ലെഫ്റ്റിനന്റു് തെയൊദുൽ ചേർന്ന പട്ടാളവകുപ്പിനു പാറാവു പ്രവൃത്തിക്കു പാരിസ്സിൽ വരേണ്ടിവന്നു. അപ്പോൾ വലിയമ്മയ്ക്കു രണ്ടാമതും ഒരു യുക്തി തോന്നി. ആദ്യത്തിലൊരിക്കൽ തെയൊദുലിനെക്കൊണ്ടു മരിയുസ്സിന്റെ പ്രവൃത്തികൾക്ക് ഒറ്റുനിർത്താമെന്നു് ഒരു കൗശലം അവൾ കണ്ടുപിടിച്ചുവല്ലോ; ഇപ്പോൾ അയാളെ പിടിച്ചു മരിയുസ്സിന്റെ സ്ഥാനത്തിരുത്താമെന്നും അവൾക്കൊരാലോചന ചെന്നു.
എല്ലാംകൂടി, വീട്ടിൽ ഒരു കുട്ടിയുടെ മുഖം ഏതാണ്ടു് കൂടിയേ കഴിയൂ എന്നു മുത്തച്ഛന്നു തോന്നിത്തുടങ്ങുന്നപക്ഷംഇടിഞ്ഞുതകർന്നേടത്തു് ഇത്തരം പുലർകാലവെളിച്ചം ചിലപ്പോൾ രസമുണ്ട്- മറ്റൊരു മരിയുസ്സിനെ കണ്ടുവെക്കുന്നതു് അത്യാവശ്യമാണു്. അവൾ വിചാരിച്ചു: ‘പുസ്തകത്തിൽ കാണാറുള്ളതുപോലെ, അതൊരു വെറും ശുദ്ധിപത്രത്തിലെ വരിയെന്നു വെച്ചാൽ മതി. മരിയുസ്സിനു പകരം തെയൊദുൽ എന്നു വായിക്കുക.’
മകളുടെ മകനും മരുമകന്റെ മകനും ഏതാണ്ടു് ഒന്നുതന്നെയാണു്; വക്കീലില്ലാത്തതുകൊണ്ടു് ആ സ്ഥാനത്തേക്ക് ഒരു കുന്തപ്പടയാളി.
ഒരുദിവസം രാവിലെ ഗിൽനോർമാൻ ‘കോത്തിദിയെന്നു്’ പത്രത്തിൽ എന്തോ വായിക്കാൻ തുടങ്ങുന്ന സമയത്തു് അദ്ദേഹത്തിന്റെ മകൾ ആ മുറിയിലേക്കു ചെന്നു, തമിക്കുള്ളതിൽവെച്ച് ഏറ്റവും വാത്സല്യസൂചകമായ സ്വരത്തിൽ പറഞ്ഞു- എന്തുകൊണ്ടെന്നാൽ, കാര്യം അവൾക്ക് അത്യന്തം ഇഷ്ടപ്പെട്ട ആളെപ്പറ്റിയായിരുന്നുവല്ലൊ- ‘അച്ഛാ, അച്ഛനെ കണ്ടുപോവാൻവേണ്ടി ഇന്നു രാവിലെ തെയോദുൽ വരുന്നുണ്ടു്.’
‘ആരാണു് തെയൊദുൽ?’ ‘അച്ഛന്റെ മരുമകന്റെ മകൻ.’ ‘ഓ!’ മമുത്തച്ഛൻ പറഞ്ഞു.
അദ്ദേഹം വീണ്ടും വായനയിൽ പ്രവേശിച്ചു; ഏതോ തെയൊദൂലോ മറ്റോ മാത്രമായിരുന്ന മരുമകന്റെ മകനെപ്പറ്റി അദ്ദേഹം പിന്നെ ആലോചിച്ചതേ ഇല്ല; ഉടനെ ശുണ്ഠിപിടിച്ചു ലഹളകൂട്ടി- വായിക്കാൻ തുടങ്ങിയാൽ എന്നും ഇതു പതിവുള്ളതാണു്. അദ്ദേഹം കൈയിൽപ്പിടിച്ചിരുന്ന കടലാസു് രാജകക്ഷിയിലുള്ളതാണെങ്കിലും, അക്കാലത്തു പാരിസ്സിൽ ദിവസംപ്രതി ഉണ്ടാകുന്ന ചെറുസംഭവങ്ങളിൽ ഒന്നായ ഈ സംഗതി പിറ്റേ ദിവസം നടക്കുന്നതാണെന്നു, മയപ്പെടുത്തുന്ന യാതൊരു വാചകവും കൂട്ടിച്ചേർക്കാതെ, പ്രസിദ്ധീകരിച്ചിരിക്കുന്നു: ‘നിയമവും വൈദ്യവും പഠിക്കുന്ന വിദ്യാർഥികൾ പ്ലാസു് ദ്യു പങ്ങ്തിയോവിൽവെച്ച് ഉച്ചയ്ക്കു ക്കു കാര്യാലോചനയ്ക്കായി യോഗം കൂടുവാൻ നിശ്ചയിച്ചിരിക്കുന്നു.’ ആലോചനയ്ക്കു വെച്ചിരുന്നതു് അന്നത്തെ പ്രധാന വിഷയമാണ്- രാഷ്ട്രീയ രക്ഷിസംഘത്തിലെ പീരങ്കിപ്പടയും, ലുവൃകോട്ടമുറ്റത്തു വെച്ചിട്ടുള്ള പീരങ്കിയെപ്പറ്റി യുദ്ധമന്ത്രിയും പൗരപ്പട്ടാളവും കൂടിയുള്ള ശണ്ഠയും. വിദ്യാർഥികൾ ഇതിനെപ്പറ്റി “ആലോചിക്കാൻ’ പോകയാണു്. മൊസ്സ്യു ഗിൽനോർമാനെ ശുണ്ഠിപിടിപ്പിക്കാൻ ഇതിലധികമൊന്നും വേണ്ടിയിരുന്നില്ല.
ഒരു വിദ്യാർഥിയായിരുന്ന മരിയുസ്സിനെപ്പറ്റി അദ്ദേഹം വിചാരിച്ചു; മരിയുസു് ഒരു സമയം മറ്റുള്ളവരോടുകൂടി ‘പങ്ങ്തിയോവിൽ വെച്ച് ഉച്ചയ്ക്കുള്ള കാര്യാലോചനയ്ക്ക്’ പോകുന്നുണ്ടായിരിക്കണം.
അദ്ദേഹം ഈ വ്യസനകരമായ മനോരാജ്യത്തിൽ മുങ്ങുമ്പോൾ, ലെഫ്റ്റിനന്റു് തെയൊദുൽ ഒരു നാടുവാഴിയുടെ മോടികൂടാത്ത ഉടുപ്പിട്ട്- അതയാളുടെ സാമർഥ്യമാണു്; മദാംവ്വസ്സേല്ലു് ഗിൽനോർമാൻ അയാൾക്കു ബുദ്ധിപൂർവം ഉപദേശം കൊടുക്കുകയും ചെയ്തു- അകത്തേക്കു വന്നു. കുന്തപ്പടയാളി ഇങ്ങനെ ഉള്ളു കൊണ്ടു കണ്ടു; ‘കിഴവച്ചാർ പണം മുഴുവനും വസ്തുക്കളിൽനിന്നു പിരിച്ചുകളഞ്ഞു കഴിഞ്ഞിട്ടില്ല. പട്ടാളവേഷത്തിലല്ലാതെ വേഷച്ഛന്നനായി ഇടയ്ക്കൊക്കെ നടക്കുന്നതുകൊണ്ടു ഗുണമുണ്ടു്’
മാംസെൽ ഗിൽനോർമാൻ ഉച്ചത്തിൽ അച്ഛനോടു പറഞ്ഞു. ‘തെയൊദൂൽ. അച്ഛന്റെ മരുമകന്റെ മകൻ.’ ഒരു താന്ന സ്വരത്തിൽ ലഫ്റ്റിനന്റിനോടും: ‘പറയുന്നതൊക്കെ സമ്മതിച്ചേക്കു’ അവൾ പുറത്തേക്കു പോയി.
ഇത്തരം ബഹുമാനം കാണിക്കേണ്ട കൂടിക്കാഴ്ച അധികമൊന്നും ചെയ്തു ശീലമില്ലാത്ത തെയാസുൽ കുറച്ചു ഭയത്തോടുകൂടി വിക്കിപ്പറഞ്ഞു: ‘അമ്മാമ സുഖംതന്നെ?-; ഒരു പട്ടാളസ്സലാത്തിന്റെ എല്ലും തോലുമെടുത്തു് ഒരു നാടുവാഴിയുടെ ഉപചാരമാക്കി ഭംഗിപിടിപ്പിച്ച ഒരു വന്ദനം അയാൾ കാണിച്ചു.
‘ഹോ! നിയ്യാണു്; നന്നായി, ഇരിക്കൂ’ ആ മാനവൃദ്ധൻ പറഞ്ഞു. ഇതും പറഞ്ഞ് ആ കുന്തപ്പടയാളിയുടെ കഥ അദ്ദേഹം തീരെ മറന്നു.
തെയാദുൽ ഇരുന്നു; മൊസ്സ്യു ഗിൽനോർമാൻ എഴുന്നേറ്റു.
കൈ രണ്ടും ഓരോ കീശയിൽ തിരുകി ഉറക്കെ സംസാരിച്ചുകൊണ്ടു ചുക്കിചുളിഞ്ഞ വിരലുകളാൽ രണ്ടു ഘടികാരക്കീശകളിലുള്ള ഘടികാരങ്ങളെ ദ്വേഷ്യപ്പെട്ടു പിടിച്ചുവലിച്ചുംകൊണ്ടു് മൊസ്സ്യു ഗിൽനോർമാൻ അങ്ങോട്ടുമിങ്ങോട്ടും ലാത്താൻ തുടങ്ങി.
‘അ ചെക്കന്മാർ! ആ പങ്ങ്തിയോവിൽ സഭ കൂടാൻ പോകുന്നു! എന്നെത്തന്നെയാണ്! ഇന്നലെ വരെ വളർത്തമ്മമാരുടെ കൂടെയിരുന്ന പിള്ളർ! അവരുടെ മൂക്കു പിടിച്ചു ചീറ്റിയാൽ, മുലപ്പാൽ പുറത്തേക്കു ചാടും അവർ നാളെ ഉച്ചയ്ക്കു ആലോചന നടത്തുന്നു. എവിടേക്കാണു് നമ്മൾ ചെല്ലുന്നതു്? ഒരു കാട്ടുകുണ്ടിൽ ചെന്നു ചാടാനാണു് യാത്ര, സംശയമില്ല വികൃതികളൊക്കെക്കൂടി അവിടെ കൊണ്ടു ചാടിച്ചു. രാഷ്ട്രീയസൈന്യത്തിന്റെ പീരങ്കിപ്പട്ടാളത്തെപ്പറ്റി ആലോചിക്കുക! രാഷ്ട്രീയസേനയുടെ നിലയെക്കുറിച്ച് ഒരു മൊട്ടപ്പറമ്പിൽ ചെന്നു നിന്നു ചിലക്കുക! ആരൊക്കെക്കൂടിയാണു് അവിടെവെച്ചു കൂടിയാലോചന! രാജ്യദ്രോഹം ആളുകളെ എവിടെക്കൊണ്ടെത്തിക്കുന്നു, നോക്കൂ. എന്തും, വേണമെങ്കിൽ ഒരു പത്തുലക്ഷം, ഞാൻ വാതുവെക്കാം, തടവിൽനിന്നു പോന്നവരും തണ്ടുവലിശ്ശിക്ഷയിൽനിന്നു വിട്ടു ചാടിയവരുമല്ലാതെ മറ്റാരും അവിടെയുണ്ടായിരിക്കില്ല. പ്രജാധിപത്യകക്ഷിക്കാരും തടവുപുള്ളിക്കാരും- ഒരു നുകത്തിനു നല്ല പാകം. കുർനൊ [1] പറയാറുണ്ടു്; ‘രാജ്യദ്രോഹി, ഞാനെവിടെ പോണമെന്നാണു് മോഹം?’ ഫുഷ് [2] മറുപടി പറഞ്ഞു: ‘ഉശിരില്ലാത്തവനേ, ഇഷ്ടമുള്ള ദിക്കിൽ!’ ഇതാണു് പ്രജാധിപത്യകക്ഷി എന്നുവെച്ചാൽ.’
‘വാസ്തവമാണു്,’ തെയൊദുൽ പറഞ്ഞു. മൊസ്സ്യു ഗിൽനോർമാൻ ഒന്നു തിരിഞ്ഞുനോക്കി, തെയൊദൂലെ കണ്ടു; വീണ്ടും തുടങ്ങി ‘ആ അധികപ്രസംഗി ഇങ്ങനെ ഒരു തെമ്മാടിയായിത്തീർന്നല്ലോ! നിയ്യെന്തിനു് എന്റെ വീട്ടിൽനിന്നു പോയി? ഓടിച്ചെന്നു പ്രജാധിപത്യകക്ഷിയിൽ ചേരാൻ! ഛട്ടു്; ഒന്നാമതു് നിന്റെ ജനപ്രാതിനിധ്യഭരണത്തെ ജനങ്ങൾക്കാർക്കും ആവശ്യമില്ല; ആളുകൾക്കു കുറച്ചു ബുദ്ധിയുണ്ടു്; ഏതു കാലത്തും രാജാക്കന്മാർ ഉണ്ടായിരുന്നു എന്നും ഇനി ഏതു കാലത്തും ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നും അവർക്കറിയാം. പൊതുജനങ്ങൾ എന്നുവെച്ചാൽ വെറും പൊതുജനങ്ങളാണെന്നു് എനിക്കറിയാം; നിന്റെ ജനാധിത്യഭരണത്തെ അവർ കളിയാക്കുകയാണ്- മനസ്സിലാകുന്നുണ്ടോ, കഴുതേ? ഇതൊരു വല്ലാത്ത കമ്പമല്ലേ? പെർദൂഷിന്റെ മേൽ കമ്പം പിടിക്കുക, ശിരച്ഛേദനയന്ത്രത്തെ പ്രേമത്തോടുകൂടി കടാക്ഷിക്കുക, കെട്ടുകഥകളും പാടി നടക്കുക, ഭരണപരിവർത്തനത്തിന്റെ മൂർദ്ധന്യമായ 1793- ന്റെ ജനാലപ്പുറന്തട്ടിലിരുന്നു വീണവായിക്കുക- ഈ ചെറുപ്പക്കാർ കഴുതകളുടെയൊക്കെ മുകറടച്ച് ഓരോ തുപ്പുതുപ്പാൻ ഇതുമതി! അത്ര കഴുതകളാണവർ! ഒക്കെ ഒരൊറ്റമാതിരി. ഒന്നിനും വ്യത്യാസമില്ല. തെരുവിലൂടെ ആഞ്ഞടിക്കുന്ന കാറ്റൊന്നു ശ്വസിച്ചാൽ മതി, സകലത്തിന്റേയും തല തിരിഞ്ഞു പത്തൊമ്പതാം നൂറ്റാണ്ടു വിഷമാണു്. അലഞ്ഞുനടക്കുന്ന വെറും ഒരു തെമ്മാടി കോലാടിനെപ്പോലെ താടി നീട്ടുന്നു; ഒരാനകള്ളനെന്നു സ്വയം തീർച്ചപ്പെടുത്തുന്നു; അതാ, പഴയ ബന്ധുക്കളെ വിട്ടു് ഒരു നട, അവൻ പ്രജാധിപത്യകക്ഷിയായി, അവൻ ശൂരനായി. എന്താണു് ശൂരൻ എന്നുവെച്ചാൽ? എനിക്കതൊന്നു പറഞ്ഞുകേട്ടാൽ കൊള്ളാം. കണ്ട വങ്കത്തരം മുഴുവൻ. ഒരു കൊല്ലം മുൻപേ അവർക്കു ‘ഹേർനാനി’ [3] കമ്പമായിരുന്നു. ഇപ്പോൾ ഞാൻ ചോദിക്കട്ടെ; എന്താണു് ഹേർനാനി! വിരോധാഭാസം! ഫ്രഞ്ച് ഭാഷയിൽ എഴുതുകകൂടി വയ്യാത്ത ആഭാസങ്ങൾ! പിന്നെയോ, അവർ ലുവൃകോട്ടയുടെ മുറ്റത്തു പീരങ്കികൾ ശേഖരിച്ചിരിക്കുന്നു. ഇതൊക്കെയാണു് തെമ്മാടിത്തങ്ങൾ.’
‘ശരിയാണു്,’ തെയൊദുൽ പറഞ്ഞു. മൊസ്സ്യു ഗിൽനോർമാൻ തുടർന്നു: ‘കാഴ്ചബംഗ്ലാവിന്റെ മുറ്റത്തു പീരങ്കികൾ! എന്താവശ്യത്തിനു്? നിങ്ങൾ അപ്പോളൊ ബെൽവെദെറി [4] നു നേരെ തോക്കൊഴിക്കുന്നുണ്ടോ? വീനസു് ഡി മെഡിസി [5] യെക്കൊണ്ടു കവിടിയുണ്ടകൾക്കെന്താണു് വേണ്ടതു്? ഹാ! ഇന്നത്തെ ചെറുപ്പക്കാർ മുഴുവനും തെമ്മാടികളാണു്. തെമ്മാടികളല്ലാത്തവർ വങ്കന്മാരും! തങ്ങളെ അലക്ഷ്മി പിടിച്ചവരാക്കിത്തീർക്കുവാൻ വേണ്ടതൊക്കെ അവരെടുക്കുന്നുണ്ടു്; അവർ മോശം ഉടുപ്പിടും; പെണ്ണുങ്ങളെ അവർക്കു പേടിയാണു്; റൗക്കകളുടെ മുൻപിൽ അവർക്ക് ഒരിരപ്പാളിമട്ടുണ്ട്- ഇതു പെൺകുട്ടികളെ പൊട്ടിച്ചിരിപ്പിക്കും; ഞാൻ സത്യം ചെയ്യാം, ഈ പാവങ്ങൾക്ക് അനുരാഗത്തെക്കുറിച്ചു ലജ്ജയാണെന്നു പറയാം. അവർ വിരൂപന്മാരാണു്; വിഡ്ഢികളും കൂടിയായി അതവർ മുഴുമിപ്പിക്കുന്നു; അവർ പത്രാധിപന്മാരുടെ ഫലിതങ്ങൾ ഇരുന്നുരുവിടും, ചാക്കുകൊണ്ടുള്ള പുറംകുപ്പായമണിയും; കുതിരക്കാരുടെ മാർക്കുപ്പായം ധരിക്കും, പരുത്ത പരുത്തിത്തുണികൊണ്ടുള്ള ഉൾക്കുപ്പായമിടും; പരുക്കൻ തുണികൊണ്ടുള്ള കാലുറയിടും; പരുക്കൻ തോൽകൊണ്ടുള്ള ബൂട്ടുസ്സു കെട്ടും; അവരുടെ തുമ്പില്ലാത്ത സംസാരവും തലയിലുള്ള അലങ്കാരങ്ങളും ഒരുപോലെയാണു്; അവരുടെ പഴയ ബൂട്ടുസ്സുകൾക്കു മടമ്പുവെപ്പിപ്പാൻ കൊള്ളാം, അവരുടെ ചിലയ്ക്കൽ. ഇങ്ങനെയുള്ള കൊള്ളരുതാത്ത ഒരുകൂട്ടം ചെക്കന്മാർക്കു രാജ്യഭരണത്തെപ്പറ്റി, വേണമെങ്കിൽ, അഭിപ്രായങ്ങളുമുണ്ടു്. രാഷ്ട്രീയാഭിപ്രായങ്ങളെ തീരെ നിർത്തൽചെയ്യണം. അവർ ചിട്ടകളുണ്ടാക്കുന്നു, സമുദായങ്ങളെ ഉടച്ചുവാർക്കുന്നു, രാജ്യത്ത്വത്തെ തട്ടിത്തകർക്കുന്നു, നാട്ടുനിയമങ്ങളെയൊക്കെ വലിച്ചെറിയുന്നു, ഗുഹയുടെ സ്ഥാനത്തു തട്ടിൻപുറമാക്കുന്നു, രജാവിന്റെ സ്ഥാനത്തു് എന്റെ വേലക്കാരനെ വെക്കുന്നു, യൂറോപ്പു് കീഴുമേൽ മറിക്കുന്നു, ലോകം മുഴുവനും മാറ്റിയുണ്ടാക്കുന്നു; അവരുടെ അനുരാഗകഥകൾ മുഴുവനും അലക്കുകാരികൾ വണ്ടിയിൽ കയറുമ്പോൾ ആ പെണ്ണുങ്ങളുടെ ഞെരിയാണികളിന്മേലേക്കു നാണംകുണുങ്ങി കടാക്ഷിക്കുന്നതു കൊണ്ടു് അവസാനിക്കുന്നു. ഹാ! മരിയുസ്!ഹാ! എടാ തെമ്മാടി! വഴിസ്ഥലത്തു ചെന്നു് അലറാൻ നിന്നുവല്ലോ! ആലോചിക്കുക, വാദപ്രതിവാദം ചെയ്യുക, കാര്യം നടത്തുക! കാര്യം നടത്തലാണത്രേ, എന്റെ ഈശ്വരാ! അക്രമങ്ങൾ താനേ മോശപ്പെട്ടു വങ്കത്തരങ്ങളായിത്തീരുന്നു. അന്ധകാരമടയൽ ഞാൻ കണ്ടിട്ടുണ്ടു്; താറുമാറാകൽ ഇപ്പോൾ കാണുന്നു. പൗരസ്ത്യസൈന്യത്തെപ്പറ്റി വിദ്യാർഥികൾ ആലോചന നടത്തുക- ഇതേതു കാടന്മാരുടെ കൂട്ടത്തിലും കാണാത്തതാണു് നൂലുബന്ധമില്ലാതെ, തൂവൽപ്പന്തിനൊപ്പം മണ്ടയലങ്കരിച്ചു, കൈയിൽ മുണ്ടൻ വടിയുമായി നടക്കുന്ന കാടന്മാർ ഈ ബി.എ.ക്കാരോളം തന്നെ ജന്തുക്കളല്ല! നാലു പെനിയുടെ മൊച്ചകൾ! അവർ ന്യായാധിപതികളായി ഞെളിയുന്നു! ഈ കഴുക്കൾ ആലോചിക്കുന്നു, ന്യായം പറയുന്നു! ലോകത്തിന്റെ അവസാനമായി! വെള്ളവും കരയുമായ ഈ നികൃഷ്ടഗോളത്തിനു് ഇതു് തീർച്ചയായും അവസാനമാണു്. ഒടുവിലത്തെ ഒരെക്കിട്ടം വേണ്ടിയിരുന്നു; അതു് ഫ്രാൻസു് കഴിച്ചു. ആലോചിക്കുന്നു. എന്റെ പമ്പര വികൃതികളേ! അതേ, നാടകശാലയുടെ ഇറയത്തു ചെന്നുനിന്നു വർത്തമാനപത്രങ്ങൾ വായിക്കുന്ന കാലത്തോളം ഇതൊക്കെയുണ്ടാവും. ഒരു വർത്തമാനപത്രങ്ങൾ വായിക്കുന്ന കാലത്തോളം ഇതൊക്കെയുണ്ടാവും. ഒരു വർത്തമാനപത്രത്തിനു് അവർക്ക് ഒരു സൂ ചെലവ്- അതോടുകൂടി അവരുടെ ബോധവും ബുദ്ധിയും ഹൃദയവും ആത്മാവും, തന്റേടവും. അവിടുന്നു് അവർ പുറപ്പെടുകയായി; കുടുംബത്തിൽനിന്നു് ഒരു നട! എല്ലാ പത്രങ്ങളും പകർച്ചവ്യാധികളാണു്; ഒക്കെ, ദ്രോപ്പോബ്ളാങ്ങ് കൂടി! ഹാ! എന്റെ ജഗദീശ്വര! നിന്റെ മുത്തച്ഛനെ നിരാശതയിലേക്കോടിച്ചു എന്നു് നിനക്കു മേനി പറയാം; ഉവ്വു്, നിനക്കു പറയാം.’
‘അതു സ്പഷ്ടമാണു്,’ തെയൊദുൽ പറഞ്ഞു.
മൊസ്സ്യു ഗിൽനോർമാൻ ശ്വാസമെടുക്കാൻ നില്ക്കുന്ന തഞ്ചംപിടിച്ച് കുന്തപ്പടയാളി പരധികാരത്തോടുകൂടിയ മട്ടിൽ തുടർന്നു്: ‘മൊനിത്യേപത്രമല്ലാതെ വേറെ പത്രം പാടില്ല; ‘സൈന്യചരിത്ര’ മല്ലാതെ വേറെ പുസ്തകവും.’
മൊസ്സ്യു ഗിൽനോർമാൻ തുടർന്നു:
‘ഇതവരുടെ സിയെയെ [6] പ്പോലെയാണു്. ഒരു രാജഘാതകൻ പോയി ആലോചനാസഭാംഗമാവുക; ഇങ്ങനെയാണു് എല്ലാറ്റിന്റേയും അവസാനം. പതുക്കെക്കൊണ്ടു പ്രഭുവാവാൻവേണ്ടി ആദ്യത്തിൽ പൗരൻ എന്ന നിലയിൽ ‘നീ’ എന്നു വിളിക്കപ്പെടുന്ന ഒരു വടു അവർ തങ്ങൾക്കുതന്നെയുണ്ടാക്കുന്നു. എന്റെ ഈ കയ്യോളം പോന്ന ഓരോ പ്രഭുക്കന്മാർ- നാട്ടുകാരെയൊക്കെ കൊത്തിനുറുക്കിയ കൊലപാതകികൾ. തത്ത്വജ്ഞാനി സിയയെ! ഞാൻ തുറന്നു പറയാം, അത്തരം എല്ലാ തത്ത്വജ്ഞാനികളുടേയും തത്ത്വജ്ഞാനങ്ങളെപ്പറ്റി തിവൊലിയിലെ കോമാളിവേഷക്കാരന്റെ കളികളെക്കാൾ ഒട്ടും നല്ല ഒരഭിപ്രായം എനിക്കില്ല. ഊതനിറത്തിലുള്ള പട്ടിൽ തേനീച്ചകളെ തുന്നിപ്പിടിപ്പിച്ചതുകൊണ്ടു് വെട്ടിയുണ്ടാക്കിയ പുറംകുപ്പായവുമിട്ടു് മന്ത്രിമാർ കടന്നുപോകുന്നതു് ഒരു ദിവസം ഞാൻ കണ്ടു; നാലാമൻ ആങ്ങ്റിയുടെ തൊപ്പിയും, കണ്ടാൽ ദ്വേഷ്യം വരും അവരെ കണ്ടാൽ നരിയുടെ ആസ്ഥാനസഭയിൽനിന്നു പോന്ന കുരങ്ങന്മാരാണെന്നേ ആരും പറയൂ. ഹേ, പൗരന്മാരേ, നിങ്ങൾക്കു ഞാൻ പറഞ്ഞുതരുന്നു, നിങ്ങളുടെ അഭിവൃദ്ധി ഭ്രാന്താണു്; നിങ്ങളുടെ മനുഷ്യത്വം സ്വപ്നമാണു്; നിങ്ങളുടെ ഭരണപരിവർത്തനം പാപമാണു്; നിങ്ങളുടെ ജനാധിപത്യഭരണം ഒരു രാക്ഷസനാണു്; നിങ്ങളുടെ ചെറുപ്പക്കാരിയും ചാരിത്രവതിയുമായ ഫ്രാൻസു് വരുന്നതു് തേവിടിശ്ശി വീട്ടിൽനിന്നാണു്; എന്നല്ല ഞാനിതു് ആരോടും എതിർത്തു പറയുന്നു- നിങ്ങൾ ആരായാലും ശരി, പത്രാധിപമോ, രാജ്യഭരണശാസ്ത്രജ്ഞനോ, നിയമകർത്താവോ, അല്ലെങ്കിൽ ശിരച്ഛേദനയന്ത്രത്തിലെ വെട്ടുകത്തിയെക്കാളധികം സ്വാതന്ത്ര്യം, സമത്വം, സഹോദരത്വം എന്നിവയെപ്പറ്റി ആലോചിച്ചു തീർച്ചപ്പെടുത്തുന്നാൾ തന്നെയോ, ആരായാലും വേണ്ടില്ല! എന്റെ രസികന്മാരേ, നിങ്ങൾക്കു ഞാൻ പറഞ്ഞുതരുന്നു.
‘ഈശ്വര!’ ലഫ്റ്റിനന്റു് ഉച്ചത്തിൽ പറഞ്ഞു: ‘ഇതു് അത്ഭുതകരമായ വാസ്തവമാണു്’
മൊസ്സ്യു ഗിൽനോർമാൻ എന്തോ ആംഗ്യം കാണിക്കാൻ തുടങ്ങിയതു് അവിടെ നിർത്തി, നേരെ പിന്നിലേക്ക് ഒരു തിരിച്ചൽ തിരഞ്ഞു, തെയൊദുൽ കുന്തപ്പടയാളികളുടെ മുഖത്തേക്കു സശ്രദ്ധം സൂക്ഷിച്ചുനോക്കി, അയാളോടു പറഞ്ഞു ‘നിയ്യൊരു വങ്കനാണു്.’
[1] ഒരു ഫ്രഞ്ച് രാജ്യതന്ത്രജ്ഞൻ, 1792-ലെ രാഷ്ട്രീയയോഗാംഗം.
[2] രൊബെപിയരെ അമർക്കുവൻ ശ്രമിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു നീതിന്യായ പരിപാലകൻ
[3] ഈ ഗ്രന്ഥകാരന്റെതന്നെയായ ഒരു കൃതി, പഴമക്കാർക്ക് ഈ പുസ്തകം അന്നു ഭ്രാന്തു പിടിപ്പിച്ചു കളഞ്ഞു.
[4] പോപ്പിന്റെ അരമനയിലുള്ള സുപ്രസിദ്ധപ്രതിമ പുരുഷരൂപത്തെ ഇത്ര ശരിയായി കാണിക്കുന്ന മറ്റൊന്നും ഭൂമിയിലില്ലെന്നു പറയപ്പെടുന്നു.
[5] ലുവൃകോട്ടയിലെ പ്രതിമ.
[6] ഒരു ഫ്രഞ്ച് ഭരണപരിവർത്തകപ്രമുഖനായ മതാചാര്യൻ.