ഒരു മണിക്കുർ കഴിഞ്ഞു, രാത്രിയിലെ ഇരുട്ടത്തു, രണ്ടു പുരുഷന്മാരും ഒരു കുട്ടിയുംകൂടി റ്യു പെത്തി പിക്പ്യൂവിൽ 62-ആം നമ്പർ ഭവനത്തിൽച്ചെന്നു. അവരിൽ മൂന്നാമത്താൾ ‘ദ്വാരതാഡനി’ പൊക്കി മുട്ടിവിളിച്ചൂ. അവർ ഫൂഷൽവാങ്ങും ഴാങ്ങ് വാൽഴാങ്ങും കൊസെത്തുമായിരുന്നു. കൊസെത്തിനെ തലേദിവസം ഫൂഷൽവാങ്ങ് സൂക്ഷിപ്പാൻ കൊടുത്തിരുന്ന റ്യു ദു് ഷെമെങ്ങ് വെറിലെ പഴക്കച്ചവടക്കാരന്റെ കൈയിൽനിന്നു കൂട്ടിക്കൊണ്ടുപോരാൻ അവർ രണ്ടുപേരുംകൂടി പോയി. കൊസെത്തു് ആ ഇരുപത്തിനാലു മണിക്കുർനേരം നിശ്ശബ്ദമായി വിറച്ചുകൊണ്ടും, ഒന്നും മനസ്സിലാകാതെയും കഴിച്ചു. കരഞ്ഞുപോകത്തക്കവണ്ണം അവൾ അത്രയും പേടിച്ചു വിറച്ചു. അവൾ ഉണ്ണുകയാവട്ടെ, ഉറങ്ങുകയാവട്ടെ ചെയ്തില്ല. ദുഃഖമയവും ഏകരൂപവുമായ ഒരു നോട്ടമൊഴിച്ചു മറ്റൊരുത്തരവും കിട്ടാതെ, ആ പഴക്കച്ചവടക്കാരൻ അവളെ ഒരു നൂറു ചോദ്യങ്ങൾകൊണ്ടു ബുദ്ധിമുട്ടിച്ചു. കഴിഞ്ഞ രണ്ടുദിവസം കണ്ടതും കേട്ടതുമായ യാതൊന്നും അവൾ പുറത്താക്കിയില്ല. അവർ ഒരപകടഘട്ടത്തെ കടക്കുകയായിരിക്കണെമെന്നു് അവളൂഹിച്ചു. അതു ‘നല്ല’ തിനാവണമെന്നു് അവൾക്കു ദൃഢബോധമുണ്ടായിരുന്നു. പേടിച്ചമ്പരന്ന ഒരു ചെറുകുട്ടിയുടെ ചെവിട്ടിൽ ഒരു സവിശേഷസ്വരത്തിൽ ഉച്ചരിക്കപ്പെട്ട ഈ വാക്കിന്റെ അധികാരശക്തി ആരാണനുഭവിച്ചിട്ടില്ലാത്തത്—മിണ്ടരുതു്. ഭയം ഊമയാണു്. എന്നല്ല, ഒരു കുട്ടിയെപ്പോലെ ആരും ഒരു ഗൂഡസംഗതി സൂക്ഷിക്കുകയില്ല. ഈ വ്യസനമയങ്ങളായ ഇരുപത്തിനാലു മണിക്കൂറുകൾ കഴിച്ചുകൂട്ടിയതിന്നു ശേഷം, വീണ്ടും ഴാങ്ങ് വാൽഴാങ്ങിനെ കണ്ടപ്പോൾ അവൾ ഒരു സന്തോഷശബ്ദം പുറപ്പെടുവിക്കയുണ്ടായി; കുറച്ചു ബുദ്ധിയുള്ള ഒരാൾ അതു കേൾക്കാൻ സംഗതിവന്നുവെങ്കിൽ., ഒരഗാധതയിൽനിന്നാണ് അതുണ്ടായതെന്നു് ഊഹിക്കാതിരിക്കില്ല. ഫൂഷൽവാങ്ങ് കന്യകാമഠത്തിലെ ഒരാളായതുകൊണ്ടു് അവിടെ കടന്നുചെല്ലാനാവശ്യമുള്ള വാക്കുകൾ അയാൾക്കറിയാം. എല്ലാ വാതിലും തുറന്നു. എങ്ങനെയാണു് പുറത്തേക്ക് പോകേണ്ടതു്, എങ്ങനെയാനു് അകത്തേക്കു വരേണ്ടതു് എന്ന ദുർഘടം പിടിച്ച ഇരട്ടസ്സംശയം ഇങ്ങനെ നീങ്ങി. കല്പനപ്രകാരം പടിക്കാവല്ക്കാരൻ ഭൃത്യന്മാരുടെ ചെറുവാതിൽ തുറന്നു; തോട്ടത്തേയും മുറ്റത്തേയും കൂട്ടിച്ചേർക്കുന്ന ആ വാതിൽ, വണ്ടിപ്പടിക്കെതിരായുള്ള മുറ്റത്തിന്റെ അറ്റത്തുള്ള മതിലിനുള്ളിലായി, ഒരിരുപതുകൊല്ലം മുൻപു വരെയുള്ള തെരുവിൽനിന്നു നോക്കിയാൽ കാണാമായിരുന്നു.
പടിക്കാവല്ക്കാരൻ മൂന്നുപേരെയും ആ വാതിലിലൂടെ അകത്തേക്കു കടത്തി; അവിടെനിന്നു തലേദിവസം ഫൂഷൽവാങ്ങിനു മഠാധ്യക്ഷയുടെ ആജ്ഞകൾ കിട്ടുകയുണ്ടായ ആ അകത്തേക്ക് അവർ കടന്നു.
മഠാധ്യക്ഷ കൈയിൽ ജപമാലയുമായി അവരെ കാത്തിരുന്നു. മൂടുപടം താഴ്ത്തിയിട്ടു് ഒരു മഠനായിക അവളുടെ അടുത്തു നില്ക്കുന്നുണ്ടു്. കൊളുത്തപ്പെട്ട ഒരു ബുദ്ധിമാനായ മെഴുകുതിരി ആ സൽക്കാരമുറിയെ തെളിയിക്കുന്ന ഒരു മോടിവിദ്യ കാട്ടുന്നുണ്ടായിരുന്നു എന്നു പറയട്ടെ. മഠാധ്യക്ഷ ഴാങ്ങ് വാൽഴാങ്ങിനെ ഒരു പരിശോധന കഴിച്ചു. കീഴ്പോട്ടു തൂങ്ങിയ ഒരു നോട്ടംപോലെ നോക്കിപ്പരിശോധിക്കുന്ന മറ്റൊന്നില്ല. എന്നിട്ടു് അവളയാളോടു ചോദ്യം തുടങ്ങി: ‘നിങ്ങളാണു് സഹോരദരൻ?’ ‘വന്ദ്യയായ മാതാവേ, അതേ,’ ഫൂഷൽവാങ്ങ് പറഞ്ഞു. ‘നിങ്ങളുടെ പേർ?’ ‘ഉൽത്തെം ഫൂഷൽവാങ്ങ്.’ അയാൾക്കു വാസ്തവത്തിൽ ഉൽത്തെം എന്ന പേരിൽ ഒരു സഹോദരനുണ്ടായിരുന്നു; മരിച്ചുപോയി. ‘നിങ്ങളുടെ താമസം എവിടെയായിരുന്നു?’ ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു: ‘അമീയങ്ങിനടുത്തു പിക്വിഞ്ഞിയിൽ.’ ‘നിങ്ങൾക്കെത്ര വയസ്സായി?’ ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു: ‘അമ്പതു്.’ ‘നിങ്ങളുടെ പ്രവൃത്തി?’ ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു: ‘കുടുംബത്തിലുള്ള എല്ലാവരും.’ ‘ഇതാണോ നിങ്ങളുടെ പെൺകുട്ടി?’ ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു: ‘അതേ.’ ‘നിങ്ങൾ അവളുടെ അച്ഛനാണു്?’ ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു: ‘മുത്തച്ഛൻ.’ മഠനായിക ഒരു താന്ന സ്വരത്തിൽ മഠാധ്യക്ഷയോടു പറഞ്ഞു: ‘അയാൾ നന്നായി മറുപടി പറയുന്നു.’ ഴാങ്ങ് വാൽഴാങ്ങ് ഒരക്ഷരം മിണ്ടിയിട്ടില്ല. മഠാധ്യക്ഷ കൊസെത്തിനെ സശ്രദ്ധം സൂക്ഷിച്ചുനോക്കി. പകുതിയുറക്കെ മഠനായികയോടു പറഞ്ഞു: ‘അവൾ വിരൂപയായി വളർന്നുവരും.’
രണ്ടമ്മാരും കൂടി സൽക്കാരമുറിയുടെ അറ്റത്തു ചെന്നുനിന്നു് ഒരു താന്നസ്വരത്തിൽ കുറച്ചുനേരം തമ്മിലാലോചിച്ചു; എന്നിട്ടു മഠാധ്യക്ഷ തിരിഞ്ഞുനിന്നു പറഞ്ഞു: ‘ഫാദർ ഫൂവാങ്ങ്, നിങ്ങൾ മറ്റൊരു കാൽമുട്ടുപട്ടയും ഒരു മണിയും മേടിക്കണം. ഇനി രണ്ടെണ്ണം ആവശ്യമാവും.’ അങ്ങനെ പിറ്റേ ദിവസം രാവിലെ തോട്ടത്തിൽനിന്നു രണ്ടു മണികളുടെ ശബ്ദം കേൾക്കാറായി; സന്ന്യാസിനിമാർക്കു തങ്ങളുടെ മുഖപടമൂല ഒന്നു പൊന്തിച്ചു നോക്കാതിരിപ്പാൻ നിവൃത്തിയില്ലെന്നായി. തോട്ടത്തിന്റെ അങ്ങേ അറ്റത്തു മരച്ചുവട്ടിൽ, രണ്ടുപേർ, ഫൂവാങ്ങും മറ്റൊരാളും അടുത്തടുത്തുനിന്നു് കുഴി കുത്തുന്നതു കണ്ടു. ഒരസാമാന്യസംഭവം. ഇങ്ങനെ അന്യോന്യം പറയത്തക്കവിധം അവരുടെ മൗനവ്രതം ഉടഞ്ഞുപോയി; ‘അയാൾ ഒരു കൂട്ടുതോട്ടക്കാരനാണു്.’ മഠനായികമാർ തുടർന്നു: ‘അതു ഫാദർ ഫൂവാങ്ങിന്റെ അനുജനാണു്.’ ഴാങ്ങ് വാൽഴാങ്ങ് അവിടത്തെ ഒരാൾ തന്നെയായി; മണി കെട്ടിയ തോൽപ്പട്ട കാൽമുട്ടിന്മേൽ തൂങ്ങി; അയാൾ അന്നുമുതൽ ഉദ്യോഗസ്ഥനായി. അയാളുടെ പേർ ഉൽത്തെം ഫൂഷൽവാങ്ങ് എന്നാണു്. അയാളെ കന്യകാമഠത്തിൽ ചേർക്കാമെന്നു തീർച്ചപ്പെടുത്തുവാൻ ഏറ്റവും ശക്തിമത്തായ കാരണം മഠാധ്യക്ഷ കൊസെത്തിനെപ്പറ്റി പുറപ്പെടുവിച്ച ഈ അഭിപ്രായമാണു്; ‘അവൾ വിരൂപയായി വളർന്നുവരും.’ മഠാധ്യക്ഷയ്ക്ക്, ആ പേരുകേട്ട ദൈവജ്ഞയ്ക്കു, ക്ഷണത്തിൽ കൊസെത്തിന്റെ പേരിൽ ഒരിഷ്ടം തോന്നി, അവളെ വിദ്യാലയത്തിൽ ഒരു ‘ധർമ’ വിദ്യാർഥിനിയായിച്ചേർത്തു. ഇതിൽ ന്യായവിരുദ്ധമായി യാതൊന്നുമില്ല.
കന്യകാമഠത്തിൽനിന്നു കണ്ണാടിയെ നാടുകടത്തിയതുകൊണ്ടു ഫലമുണ്ടായില്ല, സ്ത്രീകൾക്കു താന്താങ്ങളുടെ മുഖങ്ങളെപ്പറ്റി നല്ല ബോധമുണ്ടായിരുന്നു; അപ്പോൾ സൗഭാഗ്യത്തെപ്പറ്റി ബോധമുള്ള പെൺകിടാങ്ങളാരും അത്ര എളുപ്പത്തിൽ സന്ന്യാസിനിമാരാവാറില്ല; സൗന്ദര്യത്തിനു എത്രകണ്ടും കുറവുണ്ടൊ അത്രകണ്ടുമധികം പ്രവൃത്തി ഹൃദയപൂർവമായിരിക്കെ, സൌഭാഗ്യത്തിൽനിന്നുള്ളതിലേറെ വൈരൂപ്യത്തിൽനിന്നാണു് ആശയ്ക്കു വഴിയുള്ളതു്. അതുകൊണ്ടു സാമാന്യസ്ത്രീകൾക്ക് ഈവക ഭക്തിവിഷയത്തിൽ വാസന കൂടിക്കാണുന്നു. ഇതൊക്കെ സുശീലനും വയസ്സനുമായ ഫൂഷൽവാങ്ങിന്റെ പ്രാമാണ്യത്തെ വർദ്ധിപ്പിച്ചു; അയാൾക്കു മൂന്നു വിധത്തിലുള്ള വിജയം കിട്ടി; അയാൾ സഹായിക്കുകയും രക്ഷിക്കുകയും ചെയ്ത ഴാങ്ങ് വാൽഴാങ്ങിന്റെ ദൃഷ്ടിയിൽ ഒന്നു്; ശവക്കുഴിവെട്ടുകാരന്റെ നോട്ടത്തിൽ മറ്റൊന്ന്—ആ ഗ്രിബിയെ സ്വയം വിചാരിച്ചു; ‘അയാളാണു് ആ പിഴയെനിക്ക് ഇല്ലാതാക്കിത്തന്നതു്; കന്യകാമഠത്തെ സംബന്ധിച്ചേടത്തോളം വേറെയൊന്നും-അയാളുടെ സഹായത്താൽ മദർ ക്രൂസിഫിക്ഷ്യന്റെ ശവമഞ്ചം തിരുവത്താഴമേശച്ചുവട്ടിൽ സൂക്ഷിക്കുവാൻ സാധിച്ചതുകൊണ്ടു് അതു ചക്രവർത്തിയെ തോല്പിച്ച് ഈശ്വരനെ സന്തോഷിപ്പിച്ചു. ശവത്തോടുകൂടിയ ഒരു ശവമഞ്ചം പെത്തി പിക്പ്യുവിലും ഒരു ശവമില്ലാത്ത ഒരു ശവമഞ്ചം വോഗിരാർ ശ്മാശനത്തിലുമുണ്ടു്; രാജ്യനിയമത്തെ ഇതു കഠിനമായി കീഴുമേൽ മറിച്ചു; പക്ഷേ, ആരും ആ കഥ മനസ്സിലാക്കിയില്ല.
കന്യകാമഠത്തെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, ഫൂഷൽവാങ്ങിന്റെ നേരെ അതിന്നുള്ള നന്ദി വളരെയധികമായിരുന്നു. ഫൂഷൽവാങ്ങ് ആശ്രിതജനങ്ങളിൽ വെച്ച് ഏറ്റവും കൊള്ളാവുന്നവനും തോട്ടക്കാരിൽവെച്ച് ഏറ്റവും വിലപിടിച്ചാളുമായിത്തീർന്നു. പ്രധാനമെത്രാന്റെ പിന്നത്തെ വരവിൽ, മഠാധ്യക്ഷ ആ വിവരം തിരുമനസ്സറിയിച്ചു; വാസ്തവം ഏതാണ്ടു് തുറന്നുപറകതന്നെ ചെയ്തു; എങ്കിലും അതവളുടെ പ്രവൃത്തിയെപ്പറ്റി ഒരു മേനിയോടുകൂടിയായിരുന്നു കന്യകാമഠത്തിൽനിന്നു പോയതിന്നുശേഷം, പ്രധാന മെത്രാൻ, അദ്ദേഹത്തിനു പാപസമ്മതം ചെയ്യാനുള്ളാളായ മൊസ്യു ദു് ലാത്തിയോട്—രീമിലെ പ്രധാന മെത്രാനും കർദിനാലും—ഒരു മന്ത്രിക്കലായി അതിനെ താങ്ങിപ്പറഞ്ഞു. ഫൂഷൽവാങ്ങിനെപ്പറ്റിയുള്ള ഈ അഭിനന്ദനം നാടൊക്കെപ്പരന്നു. അതു റോമിലേക്കുതന്നെ കടന്നു. അന്നു സ്ഥാനത്തുണ്ടായിരുന്ന പോപ്പു്, പന്ത്രണ്ടാമൻ ലിയോ, തന്റെ ഒരു ചാർച്ചക്കാരന്നു—പാരിസ്സിലുള്ള പോപ്പിന്റെ പ്രതിനിധിയുടെ കീഴിൽ ഒരുദ്യോഗസ്ഥനും, അദ്ദേഹത്തെപ്പോലെത്തന്നെ, ദെല്ല ഗെൻക എന്ന പേർ വഹിക്കുന്നാളുമായ ഒരാൾക്ക് എഴുതിയിട്ടുള്ള ഒരു കത്തു് ഞങ്ങൾ കണ്ടിട്ടുണ്ടു്; അതിൽ ഈ വരികളുണ്ടായിരുന്നു, ‘പാരിസ്സിലെ ഒരു കന്യകാമഠത്തിൽ ഫൂവാങ്ങ് എന്നു പേരുമായി ഒരു കൊള്ളാവുന്ന തോട്ടക്കാരനുണ്ടത്രേ. അയാൾ ഒരു പരിശുദ്ധഭക്തനുമാണു്.’ സ്വന്തം കുടിലിലിരിക്കുന്ന ഫൂഷൽവാങ്ങിന്റെ അടുക്കലേക്ക് ഈ വിജയാഘോഷമൊന്നും തന്നെ ചെന്നില്ല; തന്റെ സാമർത്ഥ്യങ്ങളെപ്പറ്റിയും പരിശുദ്ധതയെക്കുറിച്ചും ലേശമെങ്കിലും സംശയിക്കാതെ, അയാൾ ഒട്ടുമരങ്ങൾ പിടിപ്പിച്ചും പുല്ലു് പറിച്ചും മത്തത്തടങ്ങളെ പുതപ്പിച്ചും കഴിഞ്ഞു അതേ, ലണ്ടൻ ഇല്ലസ്ട്രേറ്റഡ് ന്യൂസു് പത്രത്തിൽ, ‘കന്നുകാലി പ്രദർശനത്തിൽ സമ്മാനം നേടിയ കാള’ എന്നു ചുവട്ടിൽ കുറിപ്പോടുകൂടി ഛായ ചേർക്കപ്പെട്ട ഒരു ഡൽഹാംകാളയോ സറികാളയോ ചെയ്തേക്കാവുന്നതിൽ ഒട്ടുമധികം അയാളും തന്റെ പ്രശസ്തിയെപ്പറ്റി സംശയിച്ചില്ല.