images/hugo-24.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.2.4
മരിയുസ്സിന്ന് ഒരു ഭൂതക്കാഴ്ച

ഫാദർ മബേയ്ക്ക് ഒരു ‘യക്ഷി’ പ്രത്യക്ഷമാകയുണ്ടായിട്ടു ചില ദിവസങ്ങൾക്കുശേഷം ഒരു രാവിലെ—തെനാർദിയെർക്കു കൊടുക്കാൻവേണ്ടി മരിയുസ് കുർ ഫെരാക്കോട് ഒരു നൂറു സൂ നാണ്യം കടംമേടിച്ച ദിവസം—തിങ്കളാഴ്ചയായിരുന്നു അത്—മരിയുസ് ആ നാണ്യം കീശയിലിട്ടു, ഗുമസ്തന്റെ ആപ്പീസ്സിൽ അതെത്തിക്കുന്നതിനു മുൻപായി, മടങ്ങിയെത്തിയാൽ പണിയെടുക്കാൻ ഉത്സാഹമുണ്ടാകുമെന്നുവെച്ചു ‘കുറച്ചിട ഒന്നു ലാത്താൻവേണ്ടി’ ഇറങ്ങി. ഏതായാലും ഇങ്ങനെയായിരുന്നു അയാൾ എന്നും. എഴുന്നേറ്റ ഉടനെ, ചില തർജ്ജമ കുത്തിക്കുറിക്കുവാൻവേണ്ടി അയാൾ ഒരു പുസ്തകത്തിനും ഒരു പായ കടലാസ്സിന്നും മുൻപിൽചെന്നു കൂടും; ജർമ്മനിക്കാരുമായുണ്ടായ ഒരു പ്രസിദ്ധശണ്ഠ—‘ഗാൻസ്-സാവിഗ്നി’ത്തർക്കം—ഫ്രഞ്ച്ഭാഷയിൽ കുറിക്കുകയായിരുന്നു അന്നത്തെ അയാളുടെ പ്രവൃത്തി; അയാൾ സാവിഗ്നിയെടുത്തു, ഗാൻസെടുത്തു, നാലുവരി വായിച്ചു; ഒരു വരി എഴുതാൻ നോക്കി, സാധിച്ചില്ല. അയാളും കടലാസ്സുമുള്ളതിനിടയ്ക്ക് ഒരു നക്ഷത്രം കണ്ടു; ഇങ്ങനെ പറഞ്ഞുകൊണ്ടു കസാലയിൽനിന്നെണീറ്റു; ‘ഞാൻ ഒന്നു നടന്നുവരട്ടെ, എന്നാൽ ഒരുശിരുപിടിക്കും.’

അയാൾ വാനമ്പാടിപ്പക്ഷിയുടെ പുൽത്തകിടിയിലേക്ക് ഒരു നട കൊടുത്തു.

അവിടെ അയാൾ മുമ്പത്തെക്കാളെല്ലാമധികം നക്ഷത്രം കണ്ടു; ഗാൻസും സാവിഗ്നിയും മുൻപത്തെക്കാളൊക്കെ കുറച്ചും.

അയാൾ വീട്ടിലേക്കു തിരിച്ചു, വീണ്ടും പ്രവൃത്തി തുടങ്ങി. സാധിച്ചില്ല; തലച്ചോറിൽവെച്ചു പൊട്ടിപ്പോയ ഒരൊറ്റ നൂലിഴയെങ്കിലും പിരികൂട്ടുവാൻ നിവൃത്തികണ്ടില്ല. ഉടനെ അയാൾ സ്വയം പറയും; നാളെ ഞാൻ പുറത്തേക്കു പോവില്ല. അതുകൊണ്ടുപണി നടക്കാതാവുന്നു. അയാൾ ദിവസംതോറും പുറത്തേക്കു പോവും.

കുർഫെരാക്കിന്റെ താമസസ്ഥലത്തുള്ളതിലധികം വാനമ്പാടിപ്പക്ഷിയുടെ പുൽത്തകിടിയിലായിരുന്നു അയാളുടെ പാർപ്പ്. ഇതായിരുന്നു അയാളുടെ ശരിയായ മേൽവിലാസം; ബുൽവാർ ദ് ല സാന്തെ, റ്യു ക്രൂൽബാർബിൽനിന്ന് ഏഴാമത്തെ മരത്തിന്റെ ചോട്.

അന്നു രാവിലെ അയാൾ ആ ഏഴാമത്തെ മരച്ചുവടുവിട്ടു ദെഗോബ്ലാങ് പുഴയുടെ ആൾമറയിന്മേൽ ചെന്നിരുന്നു. പുതുതായ, വിരിഞ്ഞതും തിളങ്ങുന്നതുമായ ഇലപ്പടർപ്പിലേക്ക് ഒരാഹ്ലാദമയമായ വെയിൽനാളം തിരക്കിക്കടന്നു.

അയാൾ ‘അവളെ’ പ്പറ്റി മനോരാജ്യം വിചാരിക്കയായിരുന്നു. ആലോചന ഒരു ശകാരത്തിലേക്കു തിരിഞ്ഞ്, അയാളുടെ മേൽത്തന്നെ ചെന്നുകൊണ്ടു; അയാൾ തന്റെ അലസതയേയും, ക്രമത്തിൽ അധികമായി ബാധിച്ചുകാണുന്ന തന്റെ ആത്മാവിന്നുള്ള പക്ഷവാതരോഗത്തേയും ഓരോ നിമിഷത്തിലും അധികമധികം കനം പിടിച്ചുവരുന്ന ആ അന്ധകാരത്തേയുംപറ്റി കുണ്ഠിതത്തോടുകൂടി ആലോചിച്ചു—ഇതു വർദ്ധിച്ചു വർദ്ധിച്ചു സൂര്യനെപ്പോലും അയാൾ കാണാതായി.

എന്തായാലും ഒരു സ്വാഗതംകൂടിയില്ലാത്ത—അയാളുടെ പ്രവൃത്തിശക്തി അത്രമേൽ ക്ഷീണിച്ചുപോയിരുന്നു; നിരാശതപ്പെടുവാൻപോലും അയാൾക്കു ശക്തിയില്ലാതായിരുന്നു ഈ വ്യസനകരങ്ങളായ അസ്പഷ്ടചിന്തകളുടെ ഉദ്ധാരണങ്ങൾക്കു വിലങ്ങനെ, ഈ വ്യസനമയമായ ആലോചനാനിമഗ്നതയ്ക്കുള്ളിലൂടെ, ബാഹ്യവിഷയങ്ങൾ അയാളിൽ എത്തിച്ചേർന്നു. പിന്നിലും താഴത്തും പുഴയുടെരണ്ടു കരയിലും അലക്കുകാരികൾ വസ്ത്രമടിക്കുന്ന ശബ്ദവും തനിക്കു മുകളിലായി പക്ഷികൾ ഇരിമ്പകവൃക്ഷങ്ങളിലിരുന്നു ചിലയ്ക്കുന്നതും പാട്ടുപാടുന്നതും അയാൾ കേട്ടു. ഒരു ഭാഗത്തുനിന്നു സ്വാതന്ത്രത്തിന്റെ ശബ്ദം, ചിറകുകളുള്ള സ്വസ്ഥതയുടെ അലട്ടില്ലാത്ത സുഖം; മറ്റേ ഭാഗത്തുനിന്ന് അധ്വാനത്തിന്റെ ശബ്ദം. അഗാധമായി അയാളെക്കൊണ്ടു മനോരാജ്യം വിചാരിപ്പിക്കുകയും ഏതാണ്ട് ആലോചിപ്പിക്കുകയും ചെയ്തിരുന്നതു സന്തോഷമയങ്ങളായ രണ്ടു ശബ്ദങ്ങളാണ്.

പെട്ടെന്നു, കുണ്ഠിതത്തോടുകൂടിയ ആഹ്ലാദമൂർച്ഛയ്ക്കിടയിൽ, ഒരു പരിചിതശബ്ദം അയാളോടു പറയുന്നതു കേട്ടു: ‘ആവു! അയാൾ ഇവിടെയുണ്ട്.’

അയാൾ തലയുയർത്തിനോക്കി; ഒരു ദിവസം രാവിലെ അയാളെ കാണാൻ ചെല്ലുകയുണ്ടായ ആ സാധുപ്പെൺകുട്ടി, തെനാർദിയെർദ്ദമ്പതികളുടെ മൂത്ത മകൾ, എപ്പൊനൈനായിരുന്നു അത്; അയാൾക്ക് ഇപ്പോൾ അവളുടെ പേരറിയാം. അത്ഭുതമെന്നേ പറയേണ്ടു, അവൾ ദരിദ്രയും കുറെക്കൂടി സുന്ദരിയുമായിരുന്നു— അവളെക്കൊണ്ടു ചെയ്യാൻ കഴിയുമെന്നു തോന്നിയിരുന്നില്ലാത്ത രണ്ടു കാര്യം. അവൾ ഇരട്ടനടത്തം നടന്നു— ഒന്നു വെളിച്ചത്തിലേക്ക്, മറ്റതു കഷ്ടപ്പാടിലേക്ക്. അത്രമേൽ ധൈര്യത്തോടുകൂടി അയാളുടെ മുറിയിലേക്കു കടന്നുവന്ന ദിവസത്തെപ്പോലെ, അവൾ അന്നും വെറും കാലോടും കീറയുടുപ്പോടും കൂടിത്തന്നെയായിരുന്നു— ഒന്നുമാത്രം; അവളുടെ കീറത്തുണികൾക്കു രണ്ടുമാസത്തെ പഴക്കം കൂടിയായി; ഉടുപ്പിലെ ദ്വാരങ്ങൾക്കു വിസ്താരം കൂടി; പിഞ്ഞൽ കുറേക്കൂടി കലശലായി, അതേ പരുക്കനൊച്ച, കരുവാളിപ്പുകൊണ്ടു മങ്ങിയതും ചുളിവീണതുമായ അതേ നെറ്റിത്തടം, സ്വാതന്ത്യ്രവും മര്യാദനോക്കാത്തതും ചാഞ്ചാടിക്കൊണ്ടുള്ളതുമായ അതേ നോട്ടം. ഇതിനൊക്കെപ്പുറമേ, മുൻപില്ലാത്തതായി, കാരാഗൃഹത്തിലെ താമസം കഷ്ടസ്ഥിതിക്കുണ്ടാക്കിക്കൊടുക്കുന്ന ആ അനിർവചനീയമായ ഭയത്തോടുകൂടിയതും ദയനീയവുമായ എന്തോ ഒന്ന് അവളുടെ മുഖത്തുണ്ടായിരുന്നു.

ഹാംലറ്റിന്റെ ഭ്രാന്തു പകർന്നതുകൊണ്ട് ഭ്രാന്തത്തിയായ ഒഫീലയെപ്പോലെയായിട്ടല്ല, ഏതോ കുതിരപ്പന്തിയിലെ വൈക്കോൽവിരിയിൽ കിടന്നുറങ്ങിയതു കൊണ്ട്, അവളുടെ തലമുടിയിൽ താളിന്റേയും വൈക്കോലിന്റേയും കഷ്ണമുണ്ടായിരുന്നു.

ഇതൊക്കെയിരുന്നാലും, അവൾ സുന്ദരിയാണ്. അല്ലയോ യൗവനമേ, നീ എന്തൊരു നക്ഷത്രം!

ഈയിടയ്ക്ക് തന്റെ കരുവാളിച്ച മുഖത്തു സന്തോഷത്തിന്റെ ഒരു ലാഞ്ഛനയോടും ഒരു പുഞ്ചിരിയുടെ മട്ടിലുള്ള എന്തോ ഒന്നോടുംകൂടി അവൾ മരിയുസ്സിന്റെ മുൻപിൽ ചെന്നുനിന്നു.

സംസാരിക്കാൻ ശക്തിയില്ലാതായിട്ടെന്നപോലെ, അവൾ വളരെ നിമിഷങ്ങളോളം അങ്ങനെ നിന്നു.

‘അപ്പോൾ ഒടുക്കം നിങ്ങളെ ഞാൻ കണ്ടെത്തി; അവൾ അവസാനം പറഞ്ഞു.ഫാദർ മബേ പറഞ്ഞതു ശരിയാണ്; ഈ നടക്കാവിലാണ് അപ്പോൾ നിങ്ങൾ; ഞാൻ നിങ്ങളെ എത്രയൊക്കെ അന്വേഷിച്ചു! നിങ്ങൾ അതറിഞ്ഞാൽ! നിങ്ങൾക്കറിയാമോ? ഞാൻ പൊത്തിൽപ്പെട്ടു. ഒരു പതിനഞ്ചു ദിവസം! ഞാൻ യാതൊന്നും ചെയ്തിട്ടില്ലെന്നും, എന്നല്ല, എനിക്കു പ്രായമായിട്ടില്ലെന്നും കണ്ടപ്പോൾ അവർ എന്നെ വിട്ടയച്ചു! എനിക്ക് പ്രായം തികയാൻ ഇനി രണ്ടുമാസം വേണം. ഹാ ഞാൻ നിങ്ങളെ എവിടെയൊക്കെ തെണ്ടിത്തിരഞ്ഞു! ഈ ആറാഴ്ച മുഴുവനും! അപ്പോൾ നിങ്ങൾ ഇനി അവിടെ താമസിക്കാൻ ഭാവമില്ലേ?’

‘ഇല്ല’, മരിയുസ് പറഞ്ഞു.

‘ഹോ! എനിക്കു മനസ്സിലായി. ആ ഉണ്ടായതുകാരണം. ഈ പിടുത്തങ്ങളൊക്കെ രസമില്ലാത്തവയാണ്. നിങ്ങൾ ചോടൊഴിച്ചു. ആട്ടെ! അപ്പോൾ നിങ്ങൾ എന്താണ് ഇങ്ങനെ പഴയ തൊപ്പി വെയ്ക്കുന്നത്! നിങ്ങളെപ്പോലെ ഒരു നല്ല ചെറുപ്പക്കാരൻ ഒന്നാന്തരം ഉടുപ്പിടണം മൊസ്യു മരിയുസ്, നിങ്ങൾക്കറിയാമോ. ഫാദർ മബേ നിങ്ങളെ ബാറൺ മരിയുസ് എന്നാണ് വിളിക്കാറ്; എന്തു ബാറൺ,. ഞാൻ മറന്നു. നിങ്ങൾ ഒരു പ്രഭുവാണെന്ന് ആ പറഞ്ഞതു നേരല്ല പ്രഭുക്കന്മാർ കിഴവന്മാരാണ്. അവർ ലുക്സെംബുറിൽ കോട്ടയുടെ മുൻഭാഗത്ത് ഏറ്റവുമധികം വെയിലുള്ളേടത്തേക്കു പോവും; ഒരു സൂവിന്റെ കോത്തിദിയേൻനപത്രം വായിക്കും. ഞാൻ അത്തരം ഒരു പ്രഭുവിന് ഒരു കത്തു കൊണ്ടുപോവുകയുണ്ടായി. അയാൾക്ക് ഒരു നൂറു വയസ്സു കഴിഞ്ഞിരിക്കും. പറയൂ, എവിടെയാണ് നിങ്ങളിപ്പോൾ താമസിക്കുന്നത്?’

മരിയുസ് മറുപടി പറഞ്ഞില്ല.

‘ഹാഃ’ അവൾ വീണ്ടും തുടങ്ങി. ‘നിങ്ങളുടെ ഉൾക്കുപ്പായത്തിൽ ഒരു പൊത്തുണ്ട്. ഞാനതു തുന്നിക്കുത്തിത്തരും.’

ക്രമത്തിൽ മങ്ങൽ കയറിയ ഒരു ഭാവവിശേഷത്തെ അവലംബിച്ച് അവൾ പറഞ്ഞു; ‘നിങ്ങൾക്ക് എന്നെ കാണുന്നതു രസമല്ലെന്നു തോന്നുന്നു.’

മരിയുസ് മിണ്ടാതിരുന്നു; കുറച്ചിടയ്ക്ക് അവൾ ഒന്നും പറഞ്ഞില്ല; പിന്നീട് കുറച്ചുറക്കെ: ‘പക്ഷേ, എന്തായാലും എനിക്ക് വേണമെന്നു തോന്നിയാൽ നിങ്ങളെ ഞാൻ സന്തോഷിപ്പിക്കും.’

‘എന്ത്?’ മരിയുസ് കൽപിച്ചു ചോദിച്ചു. എന്താണ് നിങ്ങളീ പറയുന്നത്?’

‘ഹാ എന്നെ നിങ്ങൾ നീ എന്നാണല്ലോ പറയാറ്.’ അവൾ തിരിച്ചടിച്ചു.

‘എന്നാൽ അങ്ങനെയാവട്ടെ. എന്താണ് നീ പറയുന്നത്?’

അവൾ ചുണ്ടു കടിച്ചു; എന്തോ ആന്തരമായ ഒരസ്വാസ്ഥ്യത്തിന്നടിപ്പെട്ടിട്ടെന്ന പോലെ, അവൾ ശങ്കിക്കുന്നതായി തോന്നി. ഒടുവിൽ അവൾ ഒന്നു തീർച്ചപ്പെടുത്തി.

‘അത്രയും ചീത്ത, ആവട്ടെ. നിങ്ങൾക്ക് ഒരു രസമില്ലാത്ത മട്ടുണ്ട്; എനിക്കു നിങ്ങളെ സന്തോഷിപ്പിക്കണം. നിങ്ങൾ പുഞ്ചിരിക്കൊള്ളുമെന്നേറ്റാൽമാത്രം മതി. എനിക്ക് നിങ്ങളെ പുഞ്ചിരിയിട്ടുകൊണ്ട് കാണണം; നിങ്ങൾ ഇങ്ങനെ പറയുന്നതു കേൾക്കണം: ഹാ, നല്ലത്, അതു കൊള്ളാം,’ സാധു മിസ്റ്റർ മരിയുസ്! നിങ്ങൾക്കറിയാമോ? ഞാൻ ചോദിച്ചതെന്തും എനിക്കു തരാമെന്നു നിങ്ങൾ വാഗ്ദാനം ചെയ്കയുണ്ടായി—’

‘ഉവ്വ്. പറഞ്ഞാൽ ചെയ്യാം.’

അവൾ മരിയുസ്സിന്റെ മുഖത്തേക്കു കണ്ണു തുറന്നു നോക്കിയിട്ടു പറഞ്ഞു: ‘എനിക്കു മേൽവിലാസം കിട്ടി.’

മരിയുസ് വിളർത്തു. ഉള്ള ചോര മുഴുവനും അയാളുടെ ഹൃദയത്തിലേക്കൊഴുകി.

‘ഏതു മേൽവിലാസം?’

‘എന്നോടു സമ്പാദിച്ചുതരണമെന്നു പറഞ്ഞ മേൽവിലാസം.’

‘ഒരധ്വാനത്തോടുകൂടിയാണെന്നു തോന്നുമാറ് അവൾ തുടർന്നു: ആ മേൽവിലാസം—നിങ്ങൾക്കു നല്ലവണ്ണമറിയാമല്ലോ!’

‘ഉവ്വ!’ മരിയുസ് വിക്കിപ്പറഞ്ഞു.

‘ആ മാന്യയുവതിയുടെ.’

ഈ വാക്കുപറഞ്ഞ് അവൾ ഒരു ദീർഘനിശ്വാസമിട്ടു

‘മരിയുസ്, താൻ ഇരുന്നിരുന്ന ആൾമറമേൽനിന്നു ചാടിയെണീറ്റ് അവളുടെ കൈ സംഭ്രമത്തോടുകൂടി കടന്നുപിടിച്ചു.

‘ഹാ! ശരി! എന്നെ അങ്ങോട്ടു കൊണ്ടുപോവൂ! എനിക്കു പറഞ്ഞു തരു! നിങ്ങൾക്കാവശ്യമുള്ളതെന്തായാലും പറഞ്ഞോളു! എവിടെയാണത്?’

‘എന്റെ കൂടെ വരൂ,’ അവൾ മറുപടി പറഞ്ഞു. ‘തെരുവോ വീട്ടുനമ്പറോ എനിക്കറിഞ്ഞുകൂടാ; അത് ഇവിടെനിന്നു നേരെ എതിർഭാഗത്താണ്; പക്ഷേ, വീടെനിക്കുനല്ലവണ്ണമറിയാം; ഞാൻ നിങ്ങളെ അങ്ങോട്ടു കൊണ്ടുപോവാം.’ അവൾ കൈ വലിച്ചെടുത്ത്, ഒരു ലോകരക്ഷകന്റെ ഹൃദയത്തെ രണ്ടായി പിളർത്തുകളയുന്നതും എന്നാൽ ലഹരിപിടിച്ചതും ആഹ്ലാദം കയറിയതുമായ തൽക്കാ ലസ്ഥിതിയിൽ മരിയുസ്സിന് ഒരുരവുകൂടി ചേർക്കാതിരുന്നതുമായ ഒരു സ്വരവിശേഷത്തിൽ പറഞ്ഞു: ‘ഹാ! നിങ്ങൾക്ക് എന്തൊരു സന്തോഷമാണ്!’

മരിയുസ്സിന്റെ നെറ്റിത്തടത്തിലൂടെ ഒരു നിഴൽ പാഞ്ഞു. അയാൾ എപ്പൊനൈനെ കൈയ്ക്കു പിടിച്ചു.

‘എന്നോട് ഒരു കാര്യം സത്യം ചെയ്യൂ!’

‘സത്യം ചെയ്ക!’ അവൾ പറഞ്ഞു: ‘എന്താണതിന്റെ അർത്ഥം?’ ആട്ടെ. അപ്പോൾ ഞാൻ നിങ്ങൾക്കു സത്യം ചെയ്തുതരണം?’

അവൾ പൊട്ടിച്ചിരിച്ചു.

‘നിന്റെ അച്ഛൻ! എപ്പൊനൈൻ, എന്നോടു വാഗ്ദാനം ചെയ്യു! ഈ മേൽവിലാസം നീ നിന്റെ അച്ഛന്നു പറഞ്ഞുകൊടുക്കരുത്.’

അവൾ അയാളെ പകച്ചുനോക്കി.

‘എപ്പൊനൈൻ! എന്റെ പേർ എപ്പൊനൈൻ എന്നാണെന്നു നിങ്ങളെങ്ങനെയറിഞ്ഞു?’

‘ഞാൻ പറഞ്ഞത് ഏല്ക്കൂ.’

പക്ഷേ, അവൾ അയാൾ പറയുന്നതു കേട്ടില്ല.

‘അതുകൊള്ളാം. നിങ്ങളെന്നെ എപ്പൊനൈൻ എന്നു വിളിച്ചു!’

മരിയുസ് പെട്ടെന്ന് അവളുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചു.

‘പക്ഷേ, ഈശ്വരനെ വിചാരിച്ച് എന്നോടു മറുപടി പറയു! ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കൂ. നിനക്കറിയാവുന്ന ഈ മേൽവിലാസം നിന്റെ അച്ഛന്ന് ഒരിക്കലും പറഞ്ഞുകൊടുക്കില്ലെന്ന് എന്നോടു സത്യം ചെയ്യൂ!’

‘എന്റെ അച്ഛൻ!’ അവൾ പറഞ്ഞു: ‘ഓ, എന്റെ അച്ഛൻ! അതിനെപ്പറ്റി വ്യസനിക്കേണ്ട. അച്ഛൻ ഇപ്പോൾ ഏകാന്തത്തിലാണ്. പിന്നെ, എനിക്കെന്തച്ഛനാണ്!’

‘പക്ഷേ, നീ എന്നോടു വാഗ്ദാനം ചെയ്തില്ല!’ മരിയുസ് ഉച്ചത്തിൽ പറഞ്ഞു.

‘എന്നെ വിടു,’ പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു, ‘നിങ്ങൾ എന്നെ എങ്ങനെ പിടിച്ചുകുലുക്കുന്നു! ഉവ്! ഉവ്വ്! ഞാൻ വാഗ്ദാനം ചെയ്യുന്നു! ഞാൻ അതു നിങ്ങളോടു സത്യം ചെയ്യുന്നു! എനിക്കതിലെന്താണ്? ഞാൻ അച്ഛനോടു മേൽ വിലാസം പറയില്ല. അപ്പൊഴോ, ശരിയായില്ലേ? അതല്ലേ വേണ്ടത്?’

‘എന്നല്ല, ആരോടും.’

‘ആരോടും.’

’ഇനി,’ മരിയുസ് തുടർന്നു: ‘എന്നെ അങ്ങോട്ടു കൊണ്ടുപോവൂ.’

‘ഇപ്പോൾ?’

‘ഇപ്പോൾ.’

‘വന്നോളൂ. ഹാ! അയാൾക്ക് എന്തു സന്തോഷം!’ അവൾ പറഞ്ഞു.

കുറച്ചടി പോയ ഉടനെ അവൾ നിന്നു.

’മൊസ്യു മരിയുസ്. നിങ്ങൾ എന്റെ പിന്നാലെ വളരെയധികം അടുത്തു വരുന്നു. ഞാൻ കുറച്ചു മുമ്പേ നടക്കട്ടെ. എന്റെ പിന്നാലെ പോരുകയാണെന്നു തോന്നാത്ത വിധം വരൂ. എന്നെപ്പോലെയുള്ള ഒരു സ്ത്രീയുടെ കൂടെ നിങ്ങളെപ്പോലെ ഒരു കൊള്ളാവുന്ന ചെറുപ്പക്കാരൻ പോരുന്നത് ആളുകൾ കണ്ടുകൂടാ.’

ആ ‘സ്ത്രീ’ എന്ന വാക്ക് ആ പെൺകുട്ടി ഉച്ചരിച്ചപ്പോൾ അതിൽ അന്തർഭവിച്ചിരുന്ന അർത്ഥം എത്രയെന്നു വാക്കുകൊണ്ടു വിവരിക്കാൻ വയ്യാ.

അവൾ ഒരു പന്ത്രണ്ടടികൂടി നടന്നു. പിന്നെയും നിന്നു; മരിയുസ് ഒപ്പമെത്തി. പിന്നോക്കം തിരിഞ്ഞുനോക്കാതെ അവൾ ഒരു ഭാഗത്തേക്കു മുഖമാക്കി, അയാളോടു പറഞ്ഞു: ‘കൂട്ടത്തിൽ പറയട്ടെ. നിങ്ങൾ എന്നോട് ഒരു വാഗ്ദാനം ചെയ്തിരുന്നത് അറിവില്ലേ?’

മരിയുസ് കുപ്പായക്കീശയിൽ കൈയിട്ടു തപ്പി. അവളുടെ അച്ഛനായ തെനാർദിയെർക്കു കൊടുപ്പാനായി കരുതിയ അഞ്ചു ഫ്രാങ്ക്: മാത്രമാണ് അയാൾക്കു ഭൂമിയിൽ ആകെയുള്ള മുതൽ. അയാൾ അതെടുത്ത് എപ്പൊനൈന്റെ കൈയിൽ വെച്ചു.

അവൾ വിരലകത്തി, നാണ്യം നിലത്തേക്കിട്ടു. ഒരു കുണ്ഠിതഭാവത്തോടുകൂടി അവൾ അയാളെ സൂക്ഷിച്ചുനോക്കി.

‘എനിക്കു നിങ്ങളുടെ പണം വേണ്ടാ, അവൾ പറഞ്ഞു.’

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.