സ്വന്തം സുഖത്തെ, കണ്ടുപേടിച്ച്, അവർ എങ്ങും തൊടാതെ കഴിഞ്ഞു. ശരിക്ക് അതേ മാസത്തിൽ പാരിസ് നഗരത്തെ ഇല്ലാതാക്കിയ നടപ്പുദീനം അവർ അറിഞ്ഞതേയില്ല. കഴിയുന്നേടത്തോളം അവർ അന്യോന്യം വിശ്വസിച്ചു; പക്ഷേ, അത് അവരുടെ പേരുകളിൽനിന്ന് അപ്പുറത്തേക്കെത്തിയിരുന്നില്ല. മരിയുസ് കൊസെത്തോടു താൻ അനാഥനാണെന്നും. പേർ മരിയുസ് പൊങ്മേർസി എന്നാണെന്നും, ഒരു വക്കീലാണെന്നും, അച്ചുക്കൂട്ടക്കാർക്ക് ഓരോന്നെഴുതിക്കൊടുത്തിട്ടാണ് കഴിഞ്ഞു കൂടുന്നതെന്നും, അച്ഛൻ ഒരു കെർണലായിരുന്നുവെന്നും, അദ്ദേഹം ഒരു ധീരോദാത്തനായിരുന്നുവെന്നും, ധനവാനായ മുത്തച്ഛനുമായി അനിഷ്ടത്തിലാണെന്നും പറഞ്ഞുകൊടുത്തിരുന്നു. അയാൾ ഒരു പ്രഭുവാണെന്നും സൂചിപ്പിച്ചിരുന്നു; പക്ഷേ, ഇതുകൊണ്ടു കൊസെത്തിൽ ഭാവഭേദമൊന്നുമുണ്ടായില്ല. അവൾക്കതിന്റെ അർത്ഥമറിഞ്ഞുകൂടാ. മരിയുസ് മരിയുസ്സാണ്. അവളാണെങ്കിൽ, താൻ പെത്തി-പിക്പ്യുവിലെ കന്യകാമഠത്തിലാണ് വളർന്നുപോന്നതെന്നും, അയാൾക്കെന്നപോലെ തനിക്കും അമ്മയില്ലെന്നും, അച്ഛന്റെ പേർ മൊസ്യു ഫൂഷൽവാങ് എന്നാണെന്നും, അദ്ദേഹം വളരെ നല്ല ആളാണെന്നും, അദ്ദേഹം സാധുക്കൾക്കു വളരെ ധർമ്മം കൊടുക്കുന്നുണ്ടെന്നും, പക്ഷേ, അദ്ദേഹമാണെങ്കിൽ ദരിദ്രനാണെന്നും, തനിക്കു വേണ്ടതു യാതൊന്നും വാങ്ങിത്തരാതെയില്ലെങ്കിലും അദ്ദേഹത്തിനായി യാതൊന്നും ചെലവിടാറില്ലെന്നും മരിയുസ്സിനു പറഞ്ഞുകൊടുത്തു.
അത്ഭുതമെന്നേ പറയേണ്ടു, കൊസെത്തിനെ പതിവായി കാണാൻ തുടങ്ങിയതു മുതൽ മരിയുസ് ജീവിച്ചുപോന്ന ആ ഒരുതരം മേളക്കൊഴുപ്പിനുള്ളിൽ, കഴിഞ്ഞതെല്ലാം, അടുത്തു കഴിഞ്ഞകുകൂടി, അത്രമേൽ അസ്പഷ്ടവും അത്രമേൽ ദൂരപ്പെട്ടതുമായിരുന്നതുകൊണ്ട്, കൊസെത്ത് പറഞ്ഞുകൊടുത്തതെന്തുണ്ടോ അതുകൊണ്ട് അയാൾക്കു ധാരാളം തൃപ്തിയായി. ചെറ്റപ്പുരയിൽവെച്ചുണ്ടായ രാത്രിസംഭവത്തെയും, തെനാർദിയരെയും, തീപ്പൊള്ളലിനെയും, അച്ഛന്റെ അസാധാരണനിലയേയും, അത്ഭുതകരമായ ചാടിപ്പോക്കിനേയും കുറിച്ച് അവളോടു പറയാൻ അയാൾക്കു തോന്നുകയുണ്ടായില്ല. തത്കാലത്തേക്കു മരിയുസ് ഇതൊക്കെ മറന്നിരുന്നു; വൈകുന്നേരമായിട്ടാലോചിച്ചാൽ അയാൾക്കു രാവിലെ എന്നൊന്നുണ്ടായിരുന്നുവെന്നും, അതുവരെ എന്താണ് പ്രവർത്തിച്ചതെന്നും ഓർമ്മയുണ്ടാവില്ല; മറ്റൊരു വിചാരവും കേൾക്കാതാക്കുന്ന പാട്ടുകളാണ് എപ്പോഴും അയാളുടെ ചെകിട്ടിൽ; കൊസെത്തിനെ കാണുമ്പോൾ മാത്രമേ അയാൾ ജീവിച്ചിരുന്നുള്ളു. അപ്പോൾ അയാൾ സ്വർഗ്ഗത്തിലായിരുന്നതുകൊണ്ട് ഭൂമിയെ മറന്നുകളഞ്ഞതിൽ അത്ഭുതമില്ല. അഭൗതികങ്ങളായ ആഹ്ലാദങ്ങളുടെ അനിർവചനീയമായ ഭാരം രണ്ടു പേരും പതുക്കെ പേറി. കാമിനീകാമുകന്മാരെന്നു പറയുന്ന ഈ സ്വപ്നാടനക്കാർ ഇങ്ങനെ കഴിഞ്ഞു കൂടി.
ഹാ! ഇതെല്ലാം അനുഭവിച്ചിട്ടില്ലാത്ത ആൾ ആരാണ്? ഈ അന്തരീക്ഷത്തിൽ നിന്ന് എന്തിന് ഒരിക്കൽ പുറത്തേക്കു കടക്കുന്നു? ജീവിതം പിന്നെ എന്തിനു മുൻപോട്ടു പോകുന്നു?
സ്നേഹിക്കൽ ഏതാണ്ട് ആലോചിക്കലിന്റെ സ്ഥാനമെടുക്കുന്നു. അനുരാഗം മറ്റു സകലത്തിന്റേയും ഒരു സശ്രദ്ധമായ വിസ്മൃതിയാണ്. അപ്പോൾ, വികാരത്തിന്റെ ന്യായം വേണമെങ്കിൽ ചോദിക്കാം. ആകാശത്തിലെ പരസ്പരചലനയന്ത്രത്തിൽ ഒരു ശരിയായ ക്ഷേത്രഗണിത സംബന്ധിരൂപം എത്രകണ്ടുണ്ടോ, അതിൽ ഒട്ടുമധികം മനുഷ്യഹൃദയത്തിൽ ശരിയായ ന്യായാനുവർത്തനമില്ല. കൊസെത്തിനും മരിയുസ്സിനും മരിയുസ്സും കൊസെത്തുമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. അവരുടെ ചുറ്റുമുള്ള പ്രപഞ്ചം ഒരു ദ്വാരത്തിലാണ്ടു. അവർ ഒരു തങ്കനിമിഷത്തിനുള്ളിലായി താമസം. അവരുടെ മുൻവശത്ത് ഒന്നുമില്ലായിരുന്നു, പിൻവശത്തും ഒന്നുമില്ല. കൊസെത്തിന് ഒരച്ഛനുണ്ടെന്നേ മരിയുസ്സിനോർമ്മയില്ല. അയാളുടെ തലച്ചോർ അഞ്ചുകയും തകരുകയും ചെയ്തു. പിന്നെ ഈ കാമിനീകാമുകന്മാർ എന്തിനെപ്പറ്റി സംസാരിച്ചു? നമ്മൾ കണ്ടതുപോലെ, പുഷ്പങ്ങളെപ്പറ്റിയും, കുയിലുകളെപ്പറ്റിയും, സൂര്യാസ്തമയത്തെപ്പറ്റിയും ചന്ദ്രോദയത്തെപ്പറ്റിയും എല്ലാ പ്രധാന സംഗതികളെപ്പറ്റിയും. സകലത്തേയും ഒഴിച്ചു സകലത്തെക്കുറിച്ചും അവർ അന്യോന്യം പറഞ്ഞു. കാമിനീകാമുകന്മാർക്കുള്ള സകലവും ഒന്നുമില്ലായ്കയാണ്. അപ്പോൾ, അച്ഛൻ, വാസ്തവാവസ്ഥകൾ, മട, ഘാതുകന്മാർ, ആ അപൂർവ്വസംഭവം— എന്താവശ്യത്തിന്? എന്നല്ല, ആ ഭയങ്കരസ്വപ്നം ശരിക്കുണ്ടായതാണെന്ന് അയാൾക്കു തികച്ചും തീർച്ചയുണ്ടോ? അവർ രണ്ടുപേരുണ്ട്; അവർ അന്യോന്യം ആരാധിച്ചിരുന്നു; അതിനപ്പുറത്തു പിന്നെ ഒന്നുമില്ല. ഒന്നും ഉണ്ടായിരുന്നില്ല. നമ്മുടെ പിന്നിൽവെച്ചുള്ള നരകത്തിന്റെ ഈ തിരോഭാവം സ്വർഗ്ഗത്തിന്റെ ആവിർഭാവത്തിന് ആവശ്യമാണെന്നുവരാം. നമ്മൾ ചെകുത്താന്മാരെ കണ്ടുവോ? ആരെങ്കിലും അങ്ങനെയുണ്ടോ? നമ്മൾ പേടിച്ചുവോ? നമ്മൾ വ്യസനിച്ചുവോ? നമ്മളറിയാതായി. ഒരു പനിനീർപ്പൂമേഘം അതിനുമീതേ തൂങ്ങിക്കിടക്കുന്നു.
അപ്പോൾ ഈ രണ്ടുപേരും ഇങ്ങനെ, നന്നെ മുകളിൽ, പ്രകൃതിയിലുള്ള എല്ലാ അസംഭാവ്യതയോടുംകൂടി, കഴിഞ്ഞുപോന്നു—നന്നെ ചുവട്ടിലുമല്ല, ഒത്ത മുകളിലുമല്ല; മനുഷ്യന്റേയും ദേവന്റേയും നടുക്ക്; ചളിക്കു മുകൾബ്ഭാഗത്ത്, അന്തരീക്ഷത്തിനു ചുവട്ടിൽ, മേഘങ്ങൾക്കുള്ളിൽ; രക്തമാംസങ്ങളല്ലാതായി, ആപാദചൂഡം ആത്മാവും ആനന്ദമൂർച്ഛയുമായി; ഭൂമിയിൽ നടക്കാൻ വയ്യാത്തവിധം വൈശിഷ്ട്യം കൊണ്ടു നിറഞ്ഞുകഴിഞ്ഞു, ആകാശത്തിൽ മറഞ്ഞേക്കാൻ വയ്യാത്തവിധം മനുഷ്യത്വംകൊണ്ട് അപ്പോഴും കനത്തു, കീഴ്പോട്ടു വീഴാൻ കാത്തുംകൊണ്ടുള്ള ഏതോ രണ്ടു പരമാണുക്കളെപ്പോലെ തൂങ്ങി; സ്പഷ്ടമായി ഈശ്വരവിധിയുടെ അതിർത്തികൾക്കപ്പുറത്ത്; ആ ചക്രച്ചാൽ കാണാതെ; ഇന്നലെ, ഇന്നു, നാളെ, എന്നായി; അമ്പരന്ന്, ആഹ്ലാദം കേറി, മുകളിൽ പാറിക്കൊണ്ടു, പറന്നു പൊങ്ങിക്കൊണ്ട്, ചിലപ്പോൾ അപാരതയിലേക്കു പറന്നുകളയത്തക്കവിധം ലാഘവത്തോടുകൂടി; എല്ലാശാശ്വതത്വത്തിലേക്കും പൊങ്ങിപ്പറക്കാവുന്നവിധം ഏതാണ്ടൊരുങ്ങി; ഇങ്ങനെ ഓമനത്തത്തോടുകൂടി താരാട്ടപ്പെട്ട്, അവർ കണ്ണുംമിഴിച്ചു കിടന്നുറങ്ങി. ഹാ! ആദർശംകൊണ്ടും തന്റേടം മറിഞ്ഞ വാസ്തവാവസ്ഥയുടെ വിശിഷ്ടമായ ആലസ്യം!
ചിലപ്പോൾ, കൊസെത്ത് സുന്ദരിയായിരിക്കെ, അവളുടെ മുൻപിൽ മരിയുസ് കണ്ണു ചിമ്മും. ആത്മാവിലേക്കു നോക്കാനുള്ള ഉത്തമമാർഗ്ഗം അടഞ്ഞ കണ്ണുകളിലൂടെയാണ്.
ഇതെവിടെയ്ക്കാണെത്തിക്കുകയെന്നു മരിയുസ്സും കൊസെത്തും തീരെ ആലോചിച്ചില്ല. എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് അവർ കരുതി. അനുരാഗം എന്തോ ഒന്നിലേക്കെത്തിക്കും എന്നാശിക്കുന്നതു മനുഷ്യന്നുള്ള ഒരത്ഭുതാധികാരമാണ്.