images/hugo-24.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.2.3
ഫാദർ മബേയ്ക്കു ഭൂതക്കാഴ്ച

മരിയുസ് ഒരാളെയും ചെന്നു കാണാതായി; പക്ഷേ, അയാൾ ചിലപ്പോൾ ഫാദർ മബേയെ യദൃച്ഛയായി കണ്ടുമുട്ടാറുണ്ട്.

നിലവറക്കോണി എന്നു പറയാവുന്നതും വെളിച്ചമില്ലാത്ത സ്ഥലങ്ങളിലേക്കുള്ളതും തലയ്ക്കു മുകളിലൂടെ ഭാഗ്യവാന്മാർ നടന്നുപോകുന്നതു കേൾക്കാവുന്നതുമായ ആ ദുഃഖമയങ്ങളായ കോണിപ്പടിക്കൂട്ടത്തിലൂടെ മരിയുസ് പതുക്കെ ഇറങ്ങിവരുമ്പോൾ ഫാദർ മബേയും തന്റെ ഭാഗത്തുടെ ഇറങ്ങിപ്പോരുന്നുണ്ടായിരുന്നു.

‘ഫ്ലോറാ’ സസ്യശാസ്ത്രപുസ്തകം തീരെ വില്ക്കാതായി. വെയിൽ വേണ്ടവിധം കിട്ടാത്ത ഓസ്തെർലിത്ത് ചെറുതോട്ടത്തിൽ അമരിച്ചെടിക്കൃഷി പിടിച്ചില്ല, തണലും ഓതവും ഇഷ്ടപ്പെടുന്ന ചില ചെടികൾ മാത്രമേ അവിടെ വെച്ചപിടിപ്പിക്കാൻ പറ്റിയുള്ളൂ. ഏതായാലും അയാൾ നിരാശനായില്ല. ഴാർദാങ് ദ് പ്ലാന്തിലെ ഒരു മുക്കിൽ നല്ല വെയിൽ തട്ടുന്ന സ്ഥലം ‘സ്വന്തം ചെലവിന്മേൽ’ അമരിച്ചെടിക്കൃഷിയെപ്പറ്റിയുള്ള പരീക്ഷണം നടത്തുവാനായി അയാൾ കൈവശപ്പെടുത്തി അതിനുവേണ്ടി സസ്യശാസ്ത്രപുസ്തകത്തിലെ ചെമ്പുചിത്രപടങ്ങൾ അയാൾ പണയം വെച്ചു. അയാൾ തന്റെ പ്രാതൽ രണ്ടു കോഴിമുട്ടയാക്കി കുറച്ചു; അതിലൊന്നു പതിനഞ്ചു മാസമായി ശമ്പളമൊന്നും കൊടുക്കാതായിട്ടുള്ള കിഴവിഭൃത്യയ്ക്കു കൊടുക്കും. പലപ്പോഴും ആ പ്രാതൽ മാത്രമായിരുന്നു അയാളുടെ ഭക്ഷണം. അയാൾ പിഞ്ചുകുട്ടിയുടേതുപോലുള്ള തന്റെ പുഞ്ചിരിയിടാതായി; അയാൾ ‘മുകറു വീർപ്പി’ച്ചുകൊണ്ടായി; ആരേയും കാണാൻ വരാൻ സമ്മതിക്കില്ല അങ്ങോട്ടു ചെന്നുകളയാം എന്നു മരിയുസ്സിനു തോന്നാതിരുന്നതു നന്നായി. ചിലപ്പോൾ ഫാദർ മബേ തന്റെ ഴാർദാങ് ദ് പ്ലാന്തിലുള്ള കൃഷിസ്ഥലത്തേക്കു പോകും വഴി ദ് ലോപ്പിത്താലിൽവെച്ച് ആ വൃദ്ധനും യുവാവും തമ്മിൽ കണ്ടുമുട്ടും. അവർ സംസാരിക്കില്ല; കുണ്ഠിതത്തോടുകൂടിയ തലയിളക്കൽമാത്രം അവർ അന്യോന്യം ചെയ്യും. കഷ്ടപ്പാടു കടന്നു സ്നേഹബന്ധങ്ങളെക്കൂടി അറുത്തുകളയുന്ന ഒരു ഘട്ടമുണ്ടെന്നുള്ളതു ഹൃദയഭേദകംതന്നെ! സുഹൃത്തുക്കളായിരുന്ന രണ്ടു പേർ യദൃച്ഛയാ എത്തിമുട്ടുന്ന രണ്ടു വഴിപോക്കരായിത്തീരുന്നു!’

പുസ്തകവ്യാപാരി രൊയോൽ മരിച്ചു. മൊസ്യു മബെ തന്റെ പുസ്തകങ്ങളോ തന്റെ തോട്ടമോ തന്റെ അമരിച്ചെടിയോ അറിയാതായി; ഈ മൂന്നുരൂപങ്ങളാണ് സുഖവും സന്തോഷവും ആശയുംകൂടി അയാൾക്കുവേണ്ടി എടുത്തിരുന്നത്. അയാൾക്കു ജീവിക്കാൻ ഇതു മതിയായിരുന്നു. അയാൾ തന്നോടുതന്നെ പറഞ്ഞു “നീലംമുക്കാനുള്ള ഗുളികകൾ ഞാനുണ്ടാക്കിക്കഴിഞ്ഞാൽ ധനവാനായി; ഞാൻ എന്റെ ചെമ്പുചിത്രപടങ്ങൾ പണയം തീർത്തെടുക്കും; ധാരാളം പണം ചെലവിട്ടു പത്രങ്ങളിലൊക്കെ പരസ്യം ചേർത്തു ഞാൻ ഉപായത്തിൽ എന്റെ സസ്യശാസ്ത്രപുസ്തകത്തിനു പ്രചാരം വരുത്തും; പിയെർ ദ് ദാങ്ങിന്റെ കപ്പലോട്ടവിദ്യ എന്നപുസ്തകം മരപ്പതിപ്പുചിത്രങ്ങളോടുകൂടിയതിന്റെ ഒരു കോപ്പി, 1655-ലെ പതിപ്പ്—അതെവിടെ കിട്ടുമെന്ന് എനിക്കറിയാം— ഞാൻ വാങ്ങും.’ അതിനിടയ്ക്കു പകൽ മുഴുവനും അയാൾ തന്റെ അമരിക്കൃഷിയിൽ പണിയെടുക്കും; രാത്രിയിൽ തന്റെതോട്ടം നനയ്ക്കുവാനും പുസ്തകം വായിക്കുവാനുമായി വീട്ടിലേക്കു മടങ്ങും. ഇക്കാലത്തു മൊസ്യ മബേയ്ക്ക് ഏകദേശം എൺപതു വയസ്സായി.

ഒരു ദിവസം വൈകുന്നേരം അയാൾ ഒരു ഭൂതക്കാഴ്ച കണ്ടു.

പകലേതന്നെ അയാൾ വീട്ടിലേക്കു മടങ്ങി. ആരോഗ്യം ക്ഷയിച്ചിരുന്ന മദർ പ്ലൂത്താർക്ക് ദീനത്തിൽ കിടപ്പിലാണ്. കുറച്ചു മാസംകൂടി ബാക്കിനിന്നിരുന്ന ഒരെല്ലു കൊണ്ടും അടുക്കളമേശമേൽ കിടന്നിരുന്നതായിക്കണ്ട ഒരു കഷ്ണം അപ്പംകൊണ്ടും അയാൾ ഭക്ഷണം കഴിച്ചു; എന്നിട്ട് തോട്ടത്തിൽ ഒരു ബെഞ്ചിന്റെ സ്ഥാനം നടത്തിയിരുന്ന ഒരു കിഴുക്കാംതൂക്കായ കൽത്തൂണിന്റെമേൽ ചെന്നിരുന്നു.

ആ ബെഞ്ചിന്റെ അടുത്തായി കായ്കനിത്തോട്ടങ്ങളിലെ പതിവനുസരിച്ചു, തുലാങ്ങളും പലകകളും നിറഞ്ഞ് അടിയിലെ നിലയിൽ ഒരു മുയൽക്കൂടും ഒന്നാംനിലയിൽ ഒരു കായക്കലവറയുമുള്ള ഒരു ഇടിഞ്ഞുപൊളിഞ്ഞ കൂറ്റൻ പെട്ടിയുണ്ട്. മുയൽക്കൂട്ടിൽ ഒന്നുമില്ല; കായക്കലവറയിൽ കുറച്ച് ആപ്പിൾക്കായകളുടെ—മഴക്കാലത്തെ ഭക്ഷണശേഖരത്തിന്റെ—ബാക്കിയുണ്ടായിരുന്നു.

മൊസ്യു മബേ തനിക്ക് അത്യധികം ഇഷ്ടപ്പെട്ട രണ്ടു പുസ്തകം കണ്ണടയുടെ സഹായ്യത്തോടുകൂടി വായിച്ചും മറിച്ചുനോക്കിയും ഇരിക്കയാണ്. അയാളുടെ പ്രായസ്ഥിതിക്കു സഗൗരവമായ ഒരു കാര്യം—അയാൾ അതിൽ മുങ്ങിയിരുന്നു. പ്രകൃത്യാ ഉള്ള അയാളുടെ ഭീരുത്വം ഒരുതരം അന്ധവിശ്വാസങ്ങളിലേക്ക് അയാളെ എത്തിച്ചിരുന്നു. രണ്ടിൽ ഒരു പുസ്തകം ദെലാൻകർ പിശാചുക്കളെക്കുറിച്ചെഴുതിയിട്ടുള്ള പ്രസിദ്ധകൃതിയാണ്. മറ്റേതു മുതോ ദ് ല രുബോദിയെർ എഴുതിയമവോവറിലെ പിശാചുക്കളേയും ബിയെവറിലെ കുട്ടിച്ചാത്തത്മാരേയും പറ്റി എന്ന കാൽപ്പായപ്പുസ്തകവുമാണ്. ഈ രണ്ടാമതു പറഞ്ഞ ഗ്രന്ഥം അയാളെ കുറെക്കൂടിഏറെ രസിപ്പിച്ചു; എന്തുകൊണ്ടെന്നാൽ, അയാളുടെ തോട്ടം പണ്ടു കുട്ടിച്ചാത്തന്മാരുടെ സഞ്ചാരമുണ്ടായിരുന്ന സ്ഥലമാണ്. സന്ധ്യാസമയം മുകളിലുള്ളവയെ വെളുപ്പിക്കാനും താഴെയുള്ളവയെ കറുപ്പിക്കാനും തുടങ്ങിയിരുന്നു. വായിക്കുന്നതിനിടയ്ക്കു ഫാദർ മബേ, കൈയിലുള്ള പുസ്തകത്തിന്റെ മുകളിലൂടെ, തന്റെ ചെടികളെ നോക്കിക്കണ്ടിരുന്നു—കൂട്ടത്തിൽ തനിക്കധികം ഇഷ്ടപ്പെട്ട ഒരു പടർന്നുപിടിച്ച ചെടിയേയും; നാലു ദിവസമായി, ചൂടും കാറ്റും ഒരു തുള്ളി മഴയില്ലാത്തവെയിലും തുടങ്ങിയിട്ട്. അതിന്റെ ചില്ലകൾ തൂങ്ങി, മൊട്ടുകൾ വാടി, ഇലകൾ കൊഴിഞ്ഞുതുടങ്ങി; ഇതുകൊണ്ടൊക്കെ വരുന്നതു നന കിട്ടണമെന്നാണ്. ആ ഒരു ചെടി വിശേഷിച്ചും കഷ്ടത്തിലായിരുന്നു. ചെടികൾക്ക് ആത്മാവുണ്ടെന്നു വിശ്വസിക്കുന്ന ചിലരുള്ള കൂട്ടത്തിൽ ഒരാളാണ് ഫാദർ മബേ. ആ കിഴവൻ പകലൊക്കെ അമരിത്തോട്ടത്തിൽ പണിയെടുക്കയായിരുന്നു; വല്ലാതെ ക്ഷീണിച്ചിട്ടുണ്ടു്. എങ്കിലും അയാൾ എണീറ്റു. പുസ്തകം രണ്ടും ബെഞ്ചിന്മേൽ വെച്ചു. കൂന്നും കാലിടറിയും കിണറ്റിന്നടുക്കലേക്കു നടന്നു; പക്ഷേ, ചങ്ങല പിടിച്ചപ്പോൾ, അതിന്റെ കൊളുത്തഴിക്കാൻമാത്രമെങ്കിലും അതു വലിച്ചെടുക്കാൻ അയാളെക്കൊണ്ടുവയ്യാ. അയാൾ തിരിഞ്ഞു, നക്ഷത്രങ്ങളെക്കൊണ്ടു മൊട്ടിട്ടു വരുന്ന ആകാശത്തിലേക്കു മനോവേദനയോടുകൂടി ഒരു നോട്ടം നോക്കി.

അനിർവചനീയമായവിധം വ്യസനകരവും ശാശ്വതവുമായ ആഹ്ലാദത്തിന്നടിയിൽ മനുഷ്യാരിഷ്ടുകളെ മുക്കിക്കളയുന്ന ആ ഒരു ശാന്തത വൈകുന്നേരത്തിനുണ്ട്. പകൽസ്സമയംപോലെതന്നെ രാത്രിയും വരണ്ടിരിക്കാനാണ് ഭാവമെന്നുതോന്നി.

‘എല്ലായിടത്തും നക്ഷത്രങ്ങൾ!’ വയസ്സൻ വിചാരിച്ചു. ‘ഒരു കഷ്ണം മേഘമില്ല! ഒരു തുള്ളി വെള്ളമില്ല!’

ഒരു നിമിഷംമുൻപ് പൊക്കപ്പെട്ടിരുന്ന അയാളുടെ തല മാറത്തേക്കു തുങ്ങി.

അയാൾ പിന്നെയും തല പൊന്തിച്ചു; ഇങ്ങനെ പിറുപിറുത്തുകൊണ്ട് ഒരിക്കൽക്കൂടി ആകാശത്തേക്കു നോക്കി; ‘ഒരു തുള്ളി മഞ്ഞുകണ്ണുനീർ! കുറച്ചനുകമ്പ!’

അയാൾ വീണ്ടും കിണറ്റിൻചങ്ങലയുടെ കൊളുത്തഴിക്കാൻ നോക്കി. സാധിച്ചില്ല.

അസ്സുമയത്ത് ഒരു ശബ്ദം പറയുന്നതു കേട്ടു: ‘ഫാദർ മബേ, നിങ്ങൾക്കുവേണ്ടി തോട്ടം നനയ്ക്കാൻ എന്നെ സമ്മതിക്കുമോ?’

അസ്സമയത്തു ചെടിക്കൂട്ടത്തിൽനിന്ന് ഒരു കാട്ടുമൃഗം നടന്നുപോകുമ്പോഴത്തെപ്പോലെ ഒരൊച്ചകേട്ടു; ഇലപ്പടർപ്പിനുള്ളിൽനിന്നു നീണ്ടുമെലിഞ്ഞ ഒരു പെൺകുട്ടി പുറത്തേക്കു വരുന്നതുകണ്ടു; അവൾ അയാളുടെ മുൻപിൽ വന്നുനിന്നു മുഖത്തേക്ക് ഒരു കൂസലില്ലാതെ സൂക്ഷിച്ചുനോക്കി. അവൾക്ക് ഒരു മനുഷ്യസ്വരൂപത്തെക്കാളധികം ഇരുട്ടിൽനിന്നു പുറപ്പെട്ട ഒരു സത്ത്വത്തിന്റെ ഛായയാണുണ്ടായിരുന്നത്.

ക്ഷണത്തിൽ പേടിക്കുന്നവനും, ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ, എളുപ്പത്തിൽ തന്റേടം വിടുന്നവനുമായ ഫാദർ മബേയ്ക്ക് ഒരക്ഷരമെങ്കിലും മറുപടിപറയാൻ സാധിക്കുന്നതിനുമുൻപായി, ഇരുട്ടത്ത് ഒരുതരം വല്ലാത്ത തിടുതിടുക്കമുള്ളാളുടെ മട്ടു പെരുമാറ്റത്തിലെല്ലാമുണ്ടായിരുന്ന ആ സത്ത്വം ചങ്ങലയഴിച്ചു. വെള്ളത്തൊട്ടി കിണറ്റിലേക്കിട്ടു വലിച്ചെടുത്തു, നനത്തൊട്ടി നിറച്ചു; എന്നിട്ടു വെറുംകാലോടും കീറയുടുപ്പോടും കൂടിയ ആ ഭൂതരൂപം അതിന്റെ നാലുപുറത്തുമുള്ള സകലത്തിനും ജീവൻ കൊടുത്തുകൊണ്ടു, പൂച്ചെടികൾക്കിടയിലൂടെ പാഞ്ഞുനടക്കുന്നത് ആ കൊള്ളാവുന്ന കിഴവൻ നോക്കിക്കണ്ടു. അയാൾക്കു തന്റെ ഓമനച്ചെടിക്കു സുഖമായി എന്നു തോന്നി.

ആദ്യത്തെ തൊട്ടി ഒഴിഞ്ഞപ്പോൾ, പിന്നെയും നിറച്ചു, മൂന്നാമതും നിറച്ചു. തോട്ടം മുഴുവനും അവൾ നനച്ചു.

കാഴ്ചയിൽ തികച്ചും കറുത്തു, ചടച്ചു വിരൂപങ്ങളായ കൈകളെ ആട്ടിക്കൊണ്ടു്, ഞെറിക്കുപ്പായം മുഴുവനും കീറിത്തുടങ്ങി, അവൾ നടുവഴിയിലൂടെ ആവും വിധം പാഞ്ഞിരുന്ന സമയത്ത് ആകപ്പാടെ ഒരു കടവാതിലിന്റെ മട്ടുണ്ടായിരുന്നു.

നന കഴിഞ്ഞപ്പോൾ, കണ്ണിൽ കണ്ണുനീരോടുകൂടി ഫാദർ മബേ അവളുടെ അടുത്തുചെന്നു നെറ്റിമേൽ കൈവെച്ചു. ‘ഈശ്വരൻ കുട്ടിയെ അനുഗ്രഹിക്കും, അയാൾ പറഞ്ഞു; പുഷ്പങ്ങളുടെ കാര്യത്തിൽ ഇത്ര ശ്രദ്ധവെയ്ക്കുന്നതുകൊണ്ടു് കുട്ടി ഒരു ദേവസ്ത്രീയാണ്.’

‘അല്ല.’ അവൾ മറുപടി പറഞ്ഞു: ‘ഞാൻ ഒരസുരസ്ത്രീയാണ്. എനിക്ക് രണ്ടും വ്യത്യാസമില്ല.’ അവളുടെ മറുപടിക്കു കാക്കുകയോ അതു കേൾക്കുകയോ ചെയ്യാതെ വയസ്സൻ ഉച്ചത്തിൽ പറഞ്ഞു: ‘ഞാൻ അത്രമേൽ കഷ്ടത്തിലും ദാരിദ്ര്യത്തിലുമാണല്ലോ, കഷ്ടം! കുട്ടിക്കു യാതൊന്നും പ്രത്യുപകാരംചെയ്വാൻ നിവൃത്തിയില്ലാതായില്ലേ?!

‘ഇല്ല, നിങ്ങൾക്കൊന്നു ചെയ്വാൻ സാധിക്കും.’

‘എന്ത്?’

‘മൊസ്യു മരിയുസ് എവിടെയാണ് താമസിക്കുന്നതെന്ന് എനിക്കു പറഞ്ഞുതരു.’

കിഴവന്നു മനസ്സിലായില്ല. ‘ഏതു മൊസ്യു മരിയുസ്?’

അയാൾ തന്റെ ജീവസ്സുറ്റ പളുങ്കുകണ്ണുകൊണ്ട് എന്തോ മറഞ്ഞുകഴിഞ്ഞ ഒന്നിനെ തിരഞ്ഞുനോക്കുന്നതുപോലെ തോന്നി.

‘ഇവിടെ വരാറുള്ള ഒരു ചെറുപ്പക്കാരൻ.’

ഈയിടയ്ക്കു മൊസ്യു മബേ തന്റെ ഓർമ്മയൊന്നു ചിക്കിനോക്കി.

‘ഓ, ശരി—’ അയാൾ ഉറക്കെപ്പറഞ്ഞു. ‘നിങ്ങൾ ആരെപ്പറ്റിയാണ് ചോദിക്കുന്നതെന്നു മനസ്സിലായി. എന്ത്! മൊസ്യു മരിയുസ്-ബാറൺ മരിയുസ് പൊങ്മേർസി, ഈശ്വര! അയാൾ ഇപ്പോഴുണ്ട്—അല്ലെങ്കിൽ ഇപ്പോഴില്ല— ഓ, ശരി, എനിക്കറിഞ്ഞു കൂടാ.’

പറയുന്നതിനിടയ്ക്കു തന്റെ ഓമനച്ചെടിയുടെ ചില്ലകൾ ഒന്നൊതുക്കുവാൻ വേണ്ടി അയാൾ കുനിഞ്ഞു; എന്നിട്ട് തുടർന്നു: ‘നില്ക്കണേ, എനിക്കിപ്പോൾ ഓർമ്മവന്നു. അയാൾ നടക്കാവിലൂടെ പലപ്പോഴും പോകുന്നത് കാണാം. റ്യു ക്രൂൽബാർ ബിൽ ഗ്ലസ്സിയേറിലേക്കുള്ള വഴിക്കാണ് പോകാറ്. വാനമ്പാടിപ്പക്ഷിയുടെ പുൽത്തകിടി. അങ്ങോട്ട് ചെല്ലു. അവിടെ അയാളെ കാണാൻ പ്രയാസമുണ്ടാവില്ല.’

മൊസ്യു മബേ നിവർന്നുനോക്കിയപ്പോഴേക്ക് അവിടെ ആരുമില്ലാതായി; ആ പെൺകുട്ടി മറഞ്ഞുകഴിഞ്ഞു.

നിശ്ചയമായും അയാൾ പേടിച്ചുപോയി.

‘തീർച്ചയായും,’ അയാൾ വിചാരിച്ചു, ‘എന്റെ തോട്ടം നനച്ചിട്ടില്ലായിരുന്നുവെങ്കിൽ, അവൾ ഒരു പ്രേതമാണെന്നു ഞാൻ നിശ്ചയിക്കും.’

ഒരു മണിക്കൂർ കഴിഞ്ഞു, കിടപ്പായപ്പോൾ ആ ഭൂതക്കാഴ്ച വീണ്ടും വന്നു; ഉറക്കം പിടിച്ചതോടുകൂടി സമുദ്രം കടക്കുവാൻവേണ്ടി ഒരു മത്സ്യമായി വേഷം മാറുന്ന ആ കെട്ടുകഥയിലെ പക്ഷിയെപ്പോലെ ഉറക്കം കടക്കുവാൻവേണ്ടി പതുക്കെപ്പതുക്കെ ആലോചന ഒരു സ്വപ്നത്തിന്റെ ആകൃതിയെടുക്കുന്ന ആ സമ്മിശ്രസമയത്ത്, അയാൾ ഒരമ്പരന്നമട്ടോടുകൂടി സ്വയം പറഞ്ഞു: ‘നിശ്ചയമായും അതു രുബോദിയെർ കുട്ടിച്ചാത്തന്മാരെപ്പറ്റി പറയുന്ന കഥകളോട് വളരെ യോജിക്കുന്നു. ആ കണ്ടതു കുട്ടിച്ചാത്തന്റെ വർഗ്ഗത്തിൽപ്പെട്ട ഒന്നായിരിക്കുമോ?’

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.