അവർ കൊരിന്തിലെത്തി, വഴിക്കോട്ടയുടെ പണിയാരംഭിച്ചതു മുതൽ ഫാദർ മബേയെപ്പറ്റി ആരും ആലോചിച്ചിട്ടില്ല. എന്തായാലും മൊസ്യു മബേ പുരുഷാരത്തെ വിട്ടുപോയിരുന്നില്ല, അയാൾ വീഞ്ഞുകടയുടെ താഴത്തെ നിലയിൽക്കടന്നു പണത്തട്ടിലിരിപ്പായി. അവിടെ അയാൾ അയാളിലേക്കുതന്നെ തിരിച്ചെത്തി എന്നു പറയട്ടെ. അയാൾ നോക്കുകയോ വിചാരിക്കുകയോ ചെയ്യാതായി. കുർഫെരാക്കും മറ്റു ചിലരും രണ്ടോ മൂന്നോ തവണ അയാളെച്ചെന്നു വിളിച്ചു. വരാൻ പോകുന്ന ആപത്തിനെക്കുറിച്ചു പറഞ്ഞുകൊടുക്കുകയും അവിടെനിന്നു തിരിച്ചു പോകാൻ അപേക്ഷിക്കുകയും ചെയ്തു; പക്ഷേ, അയാൾ അതൊന്നും കേട്ടില്ല. അവർ സംസാരിക്കാതിരിക്കുമ്പോൾ ആരോടോ മറുപടി പറകയാണെന്ന പോലെ അയാൾ ചുണ്ടനക്കും; ആരെങ്കിലും അയാളോടു സംസാരിക്കാൻ തുടങ്ങിയാൽ ഉടനേ അയാളുടെ ചുണ്ടുകൾ ഇളകാതാവും; കണ്ണുകൾക്കു, ജീവനുള്ളാളുടേതെന്ന നിലയില്ലാതായി.
വഴിക്കോട്ട ആക്രമിക്കപ്പെടുന്നതിനു വളരെ മുൻപുതന്നെ അയാൾ ഒരു നിലയിൽ ഇരിപ്പായിട്ടുണ്ട്; അതിനു പിന്നെ മാറ്റമുണ്ടായിട്ടില്ല—രണ്ടു കൈമുഷ്ടികളും കാൽമുട്ടുകളിൽ ഉറപ്പിച്ചൂന്നി, ഒരഗാധകുണ്ഡത്തിലേക്കു സൂക്ഷിച്ചുനോക്കുകയാണെന്നു തോന്നുമാറു തല മുൻപോട്ടു നീട്ടിപ്പിടിച്ച്, അയാൾ ആ ഇരിപ്പിരുന്നു. ഈ ഇരിപ്പിൽനിന്ന് അയാളെ ഇളക്കിവിടാൻ യാതൊന്നിനെക്കൊണ്ടും കഴിഞ്ഞില്ല; അയാളുടെ മനസ്സു വഴിക്കോട്ടയിലാണെന്നും തോന്നിയില്ല. എല്ലാവരും ഓരോരുത്തനായി യുദ്ധത്തിനുള്ള ചുവടുറപ്പിക്കുവാനായി അങ്ങോട്ടുമിങ്ങോട്ടും പോയപ്പോൾ ഴാവേറെ കെട്ടിയിട്ടിട്ടുള്ള കുടിമുറിയിൽ ഴാവേറെയും തന്നത്തന്നെയും നോക്കിക്കൊണ്ട് ഉറയൂരിയ വാളോടുകൂടി രാജ്യകലഹക്കാരിൽ ഒരാൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു— മൊസ്യു മബേ, വെടിപൊട്ടിയ സമയത്ത്, ആ മുഴക്കത്തിൽ, അയാളിലും ആ ഒച്ച ചെന്നലച്ചു; അയാളെ ഉണർത്തി; അയാൾ പെട്ടെന്നു ഞെട്ടിയെണീറ്റു, മുറിയിൽനിന്നു കടന്നു; ആൻഷൊൽരാ ‘ആരും പുറപ്പെടുന്നില്ല?’ എന്നാവർത്തിച്ച സമയത്ത് ആ കിഴവൻ വീഞ്ഞുകടയുടെ പുറത്തെത്തിച്ചേർന്നു അയാളുടെ വരവ് എല്ലാവരുടേയും ഇടയിൽ ഒരു സംഭ്രമമുണ്ടാക്കി. ഒരാർപ്പുവിളിപൊന്തി: ‘അതു സമ്മദിദാനാധികാരിയാണ്!’ അതു മഹായോഗത്തിലെ ഒരംഗമാണ്! അതു പൊതുജനങ്ങളുടെ പ്രതിനിധിയാണ്.
ഇതൊന്നും പക്ഷേ, അയാൾ കേട്ടില്ല.
അയാൾ നേരെ ആൻഷൊൽരായുടെ മുൻപിലേക്കു ചെന്നു; രാജ്യകലഹക്കാർ ഒരു മതസംബന്ധിയായ ഭയപ്പാടോടുകൂടെ ആ മനുഷ്യന്റെ മുൻപിൽ പിൻവാങ്ങി; അയാൾ ആൻഷൊൽരായുടെ കൈയിൽനിന്നു കൊടി പിടിച്ചെടുത്തു—ആൻഷൊൽരാ അമ്പരപ്പിച്ചുകൊണ്ടു പിന്നോക്കം വാങ്ങി; എന്നിട്ട് ഒരാൾക്കും അയാളെ തടയാനോ സഹായിക്കാനോ ധൈര്യമില്ലാതിരിക്കേ, ആ എൺപതു വയസ്സു ചെന്ന കിഴവൻ, ഇളകുന്ന തലയോടുകൂടിയെങ്കിലും ഉറച്ച കാൽവെപ്പോടുകൂടി, വഴിക്കോട്ടയിൽ അടുക്കിവെച്ചിട്ടുള്ള പാതവിരികല്ലുകൊണ്ടുള്ള കോണി പതുക്കെ കയറുകയായി. ഇത് അത്രയും വ്യസനകരവും അത്രയും വിശിഷ്ടതരവുമായിരുന്നതുകൊണ്ടു ചുറ്റുമുള്ള ആളുകൾ ഉച്ചത്തിൽ പറഞ്ഞുപോയി: ‘തൊപ്പിയെടുക്കുവിൻ!’ ഓരോ ഒതുക്കുകയറലും ഒരത്ഭുതക്കാഴ്ചയായി അയാളുടെ നരച്ച തലമുടിയും, ചുക്കിച്ചുളിഞ്ഞ മുഖവും, പരന്നു കഷണ്ടി കയറി ചാലു വീണ നെറ്റിയും അമ്പരന്നു തുറന്ന വായയും, ചുകന്ന കൊടി ഉയർത്തിപ്പിടിച്ച കിഴവൻ കൈയും ആ അന്ധകാരത്തിൽ പൊന്തിവന്നു, ചൂട്ടിന്റെ നാശംപിടിച്ച വെളിച്ചത്തു വലുപ്പംവെച്ചു കാണപ്പെട്ടു. 1793-ന്റെ പ്രേതം കൈയിൽ കൊടുംഭയമാകുന്ന കൊടിയോടുകൂടി ഭൂമിയിൽനിന്നു പൊന്തിവന്നതാണെന്നു കാണികൾക്കു തോന്നിപ്പോയി
അയാൾ മുകളിലെ പടിയിലെത്തിയപ്പോൾ, ഈ വിറയ്ക്കുന്നതും ഭയങ്കരവുമായ പ്രേതം അദൃശ്യങ്ങളായ ആയിരത്തിരുനൂറു തോക്കുകൾക്കു മുൻപിലുള്ള ആ കുപ്പക്കുന്നിനു മുകളിൽ, മരണത്തിന്റെ മുൻപിൽ, താൻ അതിനെക്കാൾ മീതെയാണെന്നപ്പോലെ ശരിക്കു നിവർന്നു നിന്നപ്പോൾ, ആ വഴിക്കോട്ട മുഴുവനും ആ അന്ധകാരത്തിനിടയിൽ അലൗകികവും അത്യുന്നതവുമായ ഒരു രൂപം വഹിച്ചു.
ഉടനെ അസാധാരണതകളുടെ സന്നിധിയിൽ മാത്രമുണ്ടാകുന്ന നിശ്ശബ്ദതകളിൽ ഒന്ന് അവിടെ ആവിർഭവിച്ചു. ആ നിശ്ശബ്ദതയ്ക്കിടയിൽ കിഴവൻ ചുകപ്പു കൊടിയിളക്കി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.‘ഭരണപരിവർത്തനം ജയിക്കട്ടെ! പ്രജാധിപത്യം വിജയിക്കട്ടെ! സാഹോദര്യം സമത്വം! മരണം!’
വേഗത്തിൽ ഈശ്വരപാർത്ഥന ചൊല്ലിക്കഴിക്കുന്ന ഒരു മതാചാര്യന്റെ മന്ത്രിക്കൽപോലെ, താഴ്‌ന്നതും വേഗമേറിയതുമായ ഒരു ചെറുശബ്ദം വഴിക്കോട്ടയിലുള്ളവർ കേട്ടു. അതു, പക്ഷേ, തെരുവിന്റെ അങ്ങേ അറ്റത്തുനിന്നു പൊല്ലീസധ്യക്ഷൻ രാജാജ്ഞ കൊടുക്കുന്നതായിരിക്കും.
ഉടനെ‘ആരാണത്?’ എന്നു ചോദിക്കുകയുണ്ടായ അതേ തുളഞ്ഞുകയറുന്ന ശബ്ദം തന്നെ വിളിച്ചുപറഞ്ഞു: ‘പിൻമാറുക!’
വിളർത്തു, വികൃതമട്ടിൽ, ചിത്തഭ്രമത്തിന്റെ വ്യസനകരമായ വെളിച്ചംകൊണ്ടു മിന്നിയ കണ്ണുകളോടുകൂടി മൊസ്സ്യു മബേ തലയ്ക്കു മീതേ കൊടിയുയർത്തി ആവർത്തിച്ചു:‘ഭരണപരിവർത്തനം ജയിക്കട്ടെ!’
‘വെടി!’ ആ ശബ്ദം പറഞ്ഞു.
ആദ്യത്തേതുപോലെതന്നെയുള്ള രണ്ടാമത്തെ ഒരു കൂട്ടവെടി വഴിക്കോട്ടയുടെ മേൽ ചൊരിയപ്പെട്ടു.
ആ വയസ്സൻ മുട്ടുകുത്തി വീണു, വീണ്ടും എഴുന്നേറ്റു, കൊടി താഴത്തിട്ടു, പാതവിരിയിലേക്ക്, ഒരു മരമുട്ടിപോലെ, കൈയും നീട്ടി പിന്നോക്കം മലർന്നുവിണു.
അയാളുടെ ചുവട്ടിൽ ചോരപ്പുഴയൊഴുകി. വിളർത്തു വ്യസനമയമായിരുന്ന അയാളുടെ വൃദ്ധശിരസ്സ് ആകാശത്തേക്കു സൂക്ഷിച്ചുനോക്കുകയാണെന്നു തോന്നി.
മനുഷ്യനിൽനിന്നു മീതെയുള്ള മനുഷ്യനെക്കൊണ്ടു തന്നത്താൻ വിസ്മരിപ്പിക്കുന്ന മനോവികാരങ്ങളിലൊന്നു രാജ്യകലഹക്കാരെ ബാധിച്ചു; അവർ ബഹുമാനമയമായ ശങ്കയോടുകൂടി ആ ശവത്തിന്റെ അടുത്തു ചെന്നു.
‘ഈ രാജഹന്താക്കൾ എന്തൊരു കൂട്ടരായിരുന്നു!’ ആൻഷൊൽരാ പറഞ്ഞു.
കുർഫെരാക് ആൻഷൊൽരായുടെ ചെകിട്ടിൽ മന്ത്രിച്ചു: ‘ഇതു നിങ്ങളോടു മാത്രമാണ്; ഉത്സാഹത്തെ അമർത്തണമെന്ന് എനിക്കാവശ്യമില്ല. പക്ഷേ, ഈ മനുഷ്യൻ മറ്റാരായാലും രാജഹന്താവല്ല. ഞാനറിയും ഈയാളെ. ഈയാളുടെ പേർ മൊസ്യു മബേ എന്നാണ്; ഇന്ന് അയാൾക്കെന്തു പിണഞ്ഞുപോയി എന്നെനിക്കറിഞ്ഞുകൂടാ. പക്ഷേ, അയാൾ ഒരുശിരൻവങ്കനാണ്. അയാളുടെ തല നോക്കൂ.’
‘ഒരു വങ്കന്റെ തലയും ഒരു ബ്രൂട്ടസ്സിന്റെ ഹൃദയവും.’ ആൻഷൊൽരാ പറഞ്ഞു.
ഉടനെ അയാൾ കുറച്ചുച്ചത്തിൽ പറഞ്ഞു:‘പൌരന്മാരേ! ഇതാണ് വൃദ്ധന്മാർ ചെറുപ്പക്കാർക്കു തരുന്ന പാഠം. നമ്മൾ ശങ്കിച്ചു, അദ്ദേഹം വന്നു. നമ്മൾ പിന്നോക്കം വെച്ചു. അദ്ദേഹം മുൻപോട്ടു നടന്നു! ഇതാണ് പ്രായാധിക്യംകൊണ്ടു വിറയ്ക്കുന്നവർ ഭയംകൊണ്ടു വിറയ്ക്കുന്നവരെ പഠിപ്പിക്കുന്നത്; ഈ വയസ്സൻ തന്റെ രാജ്യത്തിന്റെ കണ്ണിൽ വിശിഷ്ടനാണ്. അദ്ദേഹം വളരെക്കാലം ജീവിച്ചിരുന്നു, അന്തസ്സോടുകൂടി മരിച്ചു! ഇനി നമുക്കു ശവത്തെ മൂടിയിടുക; ജീവിച്ചിരിക്കുന്ന സ്വന്തം അച്ഛനെ എന്നപോലെ; നമുക്കേരോരുത്തന്നും മരിച്ചുപോയ ഈ വൃദ്ധനെ രക്ഷിക്കുക! ഇദ്ദേഹത്തിന്റെ സാന്നിധ്യം നമ്മുടെ വഴിക്കോട്ടയെ അനുല്ലംഘ്യമാക്കി നിർത്തട്ടെ!’
വ്യസനത്തോടും ഉത്സാഹത്തോടും കൂടിയ അനുമതിദ്യോതകമായ ഒരു മന്ത്രിക്കൽ ഈ വാക്കുകളെ തുടർന്നു.
ആൻഷൊൽരാ കുനിഞ്ഞു, വയസ്സന്റെ തല പൊന്തിച്ചു, നിഷ്ഠുരശീലനെങ്കിലും അയാൾ ആ നെറ്റിത്തടത്തെ ചുംബിച്ചു; എന്നിട്ട് ആ വൃദ്ധന്റെ ശവത്തിൽ നിന്ന്, അതിനു വേദനയായെങ്കിലോ എന്നു തോന്നിയിട്ടെന്നപോലെ, സനേഹപൂർവ്വമായ മുൻകരുതലോടുകൂടി പെരുമാറിക്കൊണ്ട് അതിന്റെ പുറംകുപ്പായം അഴിച്ചെടുത്തു; അതിലുള്ള ചോരയാണ്ട ദ്വാരങ്ങളെ എല്ലാവർക്കും കാണിച്ചു കൊടുത്തു പറഞ്ഞു:‘ഇതാണ് ഇനി നമ്മുടെ കൊടി.