പിറ്റേക്കൊല്ലം ഈ ചരിത്രത്തിൽ വായനക്കാർ ഇപ്പോൾ എത്തിച്ചേർന്നിട്ടുള്ള ആ ഘട്ടത്തിൽത്തന്നെ ലുക്സംബൂറിലെ ഈ നടപടി മരിയുസ്സിന്റെ അറിവോടു കൂടാതെ, സംഗതിവശാൽ; തടയപ്പെട്ടു; അങ്ങനെ ഏകദേശം ആറുമാസം കഴിഞ്ഞു, അതിലിടയ്ക്ക് അയാൾ ആ നടക്കാവിൽ കാലെടുത്തുകുത്തുകയുണ്ടായിട്ടില്ല. ഒടുവിൽ ഒരു ദിവസം ഒരിക്കൽക്കൂടി അയാൾ അങ്ങോട്ടു ചെന്നു; അതൊരു കൊള്ളാവുന്ന വേനൽക്കാലത്തെ രാവിലെനേരമാണു്; നല്ല ആഹ്ലാദം തോന്നിയിരുന്നു. അയാൾ കേട്ടിട്ടുള്ള എല്ലാ പക്ഷികളുടെ പാട്ടും ഇലകൾക്കിടയിലൂടെ ഓരോരോ നോക്കു കണ്ടിട്ടുള്ള നീലനഭസ്സിന്റെ എല്ലാ കഷ്ണങ്ങളും ഹൃദയത്തിൽ പതിഞ്ഞുകിടപ്പാണെന്നു തോന്നി.
അയാൾ നേരെ ‘തന്റെ നടക്കാവിലേക്ക്’ ചെന്നു. അതിന്റെ അറ്റത്തെത്തിയപ്പോൾ, ആ പ്രസിദ്ധി കേട്ട വൃദ്ധനും കുട്ടിയും, ആ ബെഞ്ചിന്മേൽത്തന്നെ ഇരിക്കുന്നതു കണ്ടു. ഒന്നുമാത്രം-അടുത്തുചെന്നപ്പോൾ, ആ പുരുഷൻ അതുതന്നെയായിരുന്നു; പക്ഷേ, ആ പെൺകുട്ടി പണ്ടത്തേതായിരുന്നില്ലെന്നു് അയാൾക്കു തോന്നി. അയാൾ അപ്പോൾ കണ്ട സ്ത്രീ നീണ്ടു, തുലോം നിഷ്കളങ്കമായ ബാല്യരാമണീയകം വിട്ടിട്ടില്ലാതെ, ഏറ്റവും ഹൃദയാകർഷങ്ങളായിരിക്കുന്ന ഒരു സ്ത്രീയുടെ സൗഭാഗ്യങ്ങൾ ചേർന്നിണങ്ങിയ ഒരു സുന്ദരിയാണു്; ആ പ്രായവിഷശേഷം പരിശുദ്ധവും പാഞ്ഞുപോകുന്നതുമായ ഒരു ജീവിതഘട്ടമാണു്; ഈ രണ്ടു വാക്കുകൊണ്ടുമാത്രമേ അതു പറഞ്ഞൊപ്പിക്കാൻ സാധിക്കൂ-പതിനഞ്ചു വയസ്സു്. ‘അവളുടെ തലമുടി സ്വർണക്കമ്പികളെക്കൊണ്ടു നിഴലിട്ട ഒരത്ഭുതകരമായ തവിട്ടുനിറത്തിലുള്ളതും, നെറ്റിത്തടം വെണ്ണക്കല്ലുകൊണ്ടുണ്ടാക്കിയതോ എന്നു തോന്നിക്കുന്നതും, കവിളുകൾ പനിനീർപ്പൂവിന്റെ ഇതളുകളെക്കൊണ്ടുണ്ടാക്കിയതെന്നു തോന്നിക്കുന്നവയുമായിരുന്നു; വിളർത്തതുടപ്പു്, ഒന്നിളകിയ വെളുപ്പു്, ഒരു കൗതുകരമായ വായ-അതിൽനിന്നു പുഞ്ചിരികൾ വെയിൽനാളംപോലെയും, വാക്കുകൾ സംഗീതം പോലെയും പുറപ്പെടുന്നു. ഴാങ് ഗുഴോങ് വീനസ്സിന്റെ പ്രതിമയ്ക്കു കൊടുത്തേക്കാവുന്ന ഒരു കഴുത്തിൻമീതെ രഫേൽ മറിയത്തിനു കൊടുത്തേക്കാവുന്ന ഒരു ശിരസ്സു്. ഈ കൺമയക്കുന്ന മുഖത്തിനു യാതൊന്നും പോരാതെ വരാതിരിക്കാൻവേണ്ടി, അവളുടെ മൂക്കു സുഭഗമായിരുന്നില്ല-മനോഹരം: അതു ചൊവ്വുള്ളതും വളഞ്ഞതുമല്ല; ഇറ്റലിക്കാരുടേതോ ഗ്രീസ്സുകാരുടേതോപോലല്ല; അതു പാരിസ്സിനു ചേർന്നതായിരുന്നു-എന്നുവെച്ചാൽ, ദിവ്യവും മോഹനവും അസാധാരണവും പരിശുദ്ധവും, ചിത്രമെഴുത്തുകാരെ നിരാശതയിൽപ്പെടുത്തുന്നതും കവികളെ കമ്പം പിടിപ്പിക്കുന്നതുമായ ഒന്നു്.
അവളുടെ അടുക്കലൂടെ പോയപ്പോൾ കണ്ണു നോക്കി കാണാൻ മരിയുസ്സിനു കഴിഞ്ഞില്ല; അതെപ്പോഴും കീഴ്പോട്ടു ചാഞ്ഞിരിക്കും. നീണ്ടു പൊൻനിറത്തിൽ ദുഃഖവും ലജ്ജയും മുഴുക്കെ വ്യാപിച്ച പോളകൾ മാത്രമേ അയാൾ കണ്ടുള്ളൂ.
ആ നരച്ച വൃദ്ധൻ പറഞ്ഞുകൊടുത്തിരുന്നതു ശ്രദ്ധിച്ചു കേട്ടു പുഞ്ചിരിയിടുന്നതിൽ ആ സുന്ദരിയായ പെൺകുട്ടിയെ ഇതു തടയുകയുണ്ടായില്ല; ആ കീഴ്പോട്ടു നോക്കുന്ന നോട്ടങ്ങളോടു കൂടിക്കലർന്ന ആ പുതുപുഞ്ചിരിയെക്കാൾ മനോഹരമായി മറ്റൊന്നും ഉണ്ടാവാൻ വയ്യാ.
അവൾ ആ വൃദ്ധന്റെതന്നെ മറ്റൊരു മകളായിരിക്കണം. നിശ്ചയമായും ആദ്യം കണ്ടിരുന്നവളുടെ ജ്യേഷ്ഠത്തിയാവണം, എന്നു മരിയൂസു് കുറച്ചിട വിചാരിച്ചു അയാൾ, തന്റെ ഒഴിച്ചുകൂടാത്ത ശീലമായിത്തീർന്ന ലാത്തലിൽ, രണ്ടാമത്തെത്തവണ ബെഞ്ചിന്റെ അടുത്തെത്തി. അവളെ സശ്രദ്ധം സൂക്ഷിച്ചുനോക്കിയപ്പോൾ അതു പണ്ടത്തെ പെൺകുട്ടി തന്നെയാണെന്നു ബോധപ്പെട്ടു. ആറുമാസം കൊണ്ടു് അന്നത്തെ ചെറുപെൺകുട്ടി ഒരു മുതിർന്ന കന്യകയായിത്തീർന്നു; അത്രയേ ഉള്ളൂ ഇതിലധികം സാധാരണമായിട്ടു മറ്റൊന്നില്ല. ഒരു ഘട്ടമുണ്ടു്, അതാ ഒരു ഞൊടിയിടകൊണ്ടു പെൺകുട്ടികൾ വലുതായി; ഒരു ക്ഷണനേരംകൊണ്ടു് പനിനീർപ്പൂവുകളായിത്തീർന്നു. ഇന്നലെ പിരിയുമ്പോൾ അവർ കുട്ടികളാണു്; ഇന്നേക്ക് അവർ വികാരങ്ങളെ നിലതെറ്റിക്കുന്നവരായി.
ഈ കുട്ടി മുതിരുകമാത്രമല്ല ചെയ്തുള്ളു; അവർ ആദർശീഭവിച്ചു. ചില വൃക്ഷങ്ങളെ പൂവുകൊണ്ടു മൂടാൻ ഏപ്രിൽ മാസത്തിലെ ഒരു മൂന്നു് ദിവസം മതിയാകുന്നതുപോലെ, ഇവളെ സൗന്ദര്യംകൊണ്ടു് ഉടുപ്പിടുവിക്കാൻ ആറു മാസമേ വേണ്ടിവന്നുള്ളു. അവളുടെ വസന്തം വന്നു.
ദരിദ്രരും മോശക്കാരുമായ ചിലർ ഉറക്കമുണർന്നതോടുകൂടി, ദാരിദ്ര്യത്തിൽ നിന്നു സമ്പന്നതയിലേക്കു പെട്ടെന്നു കടന്നു്, എല്ലാത്തരം അധികച്ചെലവുകളിലും ഏർപ്പെട്ടു് ഒരു ക്ഷണനേരംകൊണ്ടു് ആളുകളെ അമ്പരപ്പിക്കുന്നവരും, വലിയ ധാരാളികളും, പ്രമാണികളുമായിത്തീരുന്നതു കാണാം. അതു് ഒരു സമ്പാദ്യം പെട്ടെന്നുണ്ടായതിന്റെ ഫലമാണു്; ഇന്നലെ ഒരു നോട്ടു് പണമായി കിട്ടി. ആ ചെറുപ്പക്കാരിക്കും ഒരു വർഷാശനഭാഗം കൈയിൽ വന്നു.
എന്നല്ല, അവൾ ശീലത്തൊപ്പിയും, ‘മെറിനോ’ ഉടുപ്പും, വിദ്യാർഥിനിപ്പാപ്പാസും, ചുകന്ന കൈത്തലങ്ങളുമുള്ള പണ്ടത്തെ വിദ്യാർഥിനിയല്ലാതായി, സൗന്ദര്യത്തോടുകൂടി അവൾക്കു മോടിയും വന്നു; അവൾ യാതൊരു കൃത്രിമനാട്യവുമില്ലാതെ, ഭംഗിയിലും അന്തസ്സിലും ഉടുപ്പിട്ട ഒരുവളായി. അവൾ കറുത്ത പൂമ്പട്ടുകൊണ്ടുള്ള ഒരുടുപ്പും, അതേ വസ്ത്രംകൊണ്ടുള്ള ഒരുടൽമറയും, വെളുത്ത പട്ടു ചുരുൾത്തുണികൊണ്ടു് ഒരു തൊപ്പിയും ധരിച്ചിരുന്നു. കൊത്തുപണിയുള്ള ഒരാനക്കൊമ്പിൻചീനക്കുടക്കാൽകൊണ്ടു കളിക്കുന്ന കൈപ്പടത്തിന്റെ ചന്തത്തെ അവളുടെ വെളുത്ത കൈയുറകൾ വെളിപ്പെടുത്തി; അവളുടെ പട്ടുപാപ്പാസ്സുകൾ കാലടികളുടെ വലുപ്പക്കുറവു് കുറച്ചുകാണിച്ചു. അവളുടെ അരികിലൂടെ പോകുമ്പോൾ, ആഹ്ലാദകരവും ഹൃദയാകർഷകവുമായ ഒരു പരിമളം അവളിൽനിന്നു പുറപ്പെടുന്നതായി തോന്നി.
കൂടെയുള്ള പുരുഷനാണെങ്കിൽ, അയാൾ പതിവുപോലെതന്നെ.
രണ്ടാമത്തെ തവണ മരിയുസു് അടുത്തു ചെന്നപ്പോൾ ആ പെൺകുട്ടി ഒന്നു മേല്പോട്ടു നോക്കി; അവളുടെ കണ്ണുകൾക്ക് അഗാധവും ദിവ്യവുമായ ഒരു നീലനിറമുണ്ടായിരുന്നു. പക്ഷേ, ആ ആകാശത്തിനുള്ളിൽ അതേവരെ ഒരു കുട്ടിയുടെ നോട്ടമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. കാട്ടത്തിമരങ്ങളുടെ ചുവട്ടിൽ പാഞ്ഞുകളിക്കുന്ന ചെക്കനേയോ ആ ബെഞ്ചിന്മേലേക്കു നിഴൽ പതിപ്പിച്ച വെണ്ണക്കൽ പ്രതിമയേയോ നോക്കുന്നതുപോലെ, അവൾ മരിയുസ്സിനേയും ഉദാസീനമായി ഒന്നു നോക്കി. മരിയുസ്സാകട്ടെ തന്റെ ലാത്തൽ ശരിക്കു തുടർന്നു; മറ്റെന്തോ ഒന്നിനെപ്പറ്റി ആലോചിച്ചു.
ആ പെൺകുട്ടി ഇരിക്കുന്ന ബെഞ്ചിന്റെ അടുക്കലൂടെ അയാൾ അഞ്ചോ ആറോ കുറി നടന്നുപോയി; പക്ഷേ, അവളുടെ മേലേക്ക് അയാൾ തിരിഞ്ഞുനോക്കുകതന്നെയുണ്ടായില്ല.
പിന്നെയും ദിവസം പ്രതി അയാൾ പതിവനുസരിച്ചു ലുക്സെംബൂറിലേക്കു ചെന്നു; പതിവുപോലെ എപ്പോഴും ‘ആ അച്ഛനേയും മകളേയും’ അവിടെ കണ്ടു; പക്ഷേ, അയാൾ അവരെപ്പറ്റി തീരെ ശ്രദ്ധിച്ചില്ല. ആദ്യത്തിൽ അവളെ ഒരു സാധാരണക്കാരിയായി കരുതിയിരുന്നപ്പോൾ എത്രയോ അതിലൊട്ടുമധികം അവളെ സുന്ദരിയായിക്കണ്ടിട്ടും അയാൾ ശ്രദ്ധിച്ചില്ല. അവൾ ഇരിക്കുന്നതിനുതന്നെ സമീപത്തൂടെ അയാൾ പോയി; അതയാളുടെ പതിവായിരുന്നുവല്ലോ.