അദ്ദേഹത്തിന്റെ താമസം മറെയിൽ റ്യു ദെ ഫിൽ ദ്യു കൽവേറിൽ 6–ആം നമ്പർ ഭവനത്തിലാണു്. സ്വന്തം വീടാണു്. ഇപ്പോൾ ഈ വീടു മാററപ്പണിയപ്പെട്ടിരിക്കുന്നു; പാരിസ്സിലെ തെരുവുകൾക്കുണ്ടാകാറുളള വീട്ടുമ്പറുകളുടെ പരിവർത്തനത്തിൽ അതിന്റേയും എണ്ണം മാറിയിരിക്കണം. തെരുവിനും തോട്ടത്തിനും നടുക്കുളള ഒന്നാംനിലയിലെ പഴയതും വിസ്താരമേറിയതുമായ ഒരു മുറിയാണു് അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നതു്; അതിൽ തട്ടുവരെ നാട്ടുപുറക്കാഴ്ചകളെ ക്ഷണിക്കുന്ന ചിത്രത്തീരശ്ശീലകളെക്കൊണ്ടു് അലങ്കരിച്ചിരുന്നു; തട്ടുകളിലേയും കണ്ണാടിച്ചട്ടകളിലേയും, ചിത്രങ്ങളുടെ വിഷയങ്ങൾ ചുരുങ്ങിയനിലയിൽ ചാരുകസാലകളിന്മേലും ആവർത്തിച്ചിട്ടുണ്ടു്. കൊറെമാണ്ടൽ പ്രദേശത്തുളള പട്ടുതുണികൊണ്ടുണ്ടാക്കിയതും പരപ്പുകൂടിയതുമായ ഒരു ഒമ്പതു മടക്കുമറകൊണ്ടു കട്ടിൽ മൂടിയിരുന്നു. നീണ്ടതും എല്ലായിടത്തുമെത്തുന്നതുമായ മറശ്ശീല ജനാലകളിൽ തൂക്കിയിട്ടുണ്ടു്; വളരെ അന്തസ്സിലുളള വലുതും വിധംമാറുന്നതുമായ പല ഞെറിയും അതുണ്ടാക്കിയിരുന്നു. അദ്ദേഹത്തിന്റെ ജനാലയ്ക്കൽനിന്നു തൊട്ടുകൊണ്ടുതന്നെ തുടങ്ങുന്ന തോട്ടം വീട്ടിൻമൂലയ്ക്കലുളള ഒരു ജനാലയോടു പത്തോ പതിനഞ്ചോ ഒതുക്കുളള ഒരു കല്ക്കോണിയാൽ സംബന്ധിക്കപ്പെട്ടിരിക്കുന്നു; ആ കോണിയിലൂടെ നമ്മുടെ മാന്യവൃദ്ധൻ ബഹുവേഗത്തിൽ ഇറങ്ങുകയും കയറുകയും ചെയ്യും. സ്വന്തം അറയോടു ചേർന്നുളള ഒരു ഗ്രന്ഥമുറിക്കു പുറമേ, അദ്ദേഹത്തിനു് ഒരു മണിമച്ചുകൂടിയുണ്ടു്; അതിനെപ്പററി ആ വൃദ്ധനു വലിയ അഭിമാനമാണു്; പതിന്നാലാമൻ ലൂയിയുടെ തണ്ടുവലിശ്ശിക്ഷാസ്ഥലത്തുണ്ടാക്കിയവയും മൊസ്സ്യു ദു് വിവൊന്നു് തന്റെ ഗൂഢപത്നിക്കുവേണ്ടി സ്വന്തം തടവുപുള്ളികളോടു വാങ്ങിച്ചവയമായ പുഷ്പാദ്യലങ്കാരപ്പണി നിറഞ്ഞ വയ്ക്കോൽത്തോരണങ്ങളോടുകൂടി മോടിയിലും അന്തസ്സിലുമുളള ഒരു വിശ്രമസ്ഥലമായിരുന്നു അതു്. നൂറു വയസ്സു ചെന്നു മരിച്ച ഒരമ്മയിൽനിന്നു് അതു മൊസ്സ്യു ഗിൽനോർമാന്റെ കൈയിൽ വന്നുചേർന്നു. അദ്ദേഹത്തിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സമ്പ്രദായം താൻ ഒരു കാലത്തുമായിട്ടില്ലാത്ത രാജസേവകന്റേയും, താൻ ആയേയ്ക്കാവുന്ന വക്കീലിന്റേയും സ്വഭാവം കൂടിച്ചേർന്നതാണു്. അദ്ദേഹം വിഷയലമ്പടനായിരുന്നു; വേണമെന്നു തോന്നിയാൽ സ്ത്രീകളെ നല്ലവണ്ണം ലാളിക്കുന്നവനുമാണു്. ഒരുമിച്ചുതന്നെ, ഭൂമിയിലുളള ഭർത്താക്കന്മാരിൽവെച്ച് ഏററവും വലിയ ദുശ്ശാഠ്യക്കാരും കാമുകന്മാരിൽവെച്ച് ഏററവും വലിയ രസികന്മാരുമായതുകൊണ്ടു്, ഭാര്യമാരാൽ എപ്പോഴും വഞ്ചിക്കപ്പെടുന്നവരും ഉപപത്നിമാരാൽ ഒരിക്കലും വഞ്ചിക്കപ്പെടാത്തവരുമായി ചിലരുളളതിൽ ഒരാളായിരുന്നു ചെറുപ്പത്തിൽ അദ്ദേഹം. ചിത്രമെഴുത്തിൽ അദ്ദേഹം ഒരു ഗുണദോഷജ്ഞനാണു്, തോന്നിയപോലെയും മിശ്രമായ വിധത്തിലും പലേപൊടിപ്പും തൊങ്ങലുംവെച്ച് ഏതു നിസ്സാരഭാഗവും തെളിയിച്ചു കാണിച്ചു ഴൊർഭേങ് എഴുതിയിട്ടുളള ഒരജ്ഞാതമനുഷ്യന്റെ അസാധാരണ ഛായാപടം അദ്ദേഹത്തിന്റെ മുറിയിൽ തൂക്കിയിട്ടുണ്ടു്. മൊസ്സ്യു ഗിൽനോർമാന്റെ ഉടുപ്പു പതിന്നാലാമൻ ലൂയിയുടെ മട്ടിലുളളതോ പതിനാറാമൻ ലൂയിയുടെ സമ്പ്രദായമനുസരിച്ചോ അല്ല; അതു നായകസഭയിലെ ഒരു സവിശേഷാംഗത്തിന്റെ രീതി പിടിച്ചുണ്ടാക്കിയതാണു്. ആ സഭയുടെ കാലംവരെ അദ്ദേഹം തനിക്കു ചെറുപ്പമാണെന്നു സങ്കല്പിച്ചു, പരിഷ്കൃതമട്ടുകളെ പിൻതുടർന്നുപോന്നു. അദ്ദേഹത്തിന്റെ കുപ്പായം നേരിയ തുണികൊണ്ടുണ്ടാക്കിയതും ഉൾവിസ്താരമുളള കീശകളോടുകൂടിയതും ഒരു നീണ്ട വാൽവെട്ടുളളതും വലിയ ഇരിമ്പുകുടുക്കുകൾ വെച്ചുപിടിപ്പിച്ചതുമാണു്. അതോടുകൂടി ചെറുകാലുറകളും പട്ടപ്പൂട്ടുപപ്പാസ്സുകളും അദ്ദേഹം ധരിച്ചിരുന്നു. എപ്പോഴും അദ്ദേഹം കൈ രണ്ടും കുപ്പായക്കീശകളിൽ തിരുകിയിരിക്കും. അദ്ദേഹം അധികാരപൂർവം പറയാറുണ്ടു്. ‘ഫ്രാൻസിലെ ഭരണപരിവർത്തനം തെമ്മാടികളുടെ ഒരു ചന്തയാണു്.’