ശവമഞ്ചത്തിലാരായിരുന്നു? വായനക്കാർക്കറിയാം ഴാങ്ങ് വാൽഴാങ്ങ്. അതിന്നുള്ളിൽ കഴിച്ചുകൂട്ടുകയും അവിടെ കിടന്നു ശ്വാസം കഴിക്കുകയും ചെയ്യുവാൻ വേണ്ട ഏർപ്പാടുകളെല്ലാം ഴാങ്ങ് വാൽഴാങ്ങ് ചെയ്തുവെച്ചിരുന്നു.
അന്ത:കരണത്തിന്റെ സമാധാനം എത്രകണ്ടു മറ്റു സകലത്തിനും സമാധാനമുണ്ടാക്കുന്നു എന്നുള്ളതു് അത്ഭുതകരമാണു്. ഴാങ്ങ് വാൽഴാങ്ങ് ആലോചിച്ചുണ്ടാക്കിയതിനെല്ലാം വിജയം കാണുന്നു; തലേദിവസം മുതൽ സകലവും നേരെയായിട്ടേ വരുന്നുള്ളു. ഫൂഷൽവാങ്ങിനെപ്പോലെ അയാളും ഫാദർ മെസ്തിന്നെ കരുതി. അക്കാര്യത്തിൽ അയാൾക്കു സംശയമുണ്ടായിരുന്നില്ല. ഇതിലധികം ഒരു ദുർഘടസ്ഥിതി വരാനില്ല; ഇതിലധികം പരിപൂർണമായ സമാധാനവും ഉണ്ടായിട്ടില്ല.
ശവമഞ്ചത്തിന്റെ നാലു പലകകളുടെ ഉള്ളിൽനിന്നു് ഭയങ്കരമായ സ്വാതന്ത്ര്യം പുറപ്പെട്ടുകൊണ്ടിരുന്നു. മരിച്ചവർക്കുള്ള വിശ്രമസുഖം ഴാങ്ങ് വാൽഴാങ്ങിന്റെ സമാധാനത്തിൽ കടന്നുവോ എന്നു തോന്നി;
മരണവുമായി താൻ കളിക്കുന്ന ഭയങ്കരനാടകത്തിലെ ഓരോ ഭാഗവും അയാൾക്കു ശവമഞ്ചത്തിന്റെ ഉള്ളിൽക്കിടന്നു പിന്തുടരുവാൻ സാധിച്ചിരുന്നു; അയാൾ പിന്തുടർന്നിരുന്നുതാനും.
മുകളിലത്തെ മൂടിപ്പലകയ്ക്കു ഫൂഷൽവാങ്ങ് ആണി തറച്ചുകഴിഞ്ഞിട്ടു് അധികം താമസിക്കാതെ ഴാങ്ങ് വാൽഴാങ്ങിനു, തന്നെ എടുത്തു വണ്ടിയിലേറ്റി കൊണ്ടു പോകുന്നുണ്ടെന്നു മനസ്സിലായി. ഇളക്കത്തിന്റെ കുറവുകൊണ്ടു കൽവിരിപ്പാത കടന്നു വെറും നിരത്തുവഴിയിലെത്തിയെന്നു് അയാളറിഞ്ഞു. ഒരു ചെറിയ ശബ്ദത്തിൽനിന്നു് അവരെല്ലാം ഓസ്തെർലിസ്തു് പാലം കടക്കുകയാണെന്നു് അയാൾ ഊഹിച്ചു. ആദ്യത്തെ നിൽപ്പുകൊണ്ടു് അവർ ശ്മശാനത്തിൽ കടക്കുകയാണെന്നു മനസ്സിലയി; രണ്ടാമത്തെ നിൽപ്പു കണ്ടപ്പോൾ., അയാൾ സ്വയം പറഞ്ഞു: ‘ഇവിടെയാണു് ശവക്കുഴി.’ പെട്ടന്നു ശവമഞ്ചത്തിന്മേൽ ആളുകൾ പിടികൂടി; പലകകൾ ഒന്നു ശക്തിയിൽ കിരുകിരുത്തു. ആ പെട്ടി കുഴിയിലേക്കിറക്കുവാൻവേണ്ടി ചുറ്റും കയറിട്ടതായിരിക്കണം ആ ശബ്ദമെന്നു് അയാൾ വ്യാഖ്യാനിച്ചു. ഉടനെ ഒരു തലതിരിച്ചൽ തോന്നി.
ശവംമറവുകാരുടെ കൂലിക്കാരനും കുഴിവെട്ടുകാരനുംകൂടി പക്ഷേ, മഞ്ചമൊന്നു ചെരിച്ചിട്ടുണ്ടാവാം; കാലിറങ്ങുന്നതിനുമുൻപു് അവർ തല കീഴ്പോട്ടിറക്കിയിരിക്കാം. മഞ്ചം നേരെയായി, വീണ്ടും, അയാൾ അനങ്ങാതെ ശരിക്കു കിടപ്പായപ്പോൾ, അതു മാറി. അയാൾ കുഴിയുടെ അടിയിലെത്തി. ഒരുതരം തണുപ്പു തോന്നി. മുകളിൽനിന്നു സഗൗരവവും ഉറച്ചു കട്ടിയായതുമായ ഒരു ശബ്ദം കേട്ടു. അയാൾക്കു മനസ്സിലാവാത്ത ചില ലാറ്റിൻവാക്കുകൾ, ഓരോന്നും വ്യക്തമായി കേൾക്കാവുന്നവിധം നിർത്തിനിർത്തി, ഉച്ചരിക്കപ്പെടുന്നുണ്ടു്: ‘ക്വിയോർമിയണ്ടു്...സെംപർ’ (ഭൂമിയിലെ മണ്ണിൽ ഉറങ്ങുന്നവർ ഉയിർത്തെഴുന്നേല്ക്കും; എപ്പോഴും കാണാറൂള്ളതുപോലെ, ചിലർ ശാശ്വതജീവിതത്തിലേക്കും, ചിലർ ദണ്ഡനത്തിലേക്കും.) ഒരു കുട്ടിയുടെ ശബ്ദം ഉച്ചരിച്ചു: ‘ഡി പ്രൊഫൺഡിസു്.’ (അഗാധതകളിൽ നിന്നു). ആദ്യത്തെ സഗൗരവശബ്ദം പിന്നെയും തുടങ്ങി: ‘റിക്വിയം...ഡോമിൻ.’ (അഹോ, ജഗദ്ദീശ്വര, അവർക്കു നിത്യശാന്തി കൊടുക്കണേ).
കുട്ടിയുടെ ശബ്ദം മറുപടി പറഞ്ഞു: ‘എറ്റു്...ഏയ്.’ (ശാശ്വതപ്രകാരം അവരെ തെളിയിക്കുകയും ചെയ്യട്ടെ!) തന്നെ മൂടിയിട്ടുള്ള പലകമേൽ കുറേയധികം മഴത്തുള്ളികൾ വീണതുപോലെ എന്തോ ഒരൊച്ച കേട്ടു. അതു പക്ഷേ, പരിശുദ്ധജലമായിരിക്കാം. അയാൾ വിചാരിച്ചു: ‘ഇതിപ്പോൾ വേഗത്തിൽ കഴിയും. കുറച്ചുനേരംകൂടി ക്ഷമിക്കണം. പുരോഹിതൻ ഇപ്പോൾ പോവും. ഫൂഷൽവാങ്ങ് ഉടനെതന്നെ മെസ്തിന്നെ ചാരായക്കടയിലേക്കു കൊണ്ടുപോവും. ഞാൻ തനിച്ചാവും. എന്നിട്ടു ഫൂഷൽവാങ്ങ് തനിച്ചു മടങ്ങിവരും. ഒക്കെക്കൂടി നല്ലവണ്ണം ഒരു മണിക്കൂർ വേണം. ആ സഗൗരവശബ്ദം തുടർന്നു: ‘റെക്വിസു് കാറ്റു് ഇൻപെയ്സു്.’ (അവന്നു ശാന്തി കൈവരട്ടേ!) കുട്ടിയുടെ ശബ്ദം പറഞ്ഞു: ‘എമെൻ’ (തഥാസ്തു) ഴാങ്ങ് വാൽഴാങ്ങ് ചെവികൂർപ്പിച്ചു; ആളുകൾ നടന്നുപോകുന്ന ശബ്ദം കേട്ടു. ‘ആട്ടെ, അവർ പോവുകയായി,’ അയാൾ വിചാരിച്ചു. ‘ഞാൻ തനിച്ചായി’ പെട്ടന്നു തലയ്ക്കു മീതെയായി ഒരൊച്ച കേട്ടു; ഒരിടിവെട്ടാണെന്നു് അയാൾക്കു തോന്നി. ശവമഞ്ചത്തിൽ വന്നുവീണ ഒരു കൈക്കോട്ടു മണ്ണയിരുന്നു അതു്. രണ്ടാമതൊരു കൈക്കോട്ടു മണ്ണു വീണു. അയാൾക്കു ശ്വാസം കിട്ടിയിരുന്ന ഒരു സുഷിരം അടഞ്ഞു. മൂന്നാമതൊരു കൈക്കോട്ടു മണ്ണുകൂടി വീണു. നാലാമതൊന്നു്. ഏറ്റവും വലിയ ശക്തനും സഹിക്കാൻ വയ്യാത്ത ചിലതുണ്ടു്. ഴാങ്ങ് വാൽഴാങ്ങ് ബോധംകെട്ടു.