ഇരുട്ടിലൂടെ മരിയുസ്സിനെ റ്യു ദ് ല ഷങ്വ്രെറിയിലെ വഴിക്കോട്ടയിലേക്കു വിളിച്ചു വരുത്തിയ ശബ്ദത്തിന് ഈശ്വരവിധിയുടെ ആജ്ഞാശബ്ദത്തിന്റെ ഒരു മട്ടുള്ളതു പോലെ തോന്നി. അയാൾക്കു മരിച്ചാൽക്കൊള്ളാമെന്നായി; അതിനുള്ള സന്ദർദം പ്രത്യക്ഷീഭവിച്ചു! അയാൾ ശവക്കല്ലറയുടെ വാതില്ക്കൽച്ചെന്നു മുട്ടി, ഇരുട്ടത്തു നിന്ന് ഒരു കൈ അയാൾക്കു താക്കോൽ കൊടുത്തു. നിരാശതയുടെ മുൻപിൽ അന്ധകാരത്തിനുള്ളിലുണ്ടാകുന്ന ഈ വ്യസനമയങ്ങളായ പഴുതുകൾ ഹൃദയാകർഷകങ്ങളാണ്. അത്രമേൽ പലപ്പോഴും അകത്തേക്കു കടപ്പാൻ ഇടംകൊടുത്തുപോന്ന ആ അഴി മരിയുസ് പിടിച്ചുമാറ്റി, തോട്ടത്തിൽനിന്നു പുറത്തേക്കു കടന്നു, പറഞ്ഞു: ‘ഞാൻ പോകാതിരിക്കില്ല.’
ദുഃഖംകൊണ്ടു ഭ്രാന്തുപിടിച്ചു, തലച്ചോറിനുള്ളിൽ ഉറപ്പുള്ളതോ സ്ഥിരതയുള്ളതോ ആയ യാതൊന്നുമില്ലാതായി, യൗവനത്തിന്റേയും അനുരാഗത്തിന്റേയും ലഹരിയിൽ കഴിഞ്ഞുകൂടിയ ആ രണ്ടു മാസത്തിനുശേഷം, കർമ്മഗതിയിൽ നിന്നു യാതൊന്നും കൈ നീട്ടി വാങ്ങാൻ സാധിക്കാതെ, നിരാശതയുടെ എല്ലാത്തരം മനോരാജ്യങ്ങളെക്കൊണ്ടും ആകെ മൂടി. അയാൾക്ക് ഒരൊറ്റ ആഗ്രഹം മാത്രമേ ബാക്കിയുള്ളൂ എന്നായി—എല്ലാം ഒരടിയായി അവസാനിപ്പിക്കുക.
അയാൾ വേഗത്തിൽ നടന്നു. ഴാവേരുടെ കൈത്തോക്കുകൾ കൈയിലുണ്ടായിരുന്നതുകൊണ്ടു നല്ല പാകത്തിൽ അയാൾക്ക് ആയുധം കിട്ടി.
ഒരു നോട്ടം കണ്ടു എന്നു തോന്നിയ ആ ചെറുപ്പക്കാരൻ തെരുവിൽ അയാളുടെകണ്ണിൽനിന്നു മറഞ്ഞു.
കോട്ടപ്പുറത്തുടെ റ്യൂ പ്ളുമെയിൽനിന്നു പോന്ന മരിയുസ് എസ്പ്ലനാദും, ആൻവലീദിലെ പാലവും, ഷാംസെലിസെയും, പതിനഞ്ചാമൻ ലൂയിപ്രദേശവും കടന്നു റ്യു ദ് റിവോലിയിലെത്തി. അവിടെ ഷാപ്പുകൾ തുറന്നിരുന്നു, അണിത്തോരണങ്ങൾക്കു ചുവട്ടിൽ ഗ്യാസ്വിളക്കു കത്തുന്നു, ചന്തപ്പുരകളിൽനിന്നു സ്ത്രീകൾ സാമാനം വാങ്ങുന്നു, ലെയിത്തർകാപ്പിയോട്ടലിൽ ആളുകൾ ഐസ് വാങ്ങി കഴിക്കുന്നു, ഇംഗ്ലീഷ് പലഹാരപ്പീടികയിൽനിന്ന് അവർ അപ്പം വാങ്ങി തിന്നുന്നു. രാജകുമാരൻഹോട്ടലിൽനിന്നും മോരിസ്ഹോട്ടലിൽനിന്നും ചില സവാരിവണ്ടികൾ മാത്രം വേഗത്തിൽ പാഞ്ഞുപോകുന്നുണ്ട്.
ദെലോർദിലൂടേ മരിയുസ് റ്യൂ സാങ്തൊണോരെയിലേക്കു കടന്നു. അവിടെ പീടികകളെല്ലാം അടച്ചിരിക്കുന്നു; പകുതിയടച്ച വാതിലിന്നുമ്മറത്തുവെച്ചു കച്ചവടക്കാർ സംസാരിക്കുന്നു; ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു; തെരുവുവിളക്കുകളെല്ലാം കത്തുന്നുണ്ട്; താഴത്തെ നിലമുതല്ക്കു വീട്ടുജനാലകളിൽ നിന്നെല്ലാം വെളിച്ചം കാണാനുണ്ട്. ദ്യു പലെരോയൽ പ്രദേശത്തു കുതിരപ്പട്ടാളമുണ്ടായിരുന്നു.
മരിയുസ് റ്യൂ സാങ്തൊണോരെയിലൂടെ നടന്നു. പലെരോയൽ പ്രദേശം വിടുന്നതോടുകൂടി വെളിച്ചമുള്ള ജനാലകളും കുറഞ്ഞുകുറഞ്ഞു വന്നു; പീടികകളെല്ലാം അടച്ചുപൂട്ടിയിരിക്കുന്നു; ഉമ്മറത്തിരുന്ന് ആരും സംസാരിക്കുന്നില്ല; തെരുവുകൾ ഇരുട്ടടഞ്ഞു കിടക്കുന്നു; അതോടുകൂടിത്തന്നെ ആൾക്കൂട്ടത്തിനു കനവും വർദ്ധിച്ചുവരുന്നുണ്ട്. വഴിയാത്രക്കാർ ആൾക്കൂട്ടംപോലെയായി. ആകൂട്ടത്തിൽ ഒരാളും സംസാരിക്കുന്നതായിക്കാണാനില്ല, എങ്കിലും അതിൽനിന്നു കനത്തിലും വിസ്താരത്തിലുമുള്ള ഒരു പിറുപിറുക്കൽ പുറപ്പെടുന്നുണ്ട്.
ആൽബൃസെക്കിലുള്ള ഉറവിനോടടുത്ത് നിശ്ചേഷ്ടങ്ങളും അസുഖമയങ്ങളുമായ യോഗങ്ങളുണ്ടായിരുന്നു. അതിലെ പോയിവരുന്നവർക്ക് അവ ഒഴുക്കുവെള്ളത്തിനിടയിലുള്ള പാറകളാണെന്നു തോന്നി.
റ്യൂ ദെ പ്രുവേറിന്റെ അടുത്തായപ്പോൾ, ആൾക്കൂട്ടത്തിന്റെ അനക്കംതന്നെ നിന്നു. അത് എതിർനില്ക്കുന്നതും വലുപ്പം കൂടിയതും കനംപിടിച്ചതും ഒത്തു ചേർന്നതും ഏതാണ്ട് അലംഘ്യവുമായ ഒരാൾക്കുന്നായിരുന്നു; അതിൽ ആളുകൾ കെട്ടിമറിഞ്ഞുകൂടി പതുക്കെ സംസാരിക്കുന്നുണ്ട്. കറുത്ത പുറംകുപ്പായമോ വട്ടത്തൊപ്പികളോ ഇല്ലാതായി, സ്ത്രീക്കുറുംകുപ്പായങ്ങളും കുറുംകുപ്പായങ്ങളും തൊപ്പികളും രോമമെടുത്തുപിടിച്ചും വിളർത്തുമുള്ള ശിരസ്സുകളും മാത്രമായി. ഈ ആൾക്കൂട്ടം രാത്രിയിലെ അന്ധകാരത്തിൽ സമ്മിശ്രമായ വിധം ഓളംമറിഞ്ഞിരുന്നു. അതിന്റെ മന്ത്രിക്കലിന്ന് ഒരു ചാഞ്ചാട്ടത്തിന്റെ രൂക്ഷസ്വരമുണ്ട്. അതിലുള്ള ഒരൊറ്റ ആളും നടക്കുന്നില്ലെങ്കിലും, ഒരു പൊന്തൻ കാൽവെപ്പുശബ്ദം ചളിയിൽനിന്നു പൊന്തിയിരുന്നു. ആൾക്കുട്ടത്തിന്റെ ഈ കട്ടപിടിച്ച ഭാഗത്തിൽ നിന്നപ്പുറത്തേക്ക് ഒരു മെഴുതിരി കത്തുന്ന ഒരൊറ്റ ജനാലയെങ്കിലുമില്ല. ഏകാന്തങ്ങളും കുറഞ്ഞുകുറഞ്ഞു പോകുന്നവയുമായ റാന്തൽവരികൾമാത്രം ദൂരത്തുള്ള തെരുവീഥികളിലേക്കു കടന്നുമറയുന്നതു കാണാം. അക്കാലത്തെ റാന്തലുകൾക്കു കയർത്തുണ്ടങ്ങളിൽ തുക്കിയിട്ട തുടുനക്ഷത്രങ്ങളുടെ ഛായയുണ്ട്; അവ പാതവിരിയിൽ കൂറ്റൻ എട്ടുകാലികളുടെ രൂപത്തിലുള്ള നിഴലുകളെ വ്യാപിപ്പിച്ചിരുന്നു. ഈ തെരുവുകൾ വിജനങ്ങളല്ല. കുന്നുകൂടിയ തോക്കുകളും നീങ്ങുന്ന തോക്കിൻകുന്തങ്ങളും പാളയമടിക്കുന്ന പട്ടാളങ്ങളും കാണപ്പെട്ടിരുന്നു; കണ്ടറിയാനുൽക്കണ്ഠയോടുകൂടി ആരും ആ അതിർത്തിക്കപ്പുറത്തേക്കു പോകാറില്ല. അവിടെവെച്ചു രക്തപരിസരണം നിന്നു. അവിടെവെച്ചു പുരുഷാരം അവസാനിച്ചു.
സൈന്യം ആരംഭിച്ചു.
ആശയില്ലാതായ ഒരാളുടെ ഇച്ഛാശക്തിയാണ് മരിയുസ്സിനുണ്ടായിരുന്നത്. അയാൾക്കു കൽപന കിട്ടി. പോവാതെ കഴിയില്ല. ആൾക്കൂട്ടത്തെ തുളച്ചുകടക്കാനും പട്ടാളത്താവളങ്ങളെ വിട്ടുപോവാനും അയാൾ മാർഗ്ഗം കണ്ടു; അയാൾ പാറാവു നടക്കുന്നവരെ ഒഴിഞ്ഞുവെച്ചു; കാവൽ നില്ക്കുന്നവരെ വിട്ടുമാറി. അയാൾ ഒന്നു വളഞ്ഞുവെച്ചു; റ്യൂ ദ് ബെതിസിയിലെത്തി, ഹാലിലേക്കു തിരിച്ചു. റ്യൂ ദെ ബർദൊണയുടെ മൂലയ്ക്കൽ വിളക്കില്ലാതായിരുന്നു.
പുരുഷാരത്തിന്റെ ചുറ്റുവട്ടത്തിൽനിന്നു കടന്നതിനുശേഷം, അയാൾ സൈന്യങ്ങളുടെ അതിർത്തി കവിച്ചു; ഞെട്ടിത്തെറിപ്പിക്കുന്ന എന്തോ ഒന്നിലെത്തിയതായി കണ്ടു. ഒരു വഴിപോക്കനുമില്ല, ഒരു പട്ടാളക്കാരനുമില്ല, ഒരു വെളിച്ചവുമില്ല, ഒരാളുമില്ല; ഏകാന്തത, നിശ്ശബ്ദത, രാത്രി: എന്തൊരു മരവിക്കലാണ് അവിടെ ആളുകൾക്കുണ്ടാവുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. ഒരു തെരുവിലേക്കു കടക്കുന്നത് ഒരു നിലവറയിലേക്കു കടക്കുകയായി.
അയാൾ പിന്നേയും മുൻപോട്ടു നടന്നു.
അയാൾ കുറച്ചടി വെച്ചു. ആരോ ഒരാൾ അയാളെ ഏതാണ്ടു തൊട്ടുംകൊണ്ട് ഒരു പാച്ചിൽ പാഞ്ഞു. അതൊരു പുരുഷനായിരുന്നുവോ? അതോ ഒരു സ്ത്രീയോ? അങ്ങനെ അധികം പേരുണ്ടോ? അയാൾക്കു പറയാൻ വയ്യാ, അതു കടന്നുപോയി, കാണാതായി.
വളഞ്ഞുതിരിഞ്ഞു പോയിപ്പോയി അയാൾ ഒരിടവഴിയിലെത്തി; അത് റ്യൂ ദ് ല പൊതരിയായിരിക്കണമെന്ന് അയാൾ നിശ്ചയിച്ചു. തെരുവിന്റെ മധ്യത്തിൽവെച്ച് അയാൾ ഒരു തടസ്സത്തിന്മേൽ ചെന്നുമുട്ടി. അയാൾ കൈ നീട്ടി നോക്കി. അതു മറിച്ചിട്ട ഒരു സാമാനവണ്ടിയാണ്; നീർക്കുഴികളും നീർച്ചാലുകളും ചിന്നിയും കുന്നുകൂടിയുമുള്ള പാതവിരിക്കല്ലുകളും കാൽകൊണ്ടു തപ്പിയറിഞ്ഞു. അവിടെ ഒരു വഴിക്കോട്ട കെട്ടാൻ നോക്കി ഉപേക്ഷിച്ചിരിക്കുകയാണ്. അയാൾ കല്ലുകളുടെമീതെ പിടിച്ചുകയറി, അപ്പുറത്തേക്കു കടന്നു. അയാൾ തെരുവുകാലുകൾക്കരികിലൂടെയാണ് നടന്നത്; വീട്ടുചുമരുകൾ പിടിച്ചു മുൻപോട്ടു പോയി. വഴിക്കോട്ടയുടെ അടുക്കലെത്തിയപ്പോൾ, മുൻപിലായി എന്തോ ഒരു വെളുത്ത സാധനം കാണാനുണ്ടെന്നു തോന്നി. അയാൾ അടുത്തു ചെന്നു; അതിന്നൊരു രൂപം വെച്ചു. അതു രണ്ടു വെള്ളക്കുതിരകളാണ്; രാവിലെ ബൊസ്സ്വെ അഴിച്ചുവിട്ട വണ്ടിക്കുതിരകൾ;
അവ തെരുവിൽനിന്നു തെരുവിലേക്കായി വന്നപാടേ പകൽ മുഴുവനും അലഞ്ഞു നടക്കുകയായിരുന്നു; ഒടുവിൽ, മനുഷ്യന്ന് ഈശ്വരന്റെ പ്രവൃത്തികളെപ്പറ്റിയുള്ളതിൽ ഒട്ടുമധികം മനുഷ്യരുടെ പ്രവൃത്തികളെപ്പറ്റി അറിഞ്ഞുകൂടാത്ത തിര്യക്കുകളുടെ തളർന്ന ക്ഷമയോടുകൂടി അവ അവിടെ വന്നുവീണതാണ്.
മരിയുസ് കുതിരകളെ പിന്നിട്ടു. റ്യു ദ്യു കൊങ്ത്രാത്-സോസിയെൽ എന്ന പ്രദേശമാണെന്നു തോന്നിയ ഒരു തെരുവിലെത്താറായപ്പോൾ ഒരു വെടിയുണ്ട—അതെവിടെനിന്നു വന്നുവെന്ന് ആർക്കും അറിഞ്ഞുകൂടാ— അന്ധകാരത്തിലൂടെ എങ്ങനെയോ കടന്ന് അയാളെ തൊട്ടുംകൊണ്ടെന്നപോലെ ഒച്ചപ്പെടുത്തി പാഞ്ഞു; അതു നേരേ പോയി, അയാൾക്കുമീതേ, ഒരു തലമുടിച്ചമയക്കാരന്റെ പീടികയിൽ കെട്ടിത്തൂക്കിയിരുന്ന പിച്ചളക്ഷൌരത്തളികയിൽച്ചെന്നു കൊണ്ടു. ഈ തുളഞ്ഞ ക്ഷൗരത്തളിക റ്യു ദ്യു കോങ്ത്രാത്-സോസിയേലിൽ ചന്തത്തൂണുകളുടെ മൂലയ്ക്കൽ 1848-ൽ ഇപ്പോഴും കാണാം.
ഈ വെടി ഒരിടത്തു ജീവനുണ്ടെന്നു കാണിച്ചു. പിന്നെ യാതൊന്നും അയാൾ കണ്ടിട്ടില്ല.
ഈ ചുറ്റിസ്സുഞ്ചാരം മുഴുവനും ഇരുളൊതുക്കുകൾ ഇറങ്ങിപ്പോകുന്നപോലിരുന്നു. എന്തായാലും മരിയുസ് മുൻപോട്ടു നടന്നു.