മൊങ്ഫെർമിയെയിലെ ചാരായക്കട തകരാൻ തുടങ്ങി. ക്രമത്തിൽ, ദീപാളിത്തമാകുന്ന അഗാധതയിലല്ല, നിസ്സാരക്കടങ്ങളാകുന്ന ചളിക്കുഴിയിൽ ആണ്ടുപോയ 1823-നു ശേഷം, തെനാർദിയെർദമ്പതികൾക്കു രണ്ടു കുട്ടികൾകൂടിയുണ്ടായി; രണ്ടും ആൺകുട്ടികൾ. അങ്ങനെ അഞ്ചായി; രണ്ടു പെണ്ണും മൂന്നാണും. ഒടുവിലത്തെ രണ്ടു കുട്ടികൾ തന്നെ ചെറുപ്പമായിരിക്കുമ്പോൾത്തന്നെ, മദാം തെനാർദിയെർ, സ്മരണീയമായ ഭാഗ്യത്താൽ, അവരെക്കൊണ്ടുള്ള ഭാരം തീർത്തു.
ഭാരം തീർത്തു എന്നുതന്നെയാണ് വാക്ക്. ആ സ്ത്രീയിൽ സ്ത്രീപ്രകൃതിയുടെ ഒരു ശകലംമാത്രമേ ഉണ്ടായിരുന്നുള്ളു. കൂട്ടത്തിൽ പറയട്ടെ, ഒന്നിലധികം ദൃഷ്ടാന്തങ്ങൾ നടപ്പിലുള്ള ഒരത്ഭുതക്കാഴ്ച. മരെഷൽ ദ് ല മോത്-ഉദങ്ക്കൂറിനെപ്പോലെ [1] പെൺമക്കൾക്കു മാത്രമേ തെനാർദിയെർ സ്ത്രീ അമ്മയായിരുന്നുള്ളു. അവളുടെ മാതൃസ്ഥാനം അവിടെവെച്ചവസാനിച്ചു. മനുഷ്യജാതിയോട് അവൾക്കുള്ള ദ്വേഷം സ്വന്തം ആൺമക്കളോടുകൂടി ആരംഭിച്ചു. ആൺമക്കളുടെ നേരെ അവൾക്കുള്ള നീരസം എന്തായാലും തീരാത്തതാണ്; ആ ഭാഗത്ത് അവളുടെ ഹൃദയത്തിൽ ഒരു പരിപാവനമായ ചുമരുണ്ട്. വായനക്കാർ കണ്ടിട്ടുള്ളതുപോലെ, മൂത്ത മകനെ അവൾക്കു കണ്ടുകൂടാ; മറ്റേ രണ്ടിനേയും അവൾ ശപിച്ചിട്ടാണ്. എന്തുകൊണ്ട്? അതുകൊണ്ട്. ഉദ്ദേശ്യങ്ങളിലെല്ലാം വെച്ച് ഏറ്റവുമധികം ഭയങ്കരം, തിരിച്ചടിക്കുന്ന ചോദ്യങ്ങളിലെല്ലാംവെച്ച് ഏറ്റവുമധികം നിരുത്തരം—അതുകൊണ്ടു, ‘നിലവിളിച്ചുംകൊണ്ടുള്ള ഒരിരട്ടപ്പെറ്റ പന്നിക്കുട്ടി എനിക്കാവശ്യമില്ല’, ഈ അമ്മ പറഞ്ഞു.
തെനാർദിയെർദമ്പതികൾ എങ്ങനെയാണ് തങ്ങളുടെ ഒടുവിലത്തെ രണ്ടു കുട്ടികളെക്കൊണ്ടുള്ള ഭാരം തീർത്തതെന്നും, എന്നല്ല ആ പ്രയോഗത്തിൽ ലാഭമുണ്ടാക്കുകകൂടി ചെയ്തതെന്നും പറയട്ടെ.
കുറച്ച് ഏടുകൾക്കു മുൻപു പറഞ്ഞുകഴിഞ്ഞിട്ടുള്ള മഞോ എന്ന സ്ത്രീതന്നെയാണ് തനിക്കുണ്ടായിരുന്ന രണ്ടു കുട്ടികൾക്കു ചെലവിനുള്ള വക കിഴവൻ ഗിൽനോർമാന്റെ കൈയിൽനിന്നു വാങ്ങിച്ചത്. പെത്തിമ്യൂസ് എന്ന പഴയ തെരുവിന്റെ മൂലയ്ക്കലുള്ള കീ ദെ സെലെ സ്തേങ് എന്ന സ്ഥലത്തായിരുന്നു അവളുടെ താമസം; അത് അവളുടെ ദുഷ്പേരിനെ നന്നാക്കിത്തീർക്കാൻ സൗകര്യമുണ്ടാക്കി; മുപ്പത്തഞ്ചു കൊല്ലത്തിനു മുൻപ് പാരിസ്സിൽ സയിൻനദിയുടെ പരിസരപ്രദേശങ്ങളെ നശിപ്പിച്ചുകളഞ്ഞതും പ്രകൃതിശാസ്ത്രത്തിന് അയോഡിൻ മരുന്നു പുറമേ ഉപയോഗിച്ച് ഇന്നു ഫലപ്രദമായ ചികിത്സ നടത്തിവരുന്നേടത്തു, പടിക്കാരം ശ്വസിപ്പിച്ചതുകൊണ്ട് വല്ല ഗുണവുമുണ്ടോ എന്നു ധാരാളമായി പരീക്ഷിച്ചുനോക്കാൻ തഞ്ചമാക്കിയതുമായ മസൂരി എന്ന വലിയ പകർച്ചവ്യാധി വായനക്കാർ മറന്നിരിക്കില്ലല്ലോ. ഈ പകർച്ചവ്യാധികൊണ്ടു മഞോവിന്റെ രണ്ട് ആൺകുട്ടികളും കഴിഞ്ഞുപോയി—ഒന്നു രാവിലെയും, മറ്റതു വൈകുന്നേരവും. അതൊരടിയായി ആ കുട്ടികൾ അമ്മയ്ക്കു വളരെ വിലപിടിച്ചിരുന്നു; അവർ മാസത്തിൽ എൺപതുഫ്രാങ്കിന്റെ വരവാണ്. ആ എൺപതു ഫ്രാങ്ക് ഗിൽനോർമാന്റെ പേരിൽ അദ്ദേഹത്തിന്റെ പാട്ടംപിരിവുകാരൻ റ്യു ദ് റ്വാ-ദ്-സെസിൽ എന്ന പ്രദേശത്തുള്ള ഉദ്യോഗത്തിൽനിന്നു പിരിഞ്ഞ ഒരു പൊലീസ്സുകാരൻ, കണിശമായി കൊണ്ടുചെന്നുകൊടുക്കും. കുട്ടികൾ കഴിഞ്ഞുപോയതോടുകൂടി, ആ വരവു നിന്നു. മഞോ ഒരു വിദ്യയെടുത്തു. അവൾ ഒരംഗമായിരുന്ന ആ നിഗൂഢദുഷ്കർമ്മസംഘത്തിൽ എല്ലാം പരക്കെയറിയാം; എല്ലാ രഹസ്യങ്ങളും എല്ലാവരും ഒളിച്ചുവെക്കും; എല്ലാവരും തമ്മിൽത്തമ്മിൽ സഹായിക്കും. മഞോവിനു രണ്ടു കുട്ടികൾ വേണം; തെനാർദിയെർമാരുടെ കൈയിൽ രണ്ടെണ്ണമുണ്ട്. അതേ വർഗ്ഗത്തിൽപ്പെട്ടത്; അതേ പ്രായത്തിലുള്ളത്. ഒരുവൾക്ക് ഒരു കൊള്ളാവുന്ന ഏർപ്പാട്; മറ്റവൾക്ക് ഒരു കൊള്ളാവുന്ന പണമിറക്കൾ. തെനാർദിയെർക്കുട്ടികൾ മഞോകുട്ടികളായി. മഞോ കീ ദെ സെലെസ്തേങ്ങിൽനിന്നു വിട്ടു റ്യു ക്ലോഷ്പേർസിൽ താമസമാക്കി. ഒരാൾ ഇന്നാൾ തന്നെയെന്നു തന്നിൽത്തന്നെ കെട്ടിനിർത്തുന്ന വ്യക്തിബോധം പാരിസ്സിൽ ഒരു തെരുവിൽനിന്നു മറ്റൊരു തെരുവിൽ കടക്കുമ്പോഴേക്കു പൊട്ടിപ്പോകുന്നു.
റജിസ്തറാപ്പീസ്സിൽ അറിവു കിട്ടാഞ്ഞതുകൊണ്ട് തടസ്സമൊന്നും പുറപ്പെട്ടില്ല, ലോകത്തിൽ ഏറ്റവും സാധാരണമായ ഒരു സംഭവംപോലെ ആ പകരംവെച്ചു ക്ഷണത്തിൽക്കഴിഞ്ഞു. ഒന്നുമാത്രം, കുട്ടികളെ ഈവിധം കടം കൊടുത്തതിൽ നിന്നു തെനാർദിയെർമാർ മാസത്തിൽ പത്തു ഫ്രാങ്ക് പലിശ വാങ്ങിച്ചു; അതു മഞോ കൊടുക്കാമെന്നേറ്റു, കൊടുത്തുവരികയും ചെയ്തു. മൊസ്യു ഗിൽനോർമാൻ തന്റെ കരാർ നിവർത്തിച്ചുപോന്നിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ആറാറുമാസം കൂടുമ്പോൾ അദ്ദേഹം കുട്ടികളെ കാണാൻ ചെല്ലും. ഈ മാറ്റം അദ്ദേഹത്തിനു മനസ്സിലായില്ല. ‘മൊസ്യു’ മഞോ അദ്ദേഹത്തോടു പറഞ്ഞു: ‘അവർക്ക് അവിടുത്തെ എന്തൊരു ഛായ!’
അവതാരങ്ങൾ എളുപ്പത്തിൽ കഴിക്കുന്ന തെനാർദിയെർ ഈ ഘട്ടത്തിലാണ് ഴൊൻദ്രെത്തായത്. അയാളുടെ രണ്ടു പെൺമക്കൾക്കും ഗവ്രോഷിനും തങ്ങൾക്കു രണ്ടു കൊച്ചനുജന്മാരുണ്ടെന്നു മനസ്സിലാക്കാൻതന്നെ സമയം കിട്ടിയില്ല. കഷ്ടപ്പാടിന്റെ ഒരറ്റത്തെത്തിയാൽപ്പിന്നെ, ഒരുതരം പ്രേതമട്ടിലുള്ള ഔദാസീന്യംകൊണ്ട് ആളുകൾ മതിമറക്കുകയും മനുഷ്യസത്ത്വങ്ങൾ പ്രേതങ്ങളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു. നിങ്ങൾക്ക് ഏറ്റവും അടുത്ത ചാർച്ചക്കാർതന്നെ പലപ്പോഴും, ജീവിതാരംഭമാകുന്ന പടത്തിന്മേൽ ആകൃതി പതിഞ്ഞിട്ടില്ലാത്തവയും, അദൃശ്യപ്രകൃതിയുമായി എളുപ്പത്തിൽ വീണ്ടും കൂടിമറിഞ്ഞുപോകാവുന്നവയുമായ ചില അസ്പഷ്ടനിഴൽസ്വരൂപങ്ങളേക്കാൾ അധികമില്ലെന്നായിപ്പോകുന്നു.
എന്നെന്നെയ്ക്കുമായി ഉപേക്ഷിക്കുകയാണെന്നുള്ള ആ അതിസ്പഷ്ടമായ ഉദ്ദേശ്യത്തോടുകൂടി രണ്ടു കുട്ടികളേയും മഞോവിന്റെ കൈയിൽ ഏല്പിച്ചുകൊടുക്കുന്ന സമയത്തു തെനാർദിയെർസ്ത്രീക്ക് ഒരു ശങ്കയുണ്ടായി—അല്ലെങ്കിൽ ഉണ്ടായെന്നു തോന്നി. അവൾ തന്റെ ഭർത്താവോടു പറഞ്ഞു: ‘ഇതു നമ്മുടെ കുട്ടികളെ കയ്യൊഴിക്കയാണ്.’ അധികാരഭാവക്കാരനും അല്പരസക്കാരനുമായ തെനാർദിയെർ ഈ മറുപടികൊണ്ട് ആ ശങ്കയ്ക്കു ചൂടിട്ടു: ‘റൂസ്സോ അതിലും വലിയതു ചെയ്തിട്ടുണ്ട്!’ അമ്മ ശങ്കയിൽനിന്ന് അസ്വാസ്ഥ്യത്തിലേക്കു കടന്നു: ‘പക്ഷേ, പൊല്ലീസ്സുകാർ വന്നുപദ്രവിച്ചാലോ? എന്നോടു പറയൂ, മൊസ്യു തെനാർദിയെർ, നമ്മൾ ചെയ്തിട്ടുള്ളതു പാടുള്ളതുതന്നെയാണോ?’ തെനാർദിയെർ മറുപടി പറഞ്ഞു: ‘എന്തും പാടുണ്ട്. നല്ല കാര്യമല്ലാതെ മറ്റൊന്നും ഇതിൽ ആരും കാണില്ല. എന്നല്ല, ഒരു കാശും മുതലില്ലാത്ത കുട്ടികൾ എവിടെപ്പോയി എന്നു ചുഴിഞ്ഞുനോക്കാൻ ആരും അത്ര മുന്നിട്ടു നില്ക്കില്ല.
ദുഷ്കർമ്മലോകത്തിൽ മഞോ ഒരുതരം പരിഷ്കാരിസ്ത്രീയാണ്. ചമയലിന്റെ കാര്യത്തിൽ അവൾക്കു ബഹുശ്രദ്ധയുണ്ട്. കൃത്രിമനാട്യത്തിലും മോശ മട്ടിലും അലങ്കരിച്ചിരുന്ന അവളുടെ താമസസ്ഥലത്തു ഫ്രാൻസുകാരിയായിത്തീർന്നിട്ടുള്ള ഒരു സമർത്ഥയായ ഇംഗ്ലണ്ടുകാരിക്കള്ളത്തിയും പങ്കുകൂടിയിരുന്നു. പാരിസ്സിൽ പൗരത്വാകാശം കിട്ടിയിട്ടുള്ളവളും, വളരെ സമ്പന്നരായ ചാർച്ചക്കാരാൽ ശിപാർശിചെയ്യപ്പെട്ടിട്ടുള്ളവളും, വായനശാലയിലെ മെഡലുകളും മദാംവ്വസേല്ല്മായുടെ വൈരക്കല്ലുകളുമായി അടുത്തു സംബന്ധപ്പെട്ടവളുമായ ഈ ഇംഗ്ലണ്ടുകാരി പിന്നീടു നീതിന്യായക്കുറിപ്പുകളിൽ ഒരെണ്ണപ്പെട്ട നിലയെടുത്തു. അവളെ മാംസൽ മിസ്സ് [2] എന്നാണ് പറയാറ്.
മഞോവിന്റെ കൈയിൽ ചെന്നുപെട്ട ആ രണ്ടു കുട്ടികൾക്കും തങ്ങളുടെ സ്ഥിതി ഭേദത്തെപ്പറ്റി ആവലാതിയൊന്നും പറയാനുണ്ടായിരുന്നില്ല. എൺപതു ഫ്രാങ്കിനാൽ ശിപാർശിചെയ്യപ്പെട്ടവരായ ആ രണ്ടു കുട്ടികൾ, ആദായം കിട്ടിക്കുന്ന സകലവുമെന്നപോലെ, സനിഷ്കർഷമായി രക്ഷിക്കപ്പെട്ടുപോന്നു; അവർക്ക് ഉടുപ്പിലോ ഭക്ഷണത്തിലോ യാതൊരു കുറവും തട്ടിയിരുന്നില്ല; അവർ രണ്ടു ‘മാന്യശിശുക്കളെന്ന’ പോലെ, യഥാർത്ഥമാതാവിനെക്കാളധികം നന്നായി കൃത്രിമമാതാവിനാൽ ഭരിക്കപ്പെട്ടുപോന്നു. മഞോ ഒരു മാന്യയുടെ മട്ടിൽ പെരുമാറി; കള്ളന്മാരുടെ കന്നഭാഷ അവരുടെ മുൻപിൽവെച്ചു മിണ്ടിയിരുന്നില്ല.
ഇങ്ങനെ പല കൊല്ലങ്ങൾ കഴിഞ്ഞു. തെനാർദിയെർ ഊഹിച്ചതു വളരെ ശരിയായി. ഒരു ദിവസം മഞോ അയാൾക്കുള്ള മാസപ്പലിശ, പത്തു ഫ്രാങ്ക്, കൈയിൽ വെച്ചുകൊടുക്കുന്ന സമയത്ത്, അയാൾ അവളോടു പറഞ്ഞു: ‘അച്ഛൻ അവർക്കു വല്ല വിദ്യാഭ്യാസവും കൊടുക്കണം.’
പെട്ടെന്ന് അതേവരെ, തങ്ങളുടെ ദുർവിധിയാലാണെങ്കിലും, സാമാന്യം നന്നായി രക്ഷിക്കപ്പെട്ടുപോന്നിരുന്ന ആ രണ്ടു സാധുക്കുട്ടികൾ അപ്രതീക്ഷിതമായി ജീവിതത്തിലേക്കു വലിച്ചെറിയപ്പെട്ടു; അവർതന്നെ അവരുടെ കാര്യം നോക്കണം എന്നായി.
ഴൊൻദ്രെത്തിന്റെ ചെറ്റപ്പുരയിലുണ്ടായതുപോലെ, അന്വേഷണങ്ങളെക്കൊണ്ടും അവയെ തുടർന്നുള്ള തടവുശിക്ഷകളെക്കൊണ്ടും അവശ്യം കെട്ടിമറിയുമാറ് ദുഷ്പ്രവൃത്തിക്കാർ ഒരടക്കായി പിടിക്കപ്പെടുക എന്നതും, പൊതുജനസമുദായത്തിനടിയിൽക്കിടന്നു കഴിഞ്ഞുകൂടുന്ന ആ അതിനിഗൂഢവും പൈശാചികവുമായ എതിർസ്സംഘത്തിന്ന് ഒരു വലുതായ ഗ്രഹപ്പിഴയാണ്; ആ അന്ധകാരലോകത്തിനുള്ളിൽ ഇത്തരത്തിലുള്ള ഒരാകസ്മികസംഭവം എല്ലാത്തരം കഷ്ടപ്പാടുകളേയും വരുത്തിക്കൂട്ടുന്നു. തെനാർദിയെർമാരുടെ കഷ്ടതയിൽ മഞോവിന്റെ കഷ്ടതയും അടങ്ങി.
ഒരു ദിവസം റ്യു ദ് പ്ളുമെയെസ്സംബന്ധിച്ചുള്ള കത്തു മഞോ എപ്പൊനൈന്റെ കൈയിൽ കൊടുത്തിട്ട് അധികദിവസം കഴിയുന്നതിനു മുൻപായി, റ്യു ക്ലോഷ്പേർസിൽ പെട്ടെന്ന് ഒരു പൊല്ലീസ്സാക്രമണം നടന്നു. മാംസൽ മിസ്സെന്നപ്പോലെ തന്നെ മഞോവും പൊല്ലീസ്സുകാരാൽ പിടിക്കപ്പെട്ടു; എന്നല്ല ദുർന്നടപ്പുകാരെന്നു സംശയിക്കപ്പെട്ടവരായി ആ വീട്ടിലുള്ള സകലരും വലയിൽപ്പെട്ടു. ഇത് നടക്കുന്ന സമയത്ത് ആ രണ്ടു കുട്ടികൾ പിൻഭാഗത്തുള്ള മുറ്റത്തുകളിക്കുകയായിരുന്നു; അവർ ആ പൊല്ലീസ്സാക്രമണമൊന്നും കണ്ടില്ല. അങ്ങേവശത്തു താമസിച്ചിരുന്ന ഒരു ചെരിപ്പുകുത്തി അവരെ വിളിച്ച്, ‘അവരുടെ അമ്മ’ അവർക്കു കൊടുക്കാനായി ഏല്പിച്ചിരുന്ന ഒരു കടലാസ്സു സമ്മാനിച്ചു. ആ കടലാസ്സിൽ ഒരു മേൽവിലാസമുണ്ടായിരുന്നു; മൊസ്യു ബർഴ്, പാട്ടപ്പിരിവുകാരൻ, റ്യു ദ് വാ-ദ് സെസിൽ, നമ്പർ 8. ഷാപ്പുടമസ്ഥൻ അവരോടു പറഞ്ഞു: ‘നിങ്ങൾക്ക് ഇനി ഇവിടെ താമസിക്കാൻ തരമില്ല. അവിടെ പൊയ്ക്കോളിൻ. ഇടതുവശത്ത് ആദ്യത്തെ തെരുവ്. ഈ കടലാസ്സു കാണിച്ചു വഴി ചോദിച്ചാൽ മതി.’
മൂത്തവൻ ഇളയവനെ കൂട്ടി, വഴികാട്ടിയായ കടലാസ്സിൻകഷ്ണം കൈയിലും വെച്ചു, യാത്ര പുറപ്പെട്ടു. തണുപ്പുണ്ട്; അവന്റെ മരവിച്ച കൈവിരലുകൾ നല്ലവണ്ണം മുറുകിക്കൂടിയിരുന്നില്ല; ആ കടലാസ്സിനെ അവൻ അത്ര കാര്യമായി പിടിച്ചിരുന്നതുമില്ല. റ്യു ക്ലോഷ്പേർസിന്റെ മൂലയ്ക്കലെത്തിയപ്പോൾ, ഒരു കാറ്റാടി അതിനെ അവന്റെ കൈയിൽനിന്നു തട്ടിപ്പറിച്ചു; രാത്രിയായിത്തുടങ്ങിയതുകൊണ്ട് കുട്ടിക്ക് അതു നോക്കി കണ്ടുപിടിപ്പാൻ കഴിഞ്ഞില്ല. അവർ ഒരു ദേഷ്യവുമില്ലാതെ തെരുവുകളിലൂടെ അലയാൻ തുടങ്ങി.