images/hugo-33.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.11.4
രണ്ടു മുറകൾ: കാത്തിരിക്കുകയും ആശിക്കുകയും

ഈസ്ഥിതിക്ക് എല്ലാ സാമുദായികവിപത്തുകളും അവസാനിച്ചുവോ? ഒരിക്കലുമില്ല. കൃഷീവലലഹളകളില്ല; അക്കാര്യത്തിൽ സമുദായത്തിനു ശങ്കയേ വേണ്ടാ; ചോര ഇനിമേൽ അതിന്റെ തലയിലേക്കു പാഞ്ഞുകേറില്ല. രക്തമൂർച്ഛയെപ്പറ്റി ഇനി പേടിക്കേണ്ടാ; പക്ഷേ, ക്ഷയരോഗം. സാമുദായിക ക്ഷയരോഗത്തിനാണ് കഷ്ടപ്പാടെന്നു പേർ.

ഇടിവെട്ടു കൊണ്ടിട്ടെന്നപോലെത്തന്നെ മെലിഞ്ഞുമെലിഞ്ഞിട്ടും ഒരാൾ ചത്തേക്കാം.

രാഷ്ട്രീയങ്ങളായ അത്യാവശ്യങ്ങളിൽവെച്ചു പ്രധാനം മുതലവകാശമില്ലാതാക്കപ്പെട്ടവരും ദുഃഖിച്ചുകഴിയുന്നവരുമായ ആൾക്കൂട്ടങ്ങളെക്കുറിച്ച് ഒന്നാമതായാലോചിക്കുകയും, അവരെ ആശ്വസിപ്പിക്കുകയും, കാറ്റു കൊള്ളിക്കുകയും പരിഷ്കരിക്കുകയും, സ്നേഹിക്കുകയും, അവരുടെ ദിഗന്തരത്തെ ഒരു മഹത്തായ അതിരുവരെ വലുതാക്കുകയും, എല്ലാ രൂപത്തിലുമുള്ള വിദ്യാഭ്യാസത്തെ അവർക്കു വിതറിക്കൊടുക്കുകയും പ്രയത്നശീലത്തെ അവർക്കു കാണിച്ചുകൊടുക്കുകയും, മടിയൻ മട്ട് ഒരിക്കലും കാട്ടാതിരിക്കുകയും, സാർവ്വജനീനമായ—ഉദ്ദേശ്യത്തെ വലുപ്പം വെപ്പിച്ചിട്ടു വ്യക്തിപരമായ—ഭാരത്തെ കുറയ്ക്കുകയും, സമ്പത്തിനു യാതൊരതിർത്തിയും വെയ്ക്കാതെ ദാരിദ്യത്തിന്ന് അതിർത്തിയിടുകയും, തനിച്ചും പൊതുവായും ചെയ്വാനുള്ള പ്രവൃത്തിക്ക് അനന്തമായ മാർഗ്ഗപരമ്പരയെ നിർമ്മിക്കുകയും, ദ്രോഹിക്കപ്പെടുന്നവരുടേയും ദുർബ്ബലരുടേയും, സാഹായ്യത്തിന്നായി നീട്ടിക്കൊടുക്കുവാൻ ബ്രിയാറിയുസ്സി [1] ന്നെന്നപോലെ ഒരു നൂറു കൈയുണ്ടായിരിക്കയും; എല്ലാ കൈകൾക്കും പണിപ്പുരകളും എല്ലാ വാസനകൾക്കും വിദ്യാലയങ്ങളും എല്ലാ സ്ഥിതിയിലുള്ള ബുദ്ധികൾക്കും വിദ്യാപരീക്ഷണശാലകളും തുറക്കുകയാകുന്ന ആ ഉത്കൃഷ്ടധർമ്മം നിറവേറ്റാൻ സഞ്ചിതശക്തിയെ ഉപയോഗിക്കുകയും, ശമ്പളം കൂട്ടുകയും, ബുദ്ധിമുട്ടു കുറയ്ക്കുകയും, വേണ്ടതിനേയും ഉള്ളതിനേയും ഒരേ നിലയ്ക്കാക്കുകയും—എന്നുവെച്ചാൽ, പ്രയത്നത്തിനു ശരിയായ സുഖാനുഭവത്തേയും, ആവശ്യത്തിനു ശരിയായ ഭക്ഷണത്തേയും ക്രമപ്പെടുത്തുകയും, ചുരുക്കിപ്പറഞ്ഞാൽ, ദുഃഖിക്കുന്നവർക്കും അറിവില്ലാത്തവർക്കും സാമുദായികയന്ത്രപ്പണിയിൽനിന്ന് അധികം സുഖവും അധികം അറിവും പുറപ്പെടുവിക്കുകയും ചെയ്കയാണെന്നു സ്വാർത്ഥപരങ്ങളായ ഹൃദയങ്ങൾ മനസ്സിലാക്കണമെന്നും ഇതാണ് സാഹോദര്യധർമ്മങ്ങളിൽ ഒന്നാമത്തേതെന്ന് അനുകമ്പയുള്ള ആത്മാക്കൾ വിസ്മരിക്കാതിരിക്കണമെന്നും, എത്ര ആവർത്തിച്ചാലും ഞങ്ങൾ ക്ഷീണിക്കാതിരിക്കട്ടെ.

എന്നല്ല, ഞങ്ങൾ പറയുന്നു, ഇത് ആരംഭംമാത്രമേ ആയിട്ടുള്ളു. ഇതാണ് ശരിക്കുള്ള കാര്യം. ഒരധികാരമായിട്ടല്ലാതെ തൊഴിൽ ഒരു നിയമമാവാൻ വയ്യാ.

ഇക്കാര്യത്തിൽ ഞങ്ങൾ ശാഠ്യം പിടിക്കുകയില്ല; അതിനുള്ള ശരിയായ സന്ദർഭം ഇതല്ല.

പ്രകൃതി, അതിനെ ദൈവമെന്നു വിളിക്കുന്നുണ്ടെങ്കിൽ, സമുദായം അതിനെ മുൻകരുതൽ എന്നു വിളിക്കണം.

സാമ്പത്തികമായ അഭിവൃദ്ധിപോലെത്തന്നെ ഒട്ടും ഒഴിച്ചുകൂടാത്ത ഒന്നാണ് ബുദ്ധിപൂർവ്വവും സദാചാരപരവുമായ വളർച്ച. അറിയുന്നത് ഒരു വിശുദ്ധസംസ്കാരമാണ്; ആലോചിക്കുന്നത് പ്രധാനാവശ്യമാണ്! സത്യം ധാന്യമെന്നതുപോലെതന്നെ പോഷകവുമാണ്. പ്രകൃതിശാസ്ത്രവും ജ്ഞാനവുമില്ലാതെ പട്ടിണികിടക്കുന്ന ബുദ്ധി ക്രമത്തിൽ മെലിഞ്ഞുപോകുന്നു. ഭക്ഷണം കഴിക്കാത്ത വയറിനേയും മനസ്സിനേയും പറ്റി നമുക്ക് ഒപ്പം ആവലാതിപ്പെടുക. ഭക്ഷണം കിട്ടാഞ്ഞു നശിച്ചുപോകുന്ന ഒരു ശരീരത്തെക്കാൾ ഹൃദയഭേദകമായ മറ്റൊന്നുണ്ടെങ്കിൽ, അതു വെളിച്ചംകിട്ടാതെ ചാവുന്ന ഒരാത്മാവാണ്.

അഭിവൃദ്ധി മുഴുവനും ചെല്ലുന്നത് പരിഹാരത്തിനു നേർക്കാണ്. ഒരു ദിവസം നമ്മൾ അമ്പരന്നുപോകും. മനുഷ്യജാതി മേല്പോട്ടു കയറുന്തോറും, കഷ്ടപ്പാടിന്റെ പ്രദേശത്തുനിന്നു കനമേറിയ അടുക്കുകൾ പുറത്തേക്കു പുറപ്പെടുന്നു നിരപ്പിനെ വെറുതെ പൊന്തിക്കുന്നതിൽനിന്നു കഷ്ടപരിഹാരം തനിയെ സാധിക്കും.

ഈ അനുഗൃഹീതമായ നിവൃത്തിയെ അവിശ്വസിക്കുന്നുവെങ്കിൽ അതുതെറ്റാണ്.

കഴിഞ്ഞത് ഇപ്പോൾ വളരെ ശക്തിമത്തായിട്ടുണ്ടെന്നുള്ളതു വാസ്തവം തന്നെ. അതു പരിഹസിക്കുന്നു. ഒരു ശവത്തെ ജീവിപ്പിക്കൽ അത്ഭുതകരമാണ്. നോക്കൂ, അതു നടക്കാനും മുന്നോട്ടു വരാനും തുടങ്ങിയിരിക്കുന്നു. അത് ഒരു വിജയിയാണെന്നു തോന്നും; ഈ ശവം ഒരു ജയശാലിയാണ്. അദ്ദേഹം തന്റെ സൈന്യങ്ങളോടും— അന്ധവിശ്വാസങ്ങൾ -, തന്റെ വാളോടും—സ്വേച്ഛാധിപത്യം-,തന്റെ കൊടിയടയാളത്തോടും—അജ്ഞത—,കൂടി വന്നെത്തുന്നു; കുറച്ചു മുൻപ് അദ്ദേഹം പത്തു യുദ്ധം ജയിച്ചു. അദ്ദേഹം അടുത്തെത്തി. അദ്ദേഹം ഭയപ്പെടുത്തുന്നു, അദ്ദേഹം ചിരിക്കുന്നു, അദ്ദേഹം അതാ, വാതില്ക്കലായി. നമ്മൾ നിരാശരാവാതിരിക്കുക. ഹാനിബാൾ പാളയമടിച്ചിട്ടുള്ള യുദ്ധക്കളം നമുക്കു വില്ക്കുക.

വിശ്വാസികളായ നമുക്ക് എന്താണ് പേടിക്കാനുള്ളത്?

ഒരു പുഴ പുറപ്പെട്ടേടത്തേക്കുതന്നെ തിരിച്ചെത്തുക എത്രകണ്ടുണ്ടോ അതിൽ ഒട്ടുമധികം ആലോചനകൾ പിന്നോട്ടൊഴുകുകയില്ല.

ഭാവിക്ഷേമത്തെ ആഗ്രഹിക്കാത്തവർ ഇതിനെപ്പറ്റി ആലോചിക്കട്ടെ. അഭിവൃദ്ധിയോടു ‘പാടില്ല’ എന്നു പറയുന്നവർ ഭാവിയെയല്ല തങ്ങളെത്തന്നെയാണ് അധിക്ഷേപിക്കുന്നത്. അവർ ഒരു വ്യസനകരമായ രോഗത്തെ എടുത്തു കുടിക്കുകയാണ്. അവർ ഭൂതകാലത്തെക്കൊണ്ടു താന്താങ്ങളെ കുത്തിവെയ്ക്കയാണ്. നാളെയെ ഉപേക്ഷിക്കുവാൻ ഒരൊറ്റ വഴിയേ ഉള്ളു; അതു മരിക്കുകയാണ്.

അപ്പോൾ മരിക്കായ്ക—ദേഹത്തെസ്സംബന്ധിച്ചേടത്തോളം കഴിയുംവിധം വൈകിയിട്ട്, ആത്മാവിനെസ്സംബന്ധിച്ചേടത്തോളം ഒരിക്കലും ഇല്ലായ്മ- ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

അതേ, കടങ്കഥയുടെ ഉത്തരം കിട്ടും; മിണ്ടാപ്പൂതം സംസാരിക്കും; കാര്യം നിവർത്തിക്കും.

അതേ, പതിനെട്ടാംനൂറ്റാണ്ടിനാൽ കുത്തിക്കുറിക്കപ്പെട്ട ജനസമുദായം പത്തൊമ്പതാം നൂറ്റാണ്ടുകൊണ്ട് അസ്സലെഴുതിത്തീരും. ഇതാരവിശ്വസിക്കുന്നുവോ അവൻ കഴുതയാണ്! ഭാവിക്ഷേമം ഉദിച്ചുവരിക. സാർവ്വജനീനമായ യോഗക്ഷേമം അടുത്ത ഭാവിയിൽത്തന്നെ ഉദിച്ചുവരിക—ഇതു കൂടാതെ കഴിയില്ലെന്നുള്ള ഒരു ദിവ്യക്കാഴ്ചയാണ്.

വമ്പിച്ച തള്ളലുകൾ ഒന്നിച്ചുചേർന്നു മനുഷ്യരുടെ കാര്യങ്ങളെ കൊണ്ടുനടത്തുകയും, അവയെ ക്ലിപ്തസമയത്തിനുള്ളിൽ ഒരു ന്യായമായ സ്ഥിതിയിലേക്ക്, അതായതു സമനിലയിലേക്ക്, എന്നുവെച്ചാൽ ധർമ്മത്തിലേക്ക് കൊണ്ടുചെല്ലുകയും ചെയ്യുന്ന മനുഷ്യത്വത്തിൽനിന്നു ഭൂമിയും സ്വർഗ്ഗവും അടങ്ങിയ ഒരു ശക്തി പുറപ്പെടുകയും അതിനെ ഭരിക്കുകയും ചെയ്യുന്നു; ഈ ശക്തി അത്ഭുതകർമ്മങ്ങളെ നിർമ്മിച്ചുപോരുന്നു. അസാധാരണങ്ങളായ പരിണാമങ്ങളെക്കാൾ ഒട്ടും ദുഷ്കരങ്ങളല്ല അതിന്ന് അത്ഭുതകരങ്ങളായ സംഭവങ്ങൾ. ഒരാളിൽനിന്നു വരുന്ന പ്രകൃതി ശാസ്ത്രത്തിന്റേയും മറ്റൊരാളിൽനിന്നു വരുന്ന സംഭവത്തിന്റേയും സാഹായ്യമുള്ള അതിന്നു, സാധാരണക്കാരായ അപരിഷ്കൃതർക്ക് അസാധ്യങ്ങളായിത്തോന്നുന്ന വിഷമതകളുടെ ഈ പരസ്പരവിരുദ്ധതകൊണ്ട് അത്രയധികമൊന്നും സംഭ്രമമില്ല. വാസ്തവാവസ്ഥകളുടെ യോജിപ്പിൽനിന്ന് ഒരു പാഠമുണ്ടാക്കുന്നതിൽ ഒട്ടും കുറച്ചല്ല, അതിന്ന് ആലോചനകളുടെ യോജിപ്പിൽനിന്ന് ഒരു പരിഹാരം ഉണ്ടാക്കിയെടുക്കാനുള്ള സാമർത്ഥ്യം; ഒരു ശവക്കുഴിയുടെ അഗാധതയിൽവെച്ച് ഒരു ശുഭദിവസത്തിൽ പൗരസ്ത്യരാജ്യത്തേയും പാശ്ചാത്യരാജ്യത്തേയും മുഖത്തോടു മുഖമാക്കി കൂട്ടിമുട്ടിച്ചതും, മഹത്തായ ‘പിറമിഡ്ഡി’ന്റെ അന്തർഭാഗത്തുവെച്ചു മുഹമ്മദീയമതാചാര്യരെക്കൊണ്ടു നെപ്പോളിയനുമായി സംസാരിപ്പിച്ചതുമായ ആ അഭിവൃദ്ധിയുടെ നിഗൂഢശക്തിയിൽനിന്ന് എന്തുതന്നെയും നമുക്കാശിക്കാവുന്നതാണ്.

അതിനിടയ്ക്കു മനസ്സുകളുടെ മഹത്തരമായ പുരോഗതിക്കു യാതൊരു തടസ്സവും ഇടർച്ചയും നില്പും ഇല്ലാതിരിക്കട്ടെ. സാമുദായികതത്ത്വജ്ഞാനം പ്രധാനമായി പ്രകൃതിശാസ്ത്രത്തിലും സമാധാനത്തിലുമാണ് നിലനില്ക്കുന്നത്. അതിന്റെ ഉദ്ദേശ്യം പ്രാതികൂല്യങ്ങളെ നോക്കിപ്പഠിക്കുന്നതുകൊണ്ടു കോപത്തെ ഇല്ലാതാക്കുകയാണ്; അതിന്റെ ഫലവും അതുതന്നെയായിരിക്കണം. അതു ചികഞ്ഞു നോക്കുന്നു; അതു സൂക്ഷ്മമായി നോക്കിക്കാണുന്നു; അതു വിഗ്രഹിച്ചു നോക്കുന്നു; പിന്നെ അത് ഒരിക്കൽക്കൂടി ഒന്നിച്ചുകൂട്ടുന്നു; ദ്വേഷത്തെ മുഴുവനും തള്ളിക്കളഞ്ഞു ചുരുക്കൽ വഴിക്കു കാര്യം ആരംഭിക്കുന്നു.

മനുഷ്യസമുദായത്തിലേക്ക് അഴിച്ചുവിട്ട കാറ്റടിക്കു മുൻപിൽ ഒരു സമുദായം തകർന്നുപോകുന്നതായി ഒന്നിലധികം തവണ കണ്ടിട്ടുണ്ട്; ജനസമുദായങ്ങളും സാമ്രാജ്യയോഗങ്ങളും തകർന്നുപോയ കഥകളാണ് ചരിത്രം മുഴുവനും; ആചാരങ്ങൾ, നടപടികൾ, നിയമങ്ങൾ, ധർമ്മശാസ്ത്രങ്ങൾ—അങ്ങനെ ഒരു ദിവസം ആ അജ്ഞാതശക്തി, കൊടുങ്കാറ്റ്, അതിലെ കടന്നുപോകുന്നു; സകലത്തേയും അതു കൊണ്ടുപോയി. ഇന്ത്യയിലേയും കാൽഡിയയിലേയും പേർഷ്യയിലേയും സിറിയയിലേയും ഈജിപ്തിലേയും പരിഷ്കാരങ്ങൾ ഓരോന്നായി എല്ലാം മറഞ്ഞു കഴിഞ്ഞു എന്തുകൊണ്ട്? ഞങ്ങൾക്കറിഞ്ഞുകൂടാ. ഈ ആപത്തുകൾക്കെല്ലാം കാരണമെന്താണ്? ഞങ്ങൾക്കറിവില്ല. ഈ ജനസമുദായങ്ങളെയെല്ലാം രക്ഷിക്കാമായിരുന്നുവോ? ഇത് അവരുടെ കുറ്റമായിരുന്നുവോ? അവരെ നശിപ്പിച്ചുകളഞ്ഞ ആ അപായകരമായ ദുർവൃത്തി അവർ വിടാതെ പിടിച്ചു എന്നുണ്ടോ? ഒരു ജാതിക്കാരുടേയും ഒരു രാജ്യക്കാരുടേയും ഭയങ്കരമരണത്തിൽ ആത്മഹത്യയുടെ തുകയെത്രയാണ്? ഉത്തരമില്ലാത്ത ചോദ്യങ്ങൾ. ശപിക്കപ്പെട്ട പരിഷ്കാരവിശേഷങ്ങളെ അന്ധകാരം മൂടിക്കളയുന്നു. അവർ ഒരോട്ടയുണ്ടാക്കുന്നു. ഉടനെ മുങ്ങുന്നു ഞങ്ങൾക്കു മറ്റൊന്നും പറയാനില്ല; ഭൂതകാലമെന്ന സമുദ്രത്തിന്റെ അടിയിലേക്ക്. ആ വമ്പിച്ച തിരമാലയുടെ പിന്നിലേക്കു, ബാബിലോൺ, നിനെവെ, താർസൂസ്, തീബ്സ്, റോം എന്നീ പടുകൂറ്റൻ കപ്പലുകളുടെ പൊളിഞ്ഞുതകരലിലേക്കു, നിഴല്പാടുകളുടെ എല്ലാ വായകളിൽനിന്നുംകൂടി പുറപ്പെടുന്ന ഘോരക്കൊടുങ്കാറ്റുകളുടെ ചുവട്ടിലേക്ക് ഞങ്ങൾ ഒരുതരം ഭയപ്പാടോടുകൂടിയാണ് നോക്കുന്നത് പക്ഷേ, അവിടെ നിഴലുകളാണ്. ഇവിടെ വെളിച്ചവും, ആ പുരാതന പരിഷ്കാരങ്ങളുടെ രോഗങ്ങൾ ഞങ്ങൾക്കു പരിചിതങ്ങളല്ല; നമ്മുടേതിനുള്ള കുറവുകളെ ഞങ്ങൾക്കറിഞ്ഞുകൂടാ. അതിൽ എവിടേയും വെളിച്ചം കണ്ടെടുക്കാൻ ഞങ്ങൾക്കധികാരമുണ്ട്; ഞങ്ങൾ അതിന്റെ സൌഭാഗ്യം നോക്കിക്കാണുന്നു; അതിന്റെ കുറവുകളെ ഞങ്ങൾ തുറന്നുകാട്ടുന്നു; അതിന്നു രോഗം എവിടെയാണെന്നു ഞങ്ങൾ ചുഴിഞ്ഞുനോക്കുന്നു; രോഗം കണ്ടുപിടിച്ചുകഴിഞ്ഞാൽ, അതിന്റെ കാരണങ്ങളെക്കുറിച്ചുള്ള പരീക്ഷണം ഔഷധത്തെ കണ്ടുപിടിക്കാൻ സഹായിക്കുന്നു. നമ്മുടെ പരിഷ്കാരം, ഇരുപതാംനൂറ്റാണ്ടിലെ പ്രയത്നഫലം, അതിന്റെ നിയമവും വൈശിഷ്യവുമാണ്; അതിനെ രക്ഷപ്പെടുത്തുന്നതിൽ നഷ്ടമില്ല. അതു രക്ഷപ്പെടും. അതിൽ ആശ്വസനാർഹമായി വളരെയുണ്ട്. അതിന്റെ സംസ്കാരവിശേഷം മറ്റൊരു സംഗതിയാണ്. സാമുദായികങ്ങളായ എല്ലാ നവീനതത്ത്വജ്ഞാനങ്ങളും ഈ ഒരു കാര്യത്തിനായി ഒത്തുകൂടണം. ഇന്നത്തെ വിചാരശീലന്ന് ഒരു മഹത്തായ ചുമതലയുണ്ട്—പരിഷ്കാരത്തെ ‘കുഴൽവെച്ചു’ നോക്കുക.

ഞങ്ങൾ എടുത്തുപറയുന്നു, ഈ കുഴൽവെച്ചുനോക്കൽ പ്രോത്സാഹനമുണ്ടാക്കുന്നു; പ്രോത്സാഹനത്തെപ്പറ്റി ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഈ ഭാഗങ്ങളെ, ഒരു ദുഃഖമയമായ നാടകത്തിലെ നിഷ്ഠൂരതരമായ വിഷ്കംഭത്തെ, ഞങ്ങൾ അവസാനിപ്പിക്കാൻ വിചാരിക്കുന്നത്. സാമുദായികമായ മരണത്തിന്നടിയിൽ ഞങ്ങൾ മാനുഷമായ അമരത്വം കാണുന്നു. ഭൂഗോളം നശിച്ചുപോകുന്നില്ല—എന്തുകൊണ്ട്? അതിന്റെ ഈ വ്രണങ്ങളും അഗ്നിപർവ്വതമുഖങ്ങളും അഗ്നിപ്രവാഹങ്ങളും ഗന്ധകക്കുഴികളും അവിടവിടെ ഉള്ളതുകൊണ്ട്; അല്ലാതെ, ദുഷ്ടിനെ പുറത്തേക്കുതള്ളുന്ന ഒരഗ്നിപർവ്വതമുള്ളതുകൊണ്ടല്ല. ജനങ്ങളുടെ രോഗങ്ങൾ മനുഷ്യനെ കൊല്ലുന്നില്ല.

എങ്കിലും, സാമുദായികചികിത്സാഭ്യാസരീതിയെ നോക്കിപ്പഠിക്കുന്ന ആരും തന്നെ ചിലപ്പോൾ തലയിളക്കിപ്പോകുന്നു. ഏറ്റവും ശക്തിയുള്ളവർ ഏറ്റവും ദയാശീലമുള്ളവർ, ഏറ്റവും ബുദ്ധികൂർമ്മ കൂടിയവർ, വശംകെട്ടുപോകുന്ന ചില ഘട്ടങ്ങളുണ്ട്.

നല്ല ഭാവി ഉണ്ടാകുമോ? അത്രമേൽ ഭയങ്കരമായ അന്ധകാരം കാണുമ്പോൾ ഈ ചോദ്യം ചോദിക്കാൻതന്നെ ഞങ്ങൾക്കേതാണ്ട് തോന്നിപ്പോകുന്നു. സ്വാർത്ഥികളുടേയും കടപ്പാടുകാരുടേയും കൂടിയുള്ള വ്യസനകരമായ അഭിമുഖയുദ്ധം. സ്വാർത്ഥികളുടെ ഭാഗത്തു തെറ്റിദ്ധാരണകൾ, ചെലവുകൂടിയ വിദ്യാഭ്യാസത്തിന്റെ നിഴലുകൾ, ലഹരികൊണ്ടു വർദ്ധിച്ച രുചി, മന്ദിപ്പിക്കുന്ന ഐശ്വര്യംകൊണ്ടുള്ള തലചുറ്റൽ, ചിലരെസ്സംബന്ധിച്ചേടത്തോളം കഷ്ടപ്പാടോട് ഒരു വെറുപ്പ് എന്നാകുമാറുള്ള കഷ്ടപ്പാടിനെപ്പറ്റിയുള്ള ഭയം, ശമിക്കാത്ത ഒരു സംതൃപ്തി, ആത്മാവിനെ തടഞ്ഞുനിർത്തത്തക്കവണ്ണം, വീർത്തുപോയ ഞാൻ; കഷ്ടപ്പാടുകാരുടെ ഭാഗത്തു ദുര, അസൂയ. മറ്റുള്ളവർ സുഖിക്കുന്നതു കാണുമ്പോഴുള്ള ദ്വേഷം, സ്വന്തം ആഗ്രഹങ്ങളെ നിവർത്തിക്കുവാനുള്ള മനുഷ്യമൃഗത്തിന്റെ എന്തെന്നില്ലാത്ത പ്രേരണകൾ, മൂടൽകൊണ്ടു നിറഞ്ഞ ഹൃദയം, വ്യസനം, ആവശ്യം, ഗ്രഹപ്പിഴ, ചളി കൂടിയ വെറും അജ്ഞത.

നമ്മൾ ഇനിയും മേല്പോട്ടു നോക്കി കൈമലർത്തുകതന്നെയോ? അവിടെ നാം വേറെ കാണുന്ന ആ തേജോവിശേഷം മാഞ്ഞുപോകുന്ന കൂട്ടത്തിൽത്തന്നെയുള്ള ഒന്നാണോ? ആവിധം അഗാധതകളിൽ ആണ്ടുമുങ്ങി, ചെറുതായി, ഒറ്റപ്പെട്ടു, കാണാൻ വയ്യാതെ തിളങ്ങിക്കൊണ്ടെങ്കിലും എന്തെന്നില്ലാതെ കുന്നുകൂടിയ ഇരുണ്ട ഭയപ്പെടുത്തലുകളാൽ ചുറ്റപ്പെട്ട്, ആപദ്ദശയിൽ മേഘങ്ങളാകുന്ന കുടർപ്പാമ്പുകെട്ടിന്നുള്ളിൽ ഒരു നക്ഷത്രമെന്നതിൽ ഒട്ടും അധികമില്ലാതെയുള്ള ആദർശം കണ്ടാൽ പേടി തോന്നും.

കുറിപ്പുകൾ

[1] യവനേതിഹാസപ്രകാരം യുറിയാനിഡ്ഡെന്നു പേരുള്ള നൂറുകൈയന്മാരായ രാക്ഷസന്മാരിൽ പ്രമുഖൻ.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 11; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.