images/hugo-19.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.3.4
തട്ടിപ്പറിക്കാരന്റെ അവസാനകാലം

മരിയുസ്സിന്റെ വിദ്യാഭ്യാസം അവസാനിച്ചതും മൊസ്സ്യു ഗിൽനോർമാന്റെ നിഗൂഢവാസം ആരംഭിച്ചതും ഒരേ കാലത്താണു്. സാങ് ഴെർമാങ് പ്രദേശത്തോടും മദാം ദു് റ്റി.യുടെ സൽക്കാരമുറിയോടും യാത്രപറഞ്ഞ്, വൃദ്ധൻ മരെയിലുള്ള സ്വന്തം ഭവനത്തിൽ താമസമുറപ്പിച്ചു. പുറംവാതില്ക്കാവല്ക്കാരനുപുറമേ, ഭൃത്യ പ്രവൃത്തികൾക്കു, മഞൊവിന്റെ പിൻവാഴ്ചക്കാരിയായ നിക്കൊലത്തും ഞങ്ങൾ മുൻപു വിവരിച്ചിട്ടുള്ള ആ കിതച്ചുകൊണ്ടും ഉരുണ്ടുകൊണ്ടുമുള്ള ബസ്ക്കും ഉണ്ടായിരുന്നു.

1827-ൽ മരിയുസ്സിനു പതിനേഴു വയസ്സു തികഞ്ഞു. ഒരു ദിവസം വൈകുന്നേരം അയാൾ പുറത്തുനിന്നു വന്നപ്പോൾ, മുത്തച്ഛൻ ഒരു കത്തും കൈയിൽപ്പിടിച്ചു നില്ക്കുന്നതു കണ്ടു.

‘മരിയുസു്, നീ നാളെ വെർനോങ്ങിലേക്കു പുറപ്പെടണം.’

‘എന്തിനു്?’ മരിയുസു് ചോദിച്ചു.

‘അച്ഛനെ കാണാൻ.’

മരിയുസ്സിനു് ഒരു വിറവാതം കയറി. ഇതല്ലാതെ മറ്റെന്തും അയാൾ കരുതിയിട്ടുണ്ടായിരുന്നു-ഒരു ദിവസം അച്ഛനെ കാണാൻ പോകേണ്ടിവരിക! ഇതിലുമധികം അപ്രതീക്ഷിതമായിട്ടൊന്നില്ല; ഇതിലധികം അത്ഭുതകരവും; എന്നല്ല, ഞങ്ങൾ ഒരു കാര്യംകൂടി സമ്മതിക്കട്ടെ, ഇതിലധികം അസുഖകരവുമായിട്ടൊന്നില്ല. മുഷിച്ചലിനെ പിടിച്ചു ‘ലോഗ്യ’മാക്കിത്തീർക്കലാണതു്. അതൊരുപദ്രവമല്ല; പക്ഷേ, അതൊരു രസമില്ലാത്ത പണിയാണു്.

രാജ്യഭരണസംബന്ധിയായ അഭിപ്രായഭേദംകൊണ്ടുള്ള രസക്കുറവിനു പുറമേ, മൊസ്സ്യു ഗിൽനോർമാൻ നേരംപോക്കുകാലത്തു വിളിക്കാറുള്ളവിധം ‘വെട്ടിക്കീറി’യായ തന്റെ അച്ഛന്നു തന്നെ സ്നേഹമില്ലെന്നു് അയാൾക്കറിയാമായിരുന്നു. അച്ഛൻ അയാളെ കണ്ടവർക്കു വിട്ടുകൊടുത്തതിൽനിന്നു് ഇതു പ്രത്യക്ഷമാണു് ഇങ്ങോട്ടു സ്നേഹമില്ലെന്നു തോന്നിയതോടുകൂടി അയാൾക്കങ്ങോട്ടും സ്നേഹമില്ലാതായി. ‘അതങ്ങനെയേ വരൂ.’ അയാൾ സ്വയം പറഞ്ഞു.

അയാൾ അത്രയും അമ്പരന്നുപോയതുകൊണ്ടു് മുത്തച്ഛനോടു് ഒന്നും ചോദിച്ചില്ല. മുത്തച്ഛൻ തുടർന്നു: ‘അയാൾക്കു സുഖമില്ലെന്നു തോന്നുന്നു. നിന്നെ കാണണമെന്നാവശ്യപ്പെടുന്നു.’

കുറച്ചിട മിണ്ടാതിരുന്നതിനുശേഷം പിന്നേയും തുടർന്നു. ‘നാളെ രാവിലെ പുറപ്പെടണം. ആറു മണിക്കു കൂർദ്ഫൊ വിടുന്ന ഒരു വണ്ടിയുണ്ടു്; അതവിടെ വൈകുന്നേരമെത്തും. അതിൽ കയറാം. വേഗം ചെല്ലണമെന്നു പറഞ്ഞിരിക്കുന്നു.’

എന്നിട്ടു് അദ്ദേഹം ആ കത്തു ചുരുട്ടിമെടഞ്ഞു തന്റെ കുപ്പായക്കീശയിൽ തിരുകി. മരിയുസ്സിനു് അന്നു വൈകുന്നേരംതന്നെ പുറപ്പെടാമായിരുന്നു; എന്നാൽ അയാൾ അച്ഛന്റെ അടുക്കൽ രാവിലേക്ക് എത്തിയേനേ. അക്കാലത്തു് ഒരു സവാരിവണ്ടി റ്യൂ ദു് ബുല്വയിൽനിന്നു രാത്രിയിൽ റുവാങ്ങിലെക്കു പോകാറുണ്ടായിരുന്നു; അതു വെർനോങ്ങിലൂടെ പോവും. അതിനെപ്പറ്റി മരിയുസ്സാവട്ടേ മൊസ്സ്യു ഗിൽ നോർമാനാവട്ടേ യാതൊരന്വേഷണവും ചെയ്തില്ല.

പിറ്റേ ദിവസം, സന്ധ്യയോടുകൂടി, മരിയുസു് വെർനോങ്ങിലെത്തി. ആളുകൾ വിളക്കു കൊളുത്തിത്തുടങ്ങുന്നു. ആദ്യം കണ്ടാളോടു് അയാൾ ‘മൊസ്സ്യു പൊങ് മേർസിയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. രാജത്വപുനഃസ്ഥാപനത്തോടു് അയാളും മനസ്സുകൊണ്ടു യോജിച്ചിരുന്നതുകൊണ്ടും, അതിനെ അയാൾ ഇഷ്ടപ്പെട്ടിരുന്നതുകൊണ്ടും, കേർണൽ എന്നോ പ്രഭു എന്നോ ഉള്ള സ്ഥാനത്തിനു് അച്ഛന്നുള്ള അധികാരത്തെ അയാൾ കൈക്കൊണ്ടിട്ടില്ല.

വീടു കാണിച്ചുകിട്ടി. അയാൾ അവിടെച്ചെന്നു വിളിച്ചു. കൈയിൽ ഒരു ചെറിയ വിളക്കോടുകൂടി ഒരു സ്ത്രീ വന്നു വാതിൽ തുറന്നു.

‘മൊസ്സ്യു പൊങ്മേർസിയുണ്ടോ?’ മരിയുസു് ചോദിച്ചു.

ആ സ്ത്രീ അനങ്ങാതെ നിന്നു.

‘ഇതദ്ദേഹത്തിന്റെ വീടാണോ?’ മരിയുസു് കല്പിച്ചു ചോദിച്ചു.

അതേ എന്ന അർഥത്തിൽ സ്ത്രീ തലയിളക്കി.

‘എനിക്കദ്ദേഹത്തോടു സംസാരിക്കാമോ?’

ആ സ്ത്രീ തലയിളക്കി.

‘ഞാനദ്ദേഹത്തിന്റെ മകനാണു്.’ മരിയുസു് ശാഠ്യം പിടിച്ചു.

‘എന്നെ അദ്ദേഹം കാത്തിരിക്കയാണു്.’

‘അദ്ദേഹം നിങ്ങളെ കാത്തിരിക്കൽ കഴിഞ്ഞു.’ ആ സ്ത്രീ പറഞ്ഞു. അവൾ കരയുന്നുണ്ടെന്നു് അയാൾ കണ്ടു.

താഴത്തെ നിലയിലുള്ള ഒരു മുറിയുടെ വാതില്ക്കലേക്ക് അവൾ ചൂണ്ടിക്കാണിച്ചു. അയാൾ അകത്തേക്കു കടന്നു.

അടുപ്പുതിണ്ണമേൽനിന്നു കത്തുന്ന മെഴുതിരിയുടെ വെളിച്ചത്തോടുകൂടിയ ആ മുറിയിൽ മൂന്നു പേരുണ്ടായിരുന്നു; ഒരാൾ നില്ക്കുന്നു, മറ്റൊരാൾ മുട്ടുകുത്തിയിരിക്കുന്നു. വേറെയൊരാൾ ഉൾക്കുപ്പായത്തോടുകൂടി നിലത്തു നീണ്ടു നിവർന്നു കിടക്കുന്നു.

നിലത്തു കിടക്കുന്നതു കേർണലാണു്. മറ്റു രണ്ടുപേരുള്ളതിൽ ഒരാൾ വൈദ്യൻ; മറ്റേതു മതാചാര്യൻ-അദ്ദേഹം ഈശ്വരവന്ദനത്തിൽ ഏർപ്പെട്ടിരിക്കയാണു്.

കേർണൽ മൂന്നു ദിവസത്തോളമായി പനി പിടിച്ചു കിടപ്പിലായിട്ടു്, ആദ്യം മുതല്ക്കുതന്നെ എന്തോ പന്തികേടുണ്ടെന്നു യദൃച്ഛയാ തോന്നിയിരുന്നതുകൊണ്ടു, മകനെ പറഞ്ഞയക്കുവാൻ അയാൾ മൊസ്സ്യു ഗിൽനോർമാനെഴുതി. ദീനം ക്രമത്തിൽ വർദ്ധിച്ചു. മരിയുസു് വെർനോങ്ങിൽ എത്തിയ ദിവസം വൈകുന്നേരം തന്നെ കേർണലിനു് ഒരു മോഹാലസ്യമുണ്ടായി; പരിചാരിക എത്രതന്നെ തടഞ്ഞുനോക്കിയിട്ടും, അയാൾ കിടക്കമേൽ എഴുന്നേറ്റിരുന്നു; ഇങ്ങനെ ഉച്ചത്തിൽ പറഞ്ഞു ‘എന്റെ മകൻ വരുന്നില്ല! ഞാനങ്ങോട്ടു ചെന്നു കാണും!’ അയാൾ മുറിയിൽനിന്നു പുറത്തെയ്ക്കോടി; തളത്തിൽ എത്തിയതോടുകൂടി മലച്ചുകെട്ടിവീണു. അയാളുടെ ജീവൻ പോയി.

വൈദ്യന്നു് ആളെ ഓടിച്ചു; മതാചാര്യന്നും. വൈദ്യൻ വരാൻ വൈകി; മകനും വരാൻ വൈകിപ്പോയി.

മെഴുതിരിയുടെ മങ്ങിയ വെളിച്ചത്തു വിളർത്തു വീണുകിടക്കുന്ന കേർണലിന്റെ കവിൾത്തടത്തിലായി ഒരു വലിയ കണ്ണുനീർത്തുള്ളി വ്യക്തമായി കാണപ്പെട്ടു. അയാളുടെ ജിവസ്സറ്റ കണ്ണിൽനിന്നു് അതവിടെ ഇറ്റുവീണു. കണ്ണുകെട്ടുപോയി; പക്ഷേ, കണ്ണുനീർ വറ്റിയിട്ടില്ല. ആ കണ്ണീർ മകന്റെ വരവിന്നുണ്ടായ താമസമാണു്.

ആദ്യമായി കാണുന്ന ആ ആളേയും, ആ വന്ദ്യവും പൗരുഷപൂർണവുമായ മുഖത്തേയും, കാഴ്ചയില്ലാതായ ആ തുറന്ന കണ്ണുകളേയും, ആ വെള്ളകയറിയ തലമുടിച്ചുരുളുകളേയും, അവിടവിടെ വാൾപ്പാടുകളെ കാണിക്കുന്ന വടുക്കളാലും കുന്തത്തിന്റെ കുത്തുകളെ കാണിക്കുന്ന ചുകപ്പുപുള്ളികളാലും അടയാളപ്പെട്ട ആ കരുത്തേറിയ കൈകളേയും മരിയുസു് സൂക്ഷിച്ചുനോക്കി. ഈശ്വരൻ സൗശീല്യത്തിന്റെ മുദ്ര കുത്തിയിട്ടുള്ള ആ മുഖത്തു ധീരോദാത്തതയെ മായാത്തവിധം പതിച്ച മഹത്തരമായ വടുവിനെ അയാൾ നോക്കിക്കണ്ടു. ആ കണ്ട മനുഷ്യൻ തന്റെ അച്ഛനാണെന്നും അദ്ദേഹം മരിച്ചിരിക്കുന്നു എന്നും അയാൾ മനസ്സുകൊണ്ടു പറഞ്ഞു: ദേഹമാസകലം ഒരു വെറുങ്ങലിപ്പു കയറി.

അയാൾക്കു തോന്നിയ ദുഃഖം മറ്റേതൊരാളും ആവിധം യദൃച്ഛയാ മരിച്ചുകിടക്കുന്നതായി മുൻപിൽ കണ്ടാൽ തോന്നുമായിരുന്ന ദുഃഖമാണു്.

മനോവേദന, സഹിച്ചുകൂടാതെ മനോവേദന, ആയിരുന്നു ആ മുറിക്കുള്ളിൽ, വാലിയക്കാരി ഒരു മുക്കിൽനിന്നു നിലവിളിക്കുന്നു; ആ മതാചാര്യൻ ഈശ്വരവന്ദനം ചെയ്യുന്നു-അദ്ദേഹത്തിന്റെ തേങ്ങലുകൾ വ്യക്തമായി കേൾക്കാം; വൈദ്യൻ കണ്ണു തുടയ്ക്കുന്നു; ശവം തന്നെ കരയുകയാണു്.

മനോവേദനയ്ക്കിടയ്ക്കു വൈദ്യനും മതാചാര്യനും സ്ത്രീയും മരിയുസ്സിനെ ഒരക്ഷരവും മിണ്ടാതെ സൂക്ഷിച്ചുനോക്കി; അയാളായിരുന്നു അവിടത്തെ അപരിചിതൻ. വളരെ കുറച്ചുമാത്രം വ്യസനം തട്ടിയിരുന്ന മരിയുസ്സിനു പോരായ്മ തോന്നി; അയാളുടെ സ്ഥിതി കണ്ടു സ്വയം അമ്പരന്നു; അയാൾ തൊപ്പി കൈയിലെടുത്തു; താങ്ങിനില്ക്കാൻ വ്യസനാധിക്യത്താൽ ശക്തിയില്ലാതായി എന്നു തോന്നിക്കാൻ വേണ്ടി അതിനെ അയാൾ താഴെയിട്ടു.

അപ്പോൾത്തന്നെ അയാൾക്കു പശ്ചാത്താപം തോന്നി; ആവിധം പ്രവർത്തിച്ചതിൽ അയാൾ തന്നത്താൻ പുച്ഛിച്ചു. പക്ഷേ, അതയാളുടെ തെറ്റാണോ? അയാൾക്ക് അച്ഛനെ സ്നേഹമില്ല. എന്തിനു സ്നേഹിക്കുന്നു!

കേർണലിനു യാതൊരു മുതലുമുണ്ടായിരുന്നില്ല. വീട്ടുസാമാനങ്ങൾ വിറ്റിട്ടുശവസംസ്കാരത്തിനുള്ള വകതന്നെ കഷ്ടിച്ചു കിട്ടിയതേ ഉള്ളൂ.

വാലിയക്കാരി ഒരു കടലാസ്സിൻകഷ്ണം കണ്ടെത്തി; അതവൾ മരിയുസ്സിന്റെ കൈയിൽ കൊടുത്തു. കേർണലിന്റെ കൈയക്ഷരത്തിൽ ഈ വരികൾ അതിലുണ്ടായിരുന്നു: ‘എന്റെ മകന്ന്-വാട്ടർലൂ യുദ്ധത്തിൽ വെച്ചു ചക്രവർത്തി എന്നെ ഒരു പ്രഭുവാക്കി. ഞാൻ എന്റെ രക്തംകൊണ്ടു സമ്പാദിച്ച ഈ സ്ഥാനത്തിനു് എനിക്കുള്ള അവകാശത്തെപ്പറ്റി രാജത്വപുനഃസ്ഥാപനം വാദിക്കുന്നതുകൊണ്ടു്, എന്റെ മകന്നു് അതെടുക്കുകയും ഉപയോഗിക്കുകയും ചെയ്യാം. അതിനു് എന്റെ മകന്നു് അർഹതയുണ്ടെന്നുള്ളതിൽ സംശയിക്കാനില്ലല്ലോ.’ ചുവട്ടിൽ കേർണൽ തുടർന്നെഴുതി: ‘ആ വാട്ടർലൂ യുദ്ധസ്ഥലത്തുവെച്ചുതന്നെ ഒരു സർജ്ജന്റുദ്യോഗസ്ഥൻ എന്റെ ജീവനെ രക്ഷിച്ചു. ആ മനുഷ്യന്റെ പേർ തെനാർദിയെർ എന്നാണു് പാരിസ്സിന്റെ അടുത്തു ഷെല്ലിലോ മോങ്ഫെർമിയെയിലോ മറ്റോ അയാൾ ഇപ്പോൾ ഒരു ഹോട്ടൽ നടത്തിവരികയാണെന്നു തോന്നുന്നു. എന്റെ മകൻ ആതെനാർദിയെറെ കണ്ടെത്തുന്നപക്ഷം അയാൾക്കു വേണ്ട സാഹായ്യമെല്ലാം ചെയ്തു കൊടുക്കണം.’

മരിയുസു് ആ കടലാസ്സു് സൂക്ഷിച്ചു. അതു് അച്ഛനുവേണ്ടി അയാൾ ചെയ്യേണ്ട മുറയാണു് എന്നുവെച്ചിട്ടല്ല, മനുഷ്യഹൃദയത്തിൽ എപ്പോഴും ആജ്ഞ നടത്തിക്കൊണ്ടു നില്ക്കുന്ന ആ മൃത്യുവിന്റെ മേലുള്ള ആദരംകൊണ്ടുമാത്രം.

കേർണലിനെസ്സംബന്ധിച്ച സകലവും തീർന്നു. മൊസ്സ്യു ഗിൽനോർമാർ അയാളുടെ വാളും ഉടുപ്പുംകൂടി ഒരു പഴയ വസ്ത്രവ്യാപാരിക്കു വിറ്റു. അയൽ പക്കക്കാർ പൂന്തോട്ടമൊക്കെ നശിപ്പിച്ചു; അപൂർവപുഷ്പങ്ങളെയെല്ലാം കൊള്ളയിട്ടു. മറ്റു ചെടികളൊക്കെ തൂവകളും പാഴ്പുല്ലുകളുമായി മാറി, നശിച്ചു.

മരിയുസു് വെർനോങ്ങിൽ നാലപത്തെട്ടു മണിക്കൂർനേരമേ താമസിച്ചിട്ടുള്ളു. സംസ്കാരം കഴിഞ്ഞ ഉടനെ അയാൾ പാരിസ്സിലേക്കു മടങ്ങി; അച്ഛനെപ്പറ്റി അങ്ങനെയൊരാൾ ജീവിച്ചിരുന്നില്ലെന്നാലത്തെ മട്ടിൽനിന്നു് ഒട്ടുമധികം ആലോചിക്കാതെ, അയാൾ തന്റെ നിയമപരീക്ഷയ്ക്കുള്ള പഠിപ്പിലേർപ്പെട്ടു. രണ്ടു ദിവസത്തിനുള്ളിൽ കേർണലിന്റെ സംസ്കാരം കഴിഞ്ഞു; മൂന്നു ദിവസത്തിനുള്ളിൽ അയാളെക്കുറിച്ചുള്ള സ്മരണയും തീർന്നു.

മരിയുസു് തൊപ്പിയുടെ മീതെ കറുത്ത പട്ടുചുരുൾത്തുണി കെട്ടിയിരുന്നു. അത്രതന്നെ.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.