images/hugo-26.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.4.2
കൊസെത്തിന്റെ ശങ്കകൾ

ഏപ്രിൽ മാസത്തിലെ ആദ്യപകുതിയിൽ ഴാങ് വാൽഴാങ് ഒരു യാത്രപോയി ഇതു വായനക്കാർക്കറിവുള്ളതുപോലെ, വളരെക്കാലം കൂടുമ്പോൾ ഇടയ്ക്കുണ്ടാകാറുണ്ട് അയാൾ ഒന്നോ രണ്ടോ ദിവസം താമസിക്കും. അയാൾ എവിടേക്കു പോകുന്നു? ആർക്കും അറിഞ്ഞുകൂടാ; കൊസെത്തിനുകൂടിയില്ല. ഒരിക്കൽമാത്രം, ഈ യാത്രകളിലൊന്നിൽ, അവൾ അയാളുടെകൂടെ ഒരു കൂലിവണ്ടിയിൽ ഒരിരുണ്ട ഇടവഴിവരെ പോയി; അതിന്റെ മൂലയ്ക്കായി അവൾ വായിച്ചു: കുണ്ട് എന്ന തടസ്സം. അവിടെ അയാൾ വണ്ടിയിൽനിന്നിറങ്ങി; വണ്ടി അവളെ റ്യു ദ് ബബിലോങ്ങിൽത്തന്നെ കൊണ്ടുചെന്നാക്കി. വീട്ടിൽ കുറച്ചേ പണമുള്ളൂ എന്നു കാണുമ്പോഴാണ് ഴാങ് വാൽഴാങ് ഈ യാത്ര ചെയ്യാറുള്ളത്.

അങ്ങനെ, ഴാങ് വാൽഴാങ് അവിടെ ഇല്ല. അയാൾ പറഞ്ഞിട്ടുണ്ടായിരുന്നു: ‘ഞാൻ മൂന്നു ദിവസത്തിനുള്ളിൽ വരാം.’

അന്നു വൈകുന്നേരം കൊസെത്ത് ഇരിപ്പുമുറിയിൽ തനിച്ചിരിക്കയാണ്. നേരം പോവാൻവേണ്ടി അവൾ ‘പിയാനോ’ തുറന്നുവെച്ചു. സംഗീതലോകത്തിൽവെച്ച് ഏതാണ്ട് ഏറ്റവും മനോഹരമായ കാട്ടിലലയുന്ന വേടന്മാരേ എന്ന യൂറിയാന്തിലെ സംഘഗാനം ഏറ്റുപാടുവാൻ തുടങ്ങി. പാട്ടവസാനിച്ചതോടുകൂടി അവൾ ആലോചനയിൽപ്പെട്ടു.

പെട്ടെന്നു തോട്ടത്തിൽനിന്ന് ഒരു കാല്പെരുമാറ്റത്തിന്റെ ഒച്ച കേട്ടു എന്നവൾക്കു തോന്നി അത് അച്ഛനാവാൻ തരമില്ല; അയാൾ പോയിരിക്കയാണല്ലോ. അതു തുസ്സാങ്ങാവാനും വയ്യാ; അവൾ കിടന്നിരിക്കുന്നു; രാത്രി പത്തു മണിയായി.

അവൾ ഇരിപ്പുമുറിയുടെ ജനാലയ്ക്കലേക്കു ചെന്നു; അതടച്ചിരിക്കുന്നു; അവൾ ചെവി വെച്ചുനോക്കി.

അത് ഒരാൾ നടക്കുന്നതിന്റെ ഒച്ചയാണെന്നു തോന്നി; ആ ആൾ വളരെ പതുക്കെ നടക്കുകയാണ്.

അവൾ ക്ഷണത്തിൽ മുകളിലേക്കു പോയി, സ്വന്തം കിടപ്പുമുറിയിൽ ചെന്നു; ജനാലയിലെ ഒരു ചെറുവാതിൽ തുറന്നു. തോട്ടത്തിലേക്കു പതുങ്ങിനോക്കി. പൂർണ്ണചന്ദ്രൻ ഉദിച്ചുനിന്നിരുന്നു. പകലെന്നപോലെ സകലവും വ്യക്തമായികാണാം.

അവിടെ ആരുമില്ല.

അവൾ ജനാല തുറന്നു. തോട്ടം തികച്ചും ശാന്തമായിരുന്നു; തെരുവുവഴി പതിവുപോലെ വിജനമായിരുന്നതു മാത്രമേ ഒന്നു കാണാനുണ്ടായിരുന്നുള്ളു.

തെറ്റിപ്പോയിരിക്കണമെന്നു കൊസെത്ത് വിചാരിച്ചു. ഒരൊച്ച കേട്ടു എന്നു തോന്നി. ദുഃഖമയവും ഉത്കൃഷ്ടവുമായ ആ വെബ്ബറുടെ [1] പാട്ടുണ്ടാക്കിത്തീർത്ത ഒരു ചിത്തഭ്രമമായിരിക്കണം അത്; അതു മനസ്സിനു മുൻപിൽ ഭയങ്കരങ്ങളായ അഗാധതകളെ തുറന്നുകാട്ടുകയും, കണ്ണഞ്ചിക്കുന്ന ഒരു കാട്ടുപുറംപോലെ തോട്ടത്തിന്റെ മുൻപിൽ തുള്ളിവിറയ്ക്കുകയും, മങ്ങലിലൂടെ ഓരോ നോക്കു കണ്ടെത്തുന്ന നായാട്ടുകാരുടെ പരിഭ്രമിച്ചുകൊണ്ടുള്ള കാൽവെപ്പിൻ ചുവട്ടിൽ ഉണങ്ങി വീണുകിടക്കുന്ന ചില്ലുകളുടെ അനക്കങ്ങളെ കേൾക്കാറാക്കുകയും ചെയ്യുന്നു.

അവൾ പിന്നെ അതിനെപ്പറ്റി ആലോചിച്ചില്ല

എന്നല്ല കൊസെത്ത് പ്രകൃത്യാ വലിയ ഭീരുവല്ല. ഒരു തെണ്ടിയുടേയും വെറും കാലായി നടക്കുന്ന ഒരു രണ്ടുംകെട്ടവളുടേയും രക്തം അവളുടെ ഞരമ്പുകളിലൂടെ പ്രസരിച്ചിരുന്നു. അവൾ ഒരു പ്രാവിനേക്കാളധികം ഒരു വാനമ്പാടിപ്പക്ഷിയായിരുന്നു എന്നോർമ്മിക്കണം. താന്തോന്നിത്തത്തിന്റേയും ധീരതയുടേയും അടിസ്ഥാനം അവളിലുണ്ടായിരുന്നു.

പിറ്റേ ദിവസം, കുറേക്കൂടി നേരത്തേ, സന്ധ്യയോടുകൂടി, അവൾ തോട്ടത്തിൽ ലാത്തുകയായിരുന്നു. മനസ്സിലുള്ള സമ്മിശ്രാലോചനകൾക്കിടയിൽ ഇരുട്ടത്തു മരങ്ങൾക്കു ചുവട്ടിലൂടെ ഒരാൾ നടന്നാലത്തെ മാതിരി, തലേ ദിവസം കേട്ടതുപോലെത്തന്നെയുള്ള ഒരു ശബ്ദം അധികം ദൂരത്തുനിന്നല്ലാതെ കേൾക്കാനുണ്ടെന്ന് അവൾക്ക് ഒരു നിമിഷനേരത്തേക്കു തോന്നി; എന്നാൽ അങ്ങോട്ടുമിങ്ങോട്ടും കൂട്ടിമുട്ടുന്ന രണ്ടു മരച്ചില്ലകളിൽനിന്നു പുറപ്പെടുന്ന ശബ്ദംപോലെ, പുല്ലിലുള്ള കാൽപ്പെരുമാറ്റത്തോടു ശരിയായ മറ്റൊന്നില്ലെന്ന് അവൾ തന്നത്താൻ പറഞ്ഞു; അവൾ പിന്നെ അതിൽ ശ്രദ്ധവെച്ചില്ല. എന്നല്ല, അവൾക്കൊന്നും കാണാനുമില്ലായിരുന്നു.

അവൾ ‘കുറുംകാട്ടിൽ’ നിന്നു പുറത്തേക്കു കടന്നു; ഒതുക്കുകളിലെത്താൻ അവൾക്ക് ഇനിയും ഒരു പുൽത്തകിടി കടക്കണം.

അവളുടെ പിന്നിൽ ഉദിച്ചുനില്ക്കുന്ന ചന്ദ്രൻ കുറ്റിക്കാടുകളുടെ കൂട്ടത്തിൽ നിന്നു തിരിഞ്ഞുപോകുന്ന അവളുടെ നിഴൽ ആ പുൽത്തകിടിയിൽ പരത്തി.

കൊസെത്ത് സംഭ്രമിച്ചുനിന്നു.

അവളുടെ നിഴലിനു പുറമേ ചന്ദ്രൻ മൈതാനത്തിൽ മറ്റൊന്നുകൂടി വ്യക്തമായി കുറിച്ചു; അതു വിശേഷിച്ചും അമ്പരപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു; ആ നിഴലിന്റെ തലയിൽ വട്ടത്തിലുള്ള ഒരു തൊപ്പിയുണ്ട്.

അത് ഒരു പുരുഷന്റെ നിഴലാണ്; അയാൾ കൊസെത്തിന്റെ കുറച്ചു പിന്നിൽ കുറ്റിക്കാടുകളുടെ കൂട്ടത്തിനരികെ നില്ക്കയായിരിക്കണം.

സംസാരിക്കാനോ, നിലവിളിക്കാനോ, വിളിക്കാനോ, അനങ്ങാനോ, തലയൊന്നു തിരിക്കാനോ ശക്തിയില്ലാതെ അവൾ ഒരു ക്ഷണനേരം നിന്നു.

ഉടനെ അവൾ തന്റെ ധൈര്യം മുഴുവനും വീണ്ടെടുത്തു; മനസ്സുറപ്പിച്ചു പിന്നോക്കം തിരിഞ്ഞു.

അവിടെ ആരുമില്ലായിരുന്നു.

അവൾ നിലത്തേക്കു നോക്കി. ആ രൂപം മറഞ്ഞിരിക്കുന്നു

അവൾ പിന്നോക്കംതന്നെ മടങ്ങി, മൂലകളെല്ലാം ധൈര്യത്തോടുകൂടി തിരിഞ്ഞുനോക്കി, പടിവരെയ്ക്കും പോയി; യാതൊന്നും കണ്ടില്ല.

അവൾ ഭയംകൊണ്ടു തീരെ മരവിച്ചപോലെ തോന്നി. ഇതു മറ്റൊരു കമ്പമായിരിക്കുമോ? എന്ത്! രണ്ടു ദിവസം ഒരുപോലെ ഒരു കമ്പം തോന്നി; രണ്ടുപ്രാവശ്യം? അതിലുള്ള അസ്വാസ്ഥ്യകരമായ സംഗതിയെന്തെന്നാൽ, ആ നിഴൽ നിശ്ചയമായും ഒരു പ്രേതമല്ല. പ്രേതങ്ങൾ വട്ടത്തൊപ്പി വെയ്ക്കുകയില്ല.

പിറ്റേദിവസം ഴാങ് വാൽഴാങ് മടങ്ങിയെത്തി. അവൾ കേട്ടതും കണ്ടതും അയാൾക്കു പറഞ്ഞുകൊടുത്തു. ധൈര്യപ്പെടുത്തിക്കിട്ടുകയും അച്ഛൻ ചുമലൊന്നു ചുളുക്കി ‘നിയ്യെന്തു വിഡ്ഢിയാണ്’ എന്നു പറയുകയുമായിരുന്നു അവൾക്കാവശ്യം.

ഴാങ് വാൽഴാങ് ഉത്കണ്ഠിതനായി

‘അത് ഒന്നുമായിരിക്കില്ല’, അയാൾ പറഞ്ഞു.

അയാൾ എന്തോ ഒഴിവുപറഞ്ഞ് അവളെ വിട്ടുപോയി; അയാൾ നേരെ തോട്ടത്തിൽച്ചെന്നു വളരെ ശ്രദ്ധവെച്ചു പടി പരിശോധിക്കുന്നതായി കണ്ടു.

രാത്രി അവൾ ഉണർന്നു. ഇക്കുറി അവൾക്കു തീർച്ചയുണ്ട്—തന്റെ ജനാലച്ചുവട്ടിലുള്ള ഒതുക്കുകൾക്കരികിലൂടെ ഒരാൾ നടക്കുന്ന ഒച്ച അവൾ വ്യക്തമായി കേട്ടു അവൾ തന്റെ ചെറുവാതില്ക്കലേക്ക് ഓടിച്ചെന്ന് അതു തുറന്നു; യാതൊരു സംശയവുമില്ല, കൈയിൽ ഒരു വലിയ വടിയോടുകൂടി ആരോ തോട്ടത്തിലുണ്ട്. അവൾ നിലവിളിക്കാൻ പുറപ്പെട്ടതോടുകൂടി ചന്ദ്രൻ ആ മനുഷ്യന്റെ മുഖാകൃതി തെളിയിച്ചു കാണിച്ചു. അതവളുടെ അച്ഛനാണ്. അവൾ തിരിയേ കിടക്കമേൽ കിടന്നു; ഇങ്ങനെ മന്ത്രിച്ചുംകൊണ്ടാണത്: ‘അച്ഛന്നു തീരെ സുഖമില്ല.’

ഴാങ് വാൽഴാങ് ആ രാത്രിയും പിന്നെ രണ്ടു രാത്രികൾകൂടിയും തോട്ടത്തിൽ കഴിച്ചു. കൊസെത്ത് ജനാലപ്പഴുതിലൂടെ അയാളെ കണ്ടു.

മൂന്നാം ദിവസം, കറുത്ത പക്ഷമായതുകൊണ്ടു ചന്ദ്രൻ കുറേക്കൂടി കഴിഞ്ഞിട്ടാണുദിച്ചത്; പുലരാൻ ഒരു മണിസ്സമയത്താവണം, ഒരു പൊട്ടിച്ചിരിയും, അച്ഛൻ തന്നെ വിളിക്കുന്നതും കേട്ടു: ‘കൊസെത്ത്!’

അവൾ ചാടിയെണീറ്റു, ക്ഷണത്തിൽ നിലയങ്കിയെടുത്തു മേലിട്ടു. ജനാല തുറന്നു.

അവളുടെ അച്ഛൻ താഴത്തുള്ള പുൽത്തകിടിയിൽ നില്ക്കുന്നു.

‘ഞാൻ നിന്നെ ധൈര്യപ്പെടുത്തുവാൻ വേണ്ടിയാണ് വിളിച്ചുണർത്തിയത്’, അയാൾ പറഞ്ഞു. ‘നോക്കൂ, അതാ നിന്റെ വട്ടത്തൊപ്പിവെച്ച നിഴൽ.’

മൈതാനത്തിൽ നിലാവത്തുണ്ടായിട്ടുള്ള നിഴൽ അയാൾ ചൂണ്ടിക്കാട്ടി; അതിനു വാസ്തവത്തിൽ വട്ടത്തൊപ്പിയോടുകൂടിയ ഒരു പുരുഷന്റെ നല്ല ഛായയുണ്ടായിരുന്നു. അടുത്തുള്ള ഒരു മേൽപ്പുരയിൽനിന്നു പൊന്തി നില്ക്കുന്നതും പുകക്കുഴൽത്തൊപ്പിയോടുകൂടിയതുമായ ഇരിമ്പുതകിടു തീക്കുഴൽ ഉണ്ടാക്കിയതാണ് ആ നിഴൽ.

കൊസെത്ത് അയാളുടെ ചിരിയിൽ പങ്കുകൊണ്ടു; വ്യസനമയങ്ങളായ അവളുടെ എല്ലാ ഊഹങ്ങളും നീങ്ങി; പിറ്റേദിവസം രാവിലെ താൻ അച്ഛനോടുകൂടിയിരുന്നു പ്രാതൽ കഴിക്കുമ്പോൾ ഇരിമ്പു തീക്കുഴൽത്തൊപ്പികളുടെ നിഴലുകളാൽ പ്രേതസഞ്ചാരമുള്ളതായ ആ അപകടംപിടിച്ച തോട്ടത്തെപ്പറ്റി അവൾ നേരമ്പോക്കു പറഞ്ഞു.

ഒരിക്കൽക്കൂടി ഴാങ് വാൽഴാങ്ങിനു സമാധാനമായി; കൊസെത്താണെങ്കിൽ, താൻ കണ്ട—അല്ലെങ്കിൽ കണ്ടു എന്നു വിചാരിച്ച—നിഴലിന്റെ ഭാഗത്തേക്കുതന്നെയായിരുന്നുവോ തീക്കുഴലിന്റെ നില എന്നോ, ചന്ദ്രൻ ആകാശത്തിൽ ആ സ്ഥലത്തു തന്നെയായിരുന്നുവോ അന്ന് എന്നോ ഉള്ളതിനെപ്പറ്റി അധികമൊന്നും ശ്രദ്ധിച്ചില്ല.

എന്നല്ല, ആ വിധത്തിൽ കണ്ടെത്തിപ്പോകുന്നതിൽ ഭയമുള്ളതും ആരെങ്കിലും തന്റെ നിഴലിലേക്കു നോക്കുമ്പോഴേക്കു മാറിപ്പോകുന്നതുമായ ഒരു തീക്കുഴലിന്റെ അപൂർവ്വതയെപ്പറ്റി അവൾ ആലോചിച്ചില്ല— കൊസെത്ത് തിരിഞ്ഞുനോക്കിയതോടുകൂടി നിഴൽ പേടിച്ചുപോകയുണ്ടായല്ലോ; അക്കാര്യത്തിൽ കൊസെത്തിനു നല്ല തീർച്ചയുണ്ട്. കൊസെത്തിന്റെ മനഃസ്വാസ്ഥ്യം തികച്ചും വീണ്ടുകിട്ടി. തെളിവു പരിപൂർണ്ണമായി എന്നവൾക്കു തോന്നി; വൈകുന്നേരത്തോ രാത്രിസമയത്തോ തോട്ടത്തിൽ ആരെങ്കിലും നടന്നിരുന്നു എന്നു വരാമോ എന്നുള്ള ശങ്ക അവളുടെ മനസ്സിൽനിന്നു തീരെ മറഞ്ഞു. എന്തായാലും കുറച്ചു ദിവസത്തിനുശേഷം മറ്റൊരു പുതുസംഭവമുണ്ടായി.

കുറിപ്പുകൾ

[1] ബാറൺ വോൺ വെബ്ബർ പ്രസിദ്ധനായ ഒരു ജർമ്മൻഗാനകാരനാണ്. ഇദ്ദേഹത്തിന്റെയാണ് മുൻ സൂചിപ്പിച്ച പാട്ട്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.