images/hugo-25.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.3.1
അകത്ത് ഒരു വ്രണം, പുറത്ത് ആശ്വാസം

ഇങ്ങനെ അവരുടെ ജീവിതം ക്രമത്തിൽ ഇരുണ്ടു.

പണ്ട് ഒരു സുഖമായിരുന്ന വിനോദം മാത്രമുണ്ട്: അതു വിശക്കുന്നവർക്കു ഭക്ഷണവും തണുക്കുന്നവർക്കു വസ്ത്രവും കൊണ്ടുക്കൊടുക്കുകയാണ്. സാധുക്കളുടെ അടുക്കലേക്കുള്ള യാത്രയിൽ കൊസെത്ത് ഴാങ് വാൽഴാങ്ങിന്റെ കൂടെ പോയിരുന്നു; അവരുടെ പണ്ടത്തെ ഉള്ളുതുറന്ന മട്ടിന്റെ ചില കഷ്ണങ്ങൾ ആ സമയത്ത് അവർക്കു കിട്ടിയിരുന്നു. ചിലപ്പോൾ ദുഃഖിതരായ പലരേയും സഹായിക്കയും പല ചെറുകിടാങ്ങളേയും സന്തോഷിപ്പിക്കയും സുഖിപ്പിക്കയും ചെയ്തിട്ടുള്ള സുദിനങ്ങളിൽ, വൈകുന്നേരം കൊസെത്ത് ഉന്മേഷത്തോടുകൂടിയിരിക്കുന്നതു കാണാം. അന്നൊരിക്കലാണ് അവർ ഴൊൻദ്രെത്തിന്റെ ചെറ്റപ്പുരയിൽ ചെന്നത്.

അതിന്റെ പിറ്റേദിവസം പതിവുപോലെ ശാന്തമായിത്തന്നെയെങ്കിലും, ഇടത്തെ കൈയിന്മേൽ വളരെ നീരുകെട്ടിയതും വളരെ ശുണ്ഠിയെടുത്തതും തീപ്പൊള്ളിയ മട്ടിലുള്ളതുമായ ഒരു കൂറ്റൻ മുറിവോടുകൂടി ഴാങ് വാൽഴാങ് രാവിലെ ബംഗ്ലാവിലേക്കു മടങ്ങിച്ചെന്നു; മുറിവിന്ന് അയാൾ എന്തോ കാരണം പറഞ്ഞു. മുറി കാരണം ഒരു മാസത്തോളം പനിപിടിച്ചു കിടന്നു. അയാൾ വൈദ്യനെ വിളിച്ചില്ല. കൊസെത്ത് ശാഠ്യം പിടിക്കുമ്പോൾ, അയാൾ ‘ശുനകവൈദ്യനെ വിളിക്കാൻ’ പറയും.

കൊസെത്ത് അത്ര ദിവ്യമായ ഒരു ഭാവത്തോടും ആവിധം തന്നെക്കൊണ്ട് അദ്ദേഹത്തിന്നുപയോഗപ്പെടുന്നുവല്ലോ എന്നുള്ള സ്വർഗ്ഗീയമായ ആനന്ദത്തോടും കൂടി രാവിലേയും വൈകുന്നേരവും മുറി കെട്ടും; അങ്ങനെ ഴാങ് വാൽഴാങ്ങിനു തന്റെ പഴയ സുഖമെല്ലാം തിരിച്ചുകിട്ടി; ശങ്കകളും ഉൽകണ്ഠകളുമെല്ലാം തീർന്നു; അയാൾ, ഇങ്ങനെ പറഞ്ഞുകൊണ്ടു, കൊസെത്തിനെ നോക്കിക്കണ്ടു: ‘ഹാ? എന്തൊരു ദയയുള്ള മറി! ഹാ! എന്തൊരു കൊള്ളാവുന്ന ഗ്രഹപ്പിഴ.

അച്ഛന്നു സുഖമില്ലെന്നു കണ്ടതോടുകൂടി കൊസെത്ത് തന്റെ ബംഗ്ലാവുപേക്ഷിച്ചു; ആ ചെറുഭവനത്തോടും പിൻപുറത്തെ മുറ്റത്തോടും അവൾക്കു വീണ്ടും താത്പര്യം വെച്ചു. അവൾ എല്ലാ ദിവസവും ഴാങ് വാൽഴാങ്ങിന്റെ അടുത്തായിരിക്കും; അയാൾക്കിഷ്ടമുള്ള പുസ്തകങ്ങൾ വായിച്ചുകേൾപ്പിക്കും. സാധാരണയായി, അവയോരോ സഞ്ചാരകഥകളായിരിക്കും. ഴാങ് വാൽഴാങ് ഒരു പുതുജന്മം ജനിക്കയായിരുന്നു; ആ അനിർവചനീയങ്ങളായ പ്രകാശനാളങ്ങൾക്കുള്ളിൽ അയാളുടെ സുഖം വീണ്ടും ഉയിർക്കൊണ്ടുവന്നു; ലുക്സെംബൂർ, പതുങ്ങിനടക്കുന്ന ആ അപരിചിതൻ യുവാവ്, കൊസെത്തിന്റെ ഉന്മേഷക്കുറവ്—ആത്മാവിൽ കൂടിയിരുന്ന എല്ലാ മേഘങ്ങൾക്കും കനം കുറഞ്ഞു. അയാൾ ഇങ്ങനെ പറകയുണ്ടായി: ‘ഞാനതൊക്കെ വിചാരിച്ചുണ്ടാക്കി. ഞാനൊരു തന്തക്കഴുതയാണ്.’

അപ്രതീക്ഷിതമായി ഴൊൻദ്രെത് ചെറ്റക്കുടിലിൽ വെച്ചു തെനാർദിയെർമാരെ കണ്ടെത്തിയപ്പോയ ആ ഭയങ്കരസംഭവം, അതിന്റെ നിലയ്ക്കു സാരമില്ലാതെ അങ്ങു കടന്നുപോയി എന്നാകത്തക്കവിധം, അയാളുടെ സുഖം അത്ര മഹത്തരമായിരുന്നു. അയാൾക്കു രക്ഷപ്പെടാൻ സാധിച്ചുവല്ലോ; അയാളെപ്പറ്റി ഒരറിവും ആർക്കും കിട്ടിയിട്ടില്ല—ഇതിലധികം എന്താണ് വേണ്ടത്! ആ നികൃഷ്ടസത്ത്വങ്ങളെ, അവരെപ്പറ്റി അനുകമ്പ വിചാരിക്കാൻ മാത്രമേ അയാൾ ഓർമ്മിച്ചുള്ളു. ‘അവർ ഇപ്പോൾ തടവിലാണ്:’ അവരെക്കൊണ്ട് ഇനിയൊരുപദ്രവവും ചെയ്യാൻ സാധിക്കില്ല’ അയാൾ വിചാരിച്ചു: ‘പക്ഷേ, കഷ്ടത്തിൽപ്പെട്ട എന്തൊരു വ്യസനകരമായ കുടുംബം!’

ബരിയേർ ദ്യു മേനിൽവെച്ചുണ്ടായ കാഴ്ചയാണെങ്കിൽ, അതിനെപ്പറ്റി കൊസെത്ത് പിന്നെ സൂചിപ്പിക്കുകയുണ്ടായില്ല.

കന്യകാമഠത്തിൽവെച്ചു സിസ്റ്റർ മെഷ്തിൽദ് കൊസെത്തിനെ സംഗീതം പഠിപ്പിച്ചിരുന്നു. കൊസെത്തിന്റെ സ്വരം ഒരാത്മാവോടുകൂടിയ ചെറുപക്ഷിയുടേതായിരുന്നു; ചിലപ്പോൾ വൈകുന്നേരത്ത്, ആ മുറിപ്പെട്ട മനുഷ്യന്റെ മോശസ്ഥലത്തുവെച്ച്, അവൾ വ്യസനമയങ്ങളായ രാഗങ്ങൾ മൂളും; അവ ഴാങ് വാൽഴാങ്ങിനെ രസിപ്പിച്ചു.

വസന്തം വന്നു; ആ സമയത്തു തോട്ടം അത്രയും കൗതുകകരമായിരുന്നതുകൊണ്ട്, ഴാങ് വാൽഴാങ് കൊസെത്തോടു പറഞ്ഞു: ‘നീ തോട്ടത്തിൽ പോകുന്നില്ലല്ലോ; എനിക്കുവേണ്ടി നീണവിടെ പോയി ലാത്തണം.’

‘അച്ഛാ, അച്ഛന്റെ ഇഷ്ടംപോലെ.’ കൊസെത്ത് പറഞ്ഞു.

അച്ഛന്റെ വാക്കനുസരിക്കുവാൻവേണ്ടി അവൾ തോട്ടത്തിലുള്ള ലാത്തൽ വീണ്ടും തുടങ്ങി; സാധാരണമായി അവൾ തനിച്ചേ ഉണ്ടാവൂ. വേലിക്കിടയിലൂടെ താൻ കാണപ്പെട്ടെങ്കിലോ എന്ന ഭയംകൊണ്ടു ഴാങ് വാൽഴാങ്, ഞങ്ങൾ പറഞ്ഞതുപോലെ, അങ്ങോട്ടു പോകാറേ ഇല്ല.

ഴാങ് വാൽഴാങ്ങിന്റെ വ്രണം ഒരു വിനോദമായിത്തീർന്നു.

അച്ഛന്റെ സുഖക്കേടിനു ഭേദമുണ്ടെന്നും, ശമനം വരുന്നുണ്ടെന്നും തികച്ചും സുഖം കിട്ടിയപോലായി എന്നും കണ്ടപ്പോൾ കൊസെത്തിനു താനറിയാതെത്തന്നെ—അത്ര പതുക്കെയും സാധാരണമായുമാണ് അതു വന്നത്— ഒരു മനസ്തൃപ്തി ജനിച്ചു. അങ്ങനെ മാർച്ചു മാസമായി; പകലിനു നീളം കൂടിവരുകയും മഴക്കാലം യാത്ര പറഞ്ഞു പിരിയുകയുമായി; എപ്പോഴും മഴക്കാലം പോകുമ്പോൾ നമ്മുടെ ദുഃഖത്തിന്റെ ഒരു ഭാഗം കൊണ്ടുപോകാറുണ്ട്; ഉടനെ ഏപ്രിൽമാസം വന്നു; പുലർകാലത്തിന് എന്നുമുള്ള ഉന്മേഷത്തോടുകൂടി, എല്ലാ കുട്ടിക്കാലത്തിന്റേയും ആഹ്ലാദത്തോടുകൂടി, ആ വേനൽക്കാലത്തിലെ പ്രഭാതം വന്നു; അപ്പോൾ പിറന്ന കുട്ടിയായതുകൊണ്ട്, അതിടയ്ക്കു കരയാൻ തുടങ്ങും. ആ മാസത്തിൽ പ്രകൃതിയുടെ പക്കൽ, ആകാശത്തുനിന്നും മരങ്ങളിൽനിന്നും മൈതാനങ്ങളിൽ നിന്നും പുഷ്പങ്ങളിൽനിന്നും മനുഷ്യഹൃദയങ്ങളിലേക്കു സംക്രമിപ്പിക്കുവാൻ ചില മനോഹരനാളങ്ങളുണ്ട്.

കൊസെത്തുമായി അത്രമേൽ സാദൃശ്യമുള്ള ആ വസന്തോത്സവത്തിന്റെ അപ്രതിഹതമായ അധികാരശക്തിയിൽനിന്നു വിട്ടുനില്ക്കാൻ കഴിയുമാറ് അവൾക്ക് അന്നും കുട്ടിത്തം പോയിക്കഴിഞ്ഞിട്ടില്ല. അറിയാതെയും അല്പമെങ്കിലും ശങ്കയ്ക്ക് ഇടം കൊടുക്കാതെയും, അവലുടെ ആത്മാവിലുണ്ടായിരുന്ന ഇരുട്ട് എങ്ങോട്ടോ പൊയ്ക്കളഞ്ഞു. ഉച്ചനേരത്തു ഗുഹാന്തരങ്ങളിൽ വെളിച്ചം ചെല്ലുന്നതുപോലെ, വസന്തത്തിൽ വ്യസനം നിറഞ്ഞ ആത്മാവുകൾക്കു കനം കുറയുന്നു. കൊസെത്തിനു ദുഃഖമില്ലാതായി. എന്തായാലും, അങ്ങനെയൊക്കെയായിരുന്നാലും, അതിന്റെ കാരണം അവൾക്കു മനസ്സിലായില്ല. രാവിലെ, ഏകദേശം പത്തുമണിക്കു, പ്രാതലിനുശേഷം, അച്ഛനെ ഒരുവിധം പറഞ്ഞിളക്കി ഒരു കാൽമണിക്കൂറിടയ്ക്കു തോട്ടത്തിലേക്കു കൊണ്ടുപോയി, ഇളംവെയിലത്ത് ഒതുക്കുകൾക്കു മുൻപിലൂടെ അച്ഛന്റെ കൈ പതുക്കെ താങ്ങിയെടുത്തുകൊണ്ട് ലാത്തിയിരുന്നപ്പോൾ താൻ ഓരോ നിമിഷത്തിലും ചിരിക്കുകയായിരുന്നുവെന്ന് അവൾ മനസ്സിലാക്കിയില്ല.

ലഹരിപിടിച്ച ഴാങ് വാൽഴാങ് ഒരിക്കൽക്കൂടി അവളിൽ ഉന്മേഷവും സന്തോഷവും വിളയാടുന്നതു നോക്കിക്കണ്ടു.

‘ഹാ! എന്തൊരു കൊള്ളാവുന്ന മുറി!’ അയാൾ ഒരിക്കൽക്കൂടി മന്ത്രിച്ചു.

അയാൾക്കു തെനാർദിയെർമാരുടെ മേൽനന്ദി തോന്നി.

മുറി ആശ്വാസപ്പെട്ടതോടുുകൂടി, സന്ധ്യാസമയത്തുള്ള തന്റെ ഏകാന്ത സഞ്ചാരം, അയാൾ വീണ്ടും തുടങ്ങി.

പാരിസ്സിലെ ആൾപ്പാർപ്പില്ലാത്ത പ്രദേശങ്ങളിൽ ആവിധം തനിയേ സഞ്ചരിക്കുന്ന ഒരാൾക്കു യാതൊരപ്രതീക്ഷിതസംഭവത്തോടും ഇടപെടാതെ കഴിയുമെന്നു വിചാരിക്കുന്നത് അബദ്ധമാണ്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.