ഒരത്യാപത്തു വരാനിരിക്കുന്നുണ്ടെന്നുവെച്ച്, ഈ കാലത്താണ് ആൻഷൊൽരാ നിഗൂഢമായി ഒരു കാനേഷുമാരിക്കണക്കെടുത്തത്.
മുസെങ് കാപ്പിപ്പീടികയിൽവെച്ചുണ്ടായ ഒരു നിഗൂഢയോഗത്തിൽ എല്ലാവരും ഒത്തുകൂടിയിരുന്നു.
പകുതിയും ദുർഗ്രഹമായിരുന്നുവെങ്കിലും അർത്ഥഗർഭങ്ങളായ ചില രൂപകാലങ്കാരങ്ങളോടു തന്റെ വാക്കുകളെ കൂട്ടിക്കലർത്തി ആൻഷൊൽരാ പറഞ്ഞു:
‘നമ്മുടെ നില ഇപ്പോൾ എവിടെയാണെന്നും ആരെയെല്ലാം നമുക്കു കണക്കുപിടിക്കാമെന്നും അറിഞ്ഞിരിക്കുന്നതു നന്ന്. യുദ്ധഭടന്മാർ ആവശ്യമുണ്ടെങ്കിൽ അവരെ ഉണ്ടാക്കണം. അടിക്കാനുള്ള സാധനം കൈയിലാക്കുന്നതുകൊണ്ടു ദോഷമൊന്നും വരാനില്ല. വഴിയിൽ കാളകളുണ്ടായിരിക്കുമ്പോഴാണ് ഇല്ലാതിരിക്കുമ്പോഴത്തെക്കാളധികം യാത്രക്കാർക്കു കുത്തുകൊള്ളാൻ സംഗതിയുള്ളത്. അതുകൊണ്ട് നമുക്കു നമ്മുടെ കൂട്ടുകാരെ ഒന്നു കണക്കിട്ടുനോക്കുക. നമ്മൾ എത്ര പേരുണ്ട്? ഈ പണി നാളെയ്ക്കു നീട്ടിവെയ്ക്കുന്ന കാര്യം ആലോചിക്കാനേ ഇല്ല. ഭരണപരിവർത്തകന്മാർ എപ്പോഴും ബദ്ധപ്പാടോടുകൂടിയിരിക്കണം; അഭിവൃദ്ധിക്കു വെറുതേ കളയാൻ സമയമില്ല. അപ്രതീക്ഷിതമായതെന്തോ അതിനെ നമുക്ക് അവിശ്വസിക്കുക. കരുതിയിരിക്കാത്തപ്പോൾ നമ്മെ പിടികൂടി എന്നു വന്നുകൂടാ. എല്ലാ ചേർപ്പുകളും നടന്നുനോക്കി അവയൊക്കെ ഉറച്ചുനില്ക്കുന്നുണ്ടോ എന്നു നമുക്കു പരിശോധിക്കുക. ഈ പണി ഇന്നു ചെയ്തു കഴിയണം. കുർഫെരാക്, വിവിധയന്ത്രനിർമ്മാണവിദ്യകൾ അഭ്യസിക്കുന്ന കുട്ടികളെ നിങ്ങൾ നോക്കണം. അവർക്കു പുറത്തുപോകാനുള്ള ദിവസമാണ് ഇന്ന്. ഇന്നു ബുധനാഴ്ചയാണ്. ഫെയ്ലി, ഗ്ലൂസിയേറിലുള്ളവരെ നിങ്ങൾ നോക്കുക, അങ്ങനെയല്ലേ? കൊംബ്ഫെർ പിക്പ്യുവിലേക്കു പോയ്ക്കൊള്ളാമെന്ന് എന്നോടേറ്റിട്ടുണ്ട്. അവിടെ ഒരൊന്നാന്തരം ആൾകൂട്ടമുണ്ട്; അതു നന്നുതാനും, ബയോരെലാകട്ടെ എസ്രപ്പാദ് ചെന്നു നോക്കിക്കൊള്ളും. പ്രുവെർ, കല്ലാശാരികൾ ക്രമത്തിൽ ചുണകെട്ടവരായിത്തീരുകയാണ്; നിങ്ങൾ റ്യു ദ് ഗ്രെനൽ സാങ്തൊണോറെയിൽ പോയി അവിടത്തെ വർത്തനമാനം ഞങ്ങളോടു വന്നുപറയണം. ദ്യു പ്യുത്രെങ്ങിന്റെ രോഗനിദാനപ്രസംഗം കേൾക്കാൻ പോയി ഴൊലി ആ വൈദ്യവിദ്യാർത്ഥികളുടെ നാഡി പരിശോധിച്ചുവരട്ടെ. ബൊസ്സെ പതുക്കെ കോടതിയിൽ ഒന്നു ലാത്തി ചെറുപ്പക്കാരായ വക്കീൽമാരുമായി സംസാരിക്കണം.
‘അപ്പോൾ എല്ലാം ഏർപ്പാടായി,’ കുർഫെരാക് പറഞ്ഞു.
‘ഇല്ല.’
‘ഇനി എന്താണ് ബാക്കി?’
‘വളരെ പ്രധാനമായ ഒന്ന്.’
‘അതെന്താണ്?’
‘ദ്യു മേൻ പ്രദേശം.’
ആൻഷൊൽരാ മനോരാജ്യത്തിൽ മുങ്ങിയപോലെ കുറച്ചിട നിന്നു; എന്നിട്ട് വീണ്ടും ആരംഭിച്ചു:
‘ദ്യു മേനിൽ, പണിക്കാരുടെ പ്രവൃത്തിസ്ഥലങ്ങളിൽ വെണ്ണക്കൽപ്പണിക്കാരുണ്ട്, ചിത്രമെഴുത്തുകാരുണ്ട്, ദിവസപ്പണിക്കാരുണ്ട്, അവർ ഒരുത്സാഹിക്കുടുംബമാണ്; പക്ഷേ, ഉത്സാഹം കുറഞ്ഞുപോവാൻ മതി. കുറച്ചുകാലമായിട്ട് എന്താണ്അവരുടെ സ്ഥിതിയെന്ന് എനിക്കറിഞ്ഞുകൂടാ. അവർ മറ്റെന്തിനെയോ പറ്റി ആലോചിക്കയാണെന്നു തോന്നുന്നു. അവർ ഇല്ലാതാവാൻ തുടങ്ങിയിരിക്കുന്നു. അവർഓരോ കളികൊണ്ട് സമയം പോക്കുന്നു. ആരെങ്കിലും ഒരാൾ അവിടെപ്പോയി അവരുമായി കുറച്ചുനേരം—പക്ഷേ, ശക്തിയോടുകൂടി— സംസാരിക്കുന്നത് അത്യാവശ്യമാണ്. അവർ റിഷ്ഫെയുടെ ഷാപ്പിലാണ് കൂടാറ്. പന്ത്രണ്ടു മണിക്കും ഒരു മണിക്കും ഉള്ളിൽ അവരെ അവിടെ കാണാം. ആ വെണ്ണീർ ഒന്നു വീശിക്കത്തിക്കണം. അതിനു ഞാൻ ആ നൊസ്സുപിടിച്ച ആ മരിയുസ്സിനെയാണ് കണക്കാക്കിയിരുന്നത്; അയാൾ ആകപ്പാടെ ഒരു നല്ലാളാണ്; പക്ഷേ, ഇപ്പോൾ അയാൾ ഇങ്ങോട്ടു വരാതായിരിക്കുന്നു, ദ്യൂ മേനിലേക്കയയ്ക്കാൻ എനിക്കൊരാൾ വേണം. അതിന്നൊരാളില്ല.
‘അപ്പോൾ എന്നെ എന്തു ചെയ്യുന്നു?’ ഗ്രന്തേർ പറഞ്ഞു. ‘ഞാനിതാ.’
‘നിങ്ങളോ?’
‘ഞാൻ.’
‘നിങ്ങൾ പ്രജാധിപത്യകക്ഷിക്കാരെ ഉപദേശിക്കുക! നിങ്ങൾ ഉശിർകെട്ട ഹൃദയങ്ങളെ ഓരോ മൂലതത്ത്വങ്ങൾ മുൻനിർത്തി ചൂടുപിടിപ്പിക്കുക! കൊള്ളാം!
‘എന്തുകൊണ്ടില്ല?’
‘നിങ്ങളെക്കൊണ്ട് എന്തിനെങ്കിലും കൊള്ളുമോ?’
‘അക്കാര്യത്തിൽ എനിക്കൊന്നു പേരെടുക്കണമെന്നു കഷ്ടിച്ചു തോന്നുന്നുണ്ട്.’ ഗ്രന്തേർ പറഞ്ഞു.
‘നിങ്ങൾക്ക് എല്ലാറ്റിലും ഒരവിശ്വാസമുണ്ട്..
“എനിക്ക് നിങ്ങളിൽ വിശ്വാസമുണ്ട്.”
‘ഗ്രന്തേർ, നിങ്ങൾ എനിക്കുവേണ്ടി ഒരുപകാരം ചെയ്യുമോ?’
‘എന്തും, ഞാൻ നിങ്ങളുടെ ബൂട്ടൂസ്സ് തുടയ്ക്കും.
‘ആട്ടെ, ഞങ്ങളുടെ കാര്യത്തിൽ നിങ്ങൾ ബുദ്ധിമുട്ടാതിരിക്കുക. മദ്യത്തിൽ മുങ്ങാതെ തന്റേടത്തോടുകൂടി കിടന്നുറങ്ങുക.’
‘ആൻഷൊൽരാ, നിങ്ങൾ ഒരു നന്ദികെട്ടവനാണ്.
‘ദ്യു മേനിലേക്കു പോവാനുള്ള ആൾ നിങ്ങൾ! നിങ്ങളെക്കൊണ്ട് അതു സാധിക്കുമോ?’
‘ദ്യു ദ് ഗ്രെ ഇറങ്ങി. സാങ്മികേൽ കടന്നു. റ്യു മൊസ്യു-ല-പ്രിൻസിലുടെ ഉരസിയിറങ്ങി, വോഗിരാറിൽ ചെന്ന്, അങ്ങനെ കാർമലിത്ത് കടന്നു. റ്യു ദസായിലേക്കുതിരിഞ്ഞു.’ ‘റ്യൂ ദ്യു ഷേർഷ് മിദിയിലെത്തി. കോങ്സീ ദ് ഗേ പിന്നിട്ടു. ദ്യു ദെവീയൽ ത്വിലെരി കടന്നു, നടക്കാവിന്റെ അപ്പുറത്തു ചെന്നു. ഷോസെദ്യുമേനിലൂടെ, കോട്ടപ്പുറത്തെത്തി. റിഷ്ഫെയുടെ വീട്ടിലെത്താൻ എനിക്ക് ത്രാണിയുണ്ട്.’ എനിക്കതിനു ത്രാണിയുണ്ട്. എന്റെ പാപ്പാസുകൾക്ക് അതിനു ത്രാണിയുണ്ട്.
‘റിഷ്ഫെയുടെ ഭവനത്തിൽ കൂടുന്ന കൂട്ടരെപ്പറ്റി എന്തെങ്കിലും നിങ്ങൾക്കറിവുണ്ടോ?’
‘അധികമില്ല. ഞങ്ങൾ അന്യോന്യം നീ എന്നാണ് വിളിക്കാറ്.’
‘നിങ്ങൾ അവരോട് എന്തു പറയും?’
‘ആവു, ഞാനവരോടു റോബെപിയറെപ്പറ്റി പറയും. ദാന്തൊവിനെപ്പറ്റി. മൂലതത്ത്വങ്ങളെപ്പറ്റി’.
‘നിങ്ങൾ?’
‘ഞാൻ, പക്ഷേ, എനിക്കു കിട്ടേണ്ടുന്നതു കിട്ടുന്നില്ല. ഞാനതിന്നിറങ്ങിയാൽ, വല്ലാത്തൊരാളാവും. ഞാൻ വായിച്ചിട്ടുണ്ട്; റുസ്സോവിന്റെ പ്രധാനകൃതി എനിക്കറിയാം. എനിക്ക് 1795-ലെ ഭരണവ്യവസ്ഥ കാണാപ്പാഠം തോന്നും. ഒരു പൗരന്റെ സ്വാതന്ത്ര്യം മറ്റൊരു പൗരന്റെ സ്വാതന്ത്ര്യം എവിടെനിന്നു തുടങ്ങുന്നുവോ അവിടെവെച്ചവസാനിക്കുന്നു.’ ‘എന്നെ നിങ്ങൾ ഒരു ജന്തുവായിട്ടാണോ കൂട്ടുന്നത്? പ്രജാവാഴ്ചക്കാലത്തെ ഒരു ഉണ്ടിക എന്റെ മേശവലിപ്പിലുണ്ട്. മനുഷ്യന്റെ അവകാശങ്ങൾ, പൊതുജനങ്ങളുടെ രാജത്വം! ഞാൻ ഒരു കഷ്ണം എബെർ [1] കക്ഷി കൂടിയാണ്. ഏറ്റവും ഉത്കൃഷ്ടമായ നിസ്സാരസംസാരം ഗഡിയാൾ കൈയിൽ വെച്ചുകൊണ്ട്, ആറു മണിക്കൂർ നേരം എനിക്ക് സംസാരിക്കാൻ സാധിക്കും.’
‘കളി പോട്ടെ’, ആൻഷൊൽരാ പറഞ്ഞു.
‘എനിക്കു ഭ്രാന്താണ്.’ ഗ്രന്തേർ മറുപടി പറഞ്ഞു.
ആൻഷൊൽരാ കുറച്ചു നിമിഷങ്ങളോളം ആലോചിച്ചു നിന്നു; എന്നിട്ട് ഒരു തീർപ്പുചെയ്താളുടെ ആംഗ്യം കാണിച്ചു.
‘ഗ്രന്തേർ,’ അയാൾ ഗൗസ്രവത്തോടുകൂടി പറഞ്ഞു, ‘ഞാൻ നിങ്ങളെ പരീക്ഷിച്ചു നോക്കാമെന്നു സമ്മതിക്കുന്നു. നിങ്ങൾ ദ്യു മേനിലേക്ക് പോയ്ക്കൊൾക.’
മുസെങ് കാപ്പിപ്പീടികയുടെ വളരെ അടുത്തു വീട്ടുസാമാനങ്ങളോടുകൂടിയ ഒരു പാർപ്പിടത്തിലായിരുന്നു ഗ്രന്തേരുടെ താമസം. അയാൾ പുറത്തേക്കു പോയി, ഒരഞ്ചുനിമിഷത്തിനുള്ളിൽ തിരിച്ചെത്തി. ഒരു ‘റൊബെപിയർ’ മാർക്കുപ്പായമെടുത്തിടാനാണ് അയാൾ വീട്ടിലേക്കു പോയത്.
‘ചുകപ്പ്,’ അകത്തേക്കു കടന്ന ഉടനെ അയാൾ പറഞ്ഞു: അയാൾ സശ്രദ്ധമായി ആൻഷൊൽരായുടെ നേരെ നോക്കി, എന്നിട്ടു തന്റെ ഉന്മേഷമേറിയ കൈപ്പടം കൊണ്ടു മാർക്കുപ്പായത്തിലെ കടുംചുകപ്പുള്ള രണ്ടറ്റങ്ങളെ ശരിപ്പെടുത്തി.
അതു കഴിഞ്ഞ് ആൻഷൊൽരായുടെ അടുക്കലേക്കു ചെന്നു ചെകിട്ടിൽ മന്ത്രിച്ചു:
‘പരിഭ്രമിക്കാതിരിക്കൂ.’
അയാൾ തൊപ്പി ഇറുക്കിവെച്ചു. പുറത്തേക്കിറങ്ങി.
ഒരു കാൽമണിക്കൂർ കഴിഞ്ഞപ്പോഴേക്കു മുസെങ് കാപ്പിപ്പീടികയുടെ പിൻപുറത്തുള്ള മുറി വിജനമായി. ഓരോരുത്തനും ഓരോ ഭാഗത്തേക്കായി. ഓരോരുത്തനും താന്താങ്ങളുടെ പ്രവൃത്തിക്കായി, എബിസി സുഹൃത്തുക്കൾ മുഴുവനും പിരിഞ്ഞു. എയിയിലെ കുഗുർദ് തന്റെ പ്രവൃത്തിക്കായി നീക്കിവെച്ചിരുന്ന ആൻഷൊൽരായാണ് അവസാനം അവിടെനിന്നിറങ്ങിയത്.
പാരീസ്സിലുണ്ടായിരുന്ന എയിയിലെ കുഗൂർദിലുള്ള അംഗങ്ങൾ അപ്പോൾ ഇസ്സിമൈതാനത്തിൽ, പാരിസ്റ്റിന്റെ ആ ഭാഗത്തു ധാരാളമുള്ള വിജനങ്ങളായ കൽക്കുഴികളിലൊന്നിലാണ് യോഗംകൂടിയിരുന്നത്.
അങ്ങോട്ടു പോകുന്നതിനിടയ്ക്ക് ആൻഷൊൽരാ മനസ്സുകൊണ്ട് അപ്പോഴത്തെ സ്ഥിതി മുഴുവനും ഒന്നാലോചിച്ചുനോക്കി. സംഗതികളുടെ ഗൗരവം സ്പഷ്ടമായിരുന്നു. സംഗതികൾ, മറഞ്ഞുകിടക്കുന്ന സാമുദായികരോഗത്തിന്റെ ‘പൂർവ്വരൂപങ്ങൾ’, ശക്തിയിൽ മുൻപോട്ടു നീങ്ങുമ്പോൾ, എത്രയും നിസ്സാരമായ ഒരു തകരാറുകൂടി അവയെ നിർത്തുകയും തമ്മിൽ കെട്ടുപിണയ്ക്കുകയും ചെയ്യുന്നു. നാശവും പുതിയ ജനങ്ങളും പുറപ്പെടുന്നതായ ഒരപൂർവ്വസ്ഥിതി. ഭാവിയുടെ മങ്ങിയ ഉടുപ്പുഞെറികൾക്കിടയിൽ ഒരു പ്രകാശമാനമായ ഉദ്ഗതിയെ ആൻഷൊൽരാ കണ്ടു. ആർക്കറിയാം? ഒരു സമയം മുഹൂർത്തം വന്നിരിക്കാം. പൊതുജനങ്ങൾ വിണ്ടും അവകാശത്തെ കൈയിലാക്കുന്നു—എന്തൊരു മനോഹരക്കാഴ്ച! ഭരണപരിവർത്തനം അന്തസ്സോടുകുടി പിന്നെയും ഫ്രാൻസിനെ കൈയിലാക്കി ലോകത്തോടു പറയുകയായി: ശേഷം നാളെ. ആൻഷൊൽരാ തൃപ്തനായി. ചൂളപ്പുരയിൽ തിയ്യിട്ടുവരുന്നു. അസ്സമയത്ത് അയാൾ ഫ്രാൻസിന്റെ എല്ലാ ഭാഗത്തും ഒരു വെടിമരുന്നു സുഹൃത്സംഘത്തെ വ്യാപിപ്പിച്ചിരിക്കുന്നു. മനസ്സിൽവെച്ചു കൊംബ്ഫെരുടെ തത്ത്വജ്ഞാനപരവും ഹൃദയസ്പൃക്കുമായ വാഗ്മിത്വംകൊണ്ടും, ഫെയ്ലിയുടെ സർവ്വവ്യാപിയായ ആവേശംകൊണ്ടും, കുർഫെരാക്കിന്റെ ചുറുചുറുക്കുകൊണ്ടും, ബയൊരലിന്റെ പുഞ്ചിരികൊണ്ടും, പ്രുവെരുടെ കുണ്ഠിതഭാവംകൊണ്ടും, ഴൊലിയുടെ പ്രകൃതിശാസ്ത്രജ്ഞാനം കൊണ്ടും, ബൊസ്വെയുടെ കൊള്ളിവാക്കുകൾകൊണ്ടുംകൂടി ഏതാണ്ട് എല്ലായിടത്തും ഒരൊറ്റക്ഷണത്തിൽ തീപ്പിടിപ്പിക്കുന്ന ഒരു വിദ്യുച്ഛക്തിത്തീപ്പൊരി അയാൾ ഉണ്ടാക്കിത്തീർത്തു. എല്ലാവരും പ്രവൃത്തി തുടങ്ങി. നിശ്ചയമായും ഫലം ശ്രമത്തിന്റെ മറുപടി പറയും. ഇതു നന്നായി. ഇത് അയാളെക്കൊണ്ടു ഗ്രന്തേരെപ്പറ്റി വിചാരിപ്പിച്ചു.
‘നില്ക്കണേ,’ അയാൾ തന്നെത്താൻ പറഞ്ഞു. ‘ദ്യു മേനിലെയ്ക്ക് എന്റെ വഴിയിൽനിന്ന് അധികമൊന്നും വിട്ടുപോകേണ്ടതില്ല. ഞാൻ റിഷ്ഫെയുടെ ഭവനംവരെ ഒന്നു പോയിനോക്കിയാൽ എന്താണ്? ഗ്രന്തേർ കാണിക്കുന്നത് എന്താണെന്നു നമുക്കൊന്നു നോക്കാം; അയാൾ എങ്ങനെയിരിക്കുന്നു എന്നറിയുകതന്നെ.
വോഗിരാർഗോപുരാഗ്രത്തിൽനിന്ന് ഒരു മണിയടിക്കുന്നു അസ്സമയത്തെ അയാൾ റിഷ്ഫെയുടെ ചുരുട്ടുവലിമുറിയിൽ എത്തി.
അയാൾ വാതിൽ ഉന്തിത്തുറന്നു, അകത്തേക്കു കടന്നു, വാതിലക്കീറടഞ്ഞു ചുമലിൽ വന്നുതട്ടുവാൻ വിട്ടുകൊണ്ടു, കൈകെട്ടി നിന്നു; അങ്ങനെ അയാൾ മേശകളെക്കൊണ്ടും ആളുകളെക്കൊണ്ടും പുകയെക്കൊണ്ടും നിറഞ്ഞ ആ മുറിയെങ്ങും സൂക്ഷിച്ചുനോക്കി.
ഒരു സ്വരം മറ്റൊരു സ്വരത്തിൽ തടയപ്പെട്ടും കൊണ്ട് ആ പുകയ്ക്കുള്ളിൽനിന്നുപുറപ്പെട്ടു. ഒരെതിരാളിയുമായി ഗ്രന്തേർ വാദം നടത്തുന്നതായിരുന്നു അത്
തവിടുകൊണ്ടും കളിസ്സാമാനംകൊണ്ടും നിറഞ്ഞ ഒരു വെണ്ണക്കൽമേശയ്ക്കടുത്തു മറ്റൊരു സ്വരൂപത്തിന്നെതിരായി ഗ്രന്തേർ ഇരിക്കുന്നു.
അയാൾ മേശപ്പുറത്തു മുഷ്ടികൊണ്ട് ഇടിക്കുന്നുണ്ട്; ആൻഷൊൽരാ കേട്ടത്
ഇതാണ്:
‘ഈരാറ്.’
‘ഇരുനാല്’
‘തേങ്ങ. എന്റെ കൈയിൽ ഇനി ഇല്ല.’
‘നിങ്ങൾ ചത്തു, ഒരു രണ്ട്.’
‘ആറ്.’
‘മൂന്ന്.’
‘ഒന്ന്.’
‘ഞാനാണ് വെയ്ക്കേണ്ടത്.’
‘നാൽ.’
‘ഇനി നിങ്ങളാണ്.’
‘എനിക്കൊരു കൂറ്റൻ തെറ്റുപറ്റി.’
‘നിങ്ങൾ നല്ലവണ്ണം കളിക്കുന്നു.’
‘പതിനഞ്ച്.’
‘ഏഴുംകൂടി.’ ‘അപ്പോൾ ഇരുപത്തിരണ്ടായി.’ (ആലോചനാപൂർവും, ‘ഇരുപത്തിരണ്ട്’)
ഈരാറു നിങ്ങൾ കരുതിയിരുന്നില്ല. അത് ആദ്യമായിരുന്നുവെങ്കിൽ കളിയാകെ തിരിഞ്ഞേനെ.
‘രണ്ടുംകൂടി.’
‘ഒന്ന്.’
‘ഒന്ന്! ആട്ടെ, അഞ്ച്.’
‘എനിക്കൊന്നുമില്ല.’
‘ഇനി നിങ്ങളാണ് കളിക്കേണ്ടതെന്നു തോന്നുന്നു.’
‘അതേ.’
‘ഒന്നുമില്ല.’
അയാൾക്ക് എന്തു ഭാഗ്യമാണ്! ഹാ! നിങ്ങൾ ഭാഗ്യവാനാണ്!
(ഒരു നീണ്ട മനോരാജ്യം) രണ്ട്!’
‘ഒന്ന്.’
‘അഞ്ചുമില്ല ഒന്നുമില്ല, അതു നന്നായില്ല.’
‘ഡോമിനോ കളി.’
‘കൊണ്ടുപോയിക്കളയു.’
[1] എബെർ ഒരു പ്രസിദ്ധനായ ഭരണപരിവർത്തകനാണ്.