റ്യു ബുഷെറയിലും റ്യു ദു് നോർമന്ദിയിലും റ്യു ദു് സാങ്തോങ്ഷിലും തിരിഞ്ഞു നോക്കിയാൽ മൊസ്സ്യു ഗിൽനോർമാൻ എന്നു പേരായ ഒരു കൊളളാവുന്ന മനുഷ്യനെപ്പററി ഓർമിക്കുന്നവരും ഇഷ്ടത്തോടുകൂടി സംസാരിക്കുന്നവരുമായ ചില പഴമക്കാർ ഇന്നുമുണ്ടു്. ഇവർ ചെറുപ്പക്കാരായിരിക്കുമ്പോൾ അദ്ദേഹം വയസ്സനാണു്. ഭൂതകാലമെന്നു പറയപ്പെടുന്ന ആ മങ്ങിയ നിഴൽക്കൂട്ടത്തെപ്പററി കുണ്ഠിതത്തോടുകൂടി കരുതിപ്പോരുന്നവരെസ്സംബന്ധിച്ചേടത്തോളം, ആ ആകൃതിവിശേഷം, ഇന്നത്തെപ്പോലെതന്നെ പതിന്നാലാമൻ ലൂയിയുടെ കാലത്തു ഫ്രാൻസിലെ എല്ലാ സംസ്ഥാനങ്ങളുടേയും പേരുകൾ കൂട്ടിക്കെട്ടിയിരുന്ന തെംപ്ലീന്റെ— പുതിയ തിവോലിപ്രദേശത്തുളള തെരുവുകൾക്കു യൂറോപ്പിലെ തലസ്ഥാനനഗരികളുടെ പേരുകൾ കിട്ടി; കൂട്ടത്തിൽ പറയട്ടെ, അഭിവൃദ്ധിയെ കാണാവുന്ന ഒരു കാലഗതി—പരിസരപ്രദേശത്തുനിന്നു തീരെ മാഞ്ഞുകഴിഞ്ഞിട്ടില്ല.
ക്രിസ്ത്വാബ്ദം 1831–ൽ കഴിവുള്ളേടത്തോളം ചുറുചുറുക്കോടുകൂടിത്തന്നെയിരുന്ന മൊസ്സ്യു ഗിൽനോർമാൻ, അനവധി കാലം ജീവിച്ചു എന്ന കാരണം കൊണ്ടു മാത്രം നോക്കിക്കാണാൻ കൌതുകം തോന്നിക്കുന്ന ചില സത്ത്വങ്ങളായിത്തീർന്നവരും, ഒരുകാലത്തു് എല്ലാവരെപ്പോലെയുമിരുന്നു് ഇന്നു് ഒരാളെപ്പോലെയുമല്ലാതായതുകൊണ്ടു് അസാധാരണന്മാരുമായ മനുഷ്യരിൽപ്പെട്ട ഒരാളാണു്. അദ്ദേഹം അപൂർവമട്ടിലുളള ഒരു വൃദ്ധനായിരുന്നു; വാസ്തവത്തിൽ, മറ്റൊരു പുരുഷാന്തരത്തിലെ ഒരാൾ—വലിയ പ്രഭുക്കന്മാർ പ്രഭുസ്വത്തുക്കളെ എന്നപോലെ അത്രയും അഭിമാനത്തോടുകൂടി തങ്ങളുടെ പഴമയേറിയ നാടുവാഴിത്തത്തെ വഹിച്ചുപോന്നിരുന്ന ആ പണ്ടത്തെ പതിനെട്ടാംനൂററാണ്ടിലെ ഒരു തികഞ്ഞ നാടുവാഴി, അദ്ദേഹത്തിനു വയസ്സു തൊണ്ണൂറു കടന്നു: നിവർന്നു നടക്കും; ഉറക്കെ സംസാരിക്കും; സൂക്ഷ്മമായി നോക്കിയറിയും; നല്ല കുടി കുടിക്കും; ഭക്ഷിക്കും,; ഉറങ്ങും; കൂർക്കം വലിക്കും. പല്ലു മുപ്പത്തിരണ്ടുമുണ്ടു്. വായിക്കുമ്പോൾ കണ്ണടവെക്കുമെന്നു മാത്രം. അദ്ദേഹം സ്ത്രീഭ്രാന്തനാണു്; പക്ഷേ, ഒരു പത്തുകൊല്ലമായിട്ടു, സ്ത്രീവിഷയം തികച്ചും ദൃഢമായും ഉപേക്ഷിച്ചിരിക്കുന്നു എന്നാണു് പറയാറു്. ‘ഇനി അവരെ തൃപ്തിപ്പെടുത്താൻ സാധിക്കില്ല.’ അദ്ദേഹം പറയും. ‘എനിക്കു വയസ്സായി.’ എന്നു തുടർന്നു പറയാറില്ല; ഇത്രമാത്രം: ‘ഞാൻ ദരിദ്രനായിപ്പോയി.’ അയാൾ പറഞ്ഞു: ‘ഞാൻ ദീപാളി പിടിച്ചില്ലെങ്കിൽ—ഹി, ഹി, ഹി! വാസ്തവത്തിൽ, അയാളുടെ കൈയിൽ ബാക്കി ഏകദേശം കൊല്ലത്തിൽ ഒരു പതിനയ്യായിരം ഫ്രാങ്ക് കിട്ടുന്ന മുതലേ ഉളളു. ആരോ മരിച്ചു തന്റെ ഉപപത്നിമാർക്കു കൊടുക്കാൻ ഒരു ലക്ഷം ലീവർ വരവുളള സ്വത്തു കൈവശത്തിലാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശ. വായനക്കാർ ഇനി കാണുംപോലെ ആ മനുഷ്യൻ, വൊൾത്തെയരുടെ മാതിരി ജീവകാലം മുഴുവനും മരിച്ചുമരിച്ചുകൊണ്ടു കഴിയുന്ന ആ ഒരുതരം ‘ഊതിയാൽ മുറിയുന്ന’ തൊണ്ണൂറാന്മാരിൽപ്പെട്ട ആളല്ല; ഒരുടഞ്ഞ ചട്ടിയുടെ ദീർഘായുസ്സല്ല അദ്ദേഹത്തിന്റേതു്; ഈ നേരംപോക്കുകാരൻ കിഴവന്നു് എന്നും നല്ല ആരോഗ്യമുണ്ടായിരുന്നു. അദ്ദേഹം കഴമ്പില്ലാത്തവനും ദ്രുതഗതിക്കാരനും ക്ഷണത്തിൽ ശുണ്ഠിയെടുക്കുന്നവനുമായിരുന്നു. കണ്ടതിനുനേരെയൊക്കെ അദ്ദേഹം ശണ്ഠകൂടും; മിക്കപ്പോഴും അതു തീരെ അസ്ഥാനത്തായിരിക്കും. എതിർപറഞ്ഞാൽ വടിയെടുത്തു; പണ്ടത്തെ മാതിരി അദ്ദേഹം ആളുകളെ പിടിച്ചടിക്കും.അദ്ദേഹത്തിനു് അമ്പതുവയസ്സു കഴിഞ്ഞ ഒരു മകളുണ്ടു്; അപരിണീതയാണു്; അവളെ അദ്ദേഹം ദേഷ്യംവന്നാൽ നാവുകൊണ്ടു നല്ല കണക്കിൽ ‘പൊതുക്കും;’ ചാട്ടവാർപ്രയോഗംതന്നെ ചെയ്താൽ കൊളളാമെന്നുണ്ടു്. അവൾ ഒരെട്ടു വയസ്സുളള കുട്ടിയാണെന്നേ ആ വൃദ്ധന്നു ഭാവമുളളു. ‘എട, കളള!’ എന്നും പറഞ്ഞ് അദ്ദേഹം ഭൃത്യരുടെ ചെകിടത്തു് അസ്സലടിയടിക്കും; ചില സമയത്തു പെട്ടെന്നു് അദ്ദേഹത്തിനു് എന്തെന്നില്ലാത്ത ഒരു ശാന്തത കയറും; ഭ്രാന്തനും മൊസ്സ്യുഗിൽനോമാനനു തന്റെ സുന്ദരിയും പകിട്ടുകാരിയുമായ ക്ഷുരകക്കാരി ഭാര്യയുമായി എന്തോ അടുപ്പമുണ്ടെന്നു ശങ്കിച്ച് ഉളളിൽ ദ്വേഷ്യം വെച്ചിരിക്കുന്നവനുമായ ഒരു ക്ഷുരകനെക്കൊണ്ടുമാത്രമേ അദ്ദേഹം ക്ഷൌരം ചെയ്യിക്കൂ. എല്ലാ കാര്യത്തിലും തനിക്കുളള ബുദ്ധിസാമർഥ്യത്തെപ്പററി അദ്ദേഹത്തിനു വലിയ ബഹുമാനമാണു്; വലിയ സൂത്രക്കാരനാണു് താൻ എന്നദ്ദേഹം പറയാറുണ്ടു്; ഇതദ്ദേഹത്തിന്റെ ഒരു വാക്കാണു്; ‘വാസ്തവത്തിൽ എനിക്കല്പം സൂക്ഷ്മബുദ്ധിയുണ്ടു്; ഒരീച്ച എന്നെ കടിക്കുമ്പോൾ, അതേതു സ്ത്രീയിൽനിന്നാണു് വന്നിട്ടുളളതെന്നു് എനിക്കു പറയാൻ കഴിയും.’
ഏററവുമധികം പ്രാവശ്യം അദ്ദേഹം പറയാറുളള വാക്കുകൾ ഇവയാണു്. ബുദ്ധിമാൻ, പ്രകൃതി. നമ്മുടെ കാലത്തുണ്ടായിത്തീർന്നിട്ടുളള ആ വലിയ സ്ഥിതിയൊന്നും ഈ രണ്ടാംവാക്കിനു് അദ്ദേഹം സങ്കല്പിച്ചിട്ടില്ല; എങ്കിലും തന്റെ സമ്പ്രദായത്തിൽ, അതിനെ അദ്ദേഹം ഭക്ഷണസ്ഥലത്തിരുന്നുളള വെടിപറയലുകളിലേക്കു പ്രവേശിപ്പിച്ചിരുന്നു: ‘പരിഷ്കാരത്തിനു സർവത്തിന്റേയും ചിലതു കിട്ടിക്കാൻവേണ്ടി നേരംപോക്കുളള കാടത്തരത്തിന്റെ ചില മാതൃകകളേയും പ്രകൃതി അതിനു സമ്മാനിക്കുന്നു. ഏഷ്യയുടേയും ആഫ്രിക്കയുടേയും ഓരോ ചുരുങ്ങിയ നിലയിലുളള മാതൃകകൾ യുറോപ്പിലുണ്ടു്. പൂച്ച ഒരിരിപ്പറനരിയാണു്; ഓന്തു് ഒരു കീശച്ചീങ്കണ്ണിയാണു്. സംഗീതനാടകശാലയിലെ നർത്തകികൾ മോടിയിലുളള കാട്ടാളപ്പെണ്ണുങ്ങളാണു്. അവർ പുരുഷന്മാരെ തിന്നുന്നില്ല, കടിച്ചു ചവയ്ക്കുന്നു; അല്ലങ്കിൽ, അവർ, ആഭിചാരപ്പണിക്കാരികളായതുകൊണ്ടു, പുരുഷന്മാരെ കക്കകളായി രൂപാന്തരപ്പെടുത്തി, എടുത്തു വിഴുങ്ങുന്നു. നരഭുക്കുകൾ എല്ലു മാത്രമേ ബാക്കിയിടൂ; ഇവർ തൊണ്ടു മാത്രം. ഇങ്ങനെയാണു് നമ്മുടെ സദാചാരത്തിന്റെ നില. നമ്മൾ വിഴുങ്ങുകയില്ല, കാര്യം; നമ്മൾ ഉന്മൂലനം ചെയ്യുന്നില്ല. കൊത്തിപ്പറിക്കുന്നു.’