മരിയുസ്സിനു ജീവിതം ബുദ്ധിമുട്ടായിത്തീർന്നു. ഉടുപ്പുകളേയും ഘടികാരത്തേയും തിന്നുന്നതു സാരമില്ല. ശുണ്ഠിപിടിച്ച പശു എന്ന ആ ഭയങ്കരവും വാചാതീതവുമായ ജീവിതക്ലേശത്തെ അയാൾ ഭക്ഷിച്ചുനോക്കി- എന്നുവെച്ചാൽ, വലിയ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അയാൾ സഹിച്ചു. ഭക്ഷണമില്ലാത്ത പകലുകൾ, ഉറക്കമില്ലാത്ത രാത്രികൾ, വിളക്കില്ലാത്ത സന്ധ്യകൾ, തീയില്ലാത്ത അടുപ്പുകൾ, പ്രവൃത്തിയില്ലാത്ത ആഴ്ചകൾ, ആശിക്കാനൊന്നുമില്ലാത്ത ഭാവി, കൈമുട്ടുകളിൽ കീറിപ്പൊളിഞ്ഞ ഒരു കുപ്പായം, ചെറുപ്പക്കാരിപ്പെണ്ണുങ്ങളെ ചിരിപ്പിക്കുന്ന ഒരു പഴയ തൊപ്പി, വാടക കൊടുക്കാത്തതുകൊണ്ടു രാത്രി ഒരു മണി സമയത്തു പൂട്ടിയിരിക്കുന്നതായി കാണപ്പെടുന്ന ഒരു വാതിൽ, പടികാവല്ക്കാരന്റെയും അടുക്കളപ്പണിക്കാരന്റേയും അധികപ്രസംഗം, അയൽപക്കക്കാരുടെ പരിഹാസങ്ങൾ, അവമാനങ്ങൾ, ചവിട്ടിത്തേക്കപ്പെട്ട അന്തസ്സു്, കിട്ടിയ പണി എന്തും വെറുപ്പുകൾ, മടുപ്പു്, നിരാശത- ഇവകൊണ്ടൊക്കെയായ ജീവിതം ഭയങ്കര വസ്തുവാണു്. ഇവയൊക്കെ ഭക്ഷിക്കേണ്ടതെങ്ങനെയെന്നു മരിയൂസു് പഠിച്ചു; പലപ്പോഴും ഇതെല്ലാം മാത്രമേ വിഴുങ്ങുവാനുള്ളു എന്നാവുക എങ്ങനെയെന്നും അയാളറിഞ്ഞു. സ്നേഹം ആവശ്യമായതുകൊണ്ടു് തന്റെ അന്തസ്സു വേണ്ടിവരുന്നതെപ്പോഴോ ജീവിതത്തിലെ ആ സമയത്തു ഉടുപ്പു നന്നല്ലാത്തതുകൊണ്ടു് ആളുകൾ തന്നെ പരിഹസിക്കുകയും ദരിദ്രനായതുകൊണ്ടു് താൻ മോശപ്പെടുകയും ചെയ്യുന്നുണ്ടെന്നു് അയാൾക്കു ബോധം വന്നു. പ്രഭാവത്തോടുകൂടിയ അന്തസ്സുകൊണ്ടു് ഹൃദയം മേല്പ്പോട്ടു പൊങ്ങിയിരിക്കേണ്ട യൗവനത്തിൽ തന്റെ പൊളിഞ്ഞ ബൂട്ടുസ്സുകളിൽ ഒന്നിലധികം പ്രാവശ്യം അയാൾ കുനിഞ്ഞുനോക്കി; ദരിദ്രാവസ്ഥയുടെ അന്യായമായ നാണക്കേടും മർമഭേദകമായ പോരായ്മയും അയാൾ അറിഞ്ഞു. അശക്തന്മാർ നികൃഷ്ടന്മാരായും ശക്തന്മാർ ഉൽകൃഷ്ടന്മാരായും പുറത്തേക്കു പോരുന്ന സ്തുത്യവും ഭയങ്കരവുമായ ശക്തിപരീക്ഷ. ഒരു മൊരംകള്ളനെയോ ഒരർദ്ധദേവനെയോ ആവശ്യമുണ്ടെന്നു കാണുമ്പോൾ, വിധി ഒരു മനുഷ്യനെ പിടിച്ചു എറിഞ്ഞുകൊടുക്കുന്ന ഒരു തീചൂള.
മഹത്തരങ്ങളായ പല പ്രവൃത്തികളും ചെയ്യാറുള്ളതു നിസ്സാരങ്ങളായ മല്പിടുത്തങ്ങളിൽ വെച്ചാണു്. ഇല്ലായ്മകളുടേയും നീചത്വങ്ങളുടേയും വിധി മുഖേനയുള്ള ആക്രമണത്തിൽ അടിക്കടിക്കു തങ്ങളെത്തന്നെ രക്ഷിച്ചുപോരുന്ന അപ്രസിദ്ധങ്ങളും മർക്കടമുഷ്ടിയോടുകൂടിയവയുമായ ചില ധീരതകളുണ്ടു്. ഒരാളുടേയും കണ്ണു പതിഞ്ഞിട്ടില്ലാത്ത ഉൽകൃഷ്ടങ്ങളും നിഗൂഢങ്ങളുമായ ജയങ്ങൾ; പ്രസിദ്ധികൊണ്ടു പകരംവിടാത്തവയും യാതൊരു കാഹളംവിളിയാലും സ്വാഗതം ചെയ്യപ്പെടാത്തവയുമായ വിജയങ്ങൾ, ജീവിതം, ദൗർഭാഗ്യം, നിസ്സഹായത്വം, ഉപേക്ഷിക്കപ്പെട്ട നില, ദാരിദ്ര്യം എന്നിവ, സ്വന്തം വകയായ് ഓരോ ധിരോദാത്തന്മാർ-പ്രസിദ്ധി സമ്പാദിച്ച് മഹാന്മാരെക്കാൾ ചിലപ്പോൾ മാഹാത്മ്യമേറിക്കാണുന്ന പ്രസിദ്ധധീരന്മാർ-ഉള്ള യുദ്ധക്കളങ്ങളാണു്.
അപൂർവങ്ങളും സുസ്ഥിരങ്ങളുമായ പ്രകൃതികൾ ഇങ്ങനെയാണു് സൃഷ്ടിക്കപ്പെടുന്നതു്; ഏതാണ്ടു് പലപ്പോഴും ഒരു വളർത്തമ്മയായ കഷ്ടത ചില സമയത്തു് ഒരമ്മതന്നെയായിരിക്കും; ഇല്ലായ്മ ആത്മശക്തിയേയും മനശ്ശക്തിയേയും പ്രസവിക്കുന്നു; ബുദ്ധിമുട്ടു് അഭിമാനത്തിന്റെ പോറ്റമ്മയാണു്; നിർഭാഗ്യം മഹാമനസ്കതയ്ക്കു പറ്റിയ ഒരു മുലപ്പാലാണു്.
സ്വന്തം മുറി താൻതന്നെ അടിച്ചുവാരുക. പീടികയിൽ ചെന്നു് ഒരു സൂവിനുള്ള പൊട്ടപ്പാല്ക്കട്ടി മേടിക്കുക. അപ്പക്കച്ചവടക്കാരന്റെ സ്ഥലത്തു് ഉപായത്തിൽ കയറിച്ചെന്നു് ഒരപ്പം വാങ്ങിക്കുവാൻ സന്ധ്യയാകുന്നതുവരെ കാത്തു നില്ക്കുക, ആ അപ്പക്കഷ്ണം കട്ടെടുത്തതാണെന്നാലത്തെപ്പോലെ അതും കൊണ്ടു് പതുങ്ങിപ്പിടിച്ചു തന്റെ വാസഗുഹയിൽ ചെന്നുകൂടുക- മരിയൂസ്സിന്റെ ജീവിതദശയിൽ ഇതു വേണ്ടിവന്നു. വഴിമൂലയ്ക്കുള്ള ഒരു കശാപ്പുകാരന്റെ വീട്ടിലേക്കു ചിലസമയത്തു, കൈയിൽ തന്റെ പുസ്തകങ്ങളുമേറ്റി, ഒരു ചൂളലും മുഷിച്ചലും കാണിക്കുന്ന മുഖഭാവത്തോടൂകൂടി, ഒരു പന്തികേടുള്ള ചെറുപ്പക്കാരൻ, തമാശപറയുന്ന വെപ്പുകാരുടെ-അവർ അയാളെ കൈമുട്ടുകൊണ്ടു തിക്കിത്തിരക്കും- ഇടയിലൂടെ ഉപായത്തിൽ കടന്നുചെന്നു്, വിയർപ്പുതുള്ളികൾ പൊടിഞ്ഞ നെറ്റിയിൽനിന്നു തൊപ്പി മാറ്റി, അമ്പരന്നുപോയ കശാപ്പുകാരന്റെ ഭാര്യയ്ക്ക് സലാം ചെയ്തു്, ആറോ ഏഴോ സൂ കൊടുത്തു് അവളോടു് ഒരാട്ടുമാംസക്കഷ്ണം കൈയിലാക്കി, ഒരു കടലാസ്സുകൊണ്ടു് പൊതിഞ്ഞ് രണ്ടു പുസ്തകങ്ങൾക്കിടയിലായി വെച്ചു മടങ്ങിപ്പോകുന്നതു കാണാം. അതു മരിയുസ്സായിരിക്കും, ആ മാംസക്കഷ്ണംകൊണ്ട്-അവനവൻതന്നെ അതു വേവിക്കും- മരിയുസു് മൂന്നു് ദിവസം കഴിക്കും
ആദ്യത്തെ ദിവസം അയാൾ അതിലുള്ള ഇറച്ചി തിന്നും; രണ്ടാംദിവസം അതിലുള്ള കൊഴുപ്പും കഴിക്കും; മൂന്നാംദിവസം അതിലുള്ള എല്ലു കാരും. വലിയമ്മ പിന്നെയും പിന്നെയും ശ്രമിച്ചുനോക്കി; ആ അറുപതു പിസ്റ്റൾ അയാൾക്കു പലതവണ അയച്ചുകൊടുത്തു. ഓരോരിക്കലും തനിക്കു യതൊന്നും ആവശ്യമില്ലെന്നു പറഞ്ഞ് മരിയുസു് അതു തിരിച്ചയച്ചു.
ഞങ്ങൾ ഇപ്പോൾത്തന്നെ വിവരിച്ച ഒരു പരിവർത്തനം അയാളുടെ ഉള്ളിലുണ്ടായിത്തീർന്ന സമയത്തു് അച്ഛൻ മരിച്ചിട്ടുള്ള വ്യസനം കൈക്കൊള്ളൽ അവസാനിച്ചിട്ടില്ലായിരുന്നു. അന്നു മുതല്ക്ക് അയാൾ കറുത്ത ഉടുപ്പു് ഉപേക്ഷിച്ചിട്ടില്ല പക്ഷേ, ഉടുപ്പുകൾ അയാളെ വിട്ടുപോയിരുന്നു; ഒരു ദിവസം വന്നപ്പോൾ അയാൾക്കു പുറംകുപ്പായമില്ലെന്നായി. ഇനി കാലുറകൾ പോവും. എന്തു ചെയ്യും? ചില ഉപകാരങ്ങൾ താൻ അങ്ങോട്ടു ചെയ്തുകൊടുക്കുകയുണ്ടായിട്ടുള്ള കൂർഫെരാക് അയാൾക്ക് ഒരു പഴയ കുപ്പായം കൊടുത്തു. ഏതോ ഒരു ഭൃത്യന്നു മുപ്പതു് സൂ കൊടുത്തു് മാരിയൂസു് അതു മാറ്റി മേടിച്ചു. ആ കിട്ടിയതു് ഒരു പുതിയ കുപ്പായമായിരുന്നു. പക്ഷേ, ആ കുപ്പായം പച്ച നിറത്തിലുള്ളതാണു്. പിന്നീടു രാത്രിയായല്ലാതെ മരിയൂസു് പുറത്തേക്കു പോവുകയില്ലെന്നു വെച്ചു. ഇതു് അയാളുടെ പുറംകുപ്പായത്തെ കറുപ്പിച്ചു. കറുത്ത ഉടുപ്പിലേ എപ്പോഴും പുറത്തിറങ്ങൂ എന്നുണ്ടായിരുന്നതുകൊണ്ടു്, അയാൾ രാത്രിയെക്കൊണ്ടു് ഉടുപ്പിട്ടു.
ഇതൊക്കെയായാലും, അയാൾക്കു വക്കീല്പ്പണി നടത്തുവാൻ അനുവാദം കിട്ടി. അയാൾ കുർഫെരാകിന്റെ മുറിയിലാണു് താമസമെന്നാണു് വെപ്പു്. അതു കൊള്ളാവുന്ന ഒരു മുറിയാണു്; കുറച്ചു ചില നിയമപുസ്തങ്ങളും ധാരാളം കഥാപുസ്തകങ്ങളും കൂടിച്ചേർന്നപ്പോൾ നിയമപ്രകാരം വേണ്ട ഗ്രന്ഥശാല അവിടെ തയ്യാറായി.കത്തുകളെല്ലാം കുർഫെരാക്കിന്റെ മേൽവിലാസത്തിലാണു് അയപ്പിക്കാറു്.
വക്കീൽപണിയിൽ പ്രവേശിച്ച ഉടനെ വിവരം അയാൾ മുത്തച്ഛനെ എഴുതിയറിയിച്ചു; കത്തു രസമില്ലാത്തതായിരുന്നുവെങ്കിലും വിനയം കൊണ്ടും ബഹുമാനം കൊണ്ടും നിറയ്ക്കപ്പെട്ടതാണു്. ആ കത്തു കൈയിലെടുത്തപ്പോൾ മൊസ്സ്യു ഗിൽനോർമാൻ വിറച്ചു; മുഴുവൻ വായിച്ചു; നാലായിക്കീറി ഒരു ചവറ്റുകൊട്ടയിലിട്ടു. രണ്ടോ മൂന്നോദിവസം കഴിഞ്ഞപ്പോൾ മുറിയിൽ തനിച്ചായിരുന്നു. തന്റെ അച്ഛൻ എന്തോ തന്നോടുതന്നെ ഉറക്കെപ്പറയുന്നതു മദാംവ്വസേല്ലു് ഗിൽനോർമാൻ കേട്ടു. വല്ലാതെ ക്ഷോഭിച്ചിട്ടുള്ള സമയങ്ങളിൽ അദ്ദേഹം ഇങ്ങനെ ചെയ്യുക പതിവുണ്ടു്. അവൾ ചെവിയോർത്തു; ആ വയസ്സൻ പറയുകയായിരുന്നു: ‘നിയ്യൊരു വിഡ്ഡിയല്ലെങ്കിൽ. ആർക്കും ഒരേസമയത്തു പ്രഭുവും വക്കീലുമായിരിക്കാൻ സാധിക്കില്ലെന്നു നിനക്കു മനസ്സിലായേനേ!’