പുരാതനകാലങ്ങളിൽ പെത്തി പിക്പ്യുവിലെ കന്യകാമഠം എന്തു മട്ടായിരുന്നു എന്നു വിവരിക്കാനേർപ്പെട്ട സ്ഥിതിക്കും, ആ സവിശേഷമായ സങ്കേതത്തിലെ ഒരു ജനാല തുറക്കാൻ ഞങ്ങൾ ധൈര്യപ്പെട്ടതുകൊണ്ടും, ഈ പുസ്തകത്തിലെ കഥയോടു യാതൊരു സംബന്ധവുമില്ലാത്തതും, പക്ഷേ, സന്ന്യാസിമഠത്തിനുകൂടി ചില അപൂർവരൂപങ്ങളുണ്ടെന്നു കാണിക്കുന്നതാകകൊണ്ടു പ്രയോജനകരവുമായ മറ്റൊരു ചെറിയ വ്യതിയാനംകൂടി ചെയ്യുവാൻ വായനക്കാർ അനുവദിക്കേണ്ടിയിരിക്കുന്നു.
ചെറിയ കന്യകാമഠത്തിൽ ഫോങ്തെവ്രോൽ മഠത്തിൽനിന്നു വന്ന ഒരു നൂറു വയസ്സുകാരിയുമുണ്ടായിരുന്നു. ഭരണപരിവർത്തനത്തിനു മുൻപുതന്നെ അവൾ സമുദായരംഗത്തിൽ ഇറങ്ങിയിരിക്കുന്നു. പതിനാറാമൻ ലൂയിയുടെ കീഴിൽ മുദ്ര സൂക്ഷിപ്പുകാരനായിരുന്ന മൊസ്സ്യുദു് മിരോമിനിയേയും ഒരധ്യക്ഷയായിരുന്ന ദുപ്ലയേയും പറ്റി അവൾ വളരെ സംസാരിക്കും; അവരുമായി അവൾ വലിയ സൗഹാർദ്ദത്തിലായിരുന്നു. എന്തെങ്കിലും ഒരു കാരണം പറഞ്ഞ് ഈ രണ്ടു പേരുകളേയും കൊണ്ടുവരുന്നതു് അവൾക്കു സന്തോഷവും ഒരു മേനിയുമാണു്. ഫോങ് തെവ്രോലിലെ കന്യകാമഠത്തെപ്പറ്റി പല അത്ഭുതങ്ങളും-അതൊരു നഗരംപോലെയാണു്, ആശ്രമത്തിനുള്ളിൽ തെരുവുകളുണ്ടായിരുന്നു എന്നെല്ലാം-അവൾ പ്രസംഗിക്കും.
അവളുടെ ഉച്ചാരണരീതി അസാധാരണമായിരുന്നു. അതു കേൾക്കുന്നതു കുട്ടികൾക്കു നേരംപോക്കാണു്. കൊല്ലംതോറും അവൾ തന്റെ നേർച്ചകളെ പുതുക്കും; സത്യം ചെയ്യുന്ന സമയം അവൾ മതാചാര്യനോടു പറയും, ‘മോൺസിന്യോർ സാങ്ഫ്രാങ്സ്വാ അതു മൊസ്യു സാങ്ഴൂലിയയ്ക്കു കൊടുത്തു; മൊസ്സ്യു സാങ്ഴൂലിയ അതു് മൊസ്സ്യു സാങ് യുസെബിയൂസിനു കൊടുത്തു; മൊസ്സ്യു യുസെബിയൂസു് അതു മൊസ്സ്യു സാങ് പ്രൊകാപിയൂസ്സിനു കൊടുത്തു, മറ്റും മറ്റും; അങ്ങനെ അതിതാ ഞാൻ അച്ചനു തരുന്നു.’ ഇതു കേട്ടാൽ വിദ്യാർഥിനികൾ ചിരി തുടങ്ങും-കൈമറയ്ക്കുള്ളിൽവെച്ചല്ല, മുഖമറയ്ക്കുള്ളിൽവെച്ച്; അമർക്കപ്പെട്ടതും ഭംഗിയുള്ളതുമായ ആ ചെറിയ ചിരി മഠനായികമാരുടെ മുഖം വീർപ്പിക്കും.
മറ്റൊരു സന്ദർഭത്തിൽ, ആ നൂറുവയസ്സുകാരി കഥ പറകയായിരുന്നു. തന്റെ ചെറുപ്പത്തിൽ ബെർനാർമഠസന്ന്യാസികൾ ഭടന്മാരെപ്പോലെ അത്രയും നല്ലവരായിരുന്നു എന്നവൾ അഭിപ്രായപ്പെട്ടു. ഒരു നൂറ്റാണ്ടാണു് അവൾ മുഖേന സംസാരിച്ചിരുന്നതു്; പക്ഷേ, അതു പതിനെട്ടാംനൂറ്റാണ്ടായിരുന്നു. ഷംപാഞ്ഞിലും ബുർഴോങ്ങിലും ഭരണപരിവർത്തനത്തിനു മുൻപുണ്ടായിരുന്ന നാലുതരം വീഞ്ഞുകളുടെ സമ്പ്രദായത്തെപ്പറ്റി അവൾ പറയും. ഫ്രാൻസിലെ പട്ടാളമേലധികാരി, ഒരു രാജകുമാരൻ, ഒരു ഡ്യൂക്ക്, ഒരു പ്രഭു എന്നിങ്ങനെ പ്രമാണപ്പെട്ട ആരെങ്കിലും ബർഗണ്ടിയിലൂടെയോ ഷംപാഞ്ഞിലൂടെയോ കടന്നുപോകുന്നുണ്ടെങ്കിൽ, ആ രാജ്യത്തുള്ള മാന്യന്മാർ അവരെ സല്ക്കരിച്ചു മംഗളപത്രം കൊടുക്കുകയും, നാലു തരം വീഞ്ഞുകൾ വെള്ളികൊണ്ടുള്ള നാലു കളിവഞ്ചികളിൽ നിറച്ച് അവർക്കു സമ്മാനിക്കുകയും പതിവുണ്ടു്. ഒന്നാമത്തെ പാനപാത്രത്തിൽ ഇങ്ങനെ കൊത്തിയിരിക്കുന്നതു കാണാം, കുരങ്ങൻവീഞ്ഞ്; രണ്ടാമത്തതിൽ, സിംഹവീഞ്ഞ്; മൂന്നാമത്തതിൽ, ആടുവീഞ്ഞ്; നാലാമത്തതിൽ പന്നിവീഞ്ഞ്. മദ്യപാനികൾ ക്രമത്തിൽ അധഃപതിച്ചുപോകുമ്പോഴത്തെ ഓരോ ദശയാണു് ഈ ഓരോ കഥയും സൂചിപ്പിച്ചിരുന്നതു്; ആദ്യത്തതു്, ഉന്മേഷകരമായ ലഹരി; രണ്ടാമത്തതു, ശുണ്ഠിപിടിക്കൽ; മൂന്നാമത്തതു, ബുദ്ധിമാന്ദ്യം; നാലാമത്തതു, കാട്ടുമൃഗങ്ങളുടെ മട്ടു്.
ഒരു ചുമരളുമാറിയിൽ അവൾ വലിയ കാര്യമായി കരുതിപ്പോരുന്ന ഒരു നിഗൂഢസാധനം പൂട്ടിവെച്ചിട്ടുണ്ടായിരുന്നു. ഫോങ്തെവ്രോലിലെ ആശ്രമനിയമം ഇതിനെ വിരോധിക്കുന്നില്ല. ആ സാധനത്തെ അവൾ ആർക്കും കാട്ടിക്കൊടുക്കുകയില്ല. അതിനെപ്പറ്റി ധ്യാനിക്കുവാൻ വിചാരിക്കുമ്പോൾ, അവൾ, അറയ്ക്കുള്ളിൽ വാതിലടച്ച് ഒളിച്ചിരിക്കും-അവളുടെ വ്രതനിയമം അതിനെ വിരോധിച്ചിട്ടില്ല. ഇടനാഴിയിൽനിന്നു് ഒരു കാൽവെപ്പുശബ്ദം കേട്ടാൽ ഉടനെ, തന്റെ പ്രായംചെന്ന കൈകളെക്കൊണ്ടാവുന്നവിധം വേഗത്തിൽ, അവൾ ചുമരളുമാറി അടച്ചുപൂട്ടും. അതിനെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ, അത്രയും വായാടിത്തമുള്ള ആ സ്ത്രീ ഉടനെ സംസാരം നിർത്തും. അവളുടെ മൗനം ഏറ്റവും ഉൽക്കണ്ഠയുള്ളവരേയും, അവളുടെ ശാഠ്യം ഏറ്റവും മർക്കടമുഷ്ടിയുള്ളവരേയും തോല്പിച്ചിരുന്നു. കന്യകാമഠത്തിൽ മറ്റു ജോലിയില്ലാത്തവർക്കും ജോലി ചെയ്തു മുഷിഞ്ഞവർക്കും അതൊരു സംഭാഷണവിഷയത്തെ ഉണ്ടാക്കിക്കൊടുത്തു. ആ നൂറുവയസ്സുകാരി അത്ര വിലവെച്ചും അത്ര ഗൂഢമായും സൂക്ഷിച്ചുവരുന്ന നിധി എന്തായിരിക്കാം? എന്തോ ഒരു പരിശുദ്ധഗ്രന്ഥമാവണം, സംശയമില്ല. ഏതോ വിശിഷ്ടമായ ജപമാല? എന്തോ വിശ്വാസയോഗ്യമായ ഒരു സ്മാരകവസ്തു? അവർ ഊഹിച്ചൂഹിച്ചു തോറ്റു. ആ സാധുക്കിഴവി മരിച്ച ഉടനെ, ഒരുസമയം മര്യാദയെ അതിലംഘിച്ചുള്ള വേഗത്തിൽത്തന്നെ, അവർ ചുമരളുമാറിയുടെ അടുക്കലേക്കു പാഞ്ഞുചെന്നു് അതു തുറന്നു. വിശിഷ്ടമായ തിരുവത്താഴത്തിന്റെ അപ്പത്താലംപോലെ, മൂന്നു പരുത്തിപ്പട്ടുപൊതികൾക്കുള്ളിലായി ആ സാധനം ഇരിക്കുന്നതു് അവർ കണ്ടു. കൂറ്റൻ പീച്ചാംകുഴലുകളോടുകൂടി വൈദ്യന്റെ ചെക്കന്മാർ പിടിപ്പാൻ പാഞ്ഞുചെല്ലുന്ന ചെറുതത്തകളെ വരച്ചിട്ടുള്ള ഒരു പെരുംതളികയായിരുന്നു അതു്. പിടിപ്പാൻ പായുന്നവരുടെ മുഖത്തു പല ഗോഷ്ടികളും, അവരുടെ നിലകളിൽ ചിരിവരുന്ന പല ഭാഗങ്ങളും ഉണ്ടായിരുന്നു. ആ ചെറുതത്തകളിൽ ഒന്നിനെ കുത്തിക്കൊന്നിരിക്കുന്നു. അതു് പിടയുകയും, നേരിയ ചിറകുകളിട്ടടിക്കുകയും, പിന്നേയും പറക്കാൻ നോക്കുകയും ചെയ്യുന്നുണ്ടു്; പക്ഷേ, ആ പിടിച്ചവൻ ഒരു പൈശാചികമായ ചിരിയും ചിരിച്ചു കൂത്താടുന്നു. സാരം; അനുരാഗത്തെ (ഈ തത്തയ്ക്കു ലവു് (അനുരാഗം) എന്നാണു് പേർ) ഉദരശൂലം കീഴടക്കി. വളരെ അപൂർവവും, മോളിയേർക്ക് ഒരു കവിതാവിഷയം ഉണ്ടാക്കിക്കൊടുത്തതുമായ ഈ പെരുന്താലം 1845 സപ്തംബർ വരെ ഉണ്ടായിരുന്നു; ബൊമാർഷെ എന്ന പ്രദേശത്തു് ഒരപൂർവവസ്തുവ്യാപാരി ഇതു് വില്ക്കാൻ വെച്ചിരുന്നു.
ഈ നല്ലവളായ കിഴവി പുറമെനിന്നു് ആരേയും കാണാൻ വരാൻ സമ്മതിച്ചിരുന്നില്ല; എന്തുകൊണ്ടെന്നാൽ, അവൾ പറയും; ‘സൽക്കാരമുറി ഒരു രസമില്ലാത്തതാണു്.’