images/hugo-20.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.4.6
ഭയങ്കര സംഗതികൾ

അന്നു വൈകുന്നേരം മരിയുസു് വല്ലാതെ കുലുങ്ങിപ്പോയതുപോലിരുന്നു; അയാളുടെ ആത്മാവിൽ ഒരു വ്യസനമയമായ മൂടലും വ്യാപിച്ചിരുന്നു; വിത്തിനെ ഉള്ളിൽ സ്ഥാപിക്കുവാൻവേണ്ടി ഇരിമ്പുകരിയാൽ പിളർത്തപ്പെടുന്ന സമയത്തു ഭൂമിയുടെ വികാരമെന്തായിരിക്കുമോ അതന്നു മരിയുസ്സിനും തോന്നി: മുറിവു മാത്രം അതിനു ബോധപ്പെടുന്നു; മുളയുടെ ഇളക്കവും ഫലമുണ്ടാകുന്ന സന്തോഷവും വരുന്നതു പിന്നെ മാത്രമാണു്.

മരിയുസ്സിനു സുഖമില്ലായിരുന്നു. അയാളുടെ ആലോചനകൾക്ക് അപ്പോൾ മാത്രമേ ഒരു പിടിവള്ളി കിട്ടിയിരുന്നുള്ളൂ; അതിനെ അയാൾ തള്ളിക്കളയണമെന്നോ? ഒരിക്കലുമില്ലെന്നു് അയാൾ സ്വയം തീർത്തുപറഞ്ഞു. സംശയിക്കുകയില്ലെന്നു് അയാൾ ഉറപ്പിച്ചു; എത്ര ഉറപ്പിച്ചിട്ടും അയാൾ സംശയിക്കാൻ തുടങ്ങി. ഒന്നിൽനിന്നു തീരേ വിട്ടുപോന്നിട്ടില്ലാത്തതും മറ്റൊന്നിലേക്കു പ്രവേശിച്ചുകഴിഞ്ഞിട്ടില്ലാത്തതുമായ രണ്ടു മതങ്ങൾക്കിടയിൽ നില്ക്കുന്നതു സഹിച്ചുകൂടാത്ത ഒരു നില്പാണു്; കടവാതിലിനെപ്പോലെയുള്ള ജീവികൾക്കു മാത്രമേ സന്ധ്യാസമയം ഇഷ്ടപ്പെടു. മരിയുസ്സിന്റെ കണ്ണിനു തകരാറില്ല. അയാൾക്കു ശരിക്കുള്ള വെളിച്ചം കിട്ടണം. സംശയത്തിനുള്ള അർദ്ധപ്രകാശങ്ങൾ അയാളെ വേദനപ്പെടുത്തി, നില്ക്കുന്നേടത്തുതന്നെ നില്ക്കാനുള്ള ആഗ്രഹം എത്രതന്നെയായാലും, അയാൾക്കവിടെ നില്ക്കാൻ കഴിഞ്ഞില്ല; പിന്നെയും നടക്കാൻ, മുൻപോട്ടു പോകുവാൻ, പരിശോധിക്കുവാൻ, ആലോചിക്കുവാൻ, വീണ്ടും നടന്നുപോകുവാൻ, എതിരില്ലാത്തവിധം എന്തോ ഒന്നു് അയാളെ നിർബന്ധിച്ചു. ഇതയാളെ എവിടേക്കെത്തിക്കും? അച്ഛന്റെ അടുക്കലേക്കു ചേർന്നുകൂടുവാൻ അത്രയുമധികം അടിയെടുത്തുവെച്ചിട്ടുള്ള സ്ഥിതിക്ക്, ഇപ്പോൾവെച്ച് ആ അച്ഛനിൽനിന്നു് അത്രയും അകത്തിക്കളയുന്ന ഒരു കാൽവെപ്പു് വെക്കുവാൻ അയാൾ ശങ്കിച്ചു. ഉണ്ടായിത്തീർന്ന ആലോചനകളെക്കൊണ്ടെല്ലാംകൂടി അയാളുടെ അസ്വാസ്ഥ്യം വർദ്ധിച്ചു, അയാളുടെ ചുറ്റം ഒരു കിടങ്ങുണ്ടായി. മുത്തച്ഛനോടുകൂടിയും സ്നേഹിതന്മാരോടുകൂടിയും അയാൾ യോജിക്കുന്നില്ല; ഒരാളുടെ നോട്ടത്തിൽ അയാൾ അധികപ്രസംഗി, മറ്റവരുടെ നോട്ടത്തിൽ പഴമക്കാരൻ; രണ്ടുവിധത്തിൽ, വാർദ്ധക്യത്തിന്റെ ഭാഗത്തുനിന്നും യൗവനത്തിന്റെ ഭാഗത്തുനിന്നും, താൻ ഒറ്റപ്പെട്ടിരിക്കുന്നു എന്ന വാസ്തവം അയാൾക്കു ബോധപ്പെട്ടു. അയാൾ മുസെങ് കാപ്പിപ്പീടികയിലേക്കുള്ള പോക്കു നിർത്തി.

മനസ്സിന്റെ അസ്വസ്ഥതയ്ക്കിടയിൽ ജീവിതത്തിന്റെ ചില സഗൗരവഭാവങ്ങളെപ്പറ്റി അയാൾ ഓർമിച്ചിരുന്നില്ല. ജീവിതത്തിന്റെ പരമാർഥസ്ഥിതികൾ തങ്ങളെ വിസ്തരിച്ചുകളയാൻ സമ്മതിക്കില്ല. അവ വേഗത്തിൽ അയാളെ തിക്കിത്തിരക്കി.

ഒരു ദിവസം രാവിലെ ഹോട്ടലുടമസ്ഥൻ മരിയുസ്സിന്റെ മുറിയിൽ വന്നു പറഞ്ഞു: ‘മൊസ്സ്യു കുർഫെരാക് നിങ്ങൾക്കുവേണ്ടി ഇട പറഞ്ഞു.’

‘ഉവ്വു്.’

‘പക്ഷേ, എനിക്കെന്റെ സംഖ്യ കിട്ടണം.’

‘കുർഫെരാക്കോടു് എനിക്കു ചിലതു സംസാരിക്കാൻവേണ്ടി ഇങ്ങോട്ടു വരാൻ പറയൂ.’ മരിയുസു് പറഞ്ഞു.

കുർഫെരാക് വന്നതോടുകൂടി ഹോട്ടലുടമസ്ഥൻ പുറത്തേക്കു പോയി അതേവരെ പറയണമെന്നു തോന്നിയിട്ടില്ലാത്ത ഒരു കാര്യം-ലോകത്തിൽ താൻതനിച്ചേ ഉള്ളൂ; ബന്ധുക്കളായിട്ടാരുമില്ല എന്നു-മരിയുസു് അയാളെ ധരിപ്പിച്ചു.

‘നിങ്ങൾക്ക് എന്തു വരാൻപോകുന്നു?’ കുർഫെരാക് ചോദിച്ചു.

‘എനിക്ക് ലേശമെങ്കിലും അറിഞ്ഞുകൂടാ,’ മരിയുസു് മറുപടി പറഞ്ഞു.

‘നിങ്ങൾ എന്തു ചെയ്വാൻ പോകുന്നു?’

‘എനിക്കറിഞ്ഞുകൂടാ.’

‘കൈയിൽ പണം വല്ലതുമുണ്ടോ?’

‘പതിനഞ്ചു ഫ്രാങ്ക്.’

‘നിങ്ങൾക്കു വല്ലതും കടം വേണമോ?’

‘ഒരിക്കലും വേണ്ടാ.’

‘നിങ്ങൾക്ക് ഉടുപ്പുണ്ടോ?’

‘ഉള്ളതു് ഇതാണു്.’

‘ചെറുതരം ആഭരണങ്ങളുണ്ടോ?’

‘ഒരു ഘടികാരം.’

‘വെള്ളി?’

‘സ്വർണമാണു്; അതിതാ.’

‘പുറംകുപ്പായവും കാലുറയും വിറ്റു നിങ്ങൾക്കു പണമാക്കാൻ തഞ്ചത്തിൽ ഒരു വസ്ത്രവ്യാപാരിയെ ഞാനറിയും.’

‘അതു നന്നായി.’

അപ്പോൾ നിങ്ങൾക്ക് ഒരുകൂട്ടു കാലുറയും ഒരുൾക്കുപ്പായവും ഒരു തൊപ്പിയും മാത്രമേ ഉണ്ടാവൂ.’

‘എന്റെ ബൂട്ടൂസ്സോ?’

എന്തു? നിങ്ങൾ വെറും കാലായി നടക്കുകയോ? എന്തു ധനപുഷ്ടി!’

‘അതു മതി.’

‘നിങ്ങളുടെ ഘടികാരം മേടിക്കാൻ ഒരു ഘടികാരപ്പണിക്കാരനെ ഞാനറിയും.’

‘അതു നന്നായി.’

‘ഇല്ല; നന്നായില്ല. അതു കഴിഞ്ഞാൽ പിന്നെ നിങ്ങളെന്തു ചെയ്യും?’

‘എന്തു വേണം, അത്-എന്നു വെച്ചാൽ മര്യാദയായിട്ടുള്ളതെന്തും.’

‘നിങ്ങൾക്ക് ഇംഗ്ലീഷറിയാമോ?’

‘ഇല്ല.’

‘ജർമൻ അറിയാമോ?’

‘ഇല്ല.’

‘അതു നന്നായില്ല.’

‘എന്തുകൊണ്ടു്?’

‘എന്റെ ഒരു സ്നേഹിതൻ, ഒരു പുസ്തകപ്രസിദ്ധീകരണക്കാരൻ, ഒരുതരം സർവജ്ഞാനനിധിഗ്രന്ഥം തയ്യാറാക്കിവരുന്നുണ്ടു്; അതിലേക്ക് ഇംഗ്ലീഷോ ജർമനോ ഉപന്യാസങ്ങൾ നിങ്ങൾക്കു ഭാഷാന്തരപ്പെടുത്താമായിരുന്നു. അതു നന്നേ സാമ്പാദ്യം കുറഞ്ഞ ഒരു പണിയാണു്; പക്ഷേ, അതുകൊണ്ടു ജീവിച്ചിരിക്കാം.’

‘ഞാൻ ഇംഗ്ലീഷും ജർമനും പഠിക്കും.’

‘അതുവരെ?’

‘അതുവരെ ഞാനെന്റെ ഉടുപ്പുകളും ഘടികാരവുംകൊണ്ടു കഴിച്ചുകൂട്ടും.’

വസ്ത്രവ്യാപാരിക്ക് ആളെയയച്ചു. ആ ഉപേക്ഷിക്കപ്പെട്ട ഉടുപ്പുകൾക്ക് അയാൾ ഇരുപതു് ഫ്രാങ്ക് കൊടുത്തു. അവർ ഘടികാരപ്പണിക്കാരന്റെ അടുക്കലേക്കു പോയി. അയാൾ ആ ഘടികാരം നാല്പത്തഞ്ചു ഫ്രാങ്ക് കൊടുത്തു മേടിച്ചു.

‘തരക്കേടില്ല.’ ഹോട്ടലിലേക്കു മടങ്ങുംവഴിക്കു മരിയുസു് കുർഫെരാക്കോടു പറഞ്ഞു, ‘എന്റെ പതിനഞ്ചു ഫ്രാങ്ക് കൂടിയായാൽ എൺപതു ഫ്രാങ്കായി.

‘ഹോട്ടലിലെ കണക്ക്?’ കുർഫെരാക് ചോദിച്ചു.

‘ഹേ, അതു ഞാൻ മറന്നു.’

ഹോട്ടലുടമസ്ഥൻ കണക്കു കൊടുത്തു; അതു് ആ നിന്നനില്പിൽ കൊടുത്തു തീർക്കണം. അതു് എഴുപതു ഫ്രാങ്കോളമായി.

‘എന്റെ കൈയിൽ ഇനി പത്തു ഫ്രാങ്ക് ബാക്കിയുണ്ടു്.’

‘മണ്ണാങ്കട്ട,’ കുർഫെരാക് ഉച്ചത്തിൽ പറഞ്ഞു. ഇംഗ്ലീഷ് പഠിക്കുന്നതോടുകൂടി നിങ്ങൾ അഞ്ചു ഫ്രാങ്ക് തിന്നുകഴിക്കും; ജർമൻ പഠിക്കുമ്പോൾ ബാക്കി അഞ്ചും. അതുതന്നെ ഒരു ഭാഷ കുറേ വേഗത്തിൽ വിഴുങ്ങലാണു്; അല്ലെങ്കിൽ, അമ്പതുസൂ നന്നെ പതുക്കെ.’

ഈയിടയ്ക്ക് ആകപ്പാടെ ചുഴിഞ്ഞുനോക്കിയാൽ, ബുദ്ധിമുട്ടിൽപ്പെട്ടവരോടു് അനുകമ്പയുള്ളവളായ മദാം ഗിൽനോർമാൻ ഒടുവിൽ മരിയുസ്സിന്റെ വാസസ്ഥലം കണ്ടുപിടിച്ചു.

ഒരു ദിവസം രാവിലെ, നിയമവിദ്യാലയത്തിൽനിന്നും മടങ്ങിവന്നപ്പോൾ അയാൾ തന്റെ വലിയമ്മയുടെ ഒരു കത്തും അറുപതു പിസ്റ്റളും-എന്നുവെച്ചാൽ ഒരു മുദ്രവെക്കപ്പെട്ട പെട്ടിക്കുള്ളിൽ അറുനൂറു ഫ്രാങ്കിന്റെ സ്വർണനാണ്യം-കാത്തിരിക്കുന്നതായി കണ്ടു.

മരിയുസു് അതിൽ മുപ്പതു ലൂയി അങ്ങോട്ടുതന്നെ തിരിച്ചയച്ചു; കൂടെ ബഹുമാനസൂചകമായ ഒരു കത്തും; അതിൽ അയാൾക്കിപ്പോൾ കഴിഞ്ഞുകൂടാൻ വകകിട്ടിയിട്ടുണ്ടെന്നും മേലാൽ ആവശ്യങ്ങൾക്കെല്ലാം കൈയിൽനിന്നുതന്നെ എടുക്കാനുണ്ടാവുമെന്നും എഴുതിയിരുന്നു. അസ്സമയത്തു് അയാളുടെ പക്കൽ മൂന്നു ഫ്രാങ്ക് ബാക്കിയുണ്ടു്.

ഈ മടക്കിയയയ്ക്കലിനെപ്പറ്റി വലിയമ്മ മുത്തച്ഛനെ ഒന്നും അറിയിച്ചില്ല; അദ്ദേഹം ശുണ്ഠിയെടുത്തെങ്കിലോ എന്നു ഭയപ്പെട്ടു. എന്നല്ല, അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നുവല്ലോ, ‘ആ ചോരകുടിയന്റെ പേർ ഇനി ഞാൻ ഒരിക്കലും കേൾക്കാതിരിക്കട്ടെ!’ എന്നു്.

മരിയുസു് ആ സാങ്ഴാക്കിലെ ഹോട്ടലിൽനിന്നു വിട്ടു. അവിടെ കടത്തിൽപ്പെടുവാൻ അയാൾക്കിഷ്ടമില്ലായിരുന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.