ചരിത്രത്തിന്റേയും ന്യായത്തിന്റേയും സത്യത്തിന്റേയും നിലയിൽ, സന്ന്യാസിമഠധർമം സർവത്ഥാ അധിക്ഷേപിക്കപ്പെട്ട ഒന്നാണു്. സന്ന്യാസമഠങ്ങൾ ഒരു ജനസമുദായത്തിനിടയിൽ വർദ്ധിച്ചുപോയാൽ, അതുകൾ ആ സമുദായത്തിന്റെ ചോരയോട്ടത്തിനു തടസ്സങ്ങളായിത്തീരുന്നു; വലിച്ചുകൊണ്ടു പോവാൻ വയ്യാത്ത സ്ത്ഥാപനങ്ങൾ, വ്യവസായകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കേണ്ടിടത്തു വന്നുനില്‍ക്കുന്ന അലസതാകേന്ദ്രങ്ങൾ ‘ഓക്കു’മരത്തിനു ഇത്തക്കണ്ണികൾപോലെയും, മനുഷ്യദേഹത്തിനു പാലുണ്ണികൾ പോലെയുമാണു് ഒരു മഹത്തായ ജനസമുദദായത്തിനു സന്ന്യാസി സംഘങ്ങൾ, അവയ്ക്കുളള അഭിവൃദ്ധിയുടേയും തടിക്കൂടുതലിന്റേയും അർത്ത്ഥം രാജ്യത്തിന്റെ ദാരിദ്ര്യവർദ്ധനയാണു്. പരിഷ്കാരത്തിന്റെ പ്രാരംഭ ദശയിൽ നല്ലതും, തിര്യക്ക്‍സാധാരണമായ മനോവൃത്തിയെ ധാർമികബുദ്ധിക്കു കീഴ്പെടുത്തുന്നതുകൊണ്ടു് ഉപകാരപ്രദമായ സന്ന്യാസിഭരണരീതി, ജനങ്ങൾക്കു പ്രായം തികഞ്ഞാൽപ്പിന്നെ ഉപദ്രവകരമാണു്. അതുമാത്രമല്ല, അതിന്റെ മുറുക്കത്തിനു് അയവുതട്ടി അവ്യവസ്ത്ഥിതമായിത്തീരാൻ തുടങ്ങിയാൽ, നല്ല കാലത്തു് തന്നെ അതു പിന്നെ കൊളളരുതാത്തതായിപ്പോകുന്നു; എന്തുകൊണ്ടെന്നാൽ, പിന്നെയും അതു ജനസമുദായത്തിന്റെ മാർഗദർശിത്വം വെച്ചുകൊണ്ടിരിക്കുന്നു.
സന്ന്യാസിമഠസ്ത്ഥാപനത്തിനു് ഒരു കാലമുണ്ടായിരുന്നു. ആധുനികപരിഷ്കാരത്തിന്റെ പ്രാത്ഥമികവിദ്യാഭ്യാസകാലത്തു് ആവശ്യകങ്ങളായിരുന്ന സന്ന്യാസിമഠങ്ങൾ, ആ പരിഷ്കാരത്തിന്റെതന്നെ അഭിവൃദ്ധിയെ തടയുകയും അതിന്റെ ഊർദ്ധ്വഗതിക്ക് ഉപദ്രവകരങ്ങളായിത്തീരുകയും ചെയ്തു. മനുഷ്യനെസ്സംബന്ധിക്കുന്ന സ്ത്ഥാപനങ്ങൾ എന്ന നിലയിൽ നോക്കുമ്പോൾ, പത്താംനൂറ്റാണ്ടിൽ പ്രയോജനകരങ്ങളും പതിനഞ്ചാംനൂറ്റാണ്ടിൽ സംശയപ്രദങ്ങളുമായ സന്ന്യാസിമഠങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ അറയ്ക്കത്തക്കവയാണു്. സന്ന്യാസിമഠധർമ്മാകുന്ന കുഷ്ഠരോഗം അത്ഭുതകരങ്ങളായ രണ്ടു രാജ്യങ്ങളെ —ഇറ്റലിയേയും സ്പെയിനേയും—കടിച്ചുകാർന്നു് ഏതാണ്ടു് അസ്ത്ഥികൂടപ്രായമാക്കി. അനവധി നൂറ്റാണ്ടുകളായി യൂറോപ്പുരാജ്യത്തേക്ക് ഒന്നു വിളക്കും മറ്റതു വെളിച്ചവുമായിരുന്നു; ഇപ്പോൾ ആ രണ്ടു മാന്യജനസമുദായങ്ങൾക്ക് അല്പം മാംസം വെച്ചുതരുവാൻ കഷ്ടിച്ചാരംഭിക്കുന്നുണ്ടു്—1789–ലെ [1] ആരോഗ്യപ്രദവും ശക്തിവർദ്ധകവുമായ ആ ഒരേ ഒരു ദേഹസുഖശാസ്ത്രത്തിനു നാം നന്ദി പറയുക.
സന്ന്യാസിമഠം—വിശേഷിച്ചു, ഈ നൂറ്റാണ്ടിന്റെ നടപ്പുരയിൽ, ഇപ്പോഴും ഇറ്റലിയിലും ആസ്ത്രിയയിലും സ്പെയിനിലും പ്രത്യക്ഷമായി കാണപ്പെടുന്ന സന്ന്യാസിനീമഠം—മധ്യകാലങ്ങളിലെ ചളിക്കട്ടകളിൽ ഏറ്റവും കറുപ്പുകൂടിയ ഒന്നാണു്. കന്യകാമഠം, ആ കന്യകാമഠം, ജുഗുപ്സാവഹങ്ങളുടെ ഒരു കൂട്ടിമുട്ടൽസ്ത്ഥലമാണു്. ശരിക്കു പറഞ്ഞാൽ കത്തോലിക്കരുടെ കന്യകാമഠം മരണത്തിന്റെ അന്ധകാരനിബിഡതയാൽ തികച്ചും നിറയപ്പെട്ടിരിക്കന്നു.
എല്ലാറിലും വെച്ച് എത്രയുമധികം ശ്മശാനതുല്യമായ ഒന്നാണു് സ്പെയിൽ രാജ്യത്തിലെ കന്യാകാമഠം. അവിടെ അന്ധകാരത്തിനുളളിൽ, ഇരുട്ടുകെട്ടിക്കിടക്കുന്ന നിലവറകൾക്കു ചുവട്ടിൽ, നിഴൽ തട്ടി അവ്യക്തങ്ങളായ കുംഭഗോപുരങ്ങൾക്കു താഴേ, വലിയ പളളികളുടെ ഉയരത്തിൽ ആത്മനാശത്തെ പ്രതിഷ്ഠിച്ചിട്ടുളള കൂറ്റൻ തിരുവത്താഴമേശകൾ പൊന്തിനില്‍ക്കുന്നു; അവിടെ ഇരുട്ടത്തു പെരും വെളളക്കുരിശുകൾ ചങ്ങലയിൽ ഞാന്നുകിടക്കുന്നു; അവിടെ കരിമരപ്പണിക്കു മുകളിൽ ആനക്കൊമ്പുകൊണ്ടുളള വലിയ ക്രിസ്തുരൂപങ്ങൾ തികച്ചും നഗ്നങ്ങളായി ഉയരത്തിൽ കാണപ്പെടുന്നു—അവ ചോരയെലിച്ചുകൊണ്ടാണെന്നു പറഞ്ഞാൽ പോരാ, ചോരയിൽ മുക്കിക്കൊണ്ടാണു്; എല്ലുകളെ കാണിക്കുന്ന കൈമുട്ടുകളോടും, അകംതൊലികളെ കാണിക്കുന്ന കാൽമുട്ടിൻചിരട്ടകളോടും, മാംസത്തെ കാണിക്കുന്ന മുറിവുകളോടുംകൂടി, വെളളമുളളുകളെക്കൊണ്ടുളള കീരീടം ചൂടി,പൊന്നാണികളെക്കൊണ്ടു് ആണി മേടപ്പെട്ടു, നെറ്റിത്തടത്തിൽ ചോരത്തുളളികളാകുന്ന പുഷ്യരാഗങ്ങളോടും കണ്ണിൽ വൈരക്കല്ലുകളായ കണ്ണീർത്തുളളികളോടുംകൂടി നില്‍ക്കുന്ന ആ രൂപങ്ങൾ ഭയങ്കരങ്ങളും മഹത്തരങ്ങളുമാണു്. ആ പുഷ്യരാഗങ്ങളും വൈരക്കല്ലുകളും നനഞ്ഞിരിക്കുന്നതുപോലെ തോന്നും; അവയാകട്ടെ രോമംകൊണ്ടുളള ഉൾക്കുപ്പായങ്ങളാലും ഇരിമ്പുകൊണ്ടുളള കുരടാവുകളാലും മുറിവേല്‍ക്കപ്പെട്ട വാരിഭാഗങ്ങളോടും, മെടച്ചില്പണിയുളള ചീനവേലികളാൽ ചതയപ്പെട്ട മാറിടങ്ങളോടും, ഈശ്വരപ്രാർത്ഥനയ്ക്കുളള മുട്ടുകുത്തൽകൊണ്ടു തൊലിയുരിഞ്ഞ കാൽമുട്ടുകളോടുംകൂടി ഇരുട്ടത്തു ചുവട്ടിലുളള ചില മുഖം മറച്ച സത്ത്വങ്ങളെ— തങ്ങൾ ഭാര്യമാരാണെന്നു കരുതുന്ന സ്ത്രീകളെ, തങ്ങൾ ദേവകളാണെന്നു കരുതുന്ന പ്രേതങ്ങളെ—കരയിക്കുന്നു. ആ സ്ത്രീകൾ വിചാരിക്കാറുണ്ടോ? ഇല്ല, അവർക്കു വല്ല ഇച്ഛയുമുണ്ടോ? ഇല്ല. അവർക്കനുരാഗമുണ്ടോ? ഇല്ല. അവർ ജീവിക്കുന്നുണ്ടോ? ഇല്ല. അവരുടെ ഞരമ്പുകൾ എല്ലായിരിക്കുന്നു; അവരുടെ എല്ലുകൾ കല്ലായിരിക്കുന്നു. അവരുടെ മൂടുപടം മെടയപ്പെട്ട രാത്രിയെക്കൊണ്ടാണു്. ആ മൂടുപടത്തിന്റെ ഉളളിലുളള ശ്വാസം മരണത്തിന്റെ എന്തെന്നില്ലാതെ ദുഃഖവിവശമായ വീർപ്പിനു തുല്യമാണു്. ഒരു പ്രേതമായ മഠാധികാരിണി അവരെ പാപമുക്തകളാക്കുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു. പരിശുദ്ധസ്വരൂപൻ അവിടെയുണ്ടു്; വളരെ ഭയങ്കരനാണു്. സ്പെയിനിലെ പണ്ടത്തെ സന്ന്യാസി മഠങ്ങൾ ഇങ്ങനെയാണു്. ഭയങ്കരഭക്തിയുടെ മടകൾ, കന്യകമാരുടെ ഗുഹകൾ നിഷ്ഠൂരങ്ങളായ പ്രദേശങ്ങൾ.
‘റോമിനെക്കാളധികം റോമായതാ’ണു് കത്തോലിക് സ്പെയിൻ. സ്പെയിനിലെ കന്യകാമഠമാണു് മറ്റെല്ലാറ്റിലുമേറെ കത്തോലിക് കന്യകാമഠമായിട്ടുളളതു്. അതിങ്കൽ ഒരു പൌരസ്ത്യഗന്ധമുണ്ടു്. പ്രധാനമെത്രാൻ, സ്വർഗത്തിന്റെ താക്കോൾ സൂക്ഷിപ്പുകാരൻ, ഈശ്വരന്നായി ഉഴിഞ്ഞിടപ്പെട്ട ഈ ആത്മാക്കളുടെ അന്തഃപൂരം അടച്ചുപൂട്ടി കാവൽ നില്‍ക്കുന്നു. സന്ന്യാസിനി അതിലുളള വെപ്പാട്ടിയാണു്; മതാചാര്യൻ ഷണ്ഡനും. വികാരമേറിയവർ തിരഞ്ഞെടുക്കപ്പെടുന്നതു സ്വപ്നത്തിലാണു്; അവർ ക്രിസ്തുവിനെ പ്രാപിക്കുന്നു. രാത്രിസമയത്തു സുന്ദരനും നഗ്നനുമായ യുവാവു കുരിശിന്മേൽ നിന്നിറങ്ങിവന്നു സന്ന്യാസിനിയുമായി കൂത്തടിക്കുന്നു. കുരിശിന്മേൽ തറയ്ക്കപ്പെട്ട സത്ത്വം തന്റെ സുൽത്താനായിക്കിട്ടിയിട്ടുളള ആ അസാധാരണ സുൽത്താനയെ ഉയർന്ന മതിലുകൾ സജീവവ്യാപാരത്തിൽ നിന്നു കാത്തുരക്ഷിക്കുന്നു. ബഹിർലോകത്തേക്ക് ഒരു നോക്കു നോക്കുന്നതു ചാരിത്ര്യഭംഗമാണു്. തുർക്കിയിൽ പാത്രപ്രത്യഭംഗത്തിന്റെ ശിക്ഷയ്ക്കുളള തോൽച്ചാക്കിനു പകരം, ഇവിടെ അനങ്ങാൻ സ്ത്ഥലമില്ലാത്ത കല്ലുപെട്ടിയാണു്. അവിടെ കടലിലിടുന്നതിനെ ഇവിടെ നിലത്തിടുന്നു. രണ്ടിടത്തും സ്ത്രീകൾ തലതല്ലുന്നു; അങ്ങുളളവർക്കു കിട്ടുന്നതു കടൽത്തിരയാണു്; ഇങ്ങുളളവർക്കു ശവക്കുഴി. അവിടെ മുക്കിക്കൊല്ലുന്നു, ഇവിടെ കുഴിച്ചുമൂടുന്നു. പൈശാചികമായ സാദൃശ്യം.
പുരാതനനടപടികളെ പിന്താങ്ങുന്നവർ, ഈവക സംഗതികളെ വിസംവദിക്കുവാൻ നിവൃത്തിയില്ലാതെ, ഇന്നു് അവയെപ്പറ്റി പുഞ്ചിരിക്കൊളളുക എന്ന വിദ്യയെടുക്കുന്നു. ചരിത്രം വെളിപ്പെടുത്തുന്നവയെ അടുച്ചുകെട്ടിയിടാൻ, തത്ത്വശാസ്ത്രം വ്യാഖ്യാനിക്കുന്നവയെ നിസ്സാരമാക്കിത്തളളാൻ, അമ്പരിപ്പിക്കുന്ന വാസ്തവങ്ങളേയും സുഖമില്ലാതാക്കുന്ന വാദമുഖങ്ങളേയും വിട്ടുകളയാൻ, പറ്റിയതായി പണ്ടില്ലാത്തതും പ്രയാസം കുറഞ്ഞതുമായ ഒരു വിദ്യ ഇപ്പോൾ നടപ്പായിട്ടുണ്ടു്. ‘വ്യർത്ഥവാദങ്ങൾക്കുളള ഒരു വിഷയം,’ സമർത്ഥന്മാർ പറയുന്നു. ‘വ്യർത്ഥവാദങ്ങൾ,’ വിഡ്ഢികൾ ആവർത്തിക്കുന്നുൂ. റുസ്സോ ഒരു വ്യർത്ഥവാദി; ദിദറോ വ്യർത്ഥവാദി; വോൽത്തെയർ വ്യർത്ഥവാദി. താസിതുസു് [2] ഒരു വ്യർത്ഥവാദിയാണെന്നും, നീറോ [3] ഭോഷനാണെന്നും, ‘ആ സാധു ഹോലോഫെർണിസ്സിനെ [4] പ്പററി നിശ്ചയമായും ദയവേണ്ടതാണെന്നും ഇയ്യിടെ വെച്ചു കണ്ടുപിടിച്ചതാരാണെന്നു് എനിക്കു മനസ്സിലായിട്ടില്ല.
വാസ്തവസംഗതികൾ, ഏന്തായാലും, ഭ്രമിപ്പിക്കുവാൻ ത്രാണിയില്ലാത്ത സാധുക്കളാണു്; സിദ്ധാന്തികളുമാണു്. ബ്രൂസ്സിൽസിൽനിന്നു് എട്ടു കാതം വഴി അകലെ എല്ലാവർക്കും നോക്കിയറിയാവുന്നവിധം, മധ്യകാലത്തിന്റെ അവശേഷങ്ങൾ ഇപ്പോഴും അവിടെയുണ്ടു്—വിയേറിലെ സന്ന്യാസിമഠത്തിൽ, മുൻകാലത്തു മുറ്റമായിരുന്ന വയൽസ്ഥലത്തിന്റെ നടുക്ക്, തിൽ നദിയുടെ വക്കത്തു, പകുതി ഭൂമിക്കുളളിലും പകുതി വെളളത്തിനടിയിലുമായി നാലു കല്ലുകുണ്ടറകൾ ഈ ഗ്രന്ഥകാരൻതന്നെ സ്വന്തം കണ്ണുകൊണ്ടു് കണ്ടിട്ടുണ്ടു്. അവ ചാരിത്ര്യഭംഗം വന്ന സ്ത്രീകളെ ഇട്ടു കൊല്ലാനുണ്ടായിരുന്ന കല്ലുപെട്ടികളാണു്. ഈ കുണ്ടറകളിലോരോന്നിലും ഒരിരിമ്പുവാതിലിന്റേയും, ഒരു നിലവറയുടേയും പുറത്തു പുഴവെളളത്തിൽനിന്നു രണ്ടടി ഉയരത്തിലും അകത്തു നിലത്തുനിന്നു് ആറടി ഉയരത്തിലുമായുളള ഒരിരുമ്പഴിപ്പഴുതിന്റേയും അവശേഷങ്ങളുണ്ടു്. പുറംചുമരിന്മേലുളള നാലടി ഉയരത്തിൽ പുഴവെള്ളം പായുന്നു. നിലം എപ്പോഴും ഉറവു പൊന്തിക്കൊണ്ടാണു്. ഈ കുണ്ടറയിൽ കഴിച്ചുകൂട്ടുന്നാൾക്ക് ഈ നനഞ്ഞ നിലത്തു കിടക്കാം. അവയിലൊന്നിൽ ഇരുമ്പുകൊണ്ടുളള ഒരു കഴുത്തുപട്ടയുടെ കഷ്ണം ചുമരിന്മേൽ തറച്ചിരിക്കുന്നു; മറ്റൊന്നിൽ ഒരു മനുഷ്യന്നു നിവർന്നുകിടപ്പാൻ വയ്യാത്തവിധം ചെറുതും നിവർന്നു നില്പാൻ വയ്യാത്തവിധം കുറുതുമായി നാലു കരിങ്കൽപ്പലകകൊണ്ടു് കൂട്ടിയുണ്ടാക്കിയ ഒരു ചതുരപ്പെട്ടിയുണ്ടു്. ഒരു മനുഷ്യനെ അതിനുളളിൽവെച്ചു കല്ലുകൊണ്ടുളള ഒരു മുകൾമൂടി ഇട്ടിരിക്കുന്നു. അതിപ്പോഴുമുണ്ടു്. കാണാം. തൊട്ടുനോക്കാം. ഈ കാരാഗൃഹങ്ങൾ, ഈ കുണ്ടറകൾ, ഈ ഇരിമ്പുതിരിക്കുറ്റികൾ, ഈ കഴുത്തുപട്ടകൾ, പുഴവെളളക്കൂത്തിന്റെ നിരപ്പിലുളള ആ ഉയർന്ന നോട്ടപ്പഴുതു്, ഒരു ശവക്കല്ലറപോലെ—പക്ഷേ, ഒരു വ്യത്യാസമുണ്ടു്, ഇവിടെയുളള ശവം ജീവനുളളതാണു്—കരിങ്കല്ലുകൊണ്ടുളള മുകൾമൂടിയാൽ അടയ്ക്കപ്പെട്ട ആ കല്ലുപെട്ടി, ചളിമാത്രമായ ആ നിലം, ആ നിലവറപ്പഴുതു്, ആ വെളളം ചോരുന്ന ചുമരുകൾ—ഹാ, എന്തു വ്യർത്ഥവാദികൾ!