ഏതായാലും, ഞങ്ങൾ വിവരിച്ചു കാണിക്കാൻ ശ്രമിച്ച ശവക്കല്ലറയുടെ ഏകദേശച്ഛായയുള്ള, ആ സൽക്കാരമുറി ഈ പ്രദേശത്തേക്കു മാത്രമായുള്ള ഒരു വിശേഷതയാണു്; അതേ കാഠിന്യത്തോടുകൂടി ഈ സമ്പ്രദായം മറ്റു കന്യകാമഠങ്ങളിലും പകർന്നുകാണുന്നില്ല. വാസ്തവത്തിൽ മറ്റൊരു സംഘത്തിലേക്കു ചേർന്നതായ റ്യു തെംപ്ലിലെ കന്യകാമഠത്തിൽ, വിശേഷിച്ചും; കറുത്ത അഴിച്ചുമരിനു പകരം തവിട്ടുനിറത്തിലുള്ള മറശ്ശീലയാണു്; സൽക്കാരമുറിതന്നെ മിനുസപ്പെടുത്തിയ മരം നിലത്തു വിരിച്ചതും, വെളുത്ത പട്ടുമാറശ്ശീലകളാൽ അലങ്കരിക്കപ്പെട്ട ജനാലകളോടുകൂടിയതും, മൂടുപടം മുഖത്തുനിന്നെടുത്തു ഒരു ബെനെദിക്ത് മഠസന്ന്യാസിനിയുടെ ഛായാപടം, ചായമിട്ട പൂച്ചെണ്ടുചിത്രങ്ങൾ, പോരാ, ഒരു തുർക്കിക്കാരന്റെ തല എന്നിങ്ങനെ പലതരം ചിത്രക്കണ്ണാടികൾ തൂക്കിയിട്ടുള്ള ചുമരുകളുള്ളതുമായ ഒരലംകൃതസ്ഥലമാണു്.
തെംപ്ലു് കന്യകാമഠത്തിലെ തോട്ടത്തിലാണു് ഫ്രാൻസിൽവെച്ച് ഏറ്റവും ഭംഗിയുള്ളതെന്നും ഏറ്റവും വലിയതെന്നും പ്രസിദ്ധി കേട്ടതും, പതിനെട്ടാംനൂറ്റാണ്ടിലെ സാധുജനങ്ങൾക്കിടയിൽ രാജ്യത്തുള്ള ‘ചെസ്നട്ടു്’ മരങ്ങളുടെയെല്ലാം അച്ഛൻ എന്നു പേരുള്ളതുമായ ആ സാക്ഷാൽ ‘ചെസ്നട്ടു്’ മരം നിന്നിരുന്നതു്.
ഞങ്ങൾ പറഞ്ഞിട്ടുളളവിധം ശാശ്വതപൂജനക്കാരായ ബെനെദിക്ത് സംഘക്കാരുടെ വകയായിരുന്നു ഈ തെംപ്ലു് കന്യകാമഠം; ഇവർ സിത്തിയോവിലേക്കു ചേർന്നവരിൽനിന്നു കേവലം വ്യത്യാസപ്പെട്ടിരുന്നു. ശാശ്വതപൂജനക്കാരായ ഈ സംഘക്കാർ രണ്ടായിട്ടു വളരെക്കാലമായിട്ടില്ല. ഏറിയാൽ ഇരുനൂറു കൊല്ലമായിരിക്കും. 1649–ൽ കുറച്ച് ദിവസത്തിനിടയിൽവെച്ചു രണ്ടു തവണ സാങ് സുൽപിസ്സിലും സാങ്ഴാങ് എൻഗ്രേവിലുമുളള പാരിസ്സിലെ രണ്ടു പളളികളിലെ വിശുദ്ധകർമങ്ങൾക്ക് അശുദ്ധി തട്ടിപ്പോയി! ആ അപൂർവവും ഭയങ്കരവുമായ പാപകർമം പട്ടണത്തെ ആസകലം തലകീഴാക്കി മറിച്ചു. ഴെർമെൻപളളിയിലെ സന്ന്യാസിമഠാധ്യക്ഷനും സഭാധ്യക്ഷനുംകൂടി എല്ലാ മതാചാര്യന്മാരെയും വിളിച്ചുചേർത്തു് ഒരു വലിയ ഘോഷയാത്ര ഏർപ്പെടുത്തി; അതിൽ പോപ്പിന്റെ പ്രതിനിധിയാണു് മുൻനടന്നിരുന്നതു്. പക്ഷേ, ഈ പ്രായശ്ചിത്തംകൊണ്ടു ദൈവഭക്തി കൂടിയ രണ്ടു സ്ത്രീകൾക്കു—മദാം കൂർതാങ് എന്ന മർക്കിസു് ദു് ബുക്, കോംതെസു് ദു് ഷാത്തൊവിയെ എന്നിവർക്കു—തൃപ്തിയായില്ല. തൽക്കാലത്തേക്കേ ഉണ്ടായുളളുവെങ്കിലും ‘ശാശ്വതപൂജനം’ ഏർപ്പെടുത്തണമെന്നു് അവർക്കു തോന്നി. അവർ രണ്ടുപേരും, ഒരുവൾ 1652–ലും മറ്റവൾ 1653–ലും, മദർ കത്രെങ് ദ്ബ എന്ന ഒരു ബെനെദിക്ത് മഠസന്ന്യാസിനിയുടെ കൈയിൽ, സാങ് ബെന്വാവിന്റെ സംഘത്തോടു ചേർന്നു് ഈ വിശിഷ്ടോദ്യേശ്യത്തോടുകൂടി ഒരാശ്രമം സ്ഥാപിക്കുവാൻവേണ്ടി, ഒരു വലിയ തുക ഏല്പിച്ചു; ഒന്നാമതായി ആശ്രമസ്ഥാപനത്തിനു മദർ കത്രെങ് ദു് ബയ്ക്കുഴെർമെനിലെ സഭാധ്യക്ഷനായ മൊസ്സ്യു ദു് മെത്സിൽനിന്നു് അനുവാദം കിട്ടിയതു്. ‘മൂലധനത്തിലേക്കു കൊല്ലത്തിൽ മുന്നൂറു ലീവർ [4] വരവുളള സംഖ്യ, അതായതു് ആറായിരം ലീവർ, തന്നതിന്നുശേഷമല്ലാതെ ഒരുവളെയും ആശ്രമത്തിൽ സ്വീകരിക്കുന്നതല്ല എന്നുളള നിശ്ചയം വാങ്ങിയിട്ടാണു്. പിന്നീടു രാജാവു് തിട്ടൂരം കൊടുത്തു; ബാക്കി വേണ്ട രേഖകളെല്ലാം പാർല്ലിമെണ്ടിൽനിന്നു കൊടുത്തതു് 1654–ലാണു്.’
ഇങ്ങനെയാണു്, പാരിസ്സിലുളള ഈ ബെനെദിക്ത്മഠക്കാരുടെ ‘ശാശ്വതപൂജനം’ എന്ന സംഘവിശേഷത്തിന്റെ ഉത്ഭവവും സ്ഥാപനവും. മുൻപറഞ്ഞ രണ്ടു പ്രഭ്വികൾ കൊടുത്ത സംഖ്യയിൽനിന്നു റ്യു കസെത്തിൽ ഉണ്ടാക്കിച്ച ‘കെട്ടിട’മായിരുന്നു ഇവരുടെ ആദ്യത്തെ കന്യകാമഠം.
ഈ സംഘത്തെ സിത്തിയോവിലെ ബെനെദിക്ത് മഠസന്ന്യാസിമാരുടെ സംഘമായി തെറ്റിദ്ധരിച്ചുപോകരുതു്.
ഞങ്ങൾ ഇപ്പോൾത്തന്നെ തുറന്നുകാണിക്കുകയുണ്ടായ പെത്തി പിക്പ്യുവിലെ ബെനെദിക്തു് സംഘത്തിൽനിന്നു് അതു കേവലം ഭേദപ്പെട്ടതാണു്. 1657–ൽ ഏഴാമൻ അലെക്സാണ്ടർ എന്ന പോപ്പു് ഒരു സവിശേഷമായ ഉത്തരവു പ്രകാരം റ്യു പെത്തി പിക്പ്യുവിലെ സന്ന്യാസിനിമാർക്കു ശാശ്വതപൂജനം നടത്തുവാനുളള അനുവാദം കൊടുത്തു. എങ്കിലും ആ രണ്ടു സംഘങ്ങളും തമ്മിലുളള വ്യത്യാസം അങ്ങനെതന്നെ നിന്നതേ ഉളളൂ.
[4] ഒരു പവൻ വിലയുളള ഒരു പുരാതന ഫ്രഞ്ച് നാണ്യം.