കഴിഞ്ഞ രണ്ടു കൊല്ലത്തിനിടയിൽ, ഞങ്ങൾ മുൻപു പറഞ്ഞിട്ടുള്ളതുപോലെ. പാരീസ് ഒന്നിലധികം രാജ്യകലഹം കണ്ടിരിക്കുന്നു ലഹളസ്ഥലങ്ങൾക്കപ്പുറത്തുള്ള പാരീസ്സിന്റെ ലഹളസമയത്തുള്ള മുഖാകൃതിയെക്കാൾ അസാധാരണമായ ശാന്തതയെ കാട്ടുന്ന മറ്റൊന്നില്ല പാരീസ് ക്ഷണത്തിൽ എന്തിനോടും ഇണങ്ങിക്കഴിയും—അതൊരു വെറും ലഹളമാത്രം; പാരിസ്സിനു മറ്റു പല കാര്യങ്ങളിലും മനസ്സിരുത്തേണ്ടതുള്ളതുകൊണ്ട്, അത്രയും നിസ്സാരമായ ഒരു സംഗതിക്ക് അതു തന്നത്താൻ തല പുണ്ണാക്കാറില്ല. ഇത്തരം വമ്പിച്ച നഗരങ്ങളിൽ മാത്രമേ ഇങ്ങനെയുള്ള കാഴ്ചകൾ കാണൂ. ഈ വമ്പിച്ച വേലിക്കകങ്ങളിൽ മാത്രമേ പൗരയുദ്ധവും അപൂർവ്വവും അനിർവാച്യവുമായ ശാന്തതയും ഒരേ സമയത്തുണ്ടാവാൻ കഴിയൂ സാധാരണമായി ഒരു രാജ്യകലഹം ആരംഭിക്കുമ്പോൾ—ഒരു പീടികക്കാരൻ പെരുമ്പറയടി കേൾക്കുമ്പോൾ—യുദ്ധത്തിനുള്ള വിളി, പൊതുവിൽ ഒരു പരിഭ്രമം, കേൾക്കുമ്പോൾ, ഇങ്ങനെ പറഞ്ഞു സാമാധാനിക്കുകയാണ് പതിവ്. ‘ഒരു തമ്മിൽത്തല്ലിനു ഭാവമുണ്ടെന്നു തോന്നുന്നു, റ്യൂ സാങ് മർത്തെങ്ങിൽ.
അല്ലെങ്കിൽ: ‘ഫോബൂർസാങ് ആന്ത്വാങ്ങിൽ.’
പലപ്പോഴും അയാൾ ഉദാസീനമായി ഇങ്ങനെകൂടി പറഞ്ഞു എന്നുവരും. ‘അല്ലെങ്കിൽ ആ ഭാഗത്തെങ്ങാണ്ട്.’
കുറെക്കൂടി കഴിഞ്ഞു, ഹൃദയഭേദകവും വ്യസനകരവുമായ വെടിക്കൂട്ടത്തിന്റെയും പടയണികളുടെ തോക്കിൻപ്രയോഗത്തിന്റേയും ഇരമ്പം കേട്ടുതുടങ്ങുമ്പോൾ, ആ പീടികക്കാരൻ പറയും: ‘ഇതു കലശലാവുന്നു! എടടാ, ഇതു കലശലാവുന്നുണ്ട്!’
കുറച്ചുകൂടിക്കഴിഞ്ഞു, ലഹള അടുത്തെത്തുകയും ശക്തിവെച്ചു വരികയുമായി; അതാ അയാൾ ഉപായത്തിൽ പീടിക പൂട്ടി, ക്ഷണത്തിൽ തന്റെ യുദ്ധഭടവേഷം എടുത്തു ധരിച്ചു- എന്നുവെച്ചാൽ അയാൾ തന്റെ സാമാനങ്ങളെയെല്ലാം സൂക്ഷിച്ചുംവെച്ച് തന്റെ ആയുസ്സിനെ അപകടത്തിലെക്കെറിഞ്ഞു.
ആളുകൾ നാൽക്കൂട്ടയിൽവെച്ചു, വഴിസ്ഥലത്തുവെച്ചു, വെളിച്ചമില്ലാത്ത ഇടവഴിയിൽവെച്ചു, തോക്കൊഴിക്കുന്നു; അവർ വഴിക്കോട്ട പിടിക്കുന്നു, പിന്നേയും പിടിക്കുന്നു; ചോരയൊഴുകുന്നു, വെടിയുണ്ടകൾ വീടുകളുടെ ഉമ്മറങ്ങളെയെല്ലാം വൈഷമ്യത്തിലാക്കുന്നു, പീരങ്കിവെടി ആളുകളെ കിടക്കയിൽവെച്ചു കഥ കഴിക്കുന്നു. ശവങ്ങൾ തെരുവുകളിൽ കുന്നുകൂടുന്നു. കുറച്ചു തെരുവുകൾക്കപ്പുറത്തു കാപ്പിപ്പിടികകളിൽനിന്നു ബില്ലിയേർഡ് കളിയിലെ പന്തടിശബ്ദവും കേൾക്കാം.
നാടകശാലകൾ തുറന്നുകിടക്കുന്നു, ഹാസ്യനാടകങ്ങൾ കാണിക്കുന്നു. യുദ്ധംകൊണ്ടു നിറഞ്ഞ ഈ തെരുവുകളിൽനിന്ന് ഒരു രണ്ടടി അപ്പുറത്തു ചിരിയും വെടിപറയലും. കൂലിവണ്ടികൾ അവയുടെ പാട്ടിൽ പായുന്നു; വഴിപോക്കർ പട്ടണത്തിൽ എവിടേക്കോ ഭക്ഷണത്തിനുള്ള യാത്രയാണ്, ചിലപ്പോൾ യുദ്ധമുള്ളേടത്തേക്കുതന്നെ.
1831-ൽ ഒരു കല്യാണക്കാർക്കു കടന്നുപോവാൻവേണ്ടി ഒരു കൂട്ടവെടി നിർത്തേണ്ടിവന്നു.
1839-ലെ രാജ്യകലഹസമയത്തു റ്യു സാങ് മർത്തെങ്ങിൽ നീളം കുറഞ്ഞു. ശേഷികെട്ട ഒരു കിഴവൻ, ഒരുതരം പാനീയം നിറച്ച പളുങ്കുകുപ്പികൾ വെച്ച് ഒരു മുന്നിറക്കൊടി പാറിയിരുന്ന കൈവണ്ടിയുമുന്തി വഴിക്കോട്ടയിൽനിന്നു സൈന്യനിരയിലേക്കും സൈന്യനിരയിൽനിന്നു വഴിക്കോട്ടയിലേക്കുമായി പോയും വന്നും. പക്ഷഭേദം കൂടാതെ, ഒരിക്കൽ ഭരണാധികാരത്തിനും മറ്റൊരിക്കൽ അരാജകത്വത്തിനും ഒപ്പം മാറിമാറി തന്റെ ഗ്ലാസ്സുകളിൽ കൊക്കോ നിറച്ചുകൊടുത്തിരുന്നു.
ഇതിലധികം അത്ഭുതകരമായിട്ടൊന്നുണ്ടാവാൻ വയ്യാ, ഇതാണ് പാരിസ്സിലുണ്ടാകുന്ന ലഹളകൾക്കുള്ള ഒരു സവിശേഷത; ഇതു മറ്റൊരു നഗരത്തിലും കാണുകയുമില്ല. ഇതിനു രണ്ടു സംഗതി അത്യാവശ്യമാണ്— പാരിസ്സിന്റെ വലുപ്പവും അതിന്റെ ആഹ്ലാദശീലവും വൊൾത്തെയരുടേയും നെപ്പോളിയന്റേയും നഗരമാവുന്നതത്യാവശ്യമാണ്.
എന്തായാലും ഇത്തവണ, 1832 ജൂൺ 25- നു-ത്തെ ആയുധമെടുക്കലിൽ, ആ വമ്പിച്ച നഗരത്തിനു തന്നിലും വലുതായ എന്തോ ഒന്ന് ഉള്ളിൽക്കടന്നു അതുപേടിച്ചു.
അടഞ്ഞ വാതിലുകളും, ജനാലകളുമായി എല്ലായിടത്തും; ഏറ്റവും അകന്നതും ഏറ്റവുമധികം ‘ഉദാസീന’വുമായ സ്ഥലത്തുകൂടി. ഉശിരന്മാർ ആയുധമെടുത്തു; പേടിത്തൊണ്ടന്മാർ ഒളിച്ചു. പണിത്തിരക്കിൽ മറ്റൊന്നും നോക്കാതെ പോകുന്ന വഴിയാത്രക്കാരനെ കാണാനില്ല. രാവിലെ നാലുമണിയോടുകൂടി പലതെരുവുകളും ഒഴിഞ്ഞു.
ഭയങ്കരങ്ങളായ വർത്തമാനങ്ങൾ വീടുതോറും കൊണ്ടുവന്നു വിലക്കപ്പെട്ടു, ആപത്തു പിടിച്ച കഥകൾ എല്ലാടത്തും വിതറപ്പെട്ടു അവർ പുഴവക്കു പിടിച്ചെടുത്തു; സാങ് മെറിസന്ന്യാസിമഠത്തിൽത്തന്നെ, പള്ളിയുടെ ഉള്ളിൽ പതിയിരിക്കുന്നവരും ചുവടുറപ്പിച്ചവരുമായി, ആകെ അറുനൂറു പേരുണ്ട്; കാലാൾപ്പടയെ വിശ്വസിച്ചുകൂടാ, അർമങ് കരെൽ സൈന്യാധിപൻ ക്ലൊസെലിനെ കാണാൻ പോയിരുന്നു, അദ്ദേഹം പറഞ്ഞതിതാണ്. ‘ആദ്യംതന്നെ ഒരു സൈന്യത്തെയുണ്ടാക്കു, ലഫയേത്ത് രോഗത്തിലാണ്, എങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞയച്ചു ‘ഞാൻ നിങ്ങളുടെ കൂടെയുണ്ട്. ഒരു കസാലയ്ക്കു സ്ഥലമുള്ള ദിക്കിലെല്ലാം ഞാൻ നിങ്ങളുടെ പിന്നാലെയുണ്ട്’; എല്ലാവരും നല്ലവണ്ണം സൂക്ഷിക്കണം, പാരിസ്സിലെ വിജനങ്ങളായ മൂലകളിലെ ഒറ്റപ്പെട്ട ഭവനങ്ങളൊക്കെ രാത്രിയിൽ ആളുകൾ കൊള്ളയിടും. (പൊല്ലീസ്സിന്റെ സങ്കല്പശക്തി, ഭരണാധികാരത്തോടുകൂടിച്ചേർന്ന കെട്ടുകഥക്കാരൻ, ഇവിടെ പ്രത്യക്ഷമാകുന്നു); ഒരു പീരങ്കിനിര റ്യൂ ഓബ്രില്ബുഷെറിൽ സ്ഥാപിച്ചുകഴിഞ്ഞു; ലോബോവും ബ്യുഗോവുംകൂടി യാചിക്കുന്നുണ്ട്, അർദ്ധരാത്രിക്ക്, അല്ലെങ്കിൽ ഏറിയാൽ പുലരാൻ കാലത്തു, നാലു സൈന്യനിരയൊന്നിച്ചു. ഒന്നു ബസ്തീലിൽനിന്നും മറ്റൊന്നു സാങ്മർത്തെങ്ങിൽനിന്നും മറ്റൊന്നുഗ്രേവിൽനിന്നും മറ്റൊന്നു ഹാലിൽനിന്നുമായി, ലഹളയുടെ ഒത്ത നടുവിലെക്കു പാഞ്ഞെത്തും; ഒരു സമയം സൈന്യങ്ങൾ പാമിസ്സു വിട്ടു, ഷാപ് ദ് മാറിലേക്കു വാങ്ങിപ്പാർത്തേക്കും; എന്താണുണ്ടാവുകയെന്ന് ആർക്കും അറിഞ്ഞുകൂടാ, എന്നാൽ ഇപ്പോഴത്തെ സ്ഥിതി കുറച്ചു തകരാറിൽത്തന്നെയാണ്.
മാർഷൽ സൂൽത്തിന്റെ സംശയത്തെപ്പറ്റി ആളുകൾ പിറുപിറുത്തു എന്തുകൊണ്ട് അദ്ദേഹം നേരേ ചെന്നെതിർത്തില്ല? അദ്ദേഹം വലിയ ആലോചനയിൽപെട്ടിരിക്കുന്നു എന്നതു തീർച്ചയാണ് ആ ഉളുട്ടത്ത് എന്തോ ഒരു രാക്ഷസനുള്ളതായി ആ കിഴവൻ സിംഹം മണത്തറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു.
വൈകുന്നേരമായി, നാടകശാലകളൊന്നും തുറന്നില്ല, പാറാവുഭടന്മാർ ശുണ്ഠിയോടുകൂടി ചുറ്റിനടന്നു; വഴിയാത്രക്കാരെ പട്ടാളക്കാർ ദേഹപരീക്ഷണംചെയ്തു, സംശയം തോന്നിയവരെ ആമംവെയ്ക്കുന്നുണ്ട് ഒമ്പതു മണിയോടുകൂടി എണ്ണൂറിലധികം പേർ ബന്ധനത്തിലായി; പൊല്ലീസ് കച്ചേരി അവരെക്കൊണ്ടുതിങ്ങി, അങ്ങനെതന്നെ ജെയിലുകളും—പുരുഷന്മാരുടേയും സ്ത്രീകളുടേയും.
എല്ലായിടത്തും ഉത്കണ്ഠതന്നെ; പാരിസ്സിൽ പതിവില്ലാത്ത ഒരുതരം പരിഭ്രമവും.
ജനങ്ങൾ സ്വഭവനങ്ങളിൽ ചുവടുറപ്പിച്ചു; ഭാര്യമാർക്കും അമ്മമാർക്കും സ്വസ്ഥതയില്ലാതായി; ഇതല്ലാതെ മറ്റൊന്നും കേൾക്കാനില്ലെന്നായി: ‘അയ്യോ. ഈശ്വര! അവൻ ഇനിയും വന്നില്ലല്ലോ?’ അകലത്തുനിന്നുള്ള ഒരു വണ്ടിയുടെ ഒച്ചയെങ്കിലും കേൾക്കാനില്ല.
ആളുകൾ വിട്ടുമ്മറങ്ങളിൽ ജനസംസാരങ്ങൾക്കും ആർപ്പുവിളികൾക്കും ലഹളയ്ക്കും ദുരത്തുനിന്നുള്ള ഒച്ചകൾക്കും, അതു ‘കുതിരപ്പട്ടാളമാണ്,’ അല്ലെങ്കിൽ ‘അതു കുതിരപ്പടയാളികളുടെ പാഞ്ഞുവരവാണ്’ എന്ന സംസാരങ്ങൾക്കും, കാഹളംവിളികൾക്കും, പെരുമ്പറയടികൾക്കും, വെടിയൊച്ചകൾക്കും, എല്ലാറ്റിനുംമീതേ പള്ളിയിൽനിന്നുള്ള വ്യസനകരമായ മണിയടിക്കും ചെവികൊടുത്തു നിലവായി.
ഒന്നാമത്തെ പീരങ്കിവെടി എല്ലാവരും കാത്തുനിന്നു. തെരുവുകളുടെ മൂലയ്ക്കൽ ആളുകൾ ആവിർഭവിച്ചു. വീട്ടിലേക്കു പാഞ്ഞോളിൻ! എന്നു കുക്കിവിളിച്ചുകൊണ്ടു വിണ്ടും കാണാതായി. ആളുകൾ വീട്ടുവാതിലുകളെല്ലാം കൊട്ടിയടച്ചു സാക്ഷയിടുന്ന തിരക്കായി. അവർ പറഞ്ഞു. ‘ഇതൊക്കെ എങ്ങനെയവസാനിക്കും?’ ഇരുട്ടു കൂടിക്കൂടി വരുന്തോറും, നിമിഷംപ്രതി, ലഹളയുടെ ഭയങ്കരമായ തീപ്പിടിക്കലനുസരിച്ചു പാരിസ്സ് അധികമധികം വ്യസനകരമായ ഒരു നിലയെ അവലംബിച്ചു.