images/hugo-34.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.12.4
പണ്ടുകാലത്തെ പതഞ്ഞുപൊങ്ങലുകൾ

ഒരു ലഹളയുടെ ആദ്യത്തെ പുറപ്പാടിനെക്കാൾ അസാധാരണമായി മറ്റൊന്നില്ല. എല്ലാം എല്ലായിടത്തും ഒപ്പം പൊട്ടിമുളയ്ക്കുന്നു അതു മുൻകൂട്ടി കണ്ടിട്ടുള്ളതാണോ? അതേ, അതിന്നൊരുങ്ങിയിട്ടുണ്ടോ? ഇല്ല അതെവിടെനിന്നു വരുന്നു? പാതവിരിയിൽനിന്ന്. അതെവിടെനിന്നു വീഴുന്നു? ആകാശത്തുനിന്ന് ഇതാ, രാജ്യകലഹം ഒരു തന്ത്രത്തിന്റെ മട്ടെടുക്കുന്നു; അതാ ഒരു നിമിഷകവിതയുടെ മട്ടായി ഒന്നാമതു വന്ന ആൾ ജനക്കൂട്ടത്തിന്റെ ഒരൊഴുക്കുത്തു കൈയിലാക്കി അതിനേയുംകൊണ്ട് ഇഷ്ടമുള്ളേടത്തേക്കു നടക്കുന്നു ഒരുതരം ഭയങ്കരമായ ആഹ്ലാദശീലം ഇടകലർന്ന ഒരു ഭയപൂർണ്ണത. ഒന്നാമതായി ആർപ്പുവിളി; പീടികകൾ പൂട്ടിക്കഴിഞ്ഞു; കച്ചവടക്കാരുടെ സാമാനം കാഴ്ചയ്ക്കുവെയ്ക്കലൊക്കെ എവിടേക്കോപോയി; ഉടനെ അങ്ങുമിങ്ങും വെടി കേൾക്കാം; ജനങ്ങൾ പറക്കുന്നു; തോക്കിൻ ചട്ടകൾകൊണ്ടുള്ള അടി പടിവാതിലുകളിൽ അലയ്ക്കുകയായി, വീട്ടുമുറ്റങ്ങളിൽ ഭൃത്യന്മാർ ചിരിക്കുന്നതും ഇങ്ങനെ പറയുന്നതും കേൾക്കാം: ‘കടിപിടിക്കുള്ള ഭാവമുണ്ട്!’

ഒരു കാൽമണിക്കൂർ കഴിഞ്ഞില്ല, അപ്പോഴേക്കും പാരിസ്സിന്റെ ഇരുപതു ദൂരഭാഗങ്ങളിൽ ഒരൊറ്റ നിമിഷംകൊണ്ടു പൊട്ടിപ്പുറപ്പെട്ട കാഴ്ച ഇതാണ്

റ്യു സാങ്ത്-ക്വ്രാ-ദ്-ല ബ്രെതോന്നെരീയിൽ താടിമീശയോടും നീണ്ട തലമുടിയോടും കൂടിയ ഇരുപതു ചെറുപ്പക്കാർ ഒരു ചാരായവില്പനസ്ഥലത്തു കയറിച്ചെന്നു; ഒരു നിമിഷം കഴിഞ്ഞു പട്ടുനാടകൊണ്ടു മൂടിയ ഒരു മുന്നിറക്കൊടിയോടുകൂടി അവർ പുറത്തെയ്ക്കും കടന്നു; അവരുടെ നേതാക്കന്മാരായി മൂന്നുപേരുണ്ട്, ഒരാളുടെ കൈയിൽ ഒരു വാളുണ്ട്. മറ്റൊരാളുടെ കൈയിൽ ഒരു തോക്കാണ്. മൂന്നാമന്റെ കൈയിൽ ഒരിരിമ്പുകുന്തവും.

വ്യു ദെനൊനെങ്ദിയെറിൽ ഒരുന്തിയ കുമ്പയോടും ഒരു ചിലമ്പനൊച്ചയോടും ഒരു കഷണ്ടിത്തലയോടും ഒരുയർന്ന നെറ്റിയോടും ഒരു കറുത്ത താടിയോടും ഒരിക്കലും അമർന്നു കിടക്കാത്ത അത്തരം കൂർത്ത മേൽമീശകളിൽ ഒന്നോടും കൂടി നല്ല ഉടുപ്പിട്ട ഒരു നാടുവാഴി വഴിപോക്കർക്കു പരസ്യമായി വെടിത്തിരകൾ സമ്മാനിക്കുന്നു.

റ്യൂ സാങ്-പിയേർ-മൊങ് മാർതൃ എന്ന സ്ഥലത്തു നഗ്നഭുജങ്ങളോടുകൂടിയ ആളുകൾ ഒരു കറുത്ത കൊടിയുംകൊണ്ടു നടന്നിരുന്നു; അതിൽ വെളുത്തഅക്ഷരത്തിൽ ഇങ്ങനെ എഴുതിയിട്ടുള്ളതു വായിക്കാം: ‘ജനപ്രതിനിധിഭരണം. അല്ലെങ്കിൽ മരണം!’ റ്യൂ ദെ-ഴെയുനൂർ, റ്യു ദുകദ്രാങ്, റ്യു മൊന്തോർഗുയിൽ. വ്യു മന്ദാർ എന്നിവിടങ്ങളിൽ തങ്കലിപികളിൽ ഒരക്കത്തോടുകൂടിയ വകുപ്പ് എന്ന വാക്കെഴുതിയിട്ടുള്ള കൊടികളും ഇളക്കിക്കൊണ്ട് ജനക്കൂട്ടം വന്നുചേർന്നു ആ കൊടികളിൽ ഒന്ന് ഇടയ്ക്ക് അസ്പഷ്ടമായ വെള്ളവരയോടുംകൂടി ചുകപ്പും നീലനിറവും കലർന്നതായിരുന്നു.

ആളുകൾ സാങ്മർതെങ്ങിലുള്ള ചില്ലറ ആയുധങ്ങളുണ്ടാക്കുന്ന ഒരു പണിപ്പുര കൊള്ളയിട്ടു; മൂന്നു കവചവില്പനസ്ഥലങ്ങളും-അവയിൽ ഒന്നു റ്യൂബോബുറിലും മറ്റൊന്നു റ്യൂ മിഷേൽ ല്-കൊംതെയിലും പിന്നെയൊന്നു റ്യു ദ തൊംപ്ലിലൂമായിരുന്നു. കുറച്ചുനിമിഷംകൊണ്ടു ജനസംഘത്തിന്റെ പരസ്സഹസ്രം കൈകൾ ഇരുനൂറ്റി മുപ്പതു തോക്കുകളും-ഏതാണ്ടു മുഴുവൻ ഇരട്ടത്തിര വെക്കുന്നവയാണ്—അറുപത്തിനാലു വാളുകളും എൺപത്തിമൂന്നു കൈത്തോക്കുകളും എടുത്തു നടന്നു. അധികം ആയുധങ്ങളുണ്ടാവാൻവേണ്ടി ഒരാൾ തോക്കും മറ്റൊരാൾ കുന്തവുമെടുത്തു.

ദ് ല ഗ്രേവ് പാതാറിന്നെതിർഭാഗത്തു ചെറുതോക്കുകളോടുകൂടിയ ചില ചെറുപ്പക്കാർ വെടിക്കു തഞ്ചം നോക്കി ഏതോ സ്ത്രീകളുടെ വീട്ടിൽച്ചെന്നു ചുവടുറപ്പിച്ചു. അവരിൽ ഒരാളുടെ പക്കൽ ഒരു ‘ചക്കുമുക്കി’ത്തോക്കുണ്ടായിരുന്നു. അവ വീടുവാതില്ക്കൽച്ചെന്നു വിളിച്ച്, അകത്തേക്കു കടന്നു, വെടിത്തിരയുണ്ടാക്കൽ കൊണ്ടുപിടിച്ചു. ആ സ്ത്രീകളിൽ ഒരുവൾ പറയുകയുണ്ടായി: ’വെടിത്തിര എന്താണെന്ന് എനിക്കറിവില്ലായിരുന്നു; ഭർത്താവാണ് എനിക്കതു പറഞ്ഞുതന്നത്. ഒരുകൂട്ടം റ്യൂ ദെവിയൊൽ ഓദ്രിയത്തിലുള്ള ഒരു വിചിത്രവസ്തുവ്യാപാരിയുടെ പീടികയിൽ കയറിച്ചെന്നു ചൊട്ടവാളുകളും തുർക്കിത്തോക്കുകളും കൈയിലാക്കി.

ഒരുണ്ട തട്ടി മരിച്ച കല്പണിക്കാരന്റെ ശവം റ്യൂ ദ് ല പേർളിൽ കിടന്നിരുന്നു.

പിന്നീടു പുഴയുടെ വലതുവശത്തും ഇടതുവശത്തും പാതാറിലും നടക്കാവിലും ലത്തീൻപ്രദേശത്തും ഹാൽസ്ഥലങ്ങളിലും എല്ലാം കിതച്ചുംകൊണ്ടുള്ള ആളുകൾ—പണിക്കാരും വിദ്യാർത്ഥികളും സംഘാംഗങ്ങളും-വിളംബരങ്ങൾ വായിക്കുന്നു, ‘യുദ്ധത്തിന്നൊരുങ്ങുവിൻ!’ എന്നാർത്തുവിളിക്കുന്നു, തെരുവുവിളക്കുകൾ തച്ചുടയ്ക്കുന്നു, വണ്ടികളിൽനിന്നു കുതിരകളെ അഴിച്ചുവിടുന്നു, വീഥികളിലെ വിരിക്കല്ലുകൾ പുഴക്കിയിടുന്നു, വീട്ടുവാതിലുകൾ പൊളിച്ചുകടക്കുന്നു, മരങ്ങൾ പുഴക്കുന്നു. നിലവറകൾ കൊള്ളയിടുന്നു, വീപ്പകൾ ഉരുട്ടിത്തള്ളുന്നു, വിരിക്കല്ലുകളും മുരട്ടുകല്ലുകളും വീട്ടുസാമാനങ്ങളും പലകകളും കുന്നുകൂട്ടുന്നു, വഴിക്കോട്ട കെട്ടുന്നു.

അവർ നാടുവാഴികളെപ്പിടിച്ചു തങ്ങളെ സഹായിപ്പിച്ചു. അവർ സ്ത്രീകളുടെ പാർപ്പിടങ്ങളിലേക്കു ചെന്നു, വീട്ടിലില്ലാത്ത ഭരത്താക്കന്മാരുടെ വാളുകളും തോക്കുകളും പിടിച്ചുവാങ്ങിച്ചു, വാതില്ക്കൽ വെള്ളച്ചായംകൊണ്ട് ‘ആയുധങ്ങൾ ഏൽപിച്ചുതന്നു’ എന്നെഴുതിയിട്ടു; ചിലർ വാളുകളും തോക്കുകളും കിട്ടി എന്നതിനുള്ള രശീതികളിൽ തങ്ങളുടെ പേരെഴുതി ഒപ്പുവെക്കുന്നതോടുകൂടി, ‘നാളെ മെയരുടെ ആപ്പീസിലേക്ക് ആളെ അയയ്ക്കുക’ എന്നു പറയും. അവർ ടൗൺഹാളിലേക്കുള്ള യാത്രയിൽ ഒറ്റപ്പെട്ടു കണ്ട പാറാവുഭടന്മാരുടേയും നഗരരക്ഷിഭടന്മാരുടേയും കൈയിൽനിന്ന് ആയുധം മേടിച്ചു. അവർ ഉദ്യോഗസ്ഥന്മാരുടെമേൽനിന്നു ബിരുദചിഹ്നങ്ങൾ പറിച്ചെടുത്തു. വ്യു ദ്യു സിമിതിയേർ-സാങ്-നിഷൊലയിൽവെച്ചു വടിയും കുന്തവുമായി പിന്നാലെ പായുന്ന ആൾക്കൂട്ടത്തിന്റെ കൈയിൽനിന്ന് ഒരുദ്യോഗസ്ഥൻ വളരെ പണിപ്പെട്ടിട്ടാണ് ഒരു വീട്ടിന്നുള്ളിൽച്ചെന്നു രക്ഷപ്രാപിച്ചത്; പിന്നെ അയാൾക്കവിടെനിന്നു രാത്രി വേഷം മാറിയിട്ടേ പുറത്തു കടക്കാൻ കഴിഞ്ഞുള്ളൂ.

സാങ്ഴാക് പ്രദേശത്തു വിദ്യാർത്ഥികൾ ഹോട്ടലുകളിൽനിന്നിറങ്ങി യോഗം ചേർന്നു റ്യൂ സാങ് തിയാസെസന്തിലുള്ള അഭിവൃദ്ധിക്കാപ്പിയോട്ടലിലേക്കോ വ്യു ദെമതുരെങ്ങിലുള്ള ഏഴു ബില്ലിയേർഡുകൾ എന്ന കാപ്പിയോട്ടലിലേക്കോ ചെന്നു. അവിടെവെച്ചു ചെറുപ്പക്കാർ വാതിലിനു മുൻപിൽ മൂലക്കല്ലുകളിന്മേൽ കയറിനിന്ന് ആയുധങ്ങൾ പങ്കിട്ടുകൊടുത്തു. വഴിക്കോട്ടയ്ക്കുള്ള സാമാനങ്ങൾ സമ്പാദിക്കാൻ വേണ്ടി റ്യു ത്രാങ്നൊനേങ്ങിലുള്ള മരച്ചാപ്പ കൊള്ളയിട്ടു വ്യു സാങ്തവോയുടേയും വ്യു സിമോങ് -ല്-ഫ്രാങ്കിന്റേയും കൂടിയ മൂലയ്ക്കൽമാത്രം തെരുവുനിവാസികൾ ലഹളക്കാരോട് എതിരിടുകയുണ്ടായി; അവർ വഴിക്കോട്ടയെ കൈകൊണ്ടു തട്ടിനിരത്തി, ഒരു ഭാഗത്തുവെച്ചുമാത്രം ലഹളക്കാർ പിൻവാങ്ങി, രാഷ്ട്രീയരക്ഷിഭടസംഘത്തിന്റെ ഒരംശത്തിനു നേരേ വെടിവച്ചതിനുശേഷം, അവർ റ്യു-ദ്-തെംപ്ലിൽ തുടങ്ങിവെച്ചിരുന്ന വഴിക്കോട്ടവിട്ടുംവെച്ചു, റ്യൂ ദ് ല കൊർദിയേറിലൂടേ പാഞ്ഞുകളഞ്ഞു. ആ സൈന്യവകുപ്പു വഴിക്കോട്ടയിൽനിന്ന് ഒരു ചുകന്ന കൊടിയും ഒരു കെട്ടു വെടിത്തിരയും മുന്നൂറു കൈത്തോക്കുണ്ടകളും പെറുക്കിയെടുത്തു. ആ രാഷ്ട്രീയരക്ഷിഭടസംഘം കൊടി ചവുട്ടിച്ചീന്തി അതിന്റെ കഷ്ണങ്ങളെ തോക്കിൻകുന്തങ്ങളുടെ തുമ്പത്ത് എടുത്തുംകൊണ്ടുപോയി.

ഞങ്ങൾ ഇവിടെ പതുക്കെയും വഴിക്കുവഴിയെയും പറഞ്ഞുവരുന്നതെല്ലാം ഒരിടിവെട്ടിനിടയിൽ ഒരായിരം മിന്നല്പിണർനാക്കുകളെന്നപോലെ ഒരു വമ്പിച്ച ലഹളയ്ക്കുള്ളിൽ നഗരത്തിന്റെ നാനാഭാഗങ്ങളിലുമായി ഒരു ഞൊടികൊണ്ടു നടന്നു. ഹാൽ എന്ന പ്രദേശത്തുമാത്രം ഒരു മണിക്കൂറിനുള്ളിൽ ഇരുപത്തേഴു വഴിക്കോട്ടകൾ ഭൂമിയിൽനിന്നു പൊന്തിവന്നു. ‘ഴെന്നിന്റേയും അവളുടെ അറുന്നൂറു കൂട്ടുകാരികളുടേയും വാസസ്ഥലമായ 50-ാം നമ്പർ പ്രസിദ്ധഭവനം അവയുടെ നടുക്കായിരുന്നു; സാങ്മെറിയിലുള്ള ഒരു വഴിക്കോട്ടയാൽ ഒരു വശവും മൊബ്വെയിലുള്ള ഒരു വഴിക്കോട്ടയാൽ മറുവശവും രക്ഷിതമായ ആ ഭവനം റ്യു ദെ അർസി, വ്യു സാങ്മർതെങ്, റ്യൂ ഓബ്രൽ ബുഷെർ എന്നീ മൂന്നു തെരുവുകളിലേക്ക് അഭിമുഖമായിട്ടാണ്. ഗ്രാൻ ദ് ത്രുവാങ് ദെറിയിലുള്ള ദ്യൂു മൊങ് താർഗുയിലെ ഒന്നും, സാങ് ത് അവ്വായിലുള്ള ഇയോഫ്രാലാണ് ഗെവാങ്ങിലെ മറ്റൊന്നുമായി സമകോണമായ രണ്ടെണ്ണം പിന്നോട്ടു വാങ്ങിനിന്നു. പാരിസ്സിന്റെ മറ്റിരുപതു ഭാഗങ്ങളിലും മറേയിലും മൊങ്ത്സാങ്ത് ഗെനെവിയെവിലുള്ള വഴിക്കോട്ടകളേയും ഇപ്പോൾ കണക്കിടുന്നില്ല. തിരികുറ്റികളിൽനിന്നു പറിച്ചെടുത്ത പുറംവാതിൽ നോക്കിയാൽ കാണാവുന്ന റ്യു മെനിൽ മൊങ്താങ്ങിലുള്ള ഒന്നും, ഒത്തെൽദിവിയിലുള്ള പാലത്തിന്റെ അടുത്തു പൊല്ലീസ്സുകച്ചേരിയുടെ മുന്നൂറടി ദുരെയായി പിന്നീട് ഇടിച്ചു തകർക്കപ്പെട്ടതായ മറ്റൊന്നും കണക്കിടുന്നില്ല.

റ്യൂ ദെ മെന്റെത്രിയേറിലുള്ള വഴിക്കോട്ടയിൽവെച്ച് ഒരു നല്ല ഉടുപ്പിട്ട ആൾ പണിക്കാർക്കു പണം പങ്കിട്ടുകൊടുത്തിരുന്നു. റ്യൂ ഗ്രെനെത്താത്തിലെ വഴിക്കോട്ടയിൽ ഒരാൾ കുതിരപ്പുറത്തു വന്ന്, ആ വഴിക്കോട്ടയിലെ സൈന്യാധിപനെന്നുതോന്നിയ ഒരാളുടെ കൈയിൽ വെള്ളിനാണ്യച്ചുരുളിന്റെ മട്ടുള്ള ഒരു സാധനം ഏല്പിച്ചു പറഞ്ഞു. ‘ഇതാ, ഇതു ചെലവിനും വീഞ്ഞു മുതലായവയ്ക്കുമാണ്.’ നേമിയ തലമുടിക്കാരനായ ഒരു ചെറുപ്പക്കാരൻ കണ്ഠവസ്ത്രമില്ലാതെ വഴിക്കോട്ടകൾതോറും ചെന്നു കുറിവാക്കുകൾ പറഞ്ഞുകൊടുത്തിരുന്നു. ഉറയൂരിയ വാളോടും തലയിൽ നീലച്ച ഒരു പൊല്ലീസ്സുതൊപ്പിയോടും കൂടിയ മറ്റൊരു ചെറുപ്പക്കാരൻ പാറാവുകാരെ നിർത്തി. അതാതിടത്ത് ഉൾപ്രദേശങ്ങളിൽ, വഴിക്കോട്ടകൾക്കപ്പുറത്തു, വീഞ്ഞുകടകളും പടികാവൽപ്പുരകളും പാറാവുതാവളങ്ങളായി ‘മാർഗ്ഗംകൂടി.’ അല്ലെങ്കിൽ, ഏറ്റവും ശാസ്ത്രാനുസാരിയായ യുദ്ധനൈപുണിയോടുകൂടിയാണ് ലഹള നടത്തിയിരുന്നതെന്നു പറയട്ടെ. ഇടുങ്ങി നിരപ്പറ്റു വളഞ്ഞു തിരിഞ്ഞു നിറച്ചും മൂലകളും തിരിവുകളുമായ തെരുവുകൾ ഏറ്റവും അഭിനന്ദനീയവിധം തിരഞ്ഞെടുക്കപ്പെട്ടു; വിശേഷിച്ചും ഹാലിന്നടുത്ത പ്രദേശം—ഒരു കാടിനെക്കാൾ വൈഷമ്യം പിടിച്ച ഒരു തെരുവുവലക്കെട്ട്. പൊതുജനസുഹൃത്സംഘം സാങ് താവ്വായിലെ ലഹളയാണ് നടത്തിയിരുന്നതെന്നു പറഞ്ഞുവല്ലോ. റു ദ്യു പോങ്സോവിൽവെച്ചു കൊല്ലപ്പെട്ട ഒരാളുടെ കീശയിൽനിന്നു പാരീസ് പട്ടണത്തിന്റെ ഒരു പടം കിട്ടി.

വാസ്തവത്തിൽ ലഹളയായിത്തീർന്നത് ആകാശത്തിൽ തങ്ങിനിന്നിരുന്ന ഒരുതരം അസാധാരണശുണ്ഠിയാണ്. രാജ്യകലഹം ഒരു കൈകൊണ്ടു വഴിക്കോട്ടകളെയെല്ലാം ക്ഷണത്തിൽ കെട്ടിയുണ്ടാക്കുകയും മറ്റേ കൈകൊണ്ടു പാറാവുഭടത്താവളങ്ങളെയെല്ലാം കൈയടക്കുകയും ചെയ്തു. മൂന്നുമണിക്കൂറിനുള്ള കലഹക്കാർ, തീപ്പിടിക്കുന്ന ഒരു വെടിമരുന്നുചാൽപോലെ, വലതുവശത്ത് ആയുധശാല, മെയരുടെ ആപ്പീസ്, മറെപ്രദേശം മുഴുവൻ, പൊപ്പാങ്കൂറിലെ തോക്കുപണിപ്പുര, ലഗലിയോത്, ഷതൊദൊ, ഹാലിന്നടുത്തുള്ള തെരുവുകളൊക്കെ, ഇതെല്ലാം പിടിച്ചുകഴിഞ്ഞു; ഇടതുവശത്തു ഭടപ്രമാണിത്താവളം, സാങ്ത്-പെലഗി, മോബേർ, ദൊമുലാങ് എന്നിവയും വഴിക്കെട്ടുകളൊക്കെയും, വൈകുന്നേരം മണി അഞ്ചായപ്പോഴേക്ക് അവർ ബസ്തീലിന്റേയും ലിങ്ഗറിയുടേയും ബ്ലാങ്ക്-മാന്തോവിന്റെയും നാഥന്മാരായി; അവരുടെ ഒറ്റുകാർ ദെവിക്ത്വാർ പ്രദേശം വരെ എത്തുകയും, ബാങ്കും പെതിത്പെരിയിലെ പട്ടാളത്താവളവും തപ്പാലാപ്പീസും ഇതാ പിടിച്ചു എന്നാവുകയും ചെയ്തു. പാരിസ്സിന്റെ മുന്നിലൊരു ഭാഗം ലഹളക്കാരുടെ കൈവശത്തിലായി.

എല്ലാ സ്ഥലത്തും ഒരു വമ്പിച്ച നിലയിലാണ് ലഹള ആരംഭിച്ചത് ആയുധം വെപ്പിക്കലിന്റേയും ഭവനപരീക്ഷണങ്ങളുടേയും കവചവില്പനസ്ഥലങ്ങൾ അപ്രതീക്ഷിതമായി കൊള്ളയിട്ടതിന്റേയും ഫലമായി കല്ലേറുകൊണ്ടു തുടങ്ങിവെച്ചതു പീരങ്കിവെടിയിൽ അവസാനിച്ചു.

ഏകദേശം വൈകുന്നേരം ആറുമണിക്കു സോമോങ് വഴി യുദ്ധക്കളമായിത്തീർന്നു. ഒരു ഭാഗത്തു ലഹളക്കാർ, മറുഭാഗത്തു സൈന്യങ്ങൾ. അവർ ഒരു പടിക്കൽനിന്നു മറ്റേ പടിക്കലേക്കു വെടി തുടങ്ങി. ആ അഗ്നിപർവ്വതപ്പിളർപ്പു കുറേക്കൂടി അടുത്തു കാണാൻവേണ്ടി പുറത്തേക്കിറങ്ങിയിരുന്ന ഒരു നിരീക്ഷകൻ, ഒരു മനോരാജ്യക്കാരൻ, ഈ പുസ്തകകർത്താവ്, ഈ രണ്ടു വെടികളുടേയും നടുക്കു വഴിയിൽച്ചെന്നു പെട്ടു. തോക്കിന്റെ ഉണ്ടകളിൽനിന്ന് അയാളെ രക്ഷിക്കാൻ ആകെയൊന്നുണ്ടായിരുന്നതു പീടികകളെ വേർതിരിക്കുന്ന അർദ്ധസ്തംഭങ്ങളുടെ വണ്ണംമാത്രമാണ്: ഏതാണ്ട് അരമണിക്കൂറോളം അയാൾ ഈ വിഷമസ്ഥിതിയിൽ നിന്നു.

ഇതിനിടയ്ക്കു പട്ടാളപ്പെരുമ്പറ മുഴങ്ങി; രാഷ്ട്രീയരക്ഷിഭടസംഘം ക്ഷണത്തിൽ ആയുധധാരികളായി, മെയരുടെ ആപ്പീസിൽനിന്നു സൈന്യങ്ങൾ വഴിക്കുവഴിയേ പുറത്തേക്കിറങ്ങി; താവളപ്പുരകളിൽനിന്നു പട്ടാളക്കാരും. ദ് ലാൻക്ര്വഴിയുടെ എതിർവശത്തുവെച്ച് ഒരു ചെണ്ടക്കാരന്ന് ഒരു കട്ടാരക്കുത്തു കൊണ്ടു. റ്യു ദ്യു സിഞ്ഞിൽവെച്ചു മറ്റൊരു ചെണ്ടക്കാരനെ മുപ്പതു ചെറുപ്പക്കാർ പിടികൂടി, ചെണ്ട കുത്തിപ്പൊളിച്ചു, വാളുംകൊണ്ടു നടന്നു. മറ്റൊരുവൻ റ്യു ഗ്രെനിയെർസാങ് ലസാറിൽ വെച്ചു കൊല്ലപ്പെട്ടു. റ്യൂ മിഷേൽ-ല് കൊംതിൽ വെച്ചു മൂന്ന് ഉദ്യോഗസ്ഥന്മാർ ഓരോരുത്തനായി ചത്തുവീണു. നഗരരക്ഷിസംഘത്തിലെ പലരും റ്യു ദേ ലൊംബാർദിൽവെച്ചു മുറിവേറ്റിട്ടു, പിന്നോക്കം വാങ്ങി.

കൂർബത്താവിന്റെ മുൻപിൽവെച്ചു രാഷ്ട്രീയരക്ഷിഭടസംഘത്തിന്റെ ഒരുഭാഗം, ‘ജനപ്രതിനിധി ഭരണവിപ്പ്ലവം നമ്പർ 127’ എന്നെഴുതിയിട്ടുള്ള ഒരു ചുകപ്പുകൊടി കണ്ടെത്തി. വാസ്തവത്തിൽ ഇതൊരു വിപ്ലവമായിരുന്നുവോ?

പാരിസ്സിന്റെ മധ്യഭാഗത്തെക്കൊണ്ടു രാജ്യകലഹക്കാർ വിഷമവും ദുർഘടം പിടിച്ചതും വമ്പിച്ചതുമായ ഒരുതരം കോട്ടയുണ്ടാക്കി.

നിറുക അവിടെയായിരുന്നു; അവിടെയായിരുന്നു, വ്യക്തമായി കാര്യത്തിന്റെ കിടപ്പ്, ബാക്കിയുള്ളവയൊക്കെ വെറും ഇടപ്പോരുകൾ മാത്രം അവിടെ വെച്ചാണ് സർവ്വവും തീർച്ചപ്പെടുക എന്നുള്ളതിനടയാളം—അവിടെ ഇനിയും യുദ്ധമാരംഭിച്ചിട്ടില്ല.

ചില സൈന്യവകുപ്പുകളിൽ പട്ടാളക്കാർ സംശയത്തിലായിരുന്നു; അത് അവസാന ഫലത്തെക്കുറിച്ചുള്ള ഭയങ്കരശങ്കയെ ഒന്നുകൂടി വർദ്ധിപ്പിച്ചു 1830 ജൂലായിയിൽ 53-ാം സൈന്യവകുപ്പു രണ്ടു പങ്കിലും ചേരാതെ നിന്നതിനെ പൊതുജനങ്ങൾ എത്രമാത്രം കൊണ്ടാടിയെന്ന് അവർ ഓർമ്മിച്ചു വമ്പിച്ച യുദ്ധങ്ങളിൽവെച്ചു മാറ്റുരച്ചുകഴിഞ്ഞിട്ടുള്ള രണ്ടു ധീരോദാത്തന്മാരായ സൈസന്യാധിപന്മാർ, ലൊബൊവും ബ്യുഗോവും ആണ് സൈന്യാധ്യക്ഷ്യം വഹിച്ചിരുന്നത്—ലൊബൊ ബ്യുഗോവിനു കീഴിൽ കാലാൾപ്പടയിൽപ്പെട്ട വമ്പിച്ച പാറാവുസൈന്യം രാഷ്ട്രീയരക്ഷിഭടസംഘത്തിനു മുഴുവനും വേലികെട്ടി, ഉദ്യോഗചിഹ്നത്തോടുകുടിയ ഒരു പൊല്ലീസ്സുദ്യോഗസ്ഥനെ മുൻനടത്തി ലഹള നടക്കുന്ന തെരുവുകളെല്ലാം നോക്കിപ്പോന്നു. രാജ്യകലഹക്കാർ, അവരുടെ ഭാഗം, എല്ലാ തുറസ്സുപ്രദേശങ്ങളുടേയും മൂലകളിൽ കുതിരപ്പാറാവുകാരെ കാവൽനിർത്തി, എന്നല്ല അവർ തങ്ങളുടെ പാറാവുഭടന്മാരെ വഴിക്കോട്ടകളുടെ അപ്പുറത്തേക്കും ധിക്കാരപൂർവം പറഞ്ഞയച്ചു. ഓരോ ഭാഗക്കാരും മറുഭാഗക്കാരുടെ മേൽ കണ്ണുവെച്ചിരുന്നു കൈയിൽ ഒരു സൈന്യത്തോടുകൂടി ഭരണാധികാരികൾ ശങ്കിച്ചുനിന്നു; രാത്രി ഏതാണ്ട് അവരുടെ മുൻപിലെത്തി; സാങ് മെറി പള്ളിയിൽ നിന്നുള്ള ആപൽസൂചകമണിയടി കേട്ടുതുടങ്ങി അന്നത്തെ യുദ്ധമന്ത്രി മാർഷൽ സുൽത്- അദ്ദേഹം ഓസ്തെർലിത്സ് കണ്ട ആളാണ്. അതൊരു അസുഖമട്ടോടുകൂടി കേട്ടു.

പടപ്പയറ്റുകളെ ശരിപ്പെടുത്തുന്നതിൽ ശീലമുള്ളവരും സാഹായ്യത്തിനും നേതൃത്വത്തിനുമായി കൈയിൽ യുദ്ധസാമർത്ഥ്യം—എന്നുവെച്ചാൽ യുദ്ധങ്ങൾക്കുവേണ്ട ആ വടക്കുനോക്കിയന്ത്രം—മാത്രമുള്ളവരുമായ ആ പഴയ കപ്പലോട്ടക്കാർ പൊതുജനക്രോധം എന്നു പറയപ്പെടുന്ന ആ വമ്പിച്ച പടക്കൂട്ടത്തിനു മുൻപിൽ തികച്ചും അമ്പരന്നു.

കോട്ടപ്പുറങ്ങളിലെ രാഷ്ട്രീയരക്ഷിഭടന്മാർ വേഗത്തിലും ക്രമംവിട്ടും പാഞ്ഞെത്തി. 12-ാം സൈന്യവകുപ്പിലെ ഒരു ഭാഗം സാങ്ദെനിയിൽനിന്ന് ഒരോട്ടത്തിനെത്തി; കൂർബ്ബെവ്വയിൽനിന്നു 14-ാം വകുപ്പു കാലാൾപ്പട വന്നു; യുദ്ധവിദ്യാലയത്തിലെ പീരങ്കിനിര കരുസ്സെയിൽ സ്ഥാനം പിടിച്ചു; പീരങ്കിപ്പട വാങ്സെന്നിൽ നിന്നിറങ്ങി വരുന്നു.

തുലെരിരാജധാനിക്കു ചുറ്റുപുറവും വിജനമായി. ലൂയി ഫിലിപ്പ് തികച്ചും സഗൗരവനായി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 12; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.