പിറ്റേ ദിവസം, സൂര്യൻ അസ്തമിക്കാറായതോടുകൂടി ബുൽവാർദ്യുമേൻ നടക്കാവിലൂടെ നടന്നുപോകുന്ന ചുരുക്കം ചില വഴിപോക്കരുള്ളവർ, തലയോടുകളാലും എല്ലുകളാലും കണ്ണുനീരുകളാലും ചിത്രിതമായ ഒരു പഴയതരം ശവവണ്ടിയെ ഉപചരിച്ചു തലയിൽനിന്നു തൊപ്പിയെടുത്തു. ഈ വണ്ടിയിൽ, കൈകൾ തൂക്കിയിട്ട ഒരു വലിയ ശവത്തെപ്പോലെ, ഒരു വലിയ കറുത്ത കുരിശു വരച്ചിട്ടുള്ള ഒരു വെള്ളത്തുണിയാൽ മൂടപ്പെട്ട ഒരു ശവമഞ്ചമുണ്ടായിരുന്നു, വെള്ളനിലയങ്കിയിട്ട ഒരു മതാചാര്യനേയും ചുകന്ന തൊപ്പി വെച്ച ഒരു ഗായകക്കുട്ടിയേയും വഹിക്കുന്ന ഒരു ദുഃഖോചിതവാഹനം പിന്നാലെയുണ്ടു്. നരച്ച നിറത്തിലുള്ളതും കറുപ്പുശീലകൊണ്ടു വക്കുവെച്ചതുമായ ഉടുപ്പിട്ട ശവംമറവുകാരുടെ ആൾക്കാർ രണ്ടു പേർ ശവവണ്ടിയുടെ ഇടത്തും വലത്തുമായി നടക്കുന്നു. അതിനു പിന്നിൽ ഒരു കൂലിക്കാരന്റെ ഉടുപ്പിട്ട ഒരു കിഴവനുമുണ്ടായിരുന്നു; അയാൾ മുടന്തുകയാണു്. ആ ഘോഷയാത്രയുടെ പോക്കു വോഗിരാർ ശ്മശാനത്തിനു നേർക്കായിരുന്നു.
ഒരു ചുറ്റികയുടെ പിടിയും, ഒരു മൂർച്ചയുള്ള ഉളിയുടെ അലകും ഒരു ജോടി ചവണയുടെ കൊമ്പുകളും ആ മനുഷ്യന്റെ കുപ്പായക്കീശയിൽനിന്നു തുറിച്ചു നില്ക്കുന്നുണ്ടു്.
വോഗിരാർ ശ്മശാനം പാരിസ്സിലെ മറ്റു ശ്മശാനങ്ങളിൽനിന്നു വ്യത്യസ്തമായിരുന്നു. അതിന്റെ വണ്ടിപ്പടയും പടിവാതിലും വേറെയായിരുന്നതുപോലെ, അതിന്നുള്ളിലെ നടപടികൾക്കൊക്കെയും വ്യത്യാസമുണ്ടു്. ഞങ്ങൾ മുൻപു തന്നെ പറഞ്ഞിട്ടുള്ളതുപോലെ റ്യു പെത്തിക്പ്യുവിലെ കന്യകാമഠസംഘക്കാർ ഒരു കാലത്തു തങ്ങളുടേതായിരുന്ന ആ സ്ഥലത്തിന്റെ ഒരറ്റത്തു് ഒരൊഴിഞ്ഞ മൂലയിൽ രാത്രിസമയത്തു ശവസംസ്കാരം ചെയ്യാനുള്ള അനുവാദം മേടിച്ചിട്ടുണ്ടായിരുന്നു. അതുകാരണം, വേനല്ക്കാലത്തു വൈകുന്നേരവും വർഷകാലത്തു രാത്രിയും ആ ശ്മശാനത്തിൽ ശവക്കുഴി വെട്ടുകാർക്കു പണിയുണ്ടായിരുന്നതുകൊണ്ടു്, അവർ ഒരു നിയമവിശഷേമനുസരിച്ചു പ്രവർത്തിച്ചുകൊള്ളണമെന്നു വെച്ചിരുന്നു. അക്കാലത്തു സന്ധ്യയോടുകൂടി പാരിസ്സിലുള്ള ശ്മശാനങ്ങളുടെ പടിവാതിലുകൾ അടയ്ക്കപ്പെടും; അതു മുനിസിപ്പാലിറ്റി നിയമമായതുകൊണ്ടു, വോഗിരാർ ശ്മശാനവും അക്കാര്യത്തിൽ മറ്റുള്ളവയുടെ കൂട്ടത്തിൽ കൂടേണ്ടിയിരുന്നു. വണ്ടിപ്പടയും പടിവാതിലും, പണ്ടു പെരോനെ എന്ന ആശാരിയാൽ, പണിചെയ്യപ്പെട്ടതും വാതില്ക്കാവല്ക്കാരൻ പാർത്തുവരുന്നതുമായ ഒരു മണ്ഡപപ്പുരയ്ക്കടുത്തു് ഇരിമ്പഴിപ്പടികളോടുകൂടിയ രണ്ടെണ്ണമാണു്. സൂര്യൻ ആസ്പത്രിയുടെ കുംഭഗോപുരത്തിനു പിന്നിൽ മറഞ്ഞാൽ ആ രണ്ടു പടിവാതിലുകളും തിരികുറ്റികളിൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുകൂടും. അതിനുശേഷം വല്ല ശവക്കുഴി വെട്ടുകാരും ആ ശവപ്പറമ്പിനുള്ളിൽ പെട്ടുപോയെങ്കിൽ അവർക്കു പുറത്തേക്കു കടക്കാൻ ഒരു മാർഗം മാത്രമേ ഉള്ളു—ഭരണാധികാരികൾ ശവസംസ്കാരവകുപ്പിൽനിന്നു കൊടുത്തിട്ടുള്ള ശീട്ടു കാണിച്ചുകൊടുക്കുക. പടികാവല്ക്കാരന്റെ ജനാല്ക്കൽ ഒരുതരം കത്തുപെട്ടിയുണ്ടാക്കിയിട്ടുണ്ടു്. ശവക്കുഴിവെട്ടുകാരൻ അതിൽ ശീട്ടിടുന്നു; അതു വീഴുന്നതു കാവല്ക്കാരൻ കേൾക്കും; ഉടനെ കയർ പിടിച്ചുവലിക്കപ്പെടും; വാതിൽ തുറക്കപ്പെടും. ശീട്ടു കൈയിലില്ലെങ്കിൽ, ആ കുഴിവെട്ടുകാരൻ പേർ പറഞ്ഞുകൊടുക്കണം. എന്നാൽ, കിടന്നുറങ്ങുകയായിരിക്കാവുന്ന കാവല്ക്കാരൻ എഴുന്നേറ്റു പുറത്തേക്കു വന്നു്, ആളെ നോക്കി മനസ്സിലാക്കി, തന്റെ താക്കോൽകൊണ്ടു പടി തുറന്നുകൊടുക്കും; ശവക്കുഴിവെട്ടുകാരന്നു പുറത്തേക്കു പോവം; പക്ഷേ, പതിനഞ്ച് ഫ്രാങ്ക് പിഴ കൊടുക്കണം.
സാധാരണനിയമങ്ങളിൽനിന്നു വിട്ടു പല നിബന്ധനകൾക്കും കീഴ്പ്പെട്ടിട്ടുള്ള ഈ ശ്മശാനം ഭരണാധികാരികളെ ബുദ്ധിമുട്ടിച്ചു. 1830 കഴിഞ്ഞ് അധികം താമസിക്കാതെ അവർ അതടച്ചുകളഞ്ഞു. പൗരസ്ത്യശ്മശാനം എന്നു പറയപ്പെട്ടിരുന്ന മൊങ്ങ്പർനാസ്സിലെ ശ്മശാനമാണു് ആ സ്ഥാനമെടുത്തതു്. ഒരു പഴത്തിന്റെ ചിത്രം വരച്ചിട്ടുള്ള ഒരു പലക തൂങ്ങിക്കിടക്കുന്നതും ഒരു വശത്തു മദ്യപന്മാരുടെ മേശകളാലും മറുവശത്തു ശവകുടീരങ്ങളാലും ഒരു കോണുണ്ടാക്കപ്പെട്ടതുമായി വോഗിരാർ ശ്മശാനത്തിന്നടുത്തുണ്ടായിരുന്ന ആ പ്രസിദ്ധ ചാരായക്കടയും അവകാശപ്രകാരം അങ്ങോട്ടു നീങ്ങി.
വോഗിരാറിലെ ശ്മശാനം ഒരു മങ്ങിപ്പോയ ശ്മശാനമാണെന്നു പറയാം. അതുപയോഗിക്കാതായിത്തുടങ്ങി. അവിടെ മൂടൽ വ്യാപിച്ചു; അതിനെ പുഷ്പങ്ങൾ ഉപേക്ഷിച്ചു. വോഗിരാറിൽ മറവുചെയ്യപ്പെടുന്നതു പ്രമാണികൾക്ക് അത്ര പ്രിയമില്ലെന്നായി; അതു ദാരിദ്രത്ത്യത്തെ സൂചിപ്പിച്ചു. പെർലഷെസ്സിലാവണം! പെർലഷെസ്സിൽ മറവുചെയ്യപ്പെടുന്നതു ചേലവീട്ടികൊണ്ടു വീട്ടുസാമാനങ്ങളുണ്ടാക്കിക്കുന്നതിനു സമമാണു്. അതൊരു ധാടിയാണെന്നു വെച്ചിരിക്കുന്നു. വോഗിരാർ ശ്മശാനം പണ്ടത്തെ ഒരു ഫ്രഞ്ച് തോട്ടത്തിന്റെ ഛായയിൽ മരം വെച്ചുപിടിപ്പിച്ച ഒരു ബഹുമാന്യസ്ഥലമാണു്. നേർക്കുള്ള നടവഴികളും കാവൽപ്പുരയും മരങ്ങളും, പരിശുദ്ധവും പുരാതനവുമായ ശവകുടീരപരമ്പരയും, നീളമേറിയ പുല്ലുകളും. വൈകുന്നേരമായാൽ അവിടം ഭയങ്കരമാണു്. അതിലെങ്ങും ദുഃഖമയങ്ങളായ നിഴല്പാടുകൾ ചിന്നും.
വെളുത്ത ശ്മശാനത്തുണിയും കറുത്ത കുരിശുമുള്ള ശവവണ്ടി വോഗിരാർ ശ്മശാനത്തിൽ നടക്കാവിലെത്തിയപ്പോൾ സൂര്യൻ അസ്തമിച്ചുകഴിഞ്ഞിട്ടില്ല. അതിന്റെ പിന്നാലെ നടന്നിരുന്ന മുടന്തൻ ഫൂഷൽവാങ്ങല്ലാതെ മറ്റാരുമല്ല. തിരുവത്താഴമേശയ്ക്കു ചുവട്ടിലുള്ള നിലവറയിൽ മദർ ക്രൂസിഫിക്ഷ്യനെ മറവുചെയ്യുക, കൊസെത്തു് പുറത്തെത്തുക, ഴാങ്ങ് വാൽഴാങ്ങ് മരണമച്ചിൽ എത്തിക്കൂടുക—ഇതൊക്കെ പ്രയാസമില്ലാതെ കഴിഞ്ഞുകൂടി; അതിന്റെയൊന്നും ഇടയ്ക്കു കമ്പുണ്ടായിരുന്നില്ല. കൂട്ടത്തിൽ പറഞ്ഞുവെക്കട്ടെ, കന്യകാമഠത്തിലെ തിരുവത്താഴമേശയ്ക്കു ചുവട്ടിൽ മദർ ക്രൂസിഫിക്ഷ്യനെ മറവുചെയ്തു എന്നുള്ളതു ഞങ്ങളുടെ കണ്ണിനു തികച്ചും ക്ഷന്തവ്യമായ ഒരപരാധമാണു്. ഒരു ചുമതലയെപ്പോലുള്ള തെറ്റുകളിൽ ഒന്നാണതു്. സന്ന്യാസിനിമാർ പ്രയാസമൊന്നുമില്ലാത, എന്നല്ല മനസ്സാക്ഷിയുടെ അഭിനന്ദനത്തോടുകൂടിത്തന്നെ, അതു ചെയ്തുകഴിച്ചു. സന്ന്യാസിമഠത്തിൽനിന്നു നോക്കുമ്പോൾ ‘രാജ്യഭരണം’ എന്നതു് അധികാരത്തോടുകൂടിയുള്ള ഒരനാവശ്യപ്രവേശം മാത്രമാണു്; എപ്പോഴും മര്യാദയ്ക്കു വിരുദ്ധമായുള ഒരലട്ടൽ. ഒന്നാമതു മഠനിയമം, ഭരണനിയമം, പിന്നെ, ഹേ മനുഷ്യരേ, നിങ്ങൾക്കു വേണ്ടിടത്തോളം നിയമങ്ങൾ ഉണ്ടാക്കിക്കൊൾവിൻ; പക്ഷേ, അവ നിങ്ങളുടെ അടുക്കൽത്തന്നെ വെച്ചാൽ മതി. ഈശ്വരന്നുള്ള കപ്പങ്ങളൊക്കെക്കൊടുത്തിട്ടു ബാക്കിയുള്ളതു ചക്രവർത്തിക്ക്. ഒരു ധർമനിഷ്ഠയുടെ മുൻപിൽ ഒരു രാജാവെന്നുവെച്ചാൽ ഒന്നുമില്ല. ശവവണ്ടിയുടെ പിന്നിൽ ഫൂഷൽവാങ്ങ് മനസ്സമാധാനത്തോടുകൂടി നൊണ്ടി, അയാളുടെ രണ്ടു യുക്തികളും, ഒന്നു സന്ന്യാസിനികളോടെടുത്തതും—അതേ, കന്യകാമഠത്തിനുവേണ്ടി ചെയ്തത്—മറ്റൊന്നു കന്യകാമഠത്തിനെതിരായി ചെയ്തതും—അതേ, മൊസ്സ്യു മദലിയെന്നു വേണ്ടിയുള്ളത്—രണ്ടും നല്ല കുറിക്കു കൊണ്ടിട്ടുണ്ടെന്നുതന്നെ തോന്നി. ഴാങ്ങ് വാൽഴാങ്ങിന്റെ ശാന്തത നാലുപുറത്തും പരന്നു പിടിക്കുന്ന അത്തരം ശക്തിമത്തുക്കളായ മനശ്ശാന്തതകളിൽ ഒന്നായിരുന്നു. താൻ ജയിക്കുമോ എന്ന കാര്യത്തിൽ ഫൂഷൽവാങ്ങിനു സംശയമില്ലാതായി.
ഇനി ചെയ്യാനുള്ളതു് ഒരു സാരവുമില്ല. കഴിഞ്ഞ രണ്ടു കൊല്ലത്തിന്നുള്ളിൽ അയാൾ ഒരു ‘ചിരിച്ചിക്കവിള’ നായ ആ ഫാദർ മെസ്തിന്നെക്കൊണ്ടു ചുരുങ്ങിയതു പത്തുതവണ കള്ളുകുടിപ്പിച്ചിട്ടുണ്ടു്. അയാൾ ഫാദർ മെസ്തിന്നെക്കൊണ്ടു കളിയാടി; തനിക്കു വേണ്ടതെല്ലാം അയാളെക്കൊണ്ടു ചെയ്യിച്ചുപോന്നു. ഇഷ്ടംപോലെയെല്ലാം അയാൾ ആ ശവകുഴിവെട്ടുകാരനെക്കൊണ്ടു പാവകളിപ്പിക്കും. ഫൂഷൽവാങ്ങിന്റെ ഇഷ്ടത്തിനൊത്ത ഏതു തൊപ്പിക്കും മെസ്തിന്നിന്റെ തല പാകമായി നിന്നിരുന്നു. ഫൂഷൽവാങ്ങിനു് ഒരു ശങ്കയുമില്ല.
ആ വാഹനം ശ്മശാനത്തിലേക്കുള്ള നടക്കാവിലെത്തിയപ്പോൾ ഫൂഷൽ വാങ്ങ് ആഹ്ലാദത്തോടുകൂടി ശവവണ്ടിയിലേക്കൊന്നു നോക്കി, തന്റെ വലുപ്പമുള്ള കൈ രണ്ടും കൂട്ടിയുരുമ്മിക്കൊണ്ടു പകുതിയുച്ചത്തിൽ പറഞ്ഞു. ‘ഇതാ, ഒരു രസമുള്ള പൊറാട്ടുകളി.’ ഉത്തരക്ഷണത്തിൽ വണ്ടി നിന്നു; അതു പടിവാതില്ക്കലെത്തി. അകത്തേക്കു കടപ്പാനുള്ള അനുവാദപത്രം കാട്ടിക്കൊടുക്കണം. ശവംമറവുകാരുടെ ആൾ ശ്മശാനപ്പടിക്കലെ കാവൽക്കാരനോടു വിവരം പറഞ്ഞു. ഈ സംഭാഷണത്തിനിടയിൽ—ഇങ്ങനെയുള്ളതിനെല്ലാം, എപ്പോഴും ഒന്നുരണ്ടു നിമിഷനേരം പിടിക്കും—ഒരാൾ, ഒരപരിചിതൻ, വന്നു വണ്ടിയുടെ പിന്നിൽ, ഫൂഷൽവാങ്ങിന്റെ അടുക്കൽ, കൂടി. അയാൾ ഒരുതരം ‘മുകറും വീർപ്പിച്ചു’ കൊണ്ടുള്ളാളാണു്; വലിയ കീശകളോടുകൂടിയ ഒരു കുപ്പായമിട്ടിട്ടുണ്ടു്. കക്ഷത്തിൽ കൈക്കോട്ടുമുണ്ടായിരുന്നു.
ഫൂഷൽവാങ്ങ് ഈ അപരിചിതനെ നോക്കിക്കണ്ടു. ആ മനുഷ്യൻ മറുപടി പറഞ്ഞു: ‘ശവക്കുഴിവെട്ടുകാരൻ.’ ഒരു പീരങ്കിയുണ്ട മുഴുവനും മാറത്തു വന്നിടിച്ചിട്ടു് ഒരാൾക്കു ജിവിച്ചിരിക്കാമെങ്കിൽ, ഫൂഷൽവാങ്ങിന്റെ അപ്പോഴത്തെ മുഖഭാവം അയാളിൽ കാണാം. ‘ശവക്കുഴിവെട്ടുകാരൻ?’ ‘അതേ.’ ‘നിങ്ങളോ?’
‘ഞാൻ.’ ‘ഫാദർ മെസ്തിന്നാണു് ശവക്കുഴിവെട്ടുകാരൻ.’ ‘അയാളായിരുന്നു?’ ‘എന്ത്! അയാളായിരുന്നു?’ ‘അയാൾ മരിച്ചുപോയി.’ മറ്റെന്തും ഫൂഷൽവാങ്ങ് കരുതിയിരുന്നു—ഒരു ശവക്കുഴിവെട്ടുകാരൻ മരിക്കുക! എന്തായാലും, ശവക്കുഴിവെട്ടുകാർ മരിക്കും എന്നതു വാസ്തവമാണു് മറ്റുള്ളവർക്കു കുഴി വെട്ടിവെട്ടി ഒരുവൻ തന്റെ കുഴിക്കു മണ്ണെടുക്കുന്നു.
ഫൂഷൽവാങ്ങ് അവിടെ വായുംപൊളിച്ചു നിലവായി. അയാൾ ഒരു വിധത്തിൽ വിക്കിപ്പറഞ്ഞു: ‘പക്ഷേ, അതിനു നിവൃത്തിയില്ല.’ ‘അതു പറ്റി’ ‘അപ്പോൾ,’ അയാൾ പതുക്കെ ശാഠ്യംപിടിച്ചു. ‘ഫാദർ മെസ്തിന്നാണല്ലോ ശവക്കുഴിവെട്ടുകാരൻ?’ ‘നെപ്പോളിയൻ കഴിഞ്ഞിട്ടു, പതിനെട്ടാമൻ ലൂയി; മെസ്തിന്നു് കഴിഞ്ഞിട്ടു, ഗ്രിബിയെ, ഹേ നാടൻ, എന്റെ പേർ ഗ്രിബിയെ എന്നാണു്.’ ശവംപോലെ വിളർത്തിരുന്ന ഫൂഷൽവാങ്ങ് ഈ ഗ്രിബിയെയെ തുറിച്ചുനോക്കി.
ആ മനുഷ്യൻ നീണ്ടു, മെലിഞ്ഞു കരുവാളിച്ചു, തികച്ചും മുകറുവീർപ്പിച്ചു കൊണ്ടുള്ള ഒരാളാണു്. പണം കിട്ടാത്ത ഒരു വൈദ്യൻ ശവക്കുഴിവെട്ടുകാരനായി മാറിയപോലെയാണു് അയാൾ കണ്ടാൽ. ഫൂഷൽവാങ്ങ് പൊട്ടിച്ചിരിച്ചു.
‘ഹാ!’ അയാൾ പറഞ്ഞു, ‘എന്തൊക്കെ നേരമ്പോക്കുകളുണ്ടാവുന്നു! ഫാദർ മെസ്തിന്നു് മരിച്ചുപോയി; ഫാതർ ലെന്വക്കു ദീർഘായസ്സുണ്ടാവട്ടെ. ആരാണു് മുണ്ടനായ ഫാദർ ലെന്വാ, നിങ്ങൾക്കറിയാമോ? അയാൾ ഒരു ചോപ്പുവീഞ്ഞുഭരണിയാണു്. അതൊരു നല്ല ‘സുറിൻ’ വീഞ്ഞുഭരണി; അതേ ഒന്നാന്തരം പാരിസ്സു ‘സുറിൻ’! ഹാ! അപ്പോൾ കിഴവൻ മെസ്തിന്നു് മരിച്ചു! ഞാൻ വ്യസനിക്കുന്നു; അയാൾ ഒരു നേരംപോക്കുകാരനായിരുന്നു. പക്ഷേ, നിങ്ങളും ഒരു നേരംപോക്കുകാരനാണല്ലോ. അല്ലേ ചങ്ങാതി? നമുക്കിപ്പോൾ പോയി ഒരു കുടി കുടിക്കണം.’
ആ മനുഷ്യൻ മറുപടി പറഞ്ഞു: ‘ഞാൻ ഒരു വിദ്യാർഥിയായിരുന്നു. നാലാം തരം ജയിച്ചു. ഞാൻ കുടിക്കാറില്ല.’ ശവവണ്ടി വീണ്ടും പോയിത്തുടങ്ങി, അതു് ആ ശ്മശാനത്തിലെ വലിയ നടവഴിയിലേക്ക് ഉരുണ്ടുചെന്നു.
ഫൂഷൽവാങ്ങ് നടത്തത്തിന്റെ വേഗം കുറച്ചു. കാൽമുടന്തലുകൊണ്ടെന്നതിലധികം ഉൽക്കണ്ഠകൊണ്ടായി, അയാളുടെ നൊണ്ടൽ. ശവക്കുഴിവെട്ടുകാരൻ മുൻപേ നടന്നു. ആ അപ്രതീക്ഷിതമായി വന്നുചേർന്ന ഗ്രിബിയെയെ ഫൂഷൽവാങ്ങ് ഒരിക്കൽക്കൂടി നോക്കിക്കണ്ടു.
വളരെ ചെറുപ്പക്കാരനാണെങ്കിലും കിഴവനും, വളരെ കൃശനാണെങ്കിലും നല്ല കരുത്തനുമായ ഒരു തരക്കാരനായിരുന്നു അയാൾ. ‘ചങ്ങാതി!’ ഫൂഷൽവാങ്ങ് നിലവിളിച്ചു. ആ മനുഷ്യൻ തിരിഞ്ഞുനോക്കി. ‘ഞാനാണു് കന്യകാമഠത്തിലെ ശവക്കുഴിവെട്ടുകാരൻ.’ ‘എന്റെ കൂട്ടാളി,’ ആ മനുഷ്യൻ പറഞ്ഞു.
എഴുത്തറിയാത്തവനെങ്കിലും ബഹുബുദ്ധിമാനായ ഫൂഷൽവാങ്ങിനു് ഒരു ഭയങ്കരവർഗത്തിൽപെട്ട മനുഷ്യനോടാണു് തനിക്കു പെരുമാറേണ്ടതെന്നും ആ മനുഷ്യൻ ഒരു വലിയ വാഗ്മിയാണെന്നും മനസ്സിലായി. അയാൾ മന്ത്രിച്ചു; ‘അപ്പോൾ ഫാദർ മെസ്തിന്നു് മരിച്ചു.’ ആ മനുഷ്യൻ പറഞ്ഞു: ‘തികച്ചും, സമയമായാൽ അറിയിക്കുന്ന കുറിപ്പു പുസ്തകം നല്ലവനായ ഈശ്വരൻ എടുത്തു മലർത്തിനോക്കി. ഫാദർ മെസ്തിന്നിന്റെ മുറയായിരിക്കുന്നു. ഫാദർ മെസ്തിന്നു് മരിച്ചു.’ ഫൂഷൽവാങ്ങ് ഒരു യന്ത്രംപോലെ ആവർത്തിച്ചു: ‘നല്ലവനായ ഈശ്വരൻ-’ ‘നല്ലവനായ ഈശ്വരൻ,’ ആ മനുഷ്യൻ അധികാരത്തോടുകൂടി പറഞ്ഞു. ‘തത്ത്വജ്ഞാനികളുടെ അഭിപ്രായത്തിൽ, ശാശ്വതപിതാവു്; ജാക്കോവിൻകാരുടെ പക്ഷത്തിൽ, വിശിഷ്ടസത്ത്വം.’ ‘നമുക്കു തമ്മിൽ പരിചയപ്പെടുക?’ ഫൂഷൽവാങ്ങ് വിക്കിനോക്കി. ‘അതു കഴിഞ്ഞു. നിങ്ങൾ ഒരു നാടനാണു്; ഞാൻ പാരിസ്സുകാരനാണു്.’ ‘ഒരുമിച്ചുകൂടി ഒരു കുടികുടിച്ചതിനുശേഷമല്ലാതെ ആളുകൾ തമ്മിൽ പരിചയപ്പെടാറില്ല. ആർ തന്റെ ഗ്ലാസ്സൊഴിക്കുന്നുവോ അയാൾ തന്റെ ഹൃദയവുമൊഴിക്കുന്നു, നിങ്ങൾ എന്റെ കൂടെ വന്നു് ഒരു കുടി കുടിക്കണം. അങ്ങനെയൊരു കാര്യം ഉപേക്ഷിക്കാൻ പാടില്ല.’ ‘ആദ്യം ജോലി.’ ഫൂഷൽവാങ്ങ് വിചാരിച്ചു; ‘ഞാൻ ചത്തു.’ സന്ന്യാസിമാരെ മറവുചെയ്യുന്ന സ്ഥലത്തേക്കുള്ള നടവഴിയിലെത്താൻ വണ്ടിയുടെ ചക്രം ഉരുളേണ്ടതുള്ളു. ആ ശവക്കുഴിവെട്ടുകാരൻ തുടർന്നു: ‘ഹേ നാടൻ, എനിക്ക് ഏഴു കുട്ടികളുണ്ടു്. ചെലവിനു്, അവർക്കു ഭക്ഷണം വേണ്ടതുകൊണ്ടു്, എനിക്കു കുടിക്കാൻ പാടില്ല.’ ഒരു ഫലിതം ഭംഗിയിൽ പറയുന്ന ഒരാളുടെ സംതൃപ്തിയോടുകൂടി അയാൾ തുടർന്നു: ‘അവരുടെ വിശപ്പു് എന്റെ ദാഹത്തിന്റെ വിരോധിയാണു്.’
ശവവണ്ടി മരക്കൂട്ടത്തിനു് ഒരു വക്കുകരയിട്ടു. നടവഴിയിൽനിന്നു വിട്ടു്, ഒരിടുങ്ങിയ വഴിയിലൂടെ തിരിഞ്ഞു, തരിശുസ്ഥലത്തെത്തി ഒരു കുറ്റിക്കാട്ടിലേക്ക് ഊളിയിട്ടു. ശവസംസ്കാരത്തിന്നുള്ള സ്ഥലത്തെത്തി എന്നു് അതു സൂചിപ്പിച്ചു. ഫൂഷൽവാങ്ങ് നടത്തത്തിന്റെ വേഗം കുറച്ചു; പക്ഷേ, അയാളെക്കൊണ്ടു ശവവണ്ടി നിർത്താൻ കഴിഞ്ഞില്ല. ഭാഗ്യത്താൽ, കുട്ടിത്തം കുറഞ്ഞതും മഴക്കാലത്തു വർഷംകൊണ്ടു് ഈറനായതുമായ മണ്ണിൽ ചക്രങ്ങൾ പൂഴ്‌ന്നു, വണ്ടിയുടെ വേഗം കുറഞ്ഞു.
അയാൾ ശവക്കുഴിവെട്ടുകാരന്റെ അടുത്തു ചെന്നു. അവരുടെ പക്കൽ ഒന്നാന്തരം ‘അർഷ്വാൻത്വെ’ വീഞ്ഞുണ്ടു്. ഫൂഷൽവാങ്ങ് മന്ത്രിച്ചു.
‘ഹേ, ഗ്രാമീണൻ,’ ആ മനുഷ്യൻ മറുപടി പറഞ്ഞു, ‘ഞാൻ ശവക്കുഴിവെട്ടുകാരനാവേണ്ടവനല്ല. എന്റെ അച്ഛൻ ടൗൺഹാളിലെ പടിക്കാവല്ക്കാരനായിരുന്നു അദ്ദേഹം എന്നെ സാഹിത്യകാരനാക്കണമെന്നുദ്ദേശിച്ചു. പക്ഷേ, ഗ്രഹപ്പിഴ പറ്റി അദ്ദേഹത്തിനു ദ്രവ്യനഷ്ടം വന്നു. ഞാൻ ഗ്രന്ഥകാരന്റെ ഉദ്യോഗം വിട്ടു എങ്കിലും ഇപ്പോഴും ഞാൻ ആളുകൾക്കാവശ്യമുള്ളതെഴുതിക്കൊടുക്കുന്നുണ്ടു്.’ ‘അപ്പോൾ നിങ്ങൾ ശവക്കുഴിവെട്ടുകാരനല്ല?’ ശക്തിയറ്റതെങ്കിലും ആ ചില്ലയിൽ പിടികൂടി, ഫൂഷൽവാങ്ങ് ചോദിച്ചു. ‘ഒന്നുകൊണ്ടു മറ്റതു പാടില്ലെന്നില്ല. ഞാൻ വർദ്ധിപ്പിക്കുകയാണു്.’
ഫൂഷൽവാങ്ങിനു് ആ ഒടുവിലത്തെ വാക്കിന്റെ സാരം മനസ്സിലായില്ല. ‘വരൂ, നമുക്കൊന്നു കുടിക്കുക.’ അയാൾ പറഞ്ഞു. ഇവിടെ ഒരു കാര്യം പറഞ്ഞുവെയ്ക്കേണ്ടതുണ്ടു്. ഫൂഷൽവാങ്ങിന്റെ മനോവേദന എന്തുതന്നെയായാലും, കുടിക്കുക എന്നു ക്ഷണിച്ചതല്ലാതെ, ഒരു ഭാഗത്തെപ്പറ്റി അയാൾ യാതൊന്നും ഇതേവരെ പറഞ്ഞില്ല; ചെലവാരു ചെയ്യും. സാധാരണയായി ഫൂഷൽവാങ്ങ് ക്ഷണിക്കും. ഫാദർ മെസ്തിന്നു് പണം കൊടുക്കും; കുടിക്കാനുള്ള ക്ഷണം പുതിയ ശവക്കുഴിവെട്ടുകാരനാൽ ഉണ്ടാക്കപ്പെട്ട അപൂർവസ്ഥിതിയുടെ ഫലമാണു്; എന്നല്ല ആ ക്ഷണം ആവശ്യമായിരുന്നു; പക്ഷേ, ആ കിഴവൻ തോട്ടക്കാരൻ, മറ്റേക്കാര്യം അവിടെ പൂഴ്ത്തിയിട്ടതേയുള്ളു; അതു മനഃപൂർവമല്ലായ്കയില്ല. തന്നെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, പണം കൊടുക്കുവാൻ ഫൂഷൽവാങ്ങിനു വലിയ രസമില്ലായിരുന്നു; അയാൾ തല്ക്കാലം കുറേ ബുദ്ധിമുട്ടിലാണു്. ശവക്കുഴിവെട്ടുകാരൻ ഒരു വിശിഷ്ടസ്മിതത്തോടുകൂടി പിന്നേയും തുടങ്ങി; ‘ഭക്ഷണം കൂടാതെ കഴില്ല. ഞാൻ ഫാദർ മെസ്തിന്നിന്റെ പിന്തുടർച്ചാവകാശം കൈയേറ്റു. പഠിപ്പേതാനും അവസാനിച്ചാൽ ആളുകൾ തത്ത്വജ്ഞാനികളാവാൻ പോകുന്നു. ഞാൻ കരത്തിന്റെ ജോലിയോടു ഭുജത്തിന്റെ ജോലി കൂട്ടിച്ചേർത്തു. എന്റെ എഴുത്തുപണിയാപ്പീസു് റ്യു ദു് സെവ്രിലെ ചന്തസ്ഥലത്താണു്. നിങ്ങളറിയുമല്ലോ? കൂടച്ചന്ത. പട്ടാളത്താവളങ്ങളിലെ വെപ്പുകാരികളൊക്കെ എന്റെ അടുക്കൽ വരും. പച്ചവിടാത്ത പട്ടാളക്കാർക്കുള്ള അവരുടെ അനുരാഗപ്രസ്താവങ്ങളെല്ലാം ഞാൻ കുറിച്ചുകൊടുക്കുന്നു. രാവിലെ ഞാൻ കാമലേഖനങ്ങളെഴും; വൈകുന്നേരം ശവക്കുഴി കുത്തും. ഇതാണു് ജീവിതം. നാടൻ, കേട്ടോളൂ’ ശവവണ്ടി പിന്നേയും മുൻപോട്ടു പോവുകയാണു്. അസ്വാസ്ഥ്യത്തിന്റെ അങ്ങേ അറ്റത്തെത്തിയ ഫൂഷൽവാങ്ങ് നാലു പുറത്തേക്കും പകച്ചുനോക്കുകയായി; നെറ്റിത്തടത്തിൽനിന്നു വലിയ വിയർപ്പുതുള്ളികൾ ഇറ്റിറ്റുവീണു. ‘പക്ഷേ,’ ശവക്കുഴിവെട്ടുകാരൻ തുടർന്നു, ‘ഒരാൾക്കു രണ്ടെജമാനത്തിമാരെ സേവിക്കാൻ വയ്യാ. തൂവലോ കൈക്കോട്ടോ രണ്ടിലൊന്നു തിരഞ്ഞെടുക്കണം കൈക്കോട്ടു് എന്റെ കൈ കേടുവരുത്തുന്നു.’ ശവവണ്ടി നിന്നു. ആദ്യം ഗായകക്കുട്ടിയും പിന്നെ പുരോഹിതനും വാഹനത്തിൽനിന്നിറങ്ങി ശവവണ്ടിയുടെ മുൻവശത്തുള്ള ചെറുചക്രങ്ങളിൽ ഒന്നു് ഒരു മണ്ണു കൂട്ടിയേടത്തു മുട്ടി;’ അതിനപ്പുറത്തു് ഒരു വായ് തുറന്ന ശവക്കുഴി കാണായി. ‘എന്തൊരു പെറോട്ടുകളിയാണിത്!’ ഫൂഷൽവാങ്ങ് സംഭ്രമിച്ചാവർത്തിച്ചു.