ഈ പുസ്തകം ഒരു നാടകമാണു്; ഇതിലെ പ്രധാനവേഷം ബ്രഹ്മവും.
മനുഷ്യനാണു് പിന്നത്തേതു്.
അങ്ങനെയിരിക്കെ, എന്നല്ല ഞങ്ങളുടെ വഴിക്കുമുൻപിൽ ഒരു കന്യാമഠം വന്നുപെടുകയും ചെയ്ത സ്ഥിതിക്ക്, അതിൽ കടന്നുനോക്കുന്നതു് ഞങ്ങളുടെ ചുമതലയായി. എന്തുകൊണ്ടു്? പാശ്ചാത്യരാജ്യത്തേക്കെന്നപോലെ പൌരസ്ത്യ രാജ്യത്തേക്കും, ആധുനികകാലത്തേക്കെന്നപോലെ പുരാതനകാലത്തേക്കും, വിഗ്രഹാരാധനത്തിനും, ബുദ്ധമതത്തിനും മുഹമ്മദുമതത്തിനും, അതേവിധം ക്രസ്തുമതത്തിനും, സാമാന്യമായുളള കന്യകാമഠം, ബ്രഹ്മത്തിനു നേരെ മനുഷ്യൻ വെച്ചുനോക്കുന്ന ദൂരദർശിനിയന്ത്രങ്ങളിൽ ഒന്നാണു്.
ചില സങ്കല്പവിശേഷങ്ങളെപ്പററി എന്തെന്നില്ലാതെ വിസ്തരിക്കുവാനുളള സന്ദർഭം ഇതല്ല; എങ്കിലും ഞങ്ങളുടെ അടക്കങ്ങളും ഞങ്ങളുടെ നിബന്ധനകളും എന്നല്ല ഞങ്ങളുടെ വെറുപ്പുകൾകൂടിയും ശരിക്കു നിലനിർത്തിക്കൊണ്ടു്, ഓരോ സമയത്തും മനുഷ്യനെ ബ്രഹ്മത്തിൽ കണ്ടുമുട്ടുമ്പോഴെല്ലാം കാഴ്ചയിൽ നല്ലവണ്ണം മനസ്സിലാകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, ഞങ്ങൾ ബഹുമാനംകൊണ്ടു മതിമറന്നുപോകാറുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. യഹൂദപളളിയിലും മുഹമ്മദീയപ്പളളിയിലും അമ്പലത്തിലും അമേരിക്കൻ കാപ്പിരിക്കുടിലിലും എല്ലാം, ഒരു ബീഭത്സഭാഗമുണ്ടു്— അതിനെ ഞങ്ങൾ വെറുക്കുന്നു; ഒരു വിശിഷ്ടഭാഗമുണ്ടു്—അതിനെ ഞങ്ങൾ പൂജിക്കുന്നു. മനുഷ്യഭിത്തിമേൽ ചെന്നലച്ചുണ്ടാക്കുന്ന ഈശ്വര പ്രതിധ്വനി, ഹാ മനസ്സിനു് എന്തൊരാലോചനാവിഷയവും, ആലോചനകൾക്ക് എന്തവസാനമില്ലാത്ത ഭക്ഷണവും!