വായിക്കുന്നതോടുകൂടി കൊസെത്ത് ക്രമത്തിൽ ആലോചനയിൽപ്പെട്ടു. നോട്ടുപുസ്തകത്തിലെ ഒടുവിലത്തെ വരിയിൽനിന്നു കണ്ണെടുത്ത ആ നിമിഷത്തിൽ സുഭഗനായ പട്ടാളമേലുദ്യോഗസ്ഥൻ വിജയപൂർവ്വം പടിക്കലൂടെ കടന്നുപോയി. അതയാളുടെ സമയമായിരുന്നു; കൊസെത്തിന്ന് അയാൾ ഒരു വല്ലാത്താളായിതോന്നി.
അവൾ പുസ്തകത്തെക്കുറിച്ചുള്ള ആലോചന വീണ്ടും തുടർന്നു. ഏറ്റവും കൗതുകകരമായ കൈയക്ഷരത്തിലാണ് അതെഴുതിയിട്ടുള്ളതെന്നു കൊസെത്ത് വിചാരിച്ചു; ഒരേ വടിവിൽ, പക്ഷേ, പലേ മഷികൊണ്ട്—ചിലപ്പോൾ വളരെ കറുത്തതു, ചിലപ്പോൾ മഷിപ്പാത്രത്തിൽ വെള്ളം കൂട്ടിയതുകൊണ്ട് വെളുപ്പു കയറിയത്—അങ്ങനെ പല ദിവസത്തിലായി. അപ്പോൾ അതു വീർപ്പുവീർപ്പായി, കണിശമില്ലാതെ, ക്രമമില്ലാതെ, നിഷ്കർഷയില്ലാതെ, തോന്നിയവിധത്തിൽ വിരിഞ്ഞുവന്ന ഒരു മനസ്സാണ്. കൊസെത്ത് അതേവരെ അങ്ങനെയൊന്നു വായിച്ചിട്ടില്ല. നിഴലിനെക്കാളധികം വെളിച്ചത്തെ കണ്ടെത്തിയ ആ കൈയെഴുത്തുകോപ്പി അവളുടെ ഉള്ളിനു പകുതി തുറക്കപ്പെട്ട ഒരു തിരുവത്താഴമണ്ഡപത്തിന്റെ ഫലമുണ്ടാക്കി. ആ നിഗൂഢവഴികൾ ഓരോന്നും അവളുടെ മുൻപിൽ മിന്നുകയും അവളുടെ ഹൃദയത്തെ ഒരപൂർവ്വപ്രകാശംകൊണ്ടു വഴിയെ നിറയ്ക്കുകയും ചെയ്തു. തിയ്യിനെപ്പറ്റിയല്ലാതെ എപ്പോഴും തീക്കൊള്ളിയെപ്പറ്റി പറയുന്നതുപോലെ, അവൾക്കു കിട്ടിയിട്ടുണ്ടായിരുന്ന വിദ്യാഭ്യാസം അനുരാഗത്തെപ്പറ്റിയല്ലാതെ എപ്പോഴും ആത്മാവിനെപ്പറ്റിയാണ് സംസാരിച്ചിരുന്നത്. ഈ പതിനഞ്ചു ഭാഗങ്ങളുള്ള കൈയെഴുത്തുകോപ്പി പെട്ടെന്നും കൗതുകകരമായും അവൾക്ക് അനുരാഗത്തെ, ദുഃഖത്തെ, വിധിയെ, ജീവിതത്തെ, ആരംഭത്തെ, അവസാനത്തെ, വ്യക്തമായി മനസ്സിലാക്കിക്കൊടുത്തു. ഒരു കൈ തുറക്കപ്പെട്ട് അവളുടെ മേലേക്ക് ഒരു പിടി പ്രകാശനാളത്തെ പെട്ടെന്ന് എറിഞ്ഞുകൊടുത്തതുപോലായിരുന്നു അത്. ഈ കുറച്ചുവരികൾക്കുള്ളിൽ അവൾക്ക് ഒരു വികാരമേറിയതും, കത്തിജ്ജ്വലിക്കുന്നതും, മര്യാദ കൂടിയതുമായ ഒരു പ്രകൃതി, ഒരു പരിശുദ്ധമായ ഇച്ഛാശക്തി, ഒരപാരമായ ദുഃഖം, ഒരപാരമായ നിരാശത, ഒരു കഷ്ടപ്പെടുന്ന ഹൃദയം, തികച്ചും വിരിഞ്ഞുകഴിഞ്ഞ ഒരത്യാനന്ദം, അനുഭവപ്പെട്ടു. ഈ കൈയെഴുത്തുകോപ്പി എന്തായിരുന്നു? ഒരു കത്ത്. പേരില്ലാതെ, മേൽവിലാസമില്ലാതെ, ഒപ്പില്ലാതെ, തിരക്കേറിയതും ശ്രദ്ധയില്ലാത്തതുമായ ഒരു കത്ത്—വാസ്തവതത്ത്വങ്ങളെക്കൊണ്ടുള്ള ഒരു കടങ്കഥ, ഒരു ദിവ്യൻ കൊണ്ടുവരാനും ഒരു കന്യക വായിക്കാനും വേണ്ടിയുണ്ടാക്കപ്പെട്ട ഒരനുരാഗസന്ദേശം, ഭൂമിയുടെ അതിർത്തികൾക്കപ്പുറത്തുവെച്ചു ചെയ്ത ഒരു നിശ്ചയം, ഒരു പ്രേതത്തിന്റെ വക ഒരു നിഴല്പാടിന്നുള്ള കാമലേഖം. ശാന്തനും മനസ്സിടിഞ്ഞവനും മരണത്തിൽച്ചെന്നു രക്ഷപ്രാപിക്കാൻ ഒരുങ്ങിയ പോലുള്ളവനുമായ ഒരപ്രത്യക്ഷകാമുകൻ ഒരപ്രത്യക്ഷകാമിനിക്കു, തന്റെ പ്രേമ ഭാജനത്തിന്, അയച്ചുകൊടുത്ത ഈശ്വരവിധിയുടെ രഹസ്യം, ജീവിതപ്പൂട്ടിന്റെ താക്കോൽ, അനുരാഗം, ആയിരുന്നു അത്. ഇതെഴുതിയിട്ടുള്ളത് ഒരു കാലടി ശ്മശാനത്തിലും ഒരു കൈവിരൽ സ്വർഗ്ഗത്തിലുമായിട്ടാണ്. ഓരോന്നോരോന്നായി കടലാസ്സിലേക്കു വീണ ഈ വരികൾ ആത്മാവിന്റെ തുള്ളികളാണെന്നു പറയാം.
അപ്പോൾ ഈ ഏടുകൾ വന്നത് ആരിൽനിന്നാവാം? ഇതുകൾ ആരെഴുതിയിരിക്കാം?
കൊസെത്ത് ഒരു നിമിഷമെങ്കിലും ശങ്കിച്ചില്ല. ഒരാൾമാത്രം.
അദ്ദേഹം!
അവളുടെ ആത്മാവിൽ വീണ്ടും പ്രഭാതം വന്നു; സകലവും വീണ്ടും പ്രകാശിച്ചു. ഒരശ്രുതപൂർവ്വമായ സന്തോഷവും ഒരഗാധമായ സങ്കടവും അവൾക്കു തോന്നി. അതദ്ദേഹമാണ്! ആ എഴുതിയത് അദ്ദേഹമാണ്! അദ്ദേഹം അവിടെ വന്നിരുന്നു! ആ അഴിപ്പഴുതിലൂടെ കൈയിട്ടത് അദ്ദേഹമാണ്! താൻ അദ്ദേഹത്തെ മറന്നിരിക്കെ, അദ്ദേഹം അവളെ വീണ്ടും കണ്ടുപിടിച്ചു. പക്ഷേ, താൻ അദ്ദേഹത്തെ മറന്നിരുന്നുവോ? ഇല്ല, ഒരിക്കലുമില്ല! ഒരൊറ്റ നിമിഷത്തേക്ക്, അവൾ ആ വിധം കഥയില്ലാതെ സംശയിച്ചു. താൻ എപ്പോഴും അദ്ദേഹത്തെ സ്നേഹിച്ചുപോന്നു. അദ്ദേഹത്തെ പൂജിച്ചുപോന്നു. ആ തിയ്യ് ഒന്നടങ്ങി, കുറച്ചിടയ്ക്കു പുകഞ്ഞുപോയി; പക്ഷേ, അതെല്ലാം അവൾക്കിപ്പോൾ വ്യക്തമായി മനസ്സിലായി; അത് ഒന്നാളി എന്നേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അതു പുതുതായി കത്തിപ്പിടിച്ചു; അവളുടെ ദേഹത്തെ മുഴുവനും അതു ജ്വലിപ്പിച്ചു. ആ മറ്റേ ആത്മാവിൽനിന്നു തന്റേതിലേക്കു വീണ ഒരു തീപ്പൊരിയാണ് ആ നോട്ടുപുസ്തകം. ഒരിക്കൽക്കൂടി അതു കത്തിപ്പിടിക്കുന്നതായി അവൾക്കു തോന്നി.
കൈയെഴുത്തുകോപ്പിയിലെ ഓരോ വാക്കുകൊണ്ടും അവൾ തന്നത്താൻ തികച്ചും നിറംപിടിപ്പിച്ചു: ‘അതേ, അതേ,’ അവൾ പറഞ്ഞു. ‘എത്ര നല്ലപോലെ മനസ്സിലായി എനിക്കിപ്പോൾ! ഞാൻ അതന്ന് അദ്ദേഹത്തിന്റെ നോട്ടത്തിൽനിന്നു മനസ്സിലാക്കിയതാണ്.’ അതു മൂന്നാമത് വായിച്ചവസാനിക്കുമ്പോഴേയ്ക്കു ലഫ്റ്റിനന്റ് തെയോദുൽ ഒരിക്കൽക്കൂടി പടിക്കലൂടെ കടന്നുപോയി; അയാൾ തന്റെ കുതിമുള്ളുകൾ പാതവിരിയിൽ ഒന്നു കെടകെടപ്പെടുത്തി. കൊസെത്തിനു തലപൊന്തിച്ചു നോക്കേണ്ടിവന്നു. അവൾക്ക് അയാൾ ചപ്പനും വങ്കനും മന്തനും കൊള്ളരുതാത്തവനും കോമാളിയും മുഷിപ്പനും അധികപ്രസംഗിയും എന്തെന്നില്ലാത്ത വിരൂപനുമായിത്തോന്നി. അവളോടു പുഞ്ചിരിക്കൊള്ളുന്നതു തന്റെ മുറയാണെന്ന് ആ പട്ടാളമേലുദ്യോഗസ്ഥൻ കരുതി.
അവൾ അവമാനത്തോടും ദ്വേഷ്യത്തോടുംകൂടി തല തിരിച്ചു, അവൾ എന്തെങ്കിലും വലിച്ചെടുത്ത് അയാളുടെ തലയിലേക്കു സസന്തോഷം ഒരേറെറിയുമായിരുന്നു.
അവൾ പറപറന്നു; വീട്ടിൽച്ചെന്നു, ആ കൈയെഴുത്തുകോപ്പി ഒന്നുകൂടി വായിക്കാനും, അതു കാണാപ്പാഠം പഠിക്കാനും, മനോരാജ്യം വിചാരിക്കാനുംവേണ്ടി അറയടച്ചു കൂടി. തികച്ചും പഠിച്ചുകഴിഞ്ഞശേഷം അവൾ അതിനെ ഒന്നു ചുംബിച്ചു, മാർക്കീശയിൽ സൂക്ഷിച്ചു.
ഒക്കെക്കഴിഞ്ഞു; കൊസെത്ത്, അഗാധമായ പരിശുദ്ധാനുരാഗത്തിൽ പതിച്ചു. സ്വർഗ്ഗത്തിലെ ഗുഹ ഒരിക്കൽക്കൂടി വാ പൊളിച്ചു.
പകൽ മുഴുവനും കൊസെത്ത് ഒരുതരം അമ്പരപ്പിൽ കഴിച്ചു. അവൾ ആലോചിച്ചിരുന്നില്ലെന്നു പറയാം; അവളുടെ വിചാരങ്ങളെല്ലാം തലച്ചോറിന്നുള്ളിൽ ഒരുതരം നൂൽക്കൈപോലെയായിരുന്നു; അവൾക്ക് ഒന്നും ഊഹിച്ചെടുക്കാൻ കഴിഞ്ഞില്ല; അവൾ ഒരു വിറയലിലൂടെ ആശിച്ചു—എന്ത് അവ്യക്തമായ ഓരോന്ന്. അവൾക്കു യാതൊന്നും സ്വയം വാഗ്ദാനം ചെയ്വാൻ ധൈര്യമുണ്ടായില്ല; അവൾക്കു തന്നോടു യാതൊന്നും ഇല്ലെന്നു പറയാനും തോന്നിയില്ല. വിളർപ്പിന്റെ മിന്നലുകൾ അവളുടെ മുഖഭാവത്തിലൂടെ പാഞ്ഞുപോയി; ദേഹത്തിലൂടെ കൊടും വിറകൾ പാഞ്ഞു. ഇടയ്ക്കിടയ്ക്കു, താൻ മനോരാജ്യലോകത്തിലേക്കു കടക്കുന്നതായി അവൾക്കു തോന്നി; അവൾ സ്വയം പറഞ്ഞു: ‘ഇതു നേരാണോ?’ ഉടനെ തന്റെ ഉടുപ്പുമറയ്ക്കുള്ളിൽ മാർക്കീശയിൽ കിടക്കുന്ന ആ പ്രിയപ്പെട്ട വസ്തു അവൾ തൊട്ടുനോക്കി; അവൾ അതിനെ ഹൃദയത്തോടമർത്തി; അതിന്റെ കോണുകൾ തന്റെ മാംസത്തോടമരുന്നതായി അവൾക്കു തോന്നി; അസ്സമയത്ത് അവളെ ഴാങ് വാൽഴാങ് കണ്ടിരുന്നുവെങ്കിൽ, അവളുടെ കൺപോളകൾക്കുള്ളിൽ വഴിഞ്ഞുതള്ളുന്ന ആ പ്രകാശമാനവും അവിജ്ഞാതവുമായ ആഹ്ലാദത്തിനു മുൻപിൽ അയാൾ വിറച്ചുപോയേനേ—‘അതേ, അതേ!’ അവൾ വിചാരിച്ചു. ‘നിശ്ചയമായും അതദ്ദേഹമാണ്! ഇതദ്ദേഹത്തിന്റെ അടുക്കൽനിന്നു വന്നതാണ്; എനിക്കുള്ളതുമാണ്!’
ദേവകളുടെ ഒത്താശയാണ്, ഒരു ദിവ്യമായ യദൃച്ഛാസംഭവമാണ്, അദ്ദേഹത്തെതനിക്കു തിരിച്ചുതന്നതെന്ന് അവൾ സ്വയം പറഞ്ഞു.
അഹോ അനുരാഗമുണ്ടാക്കുന്ന രൂപമാറ്റം! ഹാ, മനോരാജ്യങ്ങൾ! ആ ദിവ്യമായ യദൃച്ഛാസംഭവം, ആ ദേവകളുടെ ഒത്താശ, ഷാർൽമേൻ മുറ്റത്തുനിന്നു ‘സിംഹച്ചാൽ’ എന്ന സ്ഥലത്തേക്കു ലഫോർസിന്റെ മേൽപ്പുരകളിലൂടെ ഒരു കള്ളൻ മറ്റൊരു കള്ളന്നു വലിച്ചെറിഞ്ഞുകൊടുത്ത ഒരപ്പഗ്ഗുളികയായിരുന്നു.