ലഹള എന്തുകൊണ്ടുള്ളതാണ്? ഒന്നുകൊണ്ടുമല്ല. എല്ലാം കൊണ്ടുംതന്നെ. കുറേശ്ശക്കുറേശ്ശയായി പിടുത്തംവിട്ട ഒരു വിദ്യുച്ഛക്തികൊണ്ടു പെട്ടെന്നു കത്തിജ്ജ്വലിച്ച ഒരു തീനാളംകൊണ്ട്, ഒരു സഞ്ചരിക്കുന്ന ശക്തികൊണ്ട്, ഒരു പോകുന്ന നിശ്വാസംകൊണ്ട്. ഈ നിശ്വാസം സംസാരിക്കുന്ന തലകളേയും, മനോരാജ്യം വിചാരിക്കുന്ന തലച്ചോറുകളേയും, ദുഃഖിക്കുന്ന ആത്മാക്കളേയും, എരിയുന്ന വികാരങ്ങളേയും നിലവിളികൂട്ടുന്ന കഷ്ടപ്പാടിനേയും കണ്ടുമുട്ടുകയും അവയേയും കൊണ്ടു പാഞ്ഞുകളകയും ചെയ്യുന്നു.
എവിടേക്ക്?
ചെന്നപാട്, ഭരണാധികാരത്തിന്റെ, നിയമത്തിന്റെ, വിലങ്ങനെ; സമൃദ്ധിക്കും മറ്റുള്ളവരുടെ ധൃഷ്ടതയ്ക്കും വിലങ്ങനെ.
ശുണ്ഠിപിടിച്ച ദൃഢബോധങ്ങൾ, മുഷിഞ്ഞുപോയ ആവേശങ്ങൾ, സംഭ്രമിച്ച ശുണ്ഠികൾ, അമർത്തിയിട്ടിരുന്ന യുദ്ധവാസനകൾ, മേനികേറ്റപ്പെട്ട യുവധൈര്യം, കുലീനമായ അന്ധത, ഉൽക്കണ്ഠ, മാറ്റത്തിനുള്ള വാസന, അപ്രതീക്ഷിതത്തോടുള്ള തൃഷ്ണ, പുതിയ നാടകത്തെക്കുറിക്കുന്ന പരസ്യങ്ങൾ വായിക്കുന്നതിൽ ഉത്സാഹവും നാടകശാലയിലെ അഭിനയസൂചകന്റെ ചൂളംവിളിയോടു സ്നേഹവും തോന്നിക്കുന്ന ആ ഒരു രസം; അസ്പഷ്ടങ്ങളായ ദ്വേഷങ്ങൾ, വൈരങ്ങൾ, ആശാഭംഗങ്ങൾ, ദുർവിധി കടന്നു ദീപാളി പിടിപ്പിച്ചു എന്നു വിചാരിക്കുന്ന ഓരോ ഡംഭും; അസുഖം, പൊള്ളമനോരാജ്യങ്ങൾ. ചുറ്റും വേലിയുള്ള അതിമോഹങ്ങൾ, അധഃപതനത്തിനു നില്ക്കുന്ന ആരും, ചുരുക്കിപ്പറഞ്ഞാൽ, നന്നേ അടിയിൽ, പുരുഷാരം, തീപ്പിടിക്കുന്ന ആ ചളിക്കട്ട—ഇതൊക്കെയാണ് ലഹളയുടെ കൂട്ട്. ഏറ്റവും മഹത്തും ഏറ്റവും നികൃഷ്ടവും; ഒരു തഞ്ചം നോക്കി എല്ലാ അതിർത്തികൾക്കപ്പുറത്തും പതുങ്ങിനടക്കുന്ന സത്ത്വങ്ങൾ, തെണ്ടികൾ, തെമ്മാടികൾ, നാൽക്കൂട്ടകളിലെ തെണ്ടിപ്പെറുക്കികൾ, ആകാശത്തിലെ കുളിർമേഘങ്ങളല്ലാതെ മറ്റൊരു മേല്പുരയും കൂടാതെ ഒരു ഭവനമരുഭൂമിയിൽ രാവുറങ്ങുന്നവർ, പ്രയത്നശീലത്തോടല്ലാതെ യദൃച്ഛാസംഭവത്തോട് ഓരോ ദിവസവും ഭക്ഷണമാവശ്യപ്പെടുന്നവർ, വെറുംകൈയർ, വെറുംകാലുകാർ—ഇവരൊക്കെ ലഹളയ്ക്കുള്ളവരാണ്. ഭരണാധികാരത്തിന്റേയോ ജീവിതത്തിന്റേയോ ഈശ്വരവിധിയുടേയോ എന്തെങ്കിലും ഒരു പ്രവൃത്തിയോട് ഉള്ളിൽ ഗൂഢമായി ശുണ്ഠിവെച്ചിരിക്കുന്നവരാരുംതന്നെ ലഹളയ്ക്ക് പാകമാണ്; അതു പുറപ്പെട്ടുകണ്ട ഉടനെ ആ മനുഷ്യൻ തുള്ളാനും ആ കൊടുങ്കാറ്റിൽ അടിപറിയാനും തുടങ്ങും.
ചില ശീതോഷണസ്ഥിതികളിൽ പെട്ടെന്നുണ്ടാവുകയും, ആ ചുഴന്നുവരുന്നതോടുകൂടി, മഹത്തരങ്ങളായ പ്രകൃതികളേയും അതുപോലെ നികൃഷ്ടതരങ്ങളേയും, ശക്തനേയും അശക്തഹൃദയനേയും, മരത്തടിയേയും വൈയ്ക്കോൽക്കൊടിയേയും കൂടെ എടുത്തുകൊണ്ട് പൊങ്ങുകയും താഴുകയും അലറുകയും പിളരക്കുകയും ഇടിക്കുകയും ചതയ്ക്കുകയും തകർക്കുകയും കടപുഴക്കുകയുംചെയ്യുന്ന ഒരുതരം സാമുദായിക വായുമണ്ഡലത്തിലെ നീർച്ചുഴിസ്തംഭമാണ് ലഹള. അതിന്റെ പിടിയിൽപ്പെട്ടവന്റേയും അതിന്റെ അടികൊള്ളുന്നവന്റേയും കഥകഷ്ടംതന്നെ! അത് ഒരാളെക്കൊണ്ട് മറ്റെയാളെ തകർക്കുന്നു.
അതിന്റെ പിടിയിൽപ്പെട്ടവരിലേക്ക് അത് ഒരനിർവചനീയവും അസാധാരണവുമായ ശക്തിയെ വ്യാപിപ്പിക്കുന്നു. ആദ്യം വന്നവനെ അത് സംഭവപരമ്പരയുടെശക്തിയെക്കൊണ്ട് നിറയ്ക്കുന്നു, അതു സർവ്വത്തേയും വെടിയുണ്ടകളാക്കിമാറ്റുന്ന. അത് ഒരു മുരട്ടുകല്ലിനെക്കൊണ്ടു പീരങ്കിയുണ്ടാക്കുന്നു; ഒരു ഭൃത്യനെക്കൊണ്ട് ഒരു സേനാപതിയേയും.
മഹാനിപുണങ്ങളായ ചില രാഷ്ട്രീയാഭിപ്രായങ്ങളെ വിശ്വസിക്കയാണെങ്കിൽ, അധികാരശക്തിയുടെ ഭാഗത്തേക്ക് ഒരു ചെറിയ ലഹള പ്രയോജനകരമാണ്. ലഹളകൊണ്ട് കീഴുമേൽ മറിയാത്ത ഭരണാധികാരങ്ങൾക്ക് അത് ശക്തികൂട്ടുന്നു. അത് സൈന്യത്തെ മാറ്റുരച്ചുനോക്കുന്നു; അതു നാടുവാഴികളെ ആരാധ്യരാക്കുന്നു, അതുപൊല്ലീസ് സൈന്യത്തിന്റെ മാംസപേശികളെ പുറത്തേക്കു വലിക്കുന്നു, അതു സാമുദായികപ്പണിക്കൂട്ടിന്റെ ബലം കാണിക്കുന്നു. അത് കായികാഭ്യാസത്തിലെ ഒരു പയറ്റുമുറയാണ്. ഒരു നല്ല ഉഴിച്ചിൽ കഴിഞ്ഞാൽ ഒരു മനുഷ്യന്നെന്നപോലെ, ഒരു ലഹളയ്ക്കു ശേഷം അധികാരശക്തിക്ക് ആരോഗ്യം ഒന്നുകൂടും.
മുപ്പതു കൊല്ലം മുൻപ് ലഹളയെപ്പറ്റി വേറെയും പല അഭിപ്രായങ്ങളുണ്ടായിരുന്നു.
‘കാര്യബോധം’ എന്നു സ്വയം ഘോഷിക്കുന്ന ഒരു ജ്ഞാനശാസ്ത്രം എല്ലാറ്റിനുമുണ്ട്, അവാസ്തവത്തോടും വാസ്തവത്തോടുംകൂടി മധ്യസ്ഥത പറയൽ, ഒരു പറഞ്ഞുതീർക്കൽ, ഗുണദോഷം ഉപദേശിക്കൽ, അധിക്ഷേപവും ഞായവും തമ്മിൽ കൂടിക്കലർന്നിട്ടുള്ളതുകൊണ്ട് താൻ വിവേകമാണെന്നു കരുതിവരുന്നതും പലപ്പോഴും പകിട്ടുവിദ്യ മാത്രവുമായിട്ടുള്ള ആ അധികപ്രസംഗത്തോടു കൂടിയ പതംവെപ്പിക്കൽ. ‘വിശിഷ്ടമായ മിതവാദം’ എന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം മുഴുവനും ഇതിന്റെ ഫലമാണ്. പച്ചവെള്ളത്തിന്റെയും ചൂടുവെള്ളത്തിന്റെയും നടുക്കുള്ള കാഞ്ഞ വെള്ളക്കക്ഷിയാണിത്. ആഴമുണ്ടെന്നു തോന്നിച്ചുകൊണ്ട്, സർവ്വവും മുകൾഭാഗത്തായി, ആദികാരണങ്ങളിലേക്കൊന്നും മടങ്ങിച്ചെല്ലാതെ, ഉണ്ടായ കാര്യങ്ങളെ മാത്രം കീറിനോക്കുന്ന ഈ ഗ്രസ്ഥാന വിശേഷം ഒരർദ്ധ പ്രകൃതിശാസ്ത്രത്തിന്റെ മുകളിൽ കയറിനിന്നു പൊതുസ്ഥലത്തുള്ള ലഹളയെ ശാസിക്കുന്നു.
ഈ പ്രസ്ഥാനത്തിനു നാം ചെവികൊടുക്കുന്ന പക്ഷം—‘1830-ലെ സ്ഥിതിയെ മുഴുവനും കുഴച്ചുമറിച്ച ലഹളകൾ ആ മഹാസംഭവത്തിനുള്ള പരിശുദ്ധിയുടെ ഒരംശത്തെ ഇല്ലാതാക്കി. ഉത്തരക്ഷണത്തിൽ ആകാശത്തിനു തെളിവു കൂട്ടിയ ഒരു കൊള്ളാവുന്ന പൊതുജനക്ഷോഭമാണ് ജൂലായി വിപ്ലവം. ലഹളക്കാർ വീണ്ടും ദുർദ്ദിനമുണ്ടാക്കി. ഐകമത്യംകൊണ്ട് ആദ്യത്തിൽ അത്രമേൽ എണ്ണപ്പെട്ടിരുന്ന ആ ഭരണപരിവർത്തനത്തെ അവർ ഒരു ശണ്ഠകൂടലിലേക്കു് ഇടിച്ചുകളഞ്ഞു അപ്പപ്പോഴായി കാര്യമൊപ്പിച്ച എല്ലാ അഭ്യുദയത്തിലുമുള്ളതുപോലെ, ജൂലായ് വിപ്ലവത്തിൽ നിഗൂഢമുറിവുകളുണ്ടായിരുന്നു; ഈ ലഹളകൾ അവയെ വേർപ്പെടുത്തി, ഇങ്ങനെ പറയാറായി: ’ഹാ! ഇതിന്നുടവുണ്ട്!’ ജൂലായ് വിപ്ലവം കഴിഞ്ഞപ്പോൾ ആളുകൾക്കു സ്വാതന്ത്ര്യത്തെപ്പറ്റിയേ തോന്നിയിരുന്നുള്ളു; ലഹള കഴിഞ്ഞപ്പോൾ ഒരത്യാപത്തു ബോധപ്പെട്ടു.
‘എല്ലാ ലഹളകളും പീടികകളടയ്ക്കുന്നു, കെട്ടിയിരുപ്പു കുറയ്ക്കുന്നു, പണമിടപാടു തകരാറാക്കുന്നു, കച്ചവടം നിർത്തുന്നു, ജോലി തടയുന്നു, ആലോചിക്കാതിരിക്കെ അപജയം വരുത്തുന്നു; പണമില്ലാതായി, ഓരോരുത്തന്റേയും ധനസ്ഥിതി കുഴഞ്ഞു, വ്യാപാരവിശ്വാസം ഇളകി, വ്യവസായം തിരിഞ്ഞു,വ്യാപാരമുലധനം തിരിച്ചുവാങ്ങപ്പെട്ടു, പ്രവൃത്തി കുറഞ്ഞു, എല്ലായിടത്തും ഭയമായി; ഏതു പട്ടണത്തിലും എതിർക്ഷോഭങ്ങൾ. അപ്പോഴാണ് അഗാധക്കുണ്ടുകൾ വരുന്നത്. ഫ്രാൻസിന് ഒരു ലഹളയുടെ ആദ്യത്തെ ദിവസം രണ്ടു കോടിയും, രണ്ടാമത്തെ ദിവസം നാലുകോടിയും, മൂന്നാമത്തെ ദിവസം ആറു കോടിയും—ഇങ്ങനെ മൂന്നു ദിവസത്തെ ലഹളകൊണ്ട് പ്രന്ത്രണ്ടു കോടി ഫ്രാങ്ക്: ചെലവായിട്ടുണ്ടെന്നാണ് കണക്കു് എന്നുവെച്ചാൽ, ധനനഷ്ടം മാത്രം നോക്കുന്നപക്ഷം, ഒരു ഗ്രഹപ്പിഴയോ, ഒരു കപ്പൽത്തകർച്ചയോ, അറുപതു കപ്പലുള്ള ഒരു കപ്പൽസൈന്യത്തെ തകർത്തുകളഞ്ഞ ഒരു യുദ്ധത്തോല്മയോ ഉണ്ടായതിനു സമം.
‘ചരിത്രം മുൻനിർത്തി നോക്കുമ്പോൾ ലഹളകൾക്കും, നിശ്ചയമായും അവയുടെ ഒരു ഭംഗിയുണ്ട്; കുറ്റിക്കാടുകളിൽവെച്ചുള്ള യുദ്ധത്തെക്കാൾ പാതവിരികളിൽ വെച്ചുള്ള യുദ്ധത്തിന് ഒട്ടും ഗൗരവക്കുറവില്ല. ഒട്ടും വ്യസനകരത്വത്തിനുകുറവില്ല; ഒന്നിൽ കാട്ടുപുറങ്ങളുടെ ആത്മാവുണ്ട്. മറ്റേതിൽ നഗരങ്ങളുടെ ഹൃദയമുണ്ട്; ഒന്നിൽ ഴാങ് ഷുവാങ്ങാണ് [1] മറ്റേതിൽ ഒരു ഴാന്നാണ്. രാജ്യകലഹങ്ങൾ പാരിസ്സിന്റെ സ്വഭാവത്തിലുള്ള എല്ലാ സവിശേഷഭാഗങ്ങളേയും—മര്യാദ, ഭക്തി, ശുണ്ഠിയോടു കൂടിയ ആഹ്ലാദശീലം, ബുദ്ധിശക്തിയുടെ അംശമാണ് ധൈര്യം എന്നു തെളിയിക്കുന്ന വിദ്യാർത്ഥികൾ, അജയ്യരായ രാഷ്ട്രീയരക്ഷിഭടന്മാർ, കച്ചവടക്കാരുടെ രാപ്പാറാവുകൾ, തെരുവുതെണ്ടിച്ചെക്കന്മാരുടെ ദുർഗ്ഗങ്ങൾ, മരണത്തോടുള്ള വഴിപോക്കരുടെ അവജ്ഞ എന്നിവ—ഒരു തുടുത്ത മിന്നൽനിറം കൊണ്ടു മിന്നിച്ചിട്ടുണ്ട്. വിദ്യാലയങ്ങളും സേനാസമൂഹങ്ങളും തമ്മിൽ കൂടിമറിയുന്നു. ആകപ്പാടെ പോരാളികൾ തമ്മിൽ പ്രായത്തിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ; തരം ഒന്ന്; സ്വന്തം അഭിപ്രായങ്ങൾക്കുവേണ്ടി ഇരുപതാമത്തെ വയസ്സിലും, സ്വന്തം കുടുംബങ്ങൾക്കു വേണ്ടി നാല്പതാമത്തെ വയസ്സിലും മരിച്ച ഒരൊറ്റത്തരം വിരക്തന്മാർ. സൈന്യം അഹങ്കാരത്തിനു വിവേകത്തെ എതിർനിർത്തി- പൗരയുദ്ധങ്ങളിൽ എപ്പോഴും കാണുന്ന ഒരു വ്യസനകരസ്ഥിതി. പൊതുജനങ്ങളുടെ കൂസലില്ലായ്മയെ തെളിയിക്കുന്നതോടുകുടി ലഹളകൾ നാടുവാഴികളെ ധൈര്യം പഠിപ്പിക്കുന്നു.
‘ഇതു നന്ന്, പക്ഷേ, ഇതുകൊണ്ടൊക്കെ ചോരക്കളിയുടെ നഷ്ടം തീർന്നുവോ? ആ ചോരക്കളിയോടു പിന്നത്തെ അന്ധകാരവും, തകരാറായ അഭിവൃദ്ധിയും, ഉത്തമന്മാരുടെ അസ്വസ്ഥതയും, മര്യാദക്കാരായ നവീകരണവാദികളുടെ നിരാശതയും, ഭരണപരിവർത്തനം താൻതന്നെ ഈ മുറിവുകളുണ്ടാക്കിയതിൽ വിദേശീയരുടെ ഏകച്ഛത്രാധിപത്യത്തിനുണ്ടാകുന്ന സുഖവും, 1830-ലെ പരാജിതർ വിജയം നേടലും, അവരുടെ ‘ഞങ്ങൾ അപ്പോൾത്തന്നെ പറഞ്ഞു!’ എന്നുള്ള പറയലും, കൂട്ടിനോക്കുക; ഒരു സമയം പാരിസ് വലുപ്പം വെച്ചിരിക്കാമെങ്കിലും, നിശ്ചയമായും ഇടുങ്ങിപ്പോയ,ഫ്രാൻസിനേയും കൂട്ടിനോക്കുക, എല്ലാം പറയേണ്ടതാകകൊണ്ട്, ഭ്രാന്തുപിടിച്ചു സ്വാതന്ത്ര്യത്തിനുമേൽ നിഷ്ഠുരമായിത്തീർന്ന ഭരണവ്യവസ്ഥയ്ക്കു കിട്ടുന്ന ജയത്തെ പലപ്പോഴും ചീത്തപ്പെടുത്തുന്ന കൂട്ടക്കൊലകളും കൂട്ടിനോക്കുക. എല്ലാം കൂടിയാൽ ലഹളകൾ ആപൽക്കരങ്ങളാണ്.’
പൊതുജനങ്ങളോടുള്ള ആ അടുത്തുനില്പായ നാടുവാഴിക്കൂട്ടം സന്തോഷത്തോടെ കൈക്കൊള്ളുന്ന വിവേകത്തിന്റെ അടുത്തുനില്പായ ഇങ്ങനെയാണ് പറയുന്നത്.
ഞങ്ങളാണെങ്കിൽ, വേണ്ടതിലധികം വലുപ്പമുള്ളതും അതുമൂലം വേണ്ടതിലധികം സൗകര്യമുള്ളതുമായ ലഹള എന്ന ഈ വാക്കെടുക്കുന്നില്ല ഞങ്ങൾ ഒരു പൊതുജനചേഷ്ടയെ മറ്റൊരു പൊതുജനചേഷ്ടയുമായി കൂട്ടിമറിക്കുന്നില്ല ഒരു ലഹളയ്ക്കു ഒരു യുദ്ധത്തോളംതന്നെ ചെലവു വരുന്നുണ്ടോ എന്നു ഞങ്ങൾ അന്വേഷിക്കുന്നില്ല. യുദ്ധം എന്തിനാണ്, ഒന്നാമത്? ഇവിടെ യുദ്ധം എന്ന വിഷയം വരുന്നു. ലഹള ഒരാപത്താകുന്നതിലും കുറവായിട്ടേ യുദ്ധം ഒരു കഷ്ടപ്പാടാകുന്നുള്ളു എന്നുണ്ടോ? പിന്നെ, എല്ലാ ലഹളകളും ആപത്തുകളാണോ എന്നല്ല, ജൂലായിലെ ലഹളകൊണ്ടു പന്ത്രണ്ടു കോടി ഫ്രാങ്ക് ചെലവായാൽത്തന്നെ എന്താണു്. സ്പെയിനിൽ അഞ്ചാം ഫിലിപ്പിനെ പ്രതിഷ്ഠിക്കുവാൻ ഫ്രാൻസിന്ന് ഇരുനൂറു കോടി ചെലവുണ്ട്. അത്രയും ചെലവു വന്നാൽക്കൂടി ജൂലായി 14-ാംന്-യാണ് ഞങ്ങൾക്ക് അതിലും ഭേദം ഏതായാലും ന്യായങ്ങളെപ്പോലിരിക്കുന്നവയും വാസ്തവത്തിൽ വെറുംവാക്കുകൾ മാത്രവുമായ ഈ അക്കങ്ങളെ ഞങ്ങൾ എടുക്കുന്നില്ല. ഒരു ലഹള കൈയിൽ വന്നാൽ ഞങ്ങൾ അതിനെ ലഹളയെന്ന നിലയ്ക്കേ നോക്കു. മുൻപു പറഞ്ഞിട്ടുള്ള നൂതനോപദേശികളുടെ ആക്ഷേപത്തിലെല്ലാം കാര്യമേ ഉള്ളു. ഞങ്ങൾ അതിന്റെ കാരണമാണന്വേഷിക്കുന്നത്.
ഞങ്ങൾ വിവരിക്കാം.
[1] പ്രജാധിപത്യത്തിനുനേരെ അപ്പപ്പോൾ ലഹകളകൂട്ടിയിരുന്ന രാജസംഘത്തിലെ ഒരംഗം.