ഞങ്ങൾ മൊസ്സ്യു ഗിൽനോർമാന്റെ രണ്ടു പെൺമക്കളെപ്പറ്റി ഇപ്പോൾത്തന്നെ പറകയുണ്ടായി. അവർ പത്തു കൊല്ലം ഇടവിട്ടിട്ടാണു് ലോകത്തിൽ പ്രവേശിച്ചതു്. ചെറുപ്പത്തിൽ ആ രണ്ടു പേർക്കും തമ്മിൽ, ആകൃതിയിലാവട്ടേ പ്രകൃതിയിലാവട്ടേ, യാതൊരു യോജിപ്പുമില്ലായിരുന്നു; അന്യോന്യമുള്ള പെരുമാറ്റത്തിലും സഹോദരികളാണെന്നു കഴിയുന്നതും കാണിക്കാതെ കഴിച്ചിരുന്നു. അനുജത്തിയുടെ ഹൃദയം സുകുമാരകലകളോടു സംബന്ധിച്ച സകലത്തോടും ഇടപെടുന്ന ഒരു രമണീയവസ്തുവായിരുന്നു; പുഷ്പങ്ങളും കവിതയും സംഗീതവുമായി അവൾ കാലം കഴിച്ചു; ഉത്സാഹമയമായ ഒരു പ്രാപഞ്ചികാകാശത്തിൽ അവൾ പറന്നുകളിച്ചു; കുട്ടിക്കാലം മുതൽ അവ്യക്തവും മഹത്തരവുമായ ഒരു രൂപവിശേഷത്തെ അവൾ, ഉള്ളുകൊണ്ടു, വിവാഹം ചെയ്തിരുന്നു. ഇതുപോലെതന്നെ, ജ്യേഷ്ഠത്തിക്കുമുണ്ടായിരുന്നു സ്വന്തം ചില മനോരാജ്യം; അവളും ആകാശത്തു് ഏതോ അതിധനവാനായ ഒരു കൊട്ടാരാധികാരിയെ, ഒരു കരാറുപണിക്കാരനെ, ഒരു വങ്കപ്രഭുഭർത്താവിനെ, ഒരു കോടീശ്വരനെ, അല്ലെങ്കിൽ ഒരു പൊല്ലീസു് മേലധ്യക്ഷനെ, നോക്കിക്കണ്ടിരുന്നു; പൊല്ലീസു് മേലധ്യക്ഷന്റെ താമസസ്ഥലത്തുവെച്ചുള്ള സദ്യകൾ, കഴുത്തിൽ ചങ്ങലയോടുകൂടിയ ഒരു ദ്വാരപാലകൻ, ഉദ്യോഗസംബന്ധികളായ നൃത്തവിനോദങ്ങൾ, നഗരസഭാ മണ്ഡലത്തിലെ പ്രസംഗകോലാഹലങ്ങൾ, പൊല്ലീസു് മേലധ്യക്ഷന്റെ ‘കൊച്ചമ്മ’ യാവൽ-ഇതൊക്കെ അവളുടെ മനോരാജ്യത്തിൽ ഒരു കൊടുങ്കാറ്റുണ്ടാക്കിയിരുന്നു.
ഇങ്ങനെ ആ രണ്ടു സഹോദരിമാരും, ചെറിയ പെൺകിടാങ്ങളായിരിക്കുമ്പോൾ അതാതു സ്വന്തം മനോരാജ്യത്തിലൂടെ ദാമ്പത്യകാലത്തിലേക്ക് അലഞ്ഞു ചെന്നിരുന്നു. രണ്ടു പേർക്കുമുണ്ടു് ചിറകുകൾ-ഒരുവളുടെ ചിറകു ദേവസ്ത്രീയുടേതാണു്, മറ്റവളുടേതു് വൻവാത്തിന്റേതും.
ഒരു മനോരാജ്യവും തികച്ചും സാധിക്ക എന്നതില്ല-ഇഹലോകത്തിൽ തീർച്ച നമ്മുടെ കാലത്തു് ഒരു സ്വർഗവും ഭൂമിയിലുണ്ടായിട്ടില്ല അനുജത്തി തന്റെ മനോരാജ്യത്തിലെ പുരുഷനെത്തന്നെ വേളികഴിച്ചു. പക്ഷേ, അവൾ മരിച്ചുപോയി. ജ്യേഷ്ഠത്തി വിവാഹംതന്നെ ചെയ്തില്ല.
ഞങ്ങൾ എഴുതിവരുന്ന ചരിത്രത്തിലേക്കു പ്രവേശിച്ച കാലത്തു് അവൾ ഒരു പഴക്കംചെന്ന ഗുണവിശേഷമായിരിക്കുന്നു-ഏറ്റവും കൂർമയുള്ള ഒരു മൂക്കോടും ഒരാൾക്കു കണ്ടെത്താവുന്നേടത്തോളം അത്യന്തം ഉന്തിനില്ക്കുന്ന മനസ്സോടും കൂടി വേവുതട്ടാത്ത ഒരു വസ്തു. മാറിപ്പോവാൻ വയ്യാത്ത ഒരു ലക്ഷണം; അടുത്ത ബന്ധുക്കൾക്കൊഴിച്ചു മറ്റാർക്കും അവളുടെ സാക്ഷാൽ പേരറിഞ്ഞുകൂടാ. മൂത്തമാംസെൽ ഗിനോർമാൻ എന്നാണു് അവളെ പറഞ്ഞുവന്നതു്.
കപടനാട്യത്തിൽ അവൾ, ഏതു കന്യകയേയും ചില ‘കൊമ്പുവയ്ക്കും.’ അവൾ തന്റെ ചാരിത്ര്യനിഷ്ഠയെ അന്ധകാരത്തിന്റെ അങ്ങേ അറ്റത്തേക്കു കടത്തിയിരുന്നു. തന്റെ ജീവകാലത്തിലെ ഒരു ഭയങ്കരസംഭവത്തെക്കുറിച്ചുള്ള സ്മരണ അവൾ എന്നെന്നും നിലനിർത്തിപ്പോന്നിരുന്നു; ഒരു ദിവസം ഒരു പുരുഷൻ അവളുടെ കാലുറക്കെട്ടു കണ്ടുപോയി.
പ്രായംകൊണ്ടു് ഈ നിർദ്ദയമായ ചാരിത്ര്യനിഷ്ഠയ്ക്ക് ഒന്നുകൂടി കനം പിടിക്കുക മാത്രമേ ചെയ്തുള്ളു. ഒരു മനുഷ്യനും സ്വപ്നത്തിൽക്കൂടി നോക്കുവാൻ വഴിയില്ലാത്തേടത്തു് അവൾ കൊളുത്തുകളും മൊട്ടുസൂചികളും വെച്ചു നിറച്ചു. ലജ്ജാശീലത്തിന്റെ ഒരു സവിശേഷത, ആരും കോട്ടയെ എതിർക്കാൻ ഭാവമില്ലെന്നു് എത്രത്തോളം തീർച്ചപ്പെടുന്നുവോ അത്രത്തോളം അധികം കാവല്ക്കാരെ നിർത്തുന്നതാണു്.
എന്തായാലും-നിർദ്ദോഷതയുടെ ഈ പഴയ രഹസ്യങ്ങൾക്കുള്ള സാരം കഴിവുള്ളവർ വിവരിക്കട്ടെ-കുന്തപ്പടയാളികളുടെ മേലുദ്യോഗസ്ഥനായ തിയോദുൽ എന്ന ഒരു മരുമകനെ അവൾ തന്നെ ആലിംഗനം ചെയ്വാൻ നീരസം കൂടാതെ അനുവദിച്ചിരുന്നു.
ഈ ഇഷ്ടപ്പെട്ട കുന്തപ്പടയാളിയിരുന്നാലും ഞങ്ങൾ അവൾക്കിട്ടിട്ടുള്ള ലജ്ജാവതി എന്ന പേർക്കുറിപ്പു് അവൾക്ക് എത്രയോ തികച്ചും യോജിപ്പിച്ചിരുന്നു. ഇരുട്ടിൽ ജീവിക്കുന്ന ഒരുതരം സത്ത്വമായിരുന്നു മാംസെൽ ഗിൽനോർമാൻ. ലജ്ജാശീലം ഒരർദ്ധസദ്ഗുണവും ഒരർദ്ധദുർഗുണവുമാണു്.
ലജ്ജാശീലത്തോടു മതഭ്രാന്തും അവൾ കൂട്ടിച്ചേർത്തു-നല്ലവണ്ണം പറ്റിക്കിടക്കുന്ന ഒരകശ്ശീല. അവൾ കന്യകാസംഘത്തിലെ ഒരംഗമാണു്; ചില അടിയന്തിരങ്ങളിൽ അവൾ വെളുത്ത മുഖപടമിട്ടിരുന്നു; ചില പ്രത്യേകമന്ത്രങ്ങളെ മൊച്ചപോലെ ചവച്ചിരുന്നു; ‘പരിശുദ്ധര3.2ക്ത’ത്തെ വന്ദിച്ചിരുന്നു. ‘ദിവ്യഹൃദയ’ത്തെ ആരാധിച്ചിരുന്നു; മതവിശ്വാസികളിൽ അത്ര നിസ്സാരന്മാർക്കൊന്നും കടക്കാൻ പാടില്ലാത്ത ചെറുപള്ളിയിലെ തിരുവത്താഴമേശയ്ക്കു മുൻപിൽ അവൾ ചില മണിക്കൂറുകളോളം ധ്യാനിച്ചിരിക്കാറുണ്ടു്; അവിടെയിരുന്നു കുളിർക്കല്ലുകളെക്കൊണ്ടുള്ള ചെറുമേഘങ്ങൾക്കിടയിലും സ്വർണപ്പൂച്ചിട്ടു മരപ്പണിയുടെ മഹത്തായ കിരണധോരണിയിലൂടെയും പാറിക്കളിപ്പാൻ അവൾ തന്റെ ആത്മാവിനെ അനുവദിക്കും.
അവൾക്കു തന്നെപ്പോലെതന്നെ പഴക്കംചെന്ന കന്യകയായ ഒരീശ്വരഭക്ത സുഹൃത്തായിട്ടുണ്ടു്; അവൾക്കു പേർ മദാംവ്വസേല്ലു് വൊബ്വ എന്നാണു്; അവൾ ശുദ്ധമന്തത്തിയാണു്; അവളുടെ മുൻപിൽ മാംസെൽ ഗിൽനോർമാന്നു താനൊരു കഴുകാണെന്നു സന്തോഷപൂർവം അഭിമാനിക്കാം. ‘ഈശ്വരന്റെ ആട്ടിൻകുട്ടി,’ ‘മറിയം ജയിക്കട്ടെ’ എന്നിവ കഴിഞ്ഞാൽ. അവൾക്ക് ഉപ്പിലിട്ടതുണ്ടാക്കേണ്ട പലേരീതികളല്ലാതെ മറ്റു യാതൊന്നിന്റേയും വിവരമില്ല. ഉടുപ്പിൽ ഒരു കളങ്കവുമില്ലാത്ത മദാംവ്വസേല്ലു് വൊബ്വെ ബുദ്ധിയുടേതായി ഒരോറ്റപ്പുള്ളിക്കുത്തെങ്കിലുമില്ലാത്ത ഒരു വിഡ്ഢിത്തനീർനായയാണു്.
ഞങ്ങൾ സ്പഷ്ടമായി പറഞ്ഞുകൊള്ളട്ടെ, പ്രായം വർദ്ധിക്കുന്തോറും മാംസെൽ ഗിൽനോർമാന്നു ലാഭമല്ലാതെ നഷ്ടം വന്നിരുന്നില്ല. പ്രകൃത്യാ സഹനശീലത്തോടുകൂടിയവരുടെയൊക്കെ കഥയിതാണു്, അവൾ ഒരിക്കലും പക വിചാരിക്കുകയുണ്ടായിട്ടില്ല; ഇതു സാപേക്ഷമായ ഒരു ദയാശീലമാണു്; പിന്നെ കോണുകളെല്ലാം കാലപ്പോക്കിൽ തേഞ്ഞു ശരിയായി; പ്രായത്തിനൊപ്പമുണ്ടാകുന്ന പാകം അവൾക്കു കിട്ടുകയും ചെയ്തു. ഒരു നിഗൂഢമായ വ്യസനത്താൽ അവൾ എപ്പോഴും, ദുഃഖിതയായിരുന്നു-ആ വ്യസനത്തിന്റെ രഹസ്യം എന്താണെന്നു് അവൾക്കുതന്നെ അറിഞ്ഞുകൂടാ. അവസാനിച്ചുകഴിഞ്ഞതും ഒരിക്കലും ആരംഭിക്കുകയുണ്ടായിട്ടില്ലാത്തതുമായ ഒരു ജീവിതത്തിന്റെ മയക്കം അവളിൽ എല്ലായിടത്തും വ്യാപിച്ചിരുന്നു.
അച്ഛന്റെ ഗൃഹഭരണം അവൾ നടത്തിപ്പോന്നു. മോൺസിന്യേർ ബിയാങ് വെന്യുവിന്റെ കൂടെ അദ്ദേഹത്തിന്റെ സഹോദരിയുണ്ടായിരുന്നതു നാം കണ്ടിട്ടുള്ളതുപോലെ, മൊസ്സ്യു ഗിൽനോർമാന്റെ കൂടെ അദ്ദേഹത്തിന്റെ മകളുണ്ടായിരുന്നു. ഒരു വൃദ്ധനും ഒരപരിണീതവൃദ്ധയും മാത്രമടങ്ങിയ ഇത്തരം കുടുംബങ്ങൾ അപൂർവമല്ല; എന്നല്ല, രണ്ടു് അശക്തികൾ ഒരുറപ്പിന്നായി അന്യോന്യം ചാരിനില്ക്കുന്ന ആ ഒരുള്ളിൽത്തട്ടുന്ന ഭാഗം എപ്പോഴും അവയിലുണ്ടു്.
ഈ പ്രായംചെന്ന കന്യകയുടേയും ആ വയസ്സന്റേയും ഇടയ്ക്ക് ഒരു കുട്ടികൂടി, ഒരു ചെറിയ ആൺകുട്ടികൂടി, ആ വീട്ടിലുണ്ടായിരുന്നു; മൊസ്സ്യു ഗിൽനോർമാന്റെ മുൻപിൽ അവൻ എപ്പോഴും വിറച്ചുംകൊണ്ടും മിണ്ടാതെ നില്ക്കും, ഒരു നിർദ്ദയസ്വരത്തിലും ചിലപ്പോൾ വടിയോങ്ങിക്കൊണ്ടുമല്ലാതെ ഒരിക്കലും മൊസ്സ്യുഗിൽനോർമാൻ ആ കുട്ടിയോടു സംസാരിച്ചിട്ടില്ല: ‘ഇതാ സേർ! തെമ്മാടി, കള്ളച്ചെക്ക, ഇവിടെ വാ! - എടാ തെണ്ടി, എന്നോടു സമാധാനം പറ! ഒന്നിനും കൊള്ളരുതാത്ത കഴു, ഞാൻ കാണട്ടെ നിന്നെ!’ മറ്റും, മറ്റും. അദ്ദേഹത്തിന്നു് ആ കുട്ടിയെ എന്തെന്നില്ലാത്ത ഇഷ്ടമാണു്.
ഈ കുട്ടി അദ്ദേഹത്തിന്റെ മകളുടെ മകനാണു്. കുറച്ചു കഴിഞ്ഞാൽ ഈ കുട്ടിയെ നമ്മൾ ഇനിയും കണ്ടെത്തും.