വൈകുന്നേരമായപ്പോൾ ഴാങ് വാൽഴാങ് പുറത്തേക്കു പോയി, കൊസെത്ത് ചമഞ്ഞു. അവൾ തലമുടി ഏറ്റവും ഭംഗിയിൽ കെട്ടിവെച്ചു. കുപ്പായത്തിനു കത്തിരിയുടെ നറുക്കൽ ഒന്നേറിപ്പോയ ഒരുടുപ്പാണ് അവളിട്ടത്; ആ നറുക്കൽ ഏറിപ്പോയതുകൊണ്ടുള്ള ചായ്ച്ചിലിലൂടെ അവളുടെ കഴുത്തിന്റെ ആരംഭം കാണാമായിരുന്നു; പെൺകിടാങ്ങൾ പറയാറുള്ളതുപോലെ ‘അല്പം ആഭാസ’മായിരുന്നു, അതു ലേശമെങ്കിലും ആഭാസമല്ല; അതു സാധാരണമട്ടിനേക്കാൾ കൗതുകകരമായിരുന്നു. എന്തിനാണങ്ങനെ ചെയ്തതെന്നറിയാതെ അവൾ ഈവിധം ഉടുപ്പിട്ടു ചമഞ്ഞു.
അവൾ പുറത്തേക്കു പോവാൻ കരുതിയിരുന്നുവോ? ഇല്ല.
ആരെങ്കിലും അവളെ കാണാൻ വരുമെന്നുവെച്ചിരുന്നുവോ? ഇല്ല.
സന്ധ്യയ്ക്കുശേഷം, അവൾ തോട്ടത്തിലേക്കിറങ്ങി തുസ്സാങ് പിൻമുറ്റത്തേക്കഭിമുഖമായിട്ടുള്ള അടുക്കളയിൽ പണിയെടുക്കുകയാണ്.
ഇടയ്ക്കിടയ്ക്കു മരച്ചില്ലകളെ കൈകൊണ്ടു മാറ്റി—നന്നേ താണുതൂങ്ങിയ ചിലതുണ്ടായിരുന്നു—അവൾ മരങ്ങൾക്കിടയിൽ ചുറ്റിനടക്കാൻ തുടങ്ങി
ഈ നിലയിൽ അവൾ ബെഞ്ചിന്റെ അടുത്തെത്തി
കല്ല് അപ്പോഴും അവിടെയുണ്ടായിരുന്നു.
അവൾ ഇരുന്നു; ആ കല്ലിന്മേൽ, അതിനെ ഓമനിക്കാനും അതിനോടു നന്ദികാണിക്കാനുമെന്നപോലെ, അവൾ തന്റെ വെളുത്ത കൈ പതുക്കെ വെച്ചു.
പെട്ടെന്ന് അവൾ ആളെ കാണുന്നില്ലെങ്കിലും, പിന്നിൽ ഒരാളുള്ളപ്പോൾ ആർക്കും തോന്നാറുള്ള ആ ഒരനിർവചനീയമായ വികാരം അവൾക്കു തോന്നി
അവൾ തിരിഞ്ഞുനോക്കി, എഴുന്നേറ്റു.
അതദ്ദേഹമായിരുന്നു.
അയാളുടെ തലയിൽ തൊപ്പിയില്ല, അയാൾ മെലിഞ്ഞും വിളർത്തുമിരുന്നപോലെ തോന്നി. അയാളുടെ കറുത്ത ഉടുപ്പു കാണാനുണ്ടായിരുന്നില്ല. സന്ധ്യാ സമയം അയാളുടെ മനോഹരമായ നെറ്റിത്തടത്തിൽ ഒരു മങ്ങിയ വെളിച്ചത്തെ വ്യാപിപ്പിക്കുകയും, കണ്ണുകളെ നിഴൽകൊണ്ടു മൂടുകയും ചെയ്തിരുന്നു. അത്യുത്കൃഷ്ടസൗന്ദര്യമാകുന്ന ഒരു മൂടുപടത്തിനുള്ളിൽ മരണത്തേയും രാത്രിയേയും കാണിക്കുന്ന എന്തോ ഒന്ന് അയാൾക്കുണ്ടായിരുന്നു. അവസാനിച്ചുപോകുന്ന പകലിന്റെ പ്രകാശംകൊണ്ടും പറന്നുപോകുന്ന ഒരാത്മാവിന്റെ വിചാരം കൊണ്ടും അയാളുടെ മുഖം മിന്നിയിരുന്നു
അയാൾ അപ്പോൾ ഒരു പ്രേതമായിക്കഴിഞ്ഞിട്ടുണ്ടെന്നു തോന്നിയില്ല; ഒരു മനുഷ്യനല്ലാതായിരിക്കുന്നുതാനും.
അയാൾ കുറച്ചടി ദൂരത്തുള്ള ഒരു കുറ്റിക്കാട്ടിലേക്കു തന്റെ തൊപ്പി വലിച്ചെറിഞ്ഞിരുന്നു.
മോഹാലസ്യപ്പെടാൻ തെയ്യാറായിരുന്നുവെങ്കിലും കൊസെത്ത് നിലവിളിച്ചില്ല. അവൾ പതുക്കെ പിന്നോക്കം വെച്ചു, താൻ വശീകരിക്കപ്പെട്ടതായി അവൾക്ക് തോന്നി. അയാൾ അനങ്ങിയില്ല. അയാളെ മൂടിയിരുന്ന അനിർവചനീയവും വ്യസനമയവുമായ എന്തോ ഒന്നിന്റെ ശക്തികൊണ്ടു തനിക്കു കാണാൻ കഴിയാതിരുന്ന അയാളുടെ ദൃഷ്ടികളിലുള്ള ഭാവവിശേഷം അവൾക്കറിവായി.
പിന്നോക്കംവാങ്ങലിൽ കൊസെത്ത് ഒരു മരത്തിൽ മുട്ടി; അവൾ അതിനോടു ചാരി. ആ മരമില്ലായിരുന്നുവെങ്കിൽ, അവൾ വീണുപോയേനേ.
ഉടനെ അയാളുടെ ശബ്ദം—വാസ്തവത്തിൽ ഒരിക്കലും അവൾ കേട്ടിട്ടില്ലാത്ത ആ ശബ്ദം—ഇലകളുടെ മർമ്മരത്തിൽനിന്ന് ഒട്ടുമധികം പൊന്താതെ ഇങ്ങനെ മന്ത്രിക്കുന്നതു കേട്ടു:
‘മാപ്പു തരണേ, ഇതാ ഞാൻ, എന്റെ ഹൃദയം പൊട്ടാറായിരിക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്നവിധത്തിൽ എനിക്കിനി ജീവിച്ചിരിക്കാൻ വയ്യാ; അതാണ് വന്നത്. ഞാൻ ആ ബെഞ്ചിന്മേൽ വെച്ചുപോയിരുന്നതു വായിച്ചുനോക്കിയോ? ഇതാ എന്നെ കണ്ടിട്ടു മനസ്സിലാകുന്നുണ്ടോ? എന്നെ ശങ്കിക്കേണ്ടാ. ലുക്സെംബറിൽ വെച്ചു നിങ്ങൾ എന്റെ മേലേക്കു നോക്കിയിട്ട് ഇപ്പോൾ വളരെ ദിവസമായി; ആ ദിവസം ഓർമ്മയുണ്ടല്ലോ. നിങ്ങൾ എന്റെ മുൻപിലൂടെ പോയിട്ടും വളരെ നാളായി. ജൂൺ 15-ആനുയും ജൂലായ് 5-ആം-യുമാണത്. ഏകദേശം ഒരു കൊല്ലം മുൻപ്. വളരെക്കാലമായിട്ടു ഞാൻ നിങ്ങളെ കണ്ടിട്ടില്ല. കസാലകൾ കൊടുക്കുന്ന സ്ത്രീയോടു ഞാനന്വേഷിച്ചു; അവൾ നിങ്ങളെ ഇപ്പോൾ കാണാറില്ലെന്നു പറഞ്ഞു. നിങ്ങൾ റ്യുദ് ലുവസ്സിൽ, മൂന്നാം നിലയിൽ, ഒരു പുതിയ വീട്ടിന്റെ മുൻഭാഗത്തായിട്ടാണ് താമസിച്ചിരുന്നത്—എനിക്കറിയാമെന്നു കണ്ടുവല്ലോ! ഞാൻ നിങ്ങളെ പിന്തുടർന്നു. മറ്റെന്തു ചെയ്വാനാണ് ഞാൻ? ഉടനെ നിങ്ങൾ മറഞ്ഞു. ഒരു ദിവസം ഞാൻ, ദെയോങ്ങിലെ സ്തംഭതോരണപംക്തിയുടെ ചുവട്ടിൽനിന്നു വർത്തമാനപത്രം വായിക്കുമ്പോൾ, നിങ്ങൾ അതിലെ കടന്നുപോയതായി കണ്ടു എന്നു തോന്നി. ഞാൻ നിങ്ങളുടെ പിന്നാലെ പാഞ്ഞു. പക്ഷേ, അല്ല. നിങ്ങളുടേതുപോലെ ഒരു തൊപ്പിവെച്ച മറ്റേതോ സ്ത്രീയായിരുന്നു അത്. രാത്രി ഞാൻ ഇങ്ങോട്ടു പോന്നു. പേടിക്കേണ്ട, എന്നെ ആരും കണ്ടിട്ടില്ല. ഞാൻ നിങ്ങളുടെ ജനാലയ്ക്കൽ അടുത്തുനിന്നു നോക്കിക്കാണാൻ വന്നു. നിങ്ങൾ പേടിച്ചുപോയെങ്കിലോ എന്നു കരുതി നിങ്ങൾക്കു കേൾക്കാൻ കഴിയാത്തവിധം പതുക്കെ കാൽവെച്ചാണ് ഞാൻ നടന്നത്. അന്നൊരു ദിവസം വൈകുന്നേരം ഞാൻ നിങ്ങളുടെ പിന്നിലുണ്ടായിരുന്നു! നിങ്ങൾ തിരിഞ്ഞുനോക്കി. ഞാൻ പാഞ്ഞു. ഒരിക്കൽ നിങ്ങൾ പാട്ടു പാടുന്നതു ഞാൻ കേട്ടു. എനിക്കു സുഖമായി. നിങ്ങളുടെ ജനാലപ്പഴുതിലൂടെ ഞാൻ നിങ്ങൾ പാടുന്നതു കേട്ടതുകൊണ്ടു നിങ്ങൾക്കു വല്ലതുമുണ്ടോ? അതു നിങ്ങൾക്ക് ഉപദ്രവമാവാൻ വയ്യാ. ഇല്ല. അങ്ങനെയല്ലേ? കണ്ടുവോ, നിങ്ങൾ എന്റെ ദേവസ്ത്രീയാണ്! ഞാൻ ഇടയ്ക്ക് ഇങ്ങോട്ടു വന്നുകൊള്ളട്ടെ; ഞാൻ മരിക്കാറായെന്നു തോന്നുന്നു. നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ! ഞാൻ നിങ്ങളെ ആരാധിക്കുന്നു. ഞാൻ നിങ്ങളോടു സംസാരിക്കുന്നതിൽ മാപ്പു തരണേ; പക്ഷേ, എന്താണ് പറയുന്നതെന്ന് എനിക്കറിഞ്ഞുകൂടാ; ഞാൻ നിങ്ങളെ മുഷിപ്പിച്ചേയ്ക്കാം; ഞാൻ നിങ്ങളെ മുഷിപ്പിച്ചുവോ?’
‘ആവൂ! എന്റെ അമ്മേ!’ അവൾ പറഞ്ഞു.
മരിക്കാറായിട്ടെന്നപോലെ അവൾ കുഴഞ്ഞു.
അയാൾ പിടിച്ചു; അവൾ വീണു; അയാൾ അവളെ താങ്ങിയെടുത്തു; എന്താണ് ചെയ്യുന്നതെന്നറിയാതെ അയാൾ അവളെ മാറോടണച്ചു. താൻതന്നെ ചാഞ്ചാടുകയാണെങ്കിലും, അയാൾ അവളെ താങ്ങി. അയാളുടെ തലച്ചോറ് മുഴുവനും പുകഞ്ഞിരുന്നതുപോലെ തോന്നി; അയാളുടെ ചുണ്ടുകൾക്കിടയിൽ മിന്നൽ പാഞ്ഞു; അയാളുടെ ആലോചനകളെല്ലാം മാഞ്ഞുപോയി; എന്തോ ധാർമ്മികപ്രവൃത്തി ചെയ്കയാണെന്നും ഒരധർമ്മം കാണിക്കയാണെന്നും അയാൾക്കു തോന്നി. എന്നല്ല മാറത്ത് അടഞ്ഞുകിടക്കുന്ന ആ ഓമനപ്പെൺകിടാവിനെപ്പറ്റി യാതൊരു വികാരവും അയാൾക്കു തോന്നുകയുണ്ടായില്ല. അയാൾ അനുരാഗംകൊണ്ടു മതിമറന്നിരുന്നു.
അവൾ അയാളുടെ കൈയെടുത്തു തന്റെ മാറത്തു വെച്ചു. അയാൾ അവിടെ ആ കടലാസ്സു തൊട്ടു; അയാൾ വിക്കിപ്പറഞ്ഞു: ‘അപ്പോൾ നിങ്ങൾക്കെന്നെ സ്നേഹമുണ്ട്?’
കഷ്ടിച്ചു കേൾക്കാവുന്നവിധത്തിലുള്ള ഒരു ശ്വാസത്തിൽനിന്ന് ഒട്ടും ഉച്ചമല്ലാത്ത ഒരു സ്വരത്തിൽ അവൾ പറഞ്ഞു: ‘ഉറക്കെപ്പറയൊല്ലേ! അതങ്ങയ്ക്കറിയാമല്ലോ!’
ആ പരമസുന്ദരനും ലഹരിപിടിച്ചവനുമായ ചെറുപ്പക്കാരന്റെ മാറത്ത് അവൾ തന്റെ തുടുപ്പു കയറിയ മുഖം ഒളിപ്പിച്ചു.
അയാൾ ആ ബെഞ്ചിന്മേൽ വീണു; അവൾ അതിനടുത്തും. അവർക്ക് ഇനി വാക്കുകളൊന്നുമില്ല. നക്ഷത്രങ്ങൾ മിന്നാൻ തുടങ്ങിയിരിക്കുന്നു. അവരുടെ ചുണ്ടുകൾ തമ്മിൽച്ചേർന്നത് എങ്ങനെ? പക്ഷികൾ പാടുകയും മഞ്ഞ് ഉരുകുകയും, പനിനീർപ്പൂ വിടരുകയും, വസന്തം വ്യാപിക്കുകയും, കുന്നുകളുടെ വിറക്കൊള്ളുന്ന നിറുകയ്ക്കു മുകളിലെ മരക്കൂട്ടത്തിനു പിന്നിൽ പ്രഭാതം വെളുത്തുവരുകയും ചെയ്യുന്നത് എങ്ങനെ?
ഒരു ചുംബനം, സകലവുമായി.
രണ്ടുപേരും ഞെട്ടിയെണീറ്റു; മിന്നിത്തിളങ്ങുന്ന കണ്ണുകളെക്കൊണ്ട് അന്ധകാരത്തിലേക്കു സൂക്ഷിച്ചുനോക്കി.
തണുത്ത രാത്രിയും തണുത്ത കല്ലും, ഈറൻ ഭൂമിയും, നനഞ്ഞ പുല്ലും, ഒന്നും അവരറിഞ്ഞില്ല; അവർ അന്യോന്യം നോക്കി; അവരുടെ ഹൃദയം മുഴുവനും ആലോചനകളെക്കൊണ്ടു തിങ്ങിയിരുന്നു. അവർ അറിയാതെ കണ്ടു കൈകൾ തമ്മിൽച്ചേർത്തു.
അയാൾ എങ്ങനെയാണ് അവിടെയെത്തിയതെന്നും, എങ്ങനെയാണ് തോട്ടത്തിലേക്കു കടന്നതെന്നും അവൾ ചോദിച്ചില്ല; അത്ഭുതപ്പെടുകകൂടി ചെയ്തില്ല. അയാൾ അവിടെ എത്തുക എന്നത് എത്രയും എളുപ്പമുള്ള ഒന്നായി അവൾക്കു തോന്നി.
ഇടയ്ക്കിടയ്ക്കു മരിയുസ്സിന്റെ കാൽമുട്ടു കൊസെത്തിന്റെ കാൽമുട്ടു തൊട്ടു; രണ്ടും വിറച്ചു.
ഇടയ്ക്കിടയ്ക്കു കൊസെത്ത് ഓരോ വാക്കു വിക്കിപ്പറഞ്ഞു. ഒരു പൂവിന്മേൽ ഒരു മഞ്ഞുതുള്ളിയെന്നപോലെ, അവളുടെ ആത്മാവ് അവളുടെ ചുണ്ടിന്മേൽ പതറി.
കുറേശ്ശക്കുറേശ്ശയായി അവർ അന്യോന്യം സംസാരിക്കാൻ തുടങ്ങി. മൗനത്തിനുശേഷം വാക്പ്രവാഹം— അതു പരിപൂർണ്ണതയാണ്. തലയ്ക്കു മീതേ രാത്രി വിശിഷ്ടവും മനോഹരവുമായി നില്ക്കുന്നു. ജീവാത്മാക്കളെപ്പോലെ പരിശുദ്ധരായ ഈ രണ്ടുപേർ സർവ്വവും—തങ്ങളുടെ മനോരാജ്യങ്ങളും, തങ്ങളുടെ കമ്പങ്ങളും, തങ്ങളുടെ ആനന്ദങ്ങളും, തങ്ങളുടെ ഭ്രമങ്ങളും, തങ്ങളുടെ പോരായ്മകളും, അകലത്തുനിന്ന് അന്യോന്യം എങ്ങനെയെല്ലാം മനസ്സുകൊണ്ടാരാധിച്ചിരുന്നു എന്നതും, അന്യോന്യം കൈയിൽ വരുന്നതിന് തങ്ങൾ എത്രമേൽ ആർത്തിപ്പെട്ടിരുന്നു എന്നതും, തമ്മിൽ കാണാൻ കഴിവില്ലാതായതോടുകൂടി ഉണ്ടായ തങ്ങളുടെ നിരാശതയും. എല്ലാം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുകൊടുത്തു. യാതൊന്നിനെക്കൊണ്ടും അധികമാക്കാൻ കഴിയാത്ത തങ്ങളുടെ ആദർശരൂപമായ സൗഹാർദ്ദത്തെ, ഏറ്റവും ഗോപ്യങ്ങളും ഏറ്റവും ഗൂഢങ്ങളുമായ തങ്ങളുടെ വിചാരങ്ങളെ, അവർ അന്യോന്യം വിശ്വാസപൂർവ്വം പറഞ്ഞുകേൾപ്പിച്ചു. തങ്ങളുടെ കമ്പങ്ങൾക്കിടയിലുള്ള നിഷ്കപടവിശ്വാസത്തോടുകൂടി, അനുരാഗവും, യൗവ്വനവും, അപ്പോഴും തങ്ങളിൽ ബാക്കി കിടക്കുന്ന ബാല്യത്തിന്റെ അവശേഷങ്ങളും മനസ്സിന്ന് എന്തെല്ലാം പറഞ്ഞുകൊടുക്കുന്നുവോ അതെല്ലാം അവർ അന്യോന്യം ധരിപ്പിച്ചു. ഒരു കാൽമണിക്കൂർ കഴിഞ്ഞപ്പോഴേക്ക് ആ യുവതിയുടെ ആത്മാവ് കൈവശമുള്ളാൾ ആ യുവാവും, ആ യുവാവിന്റെ ആത്മാവു കൈവശമുള്ളാൾ ആ യുവതിയുമായിത്തീരുമാറ് അവർ തങ്ങളുടെ രണ്ടു ഹൃദയങ്ങളും അന്യോന്യം പകർന്നുകൊടുത്തു. ആ രണ്ടുപേർ അങ്ങോട്ടുമിങ്ങോട്ടും പ്രവേശിച്ചു. അവർ അന്യോന്യം മയക്കി.
അവരുടെ സംസാരം തീർന്നപ്പോൾ, പറയാനുള്ളതു മുഴുവനും അന്യോന്യം പറഞ്ഞുതീർന്നപ്പോൾ, അവൾ അയാളുടെ ചുമലിൽ തല വെച്ചു ചോദിച്ചു: ‘എന്താണ് പേർ?’
‘എന്റെ പേർ മരിയുസ് എന്നാണ്.’ അയാൾ പറഞ്ഞു, ‘നിങ്ങളുടെയോ?’
‘കൊസെത്ത്.’