ഴാങ് വാല്‍ഴാങ് ആ മരിയുസ്സിന്റെ കത്തുംകൊണ്ടു വീട്ടിലേക്കു പോയി
ഇരയിന്മേല്‍ പിടികൂടിയ ഒരു കൂമനെപ്പോലെ കൂരിരുട്ടോടു രസം പിടിച്ച്, അയാള്‍ കോണിപ്പടി തപ്പിത്തപ്പിക്കയറി, തന്റെ അറവാതില്‍ പതുക്കെ തുറന്നടച്ചു വല്ല ശബ്ദവും കേള്‍ക്കാനുണ്ടോ എന്നറിയാന്‍ ചെവിയോര്‍ത്തു—കോസെത്തും തൂസ്സാങ്ങും ഉറങ്ങുകയാണെന്ന് എല്ലാംകൊണ്ടും തീര്‍ച്ചയാക്കി; ഒരു നാളമുണ്ടാക്കിത്തീര്‍ക്കാന്‍ അയാള്‍ വിളക്കുകുപ്പിയുടെ ഉള്ളില്‍ മൂന്നോ നാലോ തീപ്പെട്ടിക്കോലിട്ടു— അത്രയധികമുണ്ടായിരുന്നു അയാള്‍ക്കു കൈവിറ. അപ്പോള്‍ അയാള്‍ ആ ചെയ്തതിന് ഒരു മോഷണത്തിന്റെ ചുവതോന്നി ഒടുവില്‍ വിളക്കു കൊളുത്തി, അയാള്‍ കൈമുട്ടുകള്‍ മേശമേല്‍ കുത്തി, കടലാസ്സുമടക്കു നിവര്‍ത്തി, വായിച്ചു
കഠിനമായ വികാരത്തില്‍ ആളുകള്‍ വായിക്കാറില്ല, അവര്‍ കൈയിലുള്ള കടലാസ്സ് നിലത്തേക്കെറിയുന്നു എന്നു പറയട്ടെ; ഒരിരയെ എന്നപോലെ അതിനെ മുറുകെ പിടികൂടുന്നു; ശുണ്ഠിയോടുകൂടിയോ ആഹ്ലാദത്തോടുകൂടിയോ പായുന്ന നഖങ്ങളെ അതിലേക്ക് ആഴ്ത്തിയിറക്കുന്നു; അവസാനഭാഗത്തേക്കു പാഞ്ഞെത്തുന്നു, ആദ്യഭാഗത്തേക്കു ചാടിച്ചെല്ലുന്നു; ശ്രദ്ധ അങ്ങനെ ചുട്ടുതിളയ്ക്കുന്നു, അതു പ്രധാനഭാഗങ്ങളെ ആകപ്പാടെ കടന്നു കൈയിലാക്കുന്നു എന്നു പറയട്ടെ, അത് ഒരു ഭാഗത്തു ചെന്നു പിടികൂടുകയും അതോടുകൂടി മറ്റു ഭാഗങ്ങളെല്ലാം മറയുകയും ചെയ്യുന്നു കൊസെത്തിനുള്ള മരിയുസ്സിന്റെ കത്തില്‍ ഴാങ് വാല്‍ഴാങ് ഈ വാക്കുകള്‍ മാത്രമേ കണ്ടുള്ളൂ.
“ഞാന്‍ മരിക്കുകയായി. ഇതു വായിക്കുന്ന സമയത്ത് എന്റെ ആത്മാവു നിന്റെ അടുത്തുണ്ടാവും.”
ഈ രണ്ടു വരിക്കുമുന്‍പില്‍ അയാള്‍ എന്തെന്നില്ലാതെ അഞ്ചിപ്പോയി, അയാള്‍ തന്റെ ഉള്ളില്‍ പെട്ടെന്നുണ്ടായ വികാരമാറ്റത്തിന്റെ ശക്തികൊണ്ടു തകര്‍ന്ന്, എന്നു പറയട്ടെ, ഒരു നിമിഷം അങ്ങനെതന്നെ ഇരുന്നു; ഒരു തരം ലഹരിപിടിച്ച അമ്പരപ്പോടുകൂടി അയാള്‍ മരിയുസ്സിന്റെ കത്തിന്മേലേക്കു തുറിച്ചുനോക്കി, അയാളുടെ കണ്ണിന്‍മുന്‍പില്‍ ആ പ്രഭാധോരണിയുണ്ടായിരുന്നു—ഈ വെറുക്കപ്പെടുന്ന സത്ത്വത്തിന്റെ മരണം.
അയാളുടെ ചുണ്ടുകളില്‍നിന്ന് ആന്തരമായ ആഹ്ലാദത്തിന്റെ ഒരു ഭയങ്കരശബ്ദം പുറപ്പെട്ടു. അപ്പോള്‍ അതൊക്കെത്തീര്‍ന്നു. അയാള്‍ ആഗ്രഹിക്കാന്‍ ധൈര്യപ്പെട്ടിരുന്നതിലധികം വേഗത്തില്‍ കാര്യം അവസാനിച്ചു. അയാളുടെ കര്‍മ്മഗതിയെ തടഞ്ഞിരുന്ന സത്ത്വം അന്തര്‍ദ്ധാനം ചെയ്കയായി, ആ മനുഷ്യന്‍ സ്വന്തമനസ്സാലേ, ആരും പ്രേരിപ്പിക്കാതെ, ഒരു തടസ്സവും കൂടാതെ, ഒരു നടകൊടുത്തു. ആ മനുഷ്യന്‍ മരിക്കാന്‍ പോകുന്നു; അതില്‍ അയാള്‍, ഴാങ് വാല്‍ഴാങ്, ഒരു ഭാഗത്തുമില്ല; അത് അയാളുടെ കുറ്റംകൊണ്ടുമല്ല. ഒരു സമയം ആ മനുഷ്യന്റെ മണം കഴിഞ്ഞിരിക്കുന്നു എന്നുതന്നെവരാം. ഇവിടെ അയാളുടെ പരിഭ്രമം ചില അനുമാനങ്ങള്‍ തുടങ്ങി. ഇല്ല, ആ മനുഷ്യന്‍ ഇനിയും മരിച്ചിട്ടില്ല. കൊസെത്ത് പിറ്റേദിവസം രാവിലെ വായിച്ചുനോക്കാന്‍വേണ്ടിയാണ് ശശിക്ക് ആ കത്തെഴുതിയിട്ടുള്ളത്; പതിനൊന്നു മണിക്കും പാതിരയ്ക്കും ഇടയില്‍ കേള്‍ക്കുകയുണ്ടായ രണ്ടു കൂട്ടവെടിക്കുശേഷം ഒന്നുംതന്നെയുണ്ടായിട്ടില്ല; പുലര്‍ച്ചയ്ക്കുമുന്‍പും ഇനി വഴിക്കോട്ടയെ കാര്യമായാക്രമിക്കുകയുണ്ടാവില്ല; പക്ഷേ, അതുകൊണ്ടു വൃത്യാസമൊന്നുമില്ല. ആ മനുഷ്യന്‍ ഈ യുദ്ധത്തില്‍ സംബന്ധിച്ചുകഴിഞ്ഞ നിമിഷം മുതല്‍ ആ മനുഷ്യന്റെ കാര്യം പോയതുതന്നെ: അയാള്‍ ചക്രപ്പല്ലുകളില്‍ കൂടുങ്ങിക്കഴിഞ്ഞു. ഴാങ് വാല്‍ഴാങ് രക്ഷപ്പെട്ടു എന്നു തോന്നി. അപ്പോള്‍ അയാളും കൊസെത്തും ഒരിക്കല്‍ക്കൂടി തനിച്ചാവാന്‍ പോകുന്നു. എതിരിന്നാരുമില്ലെന്നാവും; ഭാഗ്യം വീണ്ടും ആരംഭിക്കുന്നു. ഈ കത്ത് അയാള്‍ തന്റെ കീശയില്‍ത്തന്നെ വെക്കുകമാത്രമേ ചെയ്യേണ്ടതുള്ളു; ആ മനുഷ്യന്റെ കഥയെന്തായി എന്ന് ഒരിക്കലും കൊസെത്ത് ധരിക്കുകയില്ല. കാര്യം അതിന്റെ പാട്ടില്‍ നടന്നുകൊള്ളട്ടെ എന്നു വെക്കുകയേ ആകെ ഒന്നു ചെയ്യേണ്ടതുള്ളു. ഈ മനുഷ്യന്‍ രക്ഷപ്പെടാന്‍ വയ്യാ. അയാള്‍ ഇപ്പോള്‍ത്തന്നെ മരിച്ചിട്ടില്ലെങ്കില്‍, ഉടനെ മരിക്കുകയായി. നിശ്ചയം. എന്തു ഭാഗ്യം!
ഇതൊക്കെ പറഞ്ഞുകഴിഞ്ഞ ശേഷം, അയാള്‍ വ്യസനത്തിലാണ്ടു.
പിന്നീട് അയാള്‍ താഴത്തേക്കിറങ്ങി. വാതില്ക്കാവല്ക്കാരനെ വിളിച്ചുണര്‍ത്തി.
ഒരു മണിക്കൂര്‍കൂടി കഷ്ടിച്ചു കഴിഞ്ഞു, ഒരു രാഷ്ട്രീയരക്ഷിഭടന്റെ ശരിയായ വേഷത്തില്‍, ആയുധത്തോടുകുടി. ഴാങ് വാല്‍ഴാങ് പുറത്തേക്കിറങ്ങി. അയാളുടെ വേഷം മുഴുമിപ്പിക്കുവാന്‍ വേണ്ടതൊക്കെ വാതില്ക്കാവല്ക്കാരന്നു പ്രയാസം കൂടാതെ അയല്‍പക്കത്തുനിന്നു കിട്ടി. ഒരു നിറച്ച തോക്കും വെടിത്തിരകളെക്കൊണ്ടു നിറഞ്ഞ ഒരു വെടിത്തിരപ്പെട്ടിയും ഴാങ് വാല്‍ഴാങ്ങിന്റെ കൈയില്‍ വന്നു.
അയാള്‍ ചന്തപ്പുരകളുള്ള ആ ഭാഗത്തേക്കു വലിച്ചുനടന്നു.