പാരിസ്സിലെ പൊതുജനക്കൂട്ടമാണെങ്കിൽ, ഒരു മുതിർന്നാളായാൽക്കൂടി, എപ്പോഴും അതൊരു തെരുവുതെണ്ടിയാണു്; കുട്ടിയെ കുറിച്ചു കാണിക്കുക എന്നതു നഗരത്തെ കുറിച്ചു കാണിക്കുകയാണു്; അതുകൊണ്ടത്രേ ഈ വെറും കുരുകില്പക്ഷിയിൽ ഞങ്ങൾ കഴുകിനെ നോക്കിപ്പഠിച്ചതു്. എല്ലാറ്റിലുംവെച്ച് ഉപനഗരങ്ങളിലാണു് പാരിസ്സുകാരൻ അധികമായി വെളിപ്പെടുന്നതെന്നു ഞങ്ങൾ തീർത്തു പറയുന്നു; അവിടെയാണു് ആ പരിശുദ്ധരക്തം; അവിടെയാണു് ആ ശരിക്കുള്ള മുഖം; അവിടെ വെച്ചാണു് ആ പൊതുജനങ്ങൾ അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നത്-അധ്വാനിക്കലും കഷ്ടപ്പെടലും മനുഷ്യന്റെ രണ്ടു മുഖങ്ങളാണു്. അജ്ഞാതങ്ങളായ അനവധി സത്വങ്ങൾ അവിടെ കഴിഞ്ഞുകൂടുന്നു; ലരിപെയിലെ പടികാവല്ക്കാരൻ മുതൽ മൊങ്ഫൊസൊവിലെ കളിക്കോപ്പു പണിക്കാരൻവരെയുള്ള എല്ലാ അപൂർവസത്ത്വങ്ങളും അവയ്ക്കിടയിൽ കൂട്ടംകൂടുന്നു. തീപ്പിടിക്കുന്ന ഇഷ്ടക, സിസറോ ഉച്ചത്തിൽ പറയുന്നു; ലഹളക്കൂട്ടം, ബർക്ക് ശുണ്ഠിപിടിച്ചു തുടർന്നു പറയുന്നു; ആൾക്കൂട്ടം, പുരുഷാരം, പൊതുജനസംഘം ഇതൊക്കെ വാക്കുകളാണു്; ക്ഷണത്തിൽ പറഞ്ഞുകഴിഞ്ഞു. എന്നാൽ അങ്ങനെയാവട്ടെ, അതുകൊണ്ടെന്താണു്? അവർ വെറുംകാലൊടുകൂടിയാണു് നടക്കുന്നതെങ്കിൽ, എനിയ്ക്കെന്ത്! അവർക്ക് അക്ഷരമറിഞ്ഞുകൂടാ; അത്രയും ചീത്ത. അതുകൊണ്ടു നിങ്ങൾ അവരെ ഉപേക്ഷിക്കുമോ? അവരുടെ കഷ്ടപ്പാടിനെക്കൊണ്ടു നിങ്ങൾ ഒരു ശാപമാക്കിത്തീർക്കുമോ? ഈ പൊതുജനസംഘത്തിനുള്ളിലേക്കു വെളിച്ചത്തിനു പ്രവേശിക്കാൻ സാധിക്കില്ലേ? നമുക്ക് ഈ ഒരു നിലവിളിതന്നെ ആവർത്തിക്കുക; വെളിച്ചം! നമുക്കു പിന്നെയും പിന്നെയും അതുതന്നെ ഊന്നിപ്പറയുക! വെളിച്ചം! വെളിച്ചം! ഈ അസ്വച്ഛതകൾ സ്വച്ഛങ്ങളായിത്തീരില്ലെന്നു് ആർക്കറിയാം? ഭരണപരിവർത്തനങ്ങൾ രൂപമാറ്റങ്ങളല്ലയോ? വരുവിൻ, ഹേ തത്ത്വജ്ഞാനികളെ, പഠിപ്പിക്കുവിൻ, അറിവുണ്ടാക്കുവിൻ, പ്രകാശിപ്പിക്കുവിൻ, ഉറക്കെ ആലോചിക്കുവിൻ, ഉറക്കെ സംസാരിക്കുവിൻ, മഹത്തായ സൂര്യനിലേക്ക് ആഹ്ലാദപൂർവം പാഞ്ഞുചെല്ലുവിൻ, പൊതുസ്ഥലവുമായി സഹോദരത്വം കൈക്കൊള്ളുവിൻ, നല്ല വർത്തമാനങ്ങളെ വിളിച്ചുപറയുവിൻ, നിങ്ങളുടെ അക്ഷരമാലകളെ കയ്യഴച്ചു വിതറിക്കൊടുക്കുവിൻ, അധികാരങ്ങളെ ഘോഷിക്കുവിൻ, രാഷ്ട്രീയഗാനങ്ങളെ പാടുവിൻ, ഉത്സാഹബീജങ്ങളെ പരക്കെപ്പാകുവിൻ, ഓക്കുമരങ്ങളിൽനിന്നു പച്ചച്ചില്ലകളെ പറിച്ചിടുവിൻ, സങ്കല്പത്തെക്കൊണ്ടു് ഒരു കൊടുങ്കാറ്റുണ്ടാക്കുവിൻ! ഈ ആൾക്കൂട്ടത്തെ വിശിഷ്ടമാക്കിത്തീർക്കാം. ചില സന്ദർഭങ്ങളിൽ മിന്നിത്തിളങ്ങുകയും കത്തിപ്പുറപ്പെടുകയും തുള്ളിയിളകുകയും ചെയ്യുന്ന ആ ധർമനിഷ്ഠകളുടേയും മനോഗുണങ്ങളുടേയും മഹത്തരമായ അഗ്നിപ്രളയത്തെ എങ്ങനെയാണുപയോഗപ്പെടുത്തേണ്ടതെന്നു നമുക്കു പഠിക്കുക. ഈ നഗ്നങ്ങളായ കാലടികളെ, ഈ നഗ്നങ്ങളായ കൈകളെ, ഈ കീറത്തുണികളെ, ഈ അജ്ഞതകളെ, ഈ നികൃഷ്ടതകളെ, ഈ അന്ധകാരങ്ങളെ, ഒരു സമയം ആദർശസിദ്ധിക്കുപയോഗപ്പെടുത്താം. ഈ പൊതുജനസംഘത്തിന്റെ അപ്പുറത്തേക്കു സൂക്ഷിച്ചു നോക്കുക; നിങ്ങൾ സത്യത്തെ കണ്ടെത്തും. നിങ്ങൾ കാൽകൊണ്ടു ചവിട്ടിപ്പോകുന്ന ആ നിസ്സാരമണലിനെ തീക്കുണ്ഡത്തിലേക്കു മറിക്കുക; അതവിടെക്കിടന്നു് ദ്രവിച്ചു തിളച്ചുമറിയട്ടെ; അതൊരു വിശിഷ്ടമായ സൂര്യകാന്തക്കല്ലാവും; ഗലീലിയോവും ന്യൂട്ടനും നക്ഷത്രങ്ങളെ കണ്ടുപിടിക്കുന്നു എന്നതു്, അതിനോടുള്ള നന്ദി പറയലാണു്.