വായനക്കാർ കണ്ടവിധം എല്ലാ കന്നഭാഷയിലും, ഇന്നത്തെ കന്നഭാഷയിലെന്നപോലെ നാനൂറു കൊല്ലം മുൻപിലത്തെ കന്നഭാഷയിലും, വാക്കുകൾക്കൊക്കെ വ്യസനമയമായും പേടികാട്ടുന്നതായും ഒരു മോന്തയുണ്ടാക്കുമാറ് ആ അപ്രസന്നമായ പരമാർത്ഥഭാവവിശേഷം പരക്കെ വ്യാപിച്ചിരിക്കുന്നു. ‘അത്ഭുതക്കൊട്ടാരത്തി’ൽ സ്വന്തം കളിശ്ശീട്ടുകെട്ടുകളെക്കൊണ്ട് ഒളിച്ചിരുന്ന തെണ്ടികളുടെ പണ്ടത്തെ വല്ലാത്ത സങ്കടസ്ഥിതി അതിൽ നാം കണ്ടുപോകുന്നു; ആ കളിശ്ശീട്ടുകളിൽ ചിലത് ഇന്നുമുണ്ട്. ഉദാഹരണത്തിന് ക്ലാവർ എട്ടാംകൂലി, എട്ടു കൂറ്റൻ മൂവിലച്ചെടിയിലകളോടുകൂടിയ ഒരു വമ്പിച്ച മരമാണ് —കാടിന്റെ ഒരുതരം വികൃതസ്വരൂപം. ഈ മരത്തിനു ചുവട്ടിൽ ഒരു തിയ്യിട്ടിട്ടുണ്ട്; അതിൽക്കാട്ടി മൂന്നു മുയലുകളെ ഒരു നായാട്ടുകാരൻ ഇരിമ്പുകുന്തത്തിൽ കോർത്തു പൊരിച്ചെടുക്കുന്നു; അയാൾക്കു പിന്നിലായി മറ്റൊരടുപ്പത്ത് ഒരു തിളപ്പാത്രം തൂങ്ങിനില്ക്കുന്നതിൽ നിന്ന് ഒരു നായയുടെ തല പുറത്തേക്ക് കാണാനുണ്ട്. കള്ളച്ചരക്കുകാരെ പൊരിക്കുവാനുള്ള വധസ്തംഭങ്ങളുടേയും കള്ളനാണ്യമടിക്കുന്നവരെ ഇട്ടു തിളപ്പിക്കുവാനുള്ള ഇരിമ്പുചരക്കിന്റേയും മുൻപിൽവെച്ച് ഒരു കൂട്ടു കളിശ്ശീട്ടു കാണിക്കുന്ന ചിത്രപ്പണിയുടെ ഈ പ്രതിക്രിയകളെക്കാൾ വ്യസനകരമായി മറ്റൊന്നും ഉണ്ടാവാൻ വയ്യാ. കന്നഭാഷാലോക്ത്തിൽ ആലോചനയെടുക്കുന്ന ഈ നാനാരൂപങ്ങളെല്ലാം— പാട്ടും ശകാരവും ഭയപ്പെടുത്തലും സകലവും—ഈ അശക്തിയും ആശാഭംഗവും കൂടിക്കലർന്നവയാണ്. എല്ലാ പാട്ടുകളും—ചിലതിന്റെ രാഗങ്ങൾ പുസ്തകത്തിലായിട്ടുണ്ട്—കണ്ണുനീർ പുറപ്പെടുവിക്കത്തക്കവിധം വിനീതങ്ങളും ദയനീയങ്ങളുമാണ്. പാട്ടുകാരൻ എപ്പോഴും സാധുവാണ്; അവൻ എപ്പോഴും ഒളിക്കുന്ന മുയലോ, പാഞ്ഞുകളയുന്ന എലിയോ പറക്കുന്ന പക്ഷിയോ ആയിരിക്കും. അവൻ ആവലാതി പറകയില്ല, നെടുവീർപ്പിടുക മാത്രം ചെയ്തു തൃപ്തിപ്പെടും; അവന്റെ ഒരു ഞെരക്കം നമ്മുടെ കാലത്തും കേൾക്കാനുണ്ട്; ‘മനുഷ്യരുടെ ഏകപിതാവായ ഈശ്വരൻ താൻ യാതൊരു സങ്കടവും അനുഭവിക്കാതെ, തന്റെ പുത്രന്മാരെയും പൗത്രന്മാരെയും ഇട്ടു മരണവേദന അനുഭവിപ്പിക്കുകയും അവരുടെ നിലവിളി കേൾക്കുകയും ചെയ്യുന്നതെങ്ങനെ എന്നെനിക്കു മനസ്സിലാവുന്നില്ല.’ ആ സാധു, ആലോചിക്കാൻ ഇട കിട്ടുമ്പോഴെല്ലാം നിസ്സാരന്മാരുടെ മുൻപിൽ ചെറുതാവുകയും സമുദായത്തിനു മുൻപിൽ പേടിച്ചുതുള്ളുകയും ചെയ്യുന്നു; അവൻ സാഷ്ടാംഗം നമസ്കരിക്കുന്നു. അവൻ അപേക്ഷിക്കുന്നു, അവൻ ദയയ്ക്കുവേണ്ടി കെഞ്ചിനോക്കുന്നു; അവന്നു താൻ കുറ്റക്കാരനാണെന്നു ബോധപ്പെട്ടതായി തോന്നും.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഒരു മാറ്റം സംഭവിച്ചു; തടവുപുള്ളികളുടെ പാട്ടുകളും കള്ളന്മാരുടെ ചൂളവിളികളും ആകപ്പാടെ ഒരധിക പ്രസംഗമയവും ആഹ്ലാദപരവുമായ മുഖാകൃതിയെ കൈക്കൊണ്ടു. ആവലാതിപോയി, അധികാരമായി. പതിനെട്ടാംനൂറ്റാണ്ടിൽ, തണ്ടുവലിശ്ശിക്ഷസ്ഥലത്തും കാരാഗൃഹങ്ങളിലും നടപ്പുള്ള മിക്ക പാട്ടുകളിലും പൈശാചികവും ദുർഗ്രഹവുമായ ഒരാഹ്ലാദശീലം കാണുന്നു. ഒരു മിന്നിച്ചുകൊണ്ടു മിന്നുന്നതും കുഴൽവിളിക്കുന്ന ഒരു തീപ്പൊട്ടി കാട്ടിനുള്ളിലേക്കു വലിച്ചെറിഞ്ഞതുമായ ഒരു കർക്കശ ശബ്ദത്തിലുള്ളതും തുള്ളിച്ചാടിനടക്കുന്നതുമായ പല്ലവി നാം കേൾക്കുകയായി
ഈ പാട്ടുകൾ കുണ്ടറത്തടവിനുള്ളിലോ ഒരു മനുഷ്യന്റെ കഴുത്തരിയുന്ന സമയത്തു കാട്ടിൽ ഒരു മൂലയ്ക്കലോ വെച്ചു പാടിയവയാണ്.
ഒരു സഗൗരവസൂചകം. ആശകെട്ടവരുടെ പണ്ടത്തെ ദുഃഖമയത്വം പതിനെട്ടാം നൂറ്റാണ്ടായപ്പോൾ മറഞ്ഞുകഴിഞ്ഞു. അവർ ചിരിക്കാൻ തുടങ്ങി. വലിയ വമ്പൻ എന്നും വലിയ സമർത്ഥൻ എന്നുമുള്ള പാട്ടുകൾ അവർ പെറുക്കിക്കൂട്ടി. പതിനഞ്ചാമൻ ലൂയിയെ കൊടുത്താൽ അവർ ഫ്രാൻസിലെ രാജാവിനെ ‘പങ്താങ്ങിലെ [1] പ്രഭു’ എന്നു വിളിക്കും. എന്നല്ല നോക്കണേ, അവർക്കു നേരംപോക്കേ ഉള്ളൂ. അവരുടെ അന്തഃകരണം വീണുകിടക്കാതായെന്നു തോന്നുമാറ് ഒരുതരം പ്രകാശനാളം ആ നികൃഷ്ടജീവികളിൽനിന്നു പുറപ്പെടുന്നു. അന്ധകാരത്തിലേക്കു ചേർന്ന ഈ ദയനീയവർഗ്ഗങ്ങൾക്കു പ്രവൃത്തിയിലേ ധൃഷ്ടതയുള്ളൂ എന്നല്ലാതായി, മനസ്സിലും ധൃഷ്ടത വന്നു. അവർ ദുഷ്പ്രവൃത്തിക്കാരാണെന്നുള്ള സ്മരണ സ്വയമേവ ഇല്ലാതാകയും, വിചാരശീലന്മാരുടേയും മനോരാജ്യക്കാരുടേയും ഇടയിൽനിന്ന് അങ്ങനെയുള്ളവർതന്നെ അറിഞ്ഞിട്ടില്ലാത്ത എന്തോ ഒരനിർവചനീയ സാഹായ്യം തങ്ങൾക്കുണ്ടാകുന്നുണ്ടെന്നു ബോധപ്പെടുകയും ചെയ്തതിന്റെ ഒരടയാളം. കളവിന്റേയും തട്ടിപ്പറിയുടേയും വൈരൂപ്യം അതിന്റെ ഒരു വലിയ ഭാഗത്തെ യുക്ത്യാഭാസങ്ങളിലും വിശ്വാസങ്ങളിലും ചെലുത്തി, ഈട്ടം കുറച്ചുകൊണ്ടു, കളവുകളും തട്ടിപ്പറികളും വിശ്വാസങ്ങളിലേക്കും യുക്ത്യാഭാസങ്ങളിലേക്കും ഊറിയിറങ്ങാൻ തുടങ്ങുന്നുണ്ടെന്നതിന്റെ ഒരടയാളം. ചുരുക്കിപ്പറഞ്ഞാൽ, ഏതെങ്കിലും ഒരു സവിശേഷമാറ്റം സംഭവിക്കാത്തപക്ഷം, എന്തോ ഒരു മഹാക്ഷോഭം അടുത്തുണ്ടാവാൻ പോകുന്നുണ്ടെന്നതിന്റെ ഒരടയാളം.
ഞങ്ങൾ ഒരു നിമിഷനേരം നില്ക്കട്ടെ. ആരെയാണ് ഞങ്ങളിവിടെ കുറ്റപ്പെടുത്തുന്നത്? പതിനെട്ടാംനൂറ്റാണ്ടിനെയാണോ? തത്ത്വജ്ഞാനത്തെയാണോ? ഒരിക്കലുമല്ല. പതിനെട്ടാംനൂറ്റാണ്ടിന്റെ പ്രവൃത്തി നല്ലതും വേണ്ടതും കൊള്ളാവുന്നതുമാണ്. സർവ്വജ്ഞാനനിധികാരന്മാർ, അവരുടെ തലവനായി ദിദരൊ; ശക്തി വാദികൾ, അവരുടെ തലവനായി തുർഗോ; തത്വജ്ഞാനികൾ, അവരുടെ തലവനായി വോൾത്തെയർ; മനോരാജ്യക്കാർ, അവരുടെ തലവനായി റൂസ്സോ—ഇവരാണ് നാലു ദിവ്യസൈന്യങ്ങൾ. ഇവർ കാരണമാണ് മനുഷ്യസമുദായത്തിനു വെളിച്ചത്തിലേക്കുണ്ടായ മഹത്തായ ഉദ്ഗതി. ഇവർ അഭിവൃദ്ധിയുടെ നാലു പ്രധാന ഭാഗങ്ങളിലേക്കും നടന്നുചെല്ലുന്ന മനുഷ്യജാതിയുടെ നാലു മുന്നണിപ്പടകളാണ്. ദിദരൊ സുഭഗതയിലേക്കും, തുർഗോ പ്രയോജനകരത്വത്തിലേക്കും, വോൾത്തെയർ സത്യസ്ഥിതിയിലേക്കും, റൂസ്സോ ന്യായത്തിലേക്കും. പക്ഷേ, തത്ത്വജ്ഞാനികളുടെ അടുത്തും മീതെയും യുക്ത്യാഭാസക്കാരുണ്ട്—കൊള്ളാവുന്ന ചെടിക്കൂട്ടത്തോടു കൂടിക്കലർന്ന ഒരു കൊള്ളരുതാത്ത സസ്യപ്പടർപ്പ്; ശുദ്ധമായ കാട്ടിനുള്ളിലെ വിഷച്ചെടി. ആ നൂറ്റാണ്ടിലെ മനുഷ്യവർഗ്ഗോദ്ധാരകന്മാരുടെ മഹാഗ്രന്ഥങ്ങളെ മരണശിക്ഷാവിധി നടത്തുന്നവൻ കോടതിയെടുപ്പിന്റെ കോണിത്തട്ടിൽ വെച്ചു തിയ്യിടുന്ന സമയത്ത്, ഇന്നു വിസ്തൃതരായ എഴുത്തുകാർ, രാജാവിന്റെ ഉത്തരവോടുകൂടി, നിർഭാഗ്യന്മാർ ആർത്തിയോടുകൂടി വായിക്കുന്ന എന്തോ ആർക്കുമറിഞ്ഞുകൂടാത്ത ഓരോ തകരാറു പിടിപ്പിക്കുന്ന ഗ്രന്ഥങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഒരു രാജാവിന്റെ രക്ഷയിൻകീഴിലുള്ള— പറയാൻ കൊള്ളില്ല—ഈ പ്രസിദ്ധീകരണങ്ങളിൽ ചിലതു ‘ഗൂഢവായനശാല’യിൽ ഇന്നും കാണാം. ശ്രദ്ധേയങ്ങളെങ്കിലും അജ്ഞാതങ്ങളായ ഈ വാസ്തവാവസ്ഥകൾ മുകൾ ഭാഗത്തൊന്നും നോക്കിയാൽ കണ്ടിരുന്നില്ല. ചിലപ്പോൾ ഒരു വാസ്തവാവസ്ഥയുടെ വെറും നിഗൂഢതയിൽത്തന്നെ അതിന്റെ അപായകരത്വം പതുങ്ങിക്കിടക്കുന്നുണ്ടാവും. ഈ എഴുത്തുകാരിലെല്ലാംവെച്ചു പൊതുജനങ്ങൾക്കിടയിൽ ഏറ്റവും അപകടം പിടിച്ച തട്ടിരിപ്പിടങ്ങളെ ഒരു സമയം അന്നു കുഴിച്ചുണ്ടാക്കിയിരുന്ന ആൾ രെസ്ഥിഫ് ദ് ബ്രിത്തോന്നായിരുന്നു.
യൂറോപ്പിൽ മുഴുവനുമുണ്ടായിരുന്ന ഈ വിദ്യ മറ്റെവിടെയുമുള്ളതിലധികം തകരാറുണ്ടാക്കിയതു ജർമ്മനിയിലാണ്. ജർമ്മനിയിൽ, ഷില്ലെർ തന്റെ ‘തട്ടിപ്പറിക്കാർ’ എന്ന പ്രസിദ്ധനാടകമെഴുതിയിട്ടു കുറച്ചുകാലത്തേക്കു കളവും തട്ടിപ്പറിയും വസ്തുമുതലിന്റേയും തൊഴിലിന്റേയും എതിരായി പുറപ്പെട്ടു. കാഴ്ചയിൽ ന്യായ്യങ്ങളെങ്കിലും, വാസ്തവത്തിൽ വിഡ്ഢിത്തങ്ങളായ ചില സവിസ്തരങ്ങളും അയഥാർത്ഥങ്ങളുമായ ആശയങ്ങളെ കൈയിലാക്കി, ആ ആശയങ്ങളെക്കൊണ്ടു താന്താങ്ങളെ മൂടിക്കെട്ടി, അവയ്ക്കുള്ളിൽ, ഒരു വിധത്തിൽ, മറഞ്ഞുനിന്നു, മറ്റൊരു പേരെടുത്തു, പ്രമാണത്തിന്റെ നിലയിലേക്കു കടക്കുകയും, ആ രൂപത്തിൽത്തന്നെ തൊഴിലാളികളും ദുഃഖശീലരും സത്യവാന്മാരുമായ പൊതുജനങ്ങൾക്കിടയിൽ, ആ ഔഷധക്കൂട്ടിന്റെ നിർമ്മാതാക്കളായ മൂഢരസായനശാസ്ത്രക്കാർപോലും അറിയാതെ, ആ ഔഷധത്തെ കൈക്കൊണ്ട പൊതുജനങ്ങൾകൂടി അറിയാതെ, പെരുമാറുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു വാസ്തവാവസ്ഥ വെളിപ്പെടുമ്പോളെല്ലാം കാര്യം കുറെ സഗൗരവമാണ്. കഷ്ടപ്പാടിൽനിന്നു ശുണ്ഠിയുണ്ടാവുന്നു; ഐശ്വര്യമുള്ള വർഗ്ഗക്കാർ സ്വയം അന്ധരാവുകയോ കിടന്നുറങ്ങുകയോ ചെയ്യുമ്പോൾ—അതും കണ്ണടയ്ക്കുകയും ഒന്നു തന്നെ— ദൗർഭാഗ്യമേറിയ വർഗ്ഗക്കാരുടെ വേഷം, ഒരു മുക്കിലിരുന്നു മനോരാജ്യം വിചാരിക്കുന്നു. ഏതെങ്കിലും ദുഃഖിതമോ ദുഃസ്വഭാവിയോ ആയ ആത്മാവിൽക്കാണിച്ചു തന്റെ ചൂട്ടു കത്തിക്കുകയും സമുദായത്തെ സൂക്ഷിച്ചുനോക്കിക്കാണാൻ നില്ക്കുകയും ചെയ്യുന്നു. ദ്വേഷത്തിന്റെ സൂക്ഷ്മനോട്ടം ഒരു ഭയങ്കരവസ്തുവാണ്.
അതാതുകാലത്തെ ദൗർഭാഗ്യത്തിന്റെ ഇഷ്ടംപോലെ, അതിൽനിന്നു പണ്ടത്തെ മാതിരിയുള്ള കൃഷീവലലഹളകൾ പുറപ്പെടുന്നു—അവയുടെ അടുത്തു നിർത്തുമ്പോൾ ശരിക്കുള്ള രാഷ്ട്രീയവിപ്ലവങ്ങളെല്ലാം വെറും കുട്ടിക്കളിയാണ്; അവ ഉപദ്രവിക്കുന്നവരും ഉപദ്രവിക്കപ്പെടുന്നവരും തമ്മിലുള്ള ശണ്ഠകളല്ലാതാവുന്നു. സുഖവും സുഖമില്ലായ്മയും കൂടിയുള്ള പോരാട്ടമായിത്തീരുന്നു. അപ്പോൾ സകലവും തകരുന്നു.
കൃഷീവലലഹളകൾ പൊതുജനങ്ങളുടെ വക ഭൂമികുലുക്കങ്ങളാണ്.
പതിനെട്ടാംനൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഏതാണ്ട് അടുത്തെത്തിപ്പോയ ഈ അത്യാവശ്യത്തിനെയാണ് ഫ്രാൻസിലെ ഭരണപരിവർത്തനം—ആ സത്യാവസ്ഥയുടെ വമ്പിച്ച പ്രവൃത്തി— അടക്കിക്കളഞ്ഞത്.
വാളെടുത്ത ആലോചനയല്ലാതെ മറ്റൊന്നുമല്ലാതെ ഫ്രാൻസിലെ ഭരണപരിവർത്തനം നിവർന്നുനിന്ന്, അതേവിധം അപ്രതീക്ഷിതമായി, തിന്മയുടെ വാതിൽ കൊട്ടിയടയ്ക്കുകയും നന്മയുടെ വാതിൽ തുറന്നിടുകയും ചെയ്തു. അതു ഭേദ്യം ചെയ്യലിനെ തടഞ്ഞു. സത്യത്തെ വിളംബരപ്പെടുത്തി ശതാബ്ദത്തിന്റെ കേടൊക്കെ തീർത്തു. പൊതുജനസംഘത്തെ പട്ടാഭിഷേകം ചെയ്തു.
അതു രണ്ടാമതൊരാത്മാവിനെ, ശരിയായിട്ടുള്ളതിനെ, മനുഷ്യന്നു കൊടുത്ത്. അവനെ രണ്ടാമതൊരിക്കൽക്കൂടി സൃഷ്ടിച്ചു എന്നു പറയാം.
പത്തൊമ്പതാം നൂറ്റാണ്ടിന് അതു പിന്തുടർച്ചാവകാശപ്രകാരം കിട്ടുകയും അതുകൊണ്ടു ഗുണമുണ്ടാവുകയും ചെയ്തു; ഞങ്ങൾ മുൻപു സൂചിപ്പിച്ചവിധമുള്ള സാമുദായികവിപത്ത് ഇനി ഒരിക്കലും ഉണ്ടാവാൻ വയ്യെന്നായി. അതു ഘോഷിക്കുന്നവൻ അന്ധനാണ്! അതു പേടിക്കുന്നവൻ വങ്കനാണ്! ഭരണപരിവർത്തനം കൃഷീവലലഹള കുത്തിവെയ്ക്കുന്ന മരുന്നാണ്.
ഭരണപരിവർത്തനത്തോടു നാം നന്ദി പറയുക, സാമുദായികസ്ഥിതികളെല്ലാം മാറിപ്പോയി. ജന്മികുടിയായ്മയേയും രാജവാഴ്ചയേയും സംബന്ധിച്ചുള്ള രോഗങ്ങളൊന്നും നമ്മുടെ രക്തത്തിൽ ഇല്ലാതായി. ഇടക്കാലം നമ്മുടെ കൂട്ടിലേ ഇല്ലെന്നായി അകത്തുള്ള ഭയങ്കരപ്രാണികൾ പുറത്തേക്കുന്തിക്കടക്കുകയും, കാല്ക്കൽനിന്ന് ഒരു വമ്പിച്ച മുഴക്കത്തിന്റെ നിഗൂഢപ്പുറപ്പാടു കേൾക്കുകയും, നിലം പൊട്ടിപ്പിളർന്നു ഗുഹകളുടെ മുകൾബ്ഭാഗം കോട്ടുവായിട്ടു ഭൂമിക്കുള്ളിൽനിന്നു പൊന്തിവരുന്ന പൈശാചികശിരസ്സുകൾ പെട്ടെന്നു കാണപ്പെടുമാറു പരിഷ്കാരത്തിന്റെ മുകൾ നിലയിൽ ചിതൽപ്പുറ്റുപോലുള്ള തുരങ്കങ്ങളിൽനിന്ന് അനിർവചനീയങ്ങളായ കുന്നുകൾ വെളിപ്പെടുകയും ചെയ്യുന്ന കാലങ്ങളിലല്ലാതായി നാം ഇന്ന്.
ഭരണപരിവർത്തനബോധം ഒരു സദാചാരബോധമാണ്. ഒരിക്കൽ ഉണ്ടായിവന്നാൽ അവകാശബുദ്ധി ധർമ്മബുദ്ധിയെ ഉണ്ടാക്കുന്നു. എല്ലാവർക്കും അവകാശപ്പെട്ടതു സ്വാതന്ത്ര്യമാണ്; റൊബെപിയരുടെ അഭിനന്ദനീയമായ വിവരണമനുസരിച്ചു, മറ്റുള്ളവരുടെ സ്വാതന്ത്ര്യം ആരംഭിക്കുന്നേടത്തുവെച്ച് അതവസാനിക്കുന്നു. 1789 മുതൽ ജനസമുദായം ഒന്നിച്ച് ഒരു വിശിഷ്ടസത്ത്വമായി വലുപ്പം വെച്ചുവരികയാണ്. സ്വാധികാരത്തോടുകൂടിയ ഏതൊരു ദരിദ്രന്നും ഒരു പ്രകാശനാളം കൈയിലില്ലാതെയില്ല; വിശന്നുചാകൽ ഫ്രാൻസിന്റെ മര്യാദയെ അവനിൽകണ്ടെത്തുന്നു; പൗരന്റെ അന്തസ്സ് ആന്തരമായ ഒരു പടച്ചട്ടയാണ്; സ്വതന്ത്രനാരോ അവൻ കണിശക്കാരനാണ്; ‘സമ്മതിദായക’നാരോ അവൻ രാജ്യം ഭരിക്കുന്നു. അതിൽനിന്നാണ് സത്യസന്ധത; അതിൽനിന്നാണ് പ്രലോഭനകളുടെ മുൻപിലുള്ള ആ സധൈര്യമായ മുഖംതാഴ്ത്തൽ. ഭരണപരിവർത്തനത്തിന്റെ ഗണം അങ്ങനത്തതാണ്. ഒരു മോചനദിവസത്തിൽ, ഒരു ജൂലായി 14-ാംനു-യോ ഒരു ആഗസ്ത് 10-ാം തിയ്യതിയോ വന്നാൽ, പൊതുജനസംഘം എന്നത് ഇല്ലാതാകുന്നു. പരിഷ്കൃതവും വർദ്ധിച്ചുവരുന്നതുമായ പുരുഷാരങ്ങളുടെ ഒന്നാമത്തെവാക്ക് ഇതാണ്; കള്ളന്മാരൊക്കെ പോവട്ടെ! അഭ്യുദയം ഒരു സത്യവാനാണ്; ആദർശവും കേവലത്വവും കൈലേസ്സുകളെ കട്ടെടുക്കയില്ല. തൂലെരി രാജധാനിയിലെ സമ്പത്തു കയറ്റിയ വണ്ടികളെ 1848-ൽ ആരാണ് കൊണ്ടുപോയിരുന്നത്? കീറത്തുണികൾ ഭണ്ഡാരത്തിനു കാവൽനിന്നു. സൗശീല്യം ഈ ഇരപ്പാളികളെ പ്രകാശമാനന്മാരാക്കി. ആ വണ്ടികളിൽ അടയ്ക്കാതെയുള്ള— ചിലതു പകുതി തുറന്നുമിരുന്നു—പെട്ടികളിൽ കണ്ണഞ്ചിക്കുന്ന അളുക്കുകൾക്കിടയിൽ, വൈരങ്ങൾ പതിച്ചതും, മുകളിൽ മൂന്നുകോടി ഫ്രാങ്ക് വിലപിടിച്ച പള്ളിമാണിക്യം പതിച്ചതുമായ ഫ്രാൻസിന്റെ പഴയ കിരീടമുണ്ടായിരുന്നു. വെറുംകാലോടുകൂടി അവർ ആ കിരീടത്തിനു കാവൽനിന്നു.
അങ്ങനെ കൃഷീവലലഹളകൾ ഇല്ലാതായി. കൗശലക്കാർക്കുവേണ്ടി ഞാനതിൽ പശ്ചാത്തപിക്കുന്നു; പണ്ടത്തെ പേടി അത്തരക്കാരിൽ പിന്നെയും അങ്കുരിച്ചു; പക്ഷേ, അതിനെ ഇനി രാഷ്ട്രീയകാര്യങ്ങളിൽ ഉപയോഗപ്പെടുത്താൻ വയ്യാ. ചെമ്പൻഭൂതത്തിന്റെ പ്രധാനകമ്പി പൊട്ടിപ്പോയി. അതിപ്പോൾ ആർക്കുമറിയാം. ഇമ്പാച്ചി പേടിപ്പെടുത്താതായി. പക്ഷികൾ അസ്ഥികൂടമാതൃകയെക്കൊണ്ട് എന്തും കാണിക്കുന്നു. ദുഷ്ടജീവികൾ അതിന്മേൽ വന്നുപൊതിയുന്നു; പ്രമാണികൾ അതു കണ്ടു ചിരിക്കുന്നു.
[1] ഫ്രാൻസിലെ ഒരു വ്യവസായ സമൃദ്ധമായ പട്ടണം.