ഈ കഥയുടെ രണ്ടാംഭാഗത്തു പറഞ്ഞ സംഭവങ്ങൾ കഴിഞ്ഞ് എട്ടോ ഒമ്പതോ കൊല്ലത്തിനുശേഷം ബുൽവാർ ദ്യു തെംപ്ലിലും ഷാതൊദൊ എന്ന പ്രദേശത്തും വെച്ച് ആളുകൾ പതിനൊന്നോ പന്ത്രണ്ടോ വയസ്സുള്ള ഒരാൺകുട്ടിയെ കണ്ടെത്തിയിരുന്നു; അവന്റെ പ്രായത്തിനു ചേർന്ന ചിരി ചുണ്ടത്തുള്ളതോടുകൂടി, തികച്ചും ഇരുണ്ടതും ശൂന്യവുമായ ഒരു ഹൃദയം അവനില്ലായിരുന്നുവെങ്കിൽ, ഇതിനു മുൻപേ കുറിച്ചു കാണിച്ച തെമ്മാടിച്ചെക്കന്റെ മാതൃകയെ ആ കുട്ടി ഒരുവിധം ശരിയായി അനുഭവപ്പെടുത്തിത്തന്നേനേ. ഈ കുട്ടി പ്രായംചെന്നാളുടെ ഒരു ജോടി കാലുറകൊണ്ടും-പക്ഷേ, അതവന്നു തന്റെ അച്ഛന്റെ കൈയിൽനിന്നു കിട്ടിയിട്ടുള്ളതല്ല-ഒരു സ്ത്രീയുടെ ഉൾക്കുപ്പായംകൊണ്ടും-പക്ഷേ, അതവന്നു് തന്റെ അമ്മയിൽനിന്നു കിട്ടിയിട്ടുള്ളതല്ല-മൂടിപ്പുതച്ചിട്ടുണ്ടു്. ധർമമായി ഏതോ ചിലർ അവനെ ആ കീറത്തുണികൊണ്ടു പൊതിഞ്ഞു. എങ്കിലും അവന്നൊരച്ഛനും അമ്മയുമുണ്ടു്. പക്ഷേ, അച്ഛൻ അവനെപ്പറ്റി ചിന്തിച്ചിട്ടില്ല; അമ്മ അവനെ സ്നേഹിച്ചിട്ടില്ല.
എല്ലാവരിലുംവെച്ച് ഏറ്റവുമധികം അനുകമ്പയെ അർഹിക്കുന്ന കുട്ടികളിൽ ഒരുവനാണു് അവൻ; അച്ഛനുമമ്മയുമുണ്ടായിട്ടും അനാഥരായിരിക്കുന്ന കുട്ടികളിൽ ഒരുവൻ.
തെരുവിലാകുമ്പോഴത്തെപ്പോലെ സുഖം അവന്നൊരിക്കലുമില്ല. അവനെ അമ്മയുടെ ഹൃദയത്തെക്കാൾ കുറച്ചേ കൽവിരികൾ അവന്നു കഠിനങ്ങളായിരുന്നുള്ളു.
അവന്റെ മാതാപിതാക്കന്മാർ അവനെ ജീവിതത്തിലേക്ക് ഒരുചവിട്ടു ചവിട്ടി
അവൻ ഒരൊറ്റ പാച്ചിൽ കൊടുത്തു.
അവൻ ഒച്ചയിട്ടുകൊണ്ടു, വിളർത്തു, ചുണയോടുകൂടി, ആരോഗ്യവാനെങ്കിലും കാഴ്ചയിൽ ശക്തി കുറഞ്ഞു, തന്റേടമുള്ള ഒരു പരപുച്ഛക്കാരൻ കുട്ടിയാണു്, അവൻ അങ്ങോട്ടും ഇങ്ങോട്ടും പായും. പാട്ടു പാടും, ‘വട്ടു കളിക്കും,’ ഓവുചാലുകളിൽ തപ്പും, ചിലതു കക്കും-എന്നാൽ പൂച്ചകളേയും കുരുകില്പക്ഷികളേയും പോലെ. വികൃതി എന്നു വിളിച്ചാൽ അവൻ പൊട്ടിച്ചിരിക്കുകയും കള്ളൻ എന്നു വിളിച്ചാൽ ശുണ്ഠിയെടുക്കുകയും ചെയ്യും. അവന്നു വീടില്ല. ഭക്ഷണമില്ല, തിയ്യില്ല, സ്നേഹമില്ല; പക്ഷേ, സ്വതന്ത്രനായതുകൊണ്ടു്, എപ്പോഴും ആഹ്ലാദമേയുള്ളൂ.
ഈ സാധുജന്തുക്കൾ ആൾക്കുമാത്രം പോന്നാൽ സാമുദായികവ്യവസ്ഥയുടെ അരകല്ലുകൾ അവയെ പിടികൂടി ചമ്മന്തിയരയ്ക്കും; എന്നാൽ കുട്ടികളായിരിക്കുന്നേടത്തോളം കാലം, ചെറുപ്പം കാരണം, അവർ രക്ഷപ്പെടുന്നു. എത്ര ചെറിയ പൊത്തും അവയെ രക്ഷിക്കുന്നു.
എന്തായാലും, ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എങ്കിലും, രണ്ടോ മൂന്നോ മാസം കൂടുമ്പൊഴൊക്കെ അവൻ ഇങ്ങനെ പറയാറുണ്ടു്, ‘ആട്ടെ, ഞാൻ പോയി അമ്മയെ ഒന്നു കാണട്ടെ!’ എന്നാൽ അവൻ നഗരം കടന്നു, പൊർത്സാങ്-മർതെങ് കടന്നു, പാതാറിലിറങ്ങി, പാലം കടന്നു, കോട്ടപ്പുറത്തെത്തി, സൽപെത്രിയേറിൽ ചെന്നു് ഒരിടത്തു നില്ക്കും-എവിടെ? വായനക്കാർക്കറിവുള്ള ആ ഇരട്ട നമ്പർ സ്ഥലത്തുതന്നെ-ഗൊർബോചെറ്റപ്പുരയിൽ.
അക്കാലത്തു, സാധാരണമായി ആരുമില്ലാതിരിക്കുന്നതും ‘വാടകയ്ക്കുകൊടുപ്പാൻ മുറികൾ’ എന്നെഴുതിയിട്ടുള്ള പലകകൊണ്ടു് ഏതുകാലത്തും അലങ്കരിച്ചിരിക്കുന്നതുമായ 50-58 നമ്പർ ചെറ്റപ്പുര, പാരിസ്സിൽ എന്നും പതിവുള്ളതുപോലെ, അന്യോന്യം യാതൊരു സംബന്ധവുമില്ലാത്ത പലരുംകൂടി താമസിച്ചുവരുന്ന ഒരു സ്ഥലമായിത്തീർന്നു. ദീപാളി പിടിച്ചുപോയ ആ ഏറ്റവും മോശക്കാരായ പ്രമാണികളിൽനിന്നു വിട്ടുപിരിയാൻ തുടങ്ങിയതും, ചളി വാരിക്കൂട്ടുന്ന ഓവുചാല്ക്കാരനും തുണിക്കഷ്ണങ്ങൾ പെറുക്കിക്കൂട്ടുന്ന കീറത്തുണിപ്പെറുക്കിക്കൂട്ടുന്ന പരിഷ്കാരത്തിന്റെ അവസാനപ്പടികളിലെ രണ്ടു സത്ത്വങ്ങളിൽ ചെന്നുമുട്ടുന്നതുവരെയ്ക്ക് സമുദായത്തിന്റെ അങ്ങേ അറ്റത്തെ അടിത്തട്ടിലേക്കു, കഷ്ടപ്പാടിൽ നിന്നു കഷ്ടപ്പാടിലേക്കായി, വ്യാപിച്ചു നില്ക്കുന്നതുമായ ആ ദരിദ്രവർഗത്തിൽ ഉൾപ്പെട്ടവരാണു് അവിടെയുള്ളവരെല്ലാം.
ഴാങ് വാൽഴാങ്ങിന്റെ കാലത്തുണ്ടായിരുന്ന ‘പ്രധാനപ്പാർപ്പുകാരി’ മരിച്ചു, ആ മാതിരിയിൽത്തന്നെയുള്ള മറ്റൊരുവൾ ആ സ്ഥാനത്തായി ‘കിഴവികൾക്ക് ഒരു കാലത്തും ദുർഭിക്ഷമില്ല’ എന്നു പറഞ്ഞതു് ഏതു തത്ത്വജ്ഞാനിയാണെന്നു് എനിക്കോർമയില്ല.
ഈ പുതിയ കിഴവിയുടെ പേർ മദാം ബൂർഴോങ് എന്നാണു്. മൂന്നു മുളന്തത്തകളടങ്ങിയ ഒരു രാജവംശം അവളുടെ ആത്മാവിൽ വഴിക്കു വഴിയേ രാജ്യഭരണം ചെയ്തുപോന്നു എന്നല്ലാതെ, അവളുടെ ജീവദശയിൽ എടുത്തുപറയത്തക്കതായി വേറെ യാതൊന്നുമില്ല.
ആ ചെറ്റപ്പുരയിൽ പാർത്തുപോന്നിരുന്നവരുടെ കൂട്ടത്തിൽവെച്ച് ഏറ്റവും ദാരിദ്ര്യം പിടിച്ചതു്, ഒരച്ഛനും അമ്മയും നല്ലവണ്ണം മുതിർന്ന രണ്ടു പെൺമക്കളും കൂടി നാലുപേരടങ്ങിയ ഒരു കുടുംബമാണു്; ആ നാലുപേരുംകൂടി ഞങ്ങൾ ഇതിനു മുൻപേ വിവരിച്ചു കഴിഞ്ഞ തട്ടിൻപുറത്തുള്ള ഗുഹകളിലൊന്നിൽ താമസിക്കുന്നു.
പ്രഥമദൃഷ്ടത്തിൽ, മഹാദാരിദ്ര്യമല്ലാതെ മറ്റൊന്നും ആ കുടുംബത്തിനു വിശേഷതയായി പറയാനില്ല; ആ മുറി വാടകയ്ക്കെടുത്ത അച്ഛൻ തന്റെ പേർ ഴൊൻദ്രെതു് എന്നാണെന്നേ പറഞ്ഞതു്. ഴൊൻദ്രെതു് അവിടെ പെരുമാറാൻ തുടങ്ങിയിട്ടു് - പ്രധാന പാർപ്പുകാരിയുടെ സ്മരണീയമായ അഭിപ്രായത്തെ കടം വാങ്ങുന്നപക്ഷം, ആ പെരുമാറ്റത്തിനു യാതൊന്നും അവിടെ കടന്നുവന്നിട്ടില്ലാഞ്ഞാലുള്ള നിലയുമായി ഒരസാധാരണസാദൃശ്യമുണ്ട്-കുറച്ചു കഴിഞ്ഞതിനുശേഷം, അയാൾ, അവിടെ മുൻപുണ്ടായിരുന്നവളെപ്പോലെ ഒരുമിച്ചുതന്നെ പടിക്കാവല്ക്കാരിയും അടിച്ചു തളിയുമായിരുന്ന ആ സ്ത്രീയോടു പറഞ്ഞു: ‘ഹേ, അമ്മേ-എന്താ പേര്!-ഇവിടെ പോളണ്ടുകാരനെയോ, ഇറ്റലിക്കാരനെയോ, ഒരു സമയം സ്പെയിൻകാരനേയോ ആവട്ടെ, സംഗതിവശാൽ ആരെങ്കിലും അന്വേഷിച്ചുവന്നാൽ അതു ഞാനാണു്.’
ഈ കുടുംബമായിരുന്നു ആ വെറുംകാലോടുകൂടിയ നേരമ്പോക്കുകാരൻ കുട്ടിയുടേതു്. അവൻ അവിടെ വന്നു കഷ്ടപ്പാടു കണ്ടു: അതിലും കഷ്ടം, പുഞ്ചിരി കണ്ടില്ല; ആ തണുത്ത അടുപ്പും കുറേ തണുത്ത ഹൃദയങ്ങളുമുണ്ടു്. അവൻ അകത്തേക്കു കടന്നപ്പോൾ ആരോ ചോദിച്ചു: ‘നിയ്യെവിടുന്നു വരുന്നു?’ അവൻ മറുപടി പറഞ്ഞു: ‘തെരുവിൽനിന്നു്.’ അവൻ പോകുമ്പോൾ അവർ ചോദിച്ചു: ‘നിയ്യെവിടേക്കു പോകുന്നു?’ അവൻ മറുപടി പറഞ്ഞു: ‘തെരുവുകളിലേക്ക്.’ അവന്റെ അമ്മ അവനോടു ചോദിച്ചു: ‘നിയ്യെന്തിനു് ഇങ്ങോട്ടു പോന്നു?’
കുണ്ടറകളിൽ മുളച്ചുണ്ടാകുന്ന ചില വിളർത്ത ചെടികളെപ്പോലെ ഈ കുട്ടി ഈ സ്നേഹഭാവത്തിൽ ജീവിച്ചു. അതവനെ ദുഃഖിപ്പിച്ചില്ല. അവൻ ആരെയും കുറപ്പെടുത്തിയതുമില്ല. ഒരച്ഛനും അമ്മയും ഏതു നിലയിലായിരിക്കുമെന്നു് അവൻ ശരിക്കറിഞ്ഞിട്ടില്ല.
എന്തായാലും അവന്റെ അമ്മ അവന്റെ സഹോദരിമാരെ സ്നേഹിച്ചിരുന്നു.
ബുൽവാർ ദ്യു തെംപ്ലു് എന്ന പ്രദേശത്തു് ഈ കുട്ടിയെ ആളുകൾ ഗവ്രോഷ്കുട്ടി എന്നാണു് വിളിച്ചുവന്നിരുന്നതെന്നു പറയാൻ ഞങ്ങൾ വിട്ടുപോയി. എന്തുകൊണ്ടാണു് അവനെ ഗവ്രോഷ്കുട്ടി എന്നു വിളിച്ചുവന്നിരുന്നതു?
ഒരു സമയം അവന്റെ അച്ഛന്റെ പേർ ഴൊൻദ്രെതു് എന്നായതുകൊണ്ടു്.
പാരമ്പര്യച്ചരടു പൊട്ടിക്കുന്നതു് ചില ദരിദ്രകുടുംബങ്ങളുടെ സഹജബുദ്ധിയാണെന്നു തോന്നുന്നു.
ഴൊൻദ്രെതു് കുടുംബക്കാർ ഗൊർബോചെറ്റപ്പുരയിൽ അധിവസിച്ചിരുന്ന മുറി ഇടനാഴിയുടെ അറ്റത്തുള്ള ഒടുവിലത്തേതാണു്. അതിനു തൊട്ടടുത്തുള്ള ഗുഹയിൽ മൊസ്സ്യു മരിയുസു് എന്നു പേരുള്ള ഒരു മഹാദരിദ്രയുവാവായിരുന്നു താമസം.
ഈ മൊസ്സ്യു മരിയുസു് ആരാണെന്നു ഞങ്ങൾ വിവരിക്കട്ടെ.