ലഹള എന്നൊന്നുണ്ട്; രാജ്യകലഹം എന്നുമൊന്നുണ്ട്; ശുണ്ഠിയുടെ രണ്ടു ഭിന്നരൂപങ്ങളാണിവ; ഒന്നു ന്യായ്യമാണ്, മറ്റേത് അന്യായ്യമാണ് പ്രജാവാഴ്ചകളിൽ, നീതിന്യായത്തിന്മേൽ സ്ഥാപിക്കപ്പെട്ടവയായി ആകെയുള്ള രാജ്യഭരണങ്ങളിൽ, ‘ഭിന്നിത’ സംഖ്യ രാജസ്ഥാനമെടുത്തു എന്നു ചിലപ്പോൾ വന്നേക്കും, അപ്പോൾ മുഴുവൻ സംഖ്യ ശുണ്ഠിയെടുക്കുകയും അതിന്ന് ആവശ്യമുള്ള അവകാശബലം ആയുധമെടുത്തു എന്നുതന്നെയാവുകയും ചെയ്തേക്കാം സംഘബലത്തിന്റെ ഭരണാധികാരത്തിൽനിന്നു പുറപ്പെടുന്നവയിലെല്ലാം ഭിന്നിതസംഖ്യയോടുള്ള മുഴുവൻ സംഖ്യയുടെ യുദ്ധം രാജ്യകലഹമാണ്; മുഴുവൻ സംഖ്യയോടുള്ള ഭിന്നിത സംഖ്യയുടെ ശണ്ഠ ലഹളയും; തുലെരിരാജധാനിയിലുള്ളതു രാജാവോ ജനപ്രതിനിധിയോഗമോ എന്നതനുസരിച്ച് ആ ശണ്ഠയിടൽ ന്യായ്യമോ അന്യായ്യമോ ആവും. ഒറ്റ പീരങ്കിതന്നെ ആഗസ്ത് 10-ാംന് പൊതുജനങ്ങൾക്കു നേരെ ചൂണ്ടപ്പെട്ടപ്പോൾ അന്യായ്യവും. വാങ്ദെമിയർ [1] 14-ാംനു യായപ്പോൾ ന്യായ്യവുമായി കാഴ്ചയിൽസമം, വാസ്തവത്തിൽ കേവലം വിഭിന്നം; സ്വീഡൻകാർ അവാസ്തവത്തെ പിന്താങ്ങി; ബോനാപ്പാർത്ത് വാസ്തവത്തെ പിന്താങ്ങി. സർവ്വജനസമ്മതിയിൽ സ്ഥാപിക്കപ്പെട്ട തനതു സ്വാതന്ത്ര്യത്തേയും തനതു ഭരണാധികാരത്തേയും തെരുവീഥിയെക്കൊണ്ട് ഇളക്കിമറിക്കാൻ കഴിയുന്നതല്ല. പരിഷ്കാരത്തെ ശരിയായി സംബന്ധിക്കുന്ന സകലത്തിലും ഇങ്ങനെത്തന്നെയാണ്; ഇന്നു സൂക്ഷമത കൂടിയിട്ടുള്ള പൊതുജനത്തിന്റെ ദൃഷ്ടി നാളെയ്ക്കു തകരാറാവും. ഒരേ ശുണ്ഠി തെറെയുടെ നേരെയായപ്പോൾ വേണ്ടതും തുർഗോവിനുനേരെയായപ്പോൾ വങ്കത്തവുമായി. യന്ത്രങ്ങളെ അടിച്ചുതകർക്കുക, കലവറപ്പുരകളെ കൊള്ളയിടുക, തീവണ്ടിപ്പാതയിലെ ഇരിമ്പുവാളങ്ങളെ മുറിച്ചുനീക്കുക, കപ്പൽക്കോതികളെ നശിപ്പിക്കുക, പുരുഷാരങ്ങൾ വഴിതെറ്റി വെയ്ക്കുക, ന്യായാധിപതികൾ അഭിവൃദ്ധിയെ കൂട്ടാക്കാതിരിക്കുക, വിദ്യാർത്ഥികൾ രമുസ്സിനെ [2] കൊലപ്പെടുത്തുക. റൂസ്സോവിനെ സ്വിറ്റ്സർലാണ്ടിൽനിന്ന് ആട്ടിയോടിക്കുകയും കല്ലെറിയുകയും—ഇതും ലഹളയാണ്. മോസ്സറസ്സറോട് ഇസ്രേൽ എതിർക്കുക, ഫോഷിയെനോട് [3] ആതെൻസ് എതിർക്കുക, സിസറോവോടു റോം–ഇതു രാജ്യകലഹമാണ്; ബസ്തീലിന്നുനേരെ പാരിസ് ചെല്ലുക—ഇതു രാജ്യകലഹമാണ്. അലെക്സാണ്ടരുടെ നേർക്കു പട്ടാളങ്ങളും, കൊളംബസ്സിനു നേർക്കു നാവികസൈന്യങ്ങളും തിരിഞ്ഞുനിൽക്കുക—ഇതും അതേ ലഹളതന്നെ; മര്യാദകെട്ട ലഹള; എന്തുകൊണ്ട്? കൊളംബസ് വടക്കുനോക്കിയന്ത്രംകൊണ്ട് അമേരിക്കയ്ക്കുവേണ്ടി എന്തുചെയ്യുന്നുവോ അതുതന്നെയാണ് അലെക്സാണ്ടർ ഏഷ്യയ്ക്കുവേണ്ടി വാളുകൊണ്ടു ചെയ്തത്. കൊളംബസ്സിനെപ്പോലെത്തന്നെ അലക്സാണ്ടറും ലോകം കണ്ടുപിടിച്ചു. പരിഷ്കാരത്തിനുള്ളവയായ ലോകത്തിന്റെ ഈ സമ്മാനങ്ങൾ, വെളിച്ചത്തിന്റെ അത്തരം ചില വലുപ്പംവെപ്പിക്കലുകളാണ്; അവിടെ ഏതൊരെതിർനിൽപ്പും ശിക്ഷാർഹമായിത്തീരുന്നു. ചിലപ്പോൾ ജനക്കൂട്ടം അതിനോടുതന്നെയുള്ള വിശ്വസ്തതയെ കളവായി അടിച്ചുണ്ടാക്കുന്നു. പൊതുജനങ്ങൾ ജനസമുദായത്തിനു ദ്രോഹികളാണ്. ഉദാഹരണത്തിനു് ചുങ്കമടയ്ക്കാതെ ഉപ്പുകച്ചവടം ചെയ്തിരുന്നവർ ദീർഘകാലമായി ബുദ്ധിമുട്ടി യുദ്ധംവെട്ടി നിന്നിട്ട്—ഒരു ന്യായ്യമായ ശണ്ഠ– ആ വേണ്ട സമയത്തു, നിവൃത്തി കിട്ടി എന്നായപ്പോൾ, പൊതുജനങ്ങൾ ജയിച്ചു എന്നായപ്പോൾ, ഒരു തിരിച്ചിൽ തിരിഞ്ഞു രാജാവിന്റെ ഭാഗം ചേർന്നു, രാജഭക്തസംഘമായി മാറി, കഥയില്ലായ്മയുടെ വ്യസനകരങ്ങളായ പ്രധാനകൃതികളോടെതിർക്കുക എന്നതുപോയിട്ട് അവയുടെ നിലനില്പിനുവേണ്ടി ശണ്ഠയിടുന്നവർ എന്ന നിലയിലേക്കു കടന്നു എന്നുവെച്ചാൽ ഇതിലധികം അത്ഭുതകരമായിട്ടെന്താണുള്ളത്! കുള്ളച്ചരക്കുപ്പുകച്ചവടക്കാരൻ രാജശിക്ഷയുടെ തൂക്കുമരത്തിൽ നിന്നിറങ്ങിപ്പോന്നു. കഴുത്തിൽ ഒരു ചരട്ടുതുമ്പോടുകൂടി, പട്ടാളപ്പരിചാരകരുടെ വെള്ളനാടയണിഞ്ഞു. ‘ഉപ്പുചുങ്കം കഴുവേറട്ടെ’ എന്നതിൽനിന്നു മഹാരാജാവിനു ദീർഘായുസ്സ് എന്നതു പുറപ്പെട്ടു. ബർത്തെലോമിയുവിലെ പാതകികൾ. സെപ്തംബറിലെ കഴുത്തുമുറിയന്മാർ, അവിഞോങ്ങിലെ ആളെക്കൊല്ലികൾ, കൊലിഞിയിലെ കൊലപാതകികൾ, മദാംലംബല്ലിന്റെ [4] കൊലയാളികൾ. ബ്രൂണിന്റെ [5] കൊലയാളികൾ, തട്ടിപ്പറിസ്സംഘക്കാർ, ബ്രസ്സാറിലെ വീരപുരുഷന്മാർ— ഇതാ ഒരു ലഹള. ല വൻദി അന്തസ്സുകൂടിയ മേത്തരം ലഹളയാണ്. നടന്നു പോകുന്ന അധികാരത്തിന്റെ ശബ്ദം കേട്ടാലറിയാം; കലങ്ങിമറിഞ്ഞ പൊതുജനക്കൂട്ടത്തിൽനിന്ന് എപ്പോഴും അതു പുറപ്പെടുകയില്ല; ഭ്രാന്തുപിടിച്ച ചീറ്റലുകളുണ്ട്. ഉടഞ്ഞുതകർന്ന മണികളുണ്ട്, എല്ലാ ആപൽസൂചകമണിയടികളും ഓടിന്റെനാദം പുറപ്പെടുവിക്കുകയില്ല. ശുണ്ഠിയുടേയും അജ്ഞതയുടേയും മുരളിച്ച അഭിവൃദ്ധിയുടെ ക്ഷോഭത്തിൽനിന്നു തികച്ചും ഭിന്നമാണ്. നിങ്ങൾ ഏതു ഭാഗത്തെക്കാണ് നടക്കുന്നതെന്നു ഞാൻ കാണട്ടെ. വേണമെങ്കിൽ എഴുന്നേൽക്കുക; പക്ഷേ, അതു നിങ്ങൾ മഹാനാവാനായിരിക്കട്ടെ. മുൻപോട്ടായിട്ടല്ലാതെ രാജ്യകലഹമില്ല മറ്റേതൊരുതരം ലഹളയും ചീത്തയാണ്, പിന്നിലേക്കുള്ള ഏതുറച്ച കാൽവെപ്പും ലഹളയാണ്; പിൻവാങ്ങൽ മനുഷ്യസമുദായത്തോട് ഒരക്രമപ്രവൃത്തി ചെയ്യുകയാണ്. സത്യത്തിന്റെ ഒരു ശുണ്ഠിയെടുക്കലാണ് രാജ്യകലഹം! രാജ്യകലഹത്താൽ പുഴക്കപ്പെടുന്ന പാതവിരികൾ അവകാശത്തിന്റെ തീപ്പൊരികളെ പുറപ്പെടുവിക്കുന്നു. ആ പാതവിരികൾ ലഹളയ്ക്കു തങ്ങളുടെ ചളി മാത്രമേ കൊടുക്കുന്നുള്ളു. പതിനാലാമൻ ലൂയിയുടെ നേർക്ക് ദന്തോങ്— ഇതു രാജ്യകലഹമാണ്, ദന്തോങ്ങിനു നേർക്ക് എബെർ—ഇതു ലഹള
അപ്പോൾ ചില ഘട്ടത്തിൽ രാജ്യകലഹം, ലഫയേത്ത് പറയുമ്പോലെ, ധർമ്മങ്ങളിൽവെച്ച് ഏറ്റവും ദിവ്യമായ ഒന്നാണെങ്കിൽ, ലഹള ദുഷ്കർമ്മങ്ങളിൽവെച്ച് ഏറ്റവും അപായകരമായ ഒന്നാണ്.
പുകച്ചിലിന്റെ ശക്തിക്കുമുണ്ട് വൃത്യാസം: രാജ്യകലഹം പലപ്പോഴും ഒരഗ്നിപർവ്വതമാണ്; ലഹള പലപ്പോഴും ഒരു വൈക്കോല്ക്കുണ്ട തീപ്പിടിക്കൽ മാത്രം.
ഞങ്ങൾ പറഞ്ഞതുപോലെ, ലഹള ചിലപ്പോൾ ഭരണാധികാരത്തിന്നുള്ളിലും കാണും. പൊലിന്യാക് ഒരു ലഹളക്കാരനാണ്; കമിൽ ദെമുലെങ് ഭരണാധികാരികളിൽ ഒരാളാണ്.
രാജ്യകലഹം ചിലപ്പോൾ രാജ്യോദ്ധാരണമാണ്.
സർവ്വരുടേയും അനുമതിയോടുകൂടി എല്ലാം പ്രവർത്തിക്കുക എന്നതു തികച്ചും അർവാചീനമായ ഒരേർപ്പാടായതുകൊണ്ടും, അതിനുമുൻപ് നാലായിരം കൊല്ലത്തോളമായി, ചരിത്രങ്ങളെല്ലാം അവകാശത്തെ അതിക്രമിക്കലും പൊതുജനങ്ങൾ കഷ്ടപ്പെടലും മാത്രമായതുകൊണ്ടും, ഓരോ ചരിത്രാംശവും അതിനെക്കൊണ്ടു കഴിയുന്നേടത്തോളം എതിരഭിപ്രായവും കൊണ്ടുവന്നെത്തുന്നു സീസർചക്രവർത്തിമാരുടെ കാലത്തു രാജ്യകലഹമുണ്ടായിട്ടില്ല; പക്ഷേ, ജുവെനെൽ ഉണ്ടായിരുന്നു.
പ്രവൃത്തിയുടെ സ്ഥാനം വാക്കു നിവർത്തിച്ചു.
സീസർമാരുടെ കാലത്തു സയേനിലേക്കുള്ള നാടുകടത്തലുണ്ട്; വർഷവൃത്താന്തംകുറിച്ചുവെയ്ക്കുന്ന ആളുമുണ്ട്. പത്തമോസ്സിലെയ്ക്കു നാടുകടത്തപ്പെട്ട ആ വർഷവൃത്താന്തനിർമ്മാതാവിനെപ്പറ്റി ഞങ്ങൾ ഒന്നും പറയുന്നില്ല— അദ്ദേഹവും ആദർശലോകത്തിന്റെ പേരിലുള്ള ഒരു മഹത്തായ ആക്ഷേപംകൊണ്ടു വാസ്തവലോകത്തെ സംഭ്രമിപ്പിക്കുകയും തന്റെ മനോരാജ്യദൃഷ്ടികൊണ്ട് ഒരു മഹത്തായ ആക്ഷേപകവിതയുണ്ടാക്കുകയും, റോം-നിനെവെനഗരബന്ധത്തിലേക്കു. റോം-ബാബിലോൺ നഗര ബന്ധത്തിലേക്കു, റോം-സൊഡോം നഗരബന്ധത്തിലേക്കു, വഴിപാടുപുസ്തകത്തിന്റെ ഒരെരിയുന്ന പ്രതിഫലനത്തെ വ്യാപരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം പാറയിലിരിക്കുന്ന ജോൺ [6] സ്വന്തം പീഠത്തിലിരിക്കുന്ന രാക്ഷസിയാണ്; [7] നമുക്കദ്ദേഹത്തെ മനസ്സിലാവും—അദ്ദേഹം യഹൂദനാണ്; അതു ഹീബ്രുവാണ്; പക്ഷേ, വർഷവൃത്താന്തം എഴുതിയ ആൾ ലത്തീൻ ജാതിക്കാരനാണ്—അല്ലെങ്കിൽ ഞങ്ങൾ പറയട്ടെ, അദ്ദേഹം റോംകാരനാണ്.
നീറോചക്രവർത്തിമാർ ഒരിരുണ്ടമട്ടിൽ രാജ്യഭരണം ചെയ്തിരുന്നതുകൊണ്ടു് അവരെ അനുസരിച്ചുതന്നെ എഴുതിക്കാണിക്കേണ്ടതാണ്. കപ്പലണ്ടി ചുരണ്ടുന്ന പണിയായുധത്തിന്റെ പ്രവൃത്തി തനിച്ചായാൽ അതു വല്ലാതെ വിളർത്തുംകൊണ്ടിരിക്കും. ആ ചാലിലേക്കു പറ്റിക്കടിക്കുന്ന ഒരു കട്ടിക്കീൽഗ്ഗദ്യം ഒഴുക്കിക്കൊടുക്കണം.
തത്ത്വജ്ഞാനികളുടെ നിലയിൽ നോക്കുമ്പോൾ ഉച്ഛൃംഖല ഭരണാധികാരികൾക്ക് അല്പം വിലയുണ്ട്. ചങ്ങലയ്ക്കിട്ട ഒരു വാക്ക് ഒരു ഭയങ്കരവാക്കാണ്. രാജാവ് ഒരു രാജ്യത്തെ മുഴുവനും മിണ്ടാതാക്കിയാൽ എഴുത്തുകാരൻ തന്റെ വാചകരീതിയെ രണ്ടിരട്ടിയും മൂന്നിരട്ടിയും കനംവെപ്പിക്കുന്നു. ആ മൗനത്തിൽനിന്ന് ഒരു തരം അത്ഭുതകരമായ പരിപൂർണ്ണത പുറപ്പെട്ട് ആലോചനയിലേക്ക് ഊറിയിറങ്ങി അവിടെവെച്ചു കട്ടിയായി ഓടാവുന്നു. ചരിത്രത്തെ അമർത്തിയിടൽ ചരിത്രകാരനിൽ അർത്ഥപുഷ്ടി വർദ്ധിപ്പിക്കുന്നു. ഏതെങ്കിലും ഒരു പ്രസിദ്ധഗദ്യത്തിലെ കരിങ്കല്ക്കട്ടിത്തം രാജ്യദ്രോഹിയാൽ ഉണ്ടാക്കപ്പെട്ട വാസ്തവസ്ഥിതിപ്പെരുപ്പമല്ലാതെ മറ്റൊന്നുമല്ല.
ശക്തിയുടെ വലുപ്പംവെപ്പിക്കലുകളാകുന്ന ഗുഡുസ്സുകളിലേക്കു രാജ്യദ്രോഹംചരിത്രകാരനെ ഞെരുക്കിക്കടത്തുന്നു. വേറിന്നു [8] മതിയാകാതെ പോയ സിസറോവിന്റെ കാലം കാലിഗുലയിൽ മൂർച്ച കളയുകയേ ഉള്ളു. വാക്യങ്ങളിൽ കെട്ടിക്കൊടുക്കുന്ന പായയുടെ വിസ്താരം കുറയുന്തോറും കാറ്റടിയുടെ കനം വർദ്ധിക്കുന്നു. താസിതുസ് തന്റെ ശക്തിയൊക്കെയെടുത്ത് ആലോചിക്കുന്നു.
സത്യത്തിലും നീതിയിലും ഉറച്ചിട്ടുള്ള ഒരു വിശിഷ്ടഹൃദയത്തിന്റെ മര്യാദ മിന്നല്പിണർപോലെ വന്നുതട്ടുന്നു.
കൂട്ടത്തിൽപ്പറഞ്ഞുവെയ്ക്കട്ടെ, താസിതുസ് ചരിത്രപ്രകാരം സീസരുടെ മീതെ ഒട്ടിക്കൊണ്ടല്ല. തിബെരിയുസ് ചക്രവർത്തിമാരെയാണ് അദ്ദേഹത്തിനു വെച്ചിരുന്നത്. സീസറും താസിതുസ്സും വഴിക്കുവഴിയെയുള്ള രണ്ടസാധാരണക്കാഴ്ചകളാണ്; പുരുഷാന്തരങ്ങളെ രംഗത്തു പ്രവേശിപ്പിക്കുമ്പോൾ പ്രവേശനിഷ്ക്രമണങ്ങളെ ക്രമപ്പെടുത്താറുള്ള ഈശ്വരൻ ആ രണ്ടുപേർ തമ്മിൽ കണ്ടുമുട്ടൽ ഉപായത്തിൽകൂടാതെ കഴിച്ചു. സീസർ മഹാനാണ്, താസിതുസ് മഹാനാണ്; ഈ രണ്ടു മഹത്ത്വങ്ങളെയും ഈശ്വരൻ കൂട്ടിമുട്ടിക്കാതെ കഴിച്ചു. നീതിന്യായത്തിന്റെ രക്ഷകൻ സീസറെ അടിക്കുകയാണെങ്കിൽ അത് കുറെയധികം കഠിനവും അന്യായയവുമായേക്കും. ഈശ്വരന്ന് അതിഷ്ടമല്ല. ആഫ്രിക്കയിലെയും സ്പെയിനിലെയും മഹായുദ്ധങ്ങൾ, സിസിലിയിലെ കടല്ക്കള്ളന്മാരെ നശിപ്പിക്കൽ, ഫ്രാൻസിലേക്കും ബ്രിട്ടനിലേക്കും ജർമ്മനിയിലേക്കും പരിഷ്കാരം കടത്തൽ—ഈ മാഹാത്മ്യമെല്ലാം കാര്യം നേടി. മഹാനായ രാജ്യാപഹാരിയുടെ നേർക്ക് ഭയങ്കരനായ ചരിത്രകാരനെ വിട്ടുകൊടുക്കാൻ ശങ്കിക്കുകയും, സീസറെ താസിതുസ്സിൽനിന്നു രക്ഷപ്പെടുത്തുകയും, അതിബുദ്ധിക്കു മുൻപിൽ ഉഗ്രത കുറയ്ക്കുന്ന സംഭവങ്ങളെ കൊണ്ടുനിർത്തുകയും ചെയ്തതിൽ, ഇവിടെ ഈശ്വരാജ്ഞയുടെ ഒരു സൗമ്യശീലം വെളിപ്പെടുന്നുണ്ട്.
നിശ്ചയമായും അതിബുദ്ധിമാനായ സ്വേച്ഛാധികാരിയുടെ കൈയിലായാലും, സ്വേച്ഛാധികാരം സ്വേച്ഛാധികാരംതന്നെയാണ്. ഉത്കൃഷ്ടന്മാരായ രാജ്യദ്രോഹികളുടെ രാജ്യത്തും അഴിമതിയുണ്ട്. എന്നാൽ നികൃഷ്ടന്മാരായ രാജ്യദ്രോഹികളുടെ കീഴിലാവുമ്പോൾ, അധർമ്മമാകുന്ന മഹാരോഗം കുറേക്കൂടി ഭയങ്കരമായിരിക്കും അക്കാലത്ത് യാതൊന്നും ദുർവൃത്തിയെ മൂടാനില്ല; ആദർശങ്ങളെ കാണിച്ചുകൊടുക്കുന്ന താസിതുസ്സും ജുവെനെലും, മനുഷ്യസമുദായത്തിന് മുഴുവനും മുൻപിൽവെച്ച്, മറുപടി പറയാൻ കഴിവില്ലാത്ത ഈ ചീത്തത്തത്തിന്റെ ചെകിട്ടത്തടിക്കുന്നു.
വിതെല്ലിയുസ്സി [9] ന്റെതിനെക്കാളധികം സില്ലയുടെ കാലത്താണ് റോം കെട്ടത്. ക്ലോദിയുസ്സിന്റെയും ദൊമീഷിയന്റേയും കാലത്ത് രാജ്യദ്രോഹിയുടെ ബീഭത്സതയ്ക്ക് അനുരൂപമായ ഒരു നികൃഷ്ടത കാണുന്നുണ്ട്. സ്വച്ഛാധികാരിയുടെ ശരിക്കുള്ള സന്താനമാണ് അടിമകളുടെ അക്രമപ്രവൃത്തി ഈ പേടിച്ചിറുകുന്ന മനസ്സാക്ഷികളിൽനിന്ന് ഒരു വിഷവായു പുറപ്പെടുന്നു—അതിൽ ഏജമാനനെ പ്രതിഫലിച്ചു കാണാം, ഭരണാധികാരികൾ കെട്ടുപോകുന്നു; ഹൃദയങ്ങൾ ചെറുതാവുന്നു; അന്തമകരണങ്ങൾ മന്ദിക്കുന്നു, ആത്മാവുകൾ അണുക്കൃമികളെപ്പോലാവുന്നു—ഇങ്ങനെയാണ് കരകല്ലയുടെ [10] കാലം; ഇങ്ങനെയാണ് കൊമ്മൊദുസ്സിന്റെ [11] കാലം; ഇങ്ങനെയാണ് ഹിലിയോഗബലുസ്സിന്റെ [12] കാലം, എന്നാൽ സീസരുടെ കാലത്തുള്ള റോമൻ മന്ത്രിയോഗത്തിൽനിന്നോ, കഴുകുകളുടെ കൂടുകൾക്ക് സവിശേഷമായുള്ള ചാണകനാറ്റമല്ലാതെ മറ്റൊന്നും പുറപ്പെടുന്നില്ല.
അപ്പോഴാണ് താസിതുസ്മാരുടേയും ജൂവെനെൽമാരുടേയും, കുറച്ചു പതുക്കെത്തന്നെയാണെങ്കിലും, ആഗമനമുണ്ടാകുന്നത്, തെളിവെടുക്കേണ്ട സമയത്താണ്, തെളിയിക്കുന്ന ആൾ ആവിർഭവിക്കുക.
പക്ഷേ, ബൈബിൾകാലത്തെ ഇസൈയപോലെ [13] ഇടക്കാലത്തെ ദാന്തേപോലെ ജൂവെനെലും താസിതുസ്സും മനുഷ്യരാണ്, ലഹളയും രാജ്യകലഹവും ആൾക്കൂട്ടമാണ്—അതു നന്നായിയെന്നും ചീത്തയായിയെന്നും വരാം.
മിക്ക ഘട്ടങ്ങളിലും, ലഹള ഒരു ഭാതികസംഗതിയിൽനിന്നാണ് ഉണ്ടാവുക! രാജ്യകലഹം ഒരു മാനസികസംഗതിയിൽനിന്നും. ലഹള മസനിയെല്ലോ [14] വാണ്; രാജ്യകലഹം സ്പാർട്ടക്കുസ്സും. രാജ്യകലഹം മനസ്സിന്മേൽ മുട്ടിനില്ക്കുന്നു; ലഹള വയറിന്മേലും, വയറിന്നു ശുണ്ഠിപിടിക്കുന്നു; പക്ഷേ, നിശ്ചയമായും വയറിന്ന് എപ്പോഴും തെറ്റിക്കൊള്ളണമെന്നില്ല. ക്ഷാമത്തെസ്സംബന്ധിച്ചാവുമ്പോൾ ലഹള—ഉദാഹരണത്തിന് ബുസാങ്കൈ,— വാസ്തവവും ന്യായ്യവും ഹൃദയഭേദകവുമായ ഒരു വ്യത്യസ്തതയെ കാണിക്കുന്നു. എങ്കിലും അതൊരു ലഹളതന്നെ എന്തുകൊണ്ട്? ആന്തരമായി നോക്കുമ്പോൾ ന്യായ്യമാണെങ്കിലും പുറംകാഴ്ചയിൽ അതന്യായ്യമാണ്. ന്യായ്യമാണെങ്കിലും നാണംകുണുങ്ങിയായ, ശക്തിമത്തെങ്കിലും ന്യായരഹിതമായ, അത് വന്നപാട് യുദ്ധം വെട്ടി; അത് ഒരു കണ്ണുപൊട്ടനാനയെപ്പോലെ നടക്കുന്നു; അത് പിൻവശത്ത് വൃദ്ധന്മാരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ശവങ്ങളെ ഇട്ടുംവെച്ചു പോയി; എന്തിനെന്നറിയാതെ അതു നിരപരാധരും നിഷ്കളങ്കരുമായ ജനങ്ങളുടെ രക്തത്തിന്ന് ആർത്തിപ്പെട്ടു. ജനങ്ങൾക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നത് നന്ന്; അതിന്നായി അവരെ കൊത്തിനുറുക്കുന്നതു നന്നല്ല.
ആയുധമെടുത്ത ആക്ഷേപങ്ങളെല്ലാം—ഏറ്റവുമധികം ന്യായ്യമായതുപോലും, ആഗസ്ത് 10-ന് പോലും, ജൂലായി 14-ാംനു പോലും—ഒരേ ആവലാതികളിൽ നിന്നാണ് തുടങ്ങുന്നത്. അവകാശം സ്വാതന്ത്ര്യമടയുന്നതിനുമുൻപായി കലക്കവും പതഞ്ഞുപൊങ്ങലുമുണ്ടാവും. ആരംഭത്തിൽ രാജ്യകലഹം ഒരു ലഹളയാണ്; ഒരു പുഴ ആരംഭത്തിൽ ഒരു വെള്ളച്ചാട്ടമാണെന്നതുപോലെത്തന്നെ, രാജ്യകലഹം ആരംഭത്തിൽ ഒരു ലഹളയാണ്. സാധാരണമായി അത് ആ സമുദ്രത്തിൽ—ഭരണപരിവർത്തനത്തിൽ—ചെന്നെത്തുന്നു. എന്തായാലും, ധാർമ്മികമായ ആകാശാന്തത്തെ ഭരിക്കുന്ന ആ ഉന്നതശിഖരങ്ങളിൽനിന്ന്—ആദർശത്തിന്റെ നിർമ്മല മഞ്ഞുകൊണ്ടുണ്ടായിട്ടുള്ള നീതിന്യായം ജ്ഞാനം, വിവേകം, അവകാശം എന്നിവയിൽനിന്നു—പുറപ്പെട്ടു, പാറയിൽനിന്നു പാറയിലേക്കായി വളരെ ദൂരം തള്ളിപ്പോന്നതിനു ശേഷം, ആകാശമണ്ഡലത്തെ അതിന്റെ സ്വച്ഛതയോടുകൂടി തന്നിൽ പ്രതിഫലിപ്പിക്കുകയും ആ രാജകീയമായ ദിഗ്ജയയാത്രയിൽ ഒരു നൂറു പോഷകനദികളെക്കൊണ്ടു വലുപ്പംവെക്കുകയും ചെയ്തതിനുശേഷം, രാജ്യകലഹം പെട്ടെന്ന് ഏതോ ചളിക്കണ്ടത്തിൽ, റയിൻനദി ഒരു ചേറ്റുനിലത്തെന്നപോലെ, ചെന്നു മുങ്ങിക്കളയുന്നു.
ഇതൊക്കെ കഴിഞ്ഞ കഥയാണ്, ഭാവി ഒന്നു വേറെ. സർവ്വരുടേയും സമ്മതത്തോടുകുടിയുള്ള രാജ്യഭരണത്തിന് ഇങ്ങനെയൊരു സവിശേഷതയുണ്ട്: അതു ലഹളയെ മുളയിൽവെച്ചു നുള്ളിക്കളയുന്നു; അതു രാജ്യകലഹത്തിന് അനുമതികൊടുത്ത് അതിന്റെ ആയുധങ്ങളെ താഴെ വെപ്പിക്കുന്നു. യുദ്ധങ്ങളുടെ— തെരുവിൽവെച്ചുള്ളവയുടെ എന്നപോലെ രാജ്യാതിർത്തികളിൽവെച്ചുള്ളവയുടേയും—അഭാവം—ഇതാണ് ഇനി വരാൻ പോകുന്നത്. ഇന്ന് എന്തുതന്നെയായാലും ശരി,നാളെ സമാധാനമായിരിക്കും.
എന്തായാലും, രാജ്യകലഹവും ലഹളയും, ഇവ രണ്ടും തമ്മിലുള്ള വ്യത്യാസവും—വാസ്തവം പറഞ്ഞാൽ, ഈവകയൊന്നും നാടുവാഴികൾക്കറിഞ്ഞുകൂടാ. ഒരു നാടുവാഴിയുടെ മനസ്സിൽ എല്ലാം രാജ്യദ്രോഹമാണ്, ശരിക്കുള്ള വെറും ലഹള; എജമാനന്റെ നേർക്കുള്ള നായയുടെ മുരണ്ടുചാട്ടം—അതേ, ഒടുവിൽ ആ നായയുടെ തല പെട്ടെന്നു വലുതായി അന്ധകാരത്തിൽ സിംഹാസനത്തിനു നേരിട്ട് ഒട്ടൊട്ടു കാണാറാകുന്നതുവരെ, ചങ്ങലകൊണ്ടും നായക്കൂടുകൊണ്ടും പാകം വരുത്തേണ്ടിയിരിക്കുന്ന നായയുടെ കുരച്ചുകൊണ്ടും കപ്പിക്കൊണ്ടുമുള്ള കടിക്കാൻ നില്പ്.
അതു വന്നാൽ നാടുവാഴികൾ ആർത്തുവിളിക്കും: ‘പൊതുജനങ്ങൾക്കു ദീർഘായുസ്സ്!’
ഇതിവിടെ പറഞ്ഞുവെച്ചതിനുശേഷം, ചരിത്രത്തെസ്സംബന്ധിച്ചേടത്തോളം, 1832 ജൂണിലെ സംഭവം എന്തിനെ സൂചിപ്പിക്കുന്നു എന്നു നോക്കാം. അതൊരുലഹളയാണോ? അതോ, ഒരു രാജ്യകലഹമാണോ?
ഈ ഭയങ്കരസംഭവത്തെ രംഗത്തിൽ കൊണ്ടുവരുമ്പോൾ, പുറം ഭാഗത്തെസ്സംബന്ധിച്ച സംഗതികളെ വേർതിരിച്ചുകാണികകാൻ വേണ്ടി മാത്രം ഇടയ്ക്കൊക്കെ ഞങ്ങൾക്കു് പറയേണ്ടിവന്നേക്കാം; എന്നാൽ ലഹളയാകുന്ന പുറംരൂപവും അസ്തിവാരമായ രാജ കലഹവും തമ്മിലുള്ള ഭേദത്തെ കൂടിമറിയാത്ത വിധം ഞങ്ങൾ എപ്പോഴും സൂക്ഷിച്ചു വെച്ചുകൊള്ളുന്നു. അപ്രതീക്ഷിതമായ ആവിർഭാവത്തിലും വ്യസനകരമായ തിരോഭാവത്തിലും ഈ 1832-ലെ സംഭവത്തിന്, അതിന്നുള്ളിൽ ഒരു ലഹളയെമാത്രം കണ്ടെത്തുന്നവർപോലും ബഹുമാനത്തോടുകൂടിയല്ലാതെ അതിനെപ്പറ്റി സൂചിപ്പിക്കാതിരിക്കത്തക്കവിധം, ഒരു മാഹാത്മ്യമുണ്ട്. അവർക്കാകട്ടെ, അത് 1830-ന്റെ ഒരവശേഷംപോലെയാണ്. ക്ഷോഭിച്ചുപോയ ആലോചനകളെ, അവർ പറയുകയാണ്, ഒരു ദിവസംകൊണ്ടു സമാധാനപ്പെടുത്താൻ വയ്യാ. ഒരു ഭരണപരിവർത്തനത്തെ ചുരുക്കിപ്പറയാൻ വയ്യാ. മൈതാനമായി കുനിഞ്ഞൊഴുകുന്ന ഒരു പർവ്വതംപോലെ, ശാന്തതയിലേക്കു തിരിച്ചെത്തുന്നതിനുമുൻപായി അതിനു ചില വളയലും തിരിയലുമൊക്കെ കഴിക്കണം. ജൂറയോടു [15] കൂടാതെ ആൽപ്സില്ല, അസ്തുറിയയോടുകൂടാതെ പിറിനീസ്സു [16] മില്ല.
പാരിസ്സുകാരുടെ ഓർമ്മയിൽ ‘ലഹളകളുടെ കാലം’ എന്നു നാമകരണം ചെയ്യപ്പെട്ട ഈ ഇദാനീന്തനചരിത്രത്തിലെ വ്യസനകരഘട്ടം ഈ നൂറ്റാണ്ടിലെ ക്ഷുഭിത ഘട്ടങ്ങൾക്കിടയിൽ നിശ്ചയമായും എണ്ണംപറഞ്ഞ ഒന്നാണ് കഥ ചൊല്ലിത്തുടങ്ങുന്നതിനുമുൻപായി, ഒടുവിലത്തെ ഒരു വാക്ക്.
ഞങ്ങൾ ഇനി പറയാൻപോകുന്ന സംഗതികൾ, സമയവും സ്ഥലവുമില്ലാഞ്ഞുചരിത്രകാരൻ ചിലപ്പോൾ ഉപേക്ഷിച്ചുകളയാറുള്ള ആ ഉള്ളിൽത്തട്ടുന്നതും ജീവനുള്ളതുമായ വാസ്തവത്വത്തിലെ ഭാഗമാണ്. എന്തായാലും ഞങ്ങൾ ഊന്നിപ്പറയുന്നു. അതിൽ ജീവനുണ്ട്, നെഞ്ഞുമിടിപ്പുണ്ട്, മാനുഷികമായ ശ്വാസോച്ഛ ്വാസമുണ്ട്. ഞങ്ങൾ മുൻപുതന്നെ പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു, നിസ്സാരസംഗതികൾ മഹത്തരങ്ങളായ സംഭവങ്ങളുടെ ഇലപ്പടർപ്പാണ്; ചരിത്രത്തിന്റെ ദൂരസ്ഥിതിയിൽ അതു കാണാതെപോകുന്നു. ‘ലഹളകളുടെ’ എന്നു വംശപ്പേർ വീണ ഈകാലം നിറയെ ഇത്തരം ചില്ലറസംഭവങ്ങളാണ്. നീതിന്യായസംബന്ധികളായ അന്വേഷണങ്ങൾ ആ അഗാധതകളെ വെളിപ്പെടുത്തുകയോ, ഒരു സമയം തൊട്ടു നോക്കുകതന്നെയോ ചെയ്തിട്ടില്ല—ചരിത്രത്തിനുള്ള കാരണംകൊണ്ടല്ല, മറ്റൊന്നുകൊണ്ട്. അതുകൊണ്ട് അറിയപ്പെട്ടവയും പ്രസിദ്ധീകരിക്കപ്പെട്ടവയുമായ സംഭവവിശേഷങ്ങളുടെ കൂട്ടത്തിൽ, ചില ഭാഗങ്ങൾ മറന്നുപോകയും മറ്റു ചിലതു നശിച്ചുപോകയും ചെയ്തുകഴിഞ്ഞ വാസ്തവസ്ഥിതികളെസ്സംബന്ധിച്ച് ഇതുവരെ അറിയപ്പെട്ടിട്ടില്ലാത്ത പലതിനേയും ഞങ്ങൾ ഇവിടെ വെളിച്ചത്തു കൊണ്ടുവരാൻ പോകുന്നു. ഈ മഹത്തരങ്ങളായ നാടകങ്ങളിലെ അധികം നടന്മാരും ഇന്നില്ല; പിറ്റേ ദിവസത്തേക്കുതന്നെ അവർ മിണ്ടാതായിരിക്കുന്നു; അപ്പോൾ പിന്നെ എന്തിനെപ്പറ്റിയാണ് ഞങ്ങൾ പറയുന്നതെന്നുവച്ചാൽ, ഈയൊരു സമാധാനം ഞങ്ങൾക്കുണ്ട്; ഞങ്ങൾ ഇതു കണ്ടിരിക്കുന്നു! ചില പേരുകൾ ഞങ്ങൾ മാറ്റുന്നു—ചരിത്രം കഥ പറയുന്നുണ്ടെന്നല്ലാതെ, എതിർസാക്ഷി പറയുന്നില്ല; എങ്കിലും ഞങ്ങൾ എഴുതിക്കാണിക്കുന്ന സംഭവം വളരെ വാസ്തവമാണ്. ഞങ്ങൾ ഇപ്പോൾ എഴുതിപ്പോരുന്ന ഗ്രന്ഥത്തിന്റെ സ്ഥിതിയനുസരിച്ച് ഒരു ഭാഗത്തെ, ഒരു ചരിത്ര സംഭവത്തെ, ഏറ്റവുമധികം അജ്ഞാതമായതിനെ, 1832 ജൂൺ 5-ം 6-ംനു കളിലെ ആ രണ്ടു ദിവസത്തെ, കഥമാത്രം എടുത്തുംകാണിക്കാം; എന്നാൽ ഞങ്ങൾ മാറ്റിയിടാൻ പോകുന്ന ആ ഇരുണ്ട മൂടുപടത്തിനുള്ളിൽ ഈ ഭയങ്കരമായ പൊതുജനപരാക്രമത്തിന്റെ വാസ്തവസ്വരൂപം മുഴുവനും വായനക്കാർക്ക് ഒരു നോക്കുകാണാറാവുന്നവിധത്തിൽ ഞങ്ങൾ അതു ചെയ്യും.
[1] ഭരണപരിവർത്തനാബ്ദത്തിലെ ആദ്യത്തെ മാസം.
[2] 16-ാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് തത്ത്വജ്ഞാനിയും പണ്ഡിതനും.
[3] ആതെൻസിലെ സ്വരാജ്യസ്നേഹിയായ ഒരു പ്രസിദ്ധ സേനാപതി.
[4] ഫ്രാൻസിലെ കൊല്ലപ്പെട്ട രാജ്ഞിയുടെ പ്രിയസുഹൃത്ത്, ല ഫോർസ് കാരാഗൃഹത്തിൽവെച്ച് ഒരു;ഭരണപരിവർത്തകസംഘം ഇവളുടെ തല വെട്ടി.
[5] ഒരു ഫ്രഞ്ച് സേനാപതി അവിഞോങ്ങിൽവെച്ചു പുരുഷാരത്താൽ കൊല്ലപ്പെട്ടു.
[6] ഒരു സുവിശേഷം എഴുതിയിട്ടുള്ള ആൾ.
[7] സിംഹത്തിന്റെ തലയും സ്ത്രീയുടെ ഉടലുമുളള ഒരു രാക്ഷസി ഒരു പാറമേലിമുന്ന് അതിലേ പോകുന്നവരോട് ഒരു ചോദ്യത്തിനുത്തരം പറയാനാവശ്യപ്പെട്ടിരുന്നു എന്നും പറയാത്തവരെ കൊലപ്പെടുത്തിയിരുന്നു എന്നും ഒരു പുരാണകഥയുണ്ട്.
[8] ഒരു റോം ചക്രവർത്തി ഒരു കൊല്ലം രാജ്യഭാരം ചെയ്തപ്പോഴെയ്ക്ക് ആളുകൾ കൊന്നുകളഞ്ഞു.
[9] മൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ രാജ്യഭാരം ചെയ്തിരുന്ന ഒരു റോം ചക്രവർത്തി.
[10] ഒരു റോം ചക്രവർത്തി.
[11] ഒരു റോം ചക്രവർത്തി സ്വന്തം പട്ടാളക്കാരാൽ കൊല്ലപ്പെട്ടു.
[12] ക്രി.മു.ഏകദേശം 720-ൽ ജീവിച്ചിരിക്കുന്ന ഹീബ്രു തത്ത്വജ്ഞാനി.
[13] നേപ്പിൾസിലെ ഒരു പ്രസിദ്ധ ലഹളക്കാരൻ, ഓബെർ ഇതേ പേരിലെഴുതിയിട്ടുളള ഒരു സംഗീതനാടകത്തിലെ നായകൻ.
[14] റോം സാമ്രമാജ്യത്തോടെതിർത്ത അടിമസ്സംഘത്തിന്റെ നായകൻ.
[15] ഫ്രാൻസിനും സ്വിറ്റ്സർലണ്ടിനും നടുക്കുളള ഒരുയരംകുറഞ്ഞ പർവ്വതപ്പരപ്പു്.
[16] ഫ്രാൻസിനും സ്പെയിനിനും നടുക്കുളള പർവ്വതപ്പരപ്പ്.