പാരിസ്സിന്റെ തെമ്മാടിചെക്കൻ-തെരുവുതെണ്ടി-കൂറ്റന്റെ മുണ്ടനാണു്.
ഞങ്ങൾ കൂട്ടിപ്പറയാതിരിക്കട്ടെ. ഓവുചാലിന്റെ ഈ ഓമനക്കുട്ടന്നു ചിലപ്പോൾ ഒരുൾക്കുപ്പായമുണ്ടായിരിക്കും-പക്ഷേ, ആ ഒന്നുമാത്രം; അവന്നു ചിലപ്പോൾ പാപ്പാസ്സുണ്ടാവും-എന്നാൽ അവയ്ക്കു മടമ്പില്ല; അവന്നു ചിലപ്പോൾ ഒരു വീടുണ്ടായിരിക്കും; അതവന്നിഷ്ടവുമാണ്-അവിടെ അവന്റെ അമ്മയെ കാണാം; എന്നാൽ അതിലുമിഷ്ടം അവന്നു തെരുവാണ്-അവിടെ അവൻ സ്വാതന്ത്ര്യം കാണുന്നു. അവന്നു സ്വന്തം കളികളുണ്ടു്; സ്വന്തം വികൃതിത്തങ്ങളുണ്ട്-അവയുടെ അടിസ്ഥാനമൊക്കെ പ്രമാണികളോടുള്ള ദ്വേഷ്യമാണു്; സ്വന്തം അലങ്കാര പ്രയോഗങ്ങളുണ്ടു്. മരിക്കുക മേത്തോന്നിച്ചെടി വേരോടുകൂടി തിന്നുകയാണു്; സ്വന്തം ജോലികളുണ്ട്-കൂലിവണ്ടി വിളിച്ചുവരുത്തുക, വണ്ടിക്കോണി താഴ്ത്തിയിടുക, പേമഴയത്തു തെരുവിന്റെ രണ്ടുവശത്തേക്കും ഗതാഗതമാർഗമുണ്ടാക്കുക-ഇതിനു കലാകൗശലപ്പാലം കെട്ടൽ എന്നാണു് അവൻ പേരിട്ടിട്ടുള്ളത്-ഫ്രാൻസിലെ പൊതുജനങ്ങളുടെ ഗുണത്തിനു ഭരണാധികാരികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ ഉറക്കെപ്പറയുക, കൽവിരികളിലെ വിടവുകൾ വൃത്തിപ്പെടുത്തുക; സ്വന്തം നാണ്യമടിക്കലുണ്ട്-തെരുവുകളിൽ കാണപ്പെടുന്ന ചെമ്പുതകിടുകളുടെ ചെറുകഷ്ണങ്ങളാണു് അവന്റെ നാണ്യം. ‘പപ്രച്ചൻ’ എന്നു പേരുള്ള ഈ അപൂർവനാണ്യത്തിനു കുട്ടികളുടെ ചെറുരാജ്യത്തു മാറ്റമില്ലാത്തതും തികച്ചും വ്യവസ്ഥിതവുമായ ഒരു പ്രചാരമുണ്ടു്.
പിന്നെ, അവന്നു സ്വന്തം ജീവികളുമുണ്ട്-അവയെ ഓരോ മൂലകളിൽ അവൻ നോക്കിക്കാണുന്നു; വണ്ടു്. ചെള്ള്, ഊറാമ്പുലി, ‘ചേട്ട’-രണ്ടു കൊമ്പുകളോടു കൂടിയ വാൽ വളച്ചുകുത്തി പേടിപ്പെടുത്തുന്ന ഒരു കറുത്ത പ്രാണി. അവന്നു സ്വന്തം ഇമ്പാച്ചിയുണ്ട്-വയറ്റിനു താഴെ അടരുകളുണ്ടെങ്കിലും അതൊരു ഗൗളിയല്ല; അതു പഴയ ചുണ്ണാമ്പുചൂളകളുടേയും വെള്ളം വറ്റിയ കിണറുകളുടേയും മൂലകളിൽ താമസിക്കുന്നു; അതു കറുത്തു, തൊപ്പ നിറഞ്ഞ്, ഒട്ടലോടുകൂടി, ചിലപ്പോൾ വേഗത്തിലും ചിലപ്പോൾ പതുക്കെയും അരിച്ചുനടക്കുന്ന ഒന്നാണു്; അതിനു് ഒച്ചയില്ലെങ്കിലും ആരും ഒരിക്കലും നോക്കിക്കണ്ടിട്ടില്ലാത്തവിധം അത്രയും പേടി തോന്നിക്കുന്ന ഒരു നോട്ടമുണ്ടു്; ആ ഇമ്പാച്ചിയെ അവൻ ‘ചെകിടുപൊട്ടൻ’ എന്നു വിളിക്കുന്നു. ഈ ‘ചെകിടുപൊട്ടന്മാരെ’ കല്ലുകൾക്കിടയിൽ അന്വേഷിക്കുക എന്നതു് അവന്നു് ഒരു വമ്പിച്ച നേരംപോക്കാണു്. മറ്റൊരു വിനോദം ഒരു പാതവിരിക്കല്ലു് പെട്ടെന്നു പൊക്കി മരച്ചെള്ളിനെ ഒരു നോട്ടം നോക്കുകയാണു്. പാരിസ്സിന്റെ ഓരോ ഭാഗവും, അവിടവിടെ കാണുന്ന രസംപിടിച്ച നിക്ഷേപങ്ങൾക്കു പ്രസിദ്ധി നേടിയതത്രേ. ഉൽസുലെങ്ങിലെ മരപ്പണിസ്ഥലങ്ങളിൽ ചികിടുകളുണ്ടു്; പങ്തിയോവിൽ തേരട്ട (ചേരട്ട) കളുണ്ടു്; ഷാംപു് ദു് മറിലെ ഓവുചാലുകളിൽ തവളപ്പൊട്ടിലുണ്ടു്.
സുഭാഷിതങ്ങളാണെങ്കിൽ, താലിറാങ്ങി [1] നെപ്പോലെതന്നെ അത്രയധികം ഈ കുട്ടിക്കും പറയാനുണ്ടു്. സർവപുച്ഛം അവന്നും കുറവില്ല; പക്ഷേ, മര്യാദകൂടും. അനിർവചനീയവും അപ്രതീക്ഷിതവുമായ ഒരുതരം ആഹ്ലാദംകൊണ്ടു് അവൻ അനുഗൃഹീതനാണു്; ലഹളപിടിച്ച പൊട്ടിച്ചിരികൊണ്ടു കച്ചവടക്കാരന്റെ സ്വസ്ഥതയെ അവൻ തകരാറാക്കുന്നു. മേത്തരം ഹാസ്യനാടകത്തിൽനിന്നു പുറാട്ടുനാടകത്തിലേക്ക് അവൻ കൂസൽകൂടാതെ ചേരിമാറുന്നു.
ഒരു ശവവും കൊണ്ടു പോകയാണു്. കൂട്ടത്തിൽ ഒരു വൈദ്യനുണ്ടു്. ‘ഹേ, ഇതാ!’ ഒരു തെരുവുതെണ്ടി കൂക്കിവിളിക്കുന്നു, ‘എത്ര കാലമായി വൈദ്യന്മാർ തങ്ങളുടെ പണിത്തരത്തെ വീട്ടിലേക്കു കടത്തുക പതിവായിട്ടു്?’
ഒരു കൂട്ടത്തിൽ മറ്റൊരാളുണ്ടു്. കണ്ണടകൊണ്ടും ചില്ലറ ആഭരണങ്ങൾകൊണ്ടും അലങ്കരിച്ച ആ ഗൗരവക്കാരൻ ദ്വേഷ്യപ്പെട്ടു തിരിഞ്ഞുനിന്നു പറയുന്നു: എടാ, കൊള്ളരുതാത്തവനേ, നിയ്യെന്തിനു് എന്റെ ഭാര്യയുടെ അരക്കെട്ടു പിടിച്ചു!’-‘ഞാനോ, സേർ! എന്റെ കൈ നോക്കൂ!’
[1] ഒരു സുപ്രസിദ്ധ ഫ്രഞ്ച് രാജ്യതന്ത്രജ്ഞനും ഫലിതക്കാരനും.