ത് സന്ന്യാസികളെപ്പോലെ, സിത്തിയോ സന്ന്യാസിമഠത്തിലേക്കു സംബന്ധിച്ചവരാണു്. മറ്റൊരു വിധത്തിൽ പറകയാണെങ്കിൽ, ഇവർ സാങ്ബെർനാരുടെ കീഴിലുള്ളവരല്ല, സാങ്ബെന്വായുടെ കീഴിൽപ്പെട്ടവരാണു്.

പഴയ റിക്കാർട്ടുകൾ ധാരാളം മറിച്ചുനോക്കിയിട്ടുള്ളവർക്ക് മർതെങ് വെർഗ 1425-ൽ ബെർനാർമഠക്കാരുടെ ഒരു സംഘത്തെ, അതിന്റെ പ്രധാനാശ്രമം സലാമാങ്കയിലും ഒരു ശാഖ അൾക്കാലയിലുമായി ഏർപ്പെടുത്തിയിട്ടുണ്ടെന്നറിയാം.

ഈ സംഘത്തിനു കുറച്ചിടകൊണ്ടു യൂറോപ്പിലുള്ള കത്തോലിക് രാജ്യങ്ങളിലെല്ലാം ശാഖകളായി.

ഇങ്ങനെ, ഒരു സഭാസ്ഥാനത്തിന്മേൽ മറ്റൊന്നായി പലതും വെച്ചുപിടിപ്പിക്കുന്നത്, ലാറ്റിൻ പള്ളിയെ സംബന്ധിച്ചേടത്തോളം, അത്ര നടപ്പില്ലാത്തൊന്നല്ല. ഇവിടെ കഥനവിഷയമായിത്തീർന്നിട്ടുള്ള ബെന്വായുടെ ആ ഒരൊറ്റ സഭാസ്ഥാനത്തെ മാത്രം എടുത്തുനോക്കുക; മർതെങ് വെർഗയുടേതു കൂടാതെത്തന്നെ നാലുസംഘങ്ങൾ ഇതിന്റെ കീഴിലുണ്ട്-രണ്ടെണ്ണം ഇറ്റലിയിൽ.പാജ്വായിലെ മോങ്കസ്സെങും സാങ്ത്-ഴൂസ്തെങും; രണ്ടെണ്ണം ഫ്രാൻസിൽ; ക്ലുനിയും, മോവും; പിന്നെ ഒമ്പതു സഭാസ്ഥാനങ്ങൾ വേറെ-വല്ലംബ്രോസ, ഗ്രാമോങ്, സെലെസ്തോങ്, കമൽദുൽ, കർതൂഷ്യാൻ, ഉമാലിലെ, ഒലിവത്തേർ സിൽവെസ്ത്രെങ്. ഒടുവിൽ സിത്തിയോ; മറ്റു സഭാസ്ഥാനങ്ങളുടെ ഒരുടലായ ഈ സിത്തിയോതന്നെ ബെന്വായുടെ ഒരു ശാഖ മാത്രമാണു്. 1098-ൽ ലാംഗ്രിലെ ഇടവകയിൽ മഠാധിപതിയായിരുന്ന അബെ ദു് മൊലേമിന്റെ കാലത്തു സിത്തിയോസഭാസ്ഥാനം സ്ഥാപിക്കപ്പെട്ടു. 529-ആം വർഷത്തിലാണു് സൂബിയാക്കോ മരുഭൂമിയിൽച്ചെന്നു വാങ്ങിപ്പാർത്തിരുന്ന പിശാചിനെ-അയാൾ ഒരു വയസ്സനായിരുന്നു-അയാൾ വാനപ്രസ്ഥനായി എന്നുണ്ടോ? - അപ്പോളോവിന്റെ പുരാതനക്ഷേത്രത്തിൽ നിന്നു പിശാചിന്റെ താമസം അവിടെയായിരുന്നു-അന്നും പതിനേഴു വയസ്സു പ്രായമായിരുന്ന സാങ്ബെന്വാ ആട്ടിയോടിച്ചതു്.

പാദരക്ഷയിടാത്തവരും, തൊണ്ടയ്ക്കു നേരെ പഞ്ഞികടച്ചിൽ യന്ത്രത്തിന്റെ ഒരു കഷ്ണം കെട്ടിത്തൂക്കുന്നവരും, ഒരു സമയത്തും ഇരിക്കാത്തവരുമായ കർമിൽമഠക്കാരുടെ മട്ടിൽ മർതെങ് വെർഗയുടെ സംഘത്തിൽപ്പെട്ടവരുടേയും ചിട്ടകൾ ഏറ്റവും കഠിനങ്ങളായിരുന്നു. മേൽമറയോടുകൂടിയ അവരുടെ ഉടുപ്പു കറുത്തതാണു്; ബെന്വായുടെ സനിഷ്കർഷമായ ശ്വാസനത്താൽ ആ മേൽമറ കവിൾവരെ എത്തിയിരുന്നു. വിസ്താരമേറിയ കൈകളോടുകൂടിയ ഒരു കമ്പിളിത്തുണിയങ്കി, കരിമ്പടംകൊണ്ടുള്ള ഒരു വലിയ മൂടുപടം, കവിൾവരെയ്ക്കെത്തുന്നതും മാറത്തുവെച്ചു ചതുരത്തിൽ വെട്ടിയിട്ടുള്ളതുമായ ഒരു മേൽമറ, നെറ്റിക്കു മീതെ കണ്ണുവരെ തൂങ്ങിക്കിടക്കുന്ന നാട-ഇതാണു് അവരുടെ വേഷം. നാടയല്ലാത്തതെല്ലാം കറുത്തിട്ടാണു്; നാട വെളുത്തിരിക്കും. ആശ്രമ പ്രവേശാർഥിനികളുടേയും ഉടുപ്പു് ഇതുതന്നെ; പക്ഷേ, നിറം മാത്രം മുഴുവനും വെളുത്തിട്ടാണു്. തികച്ചും സന്ന്യാസം പൂണ്ടവർക്ക് ഒരു മാലകൂടിയുണ്ടാകും. മർതെങ് വെർഗയുടെ സംഘക്കാർ, ഈ നൂറ്റാണ്ടിന്റെ ആദ്യത്തിൽ തെംപ്ലു് എന്ന സ്ഥലത്തു് ഒന്നും ഗെനെവിയേവു് എന്ന സ്ഥലത്തു് മറ്റൊന്നുമായി പാരിസ്സിൽ രണ്ടാശ്രമങ്ങളുണ്ടായിരുന്ന ബെനെദിക്തു് സംഘക്കാരെപ്പോലെ, എന്നെന്നും ഈശ്വരപൂജനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണു്. എങ്കിലും, ഞങ്ങൾ ഇപ്പോൾ പറഞ്ഞുവരുന്ന പെത്തി പിക്പ്യു കന്യകാമഠക്കാർ ആ ബെനെദിക്തു് സംഘക്കാരിൽ നിന്നു് തികച്ചും വ്യത്യാസപ്പെട്ടവരായിരുന്നു. രണ്ടു കൂട്ടരുടേയും ആശ്രമനിയമത്തിൽ പലേ വ്യത്യാസങ്ങളുമുണ്ടു്; ഉടുപ്പിലും ചിലതുണ്ടു്. പെത്തി പിക്പ്യുവിലുള്ളവർ കറുത്ത മേൽമറ ധരിക്കുന്നു; മറ്റേ കൂട്ടരുടേതു വെളുത്തതായിരിക്കും. അത്ര മാത്രമല്ല, രണ്ടാമതു പറഞ്ഞവർക്ക് മാറത്തു മൂന്നിഞ്ചു നീളത്തിലുള്ള ഒരു ദിവ്യസൂക്തക്കുറിപ്പു തൂങ്ങിക്കിടക്കുന്നുണ്ടാവും. പെത്തി പിക്പ്യുവിലെ കന്യകാമഠസ്ത്രീകൾ ഇതു ധരിക്കാറില്ല. രണ്ടാശ്രമങ്ങളിലും നടപ്പുള്ള ഈശ്വരപൂജനക്രമങ്ങൾതന്നെ അവയെ തികച്ചും വ്യത്യസ്തങ്ങളാക്കിത്തീർക്കുന്നു. യേശുക്രിസ്തുവിന്റെ കുട്ടിക്കാലം, ജീവദശ, മരണം എന്നിവയെപ്പറ്റിയും മറിയത്തെപ്പറ്റിയുള്ള നിഗൂഢസംഗതികളെ പഠിക്കുന്നതിലും സ്തുതിക്കുന്നതിലുമുള്ളതുപോലുള്ള ഈശ്വരപൂജന വ്യവസ്ഥയിൽ മാത്രമേ ആ രണ്ടാശ്രമങ്ങൾക്കും തമ്മിൽ ഒരു സാദൃശ്യമുള്ളൂ; എന്നല്ല, അവ രണ്ടു തികച്ചും ഭിന്നങ്ങളും, തമ്മിൽ ശത്രുത്വമുള്ളവയാണെന്നുകൂടി പറയണം. ഫിലിപു് ദു് നെരി ഫ്ളോറൻസിൽ സ്ഥാപിച്ച ഇറ്റലിയിലെ പ്രാർഥനാമന്ദിരവും പിയർ ദു് ബെരുൽ ഫ്രാൻസിൽ ഏർപ്പടുത്തിയ പ്രാർഥനാമന്ദിരവുമാണു് രണ്ടുകൂട്ടരും വെവ്വേറെ അനുസരിച്ചുവരുന്നതു്. ഫിലിപു് ദു് നെരി ഒരു സന്ന്യാസിമാത്രവും ബെരുൽപോപ്പിന്റെ മന്ത്രിസഭയിൽ ഒരംഗവുമായതുകൊണ്ടു്, ഫ്രാൻസിലെ പ്രാർഥനാമന്ദിരത്തിനായിരുന്നു പ്രാധാന്യം.

നമുക്കിനി സ്പെയിൻകാരിയായ മർതെങ് വെർഗയാൽ ഏർപ്പെടുത്തപ്പെട്ട കഠിനനിയമങ്ങളെപ്പറ്റി ആലോചിക്കുക.

ഈ ആശ്രമനിയമത്തെ അനുസരിക്കുന്ന സംഘക്കാർ എന്നും നോൽമ്പുനോല്ക്കുന്നു; മാംസം ഭക്ഷിക്കാതിരിക്കുന്നു; ക്രിസ്തു ഉയർന്നെഴുന്നേറ്റ പെരുനാളിനു മുൻപുള്ള നോൽമ്പുകാലത്തും തങ്ങളുടെ മറ്റു പല സവിശേഷദിവസങ്ങളിലും അവർ പട്ടിണി കിടക്കുന്നു; ആദ്യത്തെ ഒരുറക്കം കഴിഞ്ഞ ഉടനെ, ഒരു മണിക്കും മൂന്നു മണിക്കും ഉള്ളിൽ, നിത്യപ്രാർഥനാസംഗ്രഹഗ്രന്ഥം വായിക്കുവാനും പ്രഭാതകീർത്തനം പാടുവാനുമായി എഴുന്നേല്ക്കുന്നു. എല്ലാ കാലത്തും കമ്പിളിവിരിപ്പുകൾക്കും പുതപ്പുകൾക്കും ഉള്ളിൽ വയ്ക്കോൽക്കിടക്കയിൽ കിടന്നുറങ്ങുന്നു; ഒരുകാലത്തും കുളിക്കാറില്ല; തീ കത്തിക്കാറില്ല; എല്ലാ വെള്ളിയാഴ്ചയും കുരടാവുകൊണ്ടടിക്കുന്നു; മൗനവ്രതം കൊള്ളുന്നു; കളിസ്സമയങ്ങളിൽ-അതു വളരെ കുറച്ചേ ഉണ്ടാകാറുള്ളൂ-മാത്രമേ തമ്മിൽ സംസാരിക്കൂ; ആറുമാസക്കാലം, ക്രിസ്തു കുരിശിന്മേൽ തറയ്ക്കപ്പെട്ട ദിവസമായ സപ്തംബർ 14-ആം തിയ്യതി മുതൽ ഉയിർത്തെഴുന്നേറ്റ ദിവസം വരെ, കമ്പിളികൊണ്ടുള്ള ഉള്ളുടുപ്പു ധരിക്കുന്നു. ഈ ആറു മാസം പിന്നീടേർപ്പെടുത്തിയ ഒരു പരിഷ്കാരമാണു്; നിയമം കൊല്ലം മുഴുവനും വേണമെന്നാണു്; പക്ഷേ, വേനല്ക്കാലത്തെ ചൂടിൽ സഹിച്ചുകൂടാത്ത ഈ കമ്പിളിയുള്ളങ്കി പനിയും ഞെരമ്പുവലിയും പിടിപ്പിച്ചതിനാൽ അതധികം ഉപയോഗിച്ചുകൂടെന്നു വെയ്ക്കേണ്ടിവന്നു; ഇങ്ങനെ ഒരു ഭേദം വരുത്തിയെങ്കിലും; സപ്തംബർ 15-ആം തിയ്യതി ഈ ഉള്ളങ്കി ധരിച്ചാൽ മൂന്നോ നാലോ ദിവസത്തേക്കു പനിയുണ്ടാവുക പതിവാണു്. അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം, ഏകാന്തവാസം-ഇവയാണു് ആ കന്യകാമഠസ്ത്രീകളുടെ വ്രതങ്ങൾ; ആശ്രമനിയമം ഇതുകളെ കുറേക്കൂടി ശക്തിപിടിപ്പിച്ചു.

മുമ്മൂന്നു കൊല്ലം കൂടുമ്പോൾ മഠാധ്യക്ഷയെ മറ്റു മഠനായികമാരെല്ലാംകൂടി തിരഞ്ഞെടുക്കുകയാണു്. രണ്ടു തവണയേ ഒരു മഠാധ്യക്ഷയെത്തന്നെ വീണ്ടും തിരഞ്ഞെടുത്തുകൂടൂ; അതിനാൽ ഒരു മഠാധ്യക്ഷയുടെ ഏറിയ ഉദ്യോഗാവധി ഒമ്പതു കൊല്ലമാണെന്നു വരുന്നു.

അവർ മതാചാര്യനെ കാണാറില്ല; അയാൾ ഒമ്പതടി ഉയരമുള്ള ഒരു കമ്പിളി മറയാൽ എപ്പോഴും മറയപ്പെട്ടിരിക്കും. മതപ്രസംഗസമയത്തു, പ്രാസംഗികൻ ചെറുപള്ളിയിലുള്ളപ്പോൾ, അവർ മുഖത്തു മൂടുപടം താഴ്ത്തിയിടുന്നു. അവർ എപ്പോഴും പതുക്കെ സംസാരിക്കണം; നിലത്തേക്കു നോക്കിയും തലകുനിച്ചും നടക്കണം. ഒരു പുരുഷനു മാത്രം കന്യകാമഠത്തിൽ പ്രവേശിക്കാൻ സമ്മതമുണ്ടു് - ഇടവകയിലെ പ്രധാന മെത്രാന്.

നിശ്ചയമായും ഒരാൾക്കുകൂടിയുണ്ട്-തോട്ടക്കാരന്. എന്നാൽ തോട്ടക്കാരൻ എന്നും ഒരു വൃദ്ധനായിരിക്കും; തോട്ടത്തിൽ എപ്പോഴും അയാൾ തനിച്ചുമാത്രമാവുന്നതിനും അയാൾ അവിടെയുണ്ടെന്നു കന്യകാമഠസ്ത്രീകൾക്ക് എപ്പോഴും മുന്നറിവു കിട്ടുന്നതിനുമായി ഒരു മണി അയാളുടെ കാൽമുട്ടിന്മേൽ കെട്ടുന്നു.

മഠാധ്യക്ഷയോടുള്ള അവരുടെ കീഴ്‌വണക്കത്തിനു് അവസാനമില്ല. സത്യവേദ ഗ്രന്ഥത്തിൽ പറയുന്ന അനുസരണശീലത്തെ അതിന്റെ അങ്ങേ അറ്റംവരെ എത്തിച്ചതാണതു്. ക്രിസ്തുവിന്റെ അരുളപ്പാടുകൊണ്ടെന്നപോലെ, ഒരാംഗ്യം കണ്ടാൽ, ഒരടയാളം കാണിച്ചാൽ; ഉടനെ, സന്തോഷത്തോടുകൂടി, അഭിനിവേശത്തോടുകൂടി, ഒരുതരം അന്ധമായ അനുസരണശീലത്തോടുകൂടി, ഒരു പണിക്കാരന്റെ കൈയിലുള്ള അരംപോലെ, സമ്മതം കിട്ടിയാലല്ലാതെ എഴുതുവാനോ വായിക്കുവാനോ അധികാരമില്ലാതെ, അവർ മഠാധ്യക്ഷയുടെ ചൊല്പടിക്കു നടക്കുന്നു.

അവരെല്ലാവരും വഴിക്കുവഴിയേ പ്രായശ്ചിത്തം എന്നു പറയുന്നതു ചെയ്യുന്നു. പ്രായശ്ചിത്തം എന്നുവെച്ചാൽ, ഭൂമിയിൽവെച്ചു നടന്ന എല്ലാ പാപങ്ങൾക്കും, എല്ലാ അപരാധങ്ങൾക്കും, എല്ലാ ദുർന്നടപ്പുകൾക്കും, എല്ലാ അതിക്രമങ്ങൾക്കും, എല്ലാ കുറ്റങ്ങൾക്കുംവേണ്ടി ചെയ്യപ്പെടുന്ന ഈശ്വരപ്രാർഥനയാണു്. പ്രായശ്ചിത്തം ചെയ്യുന്ന കന്യകാമഠസ്ത്രീ ‘കൂദാശ’യുടെ മുൻപിലുള്ള കല്ലിന്മേൽ, കൈ കെട്ടി, കഴുത്തിൽ ഒരു കയറോടുകൂടി, വൈകുന്നേരം നാലു മണി മുതൽ രാവിലെ നാലു മണി വരെ, അല്ലെങ്കിൽ രാവിലെ നാലു മണി മുതൽ വൈകുന്നേരം നാലു മണി വരെ, ഒരുമിച്ചു പന്ത്രണ്ടു മണിക്കൂർ നേരം, ഇളകാതെ മുട്ടുകുത്തിയിരിക്കുന്നു. ക്ഷീണം സഹിക്കാൻ വയ്യാതാവുമ്പോൾ, മുഖം നിലത്തു കുത്തി, കുരിശിന്റെ ആകൃതിയിൽ, കൈ രണ്ടും മുൻപോട്ടു നീട്ടി അവൾ നമസ്കരിച്ചു കിടക്കും. ഇതു മാത്രമാണു് അവൾക്ക് ഇടയ്ക്കൊരാശ്വാസമുള്ളതു്. ഈ നിലയിൽ അവൾ പ്രപഞ്ചത്തിലുള്ള എല്ലാ പാപികൾക്കുംവേണ്ടി ഈശ്വരപ്രാർത്ഥന ചെയ്യുന്നു. ഇതു മാഹാത്മ്യത്തോടടുത്ത ഒരു വലിയ കാര്യമാണു്.

ഒരു മെഴുതിരി കത്തുന്ന ഒരു കുറ്റിക്കു മുൻപിൽവെച്ച് ഈ കർമം ചെയ്യുന്നതിനെ പ്രാശ്ചിത്തമെടുക്കൽ, അല്ലെങ്കിൽ കുറ്റിക്കിടൽ എന്നു പറയുന്നു. വിനീതത്വംകൊണ്ടു സന്ന്യാസിനിമാർ ഈ രണ്ടാമത്തെ പേരാണു് ഇഷ്ടപ്പെടുന്നതു്; ഒരു ദണ്ഡനത്തിന്റെയും തപസ്സിന്റെയും ചുവ അതിലുണ്ടല്ലോ.

പ്രായശ്ചിത്തമെടുക്കൽ എന്നതു ജീവിതം മുഴുവനും ഉറപ്പിച്ചുനിർത്തിക്കൊണ്ടുള്ള ഒരു കർമമാണു്. ആ നിലയിലിരിക്കുന്ന ഒരു കന്യകാമഠസ്ത്രീ പെട്ടെന്നു പിൻഭാഗത്തു് ഒരു പീരങ്കിയുണ്ട വന്നുവീണാൽക്കൂടി തിരിഞ്ഞുനോക്കുകയില്ല.

ഇതിനു പുറമെ, ‘കൂദാശ’യുടെ മുൻപിൽ ഒരു കന്യകാമഠസ്ത്രീ ഏതു സമയത്തും മുട്ടുകുത്തുന്നുണ്ടാവും. ഒരുവൾ ഒരു മണിക്കൂർ നേരമേ ഇങ്ങനെ ഇരിക്കേണ്ടതുള്ളൂ. പാറാവുഭടന്മാരെപ്പോലെ, ഒരുവൾ പോകുമ്പോളേക്കും മറ്റൊരുവൾ വന്നു് ആ സ്ഥാനം ഏറ്റെടുക്കുന്നു. ഇതാണു് ശാശ്വതമായ ഈശ്വരപൂജനം.

മഠാധ്യക്ഷയും മഠനായികമാരും സവിശേഷമായ ദൈവഭക്തിയെ സൂചിപ്പിക്കുന്ന പേരുകളാണു് മിക്കവാറും വഹിക്കുന്നതു്. ആ പേരുകൾ ഋഷിമാരേയോ തപസ്വികളേയോ ഓർമിപ്പിക്കുന്നവയായിരിക്കയില്ല; യേശുക്രിസ്തുവിന്റെ ജീവിതത്തിലെ ഓരോ ഭാഗങ്ങളേയാണു് അവ കുറിക്കുക. മദർ നാറ്റിവിറ്റി=ജനനം, മദർ കൺസെപ്ഷൻ=ഗർഭധാരണം, മദർ പ്രെസന്റേഷൻ= പ്രസവം, മദർ പാഷ്യൻ പീഢയനുഭവിച്ചുള്ള മരണം എന്നിങ്ങനെ. എന്നാൽ ഋഷികളുടെ പേർ പാടില്ലെന്നില്ല.

അവരെ കാണുമ്പോൾ, അവരുടെ വായയല്ലാതെ മറ്റൊന്നും കാണുകയില്ല.

അവരുടെ പല്ലുകളെല്ലാം പച്ചച്ചിരിക്കും. ആ കന്യകാമഠത്തിൽ, ഇതുവരെയൊരു പല്ലുതേപ്പുബ്രഷ് കടന്നിട്ടില്ല. പല്ലുതേയ്ക്കുന്നതു്, ആത്മാവു കൈമോശം വന്നുപോകുന്ന അടിയിലെപ്പടിയായ ഒരു കോണിയുടെ മുകളിലത്തെ പടിയാണു്.

അവർ ഒരിക്കലും എന്റെ എന്നു പറയുന്നില്ല. അവർക്കു സ്വന്തമായി യാതൊന്നുമില്ല. എന്നല്ല, യാതൊന്നിന്മേലും അവർ സ്വത്വംവെക്കയുമരുതു്. സകലത്തേയും അവർ ഞങ്ങളുടെ എന്നു പറയുന്നു; ഇങ്ങനെ: ഞങ്ങളുടെ മുഖപടം, ഞങ്ങളുടെ ശിരോലങ്കാരം, തങ്ങളുടെ ഉള്ളുടുപ്പിനെപ്പറ്റി സംസാരിക്കുമ്പോൾ അവർ ഞങ്ങളുടെ ഉള്ളുടുപ്പു് എന്നു പറയും. ചിലപ്പോൾ ചില ചില്ലറസ്സാമാനങ്ങളുടെ മേൽ-ഒരു പ്രാർഥനാപുസ്തകം, ഒരു സ്മാരകം, ഒരനുഗ്രഹിക്കപ്പെട്ട സാധനം എന്നിങ്ങനെ-അവർക്കു ഇഷ്ടം തോന്നിപ്പോകുന്നു. എന്നാൽ അങ്ങനെയൊരു താല്പര്യം ഒരു സാധനത്തിന്റെ നേരേ ഉണ്ടായി വരുന്നുണ്ടെന്നറിഞ്ഞാൽ, ഉടനെ അവരതുപേക്ഷിക്കണം. അവർ ആവക സന്ദർഭങ്ങളിൽ തെരെസ്സിന്റെ ഈ വാക്കുകൾ ഓർമിക്കുന്നു. ഒരു ദിവസം, ഒരു മാന്യസ്ത്രീ ആ സന്ന്യാസിനിയുടെ സംഘത്തിൽ ചേരുവാൻ തുടങ്ങുമ്പോൾ, ‘അമ്മേ, എനിക്ക് വളരെ ഇഷ്ടപ്പെട്ട വേദപുസ്തകം വരുത്താൻ സമ്മതിക്കണേ’ എന്നു പറഞ്ഞു. ‘ആഹാ, നിങ്ങൾക്ക് ഒരു സാധനത്തിന്മേൽ ഇഷ്ടമുണ്ട്! അങ്ങനെയാണെങ്കിൽ, ഞങ്ങളുടെ ആശ്രമത്തിൽ കടക്കരുത്!’

കന്യകാമഠത്തിലുള്ള ഒരാളും തനിച്ച് ഒരറയിൽ അടച്ചിരുന്നുകൂടെന്നും, സ്വന്തമായി ഒരു സ്ഥലവും-ഒരകവും-വെച്ചുപോരരുതെന്നു, നിർബന്ധമുണ്ടു്. അവർ തങ്ങളുടെ അറകളെ എപ്പോഴും തുറന്നിട്ടുകൊണ്ടു താമസിക്കുന്നു. അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ, ഒരുവൾ മറ്റൊരുവളോടു പറയുന്നു; ‘തിരുവത്താഴസ്ഥലത്തുള്ള ഏറ്റവും പരിശുദ്ധമായ കർമം അനുഗൃഹീതമായിരിക്കട്ടെ!’ ഇതിന്നു മറ്റവൾ മറുപടി പറയുന്നു: ‘എന്നെന്നേക്കും.’ ഒരുവൾ മറ്റൊരുവളുടെ വാതില്ക്കൽച്ചെന്നു വിളിക്കുമ്പോൾ, ചെയ്യുന്ന ഉപചാരവും ഇതുതന്നെയാണു്. വാതില്ക്കൽച്ചെന്നു തൊടുന്നതോടുകൂടി അങ്ങേപ്പുറത്തുനിന്നു് ഒരു സൗമ്യസ്വരം ക്ഷണത്തിൽ പറയുന്നതു കേൾക്കാം: ‘എന്നെന്നേക്കും’ എല്ലാ ദൈനന്ദിനകർമങ്ങളേയുംപോലെ, ഇതും പരിചയംകൊണ്ടു് അറിയാതെ പുറപ്പെട്ടുപോകുന്നു; മുൻപറഞ്ഞ നീണ്ട വാചകം പറയാൻ ഇടകിട്ടുന്നതിന്നു മുൻപേതന്നെ ‘എന്നെന്നേക്കും’ എന്ന വാക്ക് ഒരാൾ ക്ഷണത്തിൽ പറഞ്ഞുകഴിയുന്നു.

വിസിതാങ്ദിനേമഠക്കാരുടെ ഇടയിൽ മറ്റൊരുവളുടെ അറയിലേക്കു ചെല്ലുന്നവൾ പറയാറുള്ളതു ‘മറിയം ജയിക്കട്ടെ’ എന്നാണു്. ആരുടെ പാർപ്പിടത്തിലേക്കോ ആ അതിഥി ചെന്നതു് അവൾ ‘പരിപൂർണദയ’ എന്നും പറയുന്നു. ഇതാണു് അവരുടെ സലാംകൊടുക്കൽ-വാസ്തവമായി തികച്ചും രമണീയംതന്നെ.

ഓരോ മണിക്കൂറും കഴിയുമ്പോൾ കന്യകാമഠത്തിലെ പള്ളിമണിയിൽനിന്നു മൂന്നു മണിമുട്ടു കേൾക്കാം. ഈ മണിയടി കേട്ടാൽ ഉടനെ മഠാധ്യക്ഷയും മഠനായികമാരും സന്ന്യാസിനിമാരും കന്യകമാരും ആശ്രമപ്രവേശാർഥിനിമാരും തങ്ങൾ പറയുന്നതും ചെയ്യുന്നതും വിചാരിക്കുന്നതുമെല്ലാം അവിടെ നിർത്തി. സർവരും ഒരുമിച്ച്, അഞ്ചുമണിക്കാണെങ്കിൽ ഇങ്ങനെ പറയും: ‘അഞ്ചുമണി സമയത്തും മറ്റെല്ലാസ്സമയത്തും തിരുവത്താഴസ്ഥലത്തുള്ള വിശുദ്ധകർമം സ്തുതിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യട്ടെ!’ എട്ടുമണിക്കാണെങ്കിൽ ‘എട്ടു മണിസ്സമയത്തും മറ്റെല്ലാസ്സമയത്തും!’ എന്നിങ്ങനെയായി അതാതു മണിക്കൂറനുസരിച്ചു പറയും.

ഈ സമ്പ്രദായം-വിചാരധാരയെ ഇടയ്ക്കുവെച്ചു മുറിക്കുകയും, അതിനെ ഇളവില്ലാതെ ഈശ്വരനിലേക്കു തിരിച്ചുകൊണ്ടുപോകയുമാണു് ഇതിന്റെ ഉദ്ദേശ്യം-പല സംഘങ്ങളിലും നടപ്പുണ്ടു്; വിശ്വാസപ്രമാണം മാത്രം മാറും. ഉദാഹരണത്തിനു, ‘പിഞ്ചുകുട്ടിയായ യേശു’ എന്ന സംഘക്കാർ ഇങ്ങനെ പറയുന്നു. ‘ഈ മണിക്കൂറിലും മറ്റെല്ലാസ്സമയത്തും യേശുവിന്റെ സ്നേഹം എന്റെ ഹൃദയത്തെ തെളിയിക്കട്ടെ!’ അമ്പതു കൊല്ലമായി പെത്തി പിക്പ്യുവിലട്ടടയ്ക്കപ്പെട്ട മർതെങ് വെർഗാസംഘക്കാർ ഭക്തിരസപ്രധാനങ്ങളായ സങ്കീർത്തനങ്ങളോടുകൂടിയും കഴിയുന്നതുവരെ ഒരിക്കലും ഉച്ചസ്വരത്തിനു കുറവു വരുത്താതെയും ഈശ്വരപ്രാർഥന നടത്തുന്നു. കുർബാനപ്പുസ്തകത്തിൽ നക്ഷത്രക്കുറി എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം നിർത്തി, ഒരു താഴ്‌ന്ന സ്വരത്തിൽ എല്ലാവരും ‘യേശു-മറിയം-യൗസേപ്പു്’ എന്നുച്ചരിക്കും. മരിച്ചവരെക്കുറിച്ചുള്ള കർമം നടത്തുമ്പോൾ, സ്ത്രീകളെക്കൊണ്ടു ചുരുക്കിപ്പിടിക്കുവാൻ സാധിക്കാവുന്നേടത്തോളം താഴ്‌ന്ന ഒരു സ്വരവിശേഷത്തെ അവർ ഉപയോഗിക്കുന്നു. അതുകൊണ്ടുണ്ടാകുന്ന ഫലം അത്യധികം ഉള്ളിൽത്തട്ടലും ദുഃഖവൈവശ്യമുണ്ടാക്കലുമാണു്.

പെത്തി പിക്പ്യുവിലെ സന്ന്യാസിനിമാർ വിശിഷ്ടതരമായ തിരുവത്താഴമേശയ്ക്കു ചുവട്ടിൽ തങ്ങളുടെ വർഗക്കാരെ സംസ്കരിക്കുവാൻവേണ്ടി ഒരു കുണ്ടറയുണ്ടാക്കിയിട്ടുണ്ടു്. അവർ പറയുന്നവിധം, ശവമഞ്ചങ്ങളെ അതിൽ ഇറക്കിവെക്കുവാൻ ഭരണാധികാരികൾ സമ്മതിക്കുന്നില്ല; അതിനാൽ മരിച്ചുപോയാൽ അവർക്കു കന്യകാമഠത്തെ വിട്ടുപോകേണ്ടിവരുന്നു. ഇതവർക്ക് ഒരു മനോവേദനയാണു്; ആശ്രമനിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നതുപോലെ ഇതവർക്കു പരിഭ്രമമുണ്ടാക്കുന്നു.

ഒടുവിൽ ഒരു ചില്ലറസ്സമാധാനം അവർക്കു കിട്ടി-ഒരുകാലത്തു തങ്ങളുടെ സംഘം വകയായിരുന്ന പറമ്പുകളിലുൾപ്പെട്ട ഒരിടത്തുള്ള പണ്ടത്തെ ഒരു വോഗിരാർ ശ്മശാനസ്ഥലത്തു്, ഒരു സവിശേഷ സമയത്തും ഒരു സവിശേഷപ്രദേശത്തും ശവം മറവുചെയ്തുകൊള്ളുവാൻ അവർ സമ്മതം മേടിച്ചു.

ഞായറാഴ്ചപോലെ, വെള്ളിയാഴ്ച ദിവസവും സന്ന്യാസിനിമാർ കുർബാനയും സന്ധ്യാരാധനകളും മറ്റെല്ലാ ഈശ്വരപ്രാർഥനകളും കേൾക്കും. ഇതിനൊക്കെപ്പുറമെ ലോകത്തിൽ മറ്റുള്ളവർക്കാർക്കും അറിഞ്ഞുകൂടാത്ത എല്ലാവിധം നിസ്സാരകർമങ്ങളും അവർ വളരെ ഭക്തിശ്രദ്ധയോടുകൂടി ചെയ്തുവരാറുണ്ടു്; അത്തരം കർമങ്ങൾ ഒരു കാലത്തു ഫ്രാൻസിൽ വളരെ പ്രചാരമുള്ളവയായിരുന്നു. ഇപ്പോഴും സ്പെയിനിലും ഇറ്റലിയിലും അവ ധാരാളം നടപ്പുണ്ടു്. ദേവാലയത്തിൽ അവർക്കുള്ള പ്രവൃത്തി അവസാനമില്ലാത്തതാണു്. അവർക്കു പതിവായി എത്ര പ്രാഥനകൾ എത്ര നേരം ചെല്ലേണ്ടിവരുമെന്നു ശരിയായ വിവരമുണ്ടാകുവാൻ, ആ കൂട്ടത്തിൽത്തന്നെ പെട്ട ഒരുവളുടെ ബുദ്ധിപൂർവമായ ഈ അഭിപ്രായത്തെ ഇവിടെ ഉദ്ധരിക്കുന്നതിനേക്കാൾ നല്ല വഴി വേറെയൊന്നും ഞങ്ങൾക്കു തോന്നുന്നില്ല; ‘പ്രവേശാർഥിനികളുടെ ഈശ്വരാരാധനം ഭയങ്കരംതന്നെയാണു്; പുതുതായി ചേർന്നവരുടേതാകട്ടേ അതിലുമധികം; സന്ന്യാസിനിമാരുടേതാണെങ്കിൽ അതിലുമധികം.’

ആഴ്ചയിലൊരിക്കൽ സംഘം മുഴുവനും ഒത്തുകൂടുന്നു; മഠാദ്ധ്യക്ഷ അഗ്രാസനസ്ഥയാവും; മഠനായികമാർ അവരെ സഹായിക്കും. ഓരോ കന്യകാമഠസ്ത്രീയും, വഴിക്കു വഴിയേ, കല്ലുകളിൽ മുട്ടുകുത്തി, എല്ലാവരും കേൾക്കെ, ആ കഴിഞ്ഞാഴ്ചയിൽ ചെയ്തുപോയിട്ടുള്ള കുറ്റങ്ങളും പാപങ്ങളും ഉറക്കെ സമ്മതിച്ചു പറയുന്നു. ഓരോരുത്തരുടേയും പാപസമ്മതം കേട്ടുകഴിഞ്ഞാൽ മഠനായികമാർ തമ്മിൽ കൂടിയാലോചിച്ച് ഉച്ചത്തിൽ പ്രായശ്ചിത്തം വിധിക്കും.

ഉച്ചസ്വരത്തിൽ കുറ്റം സമ്മതിച്ചു പറകയാകുന്ന ഈ ശിക്ഷയ്ക്കു പുറമെ നന്നേ നിസ്സാരങ്ങളായ തെറ്റുകളെ മാത്രമേ ഇതിലേക്കു വെക്കാറുള്ളൂ-ക്ഷന്തവ്യങ്ങളായ കുറ്റങ്ങൾക്കു നമസ്കാരം എന്നു് അവർ പേർ പറയുന്ന ഒരു പ്രായശ്ചിത്തം വേറെയുണ്ടു്. നമസ്കാരം ചെയ്ക എന്നതിന്റെ സ്വഭാവം ഇതാണു്; കുറ്റക്കാരി മഠാധ്യക്ഷയുടെ മുൻപിൽ-ഇവരെ അമ്മ എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ടും സംബോധനം ചെയ്കയില്ല-ആ ദണ്ഡാധികാരിണി എഴുന്നേറ്റുകൊള്ളാൻ ഇരിപ്പിടത്തിലെ മരപ്പടിയിൽ കാൽകൊണ്ടു് ഒരു ചെറിയ ചവിട്ടു ചവിട്ടിയറിയിക്കുന്നതുവരെ, അനങ്ങാതെ കമിഴ്‌ന്നുകിടക്കുന്നു. ഈ പ്രായശ്ചിത്തം വളരെ ചെറിയ ഒരപരാധത്തിനു വിധിക്കപ്പെടും-അതായതു് ഒരു ചില്ലു പൊട്ടിക്കുക, കീറിയ മൂടുപടം ധരിക്കുക, ഈശ്വരാരാധനയ്ക്കെത്തുവാൻ സംഗതിവശാൽ അല്പം താമസിച്ചുപോക, മറ്റും,മറ്റും; ഇങ്ങനെയൊന്നേ വേണ്ടു, നമസ്കാരമായി ഇതു ചെയ്യുന്നതു് ആരുടേയും ശാസനത്തിന്മേലല്ല; ആ കുറ്റക്കാരി (ഈ വാക്കു ശബ്ദശാസ്ത്രാനുസാരിയായ സാക്ഷാൽ അർഥത്തിൽത്തന്നെയാണു് ഇവിടെ നില്ക്കുന്നതു്) താൻ തന്നെ വിചാരണ ചെയ്യുകയും ശിക്ഷ നടത്തുകയും ചെയ്യുന്നു. വിശേഷദിവസങ്ങളിലും ഞായറാഴ്ചകളിലും നാലു പ്രത്യേക ഭാഗങ്ങളോടുകൂടിയ ഒരു വലിയ എഴുത്തുമേശയുടെ മുൻപിലായി നാലു മഠനായികമാർ നിന്നു് ഈശ്വരപ്രാർഥനകളെ ഉച്ചത്തിൽ നീട്ടി വായിക്കുക പതിവുണ്ടു്. ഒരു ദിവസം അവരിൽ ഒരുവൾ ഒരു വാക്കുകൊണ്ടു തുടങ്ങുന്ന പ്രാർഥന മറ്റൊന്നുകൊണ്ടാരംഭിക്കുന്നതായി മാറിച്ചൊല്ലി; ഈ ഒരു കഷ്ണം അന്ധാളിത്തത്തിനു് അവൾ നമസ്കാരം ചെയ്തു; ആ ആരാധനാസമയം കഴിയുന്നതുവരെ അതു നിലനിന്നു. അവിടെ കൂടിയിട്ടുള്ളവരെല്ലാം ചിരിച്ചുപോയതാണു് കുറ്റത്തെ കനം പിടിപ്പിച്ചുകളഞ്ഞതു്.

ഒരു സന്ന്യാസിനിയെ സൽക്കാരമുറിയിലേക്ക് വരുത്തുമ്പോൾ, മഠാധ്യക്ഷതന്നെയായാലും ശരി, അവൾ മുഖത്തു മൂടുപടം താഴ്ത്തിയിടുന്നു; വായനക്കാർ ഓർമിക്കുംപോലെ, അവളുടെ വായ മാത്രമേ പിന്നെ കാണുകയുള്ളൂ.

മഠനായികയ്ക്കു മാത്രമേ അപരിചിതമാരോടു സംസാരിക്കാൻ പാടുള്ളു. മറ്റുള്ളവർക്കു തങ്ങളുടെ അടുത്ത കുടുംബക്കാരെ മാത്രം കാണാം; അതുതന്നെ വളരെ അപൂർവമായി. സംഗതിവശാൽ പുറമെനിന്നാരെങ്കിലും ഒരു സന്ന്യാസിനിയെ കാണാൻ ചെന്നുവെങ്കിൽ, അവൾ ആശ്രമബഹിർലോകത്തുവെച്ച് അറിയുകയും സ്നേഹിക്കുകയും ചെയ്തിട്ടുള്ള ആരെങ്കിലും ചെന്നുവെങ്കിൽ, ഒരുപാടു നിശ്ചയങ്ങൾ നിർവഹിക്കപ്പെടേണ്ടതായുണ്ടു്. അതൊരു സ്ത്രീയാണെങ്കിൽ, ആ ഒരു കൂടിക്കാഴ്ചയ്ക്കുള്ള അധികാരം കിട്ടി എന്നുവരാം; സന്ന്യാസിനി സൽക്കാരമുറിയിലേക്ക് അഴിജനാലപ്പഴുതിലൂടെ ആ ചെന്ന സ്ത്രീയുമായി സംസാരിക്കുന്നു; അമ്മയോ സഹോദരിയോ ആയിരുന്നാൽ മാത്രമേ ആ ജനവാതിൽ തുറക്കപ്പെടു. പുരുഷന്മാർക്ക് ഏതു സമയത്തും സമ്മതം കിട്ടാറില്ലെന്നു പറയേണ്ടതില്ലല്ലോ.

സാങ്-ബെന്വാവിനാൽ ഏർപ്പെടുത്തപ്പെട്ടതും മർതെങ് വെർഗയാൽ കുറേക്കൂട്ടി കഠിനമാക്കപ്പെട്ടതുമായ ആശ്രമനിയമം ഇങ്ങനെയെല്ലാമാണു്.

ഈ സംഘത്തിൽപ്പെട്ട സന്ന്യാസിനിമാർ മറ്റു സംഘക്കാരികളെപ്പോലെ ആഹ്ലാദവും ഉത്സാഹവും ചുറുചുറുക്കുമുള്ളവരല്ല. അവർ വിളർത്തും ഗൗരവത്തോടുകൂടിയുമിരിക്കും. 1825-ന്നും 1830-ന്നും ഉള്ളിൽ മൂന്നുപേർക്കു ഭ്രാന്തു പിടിക്കുകയുണ്ടായി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 6; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.