അവൾക്കു പേർ ഉർസുൽ എന്നാണെന്നു് എങ്ങനെ മരിയുസു് കണ്ടുപിടിച്ചു എന്നു്, അല്ലെങ്കിൽ കണ്ടുപിടിച്ചതായി അയാൾ വിചാരിച്ചു എന്നു്, വായനക്കാർ കണ്ടുകഴിഞ്ഞുവല്ലോ.
സ്നേഹിക്കുന്നതോടുകൂടി രുചി കൂടുന്നു. അവളുടെ പേർ ഉർസുൽ എന്നാണെന്നറിയുന്നതു് ഒരു വലിയ കാര്യമാണു്; ഒരു സാരവുമില്ല. മൂന്നുനാലു ദിവസം കൊണ്ടു് ഈ ആനന്ദം അയാൾ വിഴുങ്ങിക്കഴിഞ്ഞു. അയാൾക്കു മറ്റൊന്നു കിട്ടണം അവൾ എവിടെ താമസിക്കുന്നു എന്നു മനസ്സിലാക്കണം.
ബെഞ്ചു മാറിയിട്ടുള്ള പതിയിരിപ്പിൽ ചെന്നുചാടി അയാൾ ഒന്നാമത്തെ അബദ്ധം പ്രവർത്തിച്ചു. മൊസ്സ്യു ലെബ്ലാങ് തനിച്ചു ചെന്നപ്പോഴൊന്നും അയാൾ ലുക്സെംബുറിൽ താമസിക്കാതിരുന്നതു് രണ്ടാമത്തെ അബദ്ധം. അയാൾ ഇതാ, മൂന്നാമതൊരബദ്ധംകൂടി പ്രവർത്തിച്ചു; കൂറ്റനൊന്നു്. അയാൾ ഉർസുലിനെ പിന്തുടർന്നു.
ഏറ്റവുമധികം ആൾപ്പെരുമാറ്റം കുറഞ്ഞ റ്യു ദു് ലുവെ എന്ന പ്രദേശത്തു കാഴ്ചയിൽ സാധാരണമായ ഒരു പുതിയ മൂന്നുനില വീട്ടിലാണു് അവൾ താമസിച്ചിരുന്നതു്.
അതു മുതല്ക്ക് ലൂക്സെംബറിൽ വെച്ച് അവളെ കാണുന്നതിനോടു് അവളെ വീട്ടിലേക്കു പിന്തുടരുന്ന സുഖംകൂടി അയാൾ കൂട്ടിച്ചേർത്തു.
അയാളുടെ വിശപ്പു വർദ്ധിക്കുകയാണു്. അയാൾക്കു ചുരുക്കത്തിൽ അവളുടെ ആദ്യപ്പേരെങ്കിലും മനസ്സിലായി-ഒരു മനോഹരമായ പേർ. സ്ത്രീകൾക്ക് ഏറ്റവും ശരിയായി യോജിക്കുന്ന ഒരു പേർ; പിന്നെ അവൾ എവിടെയാണു് താമസിക്കുന്നതെന്നറിഞ്ഞു; ഇനി അവൾ ആരാണെന്നു കണ്ടുപിടിക്കണം.
ഒരു ദിവസം അയാൾ അവരുടെ പിന്നാലെ വീട്ടിലോളം ചെന്നതിനുശേഷം, അവർ വണ്ടിപ്പടിയിലൂടെ അകത്തേക്കു കടന്നുപോയതിൽപ്പിന്നെ, അവരുടെ കൂട്ടത്തിൽ കടന്നുചെന്നു പടികാവല്ക്കാരനോടു ധൈര്യംപിടിച്ചു ചോദിച്ചു: ‘ഇപ്പോൾ കടന്നുപോയ അദ്ദേഹമാണോ ഒന്നാംനിലയിൽ താമസിക്കുന്നതു്?’
‘അല്ല.’ ഭൃത്യൻ മറുപടി പറഞ്ഞു. ‘അദ്ദേഹമാണു് മൂന്നാം നിലയിൽ താമസം.’
ഒരടികൂടി വെക്കാൻ പറ്റി. ഈ ജയം മരിയുസ്സിനെ ധൈര്യം പിടിപ്പിച്ചു.
‘മുമ്പുറത്തോ?’ അയാൾ ചോദിച്ചു.
‘എന്റെ ദൈവമേ!’ ഭൃത്യൻ പറഞ്ഞു. ‘വീടിനു തെരുവിലേക്കു മാത്രമേ മുഖമുള്ളു.’
‘എന്താണു് ആ മാന്യന്റെ പ്രവൃത്തി?’ മരിയുസു് പിന്നെയും തുടങ്ങി.
സേർ, അദ്ദേഹം സ്വത്തുള്ളാളാണു്, വലിയ സമ്പന്നനല്ലെങ്കിലും പാവങ്ങൾക്കു വളരെ ഉപകാരം ചെയ്യുന്ന ഒരു വലിയ ദയയുള്ള മനുഷ്യൻ.’
‘അദ്ദേഹത്തിന്റെ പേരെന്താണു്?’ മരിയുസു് തുടങ്ങി.
ഭൃത്യൻ ഒന്നു തലയുയർത്തി നോക്കി പറഞ്ഞു: ‘സേർ, നിങ്ങൾ ഒരു പൊല്ലീസ്സൊറ്റുകാരനാണോ?’
മരിയുസു് തികച്ചും വിഡ്ഢിയായി, ഒരു നട കൊടുത്തു; എങ്കിലും അയാൾക്കു സന്തോഷം തോന്നി. താൻ മുൻപോട്ടു പോകുന്നുണ്ടു്.
‘ശരി,’ അയാൾ വിചാരിച്ചു. ‘അവളുടെ പേർ ഉർസുലാണെന്നും അവൾ സ്വന്തം വരവുകൊണ്ടു കഴിയുന്ന ഒരു മാന്യന്റെ മകളാണെന്നും അവളുടെ താമസം റ്യു ദു് ലുവെയിൽ ആ ഒരു വീട്ടിൽ മൂന്നാമത്തെ നിലയിലാണെന്നും ഞാനറിഞ്ഞു’
പിറ്റേ ദിവസം മൊസ്സ്യു ലെബ്ലാങ്ങും മകളും കുറച്ചുനേരം മാത്രമേ ലുക്സെംബുറിൽ നിന്നുള്ളു, സന്ധ്യയാകുന്നതിനു മുൻപായി അവർ അവിടെനിന്നുപോയി. മരിയുസു് തന്റെ പതിവനുസരിച്ച് അവരെ റ്യു ദു് ലുവെവരെ പിന്തുടർന്നു. വണ്ടിപ്പടിക്കൽ എത്തിയ ഉടനെ, മൊസ്സ്യു ലെബ്ലാങ് മകളെ മുൻപെ അകത്തേക്കയച്ചു; എന്നിട്ടു അവിടെ നിന്നു് പടി കടക്കുന്നതിനു മുമ്പായി, മരിയുസ്സിനെ ഒന്നു സശ്രദ്ധം സൂക്ഷിച്ചുനോക്കി.
പിറ്റേ ദിവസം അവർ ലുക്സെംബുറിലേക്കു വരികയുണ്ടായില്ല. പകൽ കഴിയുന്നതുവരെ മരിയുസു് അവരെ കാത്തുനിന്നു.
സന്ധ്യയോടുകൂടി, അയാൾ റ്യു ദു് ലുവെയിലേക്ക് ചെന്നു; മൂന്നാംനിലയിൽ നിന്നു് ഒരു വെളിച്ചം കണ്ടു.
ആ വെളിച്ചം കെടുന്നതുവരെ അയാൾ ആ ജനാലയുടെ ചുവട്ടിൽ ലാത്തി.
പിറ്റേ ദിവസവും ലുക്സെംബുറിൽ ആരുമില്ല. പകൽ കഴിയുന്നതുവരെ മരിയുസു് കാത്തു; പിന്നീടു് അവരുടെ ജനാലയുടെ ചുവട്ടിൽ പാറാവു നടന്നു.
ഭക്ഷണം അതിന്റെ പാടുനോക്കി. ദീനക്കാരന്നു പനി ഭക്ഷണം കൊടുക്കുന്നു, കാമുകന്നു് അനുരാഗവും.
ഇങ്ങനെ ഒരാഴ്ച കഴിഞ്ഞു. മൊസ്സ്യു ലെബ്ലാങ് ലുക്സെംബുറിൽ വരികയുണ്ടായില്ല.
മരിയുസു് ദുഃഖമയങ്ങളായ ഊഹങ്ങൾ തുടങ്ങി; പകൽ വീട്ടുപടിക്കൽ ചെന്നു നിൽക്കാൻ ധൈര്യപ്പെട്ടില്ല; രാത്രി ജനാലകളിലെ ചുകന്ന വെളിച്ചം സൂക്ഷിച്ചു നോക്കിയതുകൊണ്ടു് അയാൾ തൃപ്തിപ്പെട്ടു. ചിലപ്പോൾ ചില നിഴലുകൾ അവയ്ക്കു വിലങ്ങത്തിൽ നടക്കുന്നതു കാണാം, അയാളുടെ ഹൃദയം കിടന്നു മിടിച്ചു തുടങ്ങും.
എട്ടാംദിവസം, അയാൾ ജനാലയ്ക്കലെത്തിയപ്പോൾ, അവിടെ വെളിച്ചം കണ്ടില്ല.
‘അല്ലാ!’ അയാൾ പറഞ്ഞു, ‘വിളക്ക് ഇനിയും കത്തിച്ചിട്ടില്ല. പക്ഷേ, നേരം ഇരുട്ടായി. അവർ പുറത്തു പോയിരിക്കുമോ?’ അയാൾ പത്തു മണിവരെ കാത്തു അർദ്ധരാത്രിവരെ, ഒരു മണിവരെ. മൂന്നാംനിലയിലെ ജനാലകളിലൂടെ ഒരു വെളിച്ചവും കണ്ടില്ല; ഒരാളും അകത്തേക്കു പോയില്ല.
ഒരു കനത്ത കുണ്ഠിതത്തോടുകൂടി അയാൾ തിരിച്ചുപോന്നു.
പിറ്റേ ദിവസം-അയാൾ ജീവിച്ചിരുന്നതു് നാളെനാളെയായിട്ടാണു്; പറഞ്ഞുവന്നാൽ, അയാൾക്ക് ഇന്നു് എന്നൊന്നില്ലായിരുന്നു-പിറ്റേ ദിവസം ലുക്സംബുറിൽ ആരെയും കണ്ടില്ല; അയാൾ അതു കരുതിയിരുന്നു. സന്ധ്യയോടുകൂടി അയാൾ ആ വീട്ടിലേക്കു നടന്നു.
ജനാലകളിൽ വെളിച്ചമില്ല; മറകൾ വിരുത്തിയിട്ടിരിക്കുന്നു; മൂന്നാംനില തികച്ചും ഇരുട്ടായി കിടക്കുന്നു.
മരിയുസു് വീട്ടുപടിക്കൽ ചെന്നു മുട്ടി, അകത്തു കടന്നു, വാതില്ക്കാവൽക്കാരനോടു ചോദിച്ചു: ‘മൂന്നാംനിലയിലെ മാന്യനോ?’
‘പോയി,’ ഭൃത്യൻ പറഞ്ഞു.
മരിയുസു് ഒന്നു ചാഞ്ചാടി; പതുക്കെ ചോദിച്ചു; ‘എത്ര ദിവസമായി?’
‘ഇന്നലെ.’
‘ഇപ്പോൾ അദ്ദേഹം എവിടെത്താമസിക്കുന്നു?
‘എനിക്കതിനെപ്പറ്റി ഒന്നുമിറിഞ്ഞുകൂടാ.’
‘അപ്പോൾ അദ്ദേഹത്തിന്റെ മേൽവിലാസം തന്നിട്ടില്ലേ?’
‘ഇല്ല.’
ഉടനെ ഭൃത്യൻ ഒന്നു സൂക്ഷിച്ചുനോക്കി, മരിയുസ്സിനെ കണ്ടറിഞ്ഞു.
‘ആ! നിങ്ങളാണ്!’ അയാൾ പറഞ്ഞു; ‘അപ്പോൾ നിങ്ങൾ തീർച്ചയായും ഒരൊറ്റു കാരനാണല്ലോ?’