മരിയുസു് കുട്ടിക്കാലത്തെ മതനിഷ്ഠയെല്ലാം നിലനിർത്തിപ്പോന്നിരുന്നു. ഒരു ഞായറാഴ്ച അയാൾ സാങ്-സുൽപിസു് പള്ളിയിൽ കുർബ്ബാനയ്ക്കു പോയി. ഒരു ചെറുകുട്ടിയായിരുന്ന കാലത്തു താൻ പതിവായി പോകാറുള്ള ആ പള്ളിയുള്ളറയിൽ, ഒരു തൂണിന്റെ പിൻവശത്തു ചെന്നുകൂടി; അന്നു പതിവിലധികം അയാൾ മനോരാജ്യക്കാരനും ശൂന്യഹൃദയനുമായിരുന്നു. വിശേഷിച്ച് ഒരു ശ്രദ്ധയൊന്നും വെക്കാതെ ഒരു പട്ടുവിരിക്കസാലയിൽ അയാൾ മുട്ടുകുത്തി; ആ കസാലയുടെ പിൻവശത്തു് ഇങ്ങനെ കൊത്തിയിരുന്നു: ‘മൊ. മബെ, കാവല്ക്കാരൻ.’ കുർബ്ബാന തുടങ്ങുമ്പോഴേക്ക് ഒരു വയസ്സൻ അടുത്തു ചെന്നു മരിയുസ്സോടു പറഞ്ഞു: ‘സേർ, അതെന്റെ സ്ഥലമാണു്.’
ഉടനെ അയാൾ ഇറങ്ങി നീങ്ങിനിന്നു; ആ വയസ്സൻ കസാലമേൽ കൂടി.
കുർബ്ബാന കഴിഞ്ഞു; മരിയുസു് അപ്പോഴും മനോരാജ്യത്തിൽ മുങ്ങി കുറച്ചു ദൂരെ ഒരിടത്തു നില്ക്കുകയായിരുന്നു; ആ വയസ്സൻ പിന്നെയും അയാളുടെ അടുത്തു ചെന്നു പറഞ്ഞു: ‘കുറച്ചു മുമ്പു് ഞാൻ നിങ്ങളെ ബുദ്ധിമുട്ടിച്ചതിനു മാപ്പു ചോദിക്കുന്നു; അതുപോലെ, ഇപ്പോഴത്തെ ബുദ്ധിമുട്ടിക്കലിനും. ഞാൻ നിങ്ങളെ അലട്ടുകയാണുണ്ടായതെന്നു തോന്നിയിരിക്കും; ഞാൻ പറയാം.’
‘സേർ, അതുകൊണ്ടാവശ്യമില്ല.’
‘ഉവ്വ്!’ വയസ്സൻ പറയാൻ തുടങ്ങി, ‘എന്നെപ്പറ്റി നിങ്ങൾക്ക് ഒരു ദുരഭിപ്രായമുണ്ടായിക്കൂടാ. എനിക്ക് ഈ സ്ഥലത്തോടു് ഒരു പ്രതിപത്തിയുണ്ടെന്നു നിങ്ങൾ കണ്ടുവല്ലോ. എന്തുകൊണ്ടാണതു? പറഞ്ഞുതരാം. സാധുവും ധീരനുമായ ഒരു പിതാവു കഴിഞ്ഞ പത്തു കൊല്ലമായി രണ്ടും മൂന്നും മാസം കൂടുമ്പോൾ ഇവിടെ പതിവായി വന്നുകൂടുന്നതു് ഞാൻ നോക്കിക്കാണാറുള്ള സ്ഥലം ഇതാണു്; ഇവിടെ വന്നല്ലാതെ, ആ സാധുമനുഷ്യന്നു മകനെ കാണാൻ സൗകര്യവും കഴിവുമുണ്ടായിരുന്നില്ല. അവരുടെ കുടുംബത്തിലെ ഏർപ്പാടു് അതിനു തടസ്സമായിരുന്നു. മകനെ കുർബ്ബാനയ്ക്കു കൊണ്ടുവന്നിട്ടുണ്ടാവും എന്നറിവുള്ള ആ ഒരു സമയം നോക്കി അയാൾ എത്തും. അച്ഛൻ ഇവിടെ ഉണ്ടായിരിക്കുമെന്നു് ആ കുട്ടി ഒരിക്കലും സംശയിച്ചിട്ടില്ല. ഒരു സമയം അങ്ങനെയൊരച്ഛൻ തനിക്കുണ്ടെന്നുതന്നെ ആ കുട്ടി അറിഞ്ഞിട്ടുണ്ടാവില്ല. പാവം! തന്നെ കാണാതിരിക്കണമെന്നു കരുതി അച്ഛൻ ഒരു തൂണിന്റെ മറവിലിരിക്കും. അയാൾ ആ കുട്ടിയെ നോക്കി, കരയും. അയാൾക്ക് ആ കുട്ടിയെന്നുവെച്ചാൽ ജീവനായിരുന്നു. സാധുമനുഷ്യൻ! എനിക്കതു കാണാം. ആ സ്ഥലം എന്റെ കണ്ണിൽ വിശിഷ്ടമായിത്തീർന്നു; കുർബ്ബാന കേൾക്കാൻ ഞാനും വരിക എന്നതു് ഒരു ശീലമായി. കാവല്ക്കാരൻ എന്ന നിലയിൽ എനിക്കധികാരപ്പെട്ട ആ പുറത്തളത്തിലിരിക്കുന്നതിനേക്കാൾ ഇവിടെ വന്നുകൂടുന്നതാണു് അധികം നല്ലതെന്നു തോന്നി. എനിക്ക് ആ നിർഭാഗ്യനെക്കുറിച്ചറിയാംതാനും. അയാൾക്ക് ഒരു ശ്വശുരനുണ്ടു്. ഒരു പണക്കാരിയായ ചാർച്ചക്കാരിയുണ്ടു്, ബന്ധുക്കളുണ്ട്-ആരൊക്കെ എന്തൊക്കെ എന്നെനിക്കു നല്ല നിശ്ചയമില്ല; ആ കുട്ടിയെ അയാൾ, അച്ഛൻ, കണ്ടുപോയിയെങ്കിൽ അവന്നു യാതൊരു മുതലവകാശവും ഇല്ലാതാക്കുമെന്നു് അവരൊക്കെക്കൂടി പേടിപ്പെടുത്തി. മകൻ ഒരു കാലത്തു സമ്പന്നനും സുഖിതനുമാവുന്നതിനുവേണ്ടി അയാൾ തന്നെത്താൻ ബലികൊടുത്തു. ആവിധം അച്ഛനും മകനും വേർപെടാനുള്ള കാരണം രാജ്യഭരണസംബന്ധിയാണു്. രാജ്യഭരണസംബന്ധികളായ അഭിപ്രായങ്ങളെ നിശ്ചയമായും ഞാൻ വിലവെക്കുന്നുണ്ടു്; പക്ഷേ, ചില കൂട്ടർക്ക് എവിടെയാണു് നില്ക്കേണ്ടതെന്നറിഞ്ഞുകൂടാ. എന്റെ ഭഗവാനേ! ഒരു മനുഷ്യൻ വാട്ടർലൂ യുദ്ധത്തിലുണ്ടായിരുന്നതുകൊണ്ടു് അയാൾ രാക്ഷസനാവുമോ? ആ ഒരു കാരണത്തിന്മേൽ അച്ഛന്നു മകനെ കാണാൻ പാടില്ലെന്നാവില്ല. അയാൾ ബോനാപ്പാർത്തിന്റെ പടനായകന്മാരിൽ ഒരാളായിരുന്നു. അയാൾ മരിച്ചു എന്നു തോന്നുന്നു. അയാളുടെ താമസം വെർനോങ്ങിലായിരുന്നു; അവിടെ എനിയ്ക്കൊരു സഹോദരനുണ്ടു്; അവിടത്തെ മതാചാര്യൻ. ആ അച്ഛന്റെ പേർ പൊങ്മെറി എന്നോ മൊങ് പേർസി എന്നോ മറ്റോ ആണു്. അയാളുടെ മുഖത്തു് ഒരു നല്ല വാൾ വടുവുണ്ടു്, ഞാൻ സത്യം ചെയ്യാം.’
‘പൊങ്മേർസി,’ മരിയുസു് പറഞ്ഞുകൊടുത്തു; അയാൾ വിളർത്തു കഴിഞ്ഞു.
‘അതുതന്നെ, പൊങ്മേർസി; നിങ്ങളറിയുമോ?’
‘സേർ, അദ്ദേഹം എന്റെ അച്ഛനാണു്.’
ആ കിഴവൻ കാവൽക്കാരൻ കൈ ഞെരിച്ച് ഉറക്കെപ്പറഞ്ഞു: ‘ഹാ! നിങ്ങളാണു് ആ കുട്ടി. അതേ, ശരിയാണു്; ആ കുട്ടി ഇപ്പോൾ ഒരാൾക്കുമാത്രം പോന്നിരിക്കണം ശരി! സാധുക്കുട്ടി, ‘എന്നെ അത്യന്തം സ്നേഹിക്കുന്ന ഒരച്ഛൻ എനിക്കുണ്ടായിരുന്നു’ എന്നു നിങ്ങൾക്കു പറയാം.’
മരിയുസു് ആ വയസ്സനെ കൈപിടിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
പിറ്റേ ദിവസം അയാൾ മൊസ്സ്യു ഗിൽനോർമാനോടു പറഞ്ഞു: ‘ഞാൻ ചില സ്നേഹിതന്മാരോടുകൂടി ഒരു നായാട്ടു നിശ്ചയിച്ചിട്ടുണ്ടു്. ഞാൻ ഒരു മൂന്നു ദിവസം കഴിഞ്ഞു വന്നാൽ പോരേ?’
‘നാല്!’ മുത്തച്ഛൻ മറുപടി പറഞ്ഞു: ‘പോയി കളിച്ചോളൂ.’
അയാൾ മകളോടു് ഒരു ഇമവെട്ടലോടുകൂടി പതുക്കെ പറഞ്ഞു; ‘ഒരു പെൺകാര്യം.’