പാരിസ്സിനു് ഒരു കുട്ടിയുണ്ടു്; കാട്ടിനു് ഒരു പക്ഷിയുമുണ്ടു്; പക്ഷിക്കു പേർ കുരുകിൽ; കുട്ടിക്കു പേർ തെമ്മാടിച്ചെക്കൻ.
ഒന്നിൽ ചൂളപ്പുര മുഴുവനും മറ്റേതിൽ പ്രഭാതം മുഴുവനും അടങ്ങിയ ഈ രണ്ടു സങ്കല്പങ്ങളേയും കൂട്ടിയിണക്കുക; ഈ രണ്ടു തീപ്പൊരികളെ-പാരിസ്സും കുട്ടിപ്രായവും-കൂട്ടിയിണക്കുക; അതാ പുറത്തു ചാടുന്നു, അവയിൽനിന്നു് ഒരു ചെറു സത്ത്വം. കുട്ടിച്ചാത്തൻ പ്ലൗത്തുസ് [1] പറഞ്ഞേക്കും.
ഈ ചെറുസത്ത്വത്തിനു് ആഹ്ലാദമേ ഉള്ളൂ. ഒരു ദിവസവും അവന്നു ഭക്ഷണമില്ല; നന്നെന്നു കണ്ടാൽ, എല്ലാ ദിവസവും അവൻ നാടകത്തിനു പോവും. അവന്നു ദേഹത്തിൽ ഉൾക്കുപ്പായമില്ല. കാലിൽ പാപ്പാസ്സില്ല. തലയ്ക്കു മുകളിൽ മേല്പുരയില്ല; ഈ പറഞ്ഞവയൊന്നുമില്ലാത്ത ആകാശത്തിലെ തേനീച്ചകളെപ്പോലെയാണു് അവൻ. അവന്നു് ഏഴു മുതൽ പതിമ്മൂന്നുവരെയായിരിക്കും പ്രായം. അവൻ സംഘം ചേർന്നു ജീവിക്കുന്നു, തെരുവുകളിൽ അലയുന്നു, തുറസ്സു സ്ഥലത്തു താമസിക്കുന്നു; അച്ഛന്റെ രണ്ടു പഴയ കാലുറകളിടുന്നു-അവ ഞെരിയാണികൾക്കു താഴെ കിടക്കും; മറ്റൊരച്ഛന്റെ ഒരു പഴയ തൊപ്പിവെക്കുന്നു-അതു ചെവിക്കു താഴെ ഇറങ്ങിയിരിക്കും; മഞ്ഞച്ച തൊങ്ങലോടുകൂടിയ ഒരൊറ്റച്ചുമൽപ്പട്ടയേ ഉണ്ടാവൂ; അവൻ പായുന്നു, പതുങ്ങിയിരിക്കുന്നു, കണ്ടതൊക്കെ വലിച്ചിട്ടു നോക്കുന്നു, സമയം കളയുന്നു, പുകയിലക്കുഴൽ കറുപ്പിക്കുന്നു, ഒരു തടവുപുള്ളിയെപ്പോലെ ആണയിടുന്നു, വീഞ്ഞുപീടികയിൽ കൂടക്കൂടെ കയറിച്ചെല്ലുന്നു, കള്ളന്മാരെ കണ്ടുപിടിക്കുന്നു, തേവിടിശ്ശികളെ നീ എന്നു വിളിക്കുന്നു, കന്നഭാഷ സംസാരിക്കുന്നു, ആഭാസപ്പാട്ടു പാടുന്നു; മനസ്സിൽ ഒരു കളങ്കവുമില്ല. ഇതിനു കാരണം, അവന്റെ ഹൃദയത്തിൽ ഒരു മുത്തുമണിയുള്ളതാണ്-നിർദ്ദോഷത; മുത്തുകൾ ചളിയിൽക്കിടന്നു ദ്രവിക്കാറില്ല. മനുഷ്യൻ കുട്ടിയായിരിക്കുന്നേടത്തോളം കാലം നിഷ്കളങ്കനാവട്ടെ എന്നാണു് ഈശ്വരന്റെ മതം.
ആ വമ്പിച്ച നഗരിയോടു് ആരെങ്കിലും ‘ഇതാരാണു്?’ എന്നു ചോദിക്കുന്ന പക്ഷം, അവൾ മറുപടി പറയും: ‘അതെന്റെ കുട്ടിയാണു്.’
[1] പ്ലൗത്തൂസു് റോമിലെ ഒരു പ്രസിദ്ധനാടകകർത്താവാണു്. ഇദ്ദേഹം ഗ്രീക്കുഭാഷയിലെ നാടകങ്ങളെ അനുകരിച്ചു ലാറ്റിൻ ഭാഷയിൽ വളരെ ഗ്രന്ഥങ്ങളുണ്ടാക്കിയിട്ടുണ്ടു്.