ഇതേവരെ ഒന്നും ഉണ്ടായിട്ടില്ല. സാങ്മെറിപള്ളിയിൽനിന്നു പത്തു മണിയടിച്ചു ആൻഷൊൽരായും കൊംബ്ഫേരും കൈയിൽ ചെറുതോക്കുമായി വലിയ വഴിക്കോട്ടയുടെ ബഹിർദ്വാരത്തോടടുത്തു ചെന്നിരിപ്പായി. അവർ അന്യോന്യം സംസാരിക്കുന്നില്ല; സൈന്യം വരുന്നതിന്റെ ഏറ്റവും നേർത്തതും ഏറ്റവുമധികം ദൂരത്തു നിന്നുള്ളതുമായ ശബ്ദമെങ്കിലും കേൾക്കുന്നുണ്ടോ എന്നു ചെവികൊടുക്കുകയാണ്.
പെട്ടെന്ന് ആ ഭയങ്കരമായ ശാന്തതയുടെ നടുക്കു റ്യു സാങ്ദെയിനിൽനിന്നുള്ളതെന്നു തോന്നിയ തെളിഞ്ഞതും ആഹ്ലാദപൂർവ്വവും പ്രായം കുറഞ്ഞതുമായ ഒരു ശബ്ദം ഒരു കോഴിയുടെ കൂകലോടുകൂടി അവസാനിക്കുന്ന ഈ കവിതാശകലത്തെ സ്പഷ്ടമായി പാടുന്നതു കേൾക്കാറായി
കണ്ണീരിലാണ്ടു മേ മൂക്കെൻപ്രിയബ്യൂഗോവെ, നീ-
യെനിക്കു ചിലതോതാനയയ്ക്കു പൊല്ലീസുകാരെ-
നീലമാം കുപ്പായവും തൊപ്പിയിൽക്കോഴിക്കുഞ്ഞു-
മുള്ള നിൻ പൊല്ലീസ്സിനെ; നഗരം വന്നെത്തിപ്പോയ്.
അവർ അന്യോന്യം കൈയമർത്തി.
‘അതു ഗവ്രോഷാണ്’, ആൻഷൊൽരാ പറഞ്ഞു.
‘അയാൾ നമുക്കു മുന്നറിവു തരികയാണ്’, കൊംബ്ഫേർ പറഞ്ഞു.
വേഗം കൂടിയ ഒരു പാച്ചിൽ ആ വിജനമായ തെരുവീഥിയെ അസ്വസ്ഥമാക്കി; ഒരു പൊറാട്ടുകാരനെക്കാൾ ചുറുചുറുക്കു കൂടിയ ഒരു സത്വം വണ്ടിയുടെ മുകളിലേക്കു പൊത്തിപ്പിടിച്ചു കയറുന്നത് അവർ കണ്ടു; ഗവ്രോഷ് ശ്വാസംമുട്ടി ഇങ്ങനെ പറഞ്ഞുകൊണ്ടു വഴിക്കോട്ടയിലേക്കു പാഞ്ഞെത്തി: ‘എന്റെ തോക്ക്! അവരതാ!
ആ വഴിക്കോട്ടയിലെങ്ങും ഒരു വിദ്യുച്ഛക്തി പാഞ്ഞു: ആളുകൾ തോക്കെടുക്കുന്ന ശബ്ദം കേൾക്കാറായി.
‘എന്റെ ചെറുതോക്കു മതിയോ?’ ആൻഷൊൽരാ ആ കുട്ടിയോടു ചോദിച്ചു.
‘എനിക്കൊരു വലിയ തോക്കു വേണം,’ ഗവ്രോഷ് മറുപടി പറഞ്ഞു.
അവൻ ഴാവേരുടെ തോക്കെടുത്തു.
രണ്ടു പാറാവുഭടന്മാർ സ്ഥാനത്തുനിന്നു പോന്നു, ഗവ്രോഷിനോടൊരുമിച്ചു തന്നെ എന്നു പറയാം, അവിടെയെത്തി. അവർ തെരുവിന്റെ അറ്റത്തും റ്യൂ ദ് ല് പെതിത് ത്രുവാങ്ദെരിയിലുമുള്ള പാറാവുകാരാണ്. ദെപ്രെഷൂർ ഇടവഴിയിലുള്ള കുതിരപ്പാറാവുകാരൻ അവിടെത്തന്നെ നിന്നു; അപ്പോൾ പാലങ്ങളുടേയും ഹാലിന്റെയും ഭാഗത്തൂടെ ആരും വരുന്നില്ലെന്നർത്ഥം.
കൊടിയിൽത്തട്ടുന്ന വെളിച്ചത്തിന്റെ പ്രതിബിംബത്തിൽ ചില പാതവിരികൾ മാത്രം അസ്പഷ്ടമായിക്കാണാനുള്ള റ്യു ദ് ല ഷങ്വ്വെറി രാജ്യകലഹക്കാരുടെ കണ്ണിന്ന് ഒരു പുകയിലേക്കു തുറന്ന ഒരു വലിയ ഇരുട്ടുവാതിലായി തോന്നി.
ഓരോരുത്തനും യുദ്ധത്തിനുള്ള തനതുനിലയെടുത്തു.
നാല്പത്തിമൂന്നു രാജ്യകലഹക്കാർ—അവരുടെ കൂട്ടത്തിൽ ആൻഷൊൽരായും കൊംബ്ഫേരും കുർഫെരാക്കും ബൊസ്സ്വെയും ഴൊലിയും ബയോരെലും ഗവ്രോഷുമുണ്ട്—വഴിമുടക്കത്തിന്റെ ഒത്ത മുകളോടു തല മുട്ടിച്ചു വെടിപ്പഴുതുകളിലെന്നപോലെ കല്ലിന്മേൽ തോക്കുകളും ചെറുതോക്കുകളും ചൂണ്ടിവെച്ചു, ശ്രദ്ധിച്ചു, മിണ്ടാതെ, വെടിവെക്കാൻ തെയ്യാറായി, വലിയ വഴിക്കോട്ടയുടെ ഉള്ളിൽ നിലയുറപ്പിച്ചിരിക്കുന്നു. ഫെയ്ലിയുടെ നേതൃത്വത്തിൽ ആറുപേർ തോക്കുകളും ചുമലിൽച്ചാരി കൊരിന്തിന്റെ രണ്ടു നിലകളിലേയും ജനാലയ്ക്കൽ നിലവായി.
ഇങ്ങനെ പല നിമിഷങ്ങൾ കഴിഞ്ഞു; ഉടനെ ക്രമമുള്ളവയും കനംകൂടിയവയും സംഖ്യാതീതങ്ങളുമായ കാൽവെപ്പുകളുടെ ഒരു ശബ്ദം സാങ്ലെയുടെ ഭാഗത്തു നിന്നു ശരിക്കു കേട്ടു. ആദ്യത്തിൽ നേർത്തതും, പിന്നീടു സൂക്ഷ്മവും, പിന്നീട് കനം പിടിച്ചതും വമ്പിച്ചതുമായ ആ ശബ്ദം പതുക്കെ, ഇളവില്ലാതെ, ഇടമുറിവില്ലാതെ ശാന്തവും ഭയങ്കരവുമായ ഒരു നിരന്തതയോടുകൂടി അടുത്തെത്തി. ഇതല്ലാതെ മറ്റൊന്നും കേൾക്കാനില്ല, അതു സൈന്യാദ്ധ്യക്ഷപ്രതിമയുടെ ശബ്ദവും നിശ്ശബ്ദതയും കൂടിക്കലർന്നതാണ്; പക്ഷേ, ഈ കനത്ത കാൽവെപ്പിൽ അനിർവചനീയമായ എന്തോ വമ്പിച്ചതും പലമടങ്ങുള്ളതുമായ ഒന്നുണ്ടായിരുന്നു; അത് ഒരാൾക്കൂട്ടത്തിന്റെ വിചാരവും അതോടുകൂടിത്തന്നെ ഒരു പ്രേതത്തിന്റെ വിചാരവും കൂട്ടിയിണക്കി. ഭയങ്കരമായ പ്രതിമാപ്രപഞ്ചത്തിന്റെ മുൻപോട്ടുള്ള വരവാണതെന്ന് ആർക്കും തോന്നിപ്പോവും. ഈ കാൽവെപ്പ് അടുത്തെത്തി; അതു കുറേക്കൂടി അടുത്തു; അവിടെ നിന്നു. തെരുവിന്റെ അറ്റത്തുനിന്ന് അസംഖ്യം പേരുടെ ശ്വാസോച്ചാസശബ്ദം കേൾക്കാനുണ്ടെന്നു തോന്നി. എങ്കിലും യാതൊന്നും കാണുന്നില്ല; പക്ഷേ, ആ നിഗൂഢതയുടെ അടിയിൽനിന്നും സൂചികളെപ്പോലെ കനം കുറഞ്ഞവയും ഏതാണ്ടു കാണാൻ വയ്യാത്തവയുമായ അസംഖ്യം ഉരുക്കു നൂലുകൾ, ഉറക്കത്തിലേക്കാണ്ടുപോകുന്ന സമയത്ത് ഒരു മയക്കത്തിൽ അടഞ്ഞ കൺപോളകളുടെ ഉള്ളിൽ നാം കാണാറുള്ള ആ അനിർവചനീയങ്ങളായ തെളി വലക്കെട്ടുകൾപോലെ, ആടിക്കളിച്ചിരുന്നു. അവ ദൂരത്തുനിന്നുള്ള ചൂട്ടിൻവെളിച്ചം കൊണ്ട് മിന്നുന്ന തോക്കിൻകുന്തങ്ങളും തോക്കിൻചട്ടകളുമായിരുന്നു.
രണ്ടു ഭാഗക്കാരും കാത്തുനിൽക്കുകയാണെന്നപോലെ കുറച്ചിട ഒരു ശബ്ദവുമില്ല. പെട്ടെന്ന് ആ അന്ധകാരത്തിന്റെ അഗാധതയിൽനിന്ന് ഒരു ശബ്ദം—ആരേയും കാണാനില്ലാത്തതുകൊണ്ട് അതു കുറേക്കൂടി ഭയങ്കരമായിരുന്നു; അന്ധകാരം തന്നെയാണ് ആ സംസാരിക്കുന്നതെന്നു തോന്നി—വിളിച്ചുപറഞ്ഞു: ‘ആരാണത്?’
അതോടുകൂടി, തോക്കുകൾ ശരിക്കു ചൂണ്ടിപ്പിടിക്കുന്ന കിടുകിടശബ്ദം കേൾക്കാറായി.
ആൻഷൊൽരാ അഭിമാനമയവും മാറ്റൊലിക്കൊള്ളുന്നതുമായ ഒരൊച്ചയിൽ മറുപടി പറഞ്ഞു:‘ഫ്രഞ്ച് ഭരണപരിവർത്തനം!’
‘വെടി’ ആ ഒച്ച ഉച്ചത്തിൽ ആജ്ഞാപിച്ചു.
പെട്ടെന്നു് ഒരു തീച്ചുളയുടെ വാതിൽ തള്ളിത്തുറക്കുകയും വീണ്ടും കൊട്ടിയടയ്ക്കുകയും ചെയ്തതുപോലെ, ഒരു മിന്നൽവെളിച്ചം തെരുവിന്റെ മുൻഭാഗങ്ങളെയെല്ലാം മിന്നിച്ചു.
ഒരു ഭയങ്കരമായ മുഴക്കം വഴിക്കോട്ടയിൽ വന്നലച്ചു. ചുകന്ന കൊടി വീണു. ആ വെടി അത്രമേൽ ഊക്കോടും ഉഗ്രതയോടും കൂടിയതായിരുന്നതുകൊണ്ട് കൊടിമരം, അതായതു വണ്ടിയുടെ ഏർക്കാലിന്റെ തലപ്പ്, അറ്റുപോയി.
വീടുകളുടെ വളരുകളിൽനിന്നു തട്ടിത്തെറിച്ചു വെടിയുണ്ടകൾ വഴിക്കോട്ടയുടെ ഉള്ളിലേക്കു തുളച്ചുകടന്നു പലരേയും മുറിപ്പെടുത്തി.
ഈ ആദ്യത്തെ വെടികൊണ്ടുണ്ടായ ഫലം ഒരു മരവിക്കലാണ്. ആ ആക്രമണം കടന്നതായിരുന്നു; എത്രവലിയ ധീരന്മാരേയും ഒന്നുനിർത്തിയാലോചിപ്പിക്കുന്നതായിരുന്നു. ചുരുങ്ങിയത് ഒരു സൈന്യവകുപ്പ് മുഴുവനോടുമാണ് അവർക്കു മാറിടേണ്ടിയിരിക്കുന്നതെന്നു വെളിവായി.
കൂട്ടുകാരെ! കുർഫെരാക് വിളിച്ചു പറഞ്ഞു, നമുക്കു നമ്മുടെ വെടിമരുന്നു വെറുതേ കളയാതിരിക്കുക. അവർ തെരുവിലെത്തുന്നതുവരെ നമുക്കു താമസിക്കുക; എന്നിട്ടാവാം നമ്മുടെ മറുപടി.’
‘പിന്നെ, എല്ലാറ്റിനും മുമ്പേ‘ ആൻഷൊൽരാ പറഞ്ഞു,‘നമുക്കു വീണ്ടും കൊടി തൂക്കുക’
അയാൾ കൊടി നോക്കിയെടുത്തു; അതയാളുടെ കാല്ക്കൽത്തന്നെയാണ് വീണിരുന്നത്.
പുറത്തുനിന്നു തോക്കുകളിൽ അച്ചുകോലുകൾ പെരുമാറുന്ന കടകടശബ്ദം കേൾക്കാമായിരുന്നു; പട്ടാളക്കാർ വീണ്ടും തങ്ങളുടെ തോക്കു നിറയ്ക്കുകയാണ്.
ആൻഷൊൽരാ വീണ്ടും തുടങ്ങി:‘ഇവിടെ മനക്കരുത്തുള്ള ആൾ ആരുണ്ട്? വഴിക്കോട്ടയിൽ വീണ്ടും ആർ കൊടി നാട്ടും?’
ആരും മറുപടി പറഞ്ഞില്ല. രണ്ടാമതും പട്ടാളക്കാർ വെടിക്കുന്നംവെയ്ക്കുന്ന വഴിക്കോട്ടയുടെ മുകളിലേക്ക് ആ സമയത്തു കയറിച്ചെല്ലുന്നതു ചാവുകതന്നെയാണ്. അവനവന്റെ മരണശിക്ഷ വിധിക്കുവാൻ എത്രവലിയ ധീരനും ശങ്കിച്ചു ആൻഷൊൽരായ്ക്കുതന്നെ ഒരു കൂസൽ തോന്നി. അയാൾ ആവർത്തിച്ചു:‘ആരും പുറപ്പെടുന്നില്ല?’