images/hugo-22.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.6.1
പരിഹാസപ്പേർ കുടുംബപ്പേരുകളുണ്ടാകുന്ന രീതി

ഇക്കാലത്തു മരിയുസു് ഇടത്തരം ഉയരത്തിൽ ഇടതൂർമയും കറുകറപ്പുമുള്ള തലമുടിയോടും, ഉയർന്നതും ബുദ്ധി കാണിക്കുന്നതുമായ നെറ്റിയോടും, നല്ലവണ്ണം തുറന്നവയും വികാരാവേഗം സൂചിപ്പിക്കുന്നവയുമായ നാസാദ്വാരങ്ങളോടും, ശാന്തതയും ഗൗരവവും നിറഞ്ഞ ഭാവത്തോടും, മുഖത്തു് ആകപ്പാടെ അനിർവചനീയമാംവിധം അഭിമാനവും ആലോചനാശീലവും നിഷ്കളങ്കതയും കൂടിക്കലർന്ന എന്തോ ഒന്നോടുംകൂടി ഒരു സുഭഗനായ ചെറുപ്പക്കാരനായിരുന്നു. രേഖകളെല്ലാം ഉരുളിച്ചയോടുകൂടിയും എന്നാൽ അതുകൊണ്ടു ദൃഢതയ്ക്കു കുറവുതട്ടാതെയുമിരുന്ന അയാളുടെ മുഖാകൃതിയിൽ ആൽസസ്സും ലൊറൈനും വഴി ഫ്രാൻസിലേക്കു കടന്നുകൂടിയ ജർമൻ മുഖത്തിലെ ഒരുതരം ഓമനത്തമുണ്ടായിരുന്നു; റോംകാരുടെ കൂട്ടത്തിൽനിന്നു സികംബ്യകാരെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ ഉപയോഗപ്പെട്ടിരുന്നവയും സിംഹലക്ഷണമുള്ള വർഗക്കാരെ കഴുകിൻലക്ഷണമുള്ള വർഗക്കാരിൽനിന്നു വേർതിരിക്കുന്നവയുമായ കോണുകൾ തീരെ അതിലുണ്ടായിരുന്നുമില്ല. ആലോചിക്കുന്ന മനുഷ്യരുടെ മനസ്സു് അഗാധതയും നിഷ്കപടതയുമാകുന്ന രണ്ടെണ്ണം ഏതാണ്ടു് സമം കൂടിയതായിത്തീരുന്ന ആ ജീവിതഘട്ടത്തിലായിരുന്നു അയാൾ. ഒരു സഗൗരവസ്ഥിതിയിൽ പിടിച്ചിട്ടാൽ, വങ്കനായിത്തീരാൻ വേണ്ട സകലവും അയാളിൽ തയ്യാറുണ്ടായിരുന്നു; താക്കോൽ ഒന്നുകൂടി തിരിക്കുക, അയാൾ മഹാനായേയ്ക്കാം. അയാളുടെ മട്ടുകൾ ഒതുങ്ങിയവയും പ്രസരിപ്പുറ്റവയും സുപരിഷ്കൃതങ്ങളുമാണു്; അത്രയധികം പ്രസന്നങ്ങളല്ല. അയാളുടെ വായ നല്ല ചന്തമുള്ളതും, ചുണ്ടുകൾ ഏറ്റവും തുടുത്തവയും, പല്ലുകൾ ലോകത്തിൽവെച്ചധികം വെളുത്തവയുമായതുകൊണ്ടു്, ആകപ്പാടെ മുഖത്തിനുള്ള സഗൗരവത്വത്തെ പുഞ്ചിരി ശക്തിപ്പെടുത്തിയിരുന്നു. ചില സമയത്തു് ആ പരിശുദ്ധമായ നെറ്റിയും വിഷയലമ്പടത്വം കാണിക്കുന്ന പുഞ്ചിരിയുംകൂടി ഒരപൂർവമായ വിരുദ്ധതയെ പ്രകടിപ്പിക്കും. അയാളുടെ കണ്ണുകൾ ചെറുതാണെങ്കിലും, നോട്ടം വലുതായിരുന്നു.

അയാളുടെ അതികഠിനമായ കഷ്ടപ്പാടുകാലത്തു ചെറുപ്പക്കാരിപ്പെണ്ണുങ്ങൾ താൻ കടന്നുപോകുന്നതിനെ തിരിഞ്ഞുനോക്കുന്നതു് അയാൾ കണ്ടിട്ടുണ്ടു്. ഉടനെ അയാൾ ആത്മാവിൽ മരണവുംകൊണ്ടു് പറപറക്കുകയോ പാഞ്ഞൊളിക്കുകയോ ചെയ്യും. ആ പെണ്ണുങ്ങൾ തന്റെ പഴയ ഉടുപ്പു കണ്ടു തുറിച്ചുനോക്കുകയാണെന്നും അവർ അതിനെപ്പറ്റി പരിഹസിക്കുകയാണെന്നും അയാൾ വിചാരിക്കും. വാസ്തവമെന്തെന്നാൽ, അയാളുടെ അന്തസ്സുകാരണം അവർ നോക്കിനില്ക്കുകയായിരുന്നു; അയാളെപ്പറ്റി അവർ സ്വപ്നം കണ്ടിരുന്നു.

അയാളും ആവിധം വഴിയേ പോകുന്ന സുന്ദരിമാരും തമ്മിലുണ്ടായ ഈ മൗനപരമായ തെറ്റിദ്ധാരണ അയാളെ നാണംകുണുങ്ങിയാക്കി. അവരെല്ലാവരിൽ നിന്നും അയാൾ പാഞ്ഞൊഴിഞ്ഞിരുന്നു എന്ന ഒന്നാന്തരം കാരണത്തിന്മേൽ അവരിലാരിലും അയാൾ മനസ്സുപതിച്ചില്ല. ഇങ്ങനെ അയാൾ വളരെക്കാലം കഴിഞ്ഞു-വിഡ്ഢിയായിക്കഴിഞ്ഞു എന്നാണു് കുർഫെരാക്കിന്റെ അഭിപ്രായം.

കുർഫെരാക് അയാളോടു് ഇങ്ങനെയും പറയുകയുണ്ടായി: ‘വന്ദ്യനായിത്തീരാൻ ആഗ്രഹിക്കരുതു്.’ [അവർ അന്യോന്യം നീ എന്നു വിളിച്ചു; ഇത്തരം സംബോധനത്തിലേക്കിറങ്ങാനാണു് ചെറുപ്പത്തിലെ സൗഹാർദ്ദത്തിന്റെ പോക്ക്]. ‘എന്റെ ചങ്ങാതി, ഞാൻ ഒരു കാര്യം പറഞ്ഞുതരട്ടെ, അത്രയധികം പുസ്തകം വായിക്കരുതു് കുറച്ചുകൂടിയധികം പെൺകുട്ടികളെ നോക്കു. മരിയുസു്, പെണ്ണുങ്ങൾക്കും ചില ഗുണങ്ങളുണ്ട്! കണ്ടാൽ പായുകയും നാണംകുണുങ്ങുകയും ഏറെച്ചെയ്താൽ നിങ്ങൾ ക്രൂരനായിത്തീരും.’

മറ്റു ചിലപ്പോൾ കുർഫെരാക് അയാളുടെ കൈപിടിച്ചുപറയും; ‘ഹേ, മതാചാര്യ നവർകൾ, നിങ്ങൾക്കു വന്ദനം.’

ഇത്തരം എന്തെങ്കിലും കുർഫെരാക് ഒരഭിപ്രായം പുറപ്പെടുവിച്ചാൽപ്പിന്നെ ഒരാഴ്ചയ്ക്കു മരിയുസു് പെണ്ണുങ്ങളുടെതന്നെ അടുക്കലൂടെ പോവില്ല-ചെറുപ്പക്കാരികളുടേയും കിഴവികളുടേയും രണ്ടും, പോരാത്തതിനു കുർഫെരാക്കിനേയും അയാൾ ഒഴിഞ്ഞുവെക്കും.

എന്തായാലും, ഈശ്വരസൃഷ്ടിയുടെ അനന്തതയിലെല്ലാംകൂടി മരിയുസു് കണ്ടാൽ പാഞ്ഞുപോക പതിവില്ലാതെ രണ്ടു സ്ത്രീകളുണ്ടു്; അവരുടെ കാര്യത്തിൽ അയാൾ തീരെ ശ്രദ്ധവെക്കാറില്ല. വാസ്തവത്തിൽ, ആ രണ്ടുപേരും പെണ്ണുങ്ങളാണെന്നു് അയാളോടു പറഞ്ഞുകൊടുത്താൽ, അയാൾ വല്ലാതെ പരിഭ്രമിച്ചുപോവും. ഒന്നു് അയാളുടെ മുറി അടിച്ചുവാരുന്ന മീശക്കാരിയാണു്; അയാൾ കുർഫെരാക്കിനെക്കൊണ്ടു് ഇങ്ങനെ പറയിച്ചു; ‘തന്റെ വേലക്കാരി മീശ വെച്ചു വരുന്നുണ്ടെന്നു കണ്ടു മരിയുസു് മീശ വേണ്ടെന്നു വെച്ചു’. മറ്റവർ, അയാൾ പലപ്പോഴും കാണാറുള്ള ഒരു പെൺകുട്ടിയാണു്; അവളുടെ മുഖത്തേക്ക് അയാൾ ഇതുവരെ നോക്കിയിട്ടില്ല.

ലുക്സെംബുറിലെ നടവഴികളിലൊന്നിൽ, പെപിനിയെറിന്റെ ആൾമറയ്ക്ക് അരുവെച്ചുകൊണ്ടു് പോകുന്ന ആ ഒന്നിൽ, ഒരു പുരുഷനും വളരെ ചെറിയ ഒരു പെൺകുട്ടിയുംകൂടി ഏതാണ്ടു് മിക്കസമയത്തും ഒരേ ഒരു ബഞ്ചിൽന്മേൽ റ്യു ദു് ലുവെയുടെ ആ ഭാഗത്തു് ഏറ്റവും ജനസഞ്ചാരം കുറഞ്ഞ ഒരു മൂലയ്ക്കൽ അടുത്തടുത്തിരിക്കുന്നതു് ഒരു കൊല്ലമായി മരിയുസു് കണ്ടുവരുന്നു. അന്തർമുഖന്മാരുടെ ലാത്തലിന്മേൽ വികൃതിത്തം കാട്ടുന്ന യദൃച്ഛാസംഭവം മരിയുസ്സിനെ ആ നടവഴിയിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ഓരോരിക്കലും-അതു ദിവസംപ്രതിയുണ്ടാകാറുണ്ട്-ആ രണ്ടു പേരെയും അയാൾ അവിടെ കാണും ആ പുരുഷന്നു് ഏകദേശം അറുപതു വയസ്സായെന്നു തോന്നി; അയാൾ സഗൗരവനും ദുഃഖിതനുമായിരുന്നു; പണിയിൽ നിന്നു പിരിഞ്ഞ പട്ടാളക്കാർക്കു സവിശേഷമായി കാണുന്ന ആദേഹശക്തിയും മനഃകുണ്ഠിതവും അയാളിൽ വെളിപ്പെട്ടിരുന്നു അയാൾ വല്ല മുദ്രയും ധരിച്ചിരുന്നുവെങ്കിൽ മരിയുസു് പറഞ്ഞേനേ: ‘അയാൾ ഒരു പെൻഷ്യൻ വാങ്ങിയ പട്ടാള മേലുദ്യോഗസ്ഥനാണു്.’ അയാൾ കാഴ്ചയിൽ ദയാലുവും എന്നാൽ ആരെയും അടുപ്പിക്കാത്തവനുമാണു്; ആരുടെ മുഖത്തും അയാൾ സൂക്ഷിച്ചുനോക്കുക പതിവില്ല. നീലച്ച കാലുറയും നീലച്ച കറുംകുപ്പായവും, വക്കു പരന്ന തൊപ്പിയും-ഇതെപ്പോഴും പുതുതായിരിക്കും-കറുത്ത കണ്ഠവസ്ത്രവും, ഒരു ‘മിത്രസഭ’ക്കാരന്റെ പുറംകുപ്പായവും-എന്നുവെച്ചാൽ കണ്ണഞ്ചിക്കുന്നവിധം വെളുത്തതു്, പക്ഷേ, നിശ്ചയമായും പരുത്തിത്തുണിതന്നെ-ഇതാണു് അയാളുടെ വേഷം ഒരു ദിവസം അയാളുടെ അടുക്കലൂടെ പോയ ഒരു മോടിക്കാരിപ്പെണ്ണു് പറഞ്ഞു: ‘ഭാര്യ മരിച്ചുപോയ ഒരു നല്ല വൃത്തിയുള്ള മനുഷ്യൻ.’ അയാളുടെ തലമുടി വളരെ വെളുത്തിട്ടാണു്.

തങ്ങൾ ദത്തെടുത്തതുപോലെയുള്ള ആ ബെഞ്ചിന്മേൽ അയാളും അയാളുടെ കൂടെയുള്ള പെൺകുട്ടിയുംകൂടി ഒന്നാമതായി ചെന്നുകൂടിയ കാലത്തു്, അവൾ പതിമ്മൂന്നോ പതിന്നാലോ വയസ്സു പ്രായമുള്ള ഒരു കുട്ടിയാണു്; സാധാരണവും വികൃതവും നിസ്സാരവുമായി തോന്നത്തക്കവണ്ണം അവളുടെ ദേഹം അത്ര മെലിഞ്ഞിരുന്നു; അവളുടെ കണ്ണുകൾ ഒരുകാലത്തു് സുഭഗങ്ങളായിത്തീരുമെന്നു തോന്നും ഒന്നുമാത്രം, സുഖമില്ലാതാക്കുന്ന ഒരുതരം ധൃഷ്ടതയോടുകൂടിയതാണു് എപ്പോഴും അവയുടെ നോട്ടം. കന്യകാമഠത്തിലെ വിദ്യാർഥിനികളുടെ ഉടുപ്പുപോലെ, അവളുടെ ഉടുപ്പിൽ വാർദ്ധക്യത്തിന്റേയും കുട്ടിത്തത്തിന്റേയും ഒരു മട്ടു കൂടിക്കലർന്നിരുന്നു ഭംഗിയില്ലാതെ വെട്ടിത്തുന്നിയ ഒരു കറുത്ത ‘മെറിനോ’ തുണിയുടുപ്പായിരുന്നു അതു്. അവർ അച്ഛനും മകളുമാണെന്നു കാഴ്ചയിൽ തോന്നും.

പ്രായക്കാരനായിക്കഴിഞ്ഞിട്ടില്ലാത്ത ഈ വയസ്സനേയും ഒരു സ്ത്രീയായിക്കഴിഞ്ഞിട്ടില്ലാത്ത ഈ പെൺകുട്ടിയേയും മരിയുസു് കുറേ ദിവസം നോക്കിക്കണ്ടു, പിന്നെ അവരെപ്പറ്റി ശ്രദ്ധിക്കാതായി. അവരാകട്ടേ, അയാളെ കാണുകതന്നെ ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. അവർ ശാന്തവും ഉദാസീനവുമായി തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കും. ആ പെൺകുട്ടി ഇളവില്ലാതെയും ആഹ്ലാദത്തോടുകൂടിയും ഓരോന്നു പിറുപിറെ പറയും. വയസ്സൻ വളരെക്കുറച്ചേ സംസാരിക്കാറുള്ളൂ. ചിലപ്പോൾ ഒരനിർവചനീയമായ പിതൃവാത്സല്യത്തോടുകൂടി അയാൾ അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കും.

താനറിയാതെത്തന്നെ ആ വഴിയിലേക്കു ലാത്തിച്ചെല്ലുന്നതു മരിയൂസ്സിനു് ഒരു പതിവായി ദിവസംപ്രതി അവരെ അവിടെ കാണാം.

ഇങ്ങനെയാണു് പതിവു് അവരുടെ ബെഞ്ചിന്റെ എതിർവശത്തു നടക്കാവിന്റെ അങ്ങേ അറ്റത്തൂടെയാണു് മരിയുസു് ചെല്ലാറു്; അയാൾ അതിലേ നേരേ ചെല്ലും, അവരിരിക്കുന്നതിനു മുൻപിലൂടെ പോവും; എന്നിട്ടു താൻ പോന്ന വഴിയിലൂടെ തന്നെ അറ്റംവരെ തിരിച്ചുപോവും, പിന്നേയും ചെല്ലും; തന്റെ ലാത്തലിനിടയിൽ ഇതയാൾ അഞ്ചോ ആറോ തവണ ചെയ്യും; അയാൾക്കാവട്ടേ അവർക്കാവട്ടേ അന്യോന്യമൊന്നു കുശലം ചോദിക്കാൻ തോന്നാതെ, അയാൾ ഈ ലാത്തൽ ഒരാഴ്ചയിൽ അഞ്ചോ ആറോ തവണ ആവർത്തിക്കും ആ മനുഷ്യനും ആ പെൺകുട്ടിയും ആരുടേയുംതന്നെ നോട്ടത്തിൽനിന്നൊഴിഞ്ഞിട്ടാണു് അവിടെ ഇരിക്കാറെങ്കിലും-ഒരു സമയം ആ ഒഴിഞ്ഞിരിക്കലാവാം കാരണം-ഇടയ്ക്കിടയ്ക്കു പെപിനിയർ വഴിക്കു കടന്നുപോവാറുള്ള അഞ്ചോ ആറോ വിദ്യാർഥികളുടെ —പഠിക്കുന്നവർ പാഠം കഴിഞ്ഞും പഠിക്കാത്തവർ ബില്ലിയേർഡ് കളി കഴിഞ്ഞും—ശ്രദ്ധയെ അവരാകർഷിച്ചു. ആ രണ്ടാമതു പറഞ്ഞവരിൽപ്പെട്ട കുർഫെരാക്ക് ആ വൃദ്ധനേയും പെൺകുട്ടിയേയും പലപ്പോഴും സൂക്ഷിച്ചുനോക്കിയിട്ടുണ്ടു്; പക്ഷേ, ആ പെൺകുട്ടി ഒരു സാധാരണക്കാരിയാണെന്നു കണ്ടപ്പോൾ, അയാൾ വേഗത്തിലും മനഃപൂർവമായും അവരെ വിട്ടൊഴിഞ്ഞു. പോകുന്ന പോക്കിലെ ഒരു കല്ലേറുപോലെ, ഒരു പരിഹാസപ്പേരും അവരുടെ മേലേക്കിട്ടു്, അയാൾ ഒരു നട. കുട്ടിയുടെ ഉടുപ്പും കിഴവന്റെ തലമുടിയും കണ്ടു്, അയാൾ മകൾക്കു മദാംവ്വസേല്ലു് ലന്വാർ എന്നും അച്ഛന്നു മൊസ്സ്യു ലെബ്ലാങ് എന്നും പേരിട്ടു; അവരെ മറ്റു പേരിൽ ആരും അറിയാത്തതുകൊണ്ടു്. വേറെ പേരില്ലാത്ത സ്ഥിതിക്ക്, ഈ ശകാരപ്പേർ സ്ഥിരമായി. വിദ്യാർഥികൾ പറയും: ‘ഹാ! മൊസ്സ്യു ലെബ്ലാങ് തന്റെ ബെഞ്ചിലെത്തി.’ മറ്റുള്ളവരെപ്പോലെ മരിയുസ്സും ആ അജ്ഞാതമാന്യനെ മൊസ്സ്യു ലെബ്ലാങ് എന്നു വിളിക്കുന്നതാണു് സൗകര്യമെന്നു കണ്ടു.

നമുക്കും അവരെ അനുവർത്തിക്കുക; ഈ കഥ നടക്കാൻവേണ്ടി ഞങ്ങളും അയാളെ മൊസ്സ്യു ലെബ്ലാങ് എന്നു വിളിക്കട്ടെ.

അങ്ങനെ അക്കൊല്ലം മുഴുവനും ദിവസംപ്രതി ആ കണിശസമയത്തു് അവരെ മരിയൂസു് കണ്ടു, ആ പുരുഷനെ അയാൾക്കു പിടിച്ചു; പെൺകുട്ടി തീരെ രുചിച്ചില്ല.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 6; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.