നാലോ അഞ്ചോ മാസം മുൻപ് അത്രമേൽ മർമ്മഭേദകവും ചൈതന്യവത്തുമായിരുന്ന കൊസെത്തിന്റെ വ്യസനം, അവൾ അറിയാതെത്തന്നെ, ഭേദപ്പെട്ടുവന്നുതുടങ്ങി. പ്രകൃതി, വസന്തം, യൗവ്വനം, അച്ഛന്റെ മേലുള്ള സ്നേഹം, പക്ഷികളുടേയും ആഹ്ലാദം എന്നിവ കാരണം അത്രമേൽ ചെറുപ്പവും അത്രമേൽ കളവു തട്ടാത്തതുമായ അവളുടെ ആത്മാവിലേക്ക് ഏതാണ്ട് വിസ്മൃതിപോലുള്ള എന്തോ ഒന്നു തുള്ളിതുള്ളിയായി ഇറങ്ങി. അതിലെ തിയ്യു തീരെ കെട്ടുവോ? അതോ വെണ്ണീറു വന്നു മൂടിയതേയുള്ളുവോ? വാസ്തവമെന്തെന്നാൽ, വേദനയുള്ളതും ചുട്ടുനീറുന്നതുമായ ഭാഗം അവൾ അറിയാതായി.
ഒരു ദിവസം അവൾ പെട്ടെന്നു മരിയുസ്സിനെപ്പറ്റി ആലോചിച്ചു; ‘എന്ത്!’ അവൾ പറഞ്ഞു, ‘ഞാൻ അദ്ദേഹത്തെപ്പറ്റി വിചാരിക്കാതായി.’
ആ ആഴ്ചയിൽത്തന്നെ, കടുന്നലിന്റെ അരയോടും കൗതുകകരമായ ഉടുപ്പോടും പെൺകുട്ടിയുടെ കവിളുകളോടും തുടയുടെ ഒരു വശത്തു വാളോടും മെഴുകിട്ട മേൽമീശയോടും കൂടിയ ഒരു സുഭഗനായ ചെറുപ്പക്കാരൻ കുന്തപ്പടയാളിത്തലവൻ പടിക്കലൂടെ കടന്നുപോകുന്നത് അവൾ കണ്ടു. അത്രമാത്രമല്ല, അയാൾക്കു നേരിയ തലമുടിയും, നീലച്ചു വലിപ്പത്തിലുള്ള കണ്ണുകളും, ഒരു വട്ടമുഖവും ഉണ്ട്; അയാൾ ധാടിക്കാരനും അധികപ്രസംഗിയും സുന്ദരനുമായിരുന്നു—മരിയുസ്സിനു നേരെ എതിർ. അയാളുടെ വായിൽ ഒരു ചുരുട്ടുണ്ട്. നിശ്ചയമായും, റ്യു ദ് ബബിലോങ്ങിലെ പട്ടാളത്താവളത്തിലുള്ള ഭടസംഘത്തിൽ ഉൾപ്പെട്ട ഒരുദ്യോഗസ്ഥനാവണം അയാൾ എന്ന് കൊസെത്ത് വിചാരിച്ചു.
പിറ്റേദിവസവും അയാൾ പോകുന്നതു കണ്ടു. അവൾ ആ സമയം ഓർമ്മവെച്ചു.
അതു മുതല്ക്ക്—ഇതു യദൃച്ഛാസംഭവമാണോ?—ഏതാണ്ടു ദിവസംപ്രതി അയാൾ അതിലേ പോയിരുന്നതായി കണ്ടു.
സുഭഗനായ ഉപസൈന്യാധിപൻ—അയാൾ വായനക്കാർക്ക് അപരിചിതനല്ല; അതു തെയോദുൽ ഗിൽനോർമനായിരുന്നു—കടന്നുപോകുന്ന ഏതു സമയത്തും ആ ‘നോക്കാതെയിട്ടിട്ടുള്ള’ തോട്ടത്തിൽ, ആ ദുഷ്ടവിചാരത്തോടുകൂടിയ ചെടിവേലിയുടെ പിന്നിലായി, ഏതാണ്ട് എപ്പോഴും ഒരു പരമസുന്ദരിയുണ്ടായിരിക്കുമെന്ന് ആ ഉദ്യോഗസ്ഥന്റെ കൂട്ടുകാർ കണ്ടു മനസ്സിലാക്കി.
‘ഇതാ നോക്കൂ!’ അവർ അയാളോടു പറഞ്ഞു, ‘അവിടെ ഒരു പെൺകിടാവുണ്ട് നിന്നു നിങ്ങളെ നോക്കുന്നു. കണ്ടുവോ?’
കുന്തപ്പടയാളി മറുപടി പറഞ്ഞു: ‘എന്റെ മേലേക്കു നോക്കുന്ന എല്ലാ പെൺ കുട്ടികളെയും നോക്കിക്കാണാൻ എനിക്കിടയുണ്ടോ?’
ഇതുണ്ടായതു, മരിയുസ് ക്രമത്തിൽ മരണവേദനയിലേക്ക് ഉരസിയിറങ്ങിയിരുന്ന ആ സമയത്തുതന്നെയാണ്. അയാൾ പറഞ്ഞിരുന്നു: ‘ചാവുന്നതിനുമുൻപായി എനിക്കവളെ ഒന്നു കാണാൻ!’ അയാളുടെ ആഗ്രഹം സാധിച്ചിരുന്നുവെങ്കിൽ, ആ സമയത്തു കൊസെത്ത് കുന്തപ്പടയാളിയെ സൂക്ഷിച്ചുനോക്കുന്നത് അയാൾ കണ്ടിരുന്നുവെങ്കിൽ, ഒരക്ഷരവും അയാളെക്കൊണ്ടു പിന്നെ മിണ്ടാൻ കഴിയുമായിരുന്നില്ല; ആധികൊണ്ട് ആ മനുഷ്യൻ മരിച്ചുപോയേനേ.
അതാരുടെ കുറ്റം? ആരുടെയുമല്ല.
ആധിക്കുള്ളിൽ കുഴിച്ചുമൂടി അവിടെ മിണ്ടാതെ കിടക്കുന്ന സ്വഭാവമായിരുന്നു മരിയുസ്സിന്റേത്! സങ്കടത്തിലേക്കു ചാടി മുങ്ങി ഉടനെ മേല്പോട്ടു കയറിപ്പോരുന്ന ഒരു മട്ടുകാരിയാണ് കൊസെത്ത്.
എന്നല്ല, ഒരു പെൺകിടാവിന്റെ തനിയേ നില്ക്കുന്ന ഹൃദയം, യദൃച്ഛാ സംഭവം ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് ഒരു വെണ്ണക്കൽത്തൂണിന്റെ പോതികയിലേക്കോ വീഞ്ഞുവില്പനക്കാരന്റെ കട്ടിളക്കാലിന്മേലേക്കോ കയറിപ്പിടിക്കുന്ന മുന്തിരിവള്ളിപോലായിത്തീരുന്ന ആ തടയാതെ വിട്ട സ്ത്രീമനോരാജ്യത്തിന്റെ അപായകരഘട്ടം കടക്കുകയായിരുന്നു അന്നു കൊസെത്ത്. ദരിദ്രയായാലും സമ്പന്നയായാലും ഏതനാഥപ്പെൺകുട്ടിക്കും കടന്നുപോരാൻ വിഷമമായ ഒരു ദ്രുതവും നിശ്ചിതവുമായ ദശാവിശേഷം: എന്തുകൊണ്ടെന്നാൽ, സമ്പത്തുണ്ടായതുകൊണ്ട് വിവാഹം അപകടത്തിലായിക്കൂടാ എന്നില്ല; കുലം തെറ്റിയിട്ടുള്ള വിവാഹം മേലേക്കിടയിലുള്ളവരുടെ കൂട്ടത്തിലുണ്ട്; യഥാർത്ഥത്തിൽ കുലം തെറ്റിയിട്ടുള്ള വിവാഹം ആത്മാക്കൾ തമ്മിലാണ്; പേരില്ലാതെ, തറവാടില്ലാതെ, സമ്പത്തില്ലാതെ ആരുമറിയാതെയുള്ള പല ചെറുപ്പക്കാരും മഹത്തരങ്ങളായ സൗശീല്യങ്ങളുടേയും മഹത്തരങ്ങളായ മനോവൃത്തികളുടേയും ഒരു മഹാക്ഷേത്രം വഹിച്ചു നില്ക്കുന്ന വെണ്ണക്കൽത്തൂണുകളായി കാണുന്നതുപോലെത്തന്നെ, മയമുള്ള ബൂട്ടുസ്സുകളും വാർണീഷിട്ട വാക്കുകളുമുള്ള സുഖിതനും സമ്പന്നനുമായ ഒരു പ്രമാണി ബഹിർഭാഗത്തൂടെയല്ലാതെ, സ്വന്തം ഭാര്യയ്ക്കായി ഉഴിഞ്ഞുവെച്ചിട്ടുള്ളൊന്നായ ആ അന്തർഭാഗത്തൂടെ നോക്കിക്കാണുമ്പോൾ, ലഹളപിടിച്ചവയും, വൃത്തികെട്ടവയും വീഞ്ഞുപോലുള്ളവയുമായ വികാരങ്ങൾ നിഗൂഢമായി പറ്റിപ്പിടിച്ചിരിക്കുന്ന വെറും മരമുട്ടിയല്ലാതെ മറ്റൊന്നുമായിരിക്കില്ല; ഒരു വീഞ്ഞുവില്പനസ്ഥലത്തിലെ കട്ടിളക്കാൽ.
കൊസെത്തിന്റെ ആത്മാവിൽ എന്തുണ്ട്? ശാന്തമായതോ അല്ലെങ്കിൽ കിടത്തിയുറക്കിയതോ ആയ വികാരം; സ്വച്ഛമായി, പ്രകാശമാനമായി, കുറേ താഴത്തോളം ഒഴുക്കുള്ളതായി. അതിലും അടിയിൽ ഇരുട്ടടഞ്ഞതായ എന്തോ ഒന്ന്, മുകൾഭാഗത്ത് ആ സുഭഗഭടത്തലവന്റെ രൂപം പ്രതിബിംബിച്ചിരുന്നു. ആഴത്തിൽ —തികച്ചും അടിയിൽ—ഒരു സ്മാരകം തങ്ങിയിരുന്നുവോ? അങ്ങനെ വരാം കൊസെത്ത് അറിഞ്ഞിട്ടില്ല.
അത്ഭുതകരമായ സംഭവം ഇടയിൽ കടന്നു.