images/hugo-36.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.14.4
ഗവ്രോഷിന്റെ അത്യുത്സാഹം

ഈയിടയ്ക്കു ഗവ്രോഷ് ഒരപകടത്തില്‍പ്പെട്ടു.

റ്യൂ ദ്യു ഷോമിലെ റാന്തല്‍വിളക്കു മനഃപൂര്‍വ്വം എറിഞ്ഞുതകര്‍ത്തതിനു ശേഷം, ഗവ്മോഷ് റ്യൂ ദെ വില്ലോദ്രിയെത്തിലേക്കു കടന്നു; അവിടെ “ഒരു പൂച്ചയെപ്പോലും പുറത്തെങ്ങും കാണാതിരുന്നപ്പോള്‍, ഗവ്രോഷ് തന്നെക്കൊണ്ടു കഴിയുന്ന എല്ലാപാട്ടുകളും പാടിത്തീര്‍ക്കാന്‍ അതൊരു നല്ലതരമാണെന്നു നിശ്ചയിച്ചു. പാട്ടുപാടല്‍ കൊണ്ട് അവന്റെ ഗതിവേഗം മന്ദിക്കുകയല്ല ഉണ്ടായത്, നേരെമറിച്ച് അതിന്റെ ശക്തിയിരട്ടിച്ചു. ഉറങ്ങിയോ പേടിച്ചു മരവിച്ചോ നില്ക്കുന്ന വീടുകള്‍ക്കിടയിലൂടെ അവന്‍ ഈ മത്സരജനകങ്ങളായ ഈരടികളെ വിതയ്ക്കാന്‍ തുടങ്ങി.

“പക്ഷിയിരിമ്പകങ്ങളില്‍വെച്ചു ശകാരിക്കുകയായ്

പാഞ്ഞുപോയ് പോലു ’മതല’യിന്നലെ രാവില്‍,

സുന്ദരിപ്പെണ്‍കിടാങ്ങളെല്ലാരും പോകുമിടത്തേക്കു

തന്നെയൊരു റഷ്യക്കാരനുടെ പിന്നാലെ,

ഹേ. ചങ്ങാതി പിറോ’ പുലമ്പായ്ക. ’മില’യവളുടെ

ജനാലയ്ക്കല്‍ മുട്ടിയെന്നെ വിളിച്ചതിനാല്‍

വേശ്യകളെന്തസ്സ,ലെന്നെ വശീകരിച്ചോരാ വിഷം

മൊസ്യു ഓര്‍ഫിലയും തിന്നാല്‍ തല ചുറ്റിപ്പോം.

അനുരാഗമെനിക്കിഷ്ടമാണതിന്റെ ശണ്ഠകളും,

“അഞെയെനിക്കോമനയാം, “പമില’, “ലീസ്സും”.

പണ്ടുകാലം ’സുസെത്തി’ന്റെ പട്ടുടുപ്പു കണ്ടാല്‍ത്തീര്‍ന്നു

പെട്ടു തന്‍തൂഞെറികളിലെന്നുടെ ജീവന്‍.

കൂരിരുട്ടിലൂടേ നീതാന്‍ മിന്നുമ്പോളനുരാഗമേ,

ചാരുപനിനീര്‍പ്പൂമുടി ചൂടുന്നു “ലോല”:

അതിന്നായെന്നാത്മാവു ഞാനടിയറവെക്കും. വെക്കും;

അഹോ, ഴാന്നേ’നീയന്നൊരു കൊള്ളാവുന്ന നാള്‍

കണ്ണാടിയില്‍ നോക്കിച്ചമയുമ്പോളതാ, പറന്നുപോ-

യെന്നുടെ കര,ളതു നിന്‍ കൈയിലുണ്ടിന്നും.

രാത്രിനൃത്തം കഴിഞ്ഞിങ്ങു പോരുമ്പോഴാ “സ്തെല്ല’യെ ഞാൻ

പേര്‍ത്തും താരകള്‍ക്കു കാട്ടിച്ചൊന്നേന്‍ “കാണ്‍കെ ന്നായ്.”

പാടുന്നതോടുകൂടി ഗവ്രോഷ് തന്റെ ആംഗ്യക്കളിയും പൊടിപാറ്റിയിരുന്നു പല്ലവിയുടെ പ്രധാനഭാഗം ആംഗ്യമാണ്. പാഴ്മോന്തകളുടെ ഒരവസാനമറ്റ കലവറയായ അവന്റെ മുഖം ഒരു വമ്പിച്ച കാറ്റത്ത് ഒരു കീറത്തുണി കാണിക്കുന്നതിലധികം വളഞ്ഞുപിരിഞ്ഞവയും വൈകൃതമയങ്ങളുമായ ഗോഷ്ടികള്‍ പുറപ്പെടുവച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അവന്‍ തനിച്ചും അതു രാത്രിയുമായതുകൊണ്ട്, അവ ആരും കാണാനുണ്ടായിരുന്നില്ലെന്നല്ല, അവ ആര്‍ക്കും കാണാനും വയ്യായിരുന്നു. ഇത്തരം അനാവശ്യച്ചെലവുകള്‍ ഉണ്ടാകാറുണ്ട്.

പെട്ടെന്ന് അതാ അവന്‍ നിന്നു.

“നമുക്കു പാട്ടും കഥയുമൊന്നു നിര്‍ത്തുക, അവന്‍ പറഞ്ഞു.

അവന്റെ പൂച്ചക്കണ്ണ് ഒരു വണ്ടിപ്പടിയുടെ ചുമര്‍മാടത്തിനുള്ളില്‍ ഒരു പ്രപഞ്ചം കണ്ടെത്തി—എന്നുവെച്ചാല്‍ ഒരാളെയും ഒരു സാധനത്തെയും; സാധനം ഒരു കൈവണ്ടിയും, ആള്‍ അതിനുള്ളില്‍ കിടന്നുറങ്ങുന്ന ഒരു ഓവര്‍ഴെങ്കാരനുമായിരുന്നു. വണ്ടിയുടെ ഏര്‍ക്കാലുകള്‍ പാതവിരിയില്‍ മുട്ടിയിരുന്നു; ആ ഓവര്‍ ഴെങ്ങന്റെ തല വണ്ടിയുടെ മുന്‍വശത്തും; അയാളുടെ ദേഹം ആ ചായ്പിന്മേല്‍ ചുരുണ്ടു കിടക്കുന്നു; അയാളുടെ കാല്‍ നിലത്തു തൊട്ടിരുന്നു.

ഗവ്രോഷ് തന്റെ ലോകപരിചയംകൊണ്ട് അതൊരു കുടിയനാണെന്നു മനസ്സിലാക്കി. ഏതോ കച്ചവടപ്പിരിവുകാരന്‍ എന്തെന്നില്ലാതെ കുടിച്ച് എന്തെന്നില്ലാതെ ഉറങ്ങുകയാണ്.

“ഇതുതന്നെ,” ഗവ്രോഷ് വിചാരിച്ചു. “വേനല്ക്കാലത്തെ രാത്രി ഇതിനുള്ളതാണ്. വണ്ടി നമുക്കു ഭരണപരിവര്‍ത്തനത്തിനുവേണ്ടി കൈവശം വയ്ക്കുക; ഓവര്‍ഴെങ്ങനെ രാജവാഴ്ചയ്ക്കു വിട്ടുകൊടുക്കുക.”

ഈ മിന്നല്‍പ്രകാശംകൊണ്ട് അവന്റെ മനസ്സ്, അതാ, പെട്ടെന്നൊന്നു മിന്നി, “നമ്മുടെ വഴിക്കോട്ടയില്‍ ഈ വണ്ടി എന്തധികപ്രസംഗിയാവും.”

ഓവര്‍ഴെങ്ങന്‍ കൂര്‍ക്കം വലിക്കുകയാണ്.

ഗവ്രോഷ് പതുക്കെ വണ്ടി പിന്നില്‍നിന്ന് ഒരു വലി വലിച്ചു; ഓവര്‍ഴെങ്ങനെ മുന്‍പില്‍നിന്നും— എന്നുവെച്ചാല്‍, കാല്‍ പിടിച്ച്; ഒരൊറ്റ നിമിഷത്തിനുള്ളില്‍ ആ അക്ഷോഭ്യനായ ഓവര്‍ഴെങ്കാരന്‍ പാതവിരിയില്‍ നീണ്ടു മലര്‍ന്നു കിടക്കുകയായി.

വണ്ടി ഒഴിഞ്ഞുകിട്ടി.

എവിടെവെച്ചും അപ്രതീക്ഷിതത്വത്തോടെതിരിട്ടു നല്ല ശീലമുള്ളവനായ ഗവ്രോഷിനു സകലവും തന്റെ കൈയിലുണ്ട്. അവന്‍ തന്റെ കീശകളിലൊന്നില്‍ കൈയിട്ടു തപ്പി ഒരു കഷ്ണം കടലാസ്സും ഏതോ ആശാരിയുടെ കൈയില്‍നിന്നു തട്ടിയെടുത്ത ഒരു കഷ്ണം ചുകപ്പു പെന്‍സിലും പുറത്തേക്കെടുത്തു.

അവന്‍ എഴുതി

ഫ്രഞ്ച് പ്രജാവാഴ്ച’

“നിന്റെ വണ്ടി കിട്ടി.’

അവന്‍ അതിലൊപ്പിട്ടു: “ഗവ്രോഷ്.”

അതു കഴിഞ്ഞ് അപ്പോഴും കിടന്നു കൂര്‍ക്കംവലിക്കുകതന്നെയായിരുന്ന ഓവര്‍ ഴെങ്ങന്റെ പട്ടുമാര്‍ക്കുപ്പായക്കീശയില്‍ ആ കടലാസ്സിട്ടു. വണ്ടിയുടെ ഏര്‍ക്കാലുകള്‍ രണ്ടു കൈകൊണ്ടും പിടിച്ച് ആഹ്ലാദവും വിജയവും കലര്‍ന്ന ഒരാര്‍പ്പുവിളിയോടുകൂടി വണ്ടി പിന്നില്‍നിന്ന് ഉന്തിക്കൊണ്ടു നേരെ ഹാല്‍ പ്രദേശത്തേക്കുവെച്ചടിച്ചു.

ഇത് അപായകരമായിരുന്നു. രാജകീയമുദ്രാലയത്തില്‍ പാറാവുണ്ട്. ഗവ്രോഷ് ഇതു കരുതിയില്ല. നഗരപ്രാന്തങ്ങളിലെ രാഷ്ട്രീയഭടസംഘമായിരുന്നു അവിടെ പാറാവ്. ആ സൈസ്യാംശം ഉണരാന്‍ തുടങ്ങി; പാളയക്കട്ടിലുകളില്‍നിന്നു തലപൊന്തുകയായി. അടുത്തടുത്തുള്ള രണ്ടു തെരുവുറാന്തലുകളുടെ പൊട്ടിവീഴല്‍; കഴിയുന്നതും ഉച്ചത്തില്‍ പാടിവിട്ട ആ പാട്ട്. സൂര്യാസ്തമയത്തോടുകൂടി ഉറങ്ങാന്‍ നില്ക്കുന്നവയും നേരത്തേ തന്നെ വിളക്കു കെടുത്തുന്നവയുമായ ആ പേടിത്തൊണ്ടന്‍ തെരുവുകള്‍ക്ക് ഇതു കുറേ അധികമായിപ്പോയി. ഒന്നിലധികം മണിക്കൂറുകളായി ആ കുട്ടി ആ ശാന്തമായ ചെറുപ്രദേശത്തെങ്ങും ഒരിരമ്പമുണ്ടാക്കാന്‍ തുടങ്ങിയിട്ട്—ഒരു കുപ്പിക്കുള്ളില്‍ ഒരീച്ചയുണ്ടാക്കുന്ന ഇരമ്പം. ആ ചെറുസൈസ്യാംശത്തിന്റെ അധിപന്‍ ചെവിയോര്‍ത്തു. അയാള്‍ മനസ്സിരുത്തി അയാള്‍ ഒരു വിവേകശാലിയായിരുന്നു.

വണ്ടിയുടെ കമ്പം പിടിച്ച ചടചടെശ്ശബ്ദം, സൈന്യാധിപന്റെ കാത്തുനില്‍ പിനെ അങ്ങേ അറ്റത്തെത്തിച്ചു; ഒരു പരീക്ഷണത്തിനുറച്ചു.

“ഒരു കൂട്ടം മുഴുവനുമുണ്ട്!” അയാള്‍ പറഞ്ഞു, “കരുതിയേ വല്ലതും ചെയ്തുകൂടു.”

അരാജകത്വമാകുന്ന ഒരു സഹസ്രശീര്‍ഷസര്‍പ്പം കൂടിനുള്ളില്‍നിന്നു പുറത്തേക്കിറങ്ങി ആ വഴിയിലൂടെയുള്ള യാത്രയാണെന്നു തെളിഞ്ഞു.

സൈന്യാധിപന്‍ നല്ലവണ്ണം മനസ്സിരുത്തി കാല്‍ വെച്ചുകൊണ്ടു പാറാവുസ്ഥലത്തുനിന്നിറങ്ങി.

ഗവ്രോഷ് തന്റെ വണ്ടിയും പീന്നില്‍നിന്നുന്തി റ്യൂ ദെ വില്ലോദ്രിയെത്തിലേക്കു തിരിയാന്‍ തുടങ്ങുന്ന സമയത്തു, പെട്ടെന്ന്, ഒരു പട്ടാളവേഷത്തിന്റേയും ഒരു നീളന്‍ തൊപ്പിയുടേയും ഒരുദ്യോഗപ്പീലിയുടേയും ഒരു തോക്കിന്റേയും മുന്‍പില്‍ എത്തിമുട്ടി.

രണ്ടാമതൊരിക്കല്‍ക്കൂടി അവന്‍ നില്ക്കുക എന്നായി.

“ഓഹോ,” അവന്‍ പറഞ്ഞു, “ഇതദ്ദേഹമാണ്”. “ഹേ, സമാധാന രക്ഷേ. സലാം”

ഗവ്രോഷിന്റെ അമ്പരപ്പ് എപ്പോഴും ക്ഷണികവും ക്ഷണത്തില്‍ ഉരുകുന്നതുമാണ്.

“എടാ വികൃതി, എവിടേക്കു പോകുന്നു?” പട്ടാളമേലുദ്യോഗസ്ഥന്‍ ഉച്ചത്തില്‍ ചോദിച്ചു.

“ഹേ പൗരന്‍, ഗവ്രോഷ് തിരിച്ചടിച്ചു, “ ഞാന്‍ നിങ്ങളെ പ്രമാണി എന്നു വിളിച്ചില്ലല്ലോ. നിങ്ങള്‍ എന്തിനെന്നെ ശകാരിക്കുന്നു?”

”എടാ വികൃതി. എവിടെ പോകുന്നു?”

“മൊസ്യു’, ഗവ്രോഷ് തിരിച്ചടിച്ചു, “പക്ഷേ ഇന്നലെ നിങ്ങള്‍ ഒരു ഫലിതക്കാരനായിരുന്നിരിക്കാം; ഇന്നു രാവിലേക്കു നിങ്ങള്‍ മര്യാദക്കാരനല്ലാതായി.’

“എടാ തെമ്മാടി, നിയ്യെവിടെ പോകുന്നു എന്നാണ് ഞാന്‍ ചോദിച്ചത് ’

ഗവ്രോഷ് മറുപടി പറഞ്ഞു; “നിങ്ങള്‍ ഭംഗിയില്‍ സംസാരിക്കുന്നുണ്ട്. വാസ്തവത്തില്‍, ഒരിക്കലും നിങ്ങള്‍ക്ക് ആയ വയസ്സു കണ്ടാല്‍ തോന്നില്ല ഓരോ ഇഴയ്ക്ക് ഒരുനൂറു ഫ്രാങ്ക് വിലവെച്ചു നിങ്ങളുടെ തലമുടിയൊക്കെ വില്‍ക്കേണ്ടതാണ്. അഞ്ചുലക്ഷം ഫ്രാങ്ക് കൈയില്‍ക്കിട്ടും.”

എവിടെപ്പോകുന്നു? എവിടെപ്പോകുന്നു? എടാ, തലമുറിയ, എവിടേക്കാണ് യാത്ര?

ഗവ്രോഷ് പിന്നെയും തിരിച്ചടിച്ചു: “എന്തു തെമ്മാടിഭാഷ! ആളുകള്‍ നിങ്ങള്‍ക്ക് ആദ്യമായി മുല തന്ന സമയം നിങ്ങള്‍ വായ കുറെക്കൂടി നന്നായി വായ കഴുകേണ്ടിയിരുന്നു.”

സൈന്യാധിപന്‍ തോക്കിന്‍കുന്തം ചൂണ്ടി.

“എടാ കഴു, നിയ്യെവിടെ പോകുന്നുവെന്നു പറയുമോ, ഇല്ലയോ?”

“ഹേ, സൈന്യാധിപന്‍”, ഗവ്രോഷ് പറഞ്ഞു, “പ്രസവവേദനയില്‍ കിടക്കുന്ന എന്റെ ഭാര്യക്ക് ഒരു വൈദ്യനെ വിളിച്ചുകൊണ്ടു കൊടുക്കാനാണ് എന്റെ പോക്ക്.”

“ആയുധമെടുക്കുവിന്‍!’ പട്ടാളമേലുദ്യോഗസ്ഥന്‍ വിളിച്ചുപറഞ്ഞു.

ധീരോദാത്തന്മാരുടെ മിടുക്കു കിടക്കുന്നത് അവരെ അപകടപ്പെടുത്തിയതെന്തോ അതിനെക്കൊണ്ടുതന്നെ താന്താങ്ങളെ രക്ഷിപ്പിക്കുന്നതിലാണ്; ഒരു നോട്ടംകൊണ്ടു ഗവ്രോഷ് കാര്യമൊക്കെ മനസ്സിലാക്കി. അവനെ ബുദ്ധിമുട്ടിലാക്കിയതു വണ്ടിയാണ്; ആ വണ്ടിയുടെതന്നെ പണിയാണ് അവനെ രക്ഷിക്കുന്നതും.

സൈന്യാധിപന്‍ ഗവ്രോഷിന്റെ നേർക്കു പാഞ്ഞത്തി എന്നാകുമ്പോഴേക്ക്, ഒരു വെടിയുണ്ടയായി മാറ്റപ്പെട്ടതും ആ കുട്ടിയുടെ സകല ശക്തിയും ഉപയോഗിച്ചു മുന്‍പോട്ടു തള്ളപ്പെട്ടതുമായ ആ വണ്ടി അയാളുടെ മേലേക്കു ഭയങ്കരമായവിധം ചെന്നുകേറി; വയറ്റത്തു ശക്തിയില്‍ കുത്തേറ്റ പട്ടാളമേലുദ്യോഗസ്ഥന്‍ വഴിച്ചാലിലേക്ക് ഉരുണ്ടുവിരണ്ടു പിന്നോക്കം മറിയുകയും കൈയിലുണ്ടായിരുന്ന തോക്ക് ആകാശത്തേക്കു പൊട്ടിയൊഴിയുകയും ചെയ്തു.

സൈന്യാധ്യക്ഷന്റെ ആജ്ഞ കേട്ടു പാറാവുസ്ഥലത്തുള്ള ഭടന്മാരെല്ലാം കശപിശയായി പുറത്തേക്കു പാഞ്ഞെത്തി; വെടി കേട്ടതോടുകൂടി എല്ലാവരും ഉന്നം നോക്കാതെ ഒരിക്കല്‍ തോക്കൊഴിച്ചു, വീണ്ടും തിര വെയ്ക്കാന്‍ തുടങ്ങി; അതൊഴിച്ചു, പിന്നെയും അതുതന്നെ.

തോക്കിന്‍വെടികൊണ്ടുള്ള ഈ കുരുടക്കളി ഒരു കാല്‍മണിക്കൂര്‍നേരം നിലനിന്നു; അതൊഴിച്ചു, പിന്നെയും അതുതന്നെ.

ഈയിടയ്ക്കു പിന്നോക്കം ക്ഷണത്തില്‍ തിരിച്ചുപാഞ്ഞ ഗവ്രോഷ് അഞ്ചോ ആറോ തെരുവപ്പുറത്തു ചെന്ന്, ആങ്പ്ഫാങ് റൂഷിന്റെ മൂലയ്ക്കലുള്ള കല്ക്കുറ്റിയിന്മേല്‍ കിതച്ചുംകൊണ്ട് ഇരിപ്പായി.

അവന്‍ ചെവിയോര്‍ത്തു.

കുറച്ചിട അവിടെയിരുന്നു കിതച്ചതിനുശേഷം, അവന്‍ ആ കൂട്ടവെടി നടന്നേടത്തേക്കു തിരിച്ചു; അവന്‍ തന്റെ ഇടത്തെ കൈ മൂക്കുവരെ ഉയര്‍ത്തി മുന്നു പ്രാവശ്യം മുന്നോട്ടു നീട്ടിയതോടുകൂടി, വലത്തെ കൈകൊണ്ടു പിന്‍തലയ്ക്കടിച്ചു—പാരിസ്സിലെ തെരുവുതെണ്ടിലോകം ഫ്രഞ്ച് സ്തുതിനിന്ദയെ മുഴുവനും ഒതുക്കിക്കാണിക്കുന്നതും ഒരര നൂറ്റാണ്ടോളം നിലനിന്നതുകൊണ്ടു ശരിക്കു ഫലപ്രദവുമായിരുന്ന ഒരു രാജകീയാംഗ്യം.

ഈ ആഹ്ലാദത്തെ ഒരു വ്യസനമയമായ വിചാരം തകരാറാക്കി.

“അതേ, അവന്‍ പറഞ്ഞു, “ഞാന്‍ ചിരിച്ചു വയറു കൊളുത്തിക്കുന്നു. ഞാന്‍ സന്തോഷംകൊണ്ടു ഞെളിഞ്ഞു പിരിയുന്നു, ഞാന്‍ ആഹ്ലാദത്തില്‍ ആണ്ടു മുങ്ങുന്നു. പക്ഷേ, വഴി തെറ്റിയല്ലോ: എനിക്കിനി വളഞ്ഞു പോകേണ്ടിവരും. വേണ്ട സമയത്തേക്ക് വഴിക്കോട്ടയിലെത്തിയാല്‍ മതിയായിരുന്നു.”

അതോടുകൂടി അവന്‍ ഒരു പാച്ചില്‍ കൊടുത്തു.

പായുന്ന പാച്ചിലില്‍: “അപ്പോള്‍, കൂട്ടത്തില്‍ച്ചോദിക്കട്ടെ, ഞാനിപ്പോള്‍ എവിടെയാണ്?”

തെരുവുകളിലൂടെ ക്ഷണത്തില്‍ പാഞ്ഞുപോകുന്നതോടുകൂടി അവന്‍ വീണ്ടും തന്റെ പാട്ടു തുടങ്ങി: ഇരുട്ടില്‍ വ്യാപിച്ച അതിതാണ്:

“പക്ഷെയിങ്ങിന്നിയുമുണ്ടു തുറുങ്കു; ഞാന്‍

നിര്‍ത്തുവനിത്തരം രാജ്യരക്ഷ.

പന്തേറു വേണ്ടവരുണ്ടോ? പെരുംപന്തു

പാടേ തകര്‍ത്തു പഴയ ലോകം.

ചങ്ങാതിമാര്‍കളേ, നമ്മള്‍ക്കു നമ്മുടെ

മുണ്ടന്‍വടികൊണ്ടു തച്ചുടയ്ക്കു,

പട്ടുടുപ്പിട്ടു ഞെളിയുന്ന രാജത്വ-

മെങ്ങുവാനാ “ലുവ്യ’ക്കോവിലകം.

ഞങ്ങള്‍ തുറപ്പിക്കയുണ്ടായതിന്‍പടി -

യന്നു; പത്താമനാം ഷാറലന്നാള്‍

ഒട്ടിപ്പിടിച്ചിരുന്നില്ലാ,ത്തിരുമേനി

പറ്റുകള്‍ നീങ്ങിപ്പുറത്തു ചാടി.”

പാറാവുസൈന്യത്തിന്റെ ആയുധമെടുക്കല്‍ വെറുതെയായില്ല. വണ്ടി അവര്‍ പിടിച്ചെടുത്തു; ആ കുടിയനെ അവര്‍ തടവുകാരനാക്കി. ആദ്യം പറഞ്ഞതിനെ അവര്‍ ആലയിലിട്ടു രണ്ടാമതു പറഞ്ഞ ആളെ ഒരൊറ്റുകാരനെന്ന നിലയില്‍ യുദ്ധസദസ്സില്‍വെച്ചു പിന്നീടു കുറച്ചധികം ബുദ്ധിമുട്ടിച്ചു. ഈ കാര്യത്തില്‍ അന്നത്തെ മന്ത്രിസഭ സമുദായരക്ഷയിലുള്ള അതിന്റെ അക്ഷീണമായ ശ്രദ്ധയെ തെളിയിച്ചു.

തൊംപ്സ് പ്രദേശത്തുള്ള ഒരൈതിഹ്യമായി നിലനിന്ന ഗവ്രോഷിന്റെ ഈ പരാശ്രമം മറെയിലെ വൃദ്ധപ്രമാണികളുടെ ഏറ്റവും ഭയങ്കരങ്ങളായ സ്മരണകളില്‍ ഒന്നാണ്; അവരുടെ ഓര്‍മ്മയില്‍ അതിനുള്ള പേര്‍ ഇതാണ്: “രാജകീയമുദ്രാലയത്തിലെ പാറാവുസൈന്യം രാത്രിയില്‍ നടത്തിയ ആക്രമണം.”

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 14; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.