ഈ സമയത്തുമരിയുസ്സിനു് ഇരുപതു് വയസ്സായിരുന്നു. അയാൾ മാതാമഹനുമായി പിരിഞ്ഞിട്ടു കൊല്ലം മൂന്നായി. അന്യോന്യം അടുത്തുനോക്കുനാവട്ടേ; തമ്മിൽ കാണുവാനാവട്ടേ രണ്ടു പേരും ശ്രമിക്കുകയുണ്ടായില്ല; മുൻപത്തെ മട്ടിൽ കഴിഞ്ഞുവന്നു. എന്നല്ല, എന്താണു് തമ്മിൽ കണ്ടിട്ടാവശ്യം? മരിയുസു് പിച്ചലത്തളികയാണ്! ഗിൽനോർമാൻ ഇരിമ്പുപാത്രവും.
മുത്തച്ഛന്റെ ഹൃദയം മരിയുസു് തെറ്റിദ്ധരിച്ചതാണെന്നു ഞങ്ങൾ സമ്മതിക്കുന്നു. മൊസ്യു ഗിൽനോർമാന്നു് ഒരിക്കലും തന്റെമേൽ സ്നേഹമുണ്ടായിട്ടില്ലെന്നും, ആ തുരുമ്പുപിടിച്ച മൊരശായി ചിരിച്ചുകൊണ്ടു് എപ്പോഴും ശുണ്ഠികടിച്ചും ഒച്ചയിട്ടും ലഹളകൂടിയും വടി വീശിയുമിരിക്കുന്ന കിഴവൻമൂപ്പർക്ക് ഉണ്ടെങ്കിൽത്തന്നെ കെട്ടുകഥകളിലെ തന്തമാർക്കുള്ളതരം നിസ്സാരവും മയമില്ലാത്തതുമായ ഒരു സ്നേഹം മാത്രമേ ഉള്ളൂ എന്നും അയാൾ ഊഹിച്ചു. മരിയുസ്സിനു തെറ്റിപ്പോയി. മക്കളെ സ്നേഹിക്കാത്ത അച്ഛന്മാരുണ്ടു്; മക്കളുടെ മക്കളെ മനസ്സുകൊണ്ടാരാധിക്കാത്ത മുത്തച്ഛനില്ല. അടിയിൽ നോക്കിയാൽ മൊസ്സ്യു ഗിൽനോർമാൻ, ഞങ്ങൾ പറഞ്ഞതുപൊലെ, മരിയുസ്സിനെ പൂജിച്ചിരുന്നു. ശുണ്ഠിയോടുകൂടിയും ചെകിട്ടത്തടിച്ചുകൊണ്ടും തന്റെയൊരുമട്ടിൽ ആ വൃദ്ധൻ മരിയുസ്സിനെ ആരാധിച്ചു,പക്ഷേ, ആ കുട്ടി വേർപെട്ടുപോയ ഉടനെ അദ്ദേഹത്തിന്റെ മനസ്സിനു് ഒരിരുണ്ട ശൂന്യത പിടിച്ചു; ആ കുട്ടിയുടെ പേർ ഒരാളേയും മിണ്ടാൻ സമ്മതിക്കില്ല. പക്ഷേ, അസ്സമയത്തെല്ലാം തന്റെ അന്നത്തെ വാക്ക് അവൻ അത്രമേൽ അനുസരിച്ചുവല്ലോ എന്നദ്ദേഹം പശ്ചാത്തപിച്ചിരുന്നു ഈ ബെനാപ്പാർത്തു് കക്ഷി. ഈ ലഹളക്കാരൻ, ഈ ഭയങ്കരൻ, ഈ കൂട്ടക്കൊലക്കാരൻ, മടങ്ങിവരാതിരിക്കില്ലെന്നു് അദ്ദേഹം ആദ്യത്തിലെല്ലാം ആശിച്ചു. പക്ഷേ, ആഴ്ചകൾ കഴിഞ്ഞു. കൊല്ലങ്ങൾ കഴിഞ്ഞു; മൊസ്സ്യു ഗിൽനോർമാന്റെ നിരാശതയുടെ വലുപ്പത്തിനു് ആ ‘ചോര കുടിയൻ’ തിരിച്ചുവന്നില്ല. ‘അവനെ പുറത്താക്കുകയല്ലാതെ എനിക്കു വേറെ നിവൃത്തിയില്ലായിരുന്നു.’ ആ മുത്തച്ഛൻ വിചാരിച്ചു; ഉടനെ അദ്ദേഹം ചോദിക്കും, ‘ഇതു് ഇനിയും ആവർത്തിക്കയാണെങ്കിൽ, ഞാനതു ചെയ്തു എന്നു വരുമോ?’ അദ്ദേഹത്തിന്റെ അഭിമാനം ‘ഉവ്വെ’ന്നു ക്ഷണത്തിൽ മറുപടി പറഞ്ഞു, ‘ഇല്ല.’ ചിലപ്പോൾ ആ വയസ്സൻ വ്യസനിക്കും. അദ്ദേഹം മരിയുസ്സിനെ കാണാഞ്ഞു കുഴങ്ങി അയാളെ കാണാനില്ലല്ലോ എന്നായി അദ്ദേഹത്തിനെപ്പോഴും. സൂര്യൻ ആവശ്യമുള്ളതുപോലെ സ്നേഹവും വൃദ്ധന്മാർക്കു കൂടിയേ കഴിയൂ. അതൊരുണർച്ച കൊടുക്കും. പ്രകൃത്യാ ഉറപ്പുള്ളവനാണെങ്കിലും മരിയുസ്സില്ലായ്മ അദ്ദേഹത്തിന്റെ മട്ടിനെ ഒന്നു മാറ്റിക്കളഞ്ഞു. ‘ആ കള്ളനെ വിളിച്ചുവരുത്തുന്നതിനു് അദ്ദേഹത്തെ നിർബന്ധിക്കാൻ ഭൂമിയിൽ യാതൊന്നിനുമാവില്ല; പക്ഷേ, ആ കിഴവൻ കുഴങ്ങി. അദ്ദേഹം ഒരിക്കലും അയാളെപ്പറ്റി അന്വേഷിക്കുകയുണ്ടായിട്ടില്ല; എങ്കിലും ഇളവില്ലാതെ അയാളെത്തന്നെ സ്മരിച്ചു അദ്ദേഹം മരെയിൽ അധികമധികം ഒതുങ്ങിയ നിലയിലായി താമസം; പണ്ടത്തെപ്പോലെതന്നെ ചിരിക്കുകയും ലഹള കൂട്ടുകയും ചെയ്തിരുന്നുവെങ്കിലും, ആ ആഹ്ലാദത്തിൽ ഒരു ഞെട്ടിത്തെറിക്കുന്ന പരുപരുപ്പുണ്ടായിരുന്നു; ആ ലഹളകൂട്ടലുകൾ എപ്പോഴും സൗമ്യഹരവും വ്യസനമയവുമായ ഒരു കുണ്ഠിതത്തിൽ ചെന്നവസാനിച്ചുമിരുന്നു; അദ്ദേഹം ചിലപ്പോൾ പറയും: ‘ആ! അവൻ വന്നാൽ മതിയായിരുന്നു; അവന്റെ ചെകിട്ടത്തു ഞാൻ ഒന്നാന്തരം ഒരു കാച്ചൽ കാച്ചും!’
വലിയമ്മയാണെങ്കിൽ, അധികമായി സ്നേഹിക്കുവാൻ വയ്യാത്തവിധം അവൾ അത്ര കുറച്ചേ ആലോചിച്ചിരുന്നുള്ളു; മരിയുസു് ആ സ്ത്രീയുടെ കണ്ണിൽ ഒരു മങ്ങിയ കറുത്ത രൂപത്തിൽനിന്നു് ഒട്ടുമധികമുണ്ടായിരുന്നില്ല; ഒടുവിൽ അയാളെക്കാളധികം ആ സ്ത്രീക്ക് താൻ വളർത്തിവന്ന പൂച്ചയേയോ മുളന്തത്തയേയോ പറ്റിയായി ആലോചന. മൊസ്സ്യു ഗിൽനോർമാന്റെ നിഗൂഢവ്യസനത്തെ വർദ്ധിപ്പിച്ചതു്, ഉള്ള സങ്കടമൊക്കെ മനസ്സിൽ പൂട്ടിവെക്കുകയും മറ്റാരെയും അതൂഹിച്ചറിയുവാൻ സമ്മതിക്കാതിരിക്കുകയും ചെയ്തതാണു്. സ്വന്തം പുകയെ വിഴുങ്ങിക്കളയുന്ന പുതിയതരം അടുപ്പുപോലെയായിരുന്നു അദ്ദേഹത്തിന്റെ വ്യസനം. പരകാര്യാന്വേഷണം തൊഴിലായിട്ടുള്ളവർ ചിലപ്പോൾ അദ്ദേഹത്തോടു മരിയുസ്സിനെപ്പറ്റി സംസാരിച്ചു എന്നു വരും; അവർ ചോദിക്കും, ‘നിങ്ങളുടെ പൗത്രൻ എന്തു കാട്ടുന്നു?’ ‘എന്തണിപ്പോൾ അയാളുടെ കഥ?’ ആ വയസ്സൻനാടുവാഴി, ഒരു ദീർഘശ്വാസത്തോടുകൂടി ആ കഥ കുറെ കഷ്ടമാണെന്നു് മറുപടി പറയും. സംസാരിക്കാൻ ഉത്സാഹമുള്ളപ്പോളാണെങ്കിൽ, ചുമയ്ക്കൊരുത്സാഹം കൂട്ടിക്കൊണ്ടു്, ‘മൊസ്സ്യു പൊങ്ങ്മേർസിപ്രഭു ഏതോ ഒരു മുക്കിലിരുന്നു പാറവക്കീൽപ്പണിനോക്കുന്നു’ എന്നു പറയും.
വയസ്സൻ ഇരുന്നു് പശ്ചാത്തപിക്കുമ്പോൾ മരിയുസു് തന്നെത്താൻ പുകഴ്ത്തി. എല്ലാ നല്ല മനസ്സുകാരിലും കാണുംപോലെ, നിർഭാഗ്യം അയാളുടെ അല്പരസത്തെ മാറ്റിക്കളഞ്ഞു. അയാൾ മൊസ്സ്യു ഗിൽനോർമാനെപ്പറ്റി ഒരു സസ്നേഹമായ മട്ടിൽ മാത്രമേ സ്മരിച്ചിരുന്നുള്ളൂ; എങ്കിലും അച്ഛനോടു നിർദ്ദയത്വം കാണിച്ച ആളുടെ പക്കൽനിന്നു യാതൊന്നും സ്വീകരിക്കുകയില്ലെന്നു് അയാൾ തീർച്ചപ്പെടുത്തി. ആദ്യത്തെകാലത്തെ ദേഷ്യത്തിന്റെ പാകം വന്ന ആ രൂപഭേദം ഇതായിരുന്നു. എന്നല്ല, കഷ്ടപ്പെട്ടതിലും അപ്പോഴും കഷ്ടപ്പെടുന്നതിലും അയാൾക്കൊരു സുഖം തോന്നി. അതെല്ലാം അച്ഛന്നുവേണ്ടിയാണല്ലോ; ജീവിതത്തിലെ ക്ലേശം അയാളെ തൃപ്തിപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ഒരുതരം സന്തോഷത്തോടുകൂടി അയാൾ അതു തനിക്കു ചെയ്യാവുന്നതിൽ ഏറ്റവും ചുരുങ്ങിയതാണെന്നു തന്നെത്താൻ പറയും; അതൊരു പ്രായശ്ചിത്തമാണു്; അതു ചെയ്തിട്ടില്ലെങ്കിൽ അച്ഛനോടു കാണിക്കുന്ന നികൃഷ്ടമായ ഔദാസീന്യത്തിനു വേറെ വല്ല വിധത്തിലും കുറേ കഴിഞ്ഞാൽ താൻ ശിക്ഷയനുഭവിക്കേണ്ടിവന്നേക്കും; അതോ, അങ്ങനെയുള്ള അച്ഛനും! അച്ഛൻ എല്ലാ കഷ്ടതകളും അനുഭവിക്കുകയും മകൻ ഒന്നും അനുഭവിക്കാതിരിക്കുകയും ചെയ്യുന്നതും ശരിയല്ല; എന്തായാലും കേർണലിന്റെ ധീരോചിതമായ ജീവിതത്തോടു തന്റെ അധ്വാനങ്ങളും ദാരിദ്ര്യങ്ങളും തട്ടിച്ചു നോക്കിയാൽ എന്തുണ്ടു്? ചുരുക്കിപ്പറഞ്ഞാൽ, അച്ഛനോടു് അടുക്കുകയും സമനാവുകയും ചെയ്യുവാൻ, അച്ഛൻ ശത്രുവിന്റെ മുൻപിൽ ധീരത കാണിച്ചതുപോലെ താനും ദാരിദ്ര്യത്തിന്റെ മുഖത്തു വെച്ചു ധൈര്യം പ്രവർത്തിക്കുകമാത്രമേ ഒരു വഴിയുള്ളൂ; നിശ്ചയമായും അതായിരിക്കണം കേർണൽ ഈ വാക്കുകളെ കൊണ്ടു വിചാരിച്ചുള്ളതു്; ‘അവൻ അതിന്നർഹനയിരിക്കും-’ കേർണലിന്റെ എഴുത്തു കാണാതായതുമുതല്ക്കു, മരിയുസു് മാറത്തല്ല, ഹൃദയത്തിൽ സൂക്ഷിച്ചും കൊണ്ടു നടന്നിരുന്ന വാക്കുകൾ.
പിന്നെ, മുത്തച്ഛൻ വീട്ടിൽനിന്നു പുറത്താക്കിയ കാലത്തു് താൻ കുട്ടിയായിരുന്നു; ഇന്നു താൻ മുതിർന്ന ഒരാളായി. അതയാൾ സ്മരിച്ചു. കഷ്ടപ്പാടു് അയാൾക്കും ഗുണം ചെയ്തു, ഞങ്ങൾ ഒന്നുകൂടി പറയട്ടെ. ജയിച്ചുവരുന്നതാണെങ്കിൽ ചെറുപ്പത്തിലെ ദാരിദ്ര്യത്തിനു മഹത്തരമായ ഈ ഗുണം കാണും -അതു് ഒരു മനുഷ്യന്നുള്ള ഇച്ഛാശക്തി മുഴുവനും പ്രവൃത്തിയിലേക്കു തിരിച്ചുവിടുന്നു; ആത്മാവിനെ മുഴുവനും ഇച്ഛയിലേക്കും. ക്ഷണനേരംകൊണ്ടു ദാരിദ്ര്യം ലൗകികജീവിതത്തെ നഗ്നമാക്കുകയും ഭയങ്കരമാക്കിത്തീർക്കുകയും ചെയ്യുന്നു; അപ്പോഴാണു് മാതൃകാജീവിതത്തിലേക്കുള്ള ആ അനിർവചനീയങ്ങളായ എടുത്തു ചാട്ടങ്ങൾ. സമ്പന്നനായ ചെറുപ്പക്കാരന്നു നേരംപോക്കാൻ പുരുഷങ്ങളും മനോഹരങ്ങളായ ഒരു നൂറു മാർഗങ്ങളുണ്ടു്; കുതിരപ്പന്തയം, നായാട്ടു്, നായ്ക്കൾ, പുകയില, ചൂതുകളി, സുഖഭക്ഷണം, ബാക്കിയുള്ളതൊക്കെയും. ഹൃദയത്തിലെ അത്യുൽകൃഷ്ടങ്ങളും അതിലളിതങ്ങളുമായ ഭാഗങ്ങളെ ചെലവിട്ടു നികൃഷ്ടഭാഗങ്ങൾക്കു കിട്ടുന്ന പ്രവൃത്തികൾ. ദരിദ്രനായ യുവാവു ബുദ്ധിമുട്ടി ഭക്ഷണമുണ്ടാക്കുന്നു: ഭക്ഷിക്കുന്നു; ഭക്ഷണം കഴിഞ്ഞാൽപ്പിന്നെ ആലോചിച്ചിരിക്കയല്ലാതെ അയാൾക്കു വേറെ പണിയില്ല. ഈശ്വരൻ ‘സൗജന്യ’ നായിത്തന്നിട്ടുള്ള കാഴ്ചകൾ ചെന്നു കാണുന്നു; ആകാശത്തേയും ദിഗന്തരത്തേയും നക്ഷത്രങ്ങളേയും പുഷ്പങ്ങളേയും കുട്ടികളേയും താൻ കിടന്നു കഷ്ടപ്പെടുന്ന മനുഷ്യസമുദായത്തേയും താൻ ഉള്ളിൽനിന്നു പ്രകാശിക്കുന്ന പ്രപഞ്ചസൃഷ്ടിയെയും സൂക്ഷിച്ചുനോക്കുന്നു. മനുഷ്യസമുദായത്തെ അത്രമേൽ സൂക്ഷിച്ചുനോക്കിയിട്ടു് അതിന്റെ ജീവനെ അയാൾ കണ്ടുപിടിക്കുന്നു; പ്രപഞ്ചസൃഷ്ടിയെ അത്രമേൽ സൂക്ഷിച്ചുനോക്കിയിട്ടു് ഈശ്വരനേയും കണ്ടെത്തുന്നു. അയാൾ മനോരാജ്യം വിചാരിക്കുന്നു; വലിയാളാണു് താൻ എന്നയാൾക്കു ബോധ്യപ്പെടുന്നു. പിന്നേയും മനോരാജ്യം-അയാൾ ദയാലുവയിത്തീരുന്നു. കഷ്ടപ്പെടുന്ന മനുഷ്യന്റെ അഹങ്കാരത്തിൽനിന്നു് ആലോചിക്കുന്ന മനുഷ്യന്റെ അനുകമ്പയിലേക്ക് അയാൾ പ്രവേശിക്കുന്നു. ഒരഭിനന്ദനീയമായ വികാരം അയാളിൽ ഉദിക്കുന്നുഅവനവനെക്കുറിച്ചുള്ള വിസ്മൃതിയും സകലത്തേയും കുറിച്ചുള്ള അനുകമ്പയും. മറവില്ലാത്ത ആത്മാക്കൾക്കു പ്രകൃതി സമ്മാനിക്കുകയും ദാനം ചെയ്യുകയും വിതറിക്കൊടുക്കുകയും ചെയ്യുന്ന- അപ്പോൾത്തന്നെ മൂടപ്പെട്ട ആത്മാക്കൾക്ക് ആവിധം ചെയ്യാതിരിക്കുകയും പതിവുള്ള-സംഖ്യാതീതമായ സുഖപരമ്പരയെപ്പറ്റി ആലോചിക്കുമ്പോൾ, അയാൾക്ക്- ആ മനസ്സുകൊണ്ടുള്ള കോടീശ്വരന്നു- പണംകൊണ്ടുള്ള കോടീശ്വരനോടു ദയ തോന്നിപ്പോകുന്നു. ആത്മാവിലേക്കു കയറുന്ന പ്രകാശത്തിന്റെ തോതനുസരിച്ച് അയാളുടെ ഹൃദയത്തിൽനിന്നു് എല്ലാദ്വേഷവും പൊയ്പോകുന്നു. അയാൾക്ക് ദുഃഖമുണ്ടോ? ഇല്ല. ഒരു ചെറുപ്പക്കാരന്റെ കഷ്ടപ്പാടു് ഒരിക്കലും കഷ്ടപ്പാടല്ല. ആദ്യമായി കണ്ടെത്തുന്ന ഏതെങ്കിലും ഒരു കുട്ടി, എത്രതന്നെ ദരിദ്രനയാലും ശരി, കരുത്തോടും ആരോഗ്യത്തോടും വേഗം കൂടിയ നടത്തത്തോടും തിളങ്ങുന്ന കണ്ണുകളോടും നല്ല ചോരത്തിളപ്പോടും കറുത്ത തലമുടിയോടും ചുകന്ന ചുണ്ടുകളോടും വെളുത്ത പല്ലുകളോടും ശുദ്ധമായ വിശ്വാസത്തോടുംകൂടി കൈയിൽക്കിട്ടിയ എതൊരു കുട്ടിയും, എത്ര ദരിദ്രനായാലും ശരി, ഒരു വൃദ്ധനായ ചക്രവർത്തിക്ക് എപ്പോഴും അസൂയ ജനിപ്പിക്കും. പിന്നെ, ഓരോ ദിവസവും രാവിലെ അയാൾ ഭക്ഷണം സമ്പാദിപ്പിക്കാൻ വഴി പുതുതായി നോക്കുന്നു. അയാളുടെ കെകൾ ഭക്ഷണസാധനം സമ്പാദിക്കുമ്പോൾ, മുതുകെല്ലു് അഭിമാനം കൂട്ടുന്നു; തലച്ചോർ അറിവുകളെ ശേഖരിക്കുന്നു. പ്രവൃത്തി കഴിഞ്ഞാൽ, അയാൾ എന്തെന്നില്ലാത്ത ആഹ്ലാദങ്ങളിലേക്കു, മനോരാജ്യത്തിലേക്കു, സുഖാനുഭവങ്ങളിലേക്കു തിരിക്കുകയായി; അയാൾ തന്റെ കാലടി കഷ്ടപ്പാടുകളിൽ, തടസ്സങ്ങളിൽ, കൽവിരിയിൽ, തൂവച്ചെടികളിൽ, ചിലപ്പോൾ ചേറ്റുകുണ്ടിൽ, നില്ക്കുന്നതായി കാണും; തല വെളിച്ചത്തും. അയാൾ ഉറപ്പുള്ളവനാണു്,. ഗൗരവമുള്ളവനാണു്, മര്യാദക്കാരനാണു്, ശാന്തനാണു്, ശ്രദ്ധാലുവാണു്, പ്രസന്നനാണു്, കുറച്ചുകൊണ്ടു തൃപ്തിപെടുന്നവനാണു്, ദയാലുവാണു്; പല സമ്പന്നന്മാർക്കുമില്ലാത്ത ഈ രണ്ടെണ്ണം തനിക്കുതന്നതിനു് അയാൾ ഈശ്വരനെ സ്തുതിക്കും; പ്രവൃത്തിയും ആലോചനയും- ഒന്നു് അയാളെ സ്വതന്ത്രനാക്കുന്നു, മറ്റതു് അയാളെ ഉൽകൃഷ്ടനാക്കുന്നു.
ഇതാണു് മരിയുസ്സിനുണ്ടായതു്, വാസ്തവം പറഞ്ഞാൽ, അയാൾ കുറച്ചധികം ആലോചനാശീലത്തിലേക്കു ചാഞ്ഞു. കഴിച്ചിലിനു വേണ്ട ഏതാണ്ടു തീർച്ചയായി കൈയിൽ വരാൻ തുടങ്ങിയ മുതല്ക്കു, ദരിദ്രനാകുന്നതുകൊണ്ടു തരക്കേടില്ലെന്നു കരുതിയും പ്രവൃത്തിക്കുള്ളിൽനിന്നു് ആലോചനയ്ക്കു സമയം പിശുക്കിയെടുത്തും അയാൾ ഒന്നു നില്പായി; എന്നുവെച്ചാൽ, ആലോചനയിലാണ്ടു്, ആനന്ദപാരവശ്യത്തിന്റെ നിശ്ശബ്ദമായ എന്തെന്നില്ലായ്മയിലും ആന്തരാമായ വെളിച്ചത്തിലും താന്നുമുങ്ങി, ചിലപ്പോൾ അയാൾ ചില ദിവസം മുഴുവനും കഴിക്കും. ഇങ്ങനെ അയാൾ തന്റെ ജീവിതസിദ്ധാന്തത്തെ ശരിപ്പെടുത്തി; അദൈഹികമായ പ്രവൃത്തിയിൽ കഴിയുന്നേടത്തോളം അധികസമയം ഉപയോഗിക്കാൻവേണ്ടി ദൈഹികമായ പ്രവൃത്തിയിൽ കുറച്ചുമത്രം ഏർപ്പെടുക; മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ, യഥാർഥ ജീവിതത്തിനു കുറച്ചുമാത്രം സമയം കൊടുത്തു ബാക്കിയെല്ലാം അപാരതയ്ക്കായി വിടുക. വേണ്ടതൊന്നും ഇല്ലായ്കയില്ലെന്നുള്ള വിശ്വാസത്താൽ, ആ വിധമുള്ള ആലോചനാശീലം ആലസ്യത്തിന്റെ ഒരു രൂപാന്തരമാണെന്നും, അത്യാവശ്യം ജീവിതസുഖംകൊണ്ടു മാത്രം താൻ തൃപ്തിപ്പെടുകയാണു് ചെയ്യുന്നതെന്നും, കുറെയധികം വേഗത്തിൽ പ്രവൃത്തിയിൽനിന്നു താൻ വിട്ടുപോരുന്നുണ്ടെന്നും അയാൾ കണ്ടില്ല.
ഉന്മേഷവും അതിശ്രദ്ധയുമുള്ള ഈ പ്രകൃതിക്ക് ഈയൊരുനില അധികകാലം നില്ക്കുന്നതല്ലെന്നും ഈശ്വരവിധിയുടെ ഒഴിച്ചുകൂടാത്ത കെട്ടുപിണച്ചലുകളിൽച്ചെന്നു് ഒന്നാമത്തെ മുട്ടു മുട്ടുന്നതോടുകൂടി മരിയുസു് ഉണർന്നുകൊള്ളുമെന്നും സ്പഷ്ടമാണു്.
ഈയിടയ്ക്ക് അയാൾ ഒരു വക്കീലായിരുന്നുവെങ്കിലും, ഗിൽനോർമാൻ എന്തു തന്നെ വിചാരിച്ചിരുന്നാലും ശരി, അയാൾ വക്കീലായിരുന്നില്ല; അയാൾ പാറവക്കീൽപ്പണിയും നോക്കിയിരുന്നില്ല. വിചാരശീലം അയാളെ വക്കീൽപ്രവൃത്തിയിൽനിന്നു തിരിച്ചുവിട്ടു. വക്കീൽമാരുടെ അടുക്കൽ കൂടെക്കൂടെ ചെല്ലുക, കോടതിയിൽ ഹാജരാവുക, കേസ്സുകൾ തേടിപ്പിടിക്കുക- എന്തു ബുദ്ധിമുട്ട്! എന്തിനിതു ചെയ്യുന്നു? അപ്പോഴത്തെ ജീവിതരീതിയെ മാറ്റേണ്ട ആവശ്യമൊന്നും അയാൾ കണ്ടില്ല. ആ നിസ്സാരവും കുറഞ്ഞ ശബളം കൊടുക്കുന്നതുമായ പ്രദ്ധീകരണശാല അയാൾക്ക് ഒരു സ്ഥിരം സമ്പാദ്യമാർഗമായിരിക്കുന്നു; ഞങ്ങൾ വിചാരിച്ച വിധം അതിൽ അത്രയധികമൊന്നും അധ്വാനമില്ല; അയാളുടെ ചെലവിനു് അതുകൊണ്ടു് മതിയായിരുന്നുതാനും.
പ്രസിദ്ധീകരണശാലയുടെ ഉടമസ്തന്മാരിൽ ഒരാൾ- മൊസ്സ്യു മഗിമെലാണെന്നു ഞാൻ വിചാരിക്കുന്നു- തന്റെ സ്വന്തം ഭവനത്തിലേക്കു മരിയുസ്സിനെ കൊണ്ടു പോകാമെന്നും, സുഖമയി താമസിപ്പിക്കാമെന്നും, കണിശമായി പ്രവൃത്തിക്കേല്പിക്കാമെന്നും, കൊല്ലത്തിൽ ആയിരത്തഞ്ഞൂറു ഫ്രാങ്ക് ശമ്പളം കൊടുക്കാമെന്നും പറഞ്ഞുനോക്കി. സുഖമായി താമസിക്കുക! ആയിരത്തഞ്ഞൂറു ഫ്രാങ്ക്! ശരിയാണു്. പക്ഷേ, സ്വാതന്ത്ര്യം കളയുക! സ്ഥിരശമ്പളത്തിന്മേൽ പണിയെടുക്കുക! ഒരുതരം കൂലിപ്പണിക്കാരനായ എഴുത്തുകാരൻ! മരിയുസ്സിന്റെ അഭിപ്രായപ്രകാരം, അതു സ്വീകരിച്ചുപോയെങ്കിൽ, തന്റെ സ്ഥിതി അപ്പോഴത്തേതിലധികം നന്നാവുകയും ചീത്തയാവുകയും ചെയ്യും; സുഖം കൂടും, സ്ഥിതി താഴും; ആഭാസവും വെറുപ്പും തോന്നിക്കുന്നതുമായ ഒരു മഹാവേദനയായി ‘മാർഗം കൂടിയ’ ഒരു മനോഹരവും പരിപൂർണവുമായ നിർഭാഗ്യമായിരിക്കും അതു്; ഒരു കണ്ണിനു കാഴ്ച കിട്ടിയ കണ്ണുപൊട്ടന്റെ സ്ഥിതിപോലെ ഒന്നു്. അയാൾ ഉപേകക്ഷിച്ചു.
മരിയുസു് ഏകാന്തതയിൽ ജീവിച്ചു. സകലത്തിന്റേയും പുറത്തുകഴിഞ്ഞു കൂടാനുള്ള വാസനകൊണ്ടും കുറച്ചധികം ഭയപ്പെട്ടുപോയതിനാലും, ആൻഷൊൽരാ ആധ്യക്ഷം വഹിക്കുന്ന സംഘത്തിലേക്ക് അയാൾ മനഃപൂർവം പോകാതിരുന്നു. അവർ വലിയ സ്നേഹിതന്മാരാണു്; ആവശ്യം വന്നാൽ കഴിയുന്ന വിധമെല്ലാം അന്യോന്യം സഹായ്യം ചെയ്വാൻ അവർ തയ്യാറായിരുന്നു: അത്രമാത്രം മരിയുസിനു രണ്ടു സ്നേഹിതന്മാരുണ്ടു്: ഒന്നു ചെറുപ്പക്കാരനായ കുർഫെരാക്; മറ്റേതു പ്രായം ചെന്ന മൊസ്സ്യു മബെ. അയാളുടെ ചാച്ചിലഷികം പ്രായം ചെന്നാളോടായിരുന്നു. ഒന്നാമതു്, തന്റെ ആന്തരമായ അഭിപ്രായപരിവർത്തനത്തിനു് അയാൾ ആ വയസ്സനു കടപ്പെട്ടിരുന്നു. അച്ഛനെ അറിയുകയും സ്നേഹിക്കുകയും ചെയ്തതിനു് അയാൾ ആ മനുഷ്യനോടു കടപ്പെട്ടു. ‘അദ്ദേഹം ഒരു തിമിരരോഗത്തിനു് എനിക്കു ശസ്ത്രക്രിയ ചെയ്തുതന്നു.’ മരിയുസു് പറഞ്ഞു.
പള്ളിക്കാവല്ക്കാരന്നു നിശ്ചയമായും ഒരു പ്രധാനഭാഗമുണ്ടു്. എന്തായാലും ഇക്കാര്യത്തിൽ ഈശ്വരന്റെ കൈയിൽ ശാന്തവും ക്ഷോഭരഹിതവുമായ ഒരായുധമായി നിന്നു എന്നല്ലാതെ മറ്റൊന്നും മൊസ്സ്യു മബെ ചെയ്തിട്ടില്ലെന്നല്ല. യദൃച്ഛയായി, ഒരുവൻ കൈയിൽവച്ചുവരുന്ന മെഴുകുതിരിവിളക്കുപോലെ, എന്താനുണ്ടാവുന്നതെന്നറിയാതെ, അയാൾ മരിയുസ്സിനെ കാര്യം ധരിപ്പിച്ചു; അയാൾ ആ വിളക്കായി, അ ഒരുവനായിരുന്നില്ല.
മരിയുസ്സിന്റെ രാഷ്ട്രീയാഭിപ്രായപരിവർത്തനത്തെപ്പറ്റിയാണെങ്കിൽ അതു മനസ്സിലാക്കാനോ, അതുണ്ടാക്കിത്തീർക്കാനോ, അതു ശരിയാക്കാനോ മൊസ്സ്യു മബെയെക്കൊണ്ടാവില്ലായിരുന്നു.
ഇനിയും നമ്മൾ മൊസ്സ്യു മബെയെ കാണുന്നതാകകൊണ്ടു്, അയാളെപ്പറ്റി രണ്ടു വാക്കു പറയുന്നതു് അനാവശ്യമാകയില്ല.