നാണം എന്ന വാക്കു ഞങ്ങൾ ഉച്ചരിച്ച സ്ഥിതിക്കും യാതൊന്നും മറച്ചുവെക്കുന്നില്ലാത്ത സ്ഥിതിക്കും അയാളുടെ ആനന്ദാധിക്യങ്ങളെല്ലാമിരുന്നാലും, എന്തായിട്ടും, ഒരിക്കൽ അയാളുടെ ഉർസുൽ അയാളെ വല്ലാതെ വ്യസനിപ്പിച്ചു എന്നു ഞങ്ങൾ പറയേണ്ടിയിരിക്കുന്നു. ബെഞ്ചിന്മേൽനിന്നെഴുന്നേറ്റു നടവഴിയിലൂടെ ലാത്തുവാൻ അവൾ മൊസ്സ്യു ലെബ്ലാങ്ങോടാവശ്യപ്പെട്ട ദിവസങ്ങളിൽ ഒന്നാണതു്. ഒരുശിരുള്ള മെയ്മാസക്കാറ്റടിക്കുന്നു. അതു് വാഴകളുടെ തലയിട്ടുലച്ചു. അച്ഛനും മകളുംകൂടി കൈകോർത്തുപിടിച്ചു മരിയൂസ്സിന്റെ ബെഞ്ച് കഷ്ടിച്ചു കടന്നു അപ്പോഴത്തെ നിരാശത പിടിച്ച മനസ്സിന്റെ സ്ഥിതിക്ക് യോജിച്ചവിധം മരിയൂസു് അവരുടെ പിന്നിൽ എഴുന്നേറ്റു നിന്നു മുൻപോട്ടു പോകുന്ന ആ രണ്ടുപേരെ നോക്കിക്കാണുകയായിരുന്നു.
പെട്ടെന്നു് അതുവരത്തേതിലെല്ലാം വെച്ച് അധികം ഉന്മേഷം കലർന്നതും വസന്തത്തിന്റെ കാര്യങ്ങൾ അന്വേഷിക്കുവാൻ പക്ഷേ, ചുമതലപ്പെട്ടതുമായ ഒരു കാറ്റ് ബാലഗൃഹത്തിൽനിന്നു പാഞ്ഞിറങ്ങി നടവഴിയിലൂടെ പറന്നുവന്ന് ആ പെൺകിടാവിനെ വേർജിലിന്റെ വനദേവതമാർക്കും തിയോക്രിറ്റസ്സിന്റെ മാൻകുട്ടികൾക്കും യോജിച്ച ഒരു രസം പിടിച്ച വിറയൽകൊണ്ടു മൂടി; ഐസിസ്സിന്റെ [1] വസ്ത്ര വിശേഷത്തെക്കാൾ പരിശുദ്ധമായ അവളുടെ ഉടുപ്പ് ഏകദേശം കാലുറക്കെട്ടുവരെ പിടിച്ചു പൊക്കി. അതിമനോഹരാകൃതിയിലുള്ള ഒരു കാൽ വെളിപ്പെട്ടു. മരിയൂസു് അതു കണ്ടു. അയാൾക്ക് ദേഷ്യം വന്നു, വല്ലാതെ ശുണ്ഠികയറി.
ആ ചെറുപ്പക്കാരി ഒരു ദൈവികമായ സംഭ്രമവിശേഷത്തോടുകൂടി ക്ഷണത്തിൽ ഉടുപ്പു താഴത്തേക്കിട്ടു; പക്ഷേ, അതെന്തായിട്ടും അയാളുടെ ശുണ്ഠിനിന്നില്ല. അയാൾ തനിച്ചേ ആ നടവഴിയിലുള്ളു. വാസ്തവമാണു്. പക്ഷേ, ആരെങ്കിലും അവിടെ ഉണ്ടായി എന്നു വരാം. അവിടെ ആരെങ്കിലും ഉണ്ടായിരുന്നല്ലോ! ആർക്കെങ്കിലും അതു മനസ്സിലാകുമോ? അവൾ ഇപ്പോൾ ചെയ്തതു് എന്തു ഭയങ്കരമാണ്-! കഷ്ടം. ആ സാധുകുട്ടി യാതൊന്നും ചെയ്തിട്ടില്ല. ആരെങ്കിലും കുറ്റക്കാരനുണ്ടെങ്കിൽ അതു കാറ്റാണു്; പക്ഷേ, സർവശങ്കിയായ അനുരാഗം ഇളകിത്തീർന്നിട്ടുള്ള മരിയുസു് മുഷിയാൻ തീർച്ചപ്പെടുത്തിയിരിക്കുന്നു, സ്വന്തം നിഴലിനെപ്പറ്റിത്തന്നെ അയാൾക്കു ശങ്കയാണു്. വാസ്തവത്തിൽ ഇങ്ങനെയാണു് യാതൊരവകാശവുമില്ലാത്തപ്പോൾ കഠിനവും ചപലവുമായ ജാരശങ്ക മനുഷ്യഹൃദയത്തിൽ അങ്കുരിച്ച് അതിനെ കീഴ്പ്പെടുത്തുന്നതു്. എന്നല്ല, ആ ശങ്ക പോട്ടെ എന്നു വെച്ചാലും, ആ ഹൃദയാകർഷകമായ കാലിന്റെ കാഴ്ചയിൽ അയാൾക്കു സുഖകരമായ യാതൊന്നും ഉണ്ടായിരുന്നില്ല; യദൃച്ഛയാ കണ്ടെത്തിയ ആദ്യത്തെ സ്ത്രീയുടെ വെളുത്ത കീഴ്ക്കാലുറ ഇതിലധികം അയാളെ സന്തോഷിപ്പിച്ചേനേ.
‘തന്റെ ഉർസുൽ’ നടവഴിയുടെ അറ്റത്തെത്തി. മൊസ്സ്യു ലെബ്ലാങ്ങോടുകൂടി വീണ്ടും പിന്നോക്കം തിരിഞ്ഞു. മരിയുസു് പിന്നേയും ഇരിപ്പുറപ്പിച്ച ബെഞ്ചിന്റെ മുൻപിലൂടെ കടന്നുപോയപ്പോൾ, അയാൾ ദേഷ്യവും കുണ്ഠിതവും കൂടിക്കലർന്ന ഒരു നോട്ടത്തെ അവളുടെ നേർക്കുകാട്ടി. ‘ആട്ടെ, എന്താണു് കാര്യം?’ എന്നർഥമുള്ള ആ ഒരു തല പൊന്തിച്ച നോട്ടത്തോടുകൂടി ആ പെൺകിടാവു് ഒന്നു പിന്തിരിഞ്ഞ്, ആ അല്പം നിവർന്നുകൊണ്ടുള്ള നിലയ്ക്ക് അറിയാതെ വശപ്പെട്ടു.
ഇതായിരുന്നു ‘അവരുടെ ഒന്നാമത്തെ പ്രണയകലഹം’
മരിയുസ്സു് കണ്ണുകൊണ്ടു് ഈ കലശൽ കൂട്ടിയപ്പോഴേക്ക് ആരോ ഒരാൾ അതിലേ വന്നു. അതു നന്നെ കുനിഞ്ഞു. വല്ലാതെ ചുളിവു കയറി. വിളർത്തു, ലൂയിപതിനഞ്ചാമന്റെ രീതിയിലുള്ള ഉടുപ്പിട്ടു. മാറത്തു ചുകപ്പുശീലകൊണ്ടു് അണ്ഡാകൃതിയിലുള്ള അലങ്കാരമുദ്രയോടും സാങ്ലൂയിയുടെ പട്ടാളക്കുരിശ് എന്ന വാൾക്കുരിശുചിഹ്നത്തോടുംകൂടി, ഉള്ളിൽക്കയ്യില്ലാത്ത കുപ്പായക്കൈകളാലും ഒരു വെള്ളിക്കവിളാലും ഒരു മരക്കാലാലും അലങ്കരിക്കപ്പെട്ട ഒരു വൃദ്ധഭടനായിരുന്നു. ഈ മനുഷ്യന് ഏറ്റവുമധികം സംതൃപ്തിയോടുകൂടിയ ഒരു നിലയുണ്ടെന്നു മരിയൂസു് വിചാരിച്ചു. ആ വൃദ്ധനായ സുഖവിരക്തൻ മരിയൂസ്സിനെ വിട്ടു കടന്നുപോയപ്പോൾ, യദൃച്ഛയായി അവർ തമ്മിൽ ഒരു പരിചയം വന്നിട്ടുള്ളതുപോലെയും. എന്തോ ഒരു ഭാഗ്യം അവർ രണ്ടുപേരും ഒരുമിച്ചനുഭവിച്ചിട്ടുള്ളതുപോലെയും, വളരെ സൗഭ്രാത്രത്തോടും വളരെ ആഹ്ലാദത്തോടുംകൂടിയ ഒരു കടാക്ഷം കടാക്ഷിച്ചു. ആ മനുഷ്യാംശം അത്രമേൽ സംതൃപ്തി കാണിക്കുന്നതിന്റെ അർഥമെന്താണു്? ആ മരക്കാലും മറ്റവരും കൂടി എന്തേ ഉണ്ടായതു്? മരിയുസ്സിനു് ഒരു വല്ലാത്ത ശങ്കാഭ്രാന്തുകയറി-ഒരു സമയം അയാൾ കണ്ടു!’ -ആ വൃദ്ധഭടനെ നശിപ്പിച്ചുകളയാൻമാത്രം അയാൾക്കു ദേഷ്യം തോന്നി.
കാലത്തിന്റെ സാഹായംകൊണ്ടു് എല്ലാ മുനകൾക്കും മൂർച്ചകെടുന്നു. മരിയുസ്സിനു് ഉർസുലോടുള്ള ദേഷ്യം, വേണ്ടതും അവകാശപൂർവവുമായിരുന്നാലും, ക്രമേണ മാഞ്ഞുപോയി ഒടുവിൽ അയാൾ അവൾക്കു മാപ്പുകൊടുത്തു; പക്ഷേ, അതിനു് അയാൾ വളരെ അധ്വാനിച്ചു; മൂന്നു ദിവസത്തിനു് അയാൾ മുഖം വീർപ്പിച്ചു.
എന്തായിട്ടും, ഇങ്ങനെയൊക്കെയിരുന്നാലും, എന്നല്ല ഇതുകൊണ്ടൊക്കെ കൂടി, അയാളുടെ അനുരാഗം വർദ്ധിച്ചു; ഒരു ഭ്രാന്തായി
[1] ഈജിപ്തുകാരുടെ പണ്ടത്തെ പ്രധാനദേവി.