ചെറുപ്പക്കാരുടെ മനസ്സുകൾക്ക് അവരുടെ ഇടയിൽവെച്ചുതന്നെ ഉണ്ടായിത്തീരുന്ന ക്ഷോഭങ്ങൾക്ക് അഭിനന്ദനീയമായ ഒരു ഗുണമുണ്ടു്; അതിൽനിന്നുള്ള തീപ്പൊരി ആർക്കും മുൻകൂട്ടി കാണാൻ വയ്യാ-ഇന്നു് ഒരു മിന്നൽ പുറപ്പെടുമെന്നു് ആർക്കും ലക്ഷണം പറയാൻ വയ്യാ. ഈ സമയത്തു് എന്താണു് ചാടിപ്പുറപ്പെടുക? ആർക്കും അറിഞ്ഞുകൂടാ. ഒരു സൗമ്യതരമായ വികാരത്തിൽനിന്നാണു് ചിരി പൊട്ടുക.
നേരംപോക്കിന്റെ സമയത്തു ഗൗരവം കടന്നുവരുന്നു. യദൃച്ഛയായി വരുന്ന ആദ്യത്തെ വാക്കിലാണു് ക്ഷോഭങ്ങളുടെ നില. ഒരോന്നിന്റേയും ചൈതന്യം പ്രാഭവമേറിയതാണു്. അപ്രതീക്ഷിതത്തോടു യുദ്ധത്തിനിറങ്ങാൻ നേരംപോക്കു മതി. കാഴ്ചപ്പാടുകൾ പെട്ടെന്നു മാറിപ്പോകുന്ന അപ്രതീക്ഷിതത്തിരിവുകളോടു കൂടിയ സംഭാഷണങ്ങളാണിവ. അത്തരം സംഭാഷണങ്ങളിലെ അരങ്ങുവിചാരിപ്പുകാരൻ യദൃച്ഛാസംഭവമാണു്.
വാക്കുകളുടെ കൂട്ടിമുട്ടലിൽനിന്നു കടന്നു പുറപ്പെടുന്ന ഒരു സഗൗരവമായ ആലോചന ഗ്രന്തേറും ബയോരെലും പ്രുവേറും ബൊസ്വെയും കൊംബ്ഫെറും കുർഫെരാക്കുംകൂടി കെട്ടിപ്പിണഞ്ഞു വേലികെട്ടിയിരുന്ന ഈ കൊള്ളിവാക്കേറുകൾക്കിടയിലൂടെ പെട്ടെന്നു പാഞ്ഞുപോയി.
ഒരു സംഭാഷണത്തിനിടയിൽ എങ്ങനെയാണു് ഒരു വാക്യം കൈയിൽ വരുന്നതു്? ശ്രോതാക്കളുടെ ഹൃദയത്തിൽ പതിഞ്ഞുപോകത്തക്കവിധം അതെവിടെ നിന്നും വരുന്നു? ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞുവല്ലോ, അതിനെപ്പറ്റി യാതൊന്നും ആർക്കും അറിഞ്ഞുകൂടാ. ആ ലഹളക്കിടയിൽ പെട്ടെന്നു ബൊസ്വെ കുർഫെരാക്കോടു് എന്തോ പറഞ്ഞിരുന്നതു് ഈ തിയ്യതിയോടുകൂടി അവിടെ നിർത്തി. ‘ജൂൺ 18, 18 15: വാട്ടർലൂ.’
ഈ വാട്ടർലൂ എന്ന ശബ്ദം പുറപ്പെട്ടതോടുകൂടി. മേശപ്പുറത്തു് ഒരു ഗ്ലാസ്സു വെള്ളമുള്ളതിന്നടുത്തു കൈമുട്ടു് കുത്തി ഇരുന്നിരുന്ന മരിയുസു് കവിളിൻ ചുവട്ടിൽനിന്നു കൈപ്പടം മാറ്റി, ആ സദസ്യരെ ഉറ്റുനോക്കാൻ തുടങ്ങി.
‘ഹാ!’ കുർഫെരാക് ഉച്ചത്തിൽ പറഞ്ഞു, ആ 18 എന്ന അക്കം വല്ലാത്തതാണു്, അതു് എന്റെ ഉള്ളിലേക്ക് പാഞ്ഞുകടക്കുന്നു. അതു ബൊനാപ്പാർത്തിനുള്ള ഭാഗ്യം കെട്ട അക്കമാണു്. ലൂയിയെ മുമ്പിലും ബ്രുമെയറെ [1] പിന്നിലും നിർത്തുക-ആ മനുഷ്യന്റെ ഈശ്വരവിധി മുഴുവനും നിങ്ങളുടെ കൈയിലായി; ഈ ഒരു വിശേഷതമാത്രമുണ്ടു്, ആരംഭത്തിന്റെ കാൽമുടമ്പു തൊട്ടുംകൊണ്ടു് അവസാനം വരുന്നു’
ഈ ഘട്ടംവരെ ഒന്നും മിണ്ടാതിരുന്ന ആൻഷൊൽരാ മൗനം വിട്ടു കൊംബ്ഫെറോടു് ഈ അഭിപ്രായം പുറപ്പെടുവിച്ചു; ‘ദുഷ്ക്കർമവും അതിന്റെ പ്രായശ്ചിത്തവും എന്നാണോ നിങ്ങൾ അർഥം വിചാരിക്കുന്നതു?’
അപ്രതീക്ഷിതമായി വാട്ടർലൂ എന്ന വാക്കു പുറപ്പെട്ടതോടുകൂടി വല്ലാതെ ക്ഷോഭിച്ചുകഴിഞ്ഞിരുന്ന മരിയുസ്സിനെ ഈ ദുഷ്ക്കർമം എന്ന ശബ്ദം നിലക്കൊള്ളാതാക്കി.
അയാൾ എണീറ്റു, ചുമരിന്മേൽ നിവർത്തിവെച്ചിട്ടുള്ള ഫ്രാൻസിന്റെ പടത്തിന്നടുക്കലേക്കു പതുക്കെ ചെന്നു്, അതിന്റെ അടിയിൽ ഒന്നു വിട്ടുനില്ക്കുന്ന ഒരു ദ്വീപിന്മേൽ കൈവെച്ചു പറഞ്ഞു. ‘കോർസിക്ക, ഫ്രാൻസിനെ വലുതാക്കിത്തീർത്ത ഒരു ചെറുദ്വീപു്.’
ഇതു മഞ്ഞിൻതണുപ്പുള്ള ഒരു കാറ്റടിപോലെയായിരുന്നു. എല്ലാവരും സംസാരം നിർത്തി. എന്തോ ഒന്നു സംഭവിക്കാൻ ഭാവമുണ്ടെന്നു് എല്ലാവർക്കും തോന്നി.
ബൊസ്വെയോടു മറുപടി പറയുന്ന ബയോരെൽ തനിക്കു സാധാരണമട്ടായിത്തീർന്നിട്ടുള്ള കബന്ധനില എടുക്കുകയായിരുന്നു. ശ്രദ്ധിച്ചു കേൾക്കുവാൻ വേണ്ടി അയാൾ അതു വേണ്ടെന്നു വെച്ചു.
ആരുടേയും മേൽ തന്റെ നീലക്കണ്ണുകളെ പതിപ്പിക്കാതെയും ദിഗന്തരത്തിലേക്കു സൂക്ഷിച്ചുനോക്കുന്നതുപോലെയുമിരുന്ന ആൻഷൊൽരാ മരിയുസ്സിനു നേരെ നോക്കാതെ മറുപടി പറഞ്ഞു: ‘ഫ്രാൻസിനു വലുതാകുവാൻ കോർസിക്ക ആവശ്യമില്ല. ഫ്രാൻസായതുകൊണ്ടുതന്നെ ഫ്രാൻസു് വലുതാണു് പേർ സിംഹമായതുകൊണ്ടു്.
മരിയുസു് പിന്തിരിക്കുവാൻ ഭാവിച്ചിട്ടില്ല; അയാൾ ആൻഷൊരായ്ക്കു നേരെ നോക്കി; തന്റെ ആത്മാവിന്നാകെ ബാധിച്ച ഒരു വിറയിൽനിന്നുണ്ടായ ഒരിടർച്ചയോടുകൂടി അയാൾ ഉച്ചത്തിൽ പറഞ്ഞു: ‘ഫ്രാൻസിനെ ഇടിക്കുവാൻ ഈശ്വരൻ എനിക്കു സംഗതി വരുത്തുകയില്ല! പക്ഷേ, നെപ്പോളിയനെ ഫ്രാൻസിനോടു കൂട്ടിച്ചേർക്കുന്നതു ഫ്രാൻസിനെ ഇടിക്കുകയല്ല. വരൂ നമുക്ക് തർക്കിക്കാം. ഞാൻ നിങ്ങളുടെ കൂട്ടത്തിൽ പുതുതായി വന്നതാണു്; എങ്കിലും നിങ്ങൾ എന്നെ അമ്പരിപ്പിക്കുന്നുണ്ടെന്നു ഞാൻ സമ്മതിക്കുന്നു. നമ്മുടെ നിലയെന്താണു്? നമ്മൾ ആരാണു്? നിങ്ങൾ ആരാണു്? ഞാനാരാണു്? ചക്രവർത്തിയെപ്പറ്റി നമുക്കു പറയാനുള്ളതു പറഞ്ഞുതീർക്കുക. രാജകക്ഷിക്കാരുടെ ഉച്ചാരണവിശേഷത്തോടുകൂടി ബ്വോനാപ്പാർത്തു് എന്നു നിങ്ങൾ പറയുന്നതു കേട്ടു. എന്റെ മുത്തച്ഛന്റെ ഉച്ചാരണമാണു് നിങ്ങളുടേതിലും ഭേദം; അദ്ദേഹം പറയാറു് ബ്വോണാപ്പാർത്തേ [2] എന്നാണു് നിങ്ങൾ ചെറുപ്പക്കാരനാണെന്നു ഞാൻ വിചാരിച്ചു. അപ്പോൾ നിങ്ങളുടെ ഉന്മേഷമെവിടെ? അതിനെക്കൊണ്ടു് നിങ്ങൾ എന്തു ചെയ്യുന്നു? ചക്രവർത്തിയെ നിങ്ങൾ പുകഴ്ത്തുന്നില്ലെങ്കിൽ പിന്നെ ആരെയാണു് പുകഴ്ത്തുന്നതു്? ഇതിലധികം എന്താണ് നിങ്ങൾക്ക് വേണ്ടതു്? ആ മഹാന്റെ ഗുണങ്ങളിലൊന്നും നിങ്ങൾക്കാവശ്യമില്ലെങ്കിൽ ഏതു മഹാന്മാരെയാണു് നിങ്ങൾ ഇഷ്ടപ്പെടുക? അദ്ദേഹത്തിനു സർവവുമുണ്ടായിരുന്നു. അദ്ദേഹം പരിപൂർണനായിരുന്നു. മനുഷ്യബുദ്ധിയുടെ ആകെത്തുക അദ്ദേഹത്തിന്റെ തലച്ചോറിലുണ്ടായിരുന്നു. അദ്ദേഹം ജസ്റ്റിനിയനെപ്പോലെ നിയമമുണ്ടാക്കി; സീസറെപ്പോലെ ആജ്ഞ നടത്തി; അദ്ദേഹത്തിന്റെ സംസാരത്തിൽ പാസ്ക്കലിന്റെ മിന്നല്പിണരുകളും ടാസിറ്റസ്സിന്റെ ഇടിവെട്ടുകളും കൂടിക്കലർന്നിരുന്നു; അദ്ദേഹം ചരിത്രമുണ്ടാക്കി, അതെഴുതി; അദ്ദേഹത്തിന്റെ വൃത്താന്തകഥനങ്ങൾ ഹോമർക്കവിതകളായിരുന്നു; അദ്ദേഹം ന്യുട്ടന്റെ ഗുഢലിപിയും മുഹമ്മദിന്റെ രൂപകാലങ്കാരവും കൂട്ടിയിണക്കി; അദ്ദേഹം പൗരസ്ത്യരാജ്യങ്ങളിൽ ‘പിരമിഡു’ കളെപ്പോലെ മഹത്തരങ്ങളായ വാക്കുകളെ നിക്ഷേപിച്ചുപോന്നു; ടിൽസിറ്റിൽ ചക്രവർത്തികളെ പ്രാഭവം പഠിപ്പിച്ചു; ശാസ്ത്രീയ പണ്ഡിതസഭകളിൽവെച്ചു ലപ്ലസ്സോടു സമാധാനം പറഞ്ഞു; ആലോചനസഭകളിൽവെച്ചു മേർലിനോടു വാദിച്ചുനിന്നു; ആദ്യത്തെ ആളുടെ ക്ഷേത്രഗണിതത്തിനും ഒടുവിലത്തെ ആളുടെ ദുസ്തർക്കങ്ങൾക്കും അദ്ദേഹം ജീവൻ വെപ്പിച്ചു; അദ്ദേഹം നിയമജ്ഞന്മാർക്ക് നിയമകർത്താവും ഗണിതജ്ഞന്മാർക്ക് നക്ഷത്രഗതിയുമായിരുന്നു; രണ്ടു മെഴുതിരിയുണ്ടെങ്കിൽ ഒന്നു കെടുത്തുന്ന ക്രോംവല്ലിനെപ്പോലെ, ഒരു മറശ്ശീലപ്പൊടിപ്പിനെപ്പറ്റി അദ്ദേഹം പിശകി വാദിച്ചു; അദ്ദേഹം എല്ലാം കണ്ടിരുന്നു, എല്ലാം അറിഞ്ഞിരുന്നു; അതുകൊണ്ടാന്നും തന്റെ പിഞ്ചുകുട്ടിയുടെ തൊട്ടിലിന്റെ അരികിൽ നിന്നു സന്തോഷപൂർവം ചിരിക്കുന്നതിൽ അദ്ദേഹം മടിച്ചില്ല, പെട്ടെന്നു, പേടിച്ചു നടുങ്ങിപ്പോയ യുറോപ്പു ചെവിയോർത്തു, സേനകൾ നടന്നുതുടങ്ങി, പീരങ്കിപ്പടയുടെ ശബ്ദം മുഴങ്ങി, തിരപ്പത്തോണികൾ പുഴയിൽ പരന്നു. ലഹളയിലൂടെ കുതിരപ്പടയുടെ കൂട്ടം പാഞ്ഞുകയറി; നിലവിളികൾ, കാഹളശബ്ദങ്ങൾ, എല്ലാ ഭാഗത്തുനിന്നും സിംഹാസനങ്ങളുടെ ഇളക്കങ്ങൾ, ഭൂപടത്തിൽ കിടന്നു നാടതിർത്തികളുടെ ഇഴച്ചിലുകൾ-ഇവയ്ക്കിടയിൽനിന്നും ഉറയുരിയ ഒരമാനുഷ ഖഡ്ഗത്തിന്റെ ഒച്ച കേൾക്കാറായി; ആളുകൾ അദ്ദേഹത്തെ കണ്ടു-കൈയിൽ ഒരു മിന്നുന്ന വാളോടും കണ്ണുകളിൽ ഒരു മിന്നിച്ചയോടുംകൂടി ഇടിയൊച്ചയുടെ നടുക്കു മഹത്തായ സൈന്യവും പഴയ രക്ഷിസംഘവുമാകുന്ന തന്റെ രണ്ടു ചിറകുപരത്തി അദ്ദേഹം ആവിർഭവിച്ചു. ചക്രവാളത്തിൽ നിവർന്നുനില്ക്കുന്ന അദ്ദേഹത്തെ അവർ കണ്ടു; അദ്ദേഹം ആ യുദ്ധദേവതയായിരുന്നു.’
എല്ലാവരും മിണ്ടാതിരുന്നു; ആൻഷൊൽരാ തല കുനിച്ചു. മൗനത്തിനു് എപ്പോഴും സമ്മതത്തിന്റെ -എതിരാളി തോറ്റു മിണ്ടാതായിപ്പോയതിന്റെ-ഒരു ഛായയുണ്ടു് മരിയുസു് ഒന്നു ശ്വാസം കഴിക്കാൻകൂടി നില്ക്കാതെ വർദ്ധിച്ച ഉന്മേഷത്തോടു കൂടി പിന്നെയും തുടങ്ങി:
‘എന്റെ ചങ്ങാതിമാരേ, നമുക്കു ന്യായം നോക്കുക. അങ്ങനെയുള്ള ഒരു ചക്രവർത്തിയുടെ സാമ്രാജ്യമായിത്തീരാൻ സാധിക്കുന്നതു് ഒരു രാജ്യത്തിനു് എന്തൊരു ഭാഗ്യമാണ്! എന്നല്ല, ആ രാജ്യമോ ഫ്രാൻസും അതിനു് സ്വതവേ ഉള്ള അതിബുദ്ധിയോടു് ആ മനുഷ്യന്റെ അതിബുദ്ധികൂടി ചേർന്നിണങ്ങുക! കണ്ടാൽ രാജാവാവുക. ചെന്നാൽ രാജ്യം പിടിക്കുക; എല്ലാ തലസ്ഥാനനഗരികളും താവളങ്ങളായി നില്ക്കുക; സ്വന്തം പട്ടാളക്കാരെ എടുത്തു രാജാക്കന്മാരായി വാഴിക്കുക. രാജകുടുംബങ്ങളുടെ അധഃപതനത്തെ ആജ്ഞാപിക്കുക; ഒരു തള്ളിക്കയറ്റത്തിന്റെ അടിവെപ്പനുസരിച്ച് യൂറോപ്പിനെ രൂപാന്തരപ്പെടുത്തുക; എതിർനില്ക്കുമ്പോൾ നിങ്ങൾ ഈശ്വരന്റെ വാർപ്പിടിയിന്മേലാണു് കൈവെക്കുന്നതെന്നു നിങ്ങൾക്കുതന്നെ തോന്നിക്കുക; ഹാനിബോളും സീസറും ഷാർലിമാനും ഒരൊറ്റാളിൽ തുടർന്നു് വരുക; നിങ്ങൾ ഉണർന്നുവരുന്നതോടുകൂടി ഓരോ യുദ്ധവും ജയിച്ചതായി അറിവുതന്നുകൊണ്ടിരിക്കുന്ന ഒരാളുടെ പ്രജകളാവുക; പുലർച്ചെ നിങ്ങളെ ഉണർത്തുവാൻ അനാഥപ്പുരയിലെ പീരങ്കിയുണ്ടയായിരിക്കുക; എന്നെന്നും ജ്വലിച്ചുകൊണ്ടുള്ള മറെൻഗോ, ആർക്കോളാ, ഓസ്തെർലിത്സു്, യെന്ന, വഗ്രം എന്നീ മഹത്തരങ്ങളായ വാക്കുകളെ അഗാധതേജഃകുണ്ഡങ്ങളിലേക്കു വലിച്ചെറിയുക! നൂറ്റാണ്ടുകളുടെ ഒത്ത മുകളിൽനിന്നു് ഓരോ നിമിഷത്തിലും വിജയങ്ങളാകുന്ന നക്ഷത്രക്കൂട്ടങ്ങളെ പുറപ്പെടുവിക്കുക; ഫ്രഞ്ചു സാമ്രാജ്യത്തെ റോമൻസാമ്രാജ്യത്തിന്റെ ഒരു താലിയാക്കുക; മഹത്തായ ജനസമുദായമായിത്തീർന്ന മഹത്തായ സേനയെ ഉണ്ടാക്കിത്തീർക്കുക; എല്ലാ ഭാഗവും ജയിച്ചുവരുവാനായി ഒരു മല തന്റെ കഴുകുകളെ പറഞ്ഞയയ്ക്കുന്നതുപോലെ, ആ സൈന്യത്തിൽനിന്നു ഭടസംഘങ്ങളെ ഭൂമിയിലെവിടേക്കും പറപ്പിക്കുക; സർവവും കീഴടക്കി നില്ക്കുക; മിന്നലുകളെ ചാട്ടുക; മഹിമകൊണ്ടു ഭംഗിപിടിപ്പിച്ച ഒരു ജനസമുദായമായി യൂറോപ്പിൽ വർത്തിക്കുക; പൗരാണികകഥയിലെ കാഹളംവിളിയെ നൂറ്റാണ്ടുകൾക്കുള്ളിലൂടെ വ്യാപിപ്പിക്കുക; ജയംകൊണ്ടും അമ്പരപ്പിക്കൽകൊണ്ടും ലോകത്തെ രണ്ടു പ്രാവശ്യം കീഴടക്കുക-ഇതു വിശിഷ്ടമാണു്; ഇതിലും മഹത്തരമായി മറ്റെന്തുണ്ട്!’
‘സ്വതന്ത്രരാവുക,’ കൊംബ്ഫെർ പറഞ്ഞു.
തല കുനിക്കൽ ഇക്കുറി മരിയുസ്സിന്റെ വകയായി. ആ ഒരു വെറും വാക്ക് ഒരുരുക്കുവാളലകുപോലെ അയാളുടെ പുരാണപഠനത്തിലൂടെ പാഞ്ഞുകടന്നു. അതയാളുടെ ഉള്ളിലേക്കിറങ്ങി ആണ്ടുപോയതായി അനുഭവപ്പെട്ടു. പിന്നീടു് അയാൾ തലയുയർത്തി നോക്കിയപ്പോൾ കൊംബ്ഫെർ അവിടെനിന്നു പോയിരിക്കുന്നു. ഒരു സമയം ആ ചൈതന്യപ്രദാനമന്ത്രത്തിനു മറുപടി പറഞ്ഞതുകൊണ്ടു് തൃപ്തിപ്പെട്ടു് അയാൾ അവിടെനിന്നു പോയതായിരിക്കും. ആൻഷൊൽരാ ഒഴിച്ചു മറ്റെല്ലാവരും അയാളെ പിൻതുടർന്നിരിക്കുന്നു. ആ അകം ഒഴിഞ്ഞു. മരിയുസ്സും താനും മാത്രമായിപ്പെട്ട ആൻഷൊൽരാ അയാളെ സഗൗരവമായി സൂക്ഷിച്ചുനോക്കുന്നു. ഏതായാലും ആലോചനകളെ വീണ്ടും വാരിക്കെട്ടിയ മരിയുസു് താൻ തോറ്റുകഴിഞ്ഞതായി വിചാരിച്ചില്ല; അയാളുടെ ഉള്ളിൽ വിചാരങ്ങളുടെ ഒരു തിളച്ചുമറിയൽ അപ്പോഴും തീരെ അപ്രത്യക്ഷമായിട്ടില്ലായിരുന്നു; നിശ്ചയമായും അയാൾ അതുകളെ ആൻഷൊൽരാവിനു നേരേ പ്രയോഗിക്കാനുള്ള വാദസിദ്ധാന്തങ്ങളാക്കി മാറ്റുവാൻ ശ്രമിക്കുകയായിരുന്നു; പെട്ടെന്നു് താഴത്തേക്കു പോകുന്ന ആരോ കോണിത്തട്ടിൽനിന്നു പാടുന്നതു കേട്ടു, അതു കൊംബ്ഫെറായിരുന്നു. അയാൾ പാടിയിരുന്നതു് ഇതാണു്:
‘സീസറെനിക്കേറെ മേന്മയും യുദ്ധവും
തന്നുവെന്നാലുമതിന്റെ കൂടെ
എന്നമ്മ തന്നുടെ സ്നേഹം വിടുവതി-
ന്നെന്നോടു നിർബ്ബന്ധിക്കുന്നതായാൽ
അമ്മഹാനാകുന്ന സീസറോടോതും ഞാൻ:
‘അങ്ങോട്ടെടുത്തിടാം നിന്റെ ചെങ്കോൽ;
അങ്ങുതൻ തേരും തിരിച്ചെടുക്കാ;മെനി-
ക്കമ്മതൻ സ്നേഹമാണേറെയിഷ്ടം!’
കൊംബ്ഫെറുടെ സൗമ്യവും അപരിഷ്കൃതവുമായ സ്വരവിശേഷം ഈ പാട്ടിനു് ഒരസാധാരണവൈശിഷ്ട്യം കൊടുത്തു. ആലോചനയിൽ മുങ്ങിയും തട്ടിന്മേൽ നോട്ടം ഊന്നിത്തറച്ചുമിരുന്ന മരിയുസു് ഏതാണ്ടു് ഒരു യന്ത്രപ്പണിപോലെ ആവർത്തിച്ചു: ‘എന്റെ അമ്മ?’
അസ്സമയത്തു് ആൻഷൊൽമാവുന്റെ കൈ അയാളുടെ ചുമലിൽ ഇരുന്നതായി തോന്നി.
‘പൗരൻ,’ ആൻഷൊൽരാ അയാളോടു പറഞ്ഞു, ‘എന്റെ അമ്മ പ്രജാധിപത്യമാണു്.’