ഇങ്ങനെയായിരുന്നു മൊസ്സ്യു കൊച്ചുവിരുതൻ ഗിൽനോർമാൻ. അദ്ദേഹത്തിനു തലമുടി പോയിട്ടില്ല-വെളുക്കുന്നതിലധികം ചാരനിറം വെക്കുകയാണു് അതു ചെയ്തിട്ടുള്ളതു്; അതദ്ദേഹം എപ്പോഴും നായച്ചെവിപോലെ ചീന്തിയിട്ടിരിക്കും. ചുരുക്കിപ്പറഞ്ഞാൽ, ഇങ്ങനെയൊക്കെയിരുന്നാലും അദ്ദേഹം കണ്ടാൽ ആരാധ്യനായിരുന്നു.
പതിനെട്ടാംനൂറ്റാണ്ടിലെ എന്തോ ഒരു മട്ടു് അദ്ദേഹത്തിനുണ്ടു്; അദ്ദേഹം പ്രമാണിയും കഴമ്പില്ലാത്തവനുമാണു്.
1814-ലും രാജത്വപുനഃസ്ഥാപനത്തിന്റെ ആദ്യകാലത്തും, ചെറുപ്പമായിരുന്ന മൊസ്സ്യു ഗിൽനോർമാൻ- വയസ്സു് അന്നെഴുപത്തിനാലേ ആയിരുന്നുള്ളു-റ്യു സർവാൻദൊനിക്കടുത്തുള്ള സാങ് സുൽപ്പിസിലാണു് താമസിച്ചിരുന്നതു്. ഇപ്പോഴത്തെ സ്ഥലത്തേക്കു പാർപ്പു മാറ്റിയതു് ഒതുങ്ങിത്താമസിക്കാൻ തുടങ്ങിയതു മുതല്ക്കാണ്-ധാരാളമായി എൺപതു വയസ്സു കഴിഞ്ഞതിനു ശേഷം.
ഒതുങ്ങിപ്പാർക്കാൻ തുടങ്ങിയതുമുതല്ക്ക്, അദ്ദേഹം തന്റെ സ്വഭാവവിശേഷങ്ങളിൽ ആണ്ടുമുങ്ങി. പ്രധാനമായ ഒന്നു് - അതിനു മാറ്റമില്ല-പകൽ മുഴുവനും പുറത്തെ വാതിൽ അമ്പിച്ചടച്ചിട്ടിരിക്കും എന്നുള്ളതാണു്; ആർതന്നെ വന്നാലും വൈകുന്നേരമല്ലാതെ വാതിൽ തുറക്കില്ല. അഞ്ചു മണിക്കു ഭക്ഷണം കഴിക്കും; അതു കഴിഞ്ഞാൽ ഉടനെ വാതിൽ തുറന്നു. ഇതു പതിനെട്ടാംനൂറ്റാണ്ടിലെ നടപ്പായിരുന്നു; അദ്ദേഹം ആ പതിവുനടപ്പിൽനിന്നു് ഒരിഞ്ചനങ്ങുകയില്ല. ‘പകൽ അലക്ഷ്മി പിടിച്ചതാണു്,’ അദ്ദേഹം പറയും; ‘അതിനു് അടഞ്ഞ വാതിലേ കാട്ടികൂടൂ, മുകൾത്തട്ടു തന്റെ നക്ഷത്രങ്ങളെ കൊളുത്തിവെക്കുമ്പോൾ മാത്രമേ, പരിഷ്കാരികൾ തങ്ങളുടെ മനസ്സിനു വെളിച്ചം വെപ്പിക്കു.’ ആർ വന്നാലും, മഹാരാജാവുതന്നെയായാലും, അദ്ദേഹം അകത്തേക്കു കടക്കാൻ സമ്മതിക്കില്ല. അതദ്ദേഹത്തിന്റെ കാലത്തെ ഒരു പഴയ അന്തസ്സായിരുന്നു.