അന്നു രാത്രി ഒരു കടവാതിലിന്റെയോ കൂമന്റെയോ ചിറകോടുകൂടി പാരിസ് നഗരത്തിനു മുകളിലൂടെ ചുറ്റിനടക്കുന്ന ആൾ തനിക്കു ചുവട്ടിൽ ഒരു വല്ലാത്ത കാഴ്ചയാണു കാണുക.
നഗരത്തിനുള്ളിൽ ഒരു നഗരമെന്നപോലെ, സാങ്ദെനിയും സാങ്മർദെങ്ങും കൂടിച്ചേർന്നും ഒരായിരം ഇടവഴികൾ കൂടിമറിഞ്ഞുമുള്ള ഹാൽ പ്രദേശം—രാജ്യകലഹക്കാർ കാവല്ക്കോട്ട കെട്ടി ചുവടുറപ്പിച്ചിട്ടുള്ളത് ഇവിടെയാണല്ലോ—കണ്ടാൽ പാരിസ്സിന്റെ ഒത്ത നടുക്കു തുരന്നുണ്ടാക്കിയിട്ടുള്ള വമ്പിച്ചതും ഇരുട്ടുപിടിച്ചതുമായ ഒരു ഗുഹയാണെന്ന് അയാൾക്കു തോന്നിയിരിക്കണം. അവിടെ നോട്ടം ഒരഗാധകുണ്ഡത്തിൽ ആണ്ടുപോകുന്നു. റാന്തലുകളൊക്കെ പൊട്ടിയതുകൊണ്ടും ജനാലകളെല്ലാം അടഞ്ഞതുകൊണ്ടും അവിടെ എല്ലാ ശബ്ദവും എല്ലാ അനക്കവും നിലച്ചിരിക്കുന്നു. രാജ്യകലഹത്തിന്റെ അദൃശ്യമായ പൊല്ലീസ് സൈന്യം എല്ലായിടത്തും പാറാവുണ്ട്; അവർ സമാധാനത്തെ, എന്നുവെച്ചാൽ രാത്രിയെ, രക്ഷിച്ചുപോരുന്നു. രാജ്യകലഹത്തിനു കൂടിയേ കഴിയൂ എന്നുള്ള യുക്തിശാസ്ത്രം, ആകെയുള്ള കുറച്ചാളുകളെ വമ്പിച്ച അന്ധകാരത്തിൽ ആഴ്ത്തിയിടുകയും ആ അന്ധകാരത്തിലുള്ള സംഭാവ്യതകളെക്കൊണ്ട് ഓരോ യുദ്ധഭടനേയും പെരുപ്പിക്കുകയും ചെയ്കയാണ്. ഇരുട്ടാകുന്നതോടുകൂടി വെളിച്ചം കാണിച്ചിട്ടുള്ള എല്ലാ ജനാലകൾക്കുമുണ്ട് ഓരോ വെടി കൊണ്ടിട്ട്. വെളിച്ചം കെടും, ചിലപ്പോൾ പാർപ്പുകാരനും ചാവും. അതുകൊണ്ടു യാതൊരനക്കവും എങ്ങുമില്ല. ഭയവും ദുഃഖവും അമ്പരപ്പുമല്ലാതെ മറ്റൊന്നും വീടുകളിലില്ല; തെരുവുകളിലെല്ലാം ഒരുതരം കൂട്ടില്ലാത്ത ഭയങ്കരതയും. ജനാലകളുടെ നീണ്ട വരികളും, പുകക്കുഴലുകളുടേയും മേല്പുരകളുടേയും കുതകളും ചളികെട്ടി ഈറൻപിടിച്ച പാതവിരിയിൽ പരക്കുന്ന അവ്യക്തനിഴലുകളുംകൂടി കാണാനില്ലായിരുന്നു. ആ നിഴൽക്കൂട്ടത്തേക്കു സൂക്ഷിച്ചുനോക്കിയാൽ അവിടവിടെ, ഇടയ്ക്കിടയ്ക്കു, മുറിഞ്ഞും കമ്പം പിടിച്ചപോലെയുമുള്ള വരകളെ ഉണ്ടാക്കിത്തീർക്കുന്ന അസ്പഷ്ട പ്രകാശങ്ങളും അസാധാരണക്കെട്ടിടങ്ങളുടെ മുഖപാർശ്വങ്ങളും—ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നവയിൽ വന്നും പോയുമിരിക്കുന്ന വെളിച്ചങ്ങളെപ്പോലെ എന്തോ ചിലത്—പക്ഷേ, കണ്ടു എന്നു വരാം; ആ സ്ഥലങ്ങളിലാണ് വഴിക്കോട്ടയുടെ നിൽപ്. ബാക്കിയൊക്കെ പുക കെട്ടി, കനത്തു, വ്യസനകരമായ ഒരിരുൾത്തടാകം മാത്രം; അതിനു മീതേ നിശ്ചേഷ്ടവും വ്യസനമയവുമായ ആകൃതിവിശേഷത്തോടുകൂടെ സാങ്ഴാക്കിലെ മണിഗോപുരവും, സാങ്മെരിയിലെ പള്ളിയും, മനുഷ്യനാൽ രാക്ഷസന്മാരാക്കപ്പെടുന്നവയും രാത്രിയാൽ പ്രേതങ്ങളാക്കപ്പെടുന്നവയുമായ രണ്ടോ മൂന്നോ കൂറ്റൻ കെട്ടിടങ്ങളും പൊന്തിനില്ക്കുന്നു
ഈ ഏകാന്തവും സ്വാസ്ഥ്യഭേദകവുമായ വിഷമതയ്ക്കു ചുറ്റും, പാരിസ്സിന്റെ രക്തപരിസരണം തീരേ നിന്നുകഴിഞ്ഞിട്ടില്ലാത്തവയും കുറേശ്ശ തെരുവുവിളക്കു കളുള്ളവയുമായ പ്രദേശങ്ങളിൽ, ആ ആകാശസഞ്ചാരി വാളുകളുടേയും കുന്തങ്ങളുടേയും ലോഹസംബന്ധിയായ തിളക്കവും, പീരങ്കികളുടെ പാഴ്മുഴക്കവും; നിമിഷംപ്രതി വീർത്തുവീർത്തുവരുന്ന നിശ്ശൂബ്ദസൈന്യങ്ങളുടെ സംഘംചേരലും വേർതിരിച്ചു കണ്ടേക്കാം—അതേ, രാജ്യകലഹത്തിന്റെ ഉള്ളിലേക്കും നാലുഭാഗത്തേക്കും വന്നടുത്തുകൂടുന്ന ഒരു ഭയങ്കരമായ അരപ്പട്ട.
കലഹക്കാരുടെ പ്രദേശം ഒരു പൈശാചികഗുഹയല്ലാതെ മറ്റൊന്നുമല്ലെന്നായി; അവിടെയുള്ള സകലവും ഉറങ്ങുകയോ അനങ്ങാതാവുകയോ ചെയ്തതായി തോന്നി; ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ, ഏതു തെരുവിൽച്ചെന്നാലുംഅവിടെ ഇരുട്ടല്ലാതെ മറ്റൊന്നുമില്ല.
കെണികളെക്കൊണ്ടു നിറഞ്ഞ, അദൃശ്യങ്ങളും ഭയങ്കരങ്ങളുമായ മനഃക്ഷോഭങ്ങളെക്കൊണ്ടു നിറഞ്ഞ, ഒരു വല്ലാത്ത ഇരുട്ട്; അതിൽ കടക്കുന്നത് അപകടം, നിൽക്കുന്നതു ഭയങ്കരം. അങ്ങോട്ടു കടക്കുന്നവർ അവിടെ ചെന്നുകൂടിയിട്ടുള്ളവരെപ്പറ്റി പേടിക്കുന്നു; അവിടെ ചെന്നുകൂടിയിട്ടുള്ളവർ അങ്ങോട്ടു കടന്നുവരുന്നവരെപ്പറ്റി ഭയപ്പെടുന്നു. തെരുവിന്റെ ഓരോ മൂലയ്ക്കുമുണ്ട് അദൃശ്യന്മാരായ പോരാളികൾ പതിയിരിക്കുന്നു; രാത്രിയുടെ നിബിഡതയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്ന ശവക്കല്ലറയിലെ കെണികൾ ഒക്കെക്കഴിഞ്ഞു. തോക്കുകളുടെ തിളങ്ങലല്ലാതെ വെളിച്ചം ആശിക്കേണ്ടതില്ല; മരണത്തിന്റെ സത്വരവും അപ്രതീക്ഷിതവുമായ ആവിർഭാവമല്ലാതെ യാതൊന്നും കണ്ടുമുട്ടാനില്ല. എവിടെ? എങ്ങനെ? എപ്പോൾ? ആർക്കും അറിഞ്ഞുകൂടാ; പക്ഷേ, അതു തീർച്ചയാണ്, നിവൃത്തിയില്ലാത്തതാണ്, യുദ്ധത്തിനു തിരഞ്ഞെടുക്കപ്പെട്ട ഈ സ്ഥലത്തുവെച്ചു ഭരണാധികാരവും രാജ്യകലഹവും,രാഷ്ട്രീയരക്ഷിഭടസംഘവും പൊതുജനസംഘവും, പ്രമാണികളും ലഹളക്കാരും, തപ്പിത്തടഞ്ഞ് എത്തിച്ചേർന്നു തമ്മിൽ കൂട്ടിമുട്ടും. രണ്ടുകൂട്ടർക്കുമുള്ള ആവശ്യം ഒന്നാണ്. ചത്തിട്ടോ ജയിച്ചിട്ടോ മാത്രമേ അവിടെനിന്നു പുറത്തേക്കു കടക്കാൻ മാർഗ്ഗമുള്ളൂ. ഏറ്റവും വലിയ ഭീരുക്കളെ ഒരു നിശ്ചയദാർഢ്യം കടന്നുബാധിക്കുകയും ഏറ്റവും വലിയ ധീരന്മാരെ ഒരു ഭയപ്പാടു ചെന്നു പിടികൂടുകയും ചെയ്യുമാറ് അത്രയും അറ്റത്തെത്തിയ ഒരു നില, അത്രയും ശക്തിമത്തായ ഒരന്ധത.
എന്നല്ല, രണ്ടു ഭാഗത്തും ഈർഷ്യയും ശുണ്ഠിയും നിശ്ചയദാർഢ്യവും സമമാണ്. ഒരുകൂട്ടർക്കു മുൻപോട്ടു ചെല്ലുന്നതു മരണം—ആരും പിന്നോക്കം പോരാൻ കരുതുന്നതുമില്ല; മറ്റേ കൂട്ടർക്ക് അവിടെ നില്ക്കുന്നതാണ് മരണം—ഓടിപ്പോകാൻ ആരും ആലോചിച്ചിട്ടുമില്ല.
പിറ്റേ ദിവസം രാവിലേക്കു സകലവും അവസാനിക്കുമെന്നുള്ളതു തീർച്ചയാണ്—ഇവിടെയോ അവിടെയോ ഒരു ദിക്കിൽ ജയം വരണം; രാജ്യകലഹം ഒന്നുകിൽ ഒരു ഭരണപരിവർത്തനമാവും, അല്ലെങ്കിൽ ചില്ലറപ്പോരാവും, എതിരാളികൾക്കെന്നപോലെ ഭരണാധികാരികൾക്കും ഇതറിയാം; എത്ര നിസ്സാരനായ നാടുവാഴിയും ഇതു മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടു സർവവും തീർച്ചപ്പെടാനിരിക്കുന്ന അവിടുത്തെ അഭേദ്യാന്ധകാരത്തോട് ഒരു മഹത്തരമായ മനോവേദന ചുറ്റിപ്പിണഞ്ഞു; അതുകൊണ്ട് ഒരു മഹാകഷ്ടസംഭവം ഉണ്ടാവാൻ പോകുന്ന ആ നിശ്ശബ്ദതയുടെ ചുറ്റും ഒരു വർദ്ധിച്ച ഉത്കണ്ഠ പറ്റി. അവിടെ ഒരൊറ്റ ശബ്ദം മാത്രമേ കേൾക്കാനുള്ളു; മരണവേദനയിലെ ഞെരക്കംപോലെ ഹൃദയഭേദകമായ ഒരു ശബ്ദം; ഒരു ശാപംപോലെ അത്രയും അപായസുചകം-സാങ്മെറിപ്പള്ളിയിലെ ആപൽസൂചകമായ മണിയടി. നിഴൽപാടുകൾക്കിടയിൽവെച്ചു നിലവിളിക്കുന്ന ആ നിഷ്ഠുരവും നിരാശവുമായ മണിയടിയുടെ ഒച്ചപോലെ ചോര കട്ടപിടിക്കുന്ന മറ്റൊന്നുമുണ്ടാവാൻ വയ്യാ.
പലപ്പോഴും കാണുന്നതുപോലെ, മനുഷ്യൻ ചെയ്വാൻ തുടങ്ങുന്നതിനോടു പ്രകൃതിയും യോജിച്ചു എന്നു തോന്നുന്നു. സർവ്വത്തിന്റേയും കൂടിയുള്ള രഞ്ജിപ്പിൽ ഒരു കരടും തടഞ്ഞില്ല. നക്ഷത്രങ്ങൾ മറഞ്ഞു; കാർമേഘങ്ങൾ തങ്ങളുടെ വ്യസനമയങ്ങളായ മടക്കുകളെക്കൊണ്ട് ആകാശാന്തത്തെ നിറച്ചു. ഈ മഹത്തായ ശവക്കുഴിയുടെ മീതേ ഒരു മഹത്തായ ശവമൂടുതുണി വിരിച്ചിട്ടുള്ളതുപോലെ, ഈ ചത്തുകിടക്കുന്ന തെരുവുകൾക്കു മുകളിൽ ഒരിരുണ്ട ആകാശം പരന്നുകൂടി.
അത്രയുമധികം വിപ്ലവസംബന്ധികളായ സംഭവങ്ങളെ കണ്ടുപോന്ന ആ അതേ പ്രദേശത്തു പിന്നെയും തികച്ചും രാഷ്ട്രീയമായ ഒരു യുദ്ധം ഒരുങ്ങി വരുമ്പോൾ, ധർമ്മനിഷ്ഠയെ മുൻനിർത്തി യൗവനവും ഗുഢസംഘങ്ങളും വിദ്യാലയങ്ങളും, അവകാശങ്ങളെ മുൻനിർത്തി പ്രമാണികളും അന്യോന്യം കൂട്ടിയടിക്കുകയും പിടിച്ചു മറിച്ചിടുകയും ചെയ്വാൻവേണ്ടി അടുത്തുകൂടുമ്പോൾ, ഓരോരുത്തനും പാഞ്ഞുചെന്ന് അവസാനഘട്ടത്തിനുള്ള ഒടുവിലത്തെ നിശ്ചിത മുഹൂർത്തത്തെ എതിരേല്ക്കുമ്പോൾ, വളരെ ദുരത്ത് ആ അപായകരമായ പ്രദേശത്തിനു പുറത്തു സുവർണ്ണവും സമൃദ്ധിമത്തുമായ പാരിസ്സിന്റെ പ്രകാശധോരണിയിൽ മറഞ്ഞുപോകുന്ന ആ പണ്ടത്തെ ഗ്രഹപ്പിഴ പിടിച്ച പാരിസ്സിന്റെ, ഏറ്റവും അഗാധങ്ങളും ആഴമറിയാത്തവയുമായ ഗുഹകൾക്കുള്ളിൽ, ജനങ്ങളുടെ വ്യാകുലശബ്ദം ഒരു നെടുംമുഴക്കമുണ്ടാക്കുന്നതു കേൾക്കാം.
തിര്യക്കിന്റെ അലർച്ചയും ഈശ്വരന്റെ അരുളപ്പാടും കൂടിച്ചേർന്ന ഭയങ്കരവും ദിവ്യതരവുമായ ഒരു ശബ്ദം— അശക്തന്മാമെ പേടിപ്പെടുത്തുന്നതും അറിവുള്ളവരെ ആലോചിപ്പിക്കുന്നതുമായി, സിംഹത്തിന്റെ ഗർജ്ജനംപോലെ ആഴത്തിൽനിന്നും ഇടിയുടെ മുഴക്കംപോലെ മുകളിൽനിന്നുമുണ്ടാകുന്ന ഒരു ശബ്ദം.