ദാരിദ്ര്യത്തിന്റെ പിടുത്തത്തിലേക്കു ക്രമത്തിൽ വീണുപോകുന്നതു കണ്ടു് ഒട്ടും തന്നെ കുണ്ഠിതപ്പെടാതെ കുറേശ്ശക്കുറേശ്ശയായി അത്ഭുതപ്പെടുക മാത്രം ചെയ്തു പോന്ന ഈ നിഷ്കളങ്കവയസ്സനെ മരിയുസ്സിനു് ഇഷ്ടമായിരുന്നു. മരിയുസു് കുർഫെരാക്കിനെ കണ്ടെത്താറുണ്ടു്; മബെയെ ചെന്നു കാണും. എന്തായാലും അപൂർവമായിട്ടേ ഉള്ളൂ; ഏറിയാൽ മാസത്തിൽ രണ്ടുകുറി.
നാട്ടുപുറങ്ങളിലോ ഷാംപു് ദു് മാരിലോ ലുക്സെംബൂറിലെ ഏറ്റവും ആൾക്കൂട്ടം കുറഞ്ഞ നടവഴിയിലോ തനിച്ചു നടക്കുന്നതുകൊണ്ടു കഴിഞ്ഞു മരിയുസ്സിന്റെ വിനോദം. ഒരു ചന്തപ്പറമ്പോ, ഉവർച്ചീരക്കൃഷിയോ ചാണകക്കുണ്ടിലെ കോഴിക്കുട്ടികളേയോ, തേക്കുയന്ത്രം തിരിക്കുന്ന കുതിരയേയോ നോക്കി പലപ്പോഴും അയാൾ അര ദിവസം കഴിക്കും. അതിലെ പോകുന്നവർ അയാളെ അത്ഭുതപ്പെട്ടു തുറിച്ചുനോക്കും; അവരിൽ ചിലർ അയാളുടെ ഉടുപ്പു നല്ല പന്തിയല്ലെന്നും ഭാവം കണ്ടാൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു എന്നും വിചാരിക്കും. ഒരുദ്ദേശ്യവുമില്ലാതെ മനോരാജ്യം വിചാരിക്കുന്ന ഒരു സാധു ചെറുപ്പക്കാരൻ മാത്രമായിരുന്നു അയാൾ.
ഈ സഞ്ചാരങ്ങളിലൊന്നിലാണു് അയാൾ ഗോർബൊവീടു കണ്ടെത്തിയതു്; അതിന്റെ ഏകാന്തതയും ചെലവുകുറവും കണ്ടു ഭ്രമംതോന്നി അയാൾ അവിടെ പാർപ്പാക്കി. മൊസ്സ്യു മരിയുസു് എന്ന പേരിൽ മാത്രമേ അവിടെ ആളുകൾ അയാളെ അറിഞ്ഞിരുന്നുള്ളൂ.
അച്ഛന്റെ പഴയ മേലുദ്യോഗസ്ഥന്മാരും ചങ്ങാതിമാരും അയാളെ അറിഞ്ഞപ്പോൾ തങ്ങളെ വന്നു കാണുവാൻ ക്ഷണിച്ചു. മരിയുസു് അവരുടെ ക്ഷണങ്ങളെ നിരസിച്ചില്ല. അവ അച്ഛനെപ്പറ്റി സംസാരിപ്പാൻ സൗകര്യമുണ്ടാക്കി. അങ്ങനെ അയാൾ കൊംതു് പയോൽ, ജെനറൽ ബെല്ലവെൻ, ജെനറൽ ഫ്രിരിയൊങ്ങ് എന്നിവരുടെ വാസസ്ഥലങ്ങളിൽ ചെന്നു. അവിടെ പാട്ടുകച്ചേരിയും നൃത്തവിനോദവും ഉണ്ടായിരുന്നു. ആവക ദിവസങ്ങളിൽ മരിയുസു് തന്റെ പുതിയ പുറംകുപ്പായം എടുത്തിടും. എന്നാൽ വെള്ളം ഉറച്ചുപോകുന്ന തണുപ്പത്തല്ലാതെ ഒരു ദിവസവും അയാൾ ഈവക വിരുന്നുകൾക്കോ വിനോദങ്ങൾക്കോ പോയിട്ടില്ല; എന്തു കൊണ്ടെന്നാൽ, അയാൾക്കു സവാരിവണ്ടി വിളിക്കാൻ വകയില്ല; ബൂട്ടുസ്സുകൾ കണ്ണാടിച്ചില്ലുപോലെ മിന്നിച്ചുംകൊണ്ടല്ലാതെ മറ്റൊരു വീട്ടിൽ കയറിച്ചെല്ലാൻ അയാൾക്കിഷ്ടവുമില്ല.
അയാൾ ചിലപ്പോൾ പക്ഷേ, നീരസത്തോടുകൂടാതെ ഇങ്ങനെ പറയും: ‘ഇരിപ്പറകളിലാവുമ്പോൾ, എവിടെയെല്ലാം ചളി പറ്റിയാലും കാലിന്മേൽമാത്രം വൃത്തികേടുണ്ടാവാൻ പാടില്ലെന്ന നിലയിലാണു് മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളതു്. അവിടങ്ങളിൽ നിങ്ങൾക്കു സമര്യാദമായ സ്വീകാര്യം കിട്ടുമെന്നു തീർച്ചപ്പെടാൻ ഒരു കോട്ടവുമില്ലാത്ത ഒരു സാധനംമാത്രം നിങ്ങൾക്കുണ്ടായിരിക്കണം; നിങ്ങളുടെ മനസ്സാക്ഷി? അല്ല, നിങ്ങളുടെ ബൂട്ടുസ്സുകൾ.’
ഹൃദയസംബന്ധികളല്ലാത്ത മറ്റെല്ലാ വികാരങ്ങളും മനോരാജ്യംകൊണ്ടു് പൊയ്പോകുന്നു. മരിയുസ്സിന്റെ രാഷ്ട്രീയാവലാതികൾ ഇങ്ങനെ മാറിപ്പോയി. ‘830- ലെ ഭരണപരിവർത്തനം അയാളെ തൃപ്തിപ്പെടുത്തുകയും സമാധാനപ്പെടുത്തുകയും ചെയ്തു, ആ ആവലാതി മാറ്റത്തിൽ സഹായിച്ചു. ശുണ്ഠികടിച്ചുചാടലുകൾ നിലച്ചു; മറ്റു സ്വഭാവങ്ങളെല്ലാം അയാൾക്ക് അപ്പോഴും; ഒന്നുമാത്രം, കുറച്ചു പാകംവെച്ചു. തെറ്റാതെ പറകയാണെങ്കിൽ, അയാൾക്ക് അഭിപ്രായങ്ങളൊന്നും ഇല്ലാതായി; അയാൾക്ക് ഓരോന്നിനോടു് ഇഷ്ടം മാത്രമുണ്ടു്. അയാൾ ഏതു കക്ഷിയായിരുന്നു. മനുഷ്യസമുദായകക്ഷി. മനുഷ്യസമുദായത്തിൽനിന്നു് അയാൾ ഫ്രാൻസു് തിരഞ്ഞെടുത്തു; ഫ്രാൻസുകാരിൽനിന്നു് അയാൾ പൊതുജനത്തെ തിരഞ്ഞെടുത്തു; എല്ലാറ്റിലും വെച്ച് ആ ഒരു ഭാഗത്തേക്കാണു് അയാളുടെ അനുകമ്പ മുഴുവനും ചാഞ്ഞിരുന്നതു്. അപ്പോൾ ഒരു പ്രവൃത്തിയെക്കാളധികം ഒരാലോചനയേയും, ഒരു യുദ്ധവീരനെക്കാളധികം ഒരു കവിയേയും അയാൾ ഇഷ്ടപ്പെട്ടു; മാറെൻഗൊ യുദ്ധത്തെക്കാളധികം ഒരു ബൈബിളിലെ യോബ് പോലെയുള്ള ഒരു പുസ്തകത്തെ അയാൾ അഭിനന്ദിച്ചു. അങ്ങനെ ഒരു ദിവസം മുഴുവനും ധ്യാനത്തിൽ കഴിച്ചു കൂട്ടിയതിനുശേഷം, വൈകുന്നേരം നാട്ടുപുറത്തൂടെ മടങ്ങിപ്പോരുമ്പോൾ, മരച്ചില്ലകൾക്കിടയിലൂടെ ആഴമറിയാത്ത ദിഗന്തരത്തെ, പേരില്ലാത്ത ഇരുൾപ്പരപ്പുകളെ, പാതാളത്തെ, മാനുഷം മാത്രമായ സകലവും അയാൾക്കു വളരെയധികം നിസ്സാരമായി തോന്നിയിരുന്നു.
ജീവിതത്തിന്റേയും മാനുഷികതത്ത്വശാസ്ത്രത്തിന്റേയും പരമാർഥാവസ്ഥയിൽ താൻ എത്തിയിരിക്കുന്നു എന്നു് അയാൾ കരുതി. വാസ്തവത്തിൽ എത്തിയിരുന്നുതാനും, ഒടുവിൽ ആകാശത്തെ മാത്രമല്ലാതെ മറ്റൊന്നിനേയും അയാൾ സൂക്ഷിച്ചു നോക്കാതായി; സത്യത്തിൽ തന്റെ കിണറ്റിനുള്ളിൽനിന്നു നോക്കിയാൽ കാണാവുന്ന വസ്തു അതൊന്നുമാത്രമാണല്ലോ. യുക്തികളേയും കൂട്ടുകെട്ടുകളേയും ഉയരക്കോപ്പുകളേയും ഭാവിയിലേക്കുള്ള സൂത്രങ്ങളേയും പെരുപ്പിക്കാൻ ഇതുകൊണ്ടു തടസ്സം വന്നില്ല. ഈ മനോരാജ്യസമയത്തു മരിയുസ്സിന്റെ അന്ത:കരണത്തിലേക്ക് ഒരുനോക്കു നോക്കുന്നപക്ഷം, ആ ആത്മാവിന്റെ ശുദ്ധികൊണ്ടു കണ്ണഞ്ചിപ്പോവും. വാസ്തവത്തിൽ നമ്മുടെ മാംസദൃഷ്ടികൾക്കു മറ്റുള്ളവരുടെ അന്ത:കരണത്തിലേക്കു സൂക്ഷിച്ചുനോക്കുവാൻ കഴിവുണ്ടായിരുന്നെങ്കിൽ, വിചാരിക്കുന്നതെന്തോ അതനുസരിച്ചല്ല, മനോരാജ്യം കൊള്ളുന്നതെന്തോ അതനുസരിച്ചു മനുഷ്യരെ കുറേക്കൂടി തെറ്റാതെ നമുക്ക് മനസ്സിലാക്കാമായിരുന്നു വിചാരത്തിൽ ഇച്ഛയുണ്ടു്; മനോരാജ്യത്തിൽ ഒന്നുമില്ല; കേവലം അനൈച്ഛികമായ മനോരാജ്യം. ഏറ്റവും മഹത്തരവും ആദർശപരവുമായതിൽപ്പോലും, നമ്മുടെ ആത്മാവിന്റെ രൂപമെടുത്തു് അതിനെ നിലനിർത്തിപ്പോരുന്നു. ഈശ്വരവിധിയുടെ വൈശിഷ്ട്യങ്ങളെപ്പറ്റിയുള്ള അനൈച്ഛികങ്ങളും അപാരങ്ങളുമായ മനോരാജ്യങ്ങളെക്കാൾ അത്രമേൽ ഋജുത്വത്തോടും അത്രമേൽ നിഷ്കളങ്കതയോടും കൂടി മറ്റൊന്നും നമ്മുടെ ആത്മാക്കളുടെ അഗാധതയിൽനിന്നു പുറപ്പെടുന്നില്ല. മനഃപൂർവങ്ങളും ബുദ്ധികൊണ്ടു് സങ്കലിതങ്ങളുമായ ആലോചനകളെക്കാൾ വളരെയധികം ഇത്തരം മനോരാജ്യങ്ങളിലാണു് മനുഷ്യന്റെ വാസ്തവസ്വഭാവം കാണപ്പെടുന്നതു്. നമ്മളുമായി ഏറ്റവുമധികം അനുരൂപ്യമുള്ള വസ്തുക്കൾ നമ്മുടെ മനോരാജ്യങ്ങളാണു്. നമ്മളിൽ ഓരോരുത്തനും അവനവന്റെ പ്രകൃതിയനുസരിച്ച് അജ്ഞാതവും അസാധ്യവുമായതിനെക്കുറിച്ചു സ്വപ്നം കാണുന്നുണ്ടു്.
ഈ 1831-ന്റെ മധ്യത്തിൽവെച്ചു, മരിയുസ്സിന്റെ പരിചാരകപ്രവൃത്തി നടത്തിയിരുന്ന കിഴവിസ്ത്രീ അയാളുടെ അയൽപക്കക്കാരായ സാധുഴൊൻദ്രെതു് കുടുംബക്കാർ വീട്ടിൽനിന്നു പുറത്താക്കപ്പെട്ടതായി അയാളോടു പറഞ്ഞു. മിക്കപ്പോഴും വീട്ടിൽനിന്നു പുറത്തുകഴിഞ്ഞിരുന്ന മരിയുസ്സിനു ചില അയൽപക്കക്കാർ തനിക്കുണ്ടെന്നുതന്നെ അറിവില്ലായിരുന്നു.
‘എന്തെ, അവരെ പറഞ്ഞയയ്ക്കാൻ?’ അയാൾ ചോദിച്ചു.
‘അവർ വാടക തരുന്നില്ല; ആറുമാസത്തെ ബാക്കിയാണു്.’
‘എന്തുണ്ടതു്?’ ‘ഇരുപതു ഫ്രാങ്ക്.’ ആ കിഴവി പറഞ്ഞു. മരിയുസ്സിന്റെ ഒരു വലിപ്പുമേശയിൽ മുപ്പതു് ഫ്രാങ്ക് മുതലുണ്ടായിരുന്നു.
‘ഇതാ,’ അയാൾ അ വൃദ്ധയോടു പറഞ്ഞു: “ഈ ഇരുപത്തഞ്ചു ഫ്രാങ്കെടുത്തോളൂ. അവരുടെ വാടക കഴിച്ചു ബാക്കി അഞ്ചു ഫ്രാങ്ക് ആ സാധുക്കൾക്കു കൊടുത്തേക്കൂ; ഞാനാണു് തന്നതെന്നു് അവരോടു പറയരുതു്.’